ഡിഎംഎക്‌സ് മിഴിവോടെ നാടകം സ്‌റ്റേജില്‍, പുതുചരിത്രം കുറിച്ച് കാഞ്ഞിരപ്പള്ളി അമല!
ഡിഎംഎക്‌സ് എന്ന അതിനൂതന വെളിച്ച-വ്യതിയാന സാങ്കേതികവിദ്യയുടെ അകമ്പടിയോടെ നാടകം അവതരിപ്പിച്ച് കാഞ്ഞിരപ്പള്ളി അമല പുതുചരിത്രം എഴുതി. മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഒരു പ്രഫഷണല്‍ നാടകത്തിന് ഡിഎംഎക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഇതാദ്യം.



കേരളത്തിലെ നാടകപ്രേമികള്‍ക്ക് അവര്‍ ഇന്നുവരെ കാണുകയോ ആസ്വദിക്കുകയോ ചെയ്തിട്ടില്ലാത്ത ദൃശ്യവിരുന്നാണ് ഇതിലൂടെ നല്‍കിയത്.

ഫ്‌ളോറിഡ സ്വദേശികളായ ടെക്‌നീഷന്‍മാരാണ് നൂതന ലൈറ്റിംഗ് സംവിധാനമായ ഡിഎംഎക്‌സ് (ഡിജിറ്റല്‍ മെട്രിക്‌സ്) സോഫ്റ്റ്‌വേര്‍ പുതിയ നാടകത്തിനായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പ്രഫഷണല്‍ നാടക സമിതി ഇത്തരം ലൈറ്റിംഗ് സംവിധാനത്തോടെ നാടകം അരങ്ങിലെത്തിക്കുന്നത്.

അമലയുടെ ആദ്യകാല ഡയറക്ടറായ ഫാ. ജോസ് കല്ലുകളമാണ് ഇത്തരമൊരു ആശയം രൂപപ്പെടുത്തിയത്. മെഗാ സ്റ്റേജ് ഷോകളിലും ഡിജെകളിലും ഉപയോഗിക്കുന്ന ലൈറ്റിംഗാണ് ഇപ്പോള്‍ നാടകരംഗത്ത് അവതരിപ്പിച്ചിരിക്കുന്നത്.

കഥയ്ക്കനുസരിച്ചു മഞ്ഞ്, മഴ, തീ, പുക തുടങ്ങിയവ വേദിയില്‍ സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ ഈ സംവിധാനത്തിനു സാധിക്കും. കൂടാതെ, വെളിച്ചം ഏതു നിറങ്ങളില്‍ എവിടെ എത്തിക്കണമെന്ന നിര്‍ദേശം കംപ്യൂട്ടറിന്റെ സഹായത്തോടെ ലൈറ്റില്‍ എത്തിക്കുമ്പോള്‍ കാണികള്‍ക്ക് അത് നവ്യാനുഭവമാകുമെന്നും ഫാ. ജോസ് പറയുന്നു.

അമേരിക്കയിലെ ഫ്‌ളോറിഡ സ്വദേശികളായ വോള്‍ട്ടര്‍ എഡ്വാഴ്‌സ്, ജോണ്‍ എഡ്വാഴ്‌സ് എന്നിവരാണ് ലൈറ്റിംഗ് വിസ്മയം അമലയ്ക്കായി ഒരുക്കുന്നത്. നാടകാസ്വദകര്‍ക്ക് വേറിട്ടൊരു അനുഭവം പകരുന്നതാകും ഡിഎംഎക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലൈറ്റിംഗ് എന്ന് വോള്‍ട്ടര്‍ പറയുന്നു.

ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഇത്തരമൊരു സാങ്കേതികവിദ്യ കേരളത്തില്‍ അവതരിപ്പിക്കുമ്പോള്‍ അല്‍പം ഭയമില്ലാതില്ലെന്നു തുറന്നുതന്നെ പറയുകയാണ് അമലയുടെ ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുവീട്ടില്‍. പ്രത്യേകിച്ചും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന നാടകം നേരത്തെ തന്നെ തയാറാക്കിയതാണ്.


ഇത്തരമൊരു സാങ്കേതികവിദ്യ കലാകാരന്‍മാര്‍ക്കും ഏറെ വ്യത്യസ്തമായ അനുഭവമായിരിക്കും പകരുക. പ്രത്യേകിച്ചും അരങ്ങിലെ ഹാലജന്‍ ബള്‍ബുകളെ ഒഴിവാക്കി എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നത് സ്‌റ്റേജിലെ ചൂടു കുറയ്ക്കുകയും നാടകതാരങ്ങള്‍ക്ക് സ്വാഭാവികമായി അഭിനയിക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന അഭിപ്രായമാണ് സംവിധായകന്‍ രാജീവന്‍ മമ്മിളിക്കുള്ളത്.

കാഞ്ഞിരപ്പള്ളി അമലയുടെ 34ാമത്തെ നാടകമാണ് 'ദൂരം.' കേരളത്തിലാദ്യമായി ഡിജിറ്റല്‍ റിക്കാര്‍ഡിംഗ് സംവിധാനം അവതരിപ്പിച്ചത് അമല ഡിജിറ്റല്‍ റിക്കാര്‍ഡിംഗ് സ്റ്റുഡിയോയാണ്. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അമലയുടെ സ്റ്റുഡിയോയില്‍ത്തന്നെ റിക്കോര്‍ഡ് ചെയ്തു പുറത്തിറക്കിക്കൊണ്ടാണ് 1985ല്‍ അമല മാധ്യമരംഗത്തേക്കു ചുവടുവയ്ക്കുന്നത്.

തുടര്‍ന്നു ദൂരദര്‍ശനില്‍ ഡല്‍ഹിയില്‍നിന്നുള്‍പ്പെടെ ക്രിസ്മസ് പ്രോഗ്രാം അവതരിപ്പിച്ചു തുടങ്ങിയതോടെ അമല ദൃശ്യമാധ്യമരംഗത്തേക്കു കടന്നു. തുടര്‍ന്ന് നല്ല ആശയങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാടകരംഗത്തേക്കു ചുവടുവച്ചു. ബൈബിള്‍ നാടകവും സാമൂഹിക നാടകവും അമല അവതരിപ്പിച്ചു.

കേരള പ്രഫഷണല്‍ നാടകരംഗത്ത് ആദ്യമായി ഡിഎംഎക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 'ദൂരം' എന്ന നാടകത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്നു. നാടകത്തിനു മികച്ച പിന്തുണയാണു ലഭിച്ചതെന്നു അമലയുടെ ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുവീട്ടില്‍ പറയുന്നു.

അഡ്വ. മണിലാല്‍ രചന നിര്‍വഹിച്ചിരിക്കുന്ന ദൂരം സംവിധാനം ചെയ്യുന്നത് രാജീവന്‍ മമ്മിളിയാണ്. കുടുംബബന്ധത്തില്‍ എന്നോ രൂപപ്പെട്ട ദൂരത്തില്‍, ജീവിതത്തിലെ പ്രതീക്ഷകളുടെ അവസാന നാന്പും എരിഞ്ഞമര്‍ന്നിട്ടും ജീവിതം തിരിച്ചുപിടിക്കാന്‍ ഉറപ്പിച്ച ഒരു അമ്മയുടെയും അച്ഛന്റെയും കഥയാണിത്.