ഫെബ്രുവരി 14, ഈ ലോകമെമ്പാടുമുള്ള കാമുകീകാമുകന്‍മാര്‍ തങ്ങളുടെ പ്രണയം ആഘോഷിക്കുന്ന ദിനം. പ്രണയിതാവിനോടുള്ള ആഴം വെളിപ്പെടുത്താന്‍ പലരും പല സാഹസങ്ങളും ഇദ്ദിനത്തില്‍ നടത്താറുണ്ട്.

അത്തരത്തിലുള്ള ചില കാര്യങ്ങള്‍ ചിലപ്പോഴെങ്കിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരമൊരു സംഭവമാണ് കഴിഞ്ഞദിവസം തമിഴ്നാട്ടില്‍ നടന്നത്.

ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാംവര്‍ഷ കോളജ് വിദ്യാര്‍ഥി എം. അരവിന്ദ് രാജ് (20) ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.ഈ പ്രണയദിനത്തില്‍ തന്‍റെ കാമുകിക്കൊരു സമ്മാനം നല്‍കണമെന്ന് ഈ കാമുകന്‍ ആഗ്രഹിച്ചു. എന്നാല്‍ തക്കസമയത്ത് കൈയില്‍ കാശില്ലാതെ ആയിപ്പോയി.

അരവിന്ദ് തന്‍റെ സുഹൃത്തായ എം. മോഹനോട് (20) ഈ സങ്കടം പങ്കുവച്ചു. പ്രശ്നപരിഹാരത്തിനായി ഇരുവരും ഒരുവഴിയും കണ്ടെത്തി. വില്ലുപുരം ജില്ലയിലെ കണ്ടച്ചിപുരത്തിനടുത്ത് മലയരശന്‍ കുപ്പം ഗ്രാമത്തിലുള്ള ഒരു ഫാം ഹൗസിലേക്ക് ഇരുവരുമെത്തി. അവിടെ നിന്നും ആടുകളെ മോഷ്ടിക്കുവാനായിരുന്നു പദ്ധതി.


യുവാക്കള്‍ ആടിനെ മോഷ്ടിച്ചെങ്കിലും ഫാം ഉടമ രേണുക ശബ്ദം കേട്ടുണര്‍ന്നു. രേണുകയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച യുവാക്കളെ പിടികൂടി. പിന്നീട് ഇരുവരെയും പോലീസിന് കൈമാറി.

ഫലത്തില്‍ കാമുകിക്ക് വാലന്‍റെെന്‍സ് ഡേ സമ്മാനം വാങ്ങാന്‍ ആടുകളെ മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച യുവാവും സുഹൃത്തും പോലീസ് പിടിയിലായി എന്നത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.