പ്രകൃതിയില്‍ അപൂര്‍വമായി അസാധാരണമായ രൂപമാറ്റത്തോടെ ജീവജാലങ്ങള്‍ ജനിക്കാറുണ്ട്. അതൊക്കെയും ആളുകളില്‍ അമ്പരപ്പും ശാസ്ത്ര ലോകത്തിന് പഠന വസ്തുവുമായി മാറാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു അപൂര്‍വം ആമ നെതര്‍ലാന്‍ഡില്‍ ജനിച്ചിരിക്കുകയാണ്.

ഈ പ്രത്യേക ആമ ഓഗസ്റ്റ് ഒന്നിന് ഹോളണ്ടിലെ പുട്ടനിലുള്ള റൂബന്‍ വാന്‍ ഷൂര്‍ എന്നയാളുടെ ഫാമിലാണുണ്ടായത്. രണ്ട് തലയും നാല് മുന്‍കാലുകളുള്ള അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ ഈ ആമ വിദഗ്ധരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇത് നെതര്‍ലാന്‍ഡിലെ ആദ്യത്തേതാണെന്നാണ് ഉരഗ വിദഗ്ധനായ സാന്ദ്ര വിങ്ക് പറയുന്നത്.

ഇത്തരം കേസുകള്‍ ലോകത്തിന്‍റെ ചിലയിടങ്ങളില്‍ അപൂര്‍വമായി കാണാറുണ്ടെങ്കിലും അവ അധികകാലം ജീവിക്കാറില്ല. കാരണം പലപ്പോഴും ഇത്തരം മൃഗങ്ങള്‍ക്ക് പൂര്‍ണമായ രണ്ടാമത്തെ അവയവം ഉണ്ടാകാറുണ്ട്.


മിക്കവാറും രണ്ട് ഹൃദയങ്ങളുമുണ്ടാകാറുണ്ട്. അവ രോഗങ്ങളോട് വളരെ സെന്‍സിറ്റീവ് ആയിരിക്കുംതാനും. എന്നാല്‍ സിടി സ്കാന്‍ നടത്തിയപ്പോള്‍ മനസിലായത് ഈ ആമയ്ക്ക് ഒരു ഹൃദയവും ഒരു ദഹനനാളവുമാണുള്ളതെന്നാണ്.

അതായത് ഇത് സായാമീസല്ല രണ്ട് തലകളുള്ള ഒരു മൃഗമാണെന്ന് സാരം. സെറ്റ്ന്റോഷെലിസ് സുല്‍കാറ്റ എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ സ്പര്‍ഡ് ആമ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കുമെന്ന് കരുതപ്പെടുന്നു.

ഈ ആമയടെ ഉടമ വളരെ ശ്രദ്ധയാണ് ഇതിന്‍റെ പരിപാലനത്തില്‍ ചെലുത്തുന്നത്. നടക്കുമ്പോള്‍ മാത്രമാണ് ആമയ്ക്ക് ആകെ ബുദ്ധിമുട്ടുണ്ടാകുന്നത്. കാരണം ഇരു തലകളും ഇരുവശങ്ങളിലേക്ക് സഞ്ചരിക്കാനാണ് ശ്രമിക്കാറ്. ഏതായാലും ഈ ആമയുടെ കൗതുകം സമൂഹ മാധ്യമങ്ങളിലും വലിയ വാര്‍ത്തയാവുകയാണ്.