തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റ യുവാവ് മരിച്ചു
നടവയൽ (വയനാട്): തേനീച്ചയുടെ കുത്തേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടവയൽ പാതിരിയന്പം മേലെ കോളനിയിലെ ബൊമ്മൻ-ദേവി ദന്പതികളുടെ മകൻ രാജു (48) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
വീടിനു സമീപത്തെ തെങ്ങിലുണ്ടായിരുന്ന തേനീച്ചക്കൂട്ടം രാജുവിനെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ രാജു മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: ബൊമ്മി.
മാര്‍ പവ്വത്തില്‍ സഭയുടെ ഉഷഃകാല നക്ഷത്രം: മാര്‍ റാഫേല്‍ തട്ടില്‍
ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സീറോമലബാര്‍ സഭയുടെ സൂര്യോദയം പ്രഖ്യാപിക്കാന്‍ കടന്നുവന്ന ഉഷഃകാല നക്ഷത്രമാണെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന അനുസ്മരണ വിശുദ്ധകുർബാന മധ്യേ സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്.
സീറോമലബാര്‍ സഭയുടെ നഷ്ടപ്പെട്ട പൈതൃകങ്ങളെ വീണ്ടെടുക്കുന്നതിനൊപ്പം ഭാരതത്തിലും ലോകത്താകമാനവുമുള്ള സഭയുടെ വളര്‍ച്ചയ്ക്കു പിന്നിലും കര്‍മധീരതയോടെ മാര്‍ പവ്വത്തില്‍ പ്രവര്‍ത്തിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയുടെയും ചങ്ങനാശേരി അതിരൂപതയുടെയും വളര്‍ച്ചയ്ക്കു പിന്നില്‍ കര്‍മയോഗിയായ മാര്‍ പവ്വത്തിലിന്റെ കഠിനാധ്വാനങ്ങളാണെന്നും അദ്ദേഹത്തിന്റെ ജീവിതപരിമളം സീറോമലബാര്‍ സഭയുടെ സുഗന്ധമാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ ജോര്‍ജ് രാജേന്ദ്രന്, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത്, മാര്‍ മാത്യു അറയ്ക്കല്‍, അതിരൂപതയിലെ വൈദികര്‍ എന്നിവര്‍ വിശുദ്ധകുർബാനയ്ക്കു സഹകാര്‍മികരായിരുന്നു.
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഇഡിയെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പൂര്‍ത്തിയാക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി.
അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്നും കേസില്‍ ഇഡി എന്താണു ചെയ്യുന്നതെന്നും ചോദിച്ച കോടതി, എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. നിലവില്‍ കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച കുറ്റപത്രങ്ങള്‍ ഹാജരാക്കാനും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു.
അന്വേഷണത്തിനിടെയുണ്ടാകുന്ന കോടതി ഇടപെടലുകള്‍ അന്വേഷണത്തിന്റെ വേഗം കുറയ്ക്കുന്നതായി ഇഡി കോടതിയെ അറിയിച്ചു. സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നത് കോടതികള്‍ സ്റ്റേ ചെയ്തെന്നും ഇഡി വ്യക്തമാക്കി.
പകുതിയിലേറെ അന്വേഷണം പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്കെതിരേ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.
കരുവന്നൂരിനു സമാനമായി ചാത്തന്നൂര്‍, മാവേലിക്കര അയ്യന്തോള്‍, മാരായമുറ്റം, കണ്ടല, മൈലപ്ര, തുമ്പൂര്‍, നടയ്ക്കല്‍, കോന്നി റീജണ്‍, മൂന്നിലവ് ബാങ്കുകളിലും ക്രമക്കേട് നടന്നുവെന്ന് ഇഡി നേരത്തേ കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചതിനെതിരേ പ്രതിയായ അലി സാബ്രി നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്. ചോദ്യം ചെയ്തവരുടെ മൊഴികളില്‍നിന്നും രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമാണ്. മെംബർഷിപ് നല്കിയതിലടക്കം ക്രമക്കേട് നടന്നു. അംഗത്വ രജിസ്റ്റര്‍ കൃത്യമായി സൂക്ഷിച്ചില്ല.
ബാങ്കിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ അക്കൗണ്ട് ബുക്കുകളുമില്ല. രജിസ്ട്രാറെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇഡി കഴിഞ്ഞദിവസം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരുന്നു.
നീതി ലഭിച്ചില്ല: മുജീബിനെ തൂക്കിലേറ്റണം; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത
മുക്കം: തനിക്ക് നീതി കിട്ടിയില്ലെന്നും പ്രതിക്കു ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കില്‍ പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനു കൊല്ലപ്പെടില്ലായിരുന്നുവെന്നും മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത. താന്‍ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്നും പ്രതി കൊണ്ടോട്ടി മാവുങ്ങല്‍ സ്വദേശി മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണു വേണ്ടതെന്നും അതിജീവിത പറഞ്ഞു.
ഈ മാസം 11നാണ് അനുവിനെ വാളൂർ നടുക്കണ്ടി പാറയിലെ എഫ്എച്ച്സിക്കു സമീപത്തെ അള്ളിയോറതാഴ വയലിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ പ്രതി കൊണ്ടോട്ടിയിലെ വീട്ടിൽ വച്ചാണ് പേരാന്പ്ര പോലീസ് മുജീബ് റഹ്മാനെ ഏറെ സാഹസികമായി പിടികൂടിയത്.
ഇതിനിടെ എസ്ഐ സുനിലിനെ പ്രതി ആക്രമിക്കുകയും ചെയ്തിരുന്നു. കൊല നടത്തിയശേഷം അനുവിന്റെ സ്വർണാഭരണങ്ങൾ പ്രതി മോഷ്ടിച്ചു. തുടർന്ന് സ്വർണാഭരണങ്ങൾ കൊണ്ടോട്ടിയിലെത്തി ഒരാൾക്കു കൈമാറുകയായിരുന്നു. മോഷ്ടിച്ച സ്വർണം വിൽക്കാൻ മുജീബ് റഹ്മാനെ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അനുവിന്റെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ബലപ്രയോഗത്തിനിടയിൽ നിലത്ത് വീണ അനുവിനെ തോട്ടിലേക്കു തള്ളിയിട്ട് വെള്ളത്തിൽ ചവിട്ടിപ്പിടിച്ചു മുക്കി കൊല്ലുകയായിരുന്നു. ഏറെ നേരം യുവതിയുടെ ദേഹത്തു ചവിട്ടിനിന്ന് മരണം ഉറപ്പാക്കിയ ശേഷമാണു ആഭരണങ്ങൾ കവർന്നത്.
അനു കൊലപാതകക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുജീബ് റഹ്മാനാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച മുക്കം മുത്തേരി ബലാത്സംഗ കേസിലെയും പ്രതി. ഈ ഒരു സാഹചര്യത്തിലാണ് അതിജീവിതയുടെ പ്രതികരണം.
മുഖത്ത് എന്തോ മണപ്പിച്ച് ബോധം കെടുത്തിയ ശേഷമാണു ബലാത്സംഗം ചെയ്തതെന്ന മൊഴി കുറ്റപത്രത്തില്‍ ഉണ്ടായിരുന്നില്ലെന്നു ചോദിച്ചപ്പോള്‍, അത് പറയേണ്ടെന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞുവെന്നും അതിജീവിത വെളിപ്പെടുത്തി.
വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവര്‍ന്ന സംഭവമാണ് മുത്തേരി കേസ്.
2020 ജൂലൈ രണ്ടിനായിരുന്നു മോഷ്ടിച്ച ഓട്ടോയിലെത്തിയ മുജീബ് റഹ്മാന് ഹോട്ടല്‍ തൊഴിലാളിയായിരുന്ന വയോധികയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്തത് പണം കവര്‍ന്നത്.
അയ്യായിരം രൂപ കൈക്കലാക്കിയ ശേഷം ബാഗ് മുക്കം പാലത്തിൽനിന്ന് പുഴയിലേക്കെറിഞ്ഞു. ഓട്ടോ തൊണ്ടയാട് മേൽപ്പാലത്തിന് അടിയിലൊളിപ്പിച്ചു. സമാന കുറ്റകൃത്യങ്ങൾ നടത്തിയവരെ പിന്തുടർന്നുള്ള അന്വേഷണമാണ് മുജീബിനെ കുടുക്കിയത്.
ആക്രമണത്തിന് ഉപയോഗിച്ച ഓട്ടോ മുജീബ് ചോമ്പാലിൽനിന്ന് കവർന്നതാ ണെന്ന് കണ്ടെത്തി. സെപ്റ്റംബറില്‍ ഈ കേസില്‍ മുക്കം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസില്‍ ഒന്നരവര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു പ്രതി. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
വന്യജീവി ആക്രമണം ; കുറച്ചു നാള്‍കൂടി തുടരും: വനംമന്ത്രി
കൊച്ചി: പ്രശ്നപരിഹാരത്തിനുള്ള ശാശ്വത പ്രതിവിധി ഇനിയും കണ്ടെത്താനായിട്ടില്ലാത്തതിനാല്‍ ജനവാസമേഖലയിലെ വന്യജീവി ആക്രമണം കുറച്ചുനാള്‍കൂടി തുടര്‍ന്നേക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്.
മുമ്പില്ലാത്ത വിധം വന്യജീവികള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങിവരുന്നതു സംബന്ധിച്ച നിഗമനങ്ങള്‍, കണക്കിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ശരിയല്ലെന്ന് ബോധ്യപ്പെടും.
കാലാവസ്ഥാ വ്യതിയാനം മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലുണ്ടാക്കിയിട്ടുള്ള വ്യതിയാനമാകാം ഇതിനുള്ള യുക്തിസഹമായ കാരണം. പരമ്പരാഗതമായി ചെയ്തുവരുന്ന ഫെന്‍സിംഗ് പോലുള്ള മാര്‍ഗങ്ങള്‍ തുടരുന്നതിനൊപ്പം കാടിനുള്ളില്‍ ആവശ്യത്തിനു ജലലഭ്യത ഉറപ്പാക്കുകകൂടി ചെയ്താല്‍ വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയാനാകുമെന്നും എറണാകുളം പ്രസ്ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
നാട്ടിലേതുപോലെ കാട്ടിലും ചൂട് കൂടിവരികയാണ്. വരും മാസങ്ങളില്‍ ചൂട് ഇനിയും കൂടും. വരള്‍ച്ച വന്യജീവികളെ ബാധിക്കാതിരിക്കാന്‍ കാടിനുള്ളിലെ കുളങ്ങളിലും തടയണകളിലും ജലലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇത്തരത്തില്‍ തിരുവനന്തപുരം ജില്ലയിലെ വനമേഖലയില്‍ 24 കുളങ്ങളില്‍ ജലം എത്തിച്ചു.
പദ്ധതി വിജയമായതിനാല്‍ മറ്റു ജില്ലകളിലെ വനമേഖലകളിലേക്കും ഇതു വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ്. കാടിനുള്ളിലെ കുളങ്ങളുടെയും ചതുപ്പുകളുടെയും തടയണകളുടെയും എണ്ണം ലഭ്യമാക്കാന്‍ അതത് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണം പ്രതിരോധിക്കാനുള്ള നടപടികളോട് കേന്ദ്രസര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കുന്നില്ല. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും തയാറായില്ല.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദീര്‍ഘ, ഹ്രസ്വകാല പദ്ധതികള്‍ സമർപ്പിച്ചപ്പോള്‍ സ്വന്തം നിലയ്ക്കു ചെയ്യാന്‍ കേരളത്തോട് ആവശ്യപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഗവര്‍ണർക്കെതിരേയുള്ള വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി
കൊച്ചി: ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പുറത്താക്കിയതിനെതിരേ കാലിക്കട്ട്, സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
ചാന്‍സലറുടെ നടപടി ചോദ്യം ചെയ്തു കാലിക്കട്ട് വിസി ഡോ. എം.കെ. ജയരാജ്, സംസ്കൃത സർവകലാശാല വിസി നാരായണന് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. വ്യാഴാഴ്ച ഹര്‍ജികളില്‍ വിധി പറഞ്ഞേക്കും.
കാലിക്കട്ട് സര്‍വകലാശാലയുടെ സേര്‍ച്ച് കമ്മിറ്റിയില്‍ സര്‍ക്കാരിന്റെ ഭാഗമായ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും സംസ്കൃത സര്‍വകലാശാല വിസി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി ഒരാളെ മാത്രം ശിപാര്‍ശ ചെയ്തതും യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നു കണ്ടെത്തിയാണ് ഗവര്‍ണര്‍ ഇവരെ പുറത്താക്കിയത്.
അപേക്ഷിച്ചവരില്‍ ഏറ്റവും യോഗ്യനായ വ്യക്തിയെന്നു കണ്ടാണ് സംസ്കൃത വാഴ്സിറ്റിയില്‍ ഡോ. നാരായണനെ സേര്‍ച്ച് കമ്മിറ്റി ശിപാര്‍ശ ചെയ്തതെന്നായിരുന്നു അഭിഭാഷകന്റെ വാദം. എന്നാല്‍, അക്കാദമിക് യോഗ്യതയല്ല, നിയമനത്തിലെ ചട്ട ലംഘനമാണു ചോദ്യം ചെയ്തിരിക്കുന്നതെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
പകൽച്ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ പകൽച്ചൂട് ക്രമാതീതമായി വർധിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷസ് വരെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും പത്തനംതിട്ട, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, കണ്ണൂർ, എറണാകുളം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷസ് വരെയും ഉയരാനാണ് സാധ്യത.
ഈ ജില്ലകളിലെ മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കി
കൊച്ചി: അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. പുനര്‍നിര്‍മിച്ച രേഖകള്‍ ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിര്‍ത്തെങ്കിലും കോടതി ഇത് അനുവദിച്ചില്ല. മുന്‍പ് ലഭിച്ച രേഖകളുമായി ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പ്രതിഭാഗത്തിന് ഉന്നയിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കി.
രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുന്നതിനെ എതിര്‍ക്കാന്‍ പ്രതിഭാഗത്തിന് അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതിയില്‍നിന്നു കാണാതായ 11 രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പുകളാണ് കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ചത്. കേസ് 25ന് വീണ്ടും പരിഗണിക്കും.
മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യു 2018 ജൂണ്‍ ഒന്നിനാണ് കാമ്പസില്‍ കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണു കേസിലെ പ്രതികള്‍. കേസിലെ വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കേയാണ് രേഖകള്‍ നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്.
2019ലാണ് കേസിലെ രേഖകള്‍ നഷ്ടമായതെന്നു കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പട്ടത്. തുടര്‍ന്ന് രേഖകള്‍ പുനര്‍നിര്‍മിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
മസാല ബോണ്ട്: സമന്‍സ് ചോദ്യം ചെയ്ത ഹര്‍ജികള്‍ 26ന് പരിഗണിക്കും
കൊച്ചി: മസാല ബോണ്ടുകള്‍ ഇറക്കിയതില്‍ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്ന അന്വേഷണത്തിന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ് ചോദ്യം ചെയ്തു മുന്‍ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി 26ന് പരിഗണിക്കാന്‍ മാറ്റി.
ഇഡി മുമ്പാകെ ഉദ്യോഗസ്ഥര്‍ ഹാജരായതായി കിഫ്ബി കോടതിയെ അറിയിച്ചു. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയതായും വ്യക്തമാക്കി. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഹർജി പിന്നീട് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
വന്യജീവി ആക്രമണം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന്
കൊച്ചി: വന്യജീവി ആക്രമണം തെരഞ്ഞെടുപ്പില്‍ പ്രത്യേക ചര്ച്ചാവിഷയമാകില്ലെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന്. നാട്ടിലുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചാവിഷയമാകുന്നത് സ്വാഭാവികമാണ്. അതില്‍ കവിഞ്ഞൊരു പ്രാധാന്യത്തോടെ വന്യജീവി ആക്രമണ വിഷയം ചര്‍ച്ചയാകില്ല.
എല്‍ഡിഎഫ് മികച്ച വിജയം നേടുന്നതിനുള്ള അന്തരീക്ഷമാണു സംസ്ഥാനത്ത്. ബിജെപിയുടെ മതരാഷ്ട്ര ആശയത്തോട് കേരളത്തിലെ ജനം സന്ധി ചെയ്യില്ല. അതിനോടുകൂടിയുള്ള വിധിയെഴുത്താകും ഇത്തവണത്തെ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിൽ മിടുക്കുകാണിക്കാൻ...
ജെയിസ് വാട്ടപ്പിള്ളിൽ
പട്ടയവും ഭൂപ്രശ്നങ്ങളും ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മുൻ തെരഞ്ഞെടുപ്പുകളിലെ പ്രധാന പ്രചാരണ വിഷയങ്ങളായിരുന്നുവെങ്കിൽ വന്യമൃഗ ആക്രമണമാണ് ഇത്തവണ ഇടുക്കിയിലെ സജീവ വിഷയം. അടുത്ത നാളിൽ അഞ്ചു പേരാണ് ജില്ലയിൽ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വന്യമൃഗ ആക്രമണത്തിൽ വിവിധ കോണുകളിൽനിന്നും ഉയരുന്ന പ്രതിഷേധം തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അലകും പിടിയും മാറ്റിക്കഴിഞ്ഞു. അതിനാൽ അതിജീവനത്തിനായി പിറന്ന മണ്ണിൽ പോരാടുന്ന കുടിയേറ്റ ജനതയുടെ വേദന തെരഞ്ഞെടുപ്പിന്റെ ഗതിവിഗതികൾ നിർണയിക്കും.
എൽഡിഎഫ് സ്ഥാനാർഥിയും മുൻ എംപിയുമായ ജോയ്സ് ജോർജും യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ ഡീൻ കുര്യാക്കോസും മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും പോരാട്ടത്തിനു തീവ്രത കൂട്ടിയിട്ടുണ്ട്.
കളംനിറഞ്ഞ്
എൽഡിഎഫ് നേരത്തേതന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു. മുൻ എംപി ജോയ്സ് ജോർജിനെയാണ് ഇത്തവണയും എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തിൽ പതിറ്റാണ്ടുകൾക്കു ശേഷം എൽഡിഎഫ് പാർട്ടിചിഹ്നത്തിൽ മൽസരിക്കുന്നുവെന്ന സവിശേഷതയും ഇത്തവണയുണ്ട്.
സിറ്റിംഗ് എംപിയായ ഡീൻ കുര്യാക്കോസാണു യുഡിഎഫിനുവേണ്ടി വീണ്ടും അങ്കത്തിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഇവർ തമ്മിലായിരുന്നു മൽസരമെന്നതാണു സവിശേഷത. ഇതിൽ ആദ്യവിജയം ജോയ്സ് ജോർജിനായിരുന്നുവെങ്കിൽ കഴിഞ്ഞ തവണ ഡീൻ പകരം വീട്ടി. എൻഡിഎയ്ക്കുവേണ്ടി ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥനാണ് ഇത്തവണ അങ്കം കുറിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മൽസരിച്ച പരിചയമാണ് ഇവർക്ക് നറുക്കു വീഴാൻ കാരണം. മൂന്നു മുന്നണികളുടെയും സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ മണ്ഡലത്തിൽ വേനൽച്ചൂടിനെ വെല്ലുന്ന തീവ്രതയാകും വരുംദിവസങ്ങളിൽ പ്രചാരണത്തിലുണ്ടാകുക.
ഇടുക്കി മണ്ഡല ചരിത്രം
ഇടുക്കി ലോക്സഭാ മണ്ഡലം 1977ലാണ് രൂപവത്കൃതമാകുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുന്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവ കൂടാതെ പത്തനംതിട്ട ജില്ലയിലെ റാന്നി, പത്തനംതിട്ട നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്നതായിരുന്നു ഇടുക്കി മണ്ഡലം. പിന്നീട് 2009ൽ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം വന്നപ്പോൾ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലം ഇല്ലാതായി. മൂവാറ്റുപുഴ, കോതമംഗലം നിയോജകമണ്ഡലങ്ങൾ ഇടുക്കിയോടു ചേർക്കുകയും ചെയ്തു.
പകരം റാന്നി, പത്തനംതിട്ട മണ്ഡലങ്ങൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തോടും ചേർത്തു. നിലവിൽ ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുന്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം.
2014ലെ തെരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ എൽഡിഎഫ് പാനലിൽ മൽസരിച്ച ജോയ്സ് ജോർജ് യുഡിഎഫിലെ ഡീൻ കുര്യാക്കോസിനെ 50,542 വോട്ടുകൾക്കാണ് തറപറ്റിച്ചത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസ് 1,71,053 വോട്ടിന്റെ വന്പൻ ഭൂരിപക്ഷത്തിൽ ജോയ്സിനെ കീഴടക്കി പകരം വീട്ടുകയായിരുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം
ഡീൻ കുര്യാക്കോസ് -4,98,493 (കോണ്‍ഗ്രസ്)
ജോയ്സ് ജോർജ് -3,27,440 എൽഡിഎഫ് സ്വത:)
ബിജു കൃഷ്ണൻ -78,648 (എൻഡിഎ)
2021 നിയമസഭാ തെരഞ്ഞെടുപ്പ് വോട്ട്നില
ഇടുക്കി
റോഷി അഗസ്റ്റിൻ -62368 (എൽഡിഎഫ്)
കെ. ഫ്രാൻസിസ് ജോർജ് - 56795 (യുഡിഎഫ്)
സംഗീത വിശ്വനാഥ് -9286 (എൻഡിഎ)
തൊടുപുഴ
പി.ജെ. ജോസഫ് -67,495 (യുഡിഎഫ്)
പ്രഫ. കെ.ഐ. ആന്റണി-47,236 (എൽഡിഎഫ്)
പി. ശ്യാംരാജ് -21,263 (എൻഡിഎ)
ഉടുന്പൻചോല
എം.എം. മണി -77,351 (എൽഡിഎഫ്)
ഇ.എം. ആഗസ്തി -39,076 (യുഡിഎഫ്)
സന്തോഷ് മാധവൻ -7208 (എൻഡിഎ)
പീരുമേട്
വാഴൂർ സോമൻ -60,141 (എൽഡിഎഫ്)
സിറിയക് തോമസ് -58,306 (യുഡിഎഫ്)
ശ്രീനഗരി രാജൻ -7,126 (എൻഡിഎ)
ദേവികുളം
എ. രാജ - 59,049 (എൽഡിഎഫ്)
ഡി. കുമാർ -51,201 (യുഡിഎഫ്)
എസ്. ഗണേഷൻ - 4717 (ബിജെപി)
മൂവാറ്റുപുഴ
മാത്യു കുഴൽനാടൻ- 64,425 (യുഡിഎഫ്)
എൽദോ ഏബ്രഹാം -58,264 (എൽഡിഎഫ്)
ജിജി ജോസഫ് -7335 (എൻഡിഎ)
കോതമംഗലം
ആന്റണി ജോണ്‍ -64234 (എൽഡിഎഫ്)
ഷിബു തെക്കുംപുറം -57629 (യുഡിഎഫ്)
ഷൈൻ കെ. കൃഷ്ണൻ (എൻഡിഎ) -4637
ഇടത്തോട്ടും വലത്തോട്ടും
മണ്ഡലം രൂപവത്കരിക്കപ്പെട്ട 1977 മുതലുള്ള തെരഞ്ഞെടുപ്പു ഫലം പരിശോധിച്ചാൽ ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ ചരിത്രമാണ് ഇടുക്കിക്കുള്ളത്. എന്നാൽ കഴിഞ്ഞ 12 തെരഞ്ഞെടുപ്പുകളിലെ ഫലം പരിശോധിച്ചാൽ നാലു തവണമാത്രമാണ് എൽഡിഎഫിനുവിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.
തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുന്പൻചോല, ദേവികുളം, കോതമംഗലം, മൂവാറ്റുപുഴ എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം. ഇതിൽ തൊടുപുഴയും മൂവാറ്റുപുഴയും ഒഴികെ അഞ്ചു മണ്ഡലങ്ങളും നിലവിൽ എൽഡിഎഫ് പക്ഷത്താണ്.
എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഇതിനു നേർവിപരീതമായ ചിത്രമാണ് ഇടുക്കിയിൽ പ്രകടമായിട്ടുള്ളത്. ഇടുക്കിയുടെ ഭൂമിശാസ്ത്രപരമായ സവിശേഷത കണക്കിലെടുത്ത് കുടുംബസംഗമങ്ങളും ഗൃഹസന്ദർശന പരിപാടികൾക്കുമാണു മുന്നണികൾ പ്രാധാന്യം നൽകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് പക്ഷത്തായിരുന്നു. എന്നാൽ ഇത്തവണ എൽഎഡിഎഫിനൊപ്പമായത് പുത്തൻ ബലപരീക്ഷണത്തിനാണ് അവസരമൊരുക്കുന്നത്.
മത്സരിക്കാൻ എട്ടു കണ്ണൂരുകാർ
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർഥികളായി ഇത്തവണ എട്ടു കണ്ണൂരുകാർ മത്സരിക്കും.
കെ. സുധാകരൻ (യുഡിഎഫ്, കണ്ണൂർ), എം.കെ. രാഘവൻ (യുഡിഎഫ്, കോഴിക്കോട്), കെ.സി. വേണുഗോപാൽ (യുഡിഎഫ്, ആലപ്പുഴ), എം.വി. ജയരാജൻ (എൽഡിഎഫ്, കണ്ണൂർ), കെ.കെ. ശൈലജ (എൽഡിഎഫ്, വടകര), ആനി രാജ (എൽഡിഎഫ്, വയനാട്), പന്ന്യൻ രവീന്ദ്രൻ (എൽഡിഎഫ്, തിരുവനന്തപുരം), സി. രഘുനാഥ് (ബിജെപി, കണ്ണൂർ) എന്നിവരാണ് മത്സരിക്കുന്ന കണ്ണൂരുകാർ. എട്ടുപേരിൽ മൂന്നു പേരാണ് കണ്ണൂരിൽ മത്സരിക്കുന്നത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലക്കാരായ അഞ്ചു പേർ മത്സരിച്ച് രണ്ടു പേർ വിജയം നേടിയിരുന്നു. എം.കെ. രാഘവൻ (യുഡിഎഫ്, കോഴിക്കോട്), കെ. സുധാകരൻ (യുഡിഎഫ്, കണ്ണൂർ)എന്നിവരാണ് വിജയിച്ചത്.
പി.കെ. ശ്രീമതി (എൽഡിഎഫ്, കണ്ണൂർ), പി. ജയരാജൻ(എൽഡിഎഫ്, വടകര), സി.കെ. പദ്മനാഭൻ (ബിജെപി, കണ്ണൂർ) എന്നിവർ പരാജയപ്പെട്ടു. അഞ്ചു പേരിൽ മൂന്നു പേർ കണ്ണൂരിൽത്തന്നെ ജനവിധി തേടിയപ്പോൾ രണ്ടുപേർ കണ്ണൂരിനു പുറത്തുനിന്നാണു മത്സരിച്ചത്.
പാലക്കാടൻ കോട്ട കാക്കാനും തിരിച്ചുപിടിക്കാനും
ജിമ്മി ജോർജ്
ജനകീയനായ കോണ്‍ഗ്രസ് സിറ്റിംഗ് എംപിക്കെതിരേ മുൻ എംപികൂടിയായ പോളിറ്റ്ബ്യൂറോ മെംബർ. ഒപ്പം മണ്ഡലത്തിനു സുപരിചിതനായ ബിജെപി സ്ഥാനാർഥിയും. മൂവരും നേർക്കുനേർ വരുന്പോൾ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി മത്സരച്ചൂട് വേനൽച്ചൂടിനെ മറികടക്കും.
സംഘടനാതലത്തിലെ ഉന്നതനെത്തന്നെ സിപിഎം കളത്തിലിറക്കിയപ്പോൾ ലക്ഷ്യം വ്യക്തം. നഷ്ടപ്പെട്ട കോട്ട എങ്ങനെയും പിടിച്ചെടുക്കുക. എന്നാൽ, അഞ്ചുവർഷംകൊണ്ട് പാലക്കാടിന്റെ ഹൃദയം കവർന്ന നിലവിലെ എംപിക്കു കഴിഞ്ഞതവണ നേടിയത് അട്ടിമറിവിജയമല്ല എന്നു തെളിയിക്കേണ്ടത് അഭിമാനപ്രശ്നം. ഇതോടൊപ്പം തങ്ങളുടെ ലിസ്റ്റിലെ എ ക്ലാസ് മണ്ഡലത്തിൽ വിജയം ലക്ഷ്യമാക്കി ബിജെപിയും ഇറങ്ങുന്പോൾ പാലക്കാടൻകോട്ടയിൽ മുന്‍പെങ്ങുമില്ലാത്ത ആവേശപ്പോര്.
2019ലെ പ്രഹരം
1996 മുതൽ തുടർച്ചയായി വിജയം നേടിവന്ന സിപിഎമ്മിനു കനത്ത തിരിച്ചടിയാണു കന്നിയങ്കത്തിനിറങ്ങിയ കോണ്‍ഗ്രസിലെ വി.കെ. ശ്രീകണ്ഠൻ 2019 ൽ നൽകിയത്. ഹാട്രിക് വിജയം തേടിയിറങ്ങിയ എം.ബി. രാജേഷിനെ ഞെട്ടിച്ച് മണ്ഡലം പിടിച്ച ശ്രീകണ്ഠൻ അഞ്ചുവർഷംകൊണ്ട് മണ്ഡലം കൈവരിച്ച വികസന റിപ്പോർട്ടുമായാണു ജനങ്ങൾക്കു മുന്നിലെത്തുന്നത്.
മണ്ഡലത്തിലെങ്ങുമുള്ള എംപിയുടെ സാന്നിധ്യം, വലിപ്പച്ചെറുപ്പമില്ലാതെയുള്ള പരിഗണന, ഇതൊടൊപ്പം ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കോണ്‍ഗ്രസ് വിജയിക്കേണ്ടതിന്റെ ആവശ്യകത എന്നിവയിലൂന്നിയാണ് യുഡിഎഫ് പ്രചാരണം.
തികച്ചും രാഷ്ട്രീയപോരാട്ടത്തിനാണ് എൽഡിഎഫ് കോപ്പുകൂട്ടുന്നത്. രാജ്യത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിൽ ഇടതുപക്ഷം വിജയിക്കേണ്ടതിന്റെ ആവശ്യകത വോട്ടർമാർക്കുമുന്നിൽ അവതരിപ്പിച്ചാണ് എൽഡിഎഫ് വോട്ടുതേടുന്നത്. ഇരുമുന്നണികളുടെയും ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി നരേന്ദ്ര മോദിയുടെ വികസനനേട്ടത്തിൽ പാലക്കാടിനും പങ്കുചേരാൻ ഒരു വോട്ട് എന്നതാണു ബിജെപിയുടെ അഭ്യർഥന.
പ്രചാരണം സജീവം
എൽഡിഎഫ് സ്ഥാനാർഥി എ. വിജയരാഘവൻ പ്രചാരണത്തിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. സ്ഥാനാർഥിനിർണയം ആദ്യം പൂർത്തിയാക്കിയതിന്റെ മേൽക്കൈ പ്രചാരണരംഗത്ത് എൽഡിഎഫിനു മുതൽക്കൂട്ടായി. പ്രഖ്യാപനം വൈകിയെങ്കിലും സ്ഥാനാർഥിത്വം ഉറപ്പായതിനാൽ നിശബ്ദപ്രചാരണത്തിലായിരുന്നു വി.കെ. ശ്രീകണ്ഠനും സി. കൃഷ്ണകുമാറും.
വാളയാർ മുതൽ തൂതപ്പുഴയോരം വരെ നീളുന്ന മണ്ഡലത്തിൽ തന്റെ വികസനനേട്ടങ്ങളുടെ കാർഡിറക്കിയാണു വി.കെ. ശ്രീകണ്ഠൻ പ്രചാരണം തുടങ്ങിയത്. പാലക്കാട്ട് മണ്ഡലത്തിലുടനീളം പദയാത്ര നടത്തിയാണു സി. കൃഷ്ണകുമാർ പ്രചാരണത്തിനു തുടക്കമിട്ടത്.
മുന്നണികൾ, പ്രതീക്ഷകൾ
ഇപ്പോഴത്തെ കേന്ദ്ര, സംസ്ഥാന ഭരണങ്ങൾക്കെതിരായ ജനവികാരം വോട്ടാകുമെന്നാണു യുഡിഎഫ് പ്രതീക്ഷ. മണ്ഡലത്തിലുടനീളമുള്ള എംപിയുടെ വ്യക്തിബന്ധങ്ങളും സുഹൃദ്ബന്ധങ്ങളും നേട്ടമാകുമെന്നും കണക്കുകൂട്ടുന്നു.
എന്നാൽ, മണ്ഡലത്തിൽ ഇടതുപക്ഷം കൊണ്ടുവന്ന വികസനത്തിന്റെ അടുത്തെങ്ങുമെത്താൻ യുഡിഎഫ് എംപിക്കു കഴിഞ്ഞില്ലെന്നാണ് എൽഡിഎഫ് വിമർശനം. ജില്ലയുടെ ആവശ്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ എംപി പരാജയപ്പെട്ടതായും അവർ ആരോപിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തു വന്നതും ബിജെപി യുടെ പ്രതീക്ഷകൾക്കു നിറം നൽകുന്നുണ്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം
വി.കെ. ശ്രീകണ്ഠൻ : 3,99,274 (കോണ്‍ഗ്രസ്)
എം.ബി. രാജേഷ് : 3,87,637 (സിപിഎം)
സി. കൃഷ്ണകുമാർ : 2,18,556 (ബിജെപി)
2021 നിയമസഭാ തെരഞ്ഞെടുപ്പ് വോട്ട്നില
പാലക്കാട്
ഷാഫി പറന്പിൽ -54,079 (കോണ്‍ഗ്രസ്)
ഇ. ശ്രീധരൻ -50220 (ബിജെപി)
സി.പി. പ്രമോദ് -36,443 (സിപിഎം)
മലന്പുഴ
എ. പ്രഭാകരൻ -75,934 (സിപിഎം)
സി. കൃഷ്ണകുമാർ -50,200 (ബിജെപി)
എസ്.കെ. അനന്തകൃഷ്ണൻ: (കോണ്‍ഗ്രസ്) -35,444
കോങ്ങാട്
അഡ്വ.കെ. ശാന്തകുമാരി-75,934 (സിപിഎം)
യു.സി. രാമൻ -40,662 (മുസ്ലിംലീഗ്)
എം. സുരേഷ്ബാബു -27,661 (ബിജെപി)
മണ്ണാർക്കാട്
അഡ്വ.എൻ. ഷംസുദീൻ-71,657 (മുസ്ലിം ലീഗ്)
കെ.പി. സുരേഷ് രാജ് -65,787 ( സിപിഐ)
പി. അഗളി നസീമ -10,376 (അണ്ണാ ഡിഎംകെ)
ഷൊർണൂർ
പി. മമ്മിക്കുട്ടി -74,400 (സിപിഎം)
ടി.എച്ച്. ഫിറോസ്ബാബു- 37,726(കോണ്‍ഗ്രസ്)
സന്ദീപ് വാര്യർ -36,973 (ബിജെപി)
ഒറ്റപ്പാലം
അഡ്വ.കെ. പ്രേംകുമാർ -74,859 (സിപിഎം)
പി. സരിൻ -59,707 (കോണ്‍ഗ്രസ്)
പി. വേണുഗോപാലൻ -25,056 (ബിജെപി)
പട്ടാന്പി
മുഹമ്മദ് മുഹ്സിൻ -75311(സിപിഐ)
റിയാസ് മുക്കോളി -57337 (കോണ്‍ഗ്രസ്)
കെ.എം. ഹരിദാസ് -14578 (ബിജെപി)
ഇടത്തോട്ടും വലത്തോട്ടും
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയെന്നു പാലക്കാടിനെ വിലയിരുത്തുന്പോഴും ഇടവേളകളിൽ മണ്ഡലം പിടിച്ചെടുത്ത ചരിത്രമാണു കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തിന്റെ കാതൽ. മണ്ഡലരൂപീകരണത്തിനുശേഷം നടന്ന 16 തെരഞ്ഞെടുപ്പുകളിൽ 11ലും ഇടതുപക്ഷത്തിനായിരുന്നു വിജയം.
1967ൽ ഇ.കെ. നായനാരെയും 71 ൽ എകെജിയെയും പാർലമെന്റിലേക്ക് അയച്ച ചരിത്രമുണ്ട് പാലക്കാടിന്. തുടർന്നുനടന്ന മൂന്നു തെരഞ്ഞെടുപ്പുകളിൽ കൈവിട്ടുപോയ സീറ്റ് 1989 ൽ ഇടതുപക്ഷത്തിനായി തിരിച്ചുപിടിച്ച എ. വിജയരാഘവനാണ് ഇക്കുറിയും സീറ്റു പിടിക്കാൻ രംഗത്തിറങ്ങുന്നത് എന്നതും സവിശേഷതയാണ്.
1989ൽ വിജയിച്ചെങ്കിലും രണ്ടു വർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജയിച്ചതും തോറ്റതും വി.എസ്. വിജയരാഘവനോട്. വി.എസ്. വിജയരാഘവൻ മൂന്നും എൻ.എൻ. കൃഷ്ണദാസ് നാലും എം.ബി. രാജേഷ് രണ്ടും തവണ മണ്ഡലത്തിലെ എംപിമാരായി.
മൂന്നു തവണ വിജയിച്ച വി.എസ്. വിജയരാഘവൻ അത്രതന്നെ തവണ തോറ്റതും ചരിത്രം. മുൻമന്ത്രി ടി. ശിവദാസമേനോൻ മൂന്നു പ്രാവശ്യം മത്സരരംഗത്തിറങ്ങിയെങ്കിലും പരാജയപ്പെട്ടു. എം.പി. വീരേന്ദ്രകുമാർ 2014ൽ പാലക്കാട്ടു മത്സരിച്ചെങ്കിലും വിജയിച്ചില്ല.
എൻഡോസൾഫാന്റെ കളങ്കം മായ്ക്കാൻ കൃഷിവകുപ്പിന് ഇനി കാർബൺ ന്യൂട്രൽ ഫാമുകൾ
കാസർഗോഡ്: കൃഷിവകുപ്പിന്റെ കശുമാവിൻതോട്ടമെന്നു കേട്ടാൽ കാസർഗോഡ് ജില്ലക്കാർക്കെങ്കിലും ആദ്യം മനസിൽ വന്നുനിറയുക എൻഡോസൾഫാൻ വിഷബാധയുടെ ദുരന്തചിത്രങ്ങളായിരിക്കും.
ഒരുപക്ഷേ ആ ദുരന്തത്തിൽനിന്നു പാഠമുൾക്കൊണ്ടാണ് കൃഷിവകുപ്പും പ്ലാന്റേഷൻ കോർപറേഷനുമൊക്കെ രാസകീടനാശിനികളുടെ ഉപയോഗം ഗണ്യമായി കുറച്ചത്. ഇപ്പോൾ രാസവളങ്ങളും കീടനാശിനികളും പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള സംസ്ഥാനത്തെ മാതൃകാ കൃഷിത്തോട്ടങ്ങളിലൊന്ന് കൃഷിവകുപ്പിനു കീഴിൽ കാസർഗോഡ് ജില്ലയിൽ തന്നെ ഒരുങ്ങുകയാണ്.
കാറഡുക്ക പഞ്ചായത്തിലെ കുണ്ടാറിൽ പ്രവർത്തിക്കുന്ന കശുമാവ് വിത്തുത്പാദനകേന്ദ്രമാണു സംസ്ഥാനത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാമുകളിലൊന്നായി മാറുന്നത്. 250 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കശുമാവിൻ തോട്ടവും മുന്നൂറിലേറെ മാവുകളും പേര, സപ്പോട്ട മരങ്ങളും ഇവിടെയുണ്ട്. ഇവയിൽ കീടനാശിനി തളിക്കുന്നത് വർഷങ്ങൾക്കു മുമ്പേ നിർത്തിയിരുന്നു. ഈ വർഷം മുതൽ രാസവളങ്ങളും ഒഴിവാക്കാനാണു തീരുമാനം. ഉത്പാദനവർധനയ്ക്ക്് ജൈവവളങ്ങൾ മാത്രം ഉപയോഗിക്കും. പുതിയ തൈകൾ മുളപ്പിച്ച് വളർത്തിയെടുക്കുന്നതും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചായിരിക്കും.
ഇതോടൊപ്പം കൃഷിവകുപ്പിനു കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു 12 തോട്ടങ്ങളും കാർബൺ ന്യൂട്രൽ കൃഷിരീതിയിലേക്ക് മാറ്റാനാണ് തീരുമാനം. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുമ്പോൾ അന്തരീക്ഷതാപനത്തിന് വഴിതെളിക്കുന്ന കാർബൺ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, മീഥേൻ തുടങ്ങിയ വാതകങ്ങളുടെ അളവ് വർധിക്കുന്നതായാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ തെളിയിക്കുന്നത്.
എന്നാൽ, ജൈവരീതിയിലേക്ക് മാറുമ്പോൾ ഇവയുടെ അളവ് കുറയുന്നു. കുറഞ്ഞ അളവിൽ മാത്രം പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡ് പോലുള്ള വാതകങ്ങളെ സസ്യങ്ങൾ ആഗിരണം ചെയ്തു തീർക്കുകയും ചെയ്യുന്നു. ഈ രീതിയിലുള്ള കൃഷിയെയാണ് കാർബൺ ന്യൂട്രൽ എന്ന് വിശേഷിപ്പിക്കുന്നത്. ആഗോളതാപനം കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് കാർബൺ ന്യൂട്രൽ കൃഷിരീതിയെന്ന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
കാർബൺ ന്യൂട്രൽ കൃഷിരീതി പൂർണമായും നടപ്പാക്കുന്നതോടെ ഫാമിലെയും പരിസരപ്രദേശങ്ങളിലെയും അന്തരീക്ഷ താപനിലയിലും ഭൂമിയിലെ ജലത്തിന്റെ അളവിലും പോലും അതിന്റെ ഫലങ്ങൾ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണ്ണും ജലവും ഏറെക്കുറെ പൂർണമായും മാലിന്യമുക്തമാക്കാനും കഴിയും. ഇതോടെ ഒരു മാതൃകാ കൃഷിത്തോട്ടമെന്ന നിലയിൽ കുണ്ടാർ ഫാമിനെ ഉയർത്തിക്കാട്ടാനാകുമെന്നും ഫാം ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾകൂടി ഇവിടെ കൊണ്ടുവരാനാകുമെന്നുമാണു പ്രതീക്ഷ.
കെഎസ്ആർടിസിയിലെ ആശ്രിത നിയമനം ദിവസവേതനാടിസ്ഥാനത്തിൽ
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ആശ്രിത നിയമനം ദിവസവേതനാടിസ്ഥാനത്തിൽ. ആശ്രിത നിയമനത്തിനായി കാത്തിരിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന വ്യവസ്ഥകളാണ് കെഎസ്ആർടിസി മുന്നോട്ടു വയ്ക്കുന്നത്. ഇതൊരു സ്ഥിരം നിയമനമോ സ്ഥിരം നിയമനത്തിനുള്ള യോഗ്യതയോ അല്ലെന്ന് കെഎസ്ആർടിസി വ്യക്തമാക്കുന്നു.
സർവീസിലിരിക്കേ മരിച്ച ജീവനക്കാരുടെ ആശ്രിതർക്കാണ് നിയമനം നല്‍കുന്നത്. നിയമനത്തിനായി വർഷങ്ങളായി കാത്തിരിക്കുന്നവരാണ് അധികവും. നിയമനം നല്കാൻ തീരുമാനമായപ്പോഴാണ് വ്യവസ്ഥകൾ.
കെഎസ്ആർടിസി നടത്തുന്ന യാത്രാ ഫ്യൂവൽസ് പമ്പുകളിൽ സെയിൽസ് അസിസ്റ്റന്റുമാരായാണ് ഇപ്പോൾ നിയമിക്കുന്നത്. 715 രൂപ നിരക്കിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഒരു വർഷം പരമാവധി 100 ഡ്യൂട്ടി എന്ന് നിജപ്പെടുത്തിയിട്ടുമുണ്ട്.
വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ഡ്രൈവർ, പമ്പ് ഓപ്പറേറ്റർ എന്നീ തസ്തികകളിൽ നിയമിക്കും. എങ്കിലും മാനേജ്മെന്റ് നിർദേശിക്കുന്ന ഏതു തസ്തികയിലും ജോലി ചെയ്യണം. ആശ്രിത നിയമനക്കാരെ സ്ഥിര നിയമനത്തിന് പരിഗണിക്കില്ല.
‘നിരാമയ വൈദേകം’ രണ്ടു റിസോർട്ടുകൾ ഒന്നായെന്നു വി.ഡി. സതീശൻ
തിരുവനന്തപുരം: സിപിഎം -ബിജെപി എന്നു പറയുന്നതു പോലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിസോർട്ടും ഇ.പി. ജയരാജന്റെ കുടുംബത്തിനു ബന്ധമുള്ള വൈദേകം റിസോർട്ടും ചേർന്ന് നിരാമയ വൈദേകം എന്ന പേരുമാറ്റമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
രാജീവ് ചന്ദ്രശേഖറും ഇ.പി ജയരാജനും തമ്മിൽ കൂടിയാലോചന നടത്തിയെന്ന ആരോപണം തങ്ങൾ ഉന്നയിച്ചിട്ടില്ല. പക്ഷേ, രണ്ടു പേരുടെയും സ്ഥാപനങ്ങൾ തമ്മിൽ കരാറുണ്ട്. ആ കരാറിനെ തുടർന്നാണ് രണ്ട് സ്ഥാപനങ്ങളും ഒന്നായത്. ഇനിയും കൂടുതൽ തെളിവ് വേണമെങ്കിൽ കേസ് കൊടുക്കട്ടെ.
കോടതിയിൽ മുഴുവൻ രേഖകളും ഹാജരാക്കാമെന്നു സതീശൻ പറഞ്ഞു. എൽഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനുമായി ബന്ധമുള്ള സ്ഥാപനവും ബിജെപിയുടെ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെയും സ്ഥാപനവും തമ്മിൽ കരാറുണ്ടാക്കി ഒന്നിച്ചാണ് കച്ചവടം നടത്തുന്നതെന്നാണ് ആദ്യം മുതൽക്കേ ഉന്നയിച്ച ആരോപണം.
ഇൻകം ടാക്സ്, ഇഡി പരിശോധനകൾ നടന്നതിന് പിന്നാലെയാണ് കരാറുണ്ടാക്കിയത്. ഇതോട കേന്ദ്ര ഏജൻസികളുടെ അന്വേഷണവും നിലച്ചു. പല മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നും ബിജെപിയുടെ പല സ്ഥാനാർഥികളും മികച്ചതാണെന്നുമാണ് ഇടതുമുന്നണി കണ്‍വീനർ പറഞ്ഞത്.
സുരേന്ദ്രനോ ബിജെപിക്കാരോ പറയാത്തതാണ് ജയരാജൻ പറഞ്ഞത്. കേന്ദ്രത്തിലെ ബിജെപിയെ സന്തോഷിപ്പിക്കാൻ പിണറായി വിജയനാണ് ഈ പാവത്തിനെക്കൊണ്ട് ഇതൊക്കെ പറയിക്കുന്നതെന്നും സതീശൻ പറഞ്ഞു.
മാര്‍ലിനുമായി സിഎംഎഫ്ആര്‍ഐ
കൊച്ചി: ഇന്ത്യന്‍ തീരങ്ങളില്‍ കാണപ്പെടുന്ന കടല്‍ മത്സ്യ ഇനങ്ങളുടെ സമ്പൂര്‍ണ ഡാറ്റാ ബേസ് പൊതുജന പങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ‘മാര്‍ലിന്‍@സിഎംഎഫ്ആര്‍ഐ’ ആപ്പ് പുറത്തിറക്കി.
രാജ്യത്തെ വിവിധ തീരങ്ങളില്‍ പിടിക്കപ്പെടുന്ന മത്സ്യങ്ങളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ആപ്പില്‍ അപ്ലോഡ് ചെയ്യാം. ഈ വിവരങ്ങള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ മത്സ്യയിനങ്ങളെ കൃത്യമായി തിരിച്ചറിയാനും മറ്റു ശാസ്ത്രീയ വിവരശേഖരണത്തിനും സിഎംഎഫ്ആര്‍ഐക്ക് സഹായകമാകും. കടല്‍ മത്സ്യസമ്പത്തിന്റെ സചിത്ര ഡാറ്റാബേസ് തയാറാക്കാനും വഴിയൊരുക്കും.
ബൈലില്‍ മത്സ്യത്തിന്റെ ദൃശ്യം അപ്ലോഡ് ചെയ്യുമ്പോള്‍ എഐ സഹായത്തോടെ അതിന്റെ സമ്പൂര്‍ണവിവരങ്ങള്‍ ലഭ്യമാകുന്ന സംവിധാനം വികസിപ്പിക്കുകയാണ് ആപ്പ് വഴിയുള്ള വിവരശേഖരണത്തിന്റെ ലക്ഷ്യം. ജിയോടാഗിംഗ് ഉള്ളതിനാല്‍ വിവരം മത്സ്യയിനങ്ങളുടെ കൃത്യമായ സ്ഥലം രേഖപ്പെടുത്താനാകും.
സമുദ്രസമ്പത്തിന്റെ സംരക്ഷണത്തില്‍ താത്പര്യമുള്ളവരെ കോര്‍ത്തിണക്കുന്ന പരസ്പര സഹകരണ സംരംഭമാണിതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന് പറഞ്ഞു. സിഎംഎഫ്ആര്‍ഐയുടെ ഫിഷറി റിസോഴ്സ് അസസ്മെന്റ്, ഇക്കണോമിക്സ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വിഭാഗത്തിലെ ഡോ. എല്‍ദോ വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ആപ്പ് വികസിപ്പിച്ചത്.
വിധവകള്‍ നല്ല മനോഭാവം കാത്തുസൂക്ഷിക്കുന്നവര്‍: മാര്‍ വാണിയപ്പുരയ്ക്കല്‍
കൊച്ചി: വിധവകള്‍ നന്മയുടെ മനോഭാവം കാത്തുസൂക്ഷിക്കുന്നവരാണെന്നും അവരെ ദൈവം അറിയുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുവെന്നും ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. കെസിബിസി യൂദിത്ത് -നവോമി ഫോറം പാലാരിവട്ടം പിഒസിയില്‍ നടത്തിയ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിധവകള്‍ പ്രത്യേകം പരിഗണന അര്ഹിക്കുന്നവരാണെന്നാണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട്. സഭ എക്കാലവും ആ പരിഗണനയും കരുതലും വിധവകള്‍ക്ക് നല്‍കുന്നുണ്ടെന്നും മാർ വാണിയപ്പുരയ്ക്കൽ കൂട്ടിച്ചേര്‍ത്തു.
കെസിബിസി ഫാമിലി കമ്മീഷന് സെക്രട്ടറി റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേല്‍, ഫാ. ടോണി കോഴിമണ്ണില്‍, ഫോറം പ്രസിഡന്റ് ഫിലോമിന തോമസ്, വൈസ് പ്രസിഡന്റ് ഷെറിള്‍ ലൂയിസ്, ജനറല്‍ സെക്രട്ടറി മേരി ജോണ്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ലില്ലി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
‘വൈധവ്യം പ്രകാശിതമാക്കാം’ എന്ന വിഷയത്തിൽ ബീന ജോസഫ് ക്ലാസ് നയിച്ചു.
ഇവിടെ ‘സ്മാർട്ടാണ്’ സാമൂഹ്യപ്രവർത്തനം
കൊച്ചി: സാമൂഹ്യപ്രവർത്തനം പഠിക്കുകയും പഠിപ്പിക്കുകയും വ്യത്യസ്തമായ മേഖലകളിൽ ഒരു പതിറ്റാണ്ടോളം പ്രവർത്തിക്കുകയും ചെയ്ത മൂന്നു സുഹൃത്തുക്കൾ ചേർന്നു രൂപം നൽകിയ സന്നദ്ധ സംഘടന ശ്രദ്ധേയമാകുന്നു. സോഷ്യൽ വർക്ക് മൂവ്മെന്റ് ഫോർ ആക്ഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (സ്മാർട്ട്- ഇന്ത്യ ഫൗണ്ടേഷൻ) ഇന്ന് 600ലധികം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ്.
സാമൂഹ്യ പ്രവർത്തകരും ഗവേഷകരുമായ ഡോ. സെമിച്ചൻ ജോസഫ്, ഡോ. സേവ്യർ വിനയരാജ്, ഡാലിൻ ഡയസ് എന്നിവർ ചേർന്ന് 2023ലെ ലോക സാമൂഹ്യപ്രവർത്തന ദിനത്തിലാണു കൊച്ചി കേന്ദ്രമായി സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷന് തുടക്കമിട്ടത്. അക്കാദമിക്-സാമൂഹ്യ പ്രവർത്തകരെ ബന്ധിപ്പിച്ച് സോഷ്യൽ വർക്കേഴ്സ് എംപവർമെന്റ് പ്രോഗ്രാം എന്നപേരിൽ സംഘടിപ്പിക്കുന്ന പ്രതിവാര സംവാദങ്ങൾ ആയിരക്കണക്കിനു വിദ്യാർഥികൾക്ക് പ്രഫഷണൽ സോഷ്യൽ വർക്കിന്റെ പ്രായോഗിക പാഠങ്ങൾ നൽകുന്നു. തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ വികസന പോരായ്മകൾ കണ്ടെത്തി അതിനു പരിഹാരം നിർദേശിക്കുന്ന പദ്ധതിയാണു സ്മാർട്ട് വില്ലേജ്. സാമൂഹ്യപ്രവർത്തന വിദ്യാർഥികളും സന്നദ്ധപ്രവർത്തകരും ഇതിന്റെ ഭാഗമാണ്.
സാമൂഹ്യപ്രവർത്തനത്തിലൂടെ പുതിയ തലമുറയിൽ പൗരബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുകയാണ് സ്മാർട്ട് ഇന്ത്യയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മാനേജിംഗ് ട്രസ്റ്റി ഡാലിൻ ഡയസ് പറഞ്ഞു.
മാസത്തിലൊരിക്കൽ അഗതിമന്ദിരങ്ങൾ സന്ദർശിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ദീപാ ബിജൻ, നീതു എസ്പി എന്നിവരുടെ നേതൃത്വത്തിലുള്ള സ്മാർട്ട് വോളണ്ടിയർമാരുണ്ട്.
മലയാളിയുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആഴമേറിയ ഗവേഷണപഠനത്തിന്റെ പണിപ്പുരയിലാണ് സ്മാർട്ട് ഇന്ത്യയുടെ പ്രവർത്തകരിപ്പോൾ. മൈൻഡ് ബ്ലിസ് എന്ന പേരിൽ കൗൺസലിംഗ് സെന്ററും സ്മാർട്ടിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. ബിഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു, വിദ്യാർഥികൾക്ക് ഫീൽഡ് പ്രവർത്തനങ്ങളിൽ പരിശീലനവും സ്മാർട്ട് ഇന്ത്യ നൽകിവരുന്നു.
പദ്മജയോട് തനിക്ക് ആദരവ് മാത്രം: സി.കെ. പദ്മനാഭൻ
കണ്ണൂർ: കാസർഗോഡ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പു പരിപാടിയിൽ ഉദ്ഘാടകയായി എത്തിയ പദ്മജ വേണുഗോപാലിനെ അപമാനിച്ചെന്നും അവരോട് തനിക്ക് നീരസമാണെന്നുമുള്ള വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്നു ബിജെപി ദേശീയസമിതിയംഗം സി.കെ. പദ്മനാഭൻ.
കാസർഗോഡ് തെരഞ്ഞെടുപ്പ് പരിപാടി പദ്മജ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്പോൾ സി.കെ. പദ്മനാഭൻ കസേരയിൽനിന്ന് എഴുന്നേൽക്കുക പോലും ചെയ്യാതെ തന്റെ പ്രതിഷേധവും നീരസവും വ്യക്തമാക്കിയെന്ന വാർത്തകൾ സംബന്ധിച്ചാണ് സി.കെ. പദ്മനാഭൻ വിശദീകരണം നൽകിയത്.
കേരള യൂണിവേഴ്സിറ്റി കലോത്സവവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ആത്മഹത്യ ചെയ്ത കണ്ണൂരിലെ നൃത്താധ്യാപകൻ ഷാജിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടനപ്രസംഗത്തിലായിരുന്നു സി.കെ. പദ്മനാഭന്റെ പ്രതികരണം.
‘പദ്മജ പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തുന്പോൾ ഞാൻ ഏതാണ്ട് ഒരു മണിക്കൂറോളം പ്രസംഗിച്ചുവരികയായിരുന്നു. ഒരു മണിക്കൂറോളം പ്രസംഗിച്ച ക്ഷീണത്താൽ കസേരയിൽ ഇരുന്ന് കുടിക്കാനായി വെള്ളത്തിന് ആവശ്യപ്പെട്ട സമയത്തായിരുന്നു പദ്മജ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്.
ഈ സമയം ക്ഷീണം കാരണമാണ് താൻ ഉദ്ഘാടനം നടക്കുന്നിടത്തേക്കു പോകാതിരുന്നത്. എന്നാൽ വസ്തുത അറിയാതെ ചില മാധ്യമങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. പദ്മജയോട് അങ്ങേയറ്റത്തെ ആദരവ് പുലർത്തുന്നയാളാണ് ഞാൻ’- പദ്മനാഭൻ വിശദീകരിച്ചു.
മോന്സന് മാവുങ്കലിന്റെ വാടകവീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച്
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്സൻ മാവുങ്കല്‍ വാടകയ്ക്കു താമസിച്ചിരുന്ന കലൂരിലെ വീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.
മോന്‍സന്റെ വീട്ടിലുണ്ടായിരുന്ന ശില്പങ്ങള് ഉള്‍പ്പെടെ ഇവയുടെ ഉടമസ്ഥനായ തിരുവനന്തപുരം സ്വദേശി എസ്. സന്തോഷിനു കൈമാറാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണു വസ്തുക്കള്‍ മോഷണം പോയതായി സ്ഥിരീകരിച്ചത്.
വീട്ടില്‍നിന്ന് 15 വസ്തുക്കള്‍ നഷ്ടമായിട്ടുണ്ട്. കള്ളത്താക്കോല്‍ ഉപയോഗിച്ച് അകത്തു കയറിയാണ് സാധനങ്ങള്‍ അപഹരിച്ചതെന്നു കരുതുന്നതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ലോഹനിര്‍മിതമായ ഭാരമുള്ള വസ്തുക്കളാണ് മോഷണം പോയിട്ടുള്ളത്. വീടിന്റെ താക്കോല്‍ നോര്‍ത്ത് പോലീസിന്റെ കൈവശമാണ്. നേരത്തേ വീടിന് പോലീസ് കാവലുണ്ടായിരുന്നു. വസ്തുക്കള്‍ നഷ്ടമായ വിവരം ക്രൈംബ്രാഞ്ച് നോര്‍ത്ത് പോലീസില്‍ റിപ്പോർട്ട് ചെയ്തു. ഡിവൈഎസ്പി വൈ.ആര്. റസ്റ്റത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വീട്ടില്‍ മോഷണം നടന്നതായി കഴിഞ്ഞദിവസം നോര്‍ത്ത് പോലീസില്‍ മോന്‍സന്റെ മകന് പരാതി നല്‍കിയിരുന്നു.
ശില്പങ്ങള്, സിംഹാസനങ്ങള്‍, ആയുധങ്ങള്‍ ഉള്‍പ്പെടെ 2000 വസ്തുക്കള്‍ ഇപ്പോഴും ഈ വീട്ടിലുണ്ട്. സാധനങ്ങളുടെ ഉടമയായ സന്തോഷും പരിശോധനാസമയത്ത് കലൂരിലെ വീട്ടില്‍ എത്തിയിരുന്നു. ആകെ 900 സാധനങ്ങളാണു മോന്സന് നല്‍കിയിട്ടുള്ളതെന്ന് സന്തോഷ് പറഞ്ഞു.
സിനിമാ ഷൂട്ടിംഗിനായി ഇത്തരം സാധനങ്ങള്‍ വാടകയ്ക്കു നല്‍കാറുണ്ട്. മോൻസനെ പരിചയപ്പെട്ടപ്പോള്‍ അയാള്‍ ഇത്തരം വസ്തുക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ഈ വസ്തുക്കള്‍ വാങ്ങിയ ഇനത്തില്‍ മോന്സൻ തനിക്കു പണം നല്‍കാനുണ്ട്. 30 ലക്ഷം രൂപ തന്നെ പറ്റിച്ചുവെന്നും സന്തോഷ് പറഞ്ഞു.
വഞ്ചനക്കേസില്‍ ഹവാല ഇടപാടും
കൊച്ചി: മോന്സൻ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പിലെ വഞ്ചനക്കേസില്‍ ഹവാല ഇടപാടും നടന്നതായി ക്രൈംബ്രാഞ്ച്.
കേസിലെ പരാതിക്കാര്‍ മോന്‍സനു നല്കിയ പത്തു കോടിയില്‍ 2.10 കോടിക്കു മാത്രമേ ബാങ്ക് രേഖകളുള്ളൂ. ശേഷിക്കുന്ന തുകയ്ക്ക് രേഖകകളില്ലെന്നും ഇതു ഹവാല പണമാണെന്നും അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡിവൈഎസ്പി വൈ.ആര്. റസ്റ്റം വ്യക്തമാക്കി.
കോട്ടയം: വടവാതൂര്‍ സെമിനാരിയില്‍ അല്മായര്ക്കായി നടത്തുന്ന വാര്‍ഷിക വിശുദ്ധ വാര ധ്യാനം 27നു വൈകുന്നേരം ആറിനാരംഭിച്ചു ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ ഒന്പതിനു അവസാനിക്കും.
പങ്കെടുക്കുന്ന കുടുംബാങ്ങള്‍ക്കു ഒന്നിച്ചു താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരി വൈസ് റെക്ടര്‍ റവ. ഡോ. വിന്‍സെന്റ് കുണ്ടുകുളം ധ്യാനം നയിക്കും.
തനിമ പുരസ്കാരം പി.ദീപക്കിന്
കൊച്ചി: തനിമ കലാസാഹിത്യ വേദി കേരള നല്കുന്ന 15-ാമത് തനിമ പുരസ്കാരം പി.ദീപക്കിന്റെ ‘നിര്‍മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം’ എന്ന പുസ്തകത്തിനു ലഭിച്ചു.
2018 ജനുവരി മുതല്‍ 20023 ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച വിവരസാങ്കേതിക വിജ്ഞാനീയം വിഷയമാക്കിയുള്ള മലയാള പുസ്തകങ്ങളാണ് പുരസ്കാരത്തിനു പരിഗണിച്ചത്.
ജൂണ്‍ അവസാനവാരത്തില്‍ എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ 10,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. ആലപ്പുഴ സ്വദേശിയായ ദീപക് യുകെയിലെ ബെല്‍ഫാസ്റ്റില്‍ ക്വീന്‍സ് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറാണ്.
സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടര്‍ യാത്രികൻ മരിച്ചു
കടുത്തുരുത്തി: സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടര്‍ ഓടിച്ചിരുന്ന യുവാവ് മരിച്ചു. നെടുംകുന്നം നോർത്ത് മാന്തുരുത്തി ഊട്ടുപാറകുന്നേല് ശശിധരന്റെ മകന് രതീഷ് കുമാർ (42) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ മുട്ടുചിറയിലാണ് അപകടമുണ്ടായത്. രതീഷും അമ്മ ലീലാമ്മ (70) യും സ്കൂട്ടറില്‍ എറണാകുളത്തേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ലീലാമ്മ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
അപകടത്തില്‍ സ്കൂട്ടറും കാറിന്റെ മുന്‍വശവും തകര്‍ന്നു. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ലതയാണ് രതീഷിന്റെ ഭാര്യ. മക്കൾ:ആദര്‍ശ്(8-ാം ക്ലാസ് വിദ്യാർഥി ടെക്നിക്കൽ സ്കൂൾ പാമ്പാടി), വൈഗ( നെടുംകുന്നം നോർത്ത് ഗവ. യു പി സ്കൂൾ) സംസ്കാരം ഇന്നു രാവിലെ 11 ന് വീട്ടുവളപ്പിൽ.
സന്യാസിസംഗമം തൃശൂരിൽ 24ന്
തൃശൂർ: ഹിന്ദു ശക്തീകരണം ലക്ഷ്യമിട്ടു മാർഗദർശക് മണ്ഡൽ കേരളഘടകം സംഘടിപ്പിക്കുന്ന സന്യാസി മഹാസമ്മേളനം 24നു രാവിലെ ഒന്പതിനു മാരാർ റോഡിലുള്ള നന്ദനം ഓഡിറ്റോറിയത്തിൽ നടക്കും.
ആചാര്യസഭ, വടക്കുന്നാഥ ക്ഷേത്രത്തിൽ നാമജപഘോഷയാത്ര, തുടർന്നു വൈകുന്നേരം അഞ്ചോടെ തെക്കേഗോപുരനടയിൽ പൊതുസമ്മേളനം എന്നിവ നടക്കും.
പ്രഫഷണൽ നാടക അവാർഡിന് അപേക്ഷ ക്ഷണിച്ചു
തൃശൂർ: കേരള സംഗീതനാടക അക്കാദമി പ്രഫഷണൽ നാടകങ്ങൾക്കു നൽകുന്ന സംസ്ഥാന അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ ആദ്യമായി അവതരിപ്പിച്ച നാടകങ്ങളുടെ സംഘങ്ങൾക്ക് അപേക്ഷിക്കാം.
അക്കാദമിയുടെ അംഗീകാരമുള്ള പ്രഫഷണൽ നാടകസംഘങ്ങളാണ് അപേക്ഷിക്കേണ്ടത്. ഒരു നാടകസംഘത്തിന് ഒരു നാടകം മാത്രമേ അയയ്ക്കാൻ കഴിയൂ. സ്ക്രിപ്റ്റിന്റെ ഡിടിപി ചെയ്ത അഞ്ചു കോപ്പി, 2023 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ ആദ്യമായി നാടകം അവതരിപ്പിച്ചതിന്റെ രേഖ, നാടക അവതരണത്തിന്റെ വീഡിയോ അടങ്ങിയ പെൻഡ്രൈവ്, നാടകകൃത്തിന്റെ സമ്മതപത്രം എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഏപ്രിൽ 22നകം അക്കാദമിയിൽ സമർപ്പിക്കണം.
വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുകയില്ലെന്നു സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. നാലംഗ വിദഗ്ധസമിതി അപേക്ഷകൾ പരിശോധിച്ചു പരമാവധി പത്തു നാടകങ്ങൾ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങൾ അക്കാദമി നിർദേശിക്കുന്ന സ്ഥലത്തും സമയത്തും അവതരണം നടത്തണം. കൂടുതൽ വിവരങ്ങൾ അക്കാദമി വെബ്സൈറ്റായ http: //www.keralasangeethanatakaakademi.in ൽ ലഭ്യമാണ്.
സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പദ്മഭൂഷൺ വേണ്ട: കലാമണ്ഡലം ഗോപി
തൃശൂർ: സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ടു പദ്മഭൂഷൺ വേണ്ടെന്നു കലാമണ്ഡലം ഗോപി പറഞ്ഞെന്നു മകന്റെ ഫേസ്ബുക്ക് കുറിപ്പ്.
സുരേഷ് ഗോപിക്കുവേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസിലാക്കണമെന്നും മകൻ രഘുരാജ് ‘രഘു ഗുരുകൃപ’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലെഴുതിയ കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സുരേഷ് ഗോപിക്കുവേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്നു മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ചു സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്കു മനസിലായത്. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അതു താത്കാലിക ലാഭത്തിനല്ല, നെഞ്ചിൽ ആഴ്ന്നിറങ്ങിയതാണ്. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാൻ നോക്കരുത്.
(പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ടു പറയുന്നു, നാളെ അങ്ങോട്ടു വരുന്നുന്നുണ്ട്, സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്. അച്ഛനു മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടർ. അച്ഛൻ എന്നോടു പറഞ്ഞോളാൻ പറഞ്ഞു, ഞാൻ സാറെ വിളിച്ചുപറഞ്ഞു. എന്നോടു നിങ്ങളാരാ പറയാൻ, അസുഖം വന്നപ്പോൾ ഞാനേ ഉണ്ടായുള്ളൂന്ന്. ഞാൻ പറഞ്ഞു, അതു മുതലെടുക്കാൻ വരരുതെന്ന്. അത് ആശാൻ പറയട്ടെ എന്നായി. അവസാനം അച്ഛൻ വിളിച്ചുപറഞ്ഞു, വരേണ്ടെന്ന്. അപ്പോൾ ഡോക്ടർ, ആശാനു പദ്മഭൂഷൺ കിട്ടണ്ടേന്ന്. അച്ഛൻ, അങ്ങനെ എനിക്കു കിട്ടേണ്ടെന്ന്). ഇനിയും ആരും ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കേണ്ട. ഇത് ഒരു അപേക്ഷയായി കൂട്ടിയാൽ മതി.
ഞായറാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പ് ഇന്നലെ രഘു ഡിലീറ്റ് ചെയ്തു.
ഇന്നലെ ഞാനിട്ട പോസ്റ്റ് എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്നേഹംകൊണ്ട് ചൂഷണം ചെയ്യരുത് എന്നു പറയാൻവേണ്ടി മാത്രമാണ്... ഈ ചർച്ച അവസാനിപ്പിക്കാം, നന്ദി എന്നുള്ള കുറിപ്പും രഘു പോസ്റ്റ് ചെയ്തിട്ടുണ്ട്.
തങ്ങളുടെ വീട് ആലത്തൂർ ലോക്സഭാ മണ്ഡലത്തിലാണെന്നും തങ്ങൾക്കാർക്കും തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വോട്ടില്ലെന്നും പറഞ്ഞു. പിന്നെ എന്തിനാണ് അനുഗ്രഹംതേടി അപ്പുറത്തെ മണ്ഡലത്തിൽനിന്നും ഇപ്പുറത്തേക്കു വരുന്നതെന്നു മനസിലാവുന്നുണ്ടെന്നും രഘു പറഞ്ഞു.
വിവാദങ്ങൾക്കിടെ കെ. രാധാകൃഷ്ണനായി വോട്ടഭ്യർഥന
തൃശൂർ: വിവാദങ്ങൾക്കിടെ ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണനായി വോട്ടഭ്യർഥിച്ച് കലാമണ്ഡലം ഗോപി. മന്ത്രിയായ കെ. രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ പ്രവൃത്തിയെപ്പറ്റിയും സ്വഭാവത്തെക്കുറിച്ചും നല്ല ബോധ്യമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണു വോട്ടഭ്യർഥിക്കുന്നതെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു.
‘കലാമണ്ഡലത്തിൽ അധ്യാപകനായിരിക്കുന്പോൾ ചേലക്കരയിലെ ജനപ്രതിനിധിയെന്ന നിലയിലും രാധാകൃഷ്ണൻ പരിചിതനാണ്. രാഷ്ട്രീയത്തിൽ ഉന്നതിയിലുള്ള അദ്ദേഹം, കലാമണ്ഡലവുമായി ബന്ധപ്പെട്ട് എല്ലാ പ്രവർത്തനങ്ങളിലും ഒപ്പംനിന്ന വ്യക്തിയാണ്.
ചേലക്കരയിൽനിന്നു വിജയിച്ചപ്പോഴൊക്കെ കലാമണ്ഡലത്തിനായി അദ്ദേഹം പ്രവർത്തിച്ചു. അന്നു ഞാൻ കലാമണ്ഡലത്തിൽ അധ്യാപകനാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും സ്വഭാവവും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ബോധ്യമുള്ളതുകൊണ്ടാണ് വ്യക്തിപരമായി അദ്ദേഹത്തിനായി വോട്ടഭ്യർഥിക്കുന്നത്’- കലാമണ്ഡലം ഗോപി പറഞ്ഞു.
ഗുരുവെന്ന നിലയിൽ വണങ്ങാൻ ഇനിയും ആഗ്രഹം: സുരേഷ് ഗോപി
തൃശൂർ: കലാമണ്ഡലം ഗോപിയാശാൻ ഗുരുതുല്യനാണെന്നും ഗുരുവെന്ന നിലയിൽ അദ്ദേഹത്തെ വണങ്ങാൻ ഇനിയും ആഗ്രഹമുണ്ടെന്നും തൃശൂർ ലോക്സഭാ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി.
പാർട്ടി ജില്ലാ അധ്യക്ഷനോട് ഈ ആവശ്യം പറയുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഗോപിയാശാനെ നേരിട്ടുകണ്ട് അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരപ്പന്റെ നടയിൽ വെറ്റിലയും അടയ്ക്കയും മുണ്ടും നേര്യതും സമർപ്പിച്ച് ഗോപിയാശാനു മനസുകൊണ്ട് പൂജ അർപ്പിച്ച് അനുഗ്രഹം തേടും.
ഗോപിയാശാനു പ്രയാസമുണ്ടെങ്കിൽ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. കാണാൻ കഴിയാത്തവർക്കായി ഇത്തരത്തിൽ മനസുകൊണ്ടു പൂജ അർപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലാണ്ഡലം ഗോപിയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിനോടു പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. പാർട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയാറാക്കുന്നത്. ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏല്പിച്ചിട്ടില്ല. ഏല്പിക്കാനും ഉദ്ദേശിച്ചിട്ടില്ല. താൻ എല്ലാ കാര്യങ്ങളും ഏല്പിക്കുന്നതു ബിജെപി ജില്ലാ അധ്യക്ഷൻ അനീഷിനെയാണ്.
ഗോപിയാശാനെ ബന്ധപ്പെട്ടില്ല. ഗോപിയാശാന്റെ മകന്റെ പോസ്റ്റ് വായിച്ചിട്ടില്ല. മുന്‍പ് പലതവണ ഗോപിയാശാനെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിനു മുണ്ടും നേര്യതും നൽകി വണങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്.
ഗോപിയാശാന്റെ ഡോക്യുമെന്ററി ഞാനാണ് പ്രകാശനം ചെയ്തത്. മകന്റെ പ്രതികരണം ഗോപിയാശാന്റെ മനസാണോ എന്നറിയില്ല. പ്രമുഖരായ കലാകാരന്മാർ മാത്രമല്ല, പ്രമുഖരായ വ്യക്തികളുമുണ്ട്. ഇവരെയെല്ലാം എല്ലാ സ്ഥാനാർഥികളും കാണുന്നതാണ്. താനൊരു ഗുരുത്വത്തിന്റെ പേരിലാണ് ഇത്തരത്തിൽ വ്യക്തികളെ കണ്ട് അനുഗ്രഹം തേടുന്നത്.
ഗുരുതുല്യരായവരെയാണ് കാണുന്നത്. ഗോപിയാശാൻ ഗുരുതുല്യനാണെന്നും സുരേഷ് ഗോപി പറഞ്ഞു.
റേഡിയോ 90 എഫ്എം 21ന് നാടിന് സമർപ്പിക്കും
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ നിന്നും പ്രക്ഷേപണം ആരംഭിച്ച റേഡിയോ 90 എഫ്എം 21ന് രാവിലെ 10ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള നാടിന് സമർപ്പിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ആന്റോ ആന്റണി എംപി, മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഡയറക്ടർ ഇസഡ് വി. ളാകപറമ്പിൽ എന്നിവർ പ്രസംഗിക്കും.
അമൽ ജ്യോതി കോളജ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗവും റേഡിയോ 90 എഫ്എമ്മും ചേർന്ന് നിർമിക്കുന്ന എജെസിഇ റേഡിയോയുടെ (റേഡിയോ സെറ്റ്) പ്രകാശനവും കേട്ടറിവ് എന്ന പുതിയ പരിപാടിയുടെ ഉദ്ഘാടനവും റേഡിയോയെ സംബന്ധിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും ഇതിനൊപ്പം നടക്കും.
2022 ജൂലൈ മാസത്തിലാണ് റേഡിയോ 90 എഫ്എം അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ പ്രദേശങ്ങളിൽ റേഡിയോ 90 എഫ്എം സിഗ്നൽ ലഭ്യമാണ്. നിത്യേന 18 മണിക്കൂർ ഇപ്പോൾ റേഡിയോ പ്രവർത്തന നിരതമാണ്.
മലയോര ഗ്രാമ പ്രദേശങ്ങളിലെ കണക്റ്റിവിറ്റി കൂട്ടുക, സാധാരണക്കാരുടെ ഇടയിലേക്ക് എത്തി അവരുടെ ആസ്വാദന തലങ്ങൾക്ക് ഉത്തേജനവും ഊർജവും അറിവും പകർന്ന് നൽകുക എന്ന ലക്ഷ്യമാണ് റേഡിയോ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.
പൂർവ യൗസേപ്പിൽ തെളിയുന്ന ഈശോയുടെ മുഖം
സിസ്റ്റര്‍ റോസ്ലിന് എംടിഎസ് ബെസ് തോമാ ദയറ, പാലമറ്റം
സൃഷ്ടിയുടെ പുസ്തകത്തിൽ വിവരിക്കപ്പെടുന്ന പൂർവയൗസേപ്പിൽ, ഈശോയുടെ തന്നെ ഛായയാണു നാം ദർശിക്കുക. യൗസേപ്പിന്റെ ജീവിതവും അവൻ സഹിച്ച വേദനകളും സ്വസഹോദരരിൽനിന്നു നേരിട്ട തിരസ്കരണവുമെല്ലാം ഈശോയുടെ ജീവിതത്തിൽ പൂർണമാവുകയായിരുന്നു.
സുറിയാനി പിതാവായ അഫ്രഹാത്ത് ഈശോയും യൗസേപ്പും തമ്മിലുള്ള സമാനതകളിലേക്കു വെളിച്ചം വീശുന്നുണ്ട്. പീഡിപ്പിക്കപ്പെട്ട യൗസേപ്പ് പീഡകൾ സഹിച്ച ഈശോയുടെ മുൻകുറിയായിരുന്നു. യൗസേപ്പിന്റെ പിതാവു പലവർണക്കുപ്പായം അവനെ ധരിപ്പിച്ചു; ഈശോയെ അവന്റെ പിതാവ് ഒരു കന്യകയിൽ നിന്നുമെടുത്ത ശരീരം ധരിപ്പിച്ചു.
യൗസേപ്പിന്റെ പിതാവ് അവന്റെ സഹോദരന്മാരെക്കാൾ അധികമായി അവനെ സ്നേഹിച്ചു; ഈശോയും അവന്റെ പിതാവിന്റെ പ്രിയഭാജനമായിരുന്നു. യൗസേപ്പു സഹോദരന്മാരോടൊപ്പം ആടു മേയ്ക്കുകയായിരുന്നു; ഈശോയാകട്ടെ ആട്ടിടയന്മാരുടെ തലവനും. യാക്കോബു യൗസേപ്പിനെ അവന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിക്കാനായി അയച്ചു.
അവനെ ദൂരെനിന്നു കണ്ടപ്പോൾതന്നെ യൗസേപ്പിന്റെ സഹോദരന്മാർ അവനെ കൊല്ലാനായി പദ്ധതികൾ മെനഞ്ഞു. പിതാവായ ദൈവം ഈശോയെ അവന്റെ സഹോദരന്മാരുടെ പക്കലേക്ക് അയച്ചപ്പോൾ അവർ പറഞ്ഞു: “ഇതാ അവകാശി വരുന്നു. നമുക്കവനെ കൊന്നുകളയാം’’ (മത്താ 21,38). യൗസേപ്പിന്റെ സഹോദരന്മാർ അവനെ പൊട്ടക്കിണറ്റിൽ തള്ളിയിട്ടു. ഈശോയുടെ സഹോദരന്മാർ അവനെ മൃതരുടെ വാസഗേഹമായ പാതാളത്തിലേക്കു തള്ളി.
യൗസേപ്പു താൻ വിൽക്കപ്പെട്ടപ്പോൾ സഹോദരന്മാർക്കെതിരായി ഒന്നും സംസാരിച്ചില്ല. ഈശോയും തന്നെ വിധിക്കാൻ ഒരുന്പെട്ട ന്യായാധിപന്മാർക്കു മുൻപിൽ മൗനം പാലിച്ചു. യൗസേപ്പിനെ അവന്റെ യജമാനൻ അന്യായമായി തടങ്കലിലാക്കി; ഈശോയും അന്യായമായി സ്വന്തക്കാരാൽ തടവിലാക്കപ്പെട്ടു. യൗസേപ്പിന്റെ വസ്ത്രം രണ്ടുപ്രാവശ്യം ഉരിയപ്പെട്ടു.
ഈശോയുടെ വസ്ത്രവും ഉരിഞ്ഞെടുക്കപ്പെട്ടു. യൗസേപ്പു തന്റെ മുപ്പതാം വയസിൽ ഈജിപ്തിന്റെ അധിപനായി. ഈശോയും മുപ്പതാം വയസിൽ യോർദാനിൽ വന്നു മാമോദീസാ സ്വീകരിച്ചു; റൂഹായാൽ അഭിഷിക്തനായി പ്രഘോഷണമാരംഭിച്ചു. യൗസേപ്പ് ക്രൂരനും വിജാതീയനുമായ പുരോഹിതന്റെ മകളെ (ഉത്പ. 46,20) ഭാര്യയാക്കി; ഈശോയും വിജാതീയരിൽനിന്നു സഭയെ വധുവായി സ്വീകരിച്ചു.
യൗസേപ്പ്, മരണമടഞ്ഞ് ഈജിപ്തിൽ സംസ്കരിക്കപ്പെട്ടു. ഈശോയും മരിച്ച് ഓറെശ്ലെമിൽ സംസ്കരിക്കപ്പെട്ടു. യൗസേപ്പിന്റെ അസ്ഥികൾ അവന്റെ സഹോദരന്മാർ ഈജിപ്തിൽനിന്നു കൊണ്ടുപോയി; ഈശോയെ പിതാവു മൃതരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചു. അവന്റെ ശരീരം അഴുകാൻ അനുവദിക്കാതെ സ്വർഗത്തിലേക്ക് എടുത്തു.
ചുരുക്കത്തിൽ മനുഷ്യവംശം മുഴുവനെയും തന്റെ സഹോദരപദവിയിലേക്കുയർത്തി അവർക്കു ജീവൻ നൽകാനായി മരണത്തെ ആശ്ലേഷിച്ച ഈശോ, പൂർവയൗസേപ്പിന്റെ പൂർണതയാണ്.
അണക്കെട്ടുകളിൽ ആശ്വാസ ജലനിരപ്പ്
തിരുവനന്തപുരം: ചൂട് കൂടുന്പോഴും കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട നിലയിൽ.
ഇന്നലത്തെ കണക്കുകൾ പ്രകാരം കെഎസ്ഇബിയുടെ പ്രധാനപ്പെട്ട അണക്കെട്ടുകളിൽ ആശ്വാസകരമായ അവസ്ഥയിലാണ് ജലനിരപ്പ്. ഇടുക്കി അണക്കെട്ടിൽ ആകെ സംഭരണ ശേഷിയുടെ 47.38 ശതമാനവും ജലമുണ്ട്.
കഴിഞ്ഞ വർഷം ഇതേ സമയത്ത് ജലത്തിന്റെ അളവ് 45 ശതമാനമായിരുന്നു. മുല്ലപ്പെരിയാറിൽ നിലവിൽ 33 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വർഷം ഇതേസമയത്ത് 28 ശതമാനമായിരുന്നു ജലത്തിന്റെ അളവ്.
കക്കിയിൽ നിലവിൽ 55.26 ശതമാനവും മൂഴിയാറിൽ 25.2 ശതമാനവും ആനയിറങ്ങലിൽ 87.88 ശതമാനവും കുണ്ടള അണക്കെട്ടിൽ 91.57 ശതമാനവും ലോവർ പെരിയാറിൽ 75.91 ശതമാനവും ജലമുണ്ട്. പെരിങ്ങൽകുത്ത് 36.11 ശതമാനം, ഷോളയാർ 49.27 ശതമാനം, ഇടമലയാർ 48.72, കുറ്റ്യാടി 78.49 ശതമാനം എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ നിലവിൽ ജലത്തിന്റെ അളവ്.
കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇടമലയാറിൽ 46 ശതമാനവും പെരിയാറിൽ 28 ശതമാനവും ജലമാണ് ഉണ്ടായിരുന്നത്.
കടുത്ത വേനൽ മുന്നിൽ കണ്ട് ആസുത്രണത്തോടെ അണക്കെട്ടുകളിലെ ജലം വിനിയോഗിച്ചതിനാലാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട നില തുടരാൻ കഴിയുന്നതെന്ന് കെഎസ്ഇബി വൃത്തങ്ങൾ വ്യക്തമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി കെഎസ്ഇബി വൈദ്യുതി ഉൽപാദന തോത് കുറയ്ക്കുകയും ചെയ്തിരുന്നു.
മാര്‍ പവ്വത്തിലിനെ സഭയുടെ കിരീടമെന്നു മാർപാപ്പ വിശേഷിപ്പിച്ചതിന് താൻ സാക്ഷി: മാര്‍ റാഫേല്‍ തട്ടില്‍
ബെന്നി ചിറയില്‍
ചങ്ങനാശേരി: ബെനഡിക്ട് 16-ാമന്‍ മാർപാപ്പ സീറോമലബാര്‍ സഭയുടെ കിരീടമെന്നുമാര് ജോസഫ് പവ്വത്തിലിനെ വിശേഷിപ്പിച്ചതിനു താന്‍ സാക്ഷിയാണെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന വിശുദ്ധ കുർബാന മധ്യേ സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്. ഇറ്റാലിയന്‍ ഭാഷയില്‍ മാര്‍പാപ്പ പറഞ്ഞ വിശേഷണം തൊട്ടടുത്തുനിന്ന താനാണ് പവ്വത്തില്‍ പിതാവിന് തര്‍ജ്ജമ ചെയ്തു നല്‍കിയതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
2011 ഏപ്രിലില്‍ ബെനഡിക്ട് 16-ാമന്‍ പാപ്പായെ സന്ദര്‍ശിക്കുന്നതിനായി മറ്റ് സീറോമലബാര്‍ ബിഷപ്പുമാര്‍ക്കൊപ്പം താനും റോമില്‍ എത്തിയിരുന്നു. പവ്വത്തില്‍ പിതാവ് തന്റെ തൊട്ടടുത്തുണ്ടായിരുന്നു. സവിശേഷമായ സ്നേഹമാണ് ബനഡിക്ട് പാപ്പാ മാര്‍ പവ്വത്തിലിനോട് കാട്ടിയതെന്നും മാര്‍ തട്ടില്‍ അനുസ്മരിച്ചു.
വേരുകളോട് വളരെ അടുപ്പം പുലര്‍ത്തിയ സഭാപിതാവായിരുന്നു മാര്‍ ജോസഫ് പവ്വത്തിലെന്നും മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെയും സ്വാതന്ത്ര്യദിനത്തിന്റെയും തലേന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനമെന്നും യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളിനു തലേന്നാണ് അദ്ദേഹം കാലംചെയ്തതെന്നും മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ പവ്വത്തിലിന്റെ ദര്‍ശനങ്ങള്‍ ഐക്കണായി മാറും: മാര്‍ ആലഞ്ചേരി
ചങ്ങനാശേരി: മാര്‍ ജോസഫ് പവ്വത്തിലിന്റെ സഭാദര്‍ശനങ്ങളും സഭാവിജ്ഞാനീയവും പഠനവിഷയമാക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന അനുസ്മരണ ദിവ്യബലിക്കുശേഷം സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍.
പവ്വത്തില്‍ പിതാവിന്റെ അജപാലന ശുശ്രൂഷ വൈദികര്‍ക്കും മെത്രാന്മാര്ക്കും മികച്ച മാതൃകനല്‍കുന്ന ഐക്കണായി നിലകൊള്ളുമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മര്‍ത്ത്മറിയം പള്ളിയിലെ മാര്‍ ജോസഫ് പവ്വത്തിലിന്റെ കബറിടത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ ഒപ്പീസ് നടന്നു. രാവിലെ മെത്രാപ്പോലീത്തന്‍ പാരിഷ്ഹാളില്‍ മാര്‍ പവ്വത്തില്‍ സഭാചാര്യനും സാമൂഹികപ്രതിഭയും എന്ന വിഷയത്തില്‍ പ്രഥമ അനുസ്മരണ സിമ്പോസിയവും സംഘടിപ്പിച്ചു.
ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ 400 ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍
കോട്ടയം: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിനെതിരേയുള്ള സ്റ്റേ ഉത്തരവും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും മൂലം നാനൂറിലധികം ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കാനാകാതെ പെരുവഴിയില്‍.
കഴിഞ്ഞ ഫെബ്രുവരി 16നാണു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിനെതിരേ ഒരു വിഭാഗം അധ്യാപകര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും സ്ഥലംമാറ്റ നടപടികള്‍ സ്റ്റേ ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.
സ്റ്റേ നീക്കാനായി സര്‍ക്കാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തന്നെ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ട്രൈബ്യൂണല്‍ മാര്‍ച്ച് 13, 15 തീയതികളില്‍ കേസ് പരിഗണിച്ചെങ്കിലും വാദം കേള്‍ക്കാനായി ഏപ്രില്‍ എട്ടിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്ന സാഹചര്യത്തില്‍ അധ്യാപകരുടെ സ്ഥലംമാറ്റ നടപടികള്‍ കൂടുതല്‍ സങ്കീണമാകുകയും ചെയ്തു.
എവിടെയും ഹാജര്‍ പുസ്തകത്തില്‍ ഒപ്പുവയ്ക്കാന്‍ കഴിയാത്ത അധ്യാപകര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. ഇതിനിടയില്‍ പരീക്ഷാ ഡ്യൂട്ടികളും ചെയ്യേണ്ടിവരുന്നു. അടുത്ത മാസം പരീക്ഷാ മൂല്യനിര്‍ണയവും തെരഞ്ഞെടുപ്പു ജോലികളും ഏറ്റെടുക്കേണ്ടിവരും. 26നു പരീക്ഷ അവസാനിച്ചാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഒരു സ്റ്റേഷന് ഈ അധ്യാപകര്‍ക്കില്ലാത്ത അവസ്ഥയാണ്.
എച്ച്എസ്എസ്ടിപി ട്രെയിനിംഗില്‍ പങ്കെടുത്തുകൊണ്ടിരുന്ന അധ്യാപകര്‍ക്കും കെഎസ്ആര് ചട്ടം പാര്‍ട്ട് ഒന്ന് റൂള്‍ 125-138 അനുസരിച്ച് ജോയിനിംഗ് ടൈം എടുത്ത അധ്യാപകര്‍ക്കും സ്റ്റേ വന്നതുമൂലം പുതിയ സ്കൂളിൽ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല.
നാനൂറിലധികം അധ്യാപകര്‍ ഇത്തരത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ അധ്യാപകര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലും അവരുടെ പരിധിയിലെ ആര്‍ഡിഡി ഓഫീസിലും ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരുന്നു. തുടര്‍ന്ന് പരീക്ഷാ ഡ്യൂട്ടി സംബന്ധിച്ചും ഫെബ്രുവരി മാസത്തെ ശമ്പളം സംബന്ധിച്ചും ഡയറക്ടറേറ്റ് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു.
കേസ് അനന്തമായി നീണ്ടു പോയാല്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയുമുണ്ട് അധ്യാപകര്‍ക്ക്. സര്‍വീസ് ബ്രേക്ക് ഉള്‍പ്പെടെയുള്ള ആശങ്കയും ചില അധ്യാപകര്‍ പങ്കുവയ്ക്കുന്നു.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റുമായി ബന്ധപ്പെടുമ്പോള്‍ വ്യക്തമായ ഒരു മറുപടിയും ലഭിക്കുന്നുമില്ല. കേസില്‍ നില്ക്കുന്ന പ്രശ്നമാണെന്ന് പറഞ്ഞു കൈമലര്‍ത്തുകയാണ് മേലധികാരികള്‍.പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് അധ്യാപകരുടെ ആവശ്യം.
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്നു പാലക്കാട് നഗരത്തിൽ നടക്കും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോദി എത്തുന്നത്. സന്ദർശനത്തിനു മുന്നോടിയായി നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.
50,000 പേരെ അണിനിരത്താനാണു ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നു നേതൃത്വം അറിയിച്ചു. ഇതു മൂന്നാംതവണയാണ് മോദി പാലക്കാട്ട് എത്തുന്നത്. 2016ലും 21ലും നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു അദ്ദേഹം ജില്ല സന്ദർശിച്ചത്.
ഇന്നു രാവിലെ പത്തുമണിയോടെ പാലക്കാട് മേഴ്സി കോളജിലെ ഹെലിപാഡിൽ പ്രധാനമന്ത്രി ഇറങ്ങും.
ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം; എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ പരാതി
തൃശൂർ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാൻഡ് അംബാസഡറായ സിനിമാനടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ചു തൃശൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാറിനെതിരേ പരാതി.
എൻഡിഎ ജില്ലാ കോ-ഓർഡിനേറ്റർ അഡ്വ. രവികുമാർ ഉപ്പത്താണു പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തെന്നും ഇതു തെരഞ്ഞെടുപ്പുചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടുന്ന പരാതിയിൽ സുനിൽകുമാറിനെ സ്ഥാനാർഥിയാക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.
ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം തൃശൂർ പൂങ്കുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽവച്ച് എടുത്തതാണെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസഡറാണെന്ന് അറിയില്ലായിരുന്നെന്നുമാണ് വി.എസ്. സുനിൽകുമാർ പ്രതികരിച്ചത്.
ഇക്കാര്യം അറിഞ്ഞപ്പോൾത്തന്നെ ഫോട്ടോ പിൻവലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ തൃപ്തരാകാതെയാണു എൻഡിഎ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്.
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തു യുവതിയുടെ ഒന്നര ലക്ഷം തട്ടിയെന്ന്
കൊച്ചി: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തു യുവതിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പണം നഷ്ടപ്പെട്ട പച്ചാളം സ്വദേശിനിയാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്നു വ്യാജവാഗ്ദാനം നൽകിയ സംഘം ആദ്യം ചെറിയ ടാസ്കുകള് യുവതിക്ക് നല്കി. അതു പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കുമെന്നാണു പറഞ്ഞത്. എന്നാല്‍ അതു പൂര്‍ത്തീകരിച്ചശേഷം തുടര്‍ന്ന് പങ്കെടുക്കാനായി പലതവണ പണം ചോദിച്ചു.
അങ്ങനെ പല തവണകളായി യുവതി ഒന്നര ലക്ഷം രൂപ തട്ടിപ്പുസംഘത്തിന് കൈമാറി. ടാസ്ക് പൂര്‍ത്തീകരിച്ചിട്ടും പണം ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായി എന്നു മനസിലായി. ഇതോടെയാണു പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തു കതൃക്കടവ് സ്വദേശിനിയുടെ എട്ടു ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലും നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
തന്റെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്നു ടൊവിനോ തോമസ്
തൃശൂർ: തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണെന്നു നടൻ ടൊവിനോ തോമസ്. താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ്വിഇഇപി) അംബാസഡർ ആണെന്നു ടൊവിനോ തോമസ് വ്യക്തമാക്കി.
ആരെങ്കിലും തന്റെ ഫോട്ടോ തെരഞ്ഞെടുപ്പുപ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതു തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നു ടൊവിനോ പറഞ്ഞു. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്സഭാ സ്ഥാനാർഥികൾക്കും ആശംസകളെന്നും ടൊവിനോ കുറിച്ചു.
നേരത്തേ തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദം വിശദീകരിച്ചുള്ള സുനിൽകുമാറിന്റെ കുറിപ്പ്.
വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിനു നന്ദിയെന്നും സുനിൽകുമാർ കുറിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ കുറിപ്പ് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. പിന്നാലെയാണ് ടൊവിനോയുടെ വിശദീകരണം.
ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; 54 പേര്‍ക്കു പരിക്ക്
പെരിയ (കാസര്‍ഗോഡ്): കാഞ്ഞങ്ങാട്-കാസര്‍ഗോഡ് ദേശീയപാതയിലെ പെരിയ ചാലിങ്കാലില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 54 പേര്‍ക്ക് പരിക്കേറ്റു.
ബസ് ഡ്രൈവര്‍ കാസര്‍ഗോഡ് മധൂര്‍ മന്നിപ്പാടി വിവേകാനന്ദ നഗറിലെ എസ്.കെ. ചേതന്‍ കുമാര്‍ (37) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കണ്ടക്ടര്‍ പയ്യന്നൂര്‍ സ്വദേശി ശശിധരനെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലും കാഞ്ഞങ്ങാട് ഇട്ടമ്മലിലെ അബ്ദുള്‍ റഹ്മാന് (75), പുല്ലൂര്‍ ഉദയനഗറിലെ ജയശ്രീ എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലോടെ പുല്ലൂര്‍- പെരിയ പഞ്ചായത്ത് ഓഫീസിനു സമീപമായിരുന്നു അപകടം. മംഗളൂരുവില്‍നിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന മെഹബൂബ് ബസാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണംവിട്ട ബസ് റോഡിന്റെ ഇടതുഭാഗത്തുനിന്നും തെന്നിമാറി വലതുഭാഗത്തെ സംരക്ഷണഭിത്തിയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ യാത്രക്കാരെ പുറത്തെടുത്തു. ആംബുലന്‍സ് എത്താന്‍ വൈകിയതിനാല്‍ നാട്ടുകാര്‍തന്നെ സ്വകാര്യവാഹനങ്ങളില്‍ പരിക്കേറ്റ ഭൂരിഭാഗം പേരെയും ആശുപത്രിയില്‍ എത്തിച്ചു.
പെരിയ ഗവ.പോളിടെക്നിക് കോളജിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ശശിധര- കുസുമ ദമ്പതികളുടെ മകനാണ് മരിച്ച ചേതന്‍ കുമാര്‍. സഹോദരങ്ങള്‍: സുനില്‍കുമാര്‍, ഉഷ, ശൈലജ, നിഷ.
പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ മാലിന്യനീക്കം സ്തംഭിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട കരാര്‍നടപടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ സ്തംഭിക്കരുതെന്ന് ഹൈക്കോടതി.
തെരഞ്ഞെടുപ്പിന്റെ പേരില്‍ ഇതു തടസപ്പെട്ടാല്‍ കോടതിക്ക് ഉത്തരവിടേണ്ടി വരുമെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ്, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ബ്രഹ്മപുരം പ്ലാന്റിലെ അഗ്നിബാധയും മാലിന്യനീക്കവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണു കോടതിനിര്‍ദേശം.
പെരുമാറ്റച്ചട്ടം നിലവില്‍വന്നതായും അടിയന്തര ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ നടപ്പാക്കാനാകുമെന്നും തദ്ദേശഭരണ അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് മാലിന്യനീക്കത്തിന് തടസമാകരുതെന്ന പരാമര്‍ശം കോടതി നടത്തിയത്. സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് നിരോധിത ഫ്ലക്സും പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഉപയോഗിക്കുന്നില്ലെന്ന് തദ്ദേശ വകുപ്പ് ഉറപ്പാക്കണം.
ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യസംസ്കരണ നടപടികള്‍ നിലവില്‍ പ്രശംസനീയമായ രീതിയിലാണുള്ളത്. അതേസമയം, തീപിടിത്തമുണ്ടാകുമ്പോള്‍ ഫയര്എൻജിനുകള്ക്ക് സുഗമമായി നീങ്ങാന്‍ ബ്രഹ്മപുരത്ത് നിലവില്‍ അസൗകര്യമുണ്ട്. ഇതിന് ഉടന്‍തന്നെ താത്കാലിക പാതകളെങ്കിലും സജ്ജമാക്കണം.
പമ്പ് ഹൗസിനു സമീപം മറ്റു വാഹനങ്ങള്‍ അടുപ്പിക്കാനും സൗകര്യമൊരുക്കണം. മാലിന്യങ്ങള്‍ ഞെരുക്കിയൊതുക്കുന്ന 13 റഫ്യൂസ് കോംപാക്ടറുകളും തകരാറിലാണെന്ന് കഴിഞ്ഞദിവസം പ്ലാന്റ് സന്ദര്‍ശിച്ച ബെഞ്ചിലെ രണ്ട് ജഡ്ജിമാരും ചൂണ്ടിക്കാട്ടി.
ബ്രഹ്മപുരത്ത് തള്ളിയിരിക്കുന്ന 686 ടണ്‍ കെട്ടിടമാലിന്യങ്ങള്‍ എന്തു ചെയ്യാനാകുമെന്ന് ആലോചിക്കണമെന്നും കോടതി പറഞ്ഞു. റെയില്‍വേ പരിസരത്തെ മാലിന്യം സംബന്ധിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരെ കേസില്‍ കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു. ബീച്ചുകളില്‍ പ്ലാസ്റ്റിക് വ്യാപിക്കുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടു പേർ അറസ്റ്റിൽ
ആലുവ: റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് മൂന്നു യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടു പേരെ തൃശൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.
കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി.
കൂടുതൽ അന്വേഷണത്തിനായി ആലുവ പോലീസ് ഇന്നലെ രാത്രി തിരുവനന്തപുരത്തിന് പുറപ്പെട്ടു. കൊല്ലം, പത്തനംതിട്ട ജില്ലകളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവ ദിവസം തന്നെ തിരുവനന്തപുരം കണിയാപുരത്ത് പുത്തൻകടവിന് സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പോലീസ് പിന്തുടരുന്നതു മനസിലാക്കി കാർ ഉപേക്ഷിച്ചതാകാമെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം കാർ ഇന്നലെ ആലുവ ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്ഐ സുരേഷ് ബാബുവാണ് തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചുവന്ന കാർ വാടകയ്ക്കെടുത്ത് റിയാസിന് കൈമാറിയത്. റിയാസ് അൻവറിന് കാർ നൽകിയെന്നാണ് മൊഴി. അൻവറാണ് തട്ടിക്കൊണ്ടു പോകലിന് നേതൃത്വം നൽകിയത്. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിനു കാരണമായി പറയുന്നത്.
ദൃക്സാക്ഷി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ തട്ടിക്കൊണ്ടു പോയതിനാണ് ആദ്യം പോലീസ് എഫ്ഐആർ ഇട്ട് കേസെടുത്തിരുന്നതെന്നും എസ്പി പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. തട്ടിക്കൊണ്ടു പോകുന്നതിനിടെ പ്രതികൾ ഗൂഗിൾ പേ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി വിവരമുണ്ട്.
തട്ടിക്കൊണ്ടു പോയതായി ബന്ധുക്കളടക്കമുള്ളവരുടെ പരാതി പോലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അതിനാൽ സ്വമേധയ പോലീസ് കേസെടുത്തിരിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.
പ്രതികളുമായി മുൻപരിചയമുണ്ടെന്ന് സംശയമുണ്ടെന്നും കൂടുതൽ വിവരങ്ങൾ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്താലെ ലഭിക്കുകയുള്ളൂവെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
വന്യജീവി ആക്രമണം; ഇന്‍ഷ്വറന്‍സ് വേണമെന്നാവശ്യപ്പെട്ട് സിഎംപി ഹൈക്കോടതിയില്‍
കോഴിക്കോട്: വന്യജീവി ആക്രമണ ഭീഷണി നേരിടുന്ന മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതിനുവേണ്ടി സിഎംപി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്.
അടിയന്തരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്യജീവി ആ്രകമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരമായി ഒരുകോടി രൂപയും പരിക്കേറ്റവര്‍ക്ക് 50 ലക്ഷം രൂപയും നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പനമരം നടവയല്‍ നെയക്കുപ്പ കുഴിഷാലില് രാജു സെബാസ്റ്റ്യന്‍ (51), സുല്‍ത്താന്‍ ബത്തേരി തോരമംഗലം ടി.ഡി. സജില്‍ (33), പുല്‍പ്പള്ളി പാക്കം വിജയന് (48), സിഎംപി സംസ്ഥാന സെക്രട്ടറി സി.എന്‍. വിജയകൃഷ്ണന് (64) എന്നിവരാണ് പരാതിക്കാര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്, ജില്ലാ കളക്ടര്‍, നൂല്പുഴ ഗ്രാമപഞ്ചായത്ത് എന്നിവരാണ് എതിര്‍കക്ഷികള്‍.
വന്യമൃഗ ആക്രമണത്തിന് ഇരയായവരാണ് ഒന്നും രണ്ടും പരാതിക്കാര്‍. മൂന്നാത്തെ പരാതിക്കാരന്റെ മകന് ശരത്തിന് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് നാലു വര്‍ഷമായി കിടപ്പിലാണ് രാജു സെബാസ്റ്റ്യന്‍. നടവയലില്‍ ഫോറസ്റ്റ് വാച്ചറായിരുന്ന രാജുവിന് കാട്ടാനകളെ തുരത്തുന്നതിനിടയിലാണ് ഗുരുതരമായി പരിക്കേറ്റത്.
ആക്രമണത്തില്‍ സുഷുമ്നാ നാഡി തകര്‍ന്നിരുന്നു. നട്ടെല്ല് ഒടിഞ്ഞു. ബത്തേരിയില്‍ ടാക്സ് പ്രാക്ടീഷണര്‍ ഓഫീസില്‍ ക്ലര്‍ക്കായിരുന്നു സജില്‍. കഴിഞ്ഞവര്‍ഷം നവംബര്‍ 20ന് രാവിലെയാണ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്. നാലു മാസമയി കിടപ്പാണ്.
വന്യജീവി ആക്രമണം നേരിടുന്ന കുടുംബങ്ങള്‍ക്ക് സിഎംപിയുടെ നേതൃത്വത്തില്‍ സഹായം കൈമാറിയതായി സി.എന്‍. വിജയകൃഷ്ണന് പത്രസമ്മേളനത്തില്‍ അറിയിച്ചു. സജിലിന് ഒരു ലക്ഷം രൂപ കൈമാറി.
പാക്കം സ്വദേശി ശരത്തിനും രാജു സെബാസ്റ്റ്യനും 10,000 രൂപ വീതം നല്കി. രാജു സെബാസ്റ്റ്യന്റെ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയ മകള്‍ക്ക് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞു.
മാസംതോറും ചികിത്സാ ചെലവിലേക്ക് 5,000 രൂപ വീതം നല്‍കാമെന്ന് എംവിആര്‍ കാന്‍സര്‍ സെന്റര്‍ വൈസ് ചെയര്മാന് എം.കെ. അബ്ദുള്ളക്കോയ അറിയിച്ചിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനു സുപ്രീംകോടതി വരെയുള്ള നിയമ പോരാട്ടം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
കോഴിക്കോട്ടുനിന്നു കാണാതായ പെൺകുട്ടിയെ കുന്നംകുളത്ത് കണ്ടെത്തി
കുന്നംകുളം: കോഴിക്കോട്ടുനിന്നു കാണാതായ പതിനാറുവയസുകാരിയെ കുന്നംകുളം അഞ്ഞൂരിൽ നായാടിസംഘത്തോടൊപ്പം കണ്ടെത്തി. അഞ്ഞൂര് ആല് പരിസരത്തുനിന്നാണു പെണ്‍കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ചയാണു പെണ്‍കുട്ടിയെ കോഴിക്കോട്ടുനിന്നു കാണാതായത്.
ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് പനമരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയാണു പെണ്‍കുട്ടിയെ അഞ്ഞൂരില്‍ കൂട്ടമായി താമസിക്കുന്ന നായാടികളോടൊപ്പം കണ്ടെത്തിയത്.
യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്
പറവൂർ: ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. തുരുത്തിക്കര നാലുകണ്ടത്തിൽ ലേഖയെ(32) കാസ്റ്റ് അയേൺ അടുപ്പുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കൊടകര കാവുംതറ കളപുരയ്ക്കൽ ശിവദാസനെ (46)യാണു പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി വി. ജ്യോതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയുമടയ്ക്കണം. ഇല്ലെങ്കിൽ ആറു മാസത്തെ അധിക തടവ് അനുഭവിക്കണം.
2017 നവംബർ 16ന് കുറുപ്പുംപടി തുരുത്തിക്കരയിലെ ഭാര്യാവീട്ടിലായിരുന്നു സംഭവം. രണ്ടു മക്കൾക്കും ഭാര്യാമാതാവിനും ഒപ്പം താമസിച്ചിരുന്ന പ്രതി ഭാര്യയുമായി നിരന്തരം വഴക്കിടുമായിരുന്നു. വീടിന്റെ ഇറയത്ത് ഇരുന്നിരുന്ന ലേഖയുടെ തലയ്ക്ക് കാസ്റ്റ് അയേൺ അടുപ്പുകൊണ്ട് ശിവദാസൻ അടിക്കുകയായിരുന്നു. ലേഖ തത്ക്ഷണം മരിച്ചു.
സംഭവത്തിനുശേഷം ഭാര്യ അപകടത്തിൽപ്പെട്ടുവെന്ന് അയൽവാസികളെ തെറ്റിദ്ധരിപ്പിച്ച പ്രതി ഇളയ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. പ്രതിയെ പിന്നീട് കുറുപ്പംപടി പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു.
കോവിഡ് കാലത്ത് ജാമ്യത്തിലിറങ്ങിയ പ്രതി രണ്ട് തട്ടിപ്പുകേസുകളിൽ കൂടി പിന്നീട് പ്രതിയായി.
ഡീൻ കുര്യാക്കോസ് കോതമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി
കോതമംഗലം: ഡീൻ കുര്യാക്കോസ് എംപി കോതമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി. നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രണത്തിൽ ഇന്ദിര രാമകൃഷ്ണൻ എന്ന വീട്ടമ്മ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോതമംഗലത്ത് വനംവകുപ്പിനും സർക്കാരിനുമെതിരേയുണ്ടായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകിയവരിലൊരാളാണു ഡീൻ കുര്യാക്കോസ് എംപി.
ഇതുമായി ബന്ധപ്പെട്ട് കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ ഡീൻ കുര്യാക്കോസ് എംപി പ്രതിയാണ്. മൃതദേഹം ആശുപത്രിയിൽ നിന്നെടുത്തു എന്ന കേസിലുൾപ്പെടെ എംപി പ്രതിയാണ്.
ഈ കേസുകളിൽ മൊഴി നൽകുന്നതിനാണ് കോതമംഗലം പോലീസ് സ്റ്റേഷനിൽ ഡീൻ കുര്യാക്കോസ് ഹാജരായത്. ഇതിനായി പോലീസ് നോട്ടീസ് നൽകിയിരുന്നു. ഡീൻ കുര്യാക്കോസ് സ്റ്റേഷനിൽ ഹാജരാകുന്നതറിഞ്ഞ് നിരവധി നേതാക്കളും സ്റ്റേഷൻ പരിസരത്ത് എത്തിയിരുന്നു.
ജനങ്ങളുടെ വികാരം ഏറ്റെടുത്താണു പ്രതിഷേധത്തിൽ പങ്കെടുത്തതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. പോലീസിന്റേത് കിരാത നടപടിയാണെന്നും വൈരാഗ്യബുദ്ധിയോടെയാണു പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എത്രമാത്രം ദ്രോഹിച്ചാലും ജനകീയവിഷയത്തിൽനിന്നു പിന്മാറില്ല. കാഞ്ഞിരവേലിയിലെ വന്യമൃഗശല്യം തടയാൻ സർക്കാർ ഇപ്പോഴും ഒന്നും ചെയ്യുന്നില്ലെന്നും എംപി പറഞ്ഞു.
പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസ് മൊഴിയെടുത്തിരുന്നു. പ്രതികളായ നിരവധി നേതാക്കൾ ഇതിനകം അറസ്റ്റിലാകുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തിട്ടുണ്ട്. ഏതാനും പേർക്ക് മുൻകൂർ ജാമ്യവും ലഭിച്ചിട്ടുണ്ട്.
അഡ്വ. പി.ജി. മനുവിനെതിരായ കേസ്: കുറ്റപത്രം ഈയാഴ്ച
കൊച്ചി: ലൈംഗിക അതിക്രമക്കേസിലെ പ്രതി അഡ്വ. പി.ജി. മനുവിനെതിരേയുള്ള അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്തിമ റിപ്പോര്‍ട്ട് ഈയാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
മനു നല്കിയ ജാമ്യാപേക്ഷയിലാണു വിശദീകരണം. ചോറ്റാനിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മനു നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 21 ന് പരിഗണിക്കാന്‍ മാറ്റി.
മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് കൂടിയായ മനുവിന്റെ ജാമ്യാപേക്ഷ ജസ്റ്റീസ് സോഫി തോമസാണു പരിഗണിച്ചത്. നിയമോപദേശം തേടിയെത്തിയ യുവതിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
പ്രീ-പ്രൈമറി ജീവനക്കാരുടെ ഹര്‍ജിയില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നു കോടതി
കൊച്ചി: പിടിഎ നടത്തുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രീ-പ്രൈമറിക്കു സമാന ശമ്പളം നല്കണമെന്നതടക്കം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
ശമ്പള സ്കെയില്‍ ഉള്‍പ്പെടെ സേവനവ്യവസ്ഥകളുണ്ടാക്കണമെന്നും ഗവ. സ്കൂളിലെ അധ്യാപകര്‍ക്കു സമാനമായി പരിഗണിക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് അധ്യാപകരായ കെ.പി. കാമാക്ഷിക്കുട്ടി, കെ.ടി. ജോളി തോമസ്, പ്രീ-പ്രൈമറി കൂട്ടായ്മ തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.
തെരഞ്ഞെടുപ്പും മറ്റും ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹർജി മേയ് 21ന് പരിഗണിക്കാന്‍ മാറ്റി.
ഇനി കോൺഗ്രസ് മുക്ത ബിജെപിക്കായി പ്രയത്നിക്കേണ്ടിവരുമെന്ന് സി.കെ. പദ്മനാഭൻ
കാസർഗോഡ്: മറ്റു പാർട്ടികളിൽനിന്നെത്തുന്നവർക്ക് അമിത പ്രാധാന്യം നല്കുന്നതിൽ സംസ്ഥാന ബിജെപിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവരുന്നു. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിനായി ഏറെക്കാലം പ്രയത്നിച്ചതുപോലെ ഇനി കോൺഗ്രസ് മുക്ത ബിജെപിക്കു വേണ്ടിയും പ്രയത്നിക്കേണ്ടിവരുമെന്ന് മുതിർന്ന നേതാവ് സി.കെ. പദ്മനാഭൻ പറഞ്ഞു. ഇന്നലെ സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രസ്താവന.
കഴിഞ്ഞദിവസം എൻഡിഎ കാസർഗോഡ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിൽ പദ്മജ വേണുഗോപാലിനെ ഉദ്ഘാടകയാക്കിയതിനെത്തുടർന്ന് വേദിയിലുണ്ടായിരുന്ന സി.കെ. പദ്മനാഭൻ നിലവിളക്ക് കൊളുത്തുന്നതിൽ പങ്കെടുക്കാതെ മാറിനിന്നിരുന്നു. ബിജെപി ദേശീയ സമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ പദ്മനാഭനെ വേദിയിലിരുത്തി പത്മജയെ ഉദ്ഘാടകയാക്കിയതിൽ ഒരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്നും അതൃപ്തി ഉയർന്നിരുന്നു. ഉദ്ഘാടനച്ചടങ്ങ് നടക്കുമ്പോൾ കസേരയിൽനിന്ന് എഴുന്നേല്‍ക്കാതിരുന്ന സി.കെ. പദ്മനാഭൻ പിന്നീട് പദ്മജയുടെ പ്രസംഗം തീരുന്നതിനുമുമ്പ് വേദി വിടുകയും ചെയ്തു.
ബിജെപി എന്ന സംഘടനയ്ക്ക് ചില അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അത് ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സികെപി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ അധികാരമുണ്ട് എന്നു മനസിലാക്കിയാണ് ചില ആളുകൾ മറ്റു പാർട്ടികൾ വിട്ട് ബിജെപിയിലേക്ക് വരുന്നത്. ഇങ്ങനെ വരുന്നവർക്ക് പാർട്ടിയിൽ എന്തു സ്ഥാനമാണു നൽകേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടതുണ്ട്. ത്യാഗപൂർണമായി പ്രവർത്തിച്ചവരെ മറന്ന് വേറെ പാർട്ടിയിൽനിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങൾ നല്കുന്നതിൽ പ്രവർത്തകർക്കു തന്നെ അമർഷമുണ്ടെന്നും സികെപി പറഞ്ഞു.
തനിക്ക് അധികാരമോഹങ്ങളൊന്നുമില്ല. സ്ഥാനങ്ങൾക്കുവേണ്ടി മത്സരിക്കുന്ന പ്രായം പിന്നിട്ടയാളാണ് താൻ. പക്ഷേ ഒന്നും കിട്ടാനില്ലാതിരുന്ന കാലത്തും പ്രസ്ഥാനത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ചവരെ വീണ്ടും കാഴ്ചക്കാരാക്കി മറ്റിടങ്ങളിൽനിന്നു വന്നവർ എല്ലാം കൈയടക്കുന്ന പ്രവണത ദുഃഖകരമാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നത് അധികാരാധിഷ്ഠിത രാഷ്ട്രീയം എന്നതിലേക്കു മാറിയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വയെ പോലും വ്യാഖ്യാനിച്ച് വഷളാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിൽ സികെപി പറഞ്ഞു.
കേരളം വഴി പുതുതായി ഒരു ട്രെയിൻ കൂടി
കൊല്ലം: കേരളം വഴി കടന്നുപോകുന്ന ഒരു പ്രതിവാര എക്സ്പ്രസ് ട്രെയിൻ കൂടി സർവീസ് ആരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. മംഗളൂരു-രാമേശ്വരം-മംഗളൂരു റൂട്ടിലാണ് പുതിയ സർവീസ്. ശനി, ഞായർ ദിവസങ്ങളിലാണ് ഇവ ഓടുക. 16622 മംഗളൂരൂ-രാമേശ്വരം സർവീസ് ശനി രാത്രി 7.30 ന് മംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഞായർ രാവിലെ 11.45 ന് രാമേശ്വരത്ത് എത്തും. 16621 രാമേശ്വരം-മംഗളുരൂ എക്സ്പ്രസ് ഞായർ ഉച്ചകഴിഞ്ഞ് രണ്ടിന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കൾ രാവിലെ 5.50 ന് മംഗളൂരുവിൽ എത്തും.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. 22 കോച്ചുകൾ ഉണ്ടാകും. അറ്റകുറ്റപ്പണികൾ മംഗളുരുവിലാണ് നടക്കുക. ഏറ്റവും അനുയോജ്യമായ ദിവസം മുതൽ സർവീസ് ആരംഭിക്കാനാണ് റെയിൽവേ ബോർഡ് നൽകിയിട്ടുള്ള നിർദേശം. പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പു തന്നെ അനുമതി നൽകിയതിനാൽ സർവീസ് ആരംഭിക്കാൻ സാങ്കേതിക തടസങ്ങൾ ഒന്നുമില്ല.
ഇതുകൂടാതെ മേട്ടുപ്പാളയം-തൂത്തുക്കുടി-മേട്ടുപ്പാളയം റൂട്ടിൽ ദ്വൈവാര എക്സ്പ്രസ് (16766/16765) ട്രെയിൻ ആരംഭിക്കാനും റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. രണ്ട് ട്രെയിനുകളും ഒരേ ദിവസം സർവീസ് ആരംഭിക്കുമെന്നാണ് സൂചന.
റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ രണ്ട് വണ്ടികളുടെയും യാത്ര സംബന്ധിച്ച വിശദാംശങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉൾപ്പെടുത്തുമെന്നാണ് ദക്ഷിണ റെയിൽവേ അധികൃതർ സൂചിപ്പിക്കുന്നത്.
വാടാനപ്പിള്ളിയിൽ 210 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
വാടാനപ്പിള്ളി: ഗണേശമംഗലത്ത് വൻ കഞ്ചാവ് വേട്ട. 210 കിലോ കഞ്ചാവുമായി രണ്ടു പേരെ തൃശൂർ റൂറൽ ഡാൻസാഫ് ടീമും വാടാനപ്പള്ളി പോലിസും ചേർന്ന് പിടികൂടി. ലാലൂർ ആലപ്പാട് പൊന്തേക്കൻ വീട്ടിൽ ജോസ് (43), ലാലൂർ കാങ്കലാത്ത് വീട്ടിൽ സുധീഷ് (33) എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവ്നീത് ശർമയ്ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്
ന്ന് പ്രത്യേക പോലീസ് സംഘം ദേശീയപാത ഗണേശമംഗലത്ത് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവും വാഹനവും സഹിതം ഇവർ പിടിയിലായത്. പിടികൂടിയ കഞ്ചാവ് തീരദേശ മേഖലയിൽ മൊത്തവില്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ്. വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നു: ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ
തിരുവനന്തപുരം: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി തിരുവവന്തപുരം ലത്തീൻ അതിരൂപത ദേശീയ ഉപവാസ പ്രാർഥനാദിനം ആചരിക്കും. 22ന് ഉപവാസ പ്രാർഥനാദിനമായി ആചരിക്കാൻ ഇന്ത്യൻ കത്തോലിക്കാ സഭ ആഹ്വാനം ചെയ്തിരുന്നു . ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയും പ്രാർഥനാദിനം ആചരിക്കുന്നത്. ഇതു സംബന്ധിച്ചുളള അതിരൂപതാ മെത്രാപോലീത്ത ഡോ. തോമസ് ജെ. നെറ്റോയുടെ ഇടയലേഖനം ഇന്നലെ പള്ളികളിൽ വായിച്ചു.
മതധ്രുവീകരണം നമ്മുടെ രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുകയും ജനാധിപത്യത്തെതന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മതമൗലിക പ്രസ്ഥാനങ്ങളും രാജ്യത്തിന്റെയും ഭരണഘടനയുടെയും ബഹുസ്വര ധാർമികതയെ തകർക്കുകയാണെന്നും ഇടയലേഖനത്തിൽ വിവരിക്കുന്നു.
ഭരണ ഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയും ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും നേരേ ആക്രമണങ്ങളും ഭീഷണിയും പതിവ് സംഭവമായി മാറിയിരിക്കുകയും ചെയ്യുകയാണ്.
2014-ൽ ക്രൈസ്തവർക്കു നേരേ 147 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2023-ൽ ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ 687 ആയി. ഈ പശ്ചാത്തലത്തിൽ 22-ന് ലത്തീൻ തിരുവനന്തപുരം അതിരൂപതയിലും ഉപവാസ പ്രാർത്ഥനാ ദിനം ആചരിക്കാൻ ഏവരെയും ആഹ്വാനം ചെയ്യുന്നതായി ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.
നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച് യുവാവ് മരിച്ചു
ചിങ്ങവനം: നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച് കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് എംസി റോഡില്‍ മണിപ്പുഴ ജംഗ്ഷനിലാണ് അപകടമുണ്ടായത്.
പെരുമ്പാവൂര്‍ സ്വദേശിയും മുടിയേറ്റ് കലാകാരനുമായ ഉണ്ണികൃഷ്ണന് (32) ആണ് മരിച്ചത്. ചിങ്ങവനം ഭാഗത്തുനിന്നും കോട്ടയത്തേക്കു വരികയായിരുന്ന സൈലോ കാറാണ് അപകടത്തില്‍ പെട്ടത്. കൊല്ലം അഞ്ചലില്‍ മുടിയേറ്റ് പരിപാടി കഴിഞ്ഞശേഷം പെരുമ്പാവൂരിലേക്ക് പോകുകയായിരുന്നു സംഘം. കാറില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഉണ്ണികൃഷ്ണന്റെ സഹോദരനായിരുന്നു കാറോടിച്ചിരുന്നത്.
കെഎസ്ആർടിസിയിൽ കൂട്ട സ്ഥലംമാറ്റം; യൂണിറ്റുകൾ പുനഃസ്ഥാപിക്കുന്നു
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ കൂട്ട സ്ഥലംമാറ്റം. പുനർവിന്യാസത്തിന്റെ ഭാഗമായാണ് എല്ലാ വിഭാഗം ജീവനക്കാരെയും സ്ഥലം മാറ്റിയിട്ടുള്ളത്. ജില്ലാ ഓഫീസുകളിൽ ജോലി ചെയ്തിരുന്ന മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരും ജില്ലാ, സെൻട്രൽ വർക്ക് ഷോപ്പുകളിലെ മെക്കാനിക്കൽ ജീവനക്കാരുമാണ് സ്ഥലം മാറ്റ പട്ടികയിൽ മുന്നിൽ.
സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി യൂണിറ്റുകളെ ഓപ്പറേറ്റിംഗ് സെന്ററുകളാക്കുകയും ഓഫീസുകളും വർക്ക് ഷോപ്പുകളും നിർത്തലാക്കുകയും ചെയ്തിരുന്നു. ജില്ലാ ഓഫീസുകളും ജില്ലാ വർക്ക് ഷോപ്പുകളും ബസുകൾക്ക് ജില്ലാ കോമൺ പൂൾ സംവിധാനമാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനകമായിരുന്നു ഈ പരിഷ്കാരം.
അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജുവും സിഎംഡിയായിരുന്ന ബിജു പ്രഭാകറുമാണ് സംവിധാനം നടപ്പാക്കിയത്. അന്ന് ഈ പരിഷ്കാരത്തെ ജീവനക്കാർ എതിർത്തിരുന്നുവെങ്കിലും ഭരണ നേതൃത്വം അത് അവഗണിക്കുകയായിരുന്നു. ഇരുവർക്കും സ്ഥാനചലനമുണ്ടായതോടെ ഓപ്പറേറ്റിംഗ് സെന്ററായി ചുരുങ്ങിയിരുന്ന യൂണിറ്റുകളെ പഴയ തലത്തിൽ യൂണിറ്റ് ഓഫീസും വർക്ക് ഷോപ്പും ഉൾപ്പെടെ പുനഃസ്ഥാപിക്കാനും കേന്ദ്രീകൃതജില്ലാ ഓഫീസ്, ജില്ലാ വർക്ക്ഷോപ്പ്, ജില്ലാ കോമൺ പൂൾ എന്നിവ നിർത്തലാക്കാനും പുതിയ ഗതാഗത മന്ത്രിയും പുതിയ സിഎംഡിയും തീരുമാനമെടുക്കുകയായിരുന്നു. യൂണിറ്റുകൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കൂട്ട സ്ഥലംമാറ്റം. ഏപ്രിൽ ഒന്നു മുതൽ പഴയ രീതിയിൽ യൂണിറ്റ് ഓഫീസുകൾ സജീവമാകും.
ജില്ലാ കോമൺ പൂളിലെ 96 ബസുകളും യൂണിറ്റുകളിലേയ്ക്ക് വിട്ടുകൊടുക്കാൻ ഉത്തരവുണ്ട്. ജില്ലാ ഓഫീസുകളിലെ മിനിസ്റ്റിരിയൽ വിഭാഗത്തിൽപ്പെട്ട 336 ക്ലറിക്കൽ അസിസ്റ്റന്റുമാരെയും 35 ടൈപ്പിസ്റ്റുമാരെയും 49 പ്യൂൺ മാരെയും യൂണിറ്റുകളിലേയ്ക്ക് മാറ്റി.
സൂപ്രണ്ടു തസ്തികയിലുള്ള 92 പേർക്കാണ് സ്ഥലംമാറ്റം. തിരുവനന്തപുരം സെൻട്രൽ വർക്സിൽ നിന്നും 63മെക്കാനിക്കുകളെ യൂണിറ്റുകളിലേയ്ക്ക് മാറ്റി. 40 അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനിയർമാരും ഇനി യൂണിറ്റുകളിലേയ്ക്ക്. സ്റ്റോറുകളിൽ നിന്ന് 31 ജീവനക്കാർ യൂണിറ്റ് വർക്ക് ഷോപ്പുകളിലെത്തും.
മെക്കാനിക്ക്, ചാർജ്ജ് മാൻ, പെയിന്റർ, അപ്ഹോൾസ്റ്ററിബ്ലാക് സ്മിത്ത്, കോച്ച് ബിൽഡർ തുടങ്ങി 167 പേരെയും ജില്ലാ വർക്ക് ഷോപ്പുകളിൽ നിന്നു യൂണിറ്റ് വർക്ക് ഷോപ്പുകളിലേയ്ക്ക് നിയമിച്ചു. 24 ഇൻസ്പെക്ടർമാർ, 26 കണ്ടക്ടർമാർ 24 ഡ്രൈവർമാർ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഇതു കൂടാതെ വർക്കിംഗ് അറേഞ്ച്മെന്റ് എന്ന വിഭാഗത്തിൽപ്പെടുത്തിയും 100 ലധികം പേരെ സ്ഥലം മാറ്റിയിട്ടുണ്ട്.
വെള്ളം ലഭിക്കാതെ ഉണങ്ങിയ നെൽകൃഷിക്കു കർഷക തീയിട്ടു
കൊല്ലങ്കോട്: വടവന്നൂരിൽ വയലിൽ വെള്ളം ലഭിക്കാത്തതിനാൽ ഉണങ്ങിയ നെൽകൃഷിക്ക് അറുപതുകാരിയായ കർഷക തീയിട്ടു. വടവന്നൂർ മുണ്ടകപ്പുള്ളിക്കാട് പരേതനായ മുരുകന്റെ ഭാര്യ കമലാക്ഷിയാണ് അരയേക്കർ വയലിൽ തീയിട്ടത്. മീൻകര കനാലിൽ നിന്നാണ് നെൽകൃഷിക്ക് ആവശ്യമായ വെള്ളം ലഭിച്ചിരുന്നത്. എന്നാൽ കതിരിട്ട സമയം മുതൽ കനാൽവെള്ളം ലഭിച്ചില്ലെന്ന് കമലാക്ഷി പറയുന്നു.
സ്വകാര്യ ധനകാര്യ ഇടപാടുകാരിൽനിന്ന് പലിശയ്ക്ക് 15,000 രൂപയോളം വായ്പ വാങ്ങിയാണ് കമലാക്ഷി കൃഷിയിറക്കിയത്. ഈ സംഖ്യ തിരിച്ചടയ്ക്കാൻ ആവാതെ വിലപിക്കുകയാണ് കർഷകയിപ്പോൾ. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ കൃഷിയുണങ്ങി ഇവർക്ക് നഷ്ടംസംഭവിച്ചിരുന്നു.
കാവളംകോട് പാടശേഖരസമിതി അംഗമാണ് കമലാക്ഷി. ഇവരുടെ വയലിനു സമീപമുള്ള ഏകദേശം ഇരുപതേക്കറോളം നെൽകൃഷിയും സമാനമായ രീതിയിൽ നശിച്ചിട്ടുണ്ട്. ജലസേചന വകുപ്പ് സമിതിയുടെ സമയോചിത ഇടപെടലുകൾ ഉണ്ടാവാത്തതാണ് നെൽകൃഷി നശിക്കാൻ കാരണമായതെന്ന് കമലാക്ഷി പരാതിപ്പെട്ടു.
ആംബുലൻസ് നിയന്ത്രണംവിട്ടു മറിഞ്ഞ് രോഗി മരിച്ചു
മൂലമറ്റം: ഇടുക്കി മെഡിക്കൽ കോളജിൽനിന്നു രോഗിയുമായി പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു വന്ന ആംബുലൻസ് അറക്കുളം കുരുതിക്കളത്ത് നിയന്ത്രണംവിട്ടുമറിഞ്ഞ് രോഗി മരിച്ചു. അയ്യപ്പൻകോവിൽ ചപ്പാത്ത് മരുതുംപേട്ട പുത്തൻപുരയ്ക്കൽ പി.കെ. തങ്കപ്പനാണ് (78) മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ- പുളിയൻമല സംസ്ഥാനപാതയിൽ ഗുരുതിക്കളം 6-ാം വളവിലായിരുന്നു അപകടം. ബ്രേക്ക് പോയതിനെത്തുടർന്ന് നിയന്ത്രണംവിട്ട ആംബുലൻസ് 25 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന പുള്ളിക്കാനം സ്വദേശി സുരേഷ് (53), ചോറ്റുപാറ സ്വദേശി അഭിരാം സാബു (23) എന്നിവർക്കു പരിക്കേറ്റു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ ബിജിത്ത്, നഴ്സ് ജിസൻ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടുക്കി മെഡിക്കൽ കോളജിൽ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന തങ്കപ്പനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ശാന്തമ്മയാണ് മരിച്ച തങ്കപ്പന്റെ ഭാര്യ. മക്കൾ: സിന്ധു, സുരേഷ്, സന്ധ്യ. മരുമക്കൾ: സുരേഷ്, നദാഷ, സാബു.
കാഞ്ഞിരവേലിയിൽ കൊലകൊന്പൻ വീണ്ടുമെത്തി
കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയില്‍ കൊലകൊല്ലി കാട്ടുകൊമ്പൻ വീണ്ടും ഇറങ്ങി വ്യാപക കൃഷിനാശം വരുത്തി. കാട്ടാന ആക്രമണത്തില്‍ കാഞ്ഞിരവേലിയിൽ ഇന്ദിര എന്ന വീട്ടമ്മ കൊല്ലപ്പെട്ട് രണ്ടാഴ്ച പിന്നിടും മുമ്പ് കൊലകൊല്ലി കാട്ടുകൊമ്പൻ പ്രദേശത്ത് ഇതു രണ്ടാം തവണയാണ് എത്തുന്നത്.
പ്രദേശവാസികൾ പുറത്തിറങ്ങാനാകാത്ത വിധം ഭീതിയിലാണ്. ആളെ കൊല്ലി കാട്ടാന പ്രദേശത്ത് കൃഷിയിടങ്ങളില്‍ വിളയാടുകയാണ്. ഇതിനിടെ ആനയെ തുരത്താന്‍ നിയോഗിച്ച ആര്‍ആര്‍ടി പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്.
മാടകയില്‍ ശ്രീനിവാസന്, മായ്ക്കല്‍ രാജേഷ് എന്നിവരുടെ പുരയിടത്തില്‍ ഇറങ്ങിയ കാട്ടുകൊമ്പന് നൂറോളം ഏത്തവാഴകളാണ് ശനിയാഴ്ച ഒറ്റരാത്രി കൊണ്ട് നശിപ്പിച്ചത്. നാട്ടുകാരും ആര്‍ആര്‍ടി ദൗത്യസംഘവും ചേര്‍ന്നാണ് ആനയെ തുരത്തിയത്.
നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ വരുന്ന പ്രദേശത്ത് വീട്ടമ്മയുടെ മരണശേഷം സ്ഥിരമായി ആര്‍ആര്‍ടിയെ വിന്യസിക്കുമെന്ന് മന്ത്രിതലത്തില്‍ ഉറപ്പുനല്‍കിയിരുന്നതാണ്. ദിവസത്തില്‍ ഏതെങ്കിലും സമയത്ത് ദൗത്യസംഘം എത്തി നിരീക്ഷണം നടത്തി മടങ്ങുകയാണ് പതിവ്.
പ്രദേശത്ത് സ്ഥിരമായി പ്രത്യേകിച്ച് വൈകിട്ട് മുതല്‍ പുലര്‍ച്ചെവരെ നിരീക്ഷണം നടത്തി കൊമ്പനെ ഗ്രാമത്തിലേക്ക് ഇറങ്ങാതെ തുരത്തുന്നതിന് വേണ്ട ക്രമീകരണം നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. അതുപോലെ ഫെന്‍സിംഗ് സ്ഥാപിക്കുന്ന പണികള്‍ അടിയന്തരമായി നടത്തണം. ഈ മാസം ഫെൻസിംഗ് നിർമാണം ആരംഭിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്.
ഇലക്ടറൽ ബോണ്ട് ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള: എം.എം. ഹസൻ
തിരുവനന്തപുരം: അഴിമതി തൊട്ടുതീണ്ടിയിട്ടില്ലെന്നു കള്ളപ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇലക്ടറൽ ബോണ്ടിന്റെ ഭാഗികമായ വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ തന്നെ അടിമുടി അഴിമതിയിൽ ആറാടി നിൽക്കുകയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ. ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് ഇലക്ടറൽ ബോണ്ട്. മോദി സർക്കാർ സമീപകാലത്ത് അനുവദിച്ച മിക്ക പദ്ധതികളിലും ഇലക്ടറൽ ബോണ്ടിനെ മറയാക്കി വൻ അഴിമതിയാണ് നടത്തിയത്.
ബോണ്ടിൽ പണം ഇറക്കിയവർക്ക് കൂറ്റൻ ആനുകൂല്യങ്ങളും പദ്ധതികളുമാണ് മോദി സർക്കാർ നൽകിയത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭ എംപി സി.എം. രമേശിന്റെ ആർപിപിഎൽ കന്പനി അഞ്ചു കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയപ്പോൾ 1098 കോടി രൂപയുടെ ജലവൈദ്യുതി പദ്ധതി ഹിമാചൽ പ്രദേശിൽ ലഭിച്ചു. രണ്ടുമാസം കഴിഞ്ഞപ്പോൾ 40 കോടിയുടെ ഇലക്ടറൽ ബോണ്ടും വാങ്ങി.
ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും നിരവധി കന്പനികളെക്കൊണ്ട് ഇലക്ടറൽ ബോണ്ട് വാങ്ങിപ്പിച്ചു. 30 കന്പനികളെങ്കിലും 900 കോടി രൂപയുടെ ബോണ്ട് വാങ്ങിയെന്നും ഹസൻ ആരോപിച്ചു.
ഗോതന്പുമണിയുടെ മിശിഹാഭാഷ്യം
പ്രകൃതിയിലെ പല വസ്തുക്കളും തങ്ങളുടെ സത്തയിൽ സ്രഷ്ടാവിനെ പ്രതിഫലിപ്പിക്കുന്നുവെന്നത് സുറിയാനി മല്പാന്മാരുടെ അടിസ്ഥാന ചിന്തയാണ്. സുവിശേഷങ്ങളിൽ പലപ്പോഴും ഈ രീതിയിലുള്ള അവതരണം കാണാം. നിലത്തുവീണഴിഞ്ഞു പുതിയ ചെടിയായി കിളിർത്തു ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഗോതന്പുമണി (യോഹ12, 24) പീഡസഹിച്ചു മരിച്ച് ഉത്ഥാനം ചെയ്തു മഹത്വീകൃതനായ ഈശോമിശിഹായ്ക്കു സ്വജീവിതത്തിലൂടെ സുന്ദര ഭാഷ്യം രചിക്കുന്നു.
ഗോതന്പുമണിയുടെ ഉപമ സൂചിപ്പിക്കുന്നത് ഭൗമികജീവൻ കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ യഥാർഥജീവൻ നഷ്ടമാക്കും; ഭൗമികജീവൻ നഷ്ടമാക്കാൻ തയാറാകുന്നവർ യഥാർഥ ജീവൻ നേടും എന്ന ഈശോയുടെ നിയമമാണ്. ഈശോ തനിക്കുവേണ്ടി സൂക്ഷിക്കാതെ മറ്റുള്ളവർക്കുവേണ്ടി സ്വജീവൻ സമർപ്പിച്ചപ്പോൾ വിത്ത് അഴുകി കിളിർത്ത് ഫലം പുറപ്പെടുവിക്കുന്നതുപോലെ ഈശോയുടെ മരണവും ഫലം പുറപ്പെടുവിച്ചു.
നാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജീവിച്ചിരുന്ന സുറിയാനി കവിയായ മാർ സിറിലോണ പീഡാസഹനത്തിലൂടെയും മരണത്തിലൂടെയും മഹത്വീകൃതനായ കർത്താവിനെ, നിലത്തു വീണഴിഞ്ഞു പുതിയ ചെടിക്ക് ജന്മം നൽകുന്ന ഗോതന്പുമണിയോട് തുലനം ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നു: “പീഡിപ്പിച്ചപ്പോൾ നിശബ്ദം നിലകൊണ്ട കർത്താവിനെപ്പോലെ നിലത്തു വീണഴുകിയ ഗോതന്പുമണി നിലവിളിയുതിർക്കാതെ നിശബ്ദം നിലകൊണ്ടു.
കൊലയാളികളുടെ കൈയിൽ സ്വയം ഭരമേല്പിച്ച കർത്താവിനെപ്പോലെ ഗോതന്പുമണിയും അഴുകാനായി വിട്ടുകൊടുത്തു. കർത്താവിന്റെ വസ്ത്രം ഉരിഞ്ഞെടുക്കപ്പെട്ടതുപോലെ ഗോതന്പുമണിയുടെയും പതിര് നീക്കം ചെയ്തു. നിലത്തുവീണഴുകി മരിച്ചതുപോലെ കാണപ്പെട്ടിരുന്നപ്പോഴും അതിന്റെ വേരുകൾ ആഴങ്ങളിലേക്കിറങ്ങുകയായിരുന്നു. അതിൽനിന്നു പുതിയ ചെടി വളർന്നു പൊങ്ങി’’.
ചുരുക്കത്തിൽ മരിക്കുക എന്നതു ഫലം പുറപ്പെടുവിക്കാനുള്ള മുൻവ്യവസ്ഥയാണന്ന് ഈശോ സമർഥിക്കുന്നു. ലിയോണ്‍സിലെ മാർ ഇരണേവൂസിന്റെ ഭാഷ്യമനുസരിച്ചു നിലത്തു വീണഴുകി പുതുജീവനു ജന്മം നൽകുന്ന ഗോതന്പുമണി റൂഹാദ്ഖുദ്ശായാൽ പെരുകി, പൊടിഞ്ഞ് അപ്പമായി, കർത്താവിന്റെ വചനം സ്വീകരിച്ച്, കർത്താവിന്റെ ശരീരമായ പരിശുദ്ധ കുർബാനയായി രൂപാന്തരപ്പെടുന്നു. ആ അപ്പത്താൽ പരിപോഷിതമാകുന്ന നമ്മുടെ ശരീരങ്ങളും മണ്ണിലടിഞ്ഞ് അഴുകി നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്തു പുതുജീവൻ പ്രാപിക്കും. ചുരുക്കത്തിൽ ബലഹീനതയിലാണു ദൈവത്തിന്റെ ശക്തി കുടികൊള്ളുന്നത് (1 കോറി 15, 43; 2 കോറി 13, 4).
പ്രകൃതിയിൽ സർവസാധാരണമായ ഗോതന്പുമണിയുടെ ദൃശ്യം നമ്മുടെ ഹൃദയങ്ങളിൽ കോറിയിട്ടുകൊണ്ടു കർത്താവ് വലിയൊരു സത്യം പഠിപ്പിക്കുന്നു: “തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതു നശിപ്പിക്കും. ഈ ലോകത്തിൽ തന്റെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനുവേണ്ടി അതു കാത്തുസൂക്ഷിക്കും’’ (യോഹ 12, 25). ഗോതന്പുമണിയുടെ മിശിഹാഭാഷ്യം അപരനു വളമാകാനുള്ള സാഹസികത നമ്മിൽ ജനിപ്പിക്കട്ടെ.
ദ്രോഹിച്ചവരെ തോൽപ്പിക്കണം: കർഷക ഉച്ചകോടി
തൃശൂർ: പതിറ്റാണ്ടുകളായി കൃഷിയിറക്കുന്ന ഭൂമിയിൽനിന്നു കർഷകരെ കുടിയിറക്കാൻ ശ്രമിക്കുന്നവരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്നു കർഷക ഉച്ചകോടി. വിദേശരാജ്യങ്ങളിൽ വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതുപോലെ കേരളത്തിലും നിയന്ത്രണമുണ്ടാകണം.
വനത്തിനു താങ്ങാവുന്ന വന്യജീവികളെ നിലനിർത്തി, ഭക്ഷ്യയോഗ്യമായ മറ്റു മൃഗങ്ങളെ കൊന്നു ഭക്ഷിക്കാനുള്ള അനുമതി നൽകണമെന്നും തൃശൂർ വ്യാപാരഭവനിൽ സംഘടിപ്പിച്ച കർഷക ഉച്ചകോടി ആവശ്യപ്പെട്ടു.
ജനവാസകേന്ദ്രങ്ങളിൽ എത്തുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഇപ്പോഴുള്ള വനനിയമമനുസരിച്ചു കർഷകർ വെടിവച്ചു കൊല്ലുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. കൃഷി, റവന്യു, സിവിൽ സപ്ലെസ് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സിപിഐയുടെ മന്ത്രിമാർ കർഷകരെ നേരിട്ടു ബാധിക്കുന്ന ഉത്തരവുകളാണു പുറപ്പെടുവിച്ചത്. ഇവരെ തുറന്നുകാട്ടുമെന്നും തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്നും സമ്മേളനം വ്യക്തമാക്കി.
തെറ്റായ പരിസ്ഥിതി ബോധത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനിർമാണങ്ങൾ കോർപറേറ്റുകൾക്ക് ആനുകൂല്യങ്ങൾ നൽകുകയും കർഷക, ആദിവാസി സമൂഹത്തിനു ദോഷം വരുത്തുകയുമാണ് ചെയ്യുന്നതെന്നു യോഗം വിലയിരുത്തി.
കർഷക ഉച്ചകോടി ചെയർമാൻ ഡിജോ കാപ്പൻ, വൈസ് ചെയർമാൻ കെ.വി. ബിജു, അതിജീവന പോരാട്ടവേദിയുടെ റസാഖ് ചൂരവേലി, രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിനോയി തോമസ്, അഡ്വ. ടി.യു. ബാബു, അഡ്വ. ജോണി. കെ. ജോര്‍ജ്, പ്രഫ. ജോസുകുട്ടി ഒഴുകയിൽ എന്നിവരടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര കർഷക സംഘടനകളിൽനിന്നുള്ള 256 പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു.
ലൈഫ് പദ്ധതി പ്രഖ്യാപനം 130 കോടി; ചെലവഴിക്കുന്നത് വകയിരുത്തിയതിന്റെ 40 ശതമാനം
തിരുവനന്തപുരം: വീടില്ലാത്തവർക്ക് വീടു നിർമിച്ചു നൽകുന്നതിനുള്ള ലൈഫ് ഭവനപദ്ധതിക്ക് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു തൊട്ടു മുൻപ് 130 കോടി പ്രഖ്യാപിച്ചപ്പോഴും ചെലവഴിക്കാൻ ലക്ഷ്യമിടുന്നതു വകയിരുത്തിയതിന്റെ 40 ശതമാനം തുക മാത്രം. ഈ സാന്പത്തിക വർഷം ലൈഫ് പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയത് 717 കോടി രൂപയായിരുന്നു.
ഇതിൽ 160 കോടി രൂപ മാത്രമാണ് ഈ സാന്പത്തിക വർഷം ഇതുവരെ ലൈഫ് പദ്ധതിക്കായി ചെലവഴിച്ചതെന്നാണ് സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതായത്, പ്രഖ്യാപിച്ചതിന്റെ 22.4 ശതമാനം മാത്രമായിരുന്നു കഴിഞ്ഞ ദിവസം വരെയുള്ള ചെലവ്.
ലോക്സഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു തൊട്ടുമുൻപ് ലൈഫ് ഭവന നിർമാണ പദ്ധതിക്കായി 130 കോടി രൂപ അനുവദിച്ചുവെന്നു സർക്കാർ പ്രഖ്യാച്ചിരുന്നു. ഇതോടെ ഇതുവരെ 290 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി സർക്കാർ വകയിരുത്തിയത്.
ബജറ്റിൽ പ്രഖ്യാപിച്ച 717 കോടി രൂപയിൽ 427 കോടി രൂപ ഇനിയും നൽകാനുണ്ട്. സാന്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം അവശേഷിക്കേ ഇനി തുക അനുവദിക്കാനുമാകില്ല.
സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധി കണക്കാക്കിയാൽ ഇതിനു കഴിയുകയുമില്ല. 60 ശതമാനം തുകയും വെട്ടിച്ചുരുക്കിയെന്ന യാഥാർഥ്യം മറച്ചുവച്ചാണ് ഇപ്പോൾ തുക അനുവദിച്ചതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി ഒൻപതു ലക്ഷത്തോളം പേർ ലൈഫ് മിഷൻ വീടിനു വേണ്ടി അപേക്ഷ നൽകി കാത്തു നിൽക്കുന്നത്. ഇതിനിടെയാണ് ലൈഫ് മിഷന് അർഹതപ്പെട്ട 427 കോടി വെട്ടിച്ചുരുക്കുന്ന നടപടിയുണ്ടാകുന്നത്.
ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: 32 വാഹനങ്ങൾ പിടിച്ചെടുത്തു; 4.70 ലക്ഷം പിഴയിട്ടു
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 26 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും നാലുപേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിച്ചു. 4.70 ലക്ഷം രൂപ പിഴ ഈടാക്കി.
വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസം നടത്തിയ ഓപറേഷൻ ബൈക്ക് സ്റ്റണ്ട് എന്ന പേരിലുള്ള പരിശോധനയെത്തുടർന്നാണ് നടപടി. 32 ഇരുചക്രവാഹനങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. കോടതി നടപടികളും തുടങ്ങി.
വാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വീഡിയോ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെൽ സമൂഹമാധ്യമങ്ങളിൽ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദേശപ്രകാരമായിരുന്നു പോലീസിലെയും മോട്ടോർ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
കേരളത്തില്‍നിന്നുള്ള സ്കൈ ഡൈവര്‍ ദേശീയശ്രദ്ധയില്‍
കൊച്ചി: ഏറ്റവും ദൈര്‍ഘ്യമുള്ള ഫ്രീ ഫോളിനുള്ള ഗിന്നസ് ലോക റിക്കാര്‍ഡ് കരസ്ഥമാക്കിയ ജിതിന് വിജയന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ ദേശീയ ശ്രദ്ധയില്‍. 42,431 അടി ഉയരത്തില്‍നിന്ന് 2.47 മിനിറ്റ് ചാട്ടത്തിലൂടെയാണ് ഏറ്റവും ദൈര്‍ഘ്യമുള്ള ഫ്രീ ഫോളിനുള്ള ഗിന്നസ് ലോക റിക്കാര്‍ഡ് ജിതിന് കരസ്ഥമാക്കിയത്. ജിതിന്റെ ഈ കഥ ഹിസ്റ്ററി ടിവി 18 ഇന്നു രാത്രി എട്ടിന് സംപ്രേഷണം ചെയ്യും.
സിസ്റ്റർ മരീന മുട്ടത്തൊട്ടി ഡിഡിപി സഭ ഡെലഗേറ്റ് സുപ്പീരിയർ
ഇരിങ്ങാലക്കുട: ഇറ്റലി ആസ്ഥാനമായ ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് സഭയുടെ ഇന്ത്യൻ ഡെലഗേഷന്റെ ഡെലഗേറ്റ് സുപ്പീരിയറായി ഇരിങ്ങാലക്കുട രൂപതാംഗം സിസ്റ്റർ മരീന മുട്ടത്തൊട്ടി (53) തെരഞ്ഞെടുക്കപ്പെട്ടു. പുത്തൻവേലിക്കര പരേതരായ മുട്ടത്തൊട്ടി ജോസഫിന്റെയും ഏലിയാമ്മയുടെയും മകളാണ്.
കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സേവനംചെയ്യുന്ന ഈ സന്യാസിനി സഭയുടെ ഡെലഗേഷൻ കൗണ്‍സിലർമാരായി സിസ്റ്റർ റോസ് മരിയ ചെരടായി, സിസ്റ്റർ ജൂലിയറ്റ് ചക്കാലക്കൽ, സിസ്റ്റർ ഗോഡ്ഫ്രിൻ പുല്ലോക്കാരൻ, ട്രഷററായി സിസ്റ്റർ സെബി കോക്കാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ ജെനോവയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
സാമൂതിരിനാട്ടിൽ പടയൊരുക്കം
രണ്ട് സിറ്റിംഗ് എംപിമാര്‍ നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമെന്ന സവിശേഷതയാണ് ഇത്തവണ കോഴിക്കോടിനുള്ളത്. മൂന്നുതവണ തുടര്‍ച്ചയായി ഈ മണ്ഡലത്തില്‍നിന്നു ലോക്സഭയിലെത്തിയ കോണ്‍ഗ്രസിലെ എം.കെ. രാഘവനും സിപിഎമ്മിന്റെ രാജ്യസഭാംഗമായ എളമരം കരീമും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതാണ് കോഴിക്കോടിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തിയതോടെ മുതിര്‍ന്ന നേതാക്കളുടെ പോര്‍ക്കളമായി കോഴിക്കോട് മാറിക്കഴിഞ്ഞു.
നാലാമൂഴത്തില് എം.കെ. രാഘവനെ തളയ്ക്കാനാണ് കേന്ദ്ര കമ്മിറ്റി അംഗമായ കരീമിനെ സിപിഎം ഇറക്കിയിട്ടുള്ളത്. 1980ല്‍ ഇ.കെ. ഇമ്പിച്ചിബാവ കോഴിക്കോട്ടുനിന്നു വിജയിച്ചശേഷം ചെങ്കൊടി ചിഹ്നത്തില്‍ മത്സരിച്ച് ഒരു സിപിഎം നേതാവും ഇവിടെനിന്നു ജയിച്ചുകയറിയിട്ടില്ല.
ജനമനസറിഞ്ഞ നേതാക്കൾ
2009ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോഴിക്കോട്ട് മാറ്റുരച്ച എം.കെ. രാഘവന് ഇപ്പോഴത്തെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ 838 വോട്ടിനു തോല്‍പ്പിച്ചാണ് ലോക്സഭയിലെത്തിയത്. പിന്നീടു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ച എ. വിജയരാഘവനെയും മുന്‍ എംഎല്‍എ എ. പ്രദീപ്കുമാറിനെയും മലര്‍ത്തിയടിച്ച് രാഘവന് അജയ്യനായി. പ്രതിസന്ധി ഘട്ടങ്ങളില്‍ വിളിപ്പുറത്ത് സഹായഹസ്തവുമായി പാഞ്ഞെത്തുന്ന രാഘവനെ ജനങ്ങള്‍ രാഘവേട്ടനെന്നു വിളിച്ചു. ജനങ്ങളുമായി ഇഴപിരിയാത്ത ബന്ധം അദ്ദേഹം പതിനഞ്ചുവര്ഷംകൊണ്ടു വളര്‍ത്തിയെടുത്തു. ഈ ജനകീയതയാണ് ഇത്തവണയും എം.കെ. രാഘവന്റെ തുറുപ്പുചീട്ട്.
സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ വന്നതുകൊണ്ട് പ്രചാരണത്തില്‍ എളമരം കരീം ഏറെ മുന്നേറിക്കഴിഞ്ഞു. മുന്‍മന്ത്രിയെന്ന നിലയിലും തൊഴിലാളി നേതാവെന്ന നിലയിലും അദ്ദേഹം വോട്ടര്‍മാര്‍ക്കു സുപരിചിതനാണ്. സ്ഥാനാര്‍ഥിപ്രഖ്യാപനം വൈകിയെങ്കിലും രാഘവന് മണ്ഡലത്തില്‍ സജീവമായി.
മണ്ഡലത്തിന്റെ സ്വഭാവം
ഏഴു നിയമസഭാമണ്ഡലങ്ങളില്‍ ആറും ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലങ്ങളാണ്. കൊടുവള്ളിയില്‍ മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. മുസ്ലിം ലീഗിലെ ഡോ. എം.കെ മുനീർ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ളവരാണ്. ഈയിടെ മന്ത്രിസ്ഥാനം ഒഴിഞ്ഞ അഹമ്മദ് ദേവര്‍കോവിലും ഈ മണ്ഡലത്തില്‍നിന്നുള്ള ആളാണ്. ഇടതുപക്ഷത്തിന് ഇത്രയേറെ അടിത്തറയുണ്ടായിട്ടും ലോക്സഭയിലേക്ക് ജയിക്കാന്‍ കഴിയാത്തതാണ് ഇടതുപക്ഷത്തെ ഇരുത്തി ചിന്തിപ്പിക്കുന്നത്. യുഡിഎഫിന്റെ കരുത്തല്ല, ഹൃദയങ്ങള്‍ കോര്‍ത്തിണക്കുന്ന രാഘവന്റെ മാസ്മരികതയാണ് വിജയത്തിന്റെ കാതല്‍ എന്നു കരുതുന്നവരാണ് ഏറെ.
പൗരത്വ നിയമവും വിജ്ഞാപനവും
തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമവും വിജ്ഞാപനവും ചര്‍ച്ചയാക്കാനാണു മൂന്നു മുന്നണികളുടെയും നീക്കം. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍ ഇതിനെതിരേ സംസ്ഥാനത്ത് ആദ്യമായി പ്രതിഷധ സമ്മേളനം സംഘടിപ്പിച്ചത് സിപിഎമ്മായിരുന്നു. കോഴിക്കോട്ട് ആയിരങ്ങള്‍ അണിനിരന്ന പരിപാടിയില്‍ അഭിപ്രായവ്യത്യാസം മറന്ന് എല്ലാ മുസ്ലിം സംഘടനകളെയും ഒന്നിച്ചിരുത്താന്‍ സിപിഎമ്മിനു കഴിഞ്ഞിരുന്നു.
ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള കോഴിക്കോട്ടുനിന്ന് അവരുടെ വോട്ടുകള്‍ കരീമിലൂടെ സിപിഎം ലക്ഷ്യമിടുന്നുണ്ട്. എല്ലാ മുസ്ലിം സംഘടനകളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കരീം. എം.കെ. രാഘവനെ ഇതുവരെ പാര്‍ലമെന്റില്‍ എത്തിച്ചതില്‍ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത്തവണയും അവരൊന്നും കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് രാഘവൻ. പൗരത്വ വിഷയത്തില്‍ സമരത്തിന്റെ മുന്‍പന്തിയില്‍ രാഘവനുണ്ട്. കോഴിക്കോട്ടുനിന്ന് നാലാം തവണയും ജയിച്ചാല്‍ കൂടുതല്‍ തവണ ഇവിടെനിന്നു ജയിക്കുന്ന ആളെന്ന റിക്കാര്‍ഡ് രാഘവനായിരിക്കും.
ഇ.പി ജയരാജനെ കണ്ടിട്ടില്ലെന്നു രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എൽഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം തള്ളി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.
ഇ.പി ജയരാജനെ ഒരിക്കൽ പോലും കണ്ടിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളുന്നു. ആരോപണങ്ങൾക്ക് പിന്നാലെ പോകാനില്ല. താൻ മുൻതൂക്കം നൽകുന്നത് വികസന അജൻഡയിൽ മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇവിടത്തെ കാറ്റാണ് കാറ്റ്...
പത്തനംതിട്ട: പത്തനംതിട്ട പണ്ടേ വ്യത്യസ്തയാണ്. ഭൂപ്രകൃതിയിലും സ്വഭാവത്തിലും രാഷ്ട്രീയത്തിലുമെല്ലാം ഇതു പ്രകടമാണ്.
2009ലെ പുനർവിഭജനവേളയിൽ രൂപീകരിക്കപ്പെട്ടതാണ് ഈ ലോക്സഭാ മണ്ഡലം. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ട് മണ്ഡലങ്ങളും ഇതിന്റെ പരിധിയിലുണ്ട്. നിലവിലെ കണക്കിൽ 14.08 ലക്ഷം വോട്ടർമാരുണ്ട്. കേരളത്തിൽത്തന്നെ വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലുമൊക്കെ മുന്നിൽ നിൽക്കുന്ന നിയമസഭാ മണ്ഡലങ്ങൾ ഈ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലുണ്ട്.
2009നു മുന്‍പുവരെ പഴയ മാവേലിക്കര, ഇടുക്കി, അടൂർ, മൂവാറ്റുപുഴ ലോക്സഭ മണ്ഡലങ്ങളുടെ പരിധിയിൽപെടുന്നതായിരുന്നു ഈ സ്ഥലങ്ങളൊക്കെ. പുതിയ മണ്ഡലമായി പത്തനംതിട്ട വന്നതിനു പിന്നാലെ നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കാറ്റ് വലതുവശത്തേക്കു മാത്രമേ വീശിയിട്ടുള്ളൂ. അതും ഒരു എംപി. ഹാട്രിക് നേട്ടവുമായി ലോക്സഭയിലേക്കു പോയി 15 വർഷം തികച്ച ആന്റോ ആന്റണി നാലാം അങ്കത്തിനു കളത്തിലിറങ്ങിയിരിക്കുന്നു.
കാറ്റല്ല, കൊടുങ്കാറ്റ്
ലോക്സഭയിലേക്കു കാറ്റ് വലതുവശത്തായിരുന്നെങ്കിലും രണ്ടു വർഷത്തിനുള്ളിൽ അതിനെ കൊടുങ്കാറ്റാക്കി മാറ്റി മണ്ഡലപരിധിയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ചതിന്റെ നേട്ടവുമായാണ് എൽഡിഎഫ് കളത്തിലുള്ളത്. ഡോ.ടി.എം. തോമസ് ഐസക്കിനെത്തന്നെ ഇത്തവണ പത്തനംതിട്ടയിൽ കളത്തിലിറക്കിയതിനു പിന്നിൽ എങ്ങനെയും മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യം മാത്രമേയുള്ളൂ.
ബിജെപി ദേശീയ നേതൃത്വം നേരിട്ടു നിർദേശിച്ച സ്ഥാനാർഥിയാണ് ഇത്തവണ പത്തനംതിട്ടയിൽ മത്സരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണിയെ ബിജെപി കളത്തിലിറക്കിയതിനു പിന്നിൽ ലക്ഷ്യങ്ങൾ പലതാണ്. 2019ൽ ശക്തമായ വെല്ലുവിളി ഉയർത്തി നേരത്തേയുണ്ടായിരുന്നതിൽനിന്ന് 13.50 ശതമാനം വോട്ട് അധികമായി ബിജെപി സ്വന്തമാക്കിയ മണ്ഡലമാണിത്. എന്തുകൊണ്ട് പത്തനംതിട്ടയിൽ ജയിച്ചുകൂടാ എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതകൂടി ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് വന്നിരിക്കുന്നു.
രാഷ്ട്രീയ സാഹചര്യം
പത്തനംതിട്ടയുടെ മനസ് തങ്ങൾക്ക് അനുകൂലമെന്ന് യുഡിഎഫ് പറയുന്നതിനു കാരണം പലതുണ്ട്. ഒരുകാലത്ത് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്നു പത്തനംതിട്ട. കേരളം മൊത്തം ഇടതുതരംഗമുണ്ടാകുന്പോഴും പത്തനംതിട്ടയുടെ മനസ് മാറില്ലായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊതുവെ കോൺഗ്രസിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടാറുണ്ട്. 2009ലെ ആദ്യ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്ക് 1,11, 206 വോട്ടായിരുന്നു ഭൂരിപക്ഷം. 2014ൽ ഇത് 56,191 വോട്ടായും 2019ൽ എത്തിയപ്പോഴേക്കും ഭൂരിപക്ഷം 44,243 വോട്ടായും കുറഞ്ഞു. ആന്റോതന്നെ വീണ്ടും സ്ഥാനാർഥിയായപ്പോൾ ഭൂരിപക്ഷത്തിലെ ഈ കുറവുതന്നെയാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
മണ്ഡലപരിധിയിലെ ഏഴ് എംഎൽഎമാരും ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും തങ്ങൾക്കൊപ്പമാണെന്ന നേട്ടവും എൽഡിഎഫിനുണ്ട്.
പത്തനംതിട്ട ചുവന്നുവെന്ന് എൽഡിഎഫ് അവകാശപ്പെടുന്നതിനു കാരണവും അതാണ്. കേരള കോൺഗ്രസ് -എമ്മിന്റെ മുന്നണി മാറ്റം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വാധീനിച്ച മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. പാർട്ടിക്ക് മൂന്ന് എംഎൽഎമാരാണ് ലോക്സഭ മണ്ഡല പരിധിയിലുള്ളത്. 2019ൽ ശബരിമല യുവതീപ്രവേശന വിഷയം ഏറ്റവുമധികം സ്വാധീനം ചെലുത്തിയ മണ്ണാണ് പത്തനംതിട്ട. ഒരുഘട്ടത്തിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ എന്ന ഘട്ടം വരെയെത്തി.
അവസാന ലാപ്പിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള അന്തരം 39,849 വോട്ടിലെത്തി. അടൂർ നിയമസഭാ മണ്ഡലത്തിലാകട്ടെ എൽഡിഎഫ് ഒന്നാമതും ബിജെപി രണ്ടാമതുമായിരുന്നു.
2021 നിയമസഭാ തെരഞ്ഞെടുപ്പ്
വോട്ട് നില
ആറന്മുള
വീണാ ജോർജ് -സിപിഎം: 74,950
കെ.ശിവദാസൻ നായർ-
കോൺഗ്രസ് :59,947
ബിജു മാത്യു -ബിജെപി: 29,099.
റാന്നി
പ്രമോദ് നാരായൺ-
കേരള കോൺ -എം: 52,669
റിങ്കു ചെറിയാൻ -
കോൺഗ്രസ്: 51,384
കെ. പത്മകുമാർ
-ബിഡിജെഎസ്: 19,587.
തിരുവല്ല
മാത്യു ടി. തോമസ്
-ജനതാദൾ -എസ്: 62,178
കുഞ്ഞുകോശി പോൾ-
കേരള കോൺഗ്രസ്: 50,757
അശോകൻ കുളനട
-ബിജെപി: 22,674.
അടൂർ
ചിറ്റയം ഗോപകുമാർ-
സിപിഐ: 66,569
എം.ജി. കണ്ണൻ-കോൺഗ്രസ്: 63,650
കെ. പ്രതാപൻ-ബിജെപി: 22, 980.
കോന്നി
കെ.യു. ജനീഷ് കുമാർ
-സിപിഎം:62,318
റോബിൻ പീറ്റർ
-കോൺഗ്രസ്: 53,810
കെ. സുരേന്ദ്രൻ
-ബിജെപി: 32,811.
കാഞ്ഞിരപ്പള്ളി
ഡോ.എൻ. ജയരാജ് -
കേരള കോൺഗ്രസ് -എം: 60,299
ജോസഫ് വാഴയ്ക്കൻ-
കോൺഗ്രസ്: 46,596
അൽഫോൻസ് കണ്ണന്താനം
-ബിജെപി: 29,157.
പൂഞ്ഞാർ
സെബാസ്റ്റ്യൻ കുളത്തുങ്കൽ
-കേരള കോൺഗ്രസ് - എം: 58,668
പി.സി. ജോർജ്
-കേരള ജനപക്ഷം: 41,851
ടോമി കല്ലാനി -കോൺഗ്രസ്: 34,633
എം.പി. സെൻ-ബിഡിജെഎസ്: 2965
തിരുവനന്തപുരം: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കു ലാവിഷായി ചെലവഴിക്കാം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2024ലെ തെരഞ്ഞെടുപ്പിൽ 20 ലക്ഷം രൂപയാണ് അധികമായി ചെലവഴിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയുള്ളത്.
മുൻപ് 70 ലക്ഷം രൂപയാണ് ഔദ്യോഗികമായി ചെലവഴിക്കാൻ അനുമതിയുള്ളതെങ്കിൽ ഇത്തവണ അത് 90 ലക്ഷമാണ്. നിരീക്ഷിക്കാൻ പല തല സംവിധാനങ്ങളാണു തെരഞ്ഞെടുപ്പു കമ്മീഷൻ ഒരുക്കിയിട്ടുള്ളത്. എന്നാൽ, അനൗദ്യോഗികമായി ഇതിന്റെ പത്ത് ഇരട്ടിയിലേറെ ചെലവു വരുമെന്നാണു രാഷ്ട്രീയ നേതാക്കൾ പറയുന്നത്. പ്രമുഖ മുന്നണി സ്ഥാനാർഥികൾക്കെല്ലാം ചുരുങ്ങിയത് 10 കോടിയെങ്കിലും വേണ്ടിവരും തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ. ഇതിലേറെ തുക ചെലവഴിക്കുന്ന സ്ഥാനാർഥികളുമുണ്ട്.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന ശേഷം കേരളത്തിൽ 40 ദിവസത്തെ പൊതു പ്രചാരണ പരിപാടികളുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം നേരത്തേ വന്നതിനാൽ പ്രചാരണം തുടങ്ങിയവരാണ് ഏറെയും.
വിജയിച്ച ശേഷമുള്ള സ്ഥാനാർഥിയുടെ ആഹ്ലാദ പ്രകടനത്തിനു വേണ്ടിവരുന്ന തുക അടക്കമുള്ള കണക്കാണ് തെരഞ്ഞെടുപ്പു ചെലവായി കമ്മീഷൻ നിഷ്കർഷിച്ചിട്ടുള്ളത്. പോസ്റ്റർ, ബാനർ, നോട്ടീസ്, പ്രചാരണ വാഹനങ്ങൾ എന്നിവയെല്ലാം തെരഞ്ഞെടുപ്പു കണക്കിൽ പെടുത്തും. പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഓരോ സാധനത്തിനും വാഹനത്തിനും നിശ്ചിത വാടക ഇനത്തിലുള്ള തുക കമ്മീ ഷൻ കണക്കാക്കിയിട്ടുണ്ട്.
നിരീക്ഷണത്തിനായി ഓരോ മണ്ഡലത്തിലും എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ചെലവു നിരീക്ഷണത്തിനായി ഫ്ളൈയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, വീഡിയോ സർവൈലൻസ് ടീം തുടങ്ങിയവയുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തെരഞ്ഞെടുപ്പു നിരീക്ഷകരായ ഉദ്യോഗസ്ഥർ അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. ഐഎഎസ്, ഐആർഎസ് അടക്കമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരാണു സംഘത്തിലുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പു പൂർത്തിയായി 90 ദിവസത്തിനകം സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട കണക്കുകൾ സമർപ്പിക്കണമെന്നാണു കമ്മീഷൻ ചട്ടം.
രാജീവ് ചന്ദ്രശേഖറുമായി ഒരു ബന്ധവുമില്ല: ഇ.പി. ജയരാജൻ
കണ്ണൂര്‍: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്.
രാജീവ് ചന്ദ്രശേഖറിനെ അടുത്തുകണ്ടിട്ടില്ല. ഫോണിലും സംസാരിച്ചിട്ടില്ല. തനിക്ക് അദ്ദേഹവുമായി ബിസിനസ് ഉണ്ടെങ്കിൽ അതു മുഴുവൻ സതീശന് കൊടുക്കാൻ തയാറാണ്. മുദ്രപ്പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യയ്ക്ക് വൈദേകം റിസോര്‍ട്ടില്‍ ഷെയറുണ്ട്. എന്നാല്‍ ബിസിനസൊന്നുമില്ല. രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്നു പറഞ്ഞത് ജാഗ്രത ഉണ്ടാകാന്‍ വേണ്ടിയാണെന്നും കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണു മത്സരമെന്നും കണ്ണൂരിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ജയരാജന് വ്യക്തമാക്കി.
കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ മത്സരത്തിനിറക്കുന്നത് ഇമേജ് കൂട്ടാന്‍ വേണ്ടിയാണ്. തോൽക്കാന് ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുമോ? അവര്‍ എല്ലാ വഴിയും നോക്കും. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ പലരും ബിജെപിയിലേക്ക് ചേക്കേറുകയാണ്. ബിജെപിയെ താഴേക്കു കൊണ്ടുപോകാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.
പദ്മജ വേണുഗോപാലിനെ സിപിഎമ്മിലേക്ക് ക്ഷണിച്ചുവെന്ന ആരോപണവും ഇ.പി. ജയരാജന് തള്ളി. പദ്മജയെ ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചിരുന്നെങ്കില്‍ അവര്‍ ഇങ്ങോട്ടല്ലേ വരേണ്ടത്. പദ്മജ പോയതു ബിജെപിയിലേക്കല്ലേയെന്നും ഇ.പി. ജയരാജന് ചോദിച്ചു. ദല്ലാള്‍ നന്ദകുമാറിനെ അറിയില്ല. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെയും അറിയില്ലെന്നും ജയരാജന് വ്യക്തമാക്കി.
24 ന്യൂസിനെതിരേ സൈബർ, ക്രിമിനൽ കേസുകൾ നൽകും. വിദേശത്ത് കോടികളുടെ ബിസിനസ് ഉണ്ടെന്നു വാർത്ത നൽകി. ഇതു പണം കൊടുത്ത് വാർത്ത നൽകിയതാണ്. ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്. അതിൽ നടപടി വരാൻ പോകുകയാണ്. കേരളത്തിലെ ഒരു മന്ത്രിക്കെതിരേയും അവർ ഗൂഢാലോചന നടത്തിയെന്നും ഇ.പി. ജയരാജന് ആരോപിച്ചു.
വനംവകുപ്പ് വളഞ്ഞുവച്ച കടുവ അപ്രത്യക്ഷമായി
കേളകം (കണ്ണൂർ): അടയ്ക്കാത്തോട് കരിയം കാപ്പിൽ ജനവാസ മേഖലയിൽ വനംവകുപ്പ് വളഞ്ഞു വച്ച കടുവ അപ്രത്യക്ഷമായി. ഇന്നലെ രാവിലെ അടയ്ക്കാത്തോട് കടുവയെ കണ്ടുവെന്ന് പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് നടത്തിയ തെരച്ചിലിലാണ് ചിറക്കുഴി ബാബുവിന്റെ കൃഷിയിടത്തിൽ കടുവയെ കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം വളയുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
കടുവയെ പിടികൂടി പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സണ്ണി ജോസഫ് എംഎൽഎ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ , ജില്ലാ കളക്ടർ, ഡിഎഫ്ഒ എന്നിവരെ ബന്ധപ്പെട്ടു. എന്നാൽ മയക്കുവെടി വയ്ക്കാൻ വിദഗ്ധരെ ലഭ്യമല്ല എന്ന വിശദീകരണമാണ് ആദ്യം ലഭിച്ച തെങ്കിലും പിന്നീട് വയനാട്ടിൽനിന്ന് മയക്കുവെടി വിദഗ്ധർ വൈകുന്നേരം അഞ്ചോടെ എത്തുമെന്ന അറിയിപ്പുണ്ടായി. കടുവയെ വലയിട്ടു പിടിക്കാമെന്ന നിർദേശം ഉയർന്നെങ്കിലും വനംവകുപ്പ് പ്രതികരിച്ചില്ല.
കടുവയെ കൊണ്ടുപോകുന്നതിനുള്ള കൂട് നാരങ്ങാത്തട്ടിലെ കൃഷിയിടത്തിൽ എത്തിച്ചുവെങ്കിലും മയക്കുവെടി വിദഗ്ധർ എത്തിയില്ല. ഇതോടെ കടുവയെ പിടിക്കാതെ വനംവകുപ്പ് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. രാത്രിയായാൽ കടുവയെ പിടികൂടാൻ കഴിയാത്ത വിധം ദുഷ്കരമായ സ്ഥലത്താണ് കടുവയുള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ജീവനോടെയോ അല്ലാതെയോ കടുവയെ പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന് ജനം ആവശ്യപ്പെട്ടു. വൈകുന്നേരം അഞ്ചരയോടെ വയനാട്ടിൽ നിന്നുള്ള മയക്കുവെടി സംഘം എത്തി. തുടർന്ന് കടുവ ഉണ്ട് എന്ന് സൂചനയുള്ള പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ഡിഎഫ്ഒ എത്തി സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ കടുവ അലറിക്കൊണ്ട് ചാടിയതോടെ വനപാലകരും പോലീസും നാട്ടുകാരും ഓടി രക്ഷപ്പെടുകയായിരുന്നു.
കേസ് നൽകിയാൽ ജയരാജനെതിരേ കൂടുതൽ തെളിവുകൾ പുറത്തുവിടും: സതീശൻ
ചെങ്ങന്നൂര്‍: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയായ നിരാമയ റിട്രീറ്റ്സും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ കുടുംബാംഗങ്ങള്‍ക്ക് ബന്ധമുള്ള വൈദേഹം റിസോര്‍ട്ടും തമ്മില്‍ കരാറുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
ഇരുകൂട്ടരും തമ്മില്‍ ബിസിനസ് പാട്ണര്‍ഷിപ്പുമുണ്ട്. ഇക്കാര്യം രാജീവ് ചന്ദ്രശേഖറോ ഇ.പി. ജയരാജനോ നിഷേധിച്ചിട്ടില്ല. തമ്മില്‍ കണ്ടിട്ടില്ലെന്നു മാത്രമാണ് ജയരാജന് പറഞ്ഞത്. അവര്‍ കണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. കേസ് നല്കിയാല് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. ജയരാജന്റെ കുടുംബാംഗങ്ങളും നിരാമയ റിട്രീറ്റ് നടത്തിപ്പുകാരും ഒന്നിച്ചുനില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി തെളിവുകളുണ്ട്.
കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്നതുകൊണ്ടാണ് ചിത്രം ഇപ്പോള്‍ പുറത്തുവിടാത്തത്. ബിജെപിയുമായി സിപിഎമ്മിന് അന്തര്‍ധാര മാത്രമല്ല പാര്‍ട്ണര്‍ഷിപ്പ് ബിസിനസ് നടത്താനുള്ള തരത്തിലേക്ക് ബന്ധം വളര്‍ന്നു. ഇ.പി. ജയരാജനെ ഉപയോഗിച്ച് കേരളത്തില്‍ ബിജെപിക്ക് സ്പേസ് ഉണ്ടാക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്നത്. കേസുകളെക്കുറിച്ചുള്ള ഭയമാണ് പിണറായിയെ ഇതിനു പ്രേരിപ്പിക്കുന്നത്. -സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പു പര്യടനം: മോദിയുടെ ചെലവുകൾക്ക് സംസ്ഥാനം 25 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പര്യടനങ്ങൾക്കായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ചെലവുകൾക്കായി 25 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പു പര്യടന പരിപാടികൾക്കായി പ്രധാനമന്ത്രി കഴിഞ്ഞ 15നു കേരളത്തിലെത്തിയിരുന്നു.
ഇനി 19നും തെരഞ്ഞെടുപ്പു പര്യടനത്തിനായി പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നുണ്ട്. പാലക്കാടാണ് അദ്ദേഹം എത്തിച്ചേരുക. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണു പ്രധാനമന്ത്രി എത്തുന്നതെങ്കിലും സുരക്ഷയും മറ്റു മുന്നൊരുക്കങ്ങളും ആവശ്യമായ സൗകര്യങ്ങളും സംസ്ഥാനം ഒരുക്കേണ്ടതുണ്ട്. ഇതിന്റെ ചെലവുകൾക്കായാണ് 25 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചത്. വിവിഐപി സന്ദർശനത്തിന്റെ ചെലവെന്നാണ് 15നു ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശന ചെലവുകൾക്ക് 25 ലക്ഷം അനുവദിക്കണമെന്ന് മാർച്ച് 12നാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് കത്തു ലഭിച്ചത്. തുടർന്നു ഫയൽ മുഖ്യമന്ത്രിക്കു കൈമാറി. പണം ഉടൻ അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ. ബാലഗോപാലിന് നിർദ്ദേശം നൽകിയതോടെ 15ന് ധനവകുപ്പ് പണം അനുവദിച്ചു.
ചൂട് കൂടും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ പകല്‍ച്ചൂട് കടുക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പാലക്കാട്, കൊല്ലം ജില്ലകളില്‍ ഈ ദിവസങ്ങളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ ജില്ലയില്‍ താപനില 37 ഡിഗ്രി വരെയും ഉയരും. തൃശൂര്‍, കോഴിക്കോട് ജില്ലയില്‍ താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ട്. ഈ ജില്ലകളിലെ മലയോര മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടും അസുഖകരമായ കാലാവസ്ഥയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഭൂമി കൈമാറ്റം: പഴയ സ്കെച്ചും പ്ലാനും നിർബന്ധമാക്കി
തിരുവനന്തപുരം: ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിലെ ഭൂമി കൈമാറ്റത്തിന് ഇനി പഴയ സ്കെച്ചും പ്ലാനും നിർബന്ധമാക്കി രജിസ്ട്രേഷൻ വകുപ്പ് വിജ്ഞാപനമിറക്കി.
കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്ന ആധാരം സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ ആധാരത്തിനൊപ്പം വിൽക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ പഴയ സ്കെച്ചും പ്ലാനും വേണമെന്ന നിബന്ധന ഏർപ്പെടുത്തിയാണ് കേരള രജിസ്ട്രേഷൻ റൂൾസ് ഭേദഗതി ചെയ്തത്. ഇനി 1966 ലെ പോക്കുവരവ് ചട്ടങ്ങളിൽ റവന്യൂ വകുപ്പും ഭേദഗതി കൊണ്ടുവരണം. അത് അന്തിമഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാലുടൻ പോക്കുവരവ് ഭേദഗതി നടപ്പാകും.
ഡിജിറ്റൽ സർവേയിലെ പോരായ്മയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു പരാതികൾ സംസ്ഥാനത്തു നിലനിൽക്കേയാണ് ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഭേദഗതി കൊണ്ടു വരുന്നത്. എന്നാൽ, തർക്കം ഒഴിവാക്കുന്നതിനാണു പുതിയ ഭേദഗതിയെന്നാണ് അധികൃതർ പറയുന്നത്.
വി.ജി. തമ്പിക്ക് കാക്കനാടൻ പുരസ്കാരം
തിരുവനന്തപുരം: കാക്കാനാടൻ സാഹിത്യപഠന ഗവേഷണ കേന്ദ്രവും പേപ്പർ പബ്ലിക്കയും ചേർന്ന് നൽകുന്ന ഏഴാമത് കാക്കനാടൻ പുരസ്കാരത്തിന് വി.ജി. തമ്പിയുടെ ഇദം പാരമിതം എന്ന നോവൽ തെരഞ്ഞെടുത്തു.
25,555 രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സക്കറിയ,ബാബു കുഴിമറ്റം, ഡോ.പ്രസന്നരാജൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. കാക്കനാടന്റെ ജന്മദിനമായ ഏപ്രിൽ 23ന് തിരുവനന്തപുരം പ്രസ് ക്ലബിൽ പുരസ്കാര സമർപണം നടക്കും.
എൻഐപിഎം ശിൽപശാല നടത്തി
കോട്ടയം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പഴ്സണൽ മാനേജ്മെന്റ് (എൻഐപിഎം) കോട്ടയം ഗ്രൂപ്പ് ലീഗൽ സ്കാൻ ശിൽപശാല നടത്തി. ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഡയറക്ടർ പി. പ്രമോദ് ഉദ്ഘാടനം ചെയ്തു.
പുതുക്കിയ തൊഴിൽ നിയമങ്ങൾ, തർക്ക പരിഹാരങ്ങൾ, ഇഎസ്ഐ, പിഎഫ്, ഷോപ്സ് ആൻഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടുകൾ തുടങ്ങിയ വിഷയങ്ങളിൽ വർക്കിച്ചൻ പേട്ട, സീനിയർ അഭിഭാഷകൻ ശ്യാം പദ്മൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രൊവിഡന്റ് ഫണ്ട് കമ്മീഷ്ണർ പി.ആർ. ശ്രീചിത്ത്, ഗിരിദീപം ബിസിനസ് സ്കൂൾ ഡയറക്ടർ ഫാ. ജസ്റ്റിൻ തോമസ്, എൻഐപിഎം ചെയർമാൻ പി. കുര്യാക്കോസ് ജേക്കബ്, സെക്രട്ടറി സുരേഷ് വർഗീസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.