അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവച്ചുകൊന്നു. ഉത്തർപ്രദേശ് സ്വദേശി സച്ചിൻ കുമാർ സാഹുവാണ് (42) കൊല്ലപ്പെട്ടത്.
ടെക്സാസിലെ സാൻ അന്റോണിയോയിൽ കഴിഞ്ഞ ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.30നായിരുന്നു സംഭവം. സ്ത്രീയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ വാഹനം ഇടിപ്പിച്ചുകൊല്ലാൻ ശ്രമിച്ചതോടെ സച്ചിനു നേർക്ക് വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
അന്പത്തിയൊന്നുകാരിയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സാഹുവിന്റെ താമസസ്ഥലത്ത് എത്തുന്നത്. വാഹനമിടിച്ച് പരിക്കേറ്റ സ്ത്രീയെ പോലീസുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ സ്ത്രീ അപകടനില തരണം ചെയ്തിട്ടില്ല. ആക്രമണത്തിനു ശേഷം സാഹു സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാൾ തിരിച്ചെത്തിയതായി വിവരം ലഭിച്ചതോടെ പോലീസുകാർ സംഭവസ്ഥലത്ത് വീണ്ടുമെത്തി.
ഈ സമയം സാഹു തന്റെ ബിഎംഡബ്ല്യൂ കാർ പോലീസുകാർക്കു നേരേ ഓടിച്ചുകയറ്റാൻ ശ്രമിച്ചു. ഇതോടെ പോലീസ് ഇയാളെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇയാൾ മരിച്ചു. കൂടെ താമസിച്ചിരുന്ന സ്ത്രീക്കുനേരേയാണ് സാഹു അതിക്രമം കാട്ടിയത്.
ഹിസ്ബുള്ളയുടെ ആക്രമണം; ഇസ്രേലി പൗരൻ കൊല്ലപ്പെട്ടു
ടെൽ അവീവ്: ഇസ്രയേൽ സൈനിക വാഹനവ്യൂഹത്തിനു നേർക്ക് ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ ഇസ്രേലി പൗരൻ കൊല്ലപ്പെട്ടു. ടാങ്ക് വേധ മിസൈലുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് വാഹനങ്ങൾ തകർത്തതായി ഹിസ്ബുള്ള അറിയിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ചികിത്സയിലിരിക്കെ മരിച്ചതായും ഇസ്രയേൽ സൈന്യം പറഞ്ഞു.
ലബനൻ അതിർത്തിയിലെ തർക്കഭൂമിയായ ഹാർദോവിലായിരുന്നു ആക്രമണം നടന്നത്. വ്യാഴാഴ്ച ഇസ്രയേൽ റാഫയിൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മധ്യഗാസയിൽ ഇസ്രയേൽ നടത്തിയ ടാങ്ക് ഷെല്ലിംഗിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനിടെ വ്യാഴാഴ്ച ഏദൻ കടലിടുക്കിലിലൂടെ കടന്നുപോയ കപ്പലിനു നേർക്ക് ഹൂതികളുടെ ആക്രമണമുണ്ടായി. ഗാസയിൽ യുദ്ധം ആരംഭിച്ചതു മുതൽ ഹിസ്ബുള്ളയും ഇസ്രേലി സൈന്യവും തമ്മിൽ ലബനൻ അതിർത്തിയിൽ ദിവസവും വെടിവയ്പുണ്ടാകാറുണ്ട്.
അടുത്തിടെ ഇസ്രയേൽ ഹിസ്ബുള്ളയുടെ ഉന്നത തീവ്രവാദി നേതാക്കളെ ലക്ഷ്യംവച്ചതോടെയാണ് ലബനൻ അതിർത്തിയിലും വെടിവയ്പ് രൂക്ഷമായത്. വെടിവയ്പിൽ ഇരുഭാഗത്തും ആൾനാശമുണ്ടായിട്ടുണ്ട്. 10 സാധാരണക്കാരും 12 സൈനികരും ഹിസ്ബുള്ളയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പറയുന്നു. ലബനനിൽ 350ൽ അധികംപേരാണ് കൊല്ലപ്പെട്ടത്.
പലസ്തീൻ അനുകൂല പ്രതിഷേധം;യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി അറസ്റ്റിൽ
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ. വിഖ്യാതമായ പ്രിൻസ്റ്റൺ സർവകലാശാല വിദ്യാർഥിനിയായ കോയമ്പത്തൂർ സ്വദേശിനി അചിന്ത്യ ശിവലിംഗനാണ് അറസ്റ്റിലായത്. അചിന്ത്യക്കൊപ്പം മറ്റ് രണ്ട് വിദ്യാർഥികൾകൂടി അറസ്റ്റിലായിട്ടുണ്ട്.
അച്ചടക്കനടപടിയുടെ ഭാഗമായി അചിന്ത്യയെ കാമ്പസിൽനിന്നു സസ്പെൻഡും ചെയ്തു. കാമ്പസിനുള്ളിൽ പലസ്തീൻ അനുകൂല പ്രതിഷേധം സംഘടിപ്പിച്ചതിനാണു നടപടി.
വ്യാഴാഴ്ച രാവിലെ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് അചിന്ത്യ അടക്കമുള്ള വിദ്യാർഥികൾ യൂണിവേഴ്സിറ്റി കാമ്പസിൽ പ്രതിഷേധ ക്യാമ്പ് സംഘടിപ്പിച്ചത്. തുടക്കത്തിൽ 110 പേരാണ് സമരത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ, അറസ്റ്റിന് പിന്നാലെ പ്രതിഷേധക്കാരുടെ എണ്ണം 300 ആയി ഉയർന്നു.
ബിരുദ വിദ്യാർഥികളായ അചിന്ത്യയും ഹസൻ സെയ്ദുമാണ് ആദ്യം അറസ്റ്റിലായത്. കുത്തിയിരിപ്പ് സമരത്തിനായി ടെന്റുകൾ സ്ഥാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. വിദ്യാർഥികൾക്കു മുന്നറിയിപ്പ് നൽകിയതിനു ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
ഇസ്രയേലിനെതിരേ യുഎസ് സർവകലാശാലകളിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുകയാണ്. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണു വിദ്യാർഥികൾ കാമ്പസുകളെ സമരകേന്ദ്രങ്ങളാക്കുന്നത്.
പലസ്തീൻ അനുകൂല പ്രക്ഷോഭകരെ കാമ്പസിൽനിന്നു പുറത്താക്കാൻ ന്യൂയോർക്ക് പോലീസിനെ നിയോഗിക്കാൻ അടുത്തിടെ കൊളംബിയ സർവകലാശാല തീരുമാനിച്ചിരുന്നു. ഇതിനെതിരായുള്ള പ്രതിഷേധമാണ് ആദ്യം ന്യൂയോർക്ക് സിറ്റിയിലും പിന്നീട് യുഎസിലാകെയും വിദ്യാർഥിസമരങ്ങൾക്ക് ഇന്ധനം പകർന്നത്.
ഷീയുമായി ആന്റണി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി
ബെയ്ജിംഗ്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തി.
ഉന്നത ചൈനീസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കൻ യുഎസും ചൈനയും തമ്മിലുള്ള ഭിന്നതകൾ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനു ചൈന നൽകുന്ന പിന്തുണയിൽ ആശങ്ക അറിയിച്ചതായി ബ്ലിങ്കൻ പറഞ്ഞു.
മിലിട്ടറി കമ്മ്യൂണിക്കേഷൻസ്, കൗണ്ടർ നാർക്കോട്ടിക്സ്, നിർമിതബുദ്ധി എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിലെ ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച സമീപകാല പുരോഗതിയെക്കുറിച്ച് ബ്ലിങ്കൻ സംതൃപ്തി പ്രകടിപ്പിച്ചു.
ആ അജൻഡ മുന്നോട്ട് കൊണ്ടുപോകുന്നതിനും ആശയവിനിമയം ശക്തിപ്പെടുത്താനും തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇരുരാജ്യങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യും- ബ്ലിങ്കൻ പറഞ്ഞു.
ചൈനയുടെ പിന്തുണയില്ലെങ്കിൽ യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ ബുദ്ധിമുട്ടുമെന്ന് ഷീയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബ്ലിങ്കൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചു
കീവ്: യുഎസ് രഹസ്യമായി നൽകിയ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ യുക്രെയ്ൻ റഷ്യക്കെതിരേ പ്രയോഗിക്കാൻ തുടങ്ങിയതായി അമേരിക്ക. റഷ്യൻ അധിനിവേശ ക്രിമിയയെ ആക്രമിക്കാനാണു മിസൈലുകൾ ഉപയോഗിച്ചത്.
ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റത്തിൽ (എടിഎസിഎംഎസ്) പ്രവർത്തിക്കുന്ന ദീർഘദൂര മിസൈലുകളാണ് യുക്രെയിന് നല്കിയിരിക്കുന്നതെന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ബുധനാഴ്ച പറഞ്ഞു.
300 കിലോമീറ്റർ വരെ ശേഷിയുള്ള മിസൈലുകൾ യുക്രെയ്ൻ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ ബൈഡൻ രഹസ്യമായി പച്ചക്കൊടി കാട്ടി. പ്രസിഡന്റിന്റെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു ആയുധങ്ങൾ കൈമാറിയതെന്നു സംസ്ഥാന വകുപ്പ് വക്താവ് വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഒപ്പുവച്ച 61 ബില്യണ്‍ ഡോളറിന്റെ സൈനിക സാന്പത്തിക പാക്കേജിന്റെ ഭാഗമായി കൂടുതൽ ആയുധങ്ങൾ അമേരിക്ക അയയ്ക്കും. എത്ര ആയുധങ്ങൾ ഇതിനകം അയച്ചിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും എന്നാൽ, വാഷിംഗ്ടണ്‍ കൂടുതൽ ആയുധങ്ങൾ അയയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
നോൻഡിൻ, സോറോ ഗ്രാമങ്ങളിൽ ഫെബ്രുവരി 25നാണ് കൂട്ടക്കൊല അരങ്ങേറിയതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചു.
തീവ്രവാദികളുമായി സഹകരിക്കുന്നുവെന്ന് ആരോപിച്ചാണ് സൈന്യം 56 കുട്ടികളടക്കം 223 പേരെ കൊന്നൊടുക്കിയത്.
11 ഐഎസ് ഭീകരരെ തൂക്കിലേറ്റി
ബാഗ്ദാദ്: ഇറാക്കിൽ 11 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തൂക്കിലേറ്റി. നസിറിയ നഗരത്തിലെ സെൻട്രൽ ജയിലിൽ ചൊവ്വാഴ്ചയായിരുന്നു വധശിക്ഷ നടപ്പാക്കിയത്.
ഇറാക്കി നിയമമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വധശിക്ഷ നടപ്പാക്കുന്നതിനു മേൽനോട്ടം വഹിച്ചു.
2017ൽ ഇറാക്കിൽ ഐഎസ് പരാജയപ്പെട്ടതിനെത്തുടർന്ന് നൂറുകണക്കിന് ഭീകരരെ വധിക്കുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ട്.
അലാസ്കയിൽ വിമാനം തകർന്നുവീണ് രണ്ടു മരണം
അലാസ്ക: അമേരിക്കയിലെ അലാസ്ക സംസ്ഥാനത്തെ ഫെയർബാങ്ക്സ് നഗരത്തിൽ ചെറുവിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ മരിച്ചു. ഫെയർബാങ്ക്സ് നഗരത്തിനടുത്തുള്ള താനാന നദീതീരത്തേക്കാണ് ഡഗ്ലാസ് സി-54 സ്കൈമാസ്റ്റർ വിമാനം തകർന്നുവീണത്.
ഇന്ധനവുമായി 480 കിലോമീറ്റർ അകലെയുള്ള കൊബുക് ഗ്രാമത്തിലേക്ക് പോകുകയായിരുന്ന വിമാനം ഫെയർബാങ്ക്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നതിനു പിന്നാലെ 11 കിലോമീറ്റർ അകലെയുള്ള കുന്നിൻചെരുവിൽ ഇടിക്കുകയും തകർന്നുവീഴുകയുമായിരുന്നു. ഇന്ധനത്തിനു തീപിടിച്ചതിനെത്തുടർന്ന് തിരിച്ചു വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും വിമാനത്താവളവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അധികൃതർ പറഞ്ഞു.
ബന്ദികളെ മോചിപ്പിച്ച് ഗാസ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാൻ ഹമാസിനോട് അഭ്യർഥന
വാഷിംഗ്ടൺ: ഗാസയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള വഴിയൊരുക്കാൻ എല്ലാ ബന്ദികളെയും വിട്ടയയ്ക്കാൻ തയാറാകണമെന്ന് അമേരിക്കയും മറ്റ് 17 രാജ്യങ്ങളും ഹമാസിനോട് അഭ്യർഥിച്ചു.
അമേരിക്കയ്ക്കു പുറമെ അർജന്റീന, ഓസ്ട്രിയ, ബ്രസീൽ, ബൾഗേറിയ, കാനഡ, കൊളംബിയ, ഡെന്മാർക്ക്, ഫ്രാൻസ്, ജർമനി, ഹംഗറി, പോളണ്ട്, പോർച്ചുഗൽ, റുമേനിയ, സെർബിയ, സ്പെയിൻ, തായ്ലൻഡ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണ് ഈ അഭ്യർഥന നടത്തിയത്.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയശേഷം ഹമാസ് ബന്ദിയാക്കിയവരിൽ ഈ 18 രാജ്യങ്ങളിൽനിന്നുമുള്ള പൗരന്മാരുണ്ട്.
യുക്രെയ്നും ഇസ്രയേലിനും തായ്വാനും യുഎസ് സാന്പത്തിക പാക്കേജ്
വാഷിംഗ്ടൺ: യുദ്ധക്കെടുതികളിൽനിന്ന് കരകയറാൻ യുക്രെയ്നും ഇസ്രയേലിനും തായ്വാനും 95 ബില്യൺ ഡോളറിന്റെ സാന്പത്തിക പാക്കേജിന് അനുമതി നൽകി യുഎസ് സെനറ്റ്.
വിദേശരാജ്യങ്ങളിലെ യുദ്ധങ്ങളിൽ യുഎസിന്റെ ഇടപെടൽ സംബന്ധിച്ച് മാസങ്ങളോളം തുടർന്ന ചർച്ചകൾക്കുശേഷമാണ് സെനറ്റിന്റെ അംഗീകാരം.
യുക്രെയ്ന് 60.84 ബില്യണ്‍ ഡോളറും ഇസ്രയേലിന് 26 ബില്യണ്‍ ഡോളറും തായ്വാന് 8.12 ബില്യൺ ഡോളറുമാണ് ഏതാനും റിപ്പബ്ലിക്കൻ അംഗങ്ങളുടെ എതിർപ്പു നിലനിൽക്കേ അനുവദിച്ചത്. ഒരു ബില്യൺ ഡോളറിന്റെ മറ്റൊരു പാക്കേജും ആഴ്ചകൾക്കുള്ളിൽ പാസാക്കുമെന്ന് യുഎസ് അധികൃതർ പറഞ്ഞു. സാന്പത്തിക പാക്കേജിനെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി സ്വാഗതം ചെയ്തു.
യുദ്ധം കൂടുതൽ പടരുന്നതു തടയുന്നതിനൊപ്പം ആയിരക്കണക്കിന് ജീവൻ രക്ഷിക്കാനും സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധകാല സഹായത്തിനുള്ള ബിൽ പാസാക്കിയിരുന്നില്ലെങ്കിൽ രാഷ്ട്രീയവും സൈനികവുമായി യുഎസ് വലിയ വില നൽകേണ്ടിവരുമായിരുന്നുവെന്ന് ഡെമോക്രാറ്റ് നേതാവ് ചക്ക് ഷുമര്‍ അഭിപ്രായപ്പെട്ടു.
യുഎസിന്റെ സഖ്യകക്ഷികൾക്ക് സെനറ്റ് വ്യക്തമായൊരു സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഷുമറിനൊപ്പം റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മക്കോണലും നിയമനിർമാണം പാസാക്കുന്നതിന് മുൻനിരയിലുണ്ടായിരുന്നു.
യുഎസിന്റെ സാന്പത്തിക സഹായമില്ലെങ്കിൽ റഷ്യൻ പ്രസിഡന്റ് പുടിനും അനുകൂലികളും ചേർന്ന് യുഎസിന് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന നിലപാടിലേക്ക് സെനറ്റിനെ എത്തിക്കാൻ മക്കോണലിന്റെ വാദമുഖങ്ങൾക്കു കഴിഞ്ഞു.
റിപ്പബ്ലിക്കന്‍ പ്രതിനിധിയായ സ്പീക്കര്‍ മൈക്ക് ജോണ്‍സണും അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് എതിർപ്പ് ഗണ്യമായി കുറഞ്ഞത്. ഇതോടെ 31 റിപ്പബ്ലിക്കൻ പ്രതിനിധികൾ സഹായപാക്കേജിനെ അനുകൂലിക്കുകയായിരുന്നു.
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ ലോകമാധ്യമങ്ങൾ
ന്യൂയോർക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണറാലികളിൽ നടത്തുന്ന വിദ്വേഷപ്രസംഗത്തെ വിമർശിച്ച് ലോകമാധ്യമങ്ങൾ. മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ മക്കളെ ഉണ്ടാക്കുന്നവരെന്നും ആക്ഷേപിച്ചതാണ് ലോകമാധ്യമങ്ങളുടെ വിമർശനത്തിനിടയാക്കിയത്.
പ്രസംഗത്തിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്തുവരികയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയൊന്നും സ്വീകരിക്കാതെ മൗനം പാലിക്കുകയാണെന്ന് വിദേശമാധ്യമങ്ങൾ കുറ്റപ്പെടുത്തി.
ന്യൂനപക്ഷങ്ങൾക്കുനേരേ മോദി നടത്തുന്ന ഏറ്റവും മോശമായ പ്രതികരണമാണ് ഇതെന്ന് അമേരിക്കയിലെ ലോസ് ആഞ്ചലസ് ടൈംസ് എഴുതി. മോദിസർക്കാരിന്റെ കാലത്ത് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കുനേരേ ആക്രമണങ്ങൾ വർധിച്ചതായും പത്രത്തിന്റെ റിപ്പോർട്ടിലുണ്ട്. വോട്ടെടുപ്പ് തുടരുന്നതിനിടെ വിദ്വേഷപ്രസംഗം വഴി മോദി രാജ്യത്ത് സംഘർഷത്തിനു ശ്രമിക്കുന്നുവെന്ന് ആരോപണമുണ്ടെന്ന് ബ്രിട്ടനിലെ ദ ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ പ്രധാനമന്ത്രി വീണ്ടും പഴയ മുസ്ലിം വിരുദ്ധ പ്രസംഗങ്ങളിലേക്കു തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പ്രചാരണതന്ത്രം മാറ്റുന്നതിന്റെ സൂചനയാണ് ഇതെന്നും ഖത്തർ ആസ്ഥാനമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഒരു പതിറ്റാണ്ടായി മോദിയും ബിജെപിയും മതപരമായ ധ്രുവീകരണത്തിലൂടെ ഹിന്ദു ദേശീയത ആളിക്കത്തിക്കുകയാണെന്നും ഇത് ഇസ്ലാമോഫോബിയയിലേക്കും വർഗീയ കലാപത്തിലേക്കും ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തെ നയിച്ചുവെന്നും സിഎൻഎൻ എഴുതി.
സ്വാതന്ത്ര്യാനന്തര നേതാക്കൾ ഇന്ത്യയെ മതേതര, ബഹുസ്വര ജനാധിപത്യമായി കണ്ടിരുന്നുവെങ്കിൽ അതിൽനിന്നു വ്യത്യസ്തമായി മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും മതത്തെ ദുരുപയോഗിക്കുകയാണെന്നും ഇത് ആക്രമണങ്ങൾക്കു വഴിവയ്ക്കുകയാണെന്നും വാഷിംഗ്ടൺ പോസ്റ്റ് എഴുതി.
മോദി ഭരണത്തിൻ കീഴിൽ മുസ്ലിംകൾക്കെതിരായ ആൾക്കൂട്ട കൊലപാതകം, മോസ്കുകൾക്കു തീയിടൽ, അവരുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരപ്പാക്കൽ എന്നിങ്ങനെയുള്ള മറ്റ് വിദ്വേഷ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിലുണ്ട്.
പ്രധാനമന്ത്രി മോദി ലോകവേദികളിൽ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്കു കടകവിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളെന്ന് ന്യൂയോർക്ക് ടൈംസ് എഴുതി.
മോദിയുടെ വിദ്വേഷപ്രസംഗത്തെ അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് അപലപിച്ചു.
ഇത്തരത്തിൽ ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്തുന്നത് ശ്രേഷ്ഠമായ ഏറെ പാരന്പര്യമുള്ള ഒരു രാജ്യത്തെ ഭരണാധികാരിക്കു ചേർന്നതല്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കാൻ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുമെന്നും സംഘടന അറിയിച്ചു.
അഴിമതി: റഷ്യൻ പ്രതിരോധ ഉപമന്ത്രി അറസ്റ്റിൽ
മോസ്കോ: അഴിമതിക്കേസിൽ റഷ്യൻ പ്രതിരോധ ഉപമന്ത്രി തിമുർ ഇവാനോവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിരോധ വകുപ്പിനുവേണ്ടി കരാർ ജോലി നേടിക്കൊടുക്കുന്നതിന് പത്തു ലക്ഷം റൂബിൾ (10,800 ഡോളർ) കൈക്കൂലിയായി വാങ്ങിയതിനാണ് അറസ്റ്റെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവാനോവിനെ ഇന്നലെ മോസ്കോയിലെ കോടതിയിൽ ഹാജരാക്കി. ജൂൺ 23 വരെ അദ്ദേഹത്തെ പ്രീ-ട്രയൽ ഡിറ്റൻഷൻ സെന്ററിലേക്ക് റിമാൻഡ് ചെയ്തു. കുറ്റം തെളിഞ്ഞാൽ 15 വർഷംവരെ തടവുശിക്ഷ ലഭിക്കാം.
അറസ്റ്റിനെതിരേ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഡെനിസ് ബാലുയേവ് പറഞ്ഞു.
തീവ്രവാദം: സിഡ്നിയിൽ ഏഴു കൗമാരക്കാർ അറസ്റ്റിൽ
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ പള്ളിയിൽ പ്രസംഗിക്കുകയായിരുന്ന ബിഷപ്പിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള പരിശോധനയിൽ ഏഴ് കൗമാരക്കാരെ പോലീസ് അറസ്റ്റ്ചെയ്തു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നവരെന്നു കണ്ടെത്തിയാണ് 15 നും 17 നും ഇടയിലുള്ളവരെ അറസ്റ്റ് ചെയ്തത്. മതപരമായ വിശ്വാസത്തിന്റെ പേരിൽ അക്രമം പ്രചരിപ്പിക്കാൻ ഇവർ ശ്രമിച്ചുവെന്നു കണ്ടെത്തിയതായി ന്യൂസൗത്ത് വെയിൽസ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡേവിഡ് ഹഡ്സൺ പറഞ്ഞു.
കഴിഞ്ഞ 15 ന് ബിഷപ്പിനെതിരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ അറസ്റ്റ് ചെയ്തിരുന്നു. അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാൻ മാർ മാറി ഇമ്മാനുവേലാണ് ആക്രമിക്കപ്പെട്ടത്.
മറ്റു മൂന്നുപേർക്കുകൂടി പരിക്കേറ്റിരുന്നു. സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്ലി പ്രദേശത്തെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് പള്ളിയിലാണു സംഭവം നടന്നത്. ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ബിഷപ്പിന്റെ ശിരസിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു.
ആക്രമണദൃശ്യങ്ങൾ എടുത്തുമാറ്റാൻ സമൂഹമാധ്യമായ എക്സിനോട് ഫെഡറൽ കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.
യുഎസിലെ അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസിലെ അരിസോണയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. തെലുങ്കാന സ്വദേശികളായ നിവേഷ് മുക്ക (19), ഗൗതം പാർസി (19) എന്നിവരാണു മരിച്ചത്.
അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ സ്റ്റഡീസ് വിദ്യാർഥികളാണ് ഇരുവരും. അരിസോണയിലെ ലേക്ക് പ്ലസന്റിനു സമീപമായിരുന്നു അപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 8.18ന് കാസ്റ്റിൽ ഹോട്ട് സ്പ്രിംഗ്സ് റോഡിലായിരുന്നു അപകടമുണ്ടായത്. സംഭവസ്ഥലത്തുതന്നെ നിവേഷും ഗൗതമും മരിച്ചു. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
മലേഷ്യയിൽ നാവികസേനാ ഹെലികോപ്റ്ററുകൾ തകർന്ന് 10 പേർ മരിച്ചു
ക്വലാലംപുര്‍: മലേഷ്യൻ നാവികസേന ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് തകർന്ന് 10 പേർ മരിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന നാവികസേനയുടെ 90- ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വടക്കൻ പെരാക്ക് സംസ്ഥാനത്തെ നാവികത്താവളത്തിൽ പരിശീലനപ്പറക്കലിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പ്രാദേശികസമയം ഇന്നലെ രാവിലെ ഒമ്പതരയോടെ ലുമുത് നാവിക ആസ്ഥാനത്താണു സംഭവം. മൃതദേഹങ്ങള്‍ ലുമുത് നാവിക ആസ്ഥാനത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി റോയല്‍ മലേഷ്യന്‍ നേവി അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപവത്കരിക്കുമെന്നും നാവികസേന കൂട്ടിച്ചേര്‍ത്തു.
റോയല്‍ മലേഷ്യന്‍ നേവിയുടെ യൂറോകോപ്റ്റര്‍ AS555SN ഫെനാക്, അഗസ്റ്റ-വെസ്റ്റ്ലാന്‍ഡ് എഡബ്ല്യു-139 എന്നീ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിക്ക് ശേഷം അഗസ്റ്റ-വെസ്റ്റ്ലാന്‍ഡ് എഡബ്ല്യു-139 ഹെലികോപ്റ്റര്‍ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിന്റെ ഇരിപ്പിടത്തിലേക്കും യൂറോകോപ്റ്റര്‍ AS555SN സമീപത്തെ നീന്തല്‍ക്കുളത്തിലേക്കുമാണ് തകര്‍ന്നുവീണത്.
യൂറോകോപ്റ്ററില്‍ മൂന്നുപേരും അഗസ്റ്റയില്‍ ഏഴുപേരുമാണ് ഉണ്ടായിരുന്നതെന്നും മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഒരു ഹെലികോപ്റ്റർ ചെരിഞ്ഞുപറന്നപ്പോൾ മറ്റൊന്നിന്റെ ചിറകിൽത്തട്ടുകയായിരുന്നു. അപകടത്തിൽ ഹെലികോപ്റ്ററുകൾ പൂർണമായും തകർന്നു.
ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ അഞ്ച് കുടിയേറ്റക്കാർ മുങ്ങിമരിച്ചു
പാരീസ്: കുടിയേറ്റക്കാരെ നാടുകടത്താനുള്ള ബില്ലിന് ബ്രിട്ടൻ അംഗീകാരം നൽകിയതിനു തൊട്ടുപിന്നാലെ ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ അഞ്ചു പേർ മരിച്ചു. മരിച്ചവരിൽ ഏഴുവയസുള്ള പെണ്കുട്ടിയുമുൾപ്പെടും. ഇന്നലെ പുലര്‍ച്ചെ വടക്കൻ ഫ്രാൻസിലെ ബുലോഞ്ഞിയക്ക് സമീപം വിമറോയിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.
ഫ്രാൻസിലെ ഫ്ലാഷിൽനിന്നും പുറപ്പെട്ട ചെറുബോട്ടിൽ 112 പേരാണുണ്ടായിരുന്നത്. പരിധിയിലധികം ആളുകള്‍ കയറിയതാണ് അപകടത്തിനു കാരണമെന്നു പറയുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
രക്ഷപ്പെടുത്തിയവരെ ഉടൻതന്നെ ബുലോൺ തുറമുഖത്തേക്കു കൊണ്ടുപോകും. കുടിയേറ്റക്കാരെ നാടുകടത്താൻ ലക്ഷ്യമിട്ടുള്ള വിവാദ ബിൽ അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് അംഗീകരിച്ചിരുന്നു.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ റുവാണ്ടയിലേക്ക് അയയ്ക്കാനുള്ള ബില്ലാണ് പാസാക്കിയത്. നിയമത്തെ മനുഷ്യാവകാശ സംഘടനകൾ ശക്തമായി വിമർശിച്ചിരുന്നു.
ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും യുദ്ധവും പട്ടിണിയും കാരണം ഇംഗ്ലീഷ് ചാനല്‍ വഴി ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ബ്രിട്ടനിലേക്ക് കുടിയേറുന്നത്.
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
വാഷിംഗ്ടണ്‍: 2022ല്‍ 65,960 ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചതായി യുഎസ് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗം (സിആര്‍എസ്) റിപ്പോര്‍ട്ട്.
ഇതോടെ അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്ന രാജ്യക്കാരുടെ പട്ടികയില്‍ മെക്സിക്കോയ്ക്കു പിന്നാലെ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. 2022 വരെയുള്ള കണക്കുകളനുസരിച്ച് വിദേശത്ത് ജനിച്ച 4.6 കോടി ആളുകളാണ് യുഎസിലുള്ളത്. രാജ്യത്തെ ജനസംഖ്യയില്‍ 14 ശതമാനത്തിന്റെ വര്‍ധനയാണ് ഇതുവഴി ഉണ്ടായത്. യുഎസ് ജനസംഖ്യ 33.3 കോടിയിലെത്തുകയും ചെയ്തു.
യുഎസിൽ കഴിയുന്ന വിദേശ പൗരന്മാരിൽ 53 ശതമാനം പേര്‍ക്കും, അതായത് ഏകദേശം 2.5 കോടി ആളുകൾക്കു സ്വാഭാവിക പൗരത്വം ലഭിച്ചേക്കും. 2022ല്‍ മൊത്തം 9,69,380 വിദേശപൗരന്മാർക്കാണു യുഎസ് പൗരത്വം ലഭിച്ചത്. കൂടുതല്‍ പേര് മെക്സിക്കോ (1,28,878)യില്‍ നിന്നാണെങ്കിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. ഫിലിപ്പീന്‍സ് (53,413), ക്യൂബ (46,913), ഡൊമിനിക്കന്‍ റിപ്പബ്ലിക് (34,525) എന്നിങ്ങനെയാണു തൊട്ടുതാഴെയുള്ള രാജ്യങ്ങളിൽനിന്നുള്ളവരുടെ എണ്ണം.
2023 വരെയുള്ള കണക്കുകളനുസരിച്ച് യുഎസില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 28,31,330 ആണ്. 1,06,38,429 പേരുള്ള മെക്സിക്കന്‍ വംശജരാണ് യുഎസിലെ ഏറ്റവുംവലിയ കുടിയേറ്റ സമൂഹം. 22,25,447 പേരുള്ള ചൈനയ്ക്കാണു മൂന്നാംസ്ഥാനം. എന്നാൽ ഇവരിൽ വലിയൊരു വിഭാഗത്തിന് യുഎസ് പൗരത്വം ലഭിക്കുന്നതിന് ഇപ്പോഴുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഹമാസ് ആക്രമണം അറിഞ്ഞില്ല; ഇസ്രയേൽ ഇന്റലിജൻസ് മേധാവി രാജിവച്ചു
ടെൽ അവീവ്: ഹമാസ് ആക്രമണം സംബന്ധിച്ച സുരക്ഷാപ്പിഴവിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ ഇന്റലിജൻസ് മേധാവി രാജിവച്ചു.
മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ അഹറോൻ ഹലിവയാണു രാജിവച്ചത്. ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ ആക്രമണം മുൻകൂട്ടിയറിയാൻ തന്റെ യൂണിറ്റിനു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു രാജി.
സുരക്ഷാപ്പിഴവിന്റെ പേരിൽ രാജിവയ്ക്കുന്ന ഇസ്രയേൽ സൈന്യത്തിലെ ആദ്യത്തെ ജനറലാണ് ഹലിവ. ഹീബ്രുവിൽ എഴുതിയ രാജിക്കത്തിൽ രാജ്യം ഏൽപ്പിച്ച ചുമതല നിർവഹിക്കാൻ തന്റെ യൂണിറ്റിനായില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഒക്ടോബർ ഏഴിന് സംഭവിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ആ കറുത്ത ദിനം അന്നുമുതൽ എന്നെ വിട്ടൊഴിഞ്ഞിട്ടില്ല. ഹമാസിനെതരായ യുദ്ധത്തിന്റെ ലക്ഷ്യം പൂർണമായും നേടിയെടുക്കാൻ പരമാവധി ശ്രമിക്കും’- ജനറൽ പറഞ്ഞു.
ഒക്ടോബർ ഏഴ് ആക്രമണത്തിലേക്കുനയിച്ച എല്ലാ സാഹചര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഹലിവയുടെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു.
32 രാജ്യങ്ങളിൽ പ്രേഷിത സാനിധ്യമുള്ള, റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാസലെറ്റ് സന്യാസസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ പദവിയിലേക്ക് എത്തുന്നത്. മഡഗാസ്കറിലെ അൻസിറാബെയിൽ നടക്കുന്ന ചാപ്റ്ററിലാണ് ഫാ. ജോ ജോണിനെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുത്തത്.
തലശേരി അതിരൂപതയിലെ, വിമലശേരി ഇടവക ചെട്ടിയാകുന്നേൽ മാത്യു, അന്നമ്മ ദമ്പതികളുടെ പതിമൂന്ന് മക്കളിൽ പത്താമനാണ് ഫാ. ജോ ജോൺ. സഹോദരിമാരിൽ മൂന്നു പേർ തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ്.
ചൈനയ്ക്കുവേണ്ടി ചാരവൃത്തി; ജർമനിയിൽ മൂന്നു പേർ അറസ്റ്റിൽ
ബെർലിൻ: ചൈനയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് ജർമനിയിൽ മൂന്നു പേർ അറസ്റ്റിൽ. ഫ്രാങ്ക്ഫർട്ടിനു സമീപം ഡസൽഡോർഫിലും ബാഡ് ഹോംബർഗിലുംമായാണു പ്രതികൾ അറസ്റ്റിലായത്. ഇവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നു.
സൈനിക സാങ്കേതികവിദ്യ ചൈനയ്ക്കു കൈമാറിയെന്നാരോപിച്ചാണ് അറസ്റ്റ്. പ്രതികൾ മൂന്നു പേരും ജർമൻ പൗരന്മാരാണ്. ഇതിൽ തോമസ് ആർ. എന്നയാൾ ചൈന സുരക്ഷാ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുവേണ്ടി സൈനിക ആവശ്യത്തിനുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചതായി ഫെഡറൽ പ്രോസിക്യൂട്ടർ പ്രസ്താവനയിൽ പറഞ്ഞു.
ഇതിനായി ഇയാൾ ഹെർവിംഗ് എഫ്. ഇനാ എഫ് ദമ്പതികളെ ഗവേഷകരുമായി ബന്ധപ്പെടാൻ നിയോഗിച്ചതായും പറയുന്നു. ഇവർ ഒരു അജ്ഞാത ജർമൻകമ്പനിയുമായി ഗവേഷണവിവര കൈമാറ്റക്കരാർ ഉണ്ടാക്കി.
ഇതിന്റെ ആദ്യഘട്ടം യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള കപ്പൽ എൻജിനുകൾക്ക് ഉപയോഗിക്കാവുന്ന യന്ത്രഭാഗങ്ങളുടെ സാങ്കേതികവിദ്യയെക്കുറിച്ചു പഠനം നടത്തുക എന്നതായിരുന്നു. പ്രോജക്ടിന് ധനസഹായം നൽകിയത് ചൈനീസ് ഭരണകൂടമാണെന്നു പ്രോസിക്യൂട്ടർ പറഞ്ഞു.
ശവപ്പറമ്പായി ഖാൻ യൂനിസ്; കൂട്ടക്കുഴിമാടത്തിൽനിന്നു കൂടുതൽ മൃതദേഹങ്ങൾ
ഗാസ: ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ സൈന്യം പിന്മാറിയ ആശുപത്രിപരിസരത്തുനിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. കൂട്ടക്കുഴിമാടത്തിൽനിന്ന് ഇരുനൂറോളം മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഖാൻയൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സ് പരിസരത്ത് പലസ്തീൻ സിവിൽ ഡിഫൻസും പാരാമെഡിക്കൽ ജീവനക്കാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്.
മൃതദേഹങ്ങളിൽ ഭൂരിപക്ഷവും പ്രായമായ സ്ത്രീകളുടേയും കുട്ടികളുടേയും യുവാക്കളുടേതുമായിരുന്നു. ആശുപത്രിപരിസരത്ത് തെരച്ചിൽ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയേക്കാമെന്ന് അധികൃതർ പറയുന്നു.
ഏപ്രിൽ ഏഴിനാണ് ഇസ്രയേൽ സേന തെക്കൻ നഗരത്തിൽനിന്നു പിൻവാങ്ങിയത്. സൈന്യം കൊലപ്പെടുത്തിയ 700 ഓളംപേരെ ഇവിടെ അടക്കിയതായി കരുതുന്നതായി പലസ്തീൻ എമർജൻസി സർവിസ് അറിയിച്ചു.
രണ്ടാഴ്ചയോളമാണ് ആശുപത്രിക്കുനേരേ ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. രോഗികൾ ഉൾപ്പെടെയുള്ളവരെ കൂട്ടക്കുരുതിനടത്തിയ ശേഷം കുഴിയെടുത്ത് മറവുചെയ്യുകയായിരുന്നു.
റേസിംഗ് അപകടം: ഏഴു പേർ മരിച്ചു, രണ്ടു പേർ അറസ്റ്റിൽ
കൊളംബോ: ശ്രീലങ്കയിൽ റേസിംഗ് മത്സരത്തിനിടെ കാർ പാഞ്ഞുകയറി ഏഴു പേർ മരിക്കാനിടയായ അപകടവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ.
രണ്ടു പേരും റേസിംഗ് കാർ ഡ്രൈവർമാരാണ്. അപകടത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. റേസിംഗ് മത്സരത്തിനിടെ കാണികൾക്കിടയിലേക്കു കാര്‍ പാഞ്ഞുകയറുകയായിരുന്നു. 21 പേര്‍ക്കു പരിക്കേൽക്കുകയും ചെയ്തു.
ശ്രീലങ്കൻ സൈന്യത്തിന്റെ നേതൃത്വത്തിൽ നടന്ന മോട്ടോർ സ്പോർട് പരിപാടിക്കിടെയായിരുന്നു അപകടം. ഫോക്സ് ഹിൽ സർക്യൂട്ടിലായിരുന്നു റേസിംഗ്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഇടംകൂടിയാണിത്. സുരക്ഷാവേലിയില്ലാത്ത ഭാഗത്താണ് അപകടം നടന്നത്.
സിഎഎ: യുഎസ് കോൺഗ്രസ് റിപ്പോർട്ടിലും വിമർശനം
വാഷിംഗ്ടൺ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയിൽ (സിഎഎ) വിമർശനവുമായി യുഎസ് കോൺഗ്രസ് റിപ്പോർട്ട്. ഇന്ത്യയിലെ ഭരണഘടനാ നിർദേശങ്ങളെ ലംഘിക്കുന്നതാണ് നിയമഭേദഗതിയിലെ പ്രധാനനിർദേശങ്ങളിൽ ചിലത്.
മൂന്ന് രാജ്യങ്ങളിൽനിന്നുള്ള മുസ്ലിങ്ങൾ ഒഴികെയുള്ള ആറ് മതത്തിൽപ്പെട്ടവർക്ക് പൗരത്വം നൽകാനുള്ള നിർദേശമാണ് ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമെന്ന് യുഎസ് കോൺഗ്രസിന്റെ ഗവേഷണ വിഭാഗം തയാറാക്കിയ റിപ്പോർട്ടിൽ ആരോപിക്കുന്നു.
യുഎസ് കോൺഗ്രസ് അംഗങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് തയാറാക്കുന്ന റിപ്പോർട്ട് യുഎസ് കോൺഗ്രസിന്റെ ഔദ്യോഗിക റിപ്പോർട്ടായി പരിഗണിക്കാറില്ല.
ശുചിത്വമില്ല: പാക്കിസ്ഥാനിൽനിന്നുള്ള അരി ഇറക്കുമതി നിർത്തുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്
മോസ്കോ: ശുചിത്വ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ പാക്കിസ്ഥാനിൽനിന്നുള്ള അരി ഇറക്കുമതി നിരോധിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്.
പാക്കിസ്ഥാനിൽനിന്ന് കഴിഞ്ഞ അഞ്ചിന് കപ്പലിൽ എത്തിച്ച അരിയിൽ രാജ്യാന്തര, റഷ്യൻ ശുചിത്വ നിബന്ധനകൾ പാലിച്ചിട്ടില്ലെന്നു വ്യക്തമാക്കി റഷ്യൻ ഫെഡറൽ സർവീസ് ഫോർ വെറ്ററിനറി ആൻഡ് ഫൈലോസാനിറ്ററി സർവയ്ലൻസ് അഥോറിറ്റി റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണു മുന്നറിയിപ്പ്. ആരോഗ്യസുരക്ഷാ ആശങ്കയുടെ പേരിൽ 2019ലും 2006ലും റഷ്യ പാക്കിസ്ഥാനിൽനിന്നുള്ള അരി ഇറക്കുമതി നിരോധിച്ചിരുന്നു.
ജപ്പാനിൽ സൈനിക ഹെലികോപ്റ്ററുകൾ തകർന്നുവീണു; ഒരു മരണം
ടോക്കിയോ: ജപ്പാനിൽ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ പരിശീലനത്തിനിടെ കടലിൽ തകർന്നുവീണു. അപകടത്തിൽ ഒരാൾ മരിച്ചെന്നും ഏഴു പേരെ കാണാതായെന്നും ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ (എസ്ഡിഎഫ്) വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.
ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും തകർന്നതായാണ് നിഗമനമെന്നു പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു. ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചിരിക്കാമെന്ന് കിഹാര പറഞ്ഞു.
“അപകട കാരണം ഇപ്പോഴും വ്യക്തമല്ല. ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്നവരെ കണ്ടെത്തി അവരുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഹെലികോപ്റ്ററുകൾ രാത്രിയിൽ അന്തർവാഹിനികളെ നേരിടാനുള്ള പരിശീലനം നടത്തുന്നുണ്ട്. ഇതിനിടെയാണ് അപകടം. ഫ്ലൈറ്റ് റെക്കോർഡറുകൾ വീണ്ടെടുത്തു. ഹെലികോപ്റ്ററുകൾ കൂട്ടിയിടിക്കാനുള്ള സാധ്യത ഉൾപ്പെടെ പരിശോധിക്കുകയാണ്’’ -പ്രതിരോധ മന്ത്രി പറഞ്ഞു.
നാലു ജീവനക്കാരുമായി പുറപ്പെട്ട മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററുകൾ ടോറിഷിമ ദ്വീപിനു സമീപം ശനിയാഴ്ച വൈകുന്നേരം ബന്ധം നഷ്ടപ്പെടുകയായിരുന്നു.
ടോറിഷിമ ദ്വീപിൽനിന്ന് രാത്രി 10.38നാണ് ഒരു ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഏകദേശം 25 മിനിറ്റിനുശേഷം, രാത്രി 11.04ഓടെ, രണ്ടാമത്തെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയവും അതേ പ്രദേശത്ത് നഷ്ടപ്പെട്ടു. രക്ഷാപ്രവർത്തനത്തിനായി എട്ട് യുദ്ധക്കപ്പലുകളും അഞ്ച് വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്.
ഡൽഹിയിൽ ജനിച്ച 63 കാരനായ തരുൺ ഗുലാത്തിയടക്കം 13 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നിലവിലെ മേയർ പാക് വംശജൻ സാദിഖ് ഖാൻ മൂന്നാംതവണയും മത്സരരംഗത്തുണ്ട്.
സ്വതന്ത്രനായി മത്സരിക്കുന്ന തരുൺ ഗുലാത്തി ശുഭപ്രതീക്ഷയിലാണ്. എല്ലാ പ്രധാന രാഷ്ട്രീയപാർട്ടികളെയും ലണ്ടൻനിവാസികൾ മടുത്തെന്നും ഒരു വ്യവസായി എന്നനിലയിലുള്ള തന്റെ പ്രവർത്തനപാരന്പര്യം എല്ലാവർക്കും ലാഭം നൽകുന്ന മികച്ച സിഇഒയെപ്പോലെ ലണ്ടനെ നയിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറയുന്നു.
മേയറായാൽ ബിസിനസുകാരൻ, നിക്ഷേപ വിദഗ്ധൻ എന്നീ നിലകളിലുള്ള തന്റെ ദീർഘകാലത്തെ അനുഭവസന്പത്ത് ഉപയോഗപ്പെടുത്തി നിക്ഷേപങ്ങൾ ആകർഷിച്ച് ലണ്ടനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാനും ലോകത്തിന്റെ ആഗോളബാങ്ക് എന്ന നിലയിൽ നഗരത്തെ മാറ്റാനും സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.
കരാബാക്കിലെ പള്ളികൾ തകർക്കുന്നു
ബോൺ: അസർബൈജാൻ കീഴടക്കിയ നഗോർണോ-കരാബാക്കിൽ ഷുഷി പട്ടണത്തിലുണ്ടായിരുന്ന സ്നാപകയോഹന്നാന്റെ നാമത്തിലുള്ള പള്ളി നിശേഷം നശിപ്പിച്ചതായി റിപ്പോർട്ട്.
ഫ്രാങ്ക്ഫുർട്ടർ സ്റ്റെഫാനൂസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ സ്റ്റെഫാനൂസ് പുരസ്കാരം സ്വീകരിച്ചുകൊണ്ട് സാൽസ്ബർഗിലെ അർമേനിയോളജി പ്രഫ. ജാസ്മിൻ ഡംട്രാഗുട്ട് നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഏകദേശം 200 വർഷം പഴക്കമുള്ള പള്ളി അമേരിക്കയിലെ കോർണെൽ യൂണിവേഴ്സിറ്റിയുടെ കോക്കസസ് ഹെരിറ്റേജ് വാച്ചിന്റെ ഉപഗ്രഹനിരീക്ഷണമനുസരിച്ച് ഇപ്പോൾ നിലവിലില്ല. ഷുഷിയിലെ ഒരു പ്രധാന കാഴ്ചയായിരുന്ന ഈ പള്ളിക്ക് 2020ലെ യുദ്ധത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു.
അതേവർഷം തന്നെ ഷുഷിയിലെ ഭദ്രാസനപ്പള്ളി അസർബൈജാൻ നിലംപരിശാക്കിയിരുന്നു. യുദ്ധവിരാമത്തിനുശേഷം കരാബാക്കിലെ പള്ളികൾ സംരക്ഷിക്കാൻ റഷ്യൻ ഓർത്തഡോക്സ് സഭയുടെ ബാക്കു ഭദ്രാസനം തയാറായിരുന്നെങ്കിലും ശ്രമങ്ങൾ ഫലപ്രദമായില്ല.
നഗോർണോ-കരാബാക്കിലെ ഒന്നേകാൽ ലക്ഷത്തോളം അർമേനിയൻ ക്രൈസ്തവരെ രായ്ക്കുരാമാനം നടുകടത്തിയ അസർബൈജാൻ അവിടെയുള്ള 4000ത്തിലേറെ ക്രൈസ്തവ സ്ഥാപനങ്ങൾ നശിപ്പിക്കുമെന്ന ഭയം യാഥാർഥ്യമാകുകയാണ്. ഇവയിൽ 300 ലേറെ പള്ളികളും സന്ന്യാസി മഠങ്ങളും നിരവധി സെമിത്തേരികളുമാണ്. അസർബൈജാൻ തുർക്കിയോടുചേർന്ന് വംശഹത്യയോടൊപ്പം സംസ്കാരഹത്യയും നടത്തുന്നുവെന്നാണ് ആരോപണം.
മനുഷ്യാവകാശത്തിനും മതസ്വാതന്ത്ര്യത്തിനും പീഡിത ക്രൈസ്തവരുടെ മോചനത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്കാണ് പ്രതിവർഷം സ്റ്റെഫാനൂസ് പുരസ്കാരം നൽകുന്നത്.
റാഫയിൽ വ്യോമാക്രമണം: 18 കുട്ടികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു
ഗാസ: തെക്കൻ ഗാസ നഗരമായ റാഫയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. ശനിയാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ 14 കുട്ടികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഭക്ഷണം വിതരണം ചെയ്യുന്ന അമേരിക്ക ഇസ്രയേലിന് ശതകോടി ഡോളറിന്റെ സൈനിക സഹായം അനുവദിക്കാനിരിക്കേയാണ് റാഫയിൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുന്നത്.
വടക്കൻ-മധ്യ ഗാസയിൽനിന്നും പലായനം ചെയ്തെത്തിയ ആളുകൾ ഉൾപ്പെടെ തിങ്ങിപ്പാർക്കുന്ന റാഫയിൽ ഇസ്രയേൽ ദിനംപ്രതി വ്യോമാക്രമണം നടത്തുകയാണ്. അന്താരാഷ്ട്രസമ്മർദങ്ങളെത്തുടർന്ന് റാഫയിൽ കരയാക്രമണം ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും കനത്ത വ്യോമാക്രമണമാണ് നടക്കുന്നത്. ആദ്യത്തെ ആക്രമണത്തിൽ ഗർഭിണിയും അവരുടെ മൂന്നുവയസുള്ള കുട്ടിയും ഭർത്താവും കൊല്ലപ്പെട്ടതായി കുവൈത്തിലെ ആശുപത്രി അറിയിച്ചു. ഇവിടെയാണ് മൃതദേഹങ്ങൾ എത്തിച്ചത്.
യുവതിയുടെ ഗർഭപാത്രത്തിൽനിന്നും കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ ഡോക്ടർമാർക്കായെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇതേ കുടുംബത്തിലെ 13 കുട്ടികളും രണ്ട് സ്ത്രീകളും രണ്ടാമത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി വീടിനുമേൽ ബോംബിട്ട് കുടുംബത്തിലെ ഒമ്പതു പേരെ ഇസ്രയേൽ കൊലപ്പെടുത്തിയിരുന്നു. അതിൽ ആറു പേർ കുട്ടികളാണ്. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലും സംഘർഷം രൂക്ഷമായിട്ടുണ്ട്.
ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക
വാഷിംഗ്ടൺ: പാക്കിസ്ഥാന് മിസൈൽ നിർമാണസാമഗ്രികൾ വിതരണം ചെയ്ത ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. മൂന്നു ചൈനീസ് കമ്പനികൾക്കും ഒരു ബെലാറൂസ് കമ്പനിക്കുമാണു വിലക്കേർപ്പെടുത്തിയത്.
പാക്കിസ്ഥാന്റെ ദീർഘദൂര മിസൈൽ പദ്ധതികൾക്കായാണ് കമ്പനികൾ യുദ്ധ അനുബന്ധ ഉപകരണങ്ങൾ നൽകിയത്.
ചൈനീസ് കമ്പനികളായ സിയാൻ ലോംഗ്ദെ ടെക്നോളജി ഡെവലപ്മെന്റ്, ടിയാൻജിൻ ക്രിയേറ്റീവ് സോഴ്സ് ഇന്റർനാഷണൽ ട്രേഡ് ആൻഡ് ഗ്രാൻപെക്റ്റ്, ബെലാറൂസിൽനിന്നുള്ള മിൻസ്ക് വീൽ ട്രാക്ടർ പ്ലാന്റ് എന്നീ കമ്പനികൾക്കാണ് ഉപരോധം ഏർപ്പെടുത്തിയത്.
മാലദ്വീപിൽ മുയിസുവിന്റെ പാർട്ടിക്ക് വൻ വിജയം
മാലെ: മാലദ്വീപ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് പാർട്ടിക്ക് വിജയം. 59 സീറ്റ് നേടിയ പാർട്ടി എതിരാളികളെ ബഹുദൂരം പിന്നിലാക്കി. ഇന്നലെ രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചര വരെയായിരുന്നു പോളിംഗ്. 2,07,693(72.96%) പേർ വോട്ട് ചെയ്തു.
മാലദ്വീപിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ രാജ്യങ്ങളിലുമായി 602 ബാലറ്റ് പെട്ടികൾ ഒരുക്കിയിരുന്നു. ഇന്ത്യയിൽ തിരുവനന്തപുരത്താണ് വോട്ടെടുപ്പിനു സൗകര്യമൊരുക്കിയത്. പാർലമെന്റിലെ 93 സീറ്റുകളിലേക്കായി 368 സ്ഥാനാർഥികൾ മത്സരിച്ചു. രണ്ടാം സ്ഥാനത്തെത്തിയ മാൽഡിവിയൻ ഡെമോക്രാറ്റിക് പാർട്ടി പത്തു സീറ്റിൽ വിജയിച്ചു.
സ്വതന്ത്രർ ഒന്‍പതു സീറ്റും മാൽഡീവ്സ് ഡെവലപ്മെന്റ് അലയൻസ്(എംഡിഎ) രണ്ടു സീറ്റും നേടി. കഴിഞ്ഞ വർഷം നവംബറിലാണ്, ചൈനാ അനുകൂലിയായ മുയിസു അധികാരമേറ്റത്. കടുത്ത ഇന്ത്യാവിരുദ്ധത പ്രകടിപ്പിക്കുന്ന നേതാവാണ് ഇദ്ദേഹം.
ഇസ്രയേൽ വ്യോമാക്രമണം ; കളിപ്പാട്ടമാണോ ഉപയോഗിച്ചതെന്ന് ഇറാൻ
ടെഹ്റാന്: ഇസ്രയേലിന്റെ വ്യോമാക്രമണത്തെ പരമാവധി ലഘൂകരിച്ച് ഇറാൻ. ആക്രമണത്തിൽ ഇസ്രയേലിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച വിദേശകാര്യമന്ത്രി ഹുസൈന് അമീറബ്ദുള്ളാഹിയന് ആക്രമണത്തിന് ഉപയോഗിച്ചതു കുട്ടികളുടെ കളിപ്പാട്ടം പോലുള്ള വസ്തുവാണെന്നു പരിഹസിക്കുകയും ചെയ്തു.
ഇസ്രയേലിനെതിരേ ശക്തമായ നടപടിക്കു തീരുമാനിച്ചാല്‍ അതിവേഗം, അതിശക്തമായി അതു നടപ്പാക്കുമെന്നും എന്‍ബിസി ന്യൂസിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ ഇസ്രയേലിന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെയാണ് ഇറാനു നേരേ ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തിയത്. അതിർത്തികടന്ന മൂന്നു ഡ്രോണുകൾ ഇറാൻ വെടിവച്ചിട്ടിരുന്നു. ഇറാന്റെ ആണവപദ്ധതികളും സൈനികത്താവളവും സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ ആണ് ഇസ്രയേൽ ആക്രമണം നടത്തിയത്. എന്നാൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല.
ഇമാമിനെ നാടുകടത്തി
തുളൂസ്: യഹൂദവിരോധം പ്രകടിപ്പിക്കുന്ന ഹദീസ് ഉദ്ധരിച്ചതിന്റെ പേരിൽ1985 മുതൽ ഫ്രാൻസിൽ താമസിക്കുന്ന ഇമാമിനെ കഴിഞ്ഞ വെള്ളിയാഴ്ച മാതൃരാജ്യമായ അൾജീരിയയിലേക്കു നാടുകടത്തി.
ആഭ്യന്തരമന്ത്രി ജെറാൾഡ് ദർമാനെൻ ഒപ്പുവച്ച ഉത്തരവുപ്രകാരം വെള്ളിയാഴ്ച രാവിലെ ഇമാം മൊഹമ്മദ് താത്തായിയെ അറസ്റ്റ് ചെയ്യുകയും ഉച്ചകഴിഞ്ഞു വിമാനമാർഗം അൾജീരിയയിൽ എത്തിക്കുകയുമായിരുന്നു.
തുളൂസിലെ അൽ നൂർ മോസ്കിൽ ഇമാമായിരുന്ന താത്തായിയുടെ പൗരത്വത്തിനുള്ള അപേക്ഷ 2002ലും 2007ലും തിരസ്കരിച്ചിരുന്നു. ഫ്രഞ്ച് ഭാഷയിലുള്ള പരിജ്ഞാനക്കുറവായിരുന്നു കാരണം. ദ്വിഭാഷിയെ വച്ചാണ് ഇമാം ഫ്രഞ്ച് അധികാരികളോടു സംസാരിക്കുന്നതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2018 ജൂണിൽ മോസ്കിന്റെ ഉദ്ഘാടനവേളയിൽ യഹൂദരും മുസ്ലിംകളും തമ്മിലുള്ള അന്തിമയുദ്ധത്തെപ്പറ്റി ഉദ്ധരിച്ച ഹദീസിന്റെ പേരിലാണ് ഇപ്പോഴത്തെ പുറത്താക്കൽ.
ഈ ഹദീസ് മതവിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷത്തിനും യഹൂദർക്കെതിരേയുള്ള വിവേചനത്തിനും കാരണമാകുമെന്ന് ആരോപിച്ച് 2018 സെപ്റ്റംബറിലാണ് കേസ് ആരംഭിച്ചത്. സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയ വ്യാഖ്യാനമാണെന്നും അറബിഭാഷയിൽനിന്നുള്ള തെറ്റായ തർജമയാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചില്ല.
2017 ൽ പ്രസിഡന്റ് ട്രംപ് ജറൂസലെമിനെ തലസ്ഥാനമായി അംഗീകരിച്ചതിനെ വിമർശിച്ചപ്പോഴും ഇമാം യഹൂദവിദ്വേഷം പ്രകടിപ്പിച്ചതായി ആരോപണമുയർന്നിരുന്നു.
ഹമാസ് ഭീകരന്മാർ ഒക്ടോബർ ഏഴിന് ഇസ്രയേലിനെ ആക്രമിച്ചതിനു ശേഷം ഫ്രാൻസിൽ യഹൂദവിരോധം ശക്തമായി. ഇമാമിനെ പുറത്താക്കുന്നതിനുള്ള തീരുമാനം മാർച്ച് 15ന് എടുത്തിരുന്നു. ഏപ്രിൽ അഞ്ചിന് ആഭ്യന്തരമന്ത്രി ഒപ്പുവച്ചു. 19ന് നടപ്പാക്കുകയും ചെയ്തു.
ബുർക്കിനാഫാസോയിൽ ക്രിസ്ത്യൻ ഉപദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
പാരീസ്: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാഫാസോയിൽ ക്രിസ്ത്യൻ ഉപദേശിയെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. എഡ്വേർഡ് യുഗ്ബാരെ എന്നയാളെയാണു വ്യാഴാഴ്ച രാത്രിയിൽ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്.
തുടർന്നു നടത്തിയ തെരച്ചിലിൽ ഇന്നലെ രാവിലെയാണ് അദ്ദേഹത്തിന്റെ മൃതദേഹം സിഗ്നി എന്ന സ്ഥലത്തു കണ്ടെത്തിയത്. ഫാദാ ഗൗർമയ്ക്കടുത്ത സാതേംഗ ഇടവകാംഗമായ യുഗ്ബാരെയ്ക്കൊപ്പം മറ്റു നിരവധി പേരെയും തട്ടിക്കൊണ്ടുപോയതായി സംശയമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഏതാനും വർഷങ്ങളായി ബുർക്കിനാഫാസോയിൽ ക്രൈസ്തവർക്കുനേരേ ഭീകരാക്രമണം വർധിച്ചുവരികയാണ്. രണ്ടുമാസം മുന്‍പ് ഡൊറി രൂപതാംഗമായ ഉപദേശി ഞായറാഴ്ച കുർബാനയ്ക്കിടെ ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25ന് ഡൊറി രൂപതയിൽപ്പെട്ട എസാക്കാനെ നഗരത്തിലെ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ 15 ക്രൈസ്തവരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു.
പേമാരിയെത്തുടർന്ന് യുഎഇയിൽ വെള്ളപ്പൊക്കം: മൂന്നു മരണം
ദുബായ്: ദിവസങ്ങളായി തുടർന്ന കനത്തെ മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ യുഎഇയിൽ മൂന്നു മരണം. വെള്ളക്കെട്ടിൽ കാർ കുടുങ്ങി രണ്ടു സ്ത്രീകൾ ശ്വാസംമുട്ടി മരിച്ചതായി ഫിലിപ്പീൻസ് കുടിയേറ്റ തൊഴിലാളി വകുപ്പ് പ്രസ്താവനയിൽ അറിയിയിച്ചു.
വാഹനം റോഡ് വക്കിലെ കുഴിയിൽ വീണ് മറ്റൊരൊളും മരിച്ചു. യുഎഇ അധികൃതർ കൃത്യമായ കണക്ക് പരസ്യമാക്കിയിട്ടില്ല എന്നതിനാൽ പ്രകൃതിക്ഷോഭത്തിൽ എത്രപേർ മരിച്ചു എന്നതിൽ വ്യക്തതയില്ല. ചൊവ്വാഴ്ച അവസാനിച്ച 24 മണിക്കൂറിൽ 142 മില്ലിമീറ്റർ മഴയാണ് ദുബായിൽ ലഭിച്ചത്.
സമീപ മേഖലയായ ഒമാനിലും കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. മഴയെത്തുടർന്നുള്ള അപകടങ്ങളിൽ 21 പേർ കൊല്ലപ്പെട്ടതായി ഒമാൻ ഭരണകൂടം അറിയിച്ചു.
റഷ്യൻ ബോംബർ വെടിവച്ചിട്ടതായി യുക്രെയ്ൻ
കീവ്: റഷ്യൻ ബോംബർ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ൻ. റഷ്യയുടെ Tu-22M3 ബോംബർ വിമാനം വിമാനവേധ മിസൈൽ ഉപയോഗിച്ചാണു തകർത്തതെന്ന് യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദം റഷ്യ തള്ളി. വിമാനം യന്ത്രത്തകരാർ മൂലം തകർന്നുവീഴുകയായിരുന്നെന്നാണു വിശദീകരണം.
സ്വന്തം വ്യോമാതിർത്തിക്കുള്ളിൽനിന്നു യുക്രെയ്ൻ പ്രദേശത്തേക്ക് കെഎച്ച്-22 ക്രൂയിസ് മിസൈലുകൾ തൊടുക്കാൻ റഷ്യ ഉപയോഗിക്കുന്ന വിമാനമാണിത്. ആണവ പോർമുനകൾ വഹിക്കാനും വിമാനത്തിന് കഴിയും.
സിഡ്നി കത്തിയാക്രമണം; കൗമാരക്കാരനെതിരേ തീവ്രവാദക്കുറ്റം
സിഡ്നി: സിഡ്നിയിലെ പള്ളിയിൽ കത്തിയാക്രമണം നടത്തിയ കൗമാരക്കാരനെതിരേ പോലീസ് തീവ്രവാദക്കുറ്റം ചുമത്തി. മതതീവ്രവാദ പ്രേരണയാലാണ് പതിനാറുകാരൻ ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
അതിനാലാണ് തീവ്രവാദക്കുറ്റം ചുമത്തിയതെന്നും പോലീസ് പറയുന്നു. ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ് കുട്ടിക്കുറ്റവാളിക്കെതിരേ ചുമത്തപ്പെട്ടിരിക്കുന്നത്.
ആക്രമണം നടത്താൻ അക്രമി തന്റെ വീട്ടിൽനിന്നു സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്ലി പ്രദേശത്തു സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിലേക്ക് 90 മിനിറ്റ് യാത്ര നടത്തിയെന്നും പോലീസ് പറയുന്നു.
പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചതായി ആക്രോശിച്ചാണ് മെത്രാൻ മാർ മാറി ഇമ്മാനുവേലിനെയും വൈദികൻ ഫാ. ഐസക് റോയലിനെയും കൗമാരക്കാരൻ കുത്തിയത്. അറബിയിലായിരുന്നു ഇയാൾ സംസാരിച്ചതെന്നും സിഡ്നി ഫെഡറൽ പോലീസ് കമ്മീഷണർ റീസ് കെർഷോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അക്രമിയെ വിശ്വാസികൾ ചേർന്നാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. സിഡ്നിയിലെ കുട്ടികളുടെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആക്രമണത്തിനിടെ പരിക്കേറ്റ അക്രമി ആശുപത്രിക്കിടക്കയിൽനിന്നു വീഡിയോ കോൺഫറൻസ് വഴി വെള്ളിയാഴ്ച കോടതിയിൽ ഹാജരായി. അക്രമിക്കെതിരേ കത്തിയാക്രമണവുമായി ബന്ധപ്പെട്ട് മുൻപ് മൂന്ന് കേസുകളുണ്ടായിട്ടുണ്ട്.
കൗമാരക്കാരന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഇയാളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ കൗമാരക്കാരന്റെ മാനസികനില പരിശോധിക്കാൻ മജിസ്ട്രേറ്റ് നിർദേശിച്ചു. ജൂൺ 14 വരെ അക്രമിയെ റിമാൻഡ് ചെയ്തു. ആശുപത്രിയിൽനിന്നു വിട്ടാൽ ഇയാളെ ജുവൈനൽഹോമിൽ പ്രവേശിപ്പിക്കും.
പലസ്തീൻ അനുകൂലികൾക്കെതിരേ നടപടിയുമായി കൊളംബിയ സർവകലാശാല
ന്യൂയോർക്ക്: വിദ്യാർഥികൾക്കിടയിലെ പലസ്തീൻ അനുകൂലികൾക്കെതിരേ നടപടി കർശനമാക്കി ന്യൂയോർക്കിലെ കൊളംബിയ സർവകലാശാല. കാന്പസിൽ പന്തൽ കെട്ടി സമരം നടത്തിവന്ന 108 വിദ്യാർഥികളെ യൂണിവേഴ്സിറ്റി പ്രസിഡന്റിന്റെ നിർദേശപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. സമരപ്പന്തൽ പൊളിച്ചുനീക്കുകയും ചെയ്തു.
കാന്പസിൽ പ്രതിഷേധത്തിലേർപ്പെട്ടിരിക്കുന്ന നിരവധി വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. സസ്പെൻഷനിലായവരിൽ മിനിസോട്ടയിൽനിന്നുള്ള വിവാദ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ മകൾ ഇസ്ര ഹിർസിയുമുൾപ്പെടുന്നു.
പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടും ഇസ്രയേലിനുള്ള അമേരിക്കൻ സൈനികസഹായം നിർത്തണമെന്ന് ആവശ്യപ്പെട്ടുമാണ് ദിവസങ്ങളായി കാന്പസിൽ വിദ്യാർഥികൾ പ്രതിഷേധപരിപാടി നടത്തിവന്നത്.
എന്നാൽ, വിദ്യാർഥികളുടെ പ്രതിഷേധം സർവകലാശാലാ ചട്ടങ്ങൾക്കും നയങ്ങൾക്കുമെതിരാണെന്നാണ് യൂണിവേഴ്സിറ്റി പ്രസിഡന്റ് നെമാത് മിനൗഷെ ഷാഫിക് പറയുന്നത്.
പ്രതിഷേധക്കാരെ കാന്പസിൽനിന്ന് ഒഴിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ന്യൂയോർക്ക് പോലീസ് സ്ഥലത്തെത്തിയാണ് 108 വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്.
ഇറാനിൽ ആക്രമണം നടത്തി ഇസ്രയേൽ
ടെഹ്റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനുമേൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ഇറാനിലെ ആണവപദ്ധതികളും വ്യോമകേന്ദ്രങ്ങളും പ്രവർത്തിക്കുന്ന മധ്യ ഇറാനിലെ ഇസഫാൻ പ്രവിശ്യയിലായിരുന്നു ആക്രമണം.
ഇതേത്തുടർന്നു വിവിധ നഗരങ്ങളിലെ വ്യോമഗതാഗതം നിർത്തിവച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമം അറിയിച്ചു. ടെഹ്റാൻ വിമാനത്താവളം അടച്ചിട്ടതിനു പുറമേ ഫ്ലൈ ദുബായ്, എമിറേറ്റ്സ് ഉൾപ്പെടെയുള്ള സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്രയേലിന്റെ മൂന്ന് ഡ്രോണുകൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. വെള്ളിയാഴ്ച ഇസ്ഫാനിലെ ആണവകേന്ദ്രങ്ങൾക്കടുത്തു സ്ഫോടനശബ്ദം കേട്ടതായി വാർത്താ ഏജൻസിയായ ഫാർ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ ആക്രമണം യുഎസും സ്ഥിരീകരിച്ചിട്ടുണ്ട്.
സിറിയയിലെ ഡമാസ്കസിലുള്ള ഇറേനിയൻ എംബസിയിൽ ഒന്നാംതീയതി ഇസ്രയേൽ ആക്രമണം നടത്തിയതാണു സംഘർഷങ്ങൾക്കു പിന്നിൽ. 13 പേർ കൊല്ലപ്പെട്ട സംഭവത്തിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് മുന്നൂറോളം ഡ്രോണുകൾ അയച്ച് ഇറാൻ ശക്തമായ മറുപടി നൽകി. എന്നാൽ, യുഎസും ബ്രിട്ടനും ഇടപെട്ടതോടെ ഇസ്രയേൽ കടുത്ത നടപടികൾക്കു ശ്രമിച്ചില്ല.
ഇന്നലത്തെ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസഫാനിലെ ആണവകേന്ദ്രങ്ങൾക്കു കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഗ്ലോബൽ ന്യൂക്ലിയർ വാച്ച് ഡോഗ് പറഞ്ഞു.
അതിനിടെ, സ്ഫോടകവസ്തുക്കളും ഗ്രനേഡുമായി ഒരാൾ കടന്നുവെന്ന ദൃക്സാക്ഷി മൊഴിയെത്തുടർന്ന് പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പോലീസ് പരിശോധന നടത്തി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംശയകരമായ സാഹചര്യത്തിൽ ഒരാൾ സ്ഫോടകവസ്തുവുമായി നയതന്ത്ര കാര്യാലയത്തിലെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നു പാരീസ് പോലീസ് അറിയിച്ചു. സ്ഫോടനം നടന്നിട്ടില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.
കറാച്ചിയിൽ ചാവേർ ആക്രമണം; അഞ്ചു ജപ്പാൻകാർ രക്ഷപ്പെട്ടു, ഒരാൾ കൊല്ലപ്പെട്ടു
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ ചാവേർ ആക്രമണത്തിൽനിന്ന് അഞ്ചു ജാപ്പനീസ് പൗരന്മാർ രക്ഷപ്പെട്ടു. എന്നാൽ, ഇവരുടെ സുരക്ഷാ ഗാർഡ് കൊല്ലപ്പെട്ടു.
സുസുക്കി മോട്ടോഴ്സിലെ ജീവനക്കാരായ ജാപ്പനീസ് പൗരന്മാരുടെ വാഹനത്തെ ചാവേറും ഒരു അക്രമിയും ലക്ഷ്യമിടുകയായിരുന്നു. സ്ഫോടനത്തിൽ ചാവേർ കൊല്ലപ്പെട്ടു.
ഇയാളുടെ സഹായിയെ പോലീസ് വെടിവച്ചു കൊന്നു. മൂന്നു വാഹനങ്ങളിലായാണ് ജാപ്പനീസ് പൗരന്മാർ താമസസ്ഥലത്തുനിന്നു എക്സ് പോർട്ട് പ്രോസസിംഗ് സോണിലേക്കു പോയത്.
അക്രമിയോടു ക്ഷമിച്ച് ബിഷപ് മാർ മാറി ഇമ്മാനുവൽ
സിഡ്നി: പള്ളിയിൽ ബൈബിൾ ക്ലാസിനിടെ തന്നെ ആക്രമിച്ച കൗമാരക്കാരനോടു ക്ഷമിക്കുന്നതായി സിഡ്നിയിലെ അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാൻ മാർ മാറി ഇമ്മാനുവേൽ.
കൗമാരക്കാരന്റെ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന ബിഷപ് പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലാണ് അക്രമിയോടു ക്ഷമിക്കുന്നതായി അറിയിച്ചത്.
ഈ പ്രവൃത്തി ചെയ്തവരോട് താൻ ക്ഷമിക്കുന്നുവെന്നും വിശ്വാസികൾ ശാന്തരായിരിക്കണമെന്നും താൻ സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും നാലു മിനിറ്റ് ദൈർഘ്യമുള്ള സന്ദേശത്തിൽ പറയുന്നു.
“പോലീസുമായി സഹകരിക്കണം. ഈശോയെപ്പോലെ നിങ്ങളും പ്രവർത്തിക്കണം. കർത്താവായ ഈശോ ഒരിക്കലും നമ്മെ യുദ്ധം ചെയ്യാൻ പഠിപ്പിച്ചിട്ടില്ല. അവിടന്ന് ഒരിക്കലും പ്രതികാരം ചെയ്യാൻ പഠിപ്പിച്ചിട്ടില്ല.’’-ബിഷപ് പറഞ്ഞു.
സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്ലി പ്രദേശത്തു സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിൽ തിങ്കളാഴ്ച വൈകുന്നേരം ഏഴിനായിരുന്നു സംഭവം.
ബിഷപ് ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി തലയിൽ പലവട്ടം കുത്തുകയായിരുന്നു. തത്സമയ സംപ്രേഷണത്തിലൂടെ പള്ളിക്കു പുറത്തുള്ള വിശ്വാസികളും ആക്രമണം നേരിട്ടു കണ്ടു.
ബിഷപ്പിനുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് പള്ളിയിലേക്ക് ഒഴുകിയെത്തിയ വിശ്വാസികളും പോലീസും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സമാധാനാഹ്വാനവുമായി ബിഷപ് മാർ മാറി ഇമ്മാനുവൽ രംഗത്തെത്തിയത്.
ആക്രമണം മതപ്രേരിതമായ തീവ്രവാദ പ്രവർത്തനമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ബിഷപ്പിനെയും നാലു വിശ്വാസികളെയും കത്തികൊണ്ടു കുത്തിയ പതിനാറുകാരനെ അറസ്റ്റ് ചെയ്തെങ്കിലും കുറ്റങ്ങളൊന്നും ഇതുവരെ ചുമത്തിയിട്ടില്ല. പ്രതിയുടെ മതവും വെളിപ്പെടുത്തിയിട്ടില്ല.
ഇറാനെതിരേ ഉപരോധം കടുപ്പിച്ച് അമേരിക്ക, ബ്രിട്ടൻ
ന്യൂയോർക്ക്: സിറിയയിലെ എംബസി ആക്രമണത്തിന്റെ പേരിൽ ഇസ്രയേലിനെതിരേ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയ ഇറാനെതിരേ കൂടുതൽ ഉപരോധവുമായി അമേരിക്കയും ബ്രിട്ടനും.
ഡ്രോണുകൾക്കായി എൻജിനുകൾ നിർമിക്കുന്ന 16 പേർക്കും രണ്ടു സ്ഥാപനങ്ങൾക്കുമെതിരേയാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. ഡ്രോൺ, മിസൈൽ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്നവരുൾപ്പെടെ ഏഴു വ്യക്തികൾക്കും ആറു സ്ഥാപനങ്ങൾക്കുമെതിരേയാണ് ഉപരോധം. ആസ്തികൾ മരവിപ്പിച്ച ബ്രിട്ടൻ യാത്രാനിരോധനവും ഏർപ്പെടുത്തി.
ഏറെക്കാലം മുന്‍പുതന്നെ നിരവധി ഉപരോധങ്ങൾ ഇരു രാജ്യങ്ങളും ഇറാനെതിരേ ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിനെതിരേ ലോകരാജ്യങ്ങളും രാജ്യാന്തര സമൂഹവും പ്രതികരിക്കണമെന്ന് ഇസ്രയേൽ കഴിഞ്ഞദിവസം അഭ്യർഥിച്ചിരുന്നു.
തിരിച്ചടിക്കുമെന്ന് ഇസ്രയേൽ; യുദ്ധഭീതിയിൽ വീണ്ടും പശ്ചിമേഷ്യ
ടെൽ അവീവ്: സംയമനം പാലിക്കണമെന്ന സഖ്യകക്ഷികളുടെ ആഹ്വാനം തള്ളി ഇറാനെതിരേ തിരിച്ചടിക്കൊരുങ്ങി ഇസ്രയേൽ. ഇറാൻ ആക്രമണം എപ്പോൾ എങ്ങനെയെന്ന് ഈയാഴ്ച ഇസ്രയേൽ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
രാജ്യത്തെ എങ്ങനെ സംരക്ഷിക്കണമെന്ന കാര്യം ഇസ്രയേൽ തീരുമാനിക്കും. അതിനുവേണ്ടതെല്ലാം ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഇതോടെ മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായി.
ഇറാനെതിരേ ആക്രമണത്തിന് തുനിയരുതെന്ന സഖ്യകക്ഷികളുടെ അഭ്യർഥന തള്ളിയാണ് ഉചിതമായ തിരിച്ചടിയുണ്ടാകുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
തങ്ങൾക്കു നേരേയുണ്ടാകുന്ന ഏതൊരാക്രമണത്തിനും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയതോടെ ഇസ്രയേലിനുമേൽ നയതന്ത്ര സമ്മർദം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന വാർഷിക സൈനിക പരേഡിലാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റാംസി ആക്രമിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയത്.
നേരത്തേയുണ്ടായത് പരിമിതമായ ആക്രമണം മാത്രമായിരുന്നു. ആക്രമണത്തിനു ഇസ്രയേൽ മുതിർന്നാൽ തിരിച്ചടി ശക്തമായിരിക്കും. ആ രാജ്യത്ത് പിന്നീടൊന്നും അവശേഷിക്കില്ലെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.
ദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു
ദുബായ്: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല. വെള്ളപ്പൊക്കത്തിൽ ഒമാനിൽ 20 പേരും യുഎഇയിൽ നാലുപേരും മരിച്ചു.
ദുബായ് വിമാനത്താവളം ഭാഗികമായി പ്രവർത്തനം ആരംഭിച്ചെങ്കിലും ഇപ്പോഴും പലഭാഗങ്ങളും വെള്ളത്തിലാണെന്നാണ് റിപ്പോർട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിന് യാത്രക്കാരാണു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
വിദേശ വിമാനക്കന്പനികൾ ഉപയോഗിക്കുന്ന ടെർമിനൽ 1ൽ വിമാനങ്ങൾ ഇറങ്ങാൻ തുടങ്ങിയെങ്കിലും പുറത്തേക്കുള്ള വിമാന സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. ബുധനാഴ്ച 300ഓളം വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിനു വിമാനങ്ങൾ വൈകുകയും ചെയ്തു.
എമിറേറ്റ്സിനും ഫ്ളൈ ദുബായും ചെക്ക്-ഇൻ തുറന്നതായി അറിയിച്ചു. ചെക്ക് ഇൻ ചെയ്യാൻ ധാരാളം യാത്രക്കാർ കാത്തിരിക്കുന്നതിനാൽ കാലതാമസം ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കാരണം റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം യുഎഇയിൽ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളിൽ 250 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചു.
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം
ജക്കാർത്ത: ഇന്തോനേഷ്യയിൽ വീണ്ടും അഗ്നിപർവത സ്ഫോടനം. ബുധനാഴ്ച റുവാംഗ് അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതോടെ സമീപപ്രദേശങ്ങളിൽനിന്നും നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.
ഒരു പ്രവിശ്യാ വിമാനത്താവളം അടയ്ക്കുകയും ചെയ്തു. വടക്കൻ സുലവേസി പ്രവിശ്യയിലെ സാംഗിഹെ ദ്വീപുകളിലുള്ള അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്.
പുകയും ചാരവും ലാവയും മൂന്ന് കിലോമീറ്റർവരെ ഉയരത്തിലേക്ക് ഉയർന്നുപൊങ്ങി. മേഖലയിൽ സൂനാമി ജാഗ്രത നൽകുകയും ചെയ്തിരുന്നു. 130 സജീവ അഗ്നിപർവതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ.
സിഡ്നി കത്തിയാക്രമണം: ഷോപ്പിംഗ് മാൾ തുറന്നു
സിഡ്നി: ആറു പേരുടെ മരണത്തിനിടയാക്കിയ കത്തിയാക്രമണം നടന്ന ഷോപ്പിംഗ് മാൾ പൊതുജനങ്ങൾക്കായി വ്യാഴാഴ്ച തുറന്നുകൊടുത്തു. അതിനിടെ ഷോപ്പിംഗ് മാളിലെ അക്രമിയെ തടയുന്നതിനിടെ പരിക്കേറ്റ കുടിയേറ്റക്കാരനായ സെക്യൂരിറ്റി ഗാർഡിന് ഓസ്ട്രേലിയൻ പൗരത്വം നൽകി. പ്രധാനമന്ത്രിയാണു പൗരത്വം നൽകിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സിഡ്നിയിലെ വെസ്റ്റ്ഫീൽഡ് ബോണ്ടി ജംഗ്ഷനിലെ മാളിൽ ആക്രമണമുണ്ടായത്. സംഭവത്തെത്തുടർന്ന് മാൾ അടച്ചു. അക്രമിയെ പോലീസ് വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു.
പാക്കിസ്ഥാൻകാരനായ സെക്യൂരിറ്റി ഗാർഡ് മുഹമ്മദ് താഹയ്ക്കാണ് പൗരത്വം നൽകിയത്. താഹ ഉൾപ്പെടെ അക്രമികളെ നേരിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി ആന്തണി അൽബനീസ് അഭിനന്ദിച്ചു.
താഹയ്ക്ക് വയറ്റിലാണ് കുത്തേറ്റത്. താത്കാലിക വീസയിലാണ് താഹ ഓസ്ട്രേലിയയിൽ ജോലിചെയ്തുവന്നിരുന്നത്. വീസയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് താഹയ്ക്ക് പൗരത്വം ലഭിച്ചത്.
സിഡ്നിയിൽ അസീറിയൻ ഓർത്തഡോക്സ് ബിഷപ്പിനു നേരേ കത്തിയാക്രമണം നടത്തിയ പതിനാറുകാരൻ പോലീസ് കസ്റ്റഡിയിലാണ്. മതതീവ്രവാദമാണ് പള്ളിയിലുണ്ടായ ആക്രമണത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു.
യുക്രെയ്ൻ നഗരത്തിൽ റഷ്യൻ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു
കീവ്: വടക്കൻ യുക്രെയ്ൻ നഗരമായ ചെർണീവിൽ റഷ്യൻ മിസൈലാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. എട്ടു നിലയുള്ള പാർപ്പിടസമുച്ചയത്തിൽ മൂന്നു മിസൈലുകളാണു പതിച്ചത്. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിൽ രണ്ടു കുട്ടികളടക്കം 61 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ കീവിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് ചെർണീവ്. രണ്ടര ലക്ഷം പേർ വസിക്കുന്ന ഈ നഗരം റഷ്യ, ബെലാറൂസ് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.
ഇന്നലെ രാവിലെ ടാടാർസ്ഥാൻ, മോർദോവിയ പ്രവിശ്യകളിൽ യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയെന്ന് റഷ്യ അറിയിച്ചു. യുക്രെയ്നിൽ ഇതുവരെ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം 50,000 പിന്നിട്ടുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
റഷ്യൻ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ട മരണക്കണക്കിന്റെ എട്ടിരട്ടിയാണിത്. ബിബിസി റഷ്യൻ, സ്വതന്ത്ര മീഡിയ ഗ്രൂപ്പ് മീഡിയസോണ എന്നിവയാണ് സൈനികരുടെ മരണം കണക്കാക്കിയത്. യുദ്ധത്തിന്റെ രണ്ടാം വർഷം മാത്രം 27,300 സൈനികർ കൊല്ലപ്പെട്ടു. റഷ്യയുടെ പ്രതികരണം വന്നിട്ടില്ല.
ഒാങ് സാൻ സൂ ചിയെ ജയിലിൽനിന്നു വീട്ടുതടങ്കലിലേക്കു മാറ്റി
ബാങ്കോക്ക് : മ്യാൻമറിലെ മുൻ ഭരണാധികാരി ഒാങ് സാൻ സൂ ചിയെ ജയിലിൽനിന്നു വീട്ടുതടങ്കലിലേക്കു മാറ്റി.
ഉഷ്ണതരംഗത്തെത്തുടർന്നാണ് നടപടി. കൊടും ചൂടിനെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനാണ് എഴുപത്തിയെട്ടുകാരിയായ സൂ ചിയെ വീട്ടുതടങ്കലിലേക്കു മാറ്റിയത്. ജയിലിൽ സൂ ചിയുടെ ആരോഗ്യനില തീർത്തും മോശമായിരുന്നു.
2021 ഫെബ്രുവരിയിലാണു സൂ ചിയെ സൈന്യം തടവിലാക്കിയത്. 27 വർഷത്തെ തടവിനാണ് സൂ ചിയെ ശിക്ഷിച്ചിരിക്കുന്നത്. മുൻ പ്രസിഡന്റ് വിൻ മിയിന്റിനെയും ജയിലിൽനിന്നു വീട്ടുതടങ്കലിലേക്കു മാറ്റി. മ്യാൻമറിലെ പരന്പരാഗത പുതുവർഷ അവധിയുടെ ഭാഗമായി ഇന്നലെ 3,000 തടവുകാരെ വിട്ടയച്ചു.
പെരുമഴ: യുഎഇയില്‍ ജനജീവിതം താറുമാറായി
ദുബായ്: എഴുപത്തിയഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയെത്തുടര്‍ന്നു യുഎഇയില്‍ ജനജീവിതം താറുമാറായി. ബുധനാഴ്ചവരെയുള്ള 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളിൽ 250 മില്ലിമീറ്റര്‍ വരെ മഴലഭിച്ചു.
പ്രധാന റോഡുകളും തെരുവുകളും പ്രളയസമാനമായ അവസ്ഥയിലാണ്. വാഹനങ്ങൾ ഒരിഞ്ചുപോലും മുന്നോട്ടു നീക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ചില നഗരങ്ങളിൽ. എണ്ണപ്പനകള്‍ കടപുഴകിയും കാറ്റിലും മഴയിലും കെട്ടിടങ്ങൾക്കു കേടുപാടു പറ്റിയുള്ള നാശങ്ങളും വ്യാപകമാണ്.
ആഗോള വിനോദസഞ്ചാരകേന്ദ്രമായ ദുബായിലേക്കുള്ള വിമാനങ്ങള്‍ ഭൂരിഭാഗവും നിര്‍ത്തിവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
ലോകത്തെ രണ്ടാമത്തെ വലിയ തിരക്കുള്ള വിമാനത്താവളത്തിലെ റണ്വേയില്നിന്നുള്ള പ്രളയജലം വഴിതിരിച്ചുവിടാന്‍ വലിയ സന്നാഹങ്ങൾ പ്രവർത്തിക്കുകയാണ്. റോഡ് ഗതാഗതം താറുമാറായതോടെ യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടഞ്ഞുകിടക്കുകയാണ്. ഭക്ഷണവിതരണ സര്‍വീസുകള്‍ വരെ നിലച്ചതോടെ താമസസ്ഥലത്ത് കഴിയുന്നവരും ദുരിതത്തിലായി.
ചൊവ്വാഴ്ചവരെയുള്ള 12 മണിക്കൂറിനുള്ളില്‍ നൂറു മില്ലിമീറ്റര്‍ മഴയാണു ലഭിച്ചതെന്ന് ദുബായ് വിമാനത്താവളത്തിലെ മഴമാപിനിയില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ദുബായില്‍ ഒരു വര്‍ഷം മൊത്തം ലഭിക്കുന്നത് ഇത്രയും മഴമാത്രമാണെന്ന് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതിവേഗത്തില്‍ പേമാരി പ്രത്യക്ഷപ്പെട്ടതോടെ യാത്രക്കാര്‍ നടുറോഡില്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്ന സ്ഥിതിവിശേഷം പലയിടങ്ങളിലും ഉണ്ടായി. റോഡുകളിലെ വെള്ളക്കെട്ട് നിമിഷങ്ങള്‍ക്കകം അതിശക്തമായ ഒഴുക്കായി മാറി. നിരവധി യാത്രക്കാര്‍ ഹൈവേയില്‍ കുടുങ്ങി. ഗതാഗതം തടസപ്പെട്ടതോടെ ടാക്സി ഡ്രൈവര്‍മാര്‍ സര്‍വീസ് നടത്താന്‍ വിസമ്മതിച്ചതും ജനങ്ങളെ പെരുവഴിയിലാക്കി.
ഒമാനില്‍ മഴക്കെടുതികളില്‍ കുറഞ്ഞത് 18 പേര് മരണമടഞ്ഞതായി ദേശീയ ദുരന്തനിവാരണ മാനേജ്മെന്റ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ സ്കൂള്‍ കൂട്ടിയും ഉണ്ട്. റാസല്‍ഖൈമയില്‍ വാഹനം ഒഴുക്കില്‍പ്പെട്ട് 70 കാരന് മരിച്ചു.
തിരുവനന്തപുരത്തുനിന്നുള്ള നാല് വിമാന സര്‍വീസുകള്‍കൂടി റദ്ദാക്കി
തിരുവനന്തപുരം: യുഎഇയില്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്തത്ത് നിന്ന് ദുബായിലേക്കുള്ള നാല് വിമാനസര്‍വീസുകള്‍കൂടി റദ്ദാക്കി.
ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ, എയര്‍ അറേബ്യ എന്നീ വിമാനങ്ങളാണ് റദ്ദ് ചെയ്തത്. നേരത്തെ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള നാല് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
കനത്ത മഴയെത്തുടര്‍ന്ന് ദുബായ് വിമാനത്താവളത്തിലെ റണ്‍വേയിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ട പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വൈകുന്നേരംവരെ ദുബായില്‍നിന്നും പുറപ്പെടേണ്ട 21 വിമാനങ്ങളും ദുബായില്‍ ഇറങ്ങേണ്ട 24ല്‍ ഏറെ വിമാനങ്ങളും റദ്ദാക്കിയിരുന്നു.
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ കുടുംബക്കൂട്ടായ്മ ലീഡർമാരുടെ രൂപതാതല വാർഷിക സമ്മേളനം നടത്തി. ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബക്കൂട്ടായ്മകളെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. കൂട്ടായ്മകളിലും കുടുംബങ്ങളിലും സഭയുടെ ആരാധനാക്രമം പരികർമം ചെയ്യപ്പെടണമെന്നും ബിഷപ് പറഞ്ഞു.
കുടുംബക്കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയാകുളങ്ങര, പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് ഇൻ ചാർജ് ഫാ. ജോർജ് ചേലയ്ക്കൽ, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
കുടുംബക്കൂട്ടായ്മ കമ്മീഷൻ കോഓർഡിനേറ്റർ ഷാജി തോമസിന്റെ നേതൃത്വത്തിൽ എല്ലാ റീജണുകളിലെയും കോഓർഡിനേറ്റേഴ്സ്, ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
സിഡ്നിയിൽ ബിഷപ്പിനു നേരേ കത്തിയാക്രമണം: ഭീകരാക്രമണമെന്ന് പോലീസ്
സിഡ്നി: ഓസ്ട്രേലിയയിൽ ബി ഷപ്പിനു നേരേയുണ്ടായ കത്തിയാക്രമണം ഭീകരാക്രമണമെന്ന് സിഡ്നി പോലീസ്. ആക്രമണത്തിനു പിന്നിൽ മതതീവ്രവാദമെന്ന് ന്യൂ സൗത്ത് വെയ്ൽസ് പോലീസ് കമ്മീഷണർ കാരെൻ വെബ് അറിയിച്ചു.
എന്നാൽ അറസ്റ്റിലായ കൗമാരക്കാരൻ പോലീസിന്റെ തീവ്രവാദ പട്ടികയിൽപ്പെടുന്നയാളല്ലെന്നും വെബ് പറഞ്ഞു. സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷനും ഫെഡറൽ പോലീസും തീവ്രവാദ വിരുദ്ധ ടാസ്ക് ഫോഴ്സും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്.
കൂടുതൽ പേർ ആക്രമണത്തിൽ പങ്കാളികളായിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. മതതീവ്രവാദമാണ് പ്രതിയെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറയുന്നുണ്ടെങ്കിലും കുറ്റവാളിയുടെ പേരോ മതമോ ഏതെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇസ്ലാമിക് മത മുദ്രാവാക്യം മുഴക്കിയാണ് കൗമാരക്കാരൻ ആക്രമണം നടത്തിയതെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാൻ മാർ മാറി ഇമ്മാനുവേലാണ് ആക്രമിക്കപ്പെട്ടത്. വൈദികൻ ഫാ. ഐസക് റോയലിനും ആക്രമണത്തിൽ പരിക്കേറ്റു. നാലു പേർക്കാണു പരിക്കേറ്റതെന്നു പോലീസ് പറഞ്ഞു. എന്നാൽ, ആരുടെയും പരിക്ക് ഗുരുതരമല്ല.
സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്ലി പ്രദേശത്തു സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് പള്ളിയിൽ തിങ്കളാഴ്ച വൈകുന്നേരം ഏഴിനായിരുന്നു സംഭവം. ബിഷപ് ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ശിരസിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു.
രാജ്യത്ത് അക്രമത്തിനും തീവ്രവാദത്തിനും സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. മെത്രാന്റെയും വൈദികന്റെയും ആരോഗ്യനില തൃപ്തികരമാണെന്നു സമൂഹമാധ്യമങ്ങളിൽ സഭ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. വിശ്വാസികൾ കുറ്റവാളിക്കുവേണ്ടി പ്രാർഥിക്കണമെന്നും ബിഷപ്പിന്റെ ആഗ്രഹമാണിതെന്നും പള്ളിയുടെ പ്രസ്താവനയിൽ പറയുന്നു. മാർ മാറി ഇമ്മാനുവേലിനെ സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണു പിന്തുടരുന്നത്.