ഇന്നു ക്രിസ്മസ്. പറുദീസ നഷ്ടപ്പെടുത്തിയ ആദിമാതാപിതാക്കൾക്കു ദൈവം നല്കിയ വാഗ്ദാനം ഫലമണിഞ്ഞ ദിവസം. ദൈവത്തിന്റെ കാരുണ്യം മാംസമായി മാറിയ ദിനം. അന്ധകാരത്തിൽ കഴിഞ്ഞിരുന്നവർക്കു പ്രകാശം ഉദയം ചെയ്ത ദിവസം. വാഗ്ദാനം, കാരുണ്യം, പ്രകാശം ഈ മൂന്നു വാക്കുകളിലൂടെ ക്രിസ്മസിന്റെ ആന്തരിക അർഥം ഉൾക്കൊള്ളാനാവും.
ജനം കാത്തിരുന്ന ദൈവ വാഗ്ദാനമായിരുന്നു ഉണ്ണിയേശു. വാഗ്ദാനമായി പിറന്നവൻ, വാഗ്ദാനം സാക്ഷ്യമാക്കി വളർന്നവൻ, വാഗ്ദാന നിറവേറ്റലിന്റെ ഭാഗമായി കുരിശിൽ മരിച്ചവൻ, വാഗ്ദാനം പൂർത്തിയാക്കി ഉയിർത്തെഴുന്നേറ്റവൻ. ക്രിസ്തുവിൽ ജനിക്കുന്ന ഓരോ വ്യക്തിയും വാഗ്ദാനമായി മാറുകയാണ്. മാതാപിതാക്കൾക്കും സമൂഹത്തിനുമൊക്കെ വാഗ്ദാനമായി മാറാൻ നമുക്കു കഴിയാറുണ്ടോ? ക്രിസ്തുവെന്ന വാഗ്ദാനത്തിൽ വിശ്വസിക്കുന്നവർ, തങ്ങളുടെ ജീവിതങ്ങൾ എത്രമാത്രം വാഗ്ദാനമായി മാറുന്നു എന്നു ചിന്തിക്കണം.
അപ്പനെയും അമ്മയെയും കബളിപ്പിക്കുന്ന മകനോ മകളോ വാഗ്ദാനമാവാറുണ്ടോ? ജീവിതപ്രതീക്ഷകൾ തല്ലിത്തകർക്കുന്ന പങ്കാളി വാഗ്ദാനമാവുമോ? പ്രായംചെന്നവരെ പരിഗണിക്കാത്ത, സംസ്കാര തകർച്ചയിലേക്കുള്ള വളർച്ചയിൽ എത്രമാത്രം വാഗ്ദാന പൂർത്തീകരണമുണ്ട്? സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വാഗ്ദാനമാവണം ഓരോ ജന്മവും. അപ്പോൾ അതു സദ്വാർത്തയായി മാറുന്നു.
ക്രിസ്മസ് എന്ന തിരുനാളിന്റെ ദൈവശാസ്ത്രമായ മാനം മുഴുവനും അടങ്ങിയിരിക്കുക ദൈവത്തിന്റെ മനുഷ്യാവതാരത്തിലാണ്. പാപത്തിലൊഴികെ സകലതിലും അവൻ മനുഷ്യനായി. മനുഷ്യനോട് ഇത്രയും താദാത്മ്യപ്പെട്ട ഒരു ദൈവമാണ്, നമ്മുടെ വിശ്വാസത്തിന്റെ അഭിമാനം. എന്റെ ജീവിതത്തിന്റെ എല്ലാ മുക്കും മൂലയും ദൈവത്തിനു നന്നായി അറിയാൻ കഴിയും. കാരണം അവൻ എന്നെപ്പോലെ ഈ ഭൂവിൽ ജീവിച്ച ആളാണ്. ഭാരങ്ങളും ക്ലേശങ്ങളും ദുരിതങ്ങളും നമ്മളെ ഞെരുക്കുന്പോൾ ദൈവത്തിനു നമ്മെ മനസിലാകുന്നു എന്ന തിരിച്ചറിവ് നിരാശയെയും വിഷാദത്തെയുമൊക്കെ മരുന്നുകളില്ലാതെ മറികടക്കാൻ നമ്മെ സഹായിക്കും.
പുൽക്കൂട്ടിൽ മനുഷ്യൻ ദർശിച്ചതു ദൈവത്തിന്റെ കാരുണ്യമായിരുന്നു. ദൈവകാരുണ്യം മാംസം ധരിച്ചതാണ് ക്രിസ്തു. ഓരോ ജനനവും ദൈവത്തിന്റെ കാരുണ്യമാണ്. ഉത്പത്തിപ്പുസ്തകം തുടക്കത്തിൽ കായേനെ ഗർഭം ധരിക്കുന്പോൾ ഹവ്വാ പറയുക ദൈവം എന്നിൽ കടാക്ഷിച്ചിരിക്കുന്നു എന്നാണ്. ഇതേ വാക്കുകൾ തന്നെയാണ് ഏലീശ്വാ യോഹന്നാനെ ഗർഭം ധരിക്കുന്പോഴും പറയുക. മറിയത്തിന്റെ സ്തോത്രഗീതത്തിലും ദൈവം തന്റെ കാരുണ്യം അനുസ്മരിച്ച് ഇസ്രയേലിനെ സഹായിച്ചു എന്നു നാം വായിക്കുന്നു. അടുത്തു നില്ക്കുന്ന വ്യക്തിക്കു കാരുണ്യമാവുകയാണു മനുഷ്യന്റെ നിയോഗം.
ഒരു വ്യക്തിയെ കാണുന്പോൾ രണ്ട് ഓർമകളാണ് ഉണ്ടാവേണ്ടത്. ഒന്ന്, ഈ വ്യക്തി ദൈവകാരുണ്യമാണ്. രണ്ട്, ഞാൻ മറ്റുള്ളവർക്കു കാരുണ്യമായി മാറേണ്ട ആളാണ്. മാംസം ധരിച്ച ദൈവകാരുണ്യത്തെ ഏറ്റുവാങ്ങുന്പോൾ നാം മറ്റുള്ളവർക്ക് എത്രമാത്രം കാരുണ്യരൂപങ്ങളായി മാറുന്നു എന്നുള്ളത് ആത്മശോധനയാവണം. കാരുണ്യമായി മാറാതെ, ദൈവകാരുണ്യത്തിന്റെ പിറവിത്തിരുനാളിന്റെ പേരിൽ ആഘോഷങ്ങൾ നടത്തുന്പോൾ, ആത്മാവില്ലാത്ത ആഘോഷമായി അതു മാറുകില്ലേ? ആത്മാവില്ലാത്ത ആഘോഷമായി മാറാതെ, നമുക്കു കരുണയുടെ ആൾരൂപങ്ങളാവാം.
ഏറ്റവുമൊടുവിൽ ക്രിസ്മസ്, ദൈവം മനുഷ്യനിലെ ഇരുളിനെ തുടച്ചുനീക്കിയതിന്റെ ഓർമയാണ്. പ്രകാശമായി പിറന്നവന്റെ അടയാളം പ്രകാശിക്കുന്ന നക്ഷത്രമായിരുന്നു. അവന്റെ ജീവിതവഴികളിൽ അവൻ പ്രഘോഷിച്ചതു ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു എന്നാണ്. ചിലപ്പോഴെങ്കിലും നമ്മുടെ ആഘോഷങ്ങൾ വെളിവാക്കുന്ന ഒരു സത്യമുണ്ട്. നമുക്കു പ്രകാശം തീരെയില്ല. നമ്മുടെ പ്രകാശക്കുറവുകൾ വർണദീപങ്ങൾ തെളിച്ചു നാം പരിഹരിക്കാൻ ശ്രമിക്കുന്നു. മുഖത്തില്ലാത്ത പ്രകാശം ക്രീമുകൾ തേച്ച് നാം രൂപപ്പെടുത്തുന്നു. ഹൃദയങ്ങളിൽ ജ്വലിക്കാത്ത പ്രകാശം വിലകൂടിയ വസ്ത്രങ്ങളിലൂടെ നേടാൻ ശ്രമിക്കുന്നു.
പ്രകാശം കുറയുന്നതുകൊണ്ടാവണം നമുക്ക് ആരെയും സ്നേഹത്തിലും സത്യത്തിലും ജ്വലിപ്പിക്കാൻ കഴിയുന്നില്ല. തമോവികാരങ്ങളിൽ കുടുങ്ങുന്പോൾ നാം ചുറ്റുമുള്ളവരെയും അങ്ങനെയായിരിക്കും ജ്വലിപ്പിക്കുക. പ്രകാശത്തിന്റെയും കാരുണ്യത്തിന്റെയും വാഗ്ദാനത്തിന്റെയും ഈ തിരുനാളിൽ പ്രകാശിതരായി കരുണ പങ്കുവച്ച് വാഗ്ദാനങ്ങളായി ജീവിക്കാൻ നമുക്കു കഴിയട്ടെ.
ഫാ. ജേക്കബ് കോയിപ്പള്ളിൽ(കാനാ, തുരുത്തി)