പ്ലാസ്റ്റിക് ചൂടായാൽ ആൾ മഹാപിശകാണ്! ചൂടാക്കിയും തണുപ്പിച്ചുമൊക്കെ ഭക്ഷ്യവിഭവങ്ങൾ ഉപയോഗിക്കുകയെന്നത് ഇന്നു നമ്മുടെ ശീലങ്ങളുടെ ഭാഗമാണ്. പക്ഷേ, തണുപ്പിച്ചവയും ചൂടാക്കിയവയുമൊക്കെ സൂക്ഷിക്കുന്നതു പലപ്പോഴും പ്ലാസ്റ്റിക് പാത്രങ്ങളിൽ ആണെന്നാണ് അതിന്റെ അപകട സാധ്യത. പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളുമൊക്കെ (Tupperware) ഒരു പരിധിയിലേറെ ചൂടാവുകയോ തണുക്കുകയോ ചെയ്താൽ പ്ലാസ്റ്റിക്കിൽ രാസപ്രവർത്തനങ്ങൾ നടക്കുകയും അവയിലെ വിഷാംശങ്ങൾ അടങ്ങിയ രാസചേരുവകൾ അതിൽ അലിഞ്ഞിറങ്ങുകയും ചെയ്യും. ഇതു മനുഷ്യന് ഒറ്റനോട്ടത്തിൽ കണ്ടെത്താനോ തിരിച്ചറിയാനോ കഴിയാത്ത പ്രവർത്തനമാണ്.
കുഞ്ഞുങ്ങൾക്കായി തിളപ്പിച്ചെടുത്ത പാൽ അതേ ചൂടോടെതന്നെ പ്ലാസ്റ്റിക് ഫീഡിംഗ് ബോട്ടിലുകളിലേക്കു നിറയ്ക്കുന്പോൾ തിരിച്ചറിയുക, നിങ്ങൾ കുഞ്ഞിന്റെ ആരോഗ്യത്തിനു കെണിയൊരുക്കുകയാണ്. എസ്പിസി കോഡ് 2, 4, 5 എന്നിവയിലേതെങ്കിലും രേഖപ്പെടുത്തിയിട്ടുള്ള ബോട്ടിലുകൾ മാത്രം കുട്ടികൾക്കായി തെരഞ്ഞെടുക്കുക. ഈ പ്ലാസ്റ്റിക്കുകളും പൂർണമായും സുരക്ഷിതമല്ലെങ്കിലും ഉള്ളതിൽ ഭേദം എന്നു പറയാം.
വലിയ അപകടകാരികളായ ബിസ്ഫിനോൾ എ, സിഎഫ്സി (ക്ലോറോഫ്ളൂറോകാർബൺ), താലേറ്റ്സ് തുടങ്ങിയവ അടങ്ങിയിട്ടില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ചില കന്പനികൾ പുറത്തിറക്കിത്തുടങ്ങിയിട്ടുണ്ട്. അല്പം വില കൂടുതലാണെങ്കിൽ പോലും ഇത്തരം ദോഷം കുറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ ഭക്ഷ്യവിഭവങ്ങൾ സൂക്ഷിക്കാനായി തെരഞ്ഞെടുക്കുക.
വാട്ടർ ടാങ്ക്
ഇതേ കാര്യം തന്നെയാണ് വീടുകളിൽ നാമെല്ലാവരും ഉപയോഗിക്കുന്ന വാട്ടർ ടാങ്കുകളെക്കുറിച്ചും പറയാനുള്ളത്. തീവെയിലിൽ പഴുത്തിരിക്കുന്ന പ്ലാസ്റ്റിക് വാട്ടർ ടാങ്കിൽനിന്നു രാസവസ്തുക്കൾ കുടിവെള്ളത്തിൽ കലരാൻ സാധ്യതയേറെയാണ്. 40 ഡിഗ്രി സെൽഷ്യസിനടുത്തേക്കു ചൂട് എത്തുന്പോൾ പ്രത്യേകിച്ചും. മൂന്നു ലെയർ ഉള്ള പിവിസിയാണ് പല കന്പനികളും വാട്ടർ ടാങ്കുകൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. കാഡ്മിയം, ലെഡ്, മെർക്കുറി തുടങ്ങിയവയാണ് ഈ പിവിസിയിലെ ചേരുവകളിൽ ചിലത്. ചൂടു കൂടുന്നതോടെ ഇവ വെള്ളത്തിൽ കലരാൻ സാധ്യതയേറും.
പുതിയ പ്ലാസ്റ്റിക് വാട്ടർ ടാങ്ക് സ്ഥാപിച്ച ശേഷം ആദ്യമൊക്കെ ഉപയോഗിക്കുന്ന വെള്ളത്തിനു രുചി വ്യത്യാസം വരുന്നതു പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. രാസവസ്തുക്കളാണ് ഈ രുചിവ്യത്യാസം സൃഷ്ടിക്കുന്നത്. വെള്ളത്തിലൂടെ ശരീരത്തിൽ കടക്കുന്ന വിഷവസ്തുക്കൾ നമ്മുടെ ജീനുകളെ ദോഷകരമായി ബാധിക്കും. ജീനുകളിലുണ്ടാകുന്ന പ്രവർത്തന വൈകല്യങ്ങൾ കാൻസർ അടക്കമുള്ളവയിലേക്കു നയിച്ചേക്കാം.
കോട്ടിംഗും മറ്റു സുരക്ഷാക്രമീകരണങ്ങളുമുണ്ടെന്നൊക്കെയുള്ള വാഗ്ദാനങ്ങൾ കന്പനികൾ നൽകാറുണ്ടെങ്കിലും അവയൊക്കെ എത്രത്തോളം സുരക്ഷ നൽകുമെന്നത് നമുക്ക് ഉറപ്പിക്കാനാവില്ല. അപകടകാരികളായ രാസവസ്തുക്കൾ ഇല്ലാത്ത ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് ആണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും ചില കന്പനികൾ പറയുന്നു.
പ്ലാസ്റ്റിക് വാട്ടർ ടാങ്കുകളിൽ കനത്ത വെയിൽ നേരിട്ട് ഏൽക്കാതെ മൂടി സൂക്ഷിക്കുകയെന്നതാണ് നമുക്ക് എടുക്കാവുന്ന ഏറ്റവും എളുപ്പമുള്ള പ്രതിരോധമാർഗം. അതുപോലെ നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിച്ചു നിർമിക്കുന്ന കുടിവെള്ള ടാങ്കുകൾ വിലക്കുറവിൽ കിട്ടിയാലും ഉപയോഗിക്കാതിരിക്കുക.
വെയിലേറ്റ കുപ്പികൾ
കടകളിലും മറ്റും കനത്ത വെയിൽ കൊള്ളുന്ന രീതിയിൽ പ്ലാസ്റ്റിക് ബോട്ടിലിൽ പാനീയങ്ങൾ സൂക്ഷിച്ചിരിക്കുന്നതും സുരക്ഷിതമല്ല. മിനറൽ വാട്ടർ അടക്കമുള്ള പാനീയങ്ങൾ വിതരണം നടത്തുന്ന ഏജൻസികൾ മൂടിയില്ലാത്ത വാഹനങ്ങളിൽ വെയിലത്തു കൊണ്ടുപോകുന്നതും ആരോഗ്യവകുപ്പ് വിലക്കേണ്ടതാണ്. പ്ലാസ്റ്റിക് കുപ്പികളിലെ പാനീയങ്ങൾ അമിതമായി തണുപ്പിക്കുന്പോഴും ഇതേ പ്രശ്നം തന്നെ ഉണ്ടാകാമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡിസ്പോസബിൾ പ്ലേറ്റുകൾ
ചൂട് ഭക്ഷണം പ്ലാസ്റ്റിക് പേപ്പറുകളിൽ കഴിക്കാൻ നൽകുന്നതും പാഴ്സലായി നൽകുന്നതും മറ്റൊരു കെണിയാണ്. കാഴ്ചയിൽ വൃത്തിയും വെടിപ്പും തോന്നുമെങ്കിലും വില കൊടുത്തുവാങ്ങുന്നതു നിരവധി ആരോഗ്യപ്രശ്നങ്ങൾ കൂടിയാണെന്നതു മറക്കാതിരിക്കാം. ഭക്ഷ്യവിഭവങ്ങൾ ചൂടോടെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു നൽകരുതെന്ന നിർദേശങ്ങൾ പലപ്പോഴും ഉയർന്നിട്ടുണ്ടെങ്കിലും തട്ടുകടകളിലടക്കം ഇതൊന്നും പാലിക്കപ്പെടുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. ബജിയും മറ്റു നാലുമണി പലഹാരങ്ങളും ഇതേപോലെ തന്നെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് പല കച്ചവടക്കാരും കഴിക്കാനായി നൽകുന്നത്.
ഡിസ്പോസബിൾ പ്ലാസ്റ്റിക് പ്ലേറ്റുകളും കപ്പുകളും ഗ്ലാസുകളും പ്ലാസ്റ്റിക് വാഴയിലകളുമൊക്കെയാണ് മറ്റൊരു വില്ലൻ. പലപ്പോഴും ഇവ വാങ്ങിക്കൊണ്ടു വരുന്നപടി കഴുകാതെതന്നെ ഉപയോഗിക്കുന്ന രീതിയാണ് പലേടത്തുമുള്ളത്. പ്ലാസ്റ്റിക്കിലെ പൊടിയും കെമിക്കൽ അവശിഷ്ടങ്ങളുമൊക്കെ ഭക്ഷണത്തിൽ കലരാനുള്ള വഴിയാണ് നമ്മൾതന്നെ തുറക്കുന്നത്. ആവി പറക്കുന്ന ഭക്ഷണം പ്ലാസ്റ്റിക് ഇലകളിൽ വിളന്പുന്നതും പതിവാണ്.
പ്ലാസ്റ്റിക് പ്ലേറ്റുകൾക്കെതിരേ പ്രചാരണം ശക്തിപ്പെട്ടതോടെ കൂടുതൽ സുരക്ഷിതമെന്ന പേരിൽ മൃദുവായ സ്റ്റൈറഫോം പ്ലേറ്റുകൾ എത്തി. എന്നാൽ, ഇവ പ്ലാസ്റ്റിക്കിന്റെ മറ്റൊരു വകഭേദം തന്നെയാണെന്നതാണ് യാഥാർഥ്യം. ഡിസ്പോസബിൾ ആയ സ്റ്റൈറഫോം (Styrofoam) കപ്പുകളും പ്ലേറ്റുകളുമൊക്കെ അപകടകാരികളാണെന്ന് 2011 ജൂണിൽ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യുമൻ സർവീസസ് മുന്നറിയിപ്പു നൽകിയിരുന്നു. സ്റ്റൈറഫോമിൽ കാണപ്പെടുന്ന രാസഘടകം സ്റ്റൈറീൻ (Styrene) ആണ് കാൻസർ ഭീഷണിയടക്കം ഉയർത്തുന്നത്.
അച്ചാറിടുന്പോൾ
പണ്ടൊക്കെ ഭരണികളിലും മറ്റും സൂക്ഷിച്ചിരുന്ന അച്ചാറും അതുപോലെയുള്ള വിഭവങ്ങളും ഇന്നു പലരും പ്ലാസ്റ്റിക് പാത്രങ്ങളിലാണു സൂക്ഷിക്കുന്നത്. ഇത് ഒഴിവാക്കേണ്ടതാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് അസിഡിറ്റി കൂടുതൽ ഉള്ള ഭക്ഷ്യവിഭവങ്ങൾ. ഭക്ഷണം വിളന്പാൻ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്ന രീതികളും കഴിവതും ഒഴിവാക്കണം.
കുപ്പിപ്പാത്രങ്ങളും ക്ലേപാത്രങ്ങളുമാണ് ചൂട് വിഭവങ്ങൾ എടുക്കാൻ കൂടുതൽ സുരക്ഷിതം. ഭക്ഷണം തയാറാക്കാനുള്ള ചേരുവകൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിച്ചുവയ്ക്കുന്നതും കഴിവതും ഒഴിവാക്കണം. ചുരുക്കിപ്പറഞ്ഞാൽ ഭക്ഷ്യവിഭവങ്ങളുമായുള്ള പ്ലാസ്റ്റിക്കിന്റെ സന്പർക്കം കഴിയുന്നത്ര ഒഴിവാക്കുന്നതാണ് ആരോഗ്യപ്രദം.
കത്തിച്ചാൽ കളി മാറും!
തനിക്കു തന്നെയും മറ്റുള്ളവർക്കും പ്രകൃതിക്കും വലിയ ദുരന്തമാണ് പ്ലാസ്റ്റിക് കത്തിക്കുന്നവർ ക്ഷണിച്ചുവരുത്തുന്നത്. പ്ലാസ്റ്റിക് കൂടുകളും മറ്റു വസ്തുക്കളും ചപ്പുചവറുകൾക്കൊപ്പം കൂട്ടിയിട്ടു കത്തിക്കുന്നതു നാട്ടിലെങ്ങും സ്ഥിരം കാഴ്ചയാണ്. പ്ലാസ്റ്റിക് എളുപ്പത്തിൽ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കത്തിക്കൽ ഒരായിരം പ്രശ്നങ്ങൾക്കാണ് തിരികൊളുത്തുന്നത്.
പ്ലാസ്റ്റിക് കത്തിക്കുന്പോൾ അപകടകാരികളായ നിരവധി രാസവസ്തുക്കളാണ് അന്തരീക്ഷത്തിലേക്കു വമിക്കുന്നത്. കാർബണ്മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ്, ഡയോക്സിനുകൾ, ഫ്യൂറൻസ്, മറ്റു ലോഹപദാർഥങ്ങൾ തുടങ്ങി നിരവധി കെമിക്കലുകൾ അന്തരീക്ഷത്തിലും അല്ലാതെയും വ്യാപിക്കും. ഇവ ശ്വാസകോശത്തിൽ ചെന്നാൽ കാൻസർ അടക്കമുള്ള രോഗങ്ങൾ ക്ഷണിച്ചുവരുത്തുകയായിരിക്കും ഫലം.
ഡയോക്സിൻ ശ്വസിച്ചുകഴിഞ്ഞാൽ ശ്വാസതടസം, മന്ദത തുടങ്ങിയവ അനുഭവപ്പെടും. ദീർഘകാലാടിസ്ഥാനത്തിൽ ഇതു കാൻസർ പോലുള്ള രോഗങ്ങളിലേക്കും വ്യക്തിയെ നയിക്കും. സ്റ്റൈറൈൻ അടങ്ങിയ പ്ലാസ്റ്റിക് ആണ് കത്തിക്കുന്നതെങ്കിൽ സ്റ്റൈറൈൻ വാതകം ശ്വാസകോശം വഴിയും ത്വക്കിലൂടെയും ശരീരത്തിൽ കടക്കും. പല പ്രാവശ്യം ഇത് ആവർത്തിച്ചാൽ നാഡീവ്യവസ്ഥയെതന്നെ ഇവ താറുമാറാക്കും. തലവേദന, തളർച്ച, വിഷാദം ഒക്കെ പിറകെ എത്തിക്കോളും. ഹാനികരമായ വാതകങ്ങൾ പുറത്തേക്കു വമിക്കാതിരിക്കണമെങ്കിൽ 1,000 ഡിഗ്രി സെൽഷ്യസിൽ വേണം പ്ലാസ്റ്റിക് കത്തിച്ചുകളയാൻ. ഇതു ശേഷി കൂടിയ ആധുനിക ഇൻസിനറേറ്റർ ഉപയോഗിച്ചു ശാസ്ത്രീയമായി ചെയ്യേണ്ടതാണ്. ചെറുകിട സ്ഥാപനങ്ങളിലും വീടുകളിലുമൊക്കെ ഇത് അപ്രായോഗികവുമാണു താനും.
സാനിറ്ററി നാപ്കിൻ
പ്ലാസ്റ്റിക് മാലിന്യങ്ങളിൽ അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ ഏറ്റവും വലിയ ഭീഷണി സൃഷ്ടിച്ചകൊണ്ടിരിക്കുന്ന ഒന്നാണ് സാനിറ്ററി നാപ്കിനുകളും പാഡുകളും ഡയപ്പറുകളും. ലക്ഷക്കണക്കിനു സാനിറ്ററി പാഡുകളാണ് ഓരോ ദിവസം തെരുവിലോ പറന്പുകളിലോ ഒക്കെ മാലിന്യങ്ങളായി ഉപേക്ഷിക്കപ്പെടുന്നത്. സ്ത്രീകളും കുഞ്ഞുങ്ങളുമൊക്കെ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകൾ മിക്കവരും വീട്ടുവളപ്പുകളിൽതന്നെ കൂട്ടിയിട്ടു കത്തിച്ചുകളയുകയാണ് പതിവ്. അല്ലെങ്കിൽ എവിടെയെങ്കിലും കൊണ്ടുവലിച്ചെറിയും.
അശാസ്ത്രീയമായ ഈ ഒഴിവാക്കൽ രീതി മനുഷ്യനും പ്രകൃതിക്കും വരുത്തുന്ന ദോഷം ഇനിയും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പ്ലാസ്റ്റിക് അടങ്ങിയ സാനിറ്ററി പാഡുകൾ കത്തിക്കുന്നതു വൻ ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്. ഇതിലെ പ്രധാന ഘടകം പ്ലാസ്റ്റിക് ആണെന്ന ബോധ്യം പോലും മിക്കവർക്കും ഇല്ല എന്നതാണ് സത്യം. ഇവ കത്തിക്കുന്പോൾ അപകടകാരികളായ ഡയോക്സിനും ഫ്യൂറിനും വമിക്കും. ഇത്തരം മാലിന്യങ്ങൾ ശേഖരിക്കാനും ശാസ്ത്രീയമായി സംസ്കരിക്കാനും ശരിയായ സംവിധാനവും ബോധവത്കരണവും നടത്തിയില്ലെങ്കിൽ ഈ ദുരന്തം ആവർത്തിച്ചുകൊണ്ടേയിരിക്കും.
ചില പഠനങ്ങൾ പറയുന്നത് ഇന്ത്യയിൽ എന്പാടുമായി ഒരു മാസം നൂറു കോടിയോളം സംസ്കരിക്കാനാകാത്ത (Non-compostable sanitary pad) സാനിറ്ററി നാപ്കിനുകൾ ഉപയോഗിച്ചുതള്ളുന്നുണ്ടെന്നാണ്. ഇന്ത്യയിലെ 12 ശതമാനം സ്ത്രീകൾ നാപ്കിൻ ഉപയോഗിക്കുന്പോൾതന്നെ 9,000 ടണ് മാലിന്യമാണു സൃഷ്ടിക്കപ്പെടുന്നത്. ഈ സംഖ്യ ഒാരോ ദിവസവും കൂടിവരികയാണ്. ഇതു മുന്നിൽകണ്ടു പ്രകൃതിയിൽ അലിഞ്ഞു ചേരുന്ന (Bio-Degradable Sanitary Pads) പാഡുകൾ പ്രചരിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
കേന്ദ്രസർക്കാരും കുറഞ്ഞ വിലയിൽ ഇത്തരം പാഡുകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സുവിധ എന്ന പേരിൽ കേവലം രണ്ടര രൂപയ്ക്കാണ് പാഡ് പുറത്തിറക്കിയിരിക്കുന്നത്. ജൻഒൗഷധി കേന്ദ്രങ്ങൾ വഴിയാണ് ഇപ്പോൾ ഇവ വിതരണം ചെയ്യുന്നത്.
ഒാക്സോ ബയോഡീഗ്രേഡബിൾ (oxo-biodegradable) പ്ലാസ്റ്റിക് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഏറെ കാലതാമസം എടുക്കാതെ വിഘടിച്ച് ഇല്ലാതാകുന്നവയാണ് ഇത്തരം പ്ലാസ്റ്റിക്കുകളെന്നാണു പറയുന്നത്. വിഘടിച്ചുപോകാൻ സഹായിക്കുന്ന ചില രാസത്വരകങ്ങൾ ചേർത്തതാണ് ഈ പ്ലാസ്റ്റിക്. അതേസമയം, ഈ പ്ലാസ്റ്റിക്കിനോടും വിയോജിപ്പുള്ളവരുമുണ്ട്.
മാത്രമല്ല, സാധാരണ പ്ലാസ്റ്റിക് ചേർന്ന സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നതു സ്ത്രീകൾക്ക് അലർജി, അണുബാധ, രാസവസ്തുക്കൾ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ, ഗർഭാശയ പ്രശ്നങ്ങൾ എന്നിവയ്ക്കും വഴിതെളിച്ചേക്കാമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ പ്രകൃതിക്കും മനുഷ്യനും ദോഷം വരാത്ത ഉത്പന്നങ്ങൾ അധികൃതർ പ്രചരിപ്പിക്കുകയും സമൂഹം പിന്തുടരുകയും ചെയ്യണം.
ഇപ്പറഞ്ഞതൊക്കെ പ്ലാസ്റ്റിക്കുമായുള്ള അതിരുവിട്ട സഹവാസം, ഉപയോഗം മനുഷ്യനു നേരിട്ടുണ്ടാക്കുന്ന ചില ദോഷങ്ങളെക്കുറിച്ചാണ്. എന്നാൽ, മനുഷ്യന്റെ ഒൗചിത്യമില്ലാത്ത പ്ലാസ്റ്റിക് ഉപയോഗം പ്രകൃതിക്കു വരുത്തിവയ്ക്കുന്ന ദോഷങ്ങൾ വിവരണാതീതമാണ്. അതിനെക്കുറിച്ചു നാളെ.
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യന്-5/ ജോൺസൺ പൂവന്തുരുത്ത്