ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
പത്രം വന്നപാടെ കാരണവർ കൈക്കലാക്കി. കണ്ണട വച്ചാലും കണ്ണുപിടിക്കുന്ന സ്ഥിതിയല്ല. എങ്കിലും തലക്കെട്ടെങ്കിലും വായിച്ചിട്ടേ ഇനി ആർക്കെങ്കിലും പത്രം കിട്ടൂ. കാരണവർ തപ്പിത്തടഞ്ഞു പത്രം വായിക്കുന്പോൾ സമീപത്തുതന്നെ മൊബൈലിൽ തപ്പിത്തടയുകയാണ് കൊച്ചുമകൻ. രാവിലെ എഴുന്നേറ്റു മുഖം കഴുകുന്നതിനു മുന്പേ മൊബൈലിൽ തൊട്ടുതൊഴുതില്ലെങ്കിൽ അവനൊരു സമാധാനമില്ല. അല്പം കഴിഞ്ഞപ്പോൾ അടുക്കളയിൽനിന്നൊരു ഗർജനം: “അപ്പച്ചനു ചായ കൊടുക്കാൻ നേരമായി, നീ ഇതുവരെ പോയില്ലേ..?’’ അടുത്ത കടയിൽ പോയി പാലു വാങ്ങാൻ പറഞ്ഞുവിട്ട മകനാണ് അതിരാവിലെ ഇൻസ്റ്റഗ്രാം നോക്കി പാൽപ്പുഞ്ചിരി പൊഴിച്ചുകൊണ്ടിരിക്കുന്നത്.
ഇനി വൈകിയാൽ അടുക്കളയിൽനിന്നു നാസയുടെ റോക്കറ്റിനേക്കാൾ വേഗത്തിൽ കലമോ ചെരുവമോ തന്റെ തലയിൽ ലാൻഡ് ചെയ്യാൻ സാധ്യതയുണ്ടെന്നു മനസിലാക്കിയ പയ്യൻ മനസില്ലാമനസോടെ കടയിലേക്കു പോകാൻ എഴുന്നേറ്റു. പോകുന്നവഴിക്കു കാരണവരെ പാളിയൊന്നു നോക്കി. ഇവിടെ നടക്കുന്ന പുകിലുകളൊന്നും ശ്രദ്ധിക്കാതെ പുള്ളിക്കാരൻ തലക്കെട്ടുകളുമായി തല്ലുമാല നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തൊരു സുഖം, കടയിൽ പോകേണ്ട, പാലു വാങ്ങേണ്ട, അടുക്കളയിൽനിന്നു പാഞ്ഞുവരുന്ന പറക്കുംതളികകളെ പേടിക്കേണ്ടേ. സമയാസമയങ്ങളിൽ ചായ, ഫുഡ്... വല്യപ്പച്ചന്റെ സമയം... ഇങ്ങനെ പിറുപിറുത്തുകൊണ്ട് പയ്യൻ പുറത്തേക്കു നടന്നു.
പാലുമായി തിരിച്ചെത്തിയതും പത്രത്തിൽ തല പൂഴ്ത്തിയിരുന്ന കാരണവർ മുഖമുയർത്തി ഒറ്റ ചോദ്യം. “എടാ ഇപ്പോഴത്തെ പിള്ളേരെല്ലാം എംഡിക്കും എംഎയ്ക്കുമാണോടാ പഠിക്കുന്നത്?’’
ചോദ്യം കേട്ട പയ്യൻ എത്തുംപിടിയും കിട്ടാതെ വല്യപ്പച്ചനെ നോക്കി. “അല്ലാ കുറേക്കാലം മുന്പുവരെ പിള്ളേരെല്ലാം എൻജിനിയറിംഗും നഴ്സും പഠിക്കാൻ പോക്കായിരുന്നല്ലോ. ഇപ്പോൾ പത്രവും ടിവിയും തുറന്നാൽ എംഡിയുടെയും എംഎയുടെയും വിശേഷമേയുള്ളൂ. എല്ലാ ദിവസവും പത്രത്തിൽ തലക്കെട്ടും കാണാം, ഇന്നുമുണ്ട്. എല്ലാവരുംകൂടി എന്തിനാണോ ഇതുതന്നെ പഠിക്കാൻ പോകുന്നത്?’’
ഗോവിന്ദൻസഖാവിന്റെ താത്വികാവലോകനം കേട്ടു കണ്ണുമിഴിക്കുന്ന പത്രക്കാരെപ്പോലെ അന്തംവിട്ടുനിന്ന പയ്യൻ പതിയെ പത്രമെടുത്തു തലക്കെട്ടു വായിച്ചു. “എംഡിഎംഎയുമായി വിദ്യാർഥികൾ... ’’
“അയ്യോ ഇതാണോ വല്യപ്പച്ചൻ പറഞ്ഞ എംഡിയും എംഎയും. ഇതു പഠിച്ചാൽ മിക്കവാറും ഉടനെ പാസാകും, ഒന്നുകിൽ ഉള്ളേ പോകാനുള്ള സർട്ടിഫിക്കറ്റ് കിട്ടും, അല്ലെങ്കിൽ മുകളിലേക്കു പോകാനുള്ള വീസ കിട്ടും. വല്യപ്പച്ചാ ഇതു പഠിത്തവും പത്രാസുമൊന്നുമല്ല. മറ്റവനാ, മറ്റവൻ.’’
“ഏതവനായാലും നീ കാര്യം പറയടാ’’- കാരണവർ അക്ഷമനായി.
“വല്യപ്പച്ചാ, എംഡിഎംഎ, എൽഎസ്ഡി എന്നൊക്കെ പറഞ്ഞാൽ മയക്കുമരുന്നാ കൊടും മയക്കുമരുന്ന്.’’
“ഓഹോ.. പണ്ടൊക്കെ കഞ്ചാവ് എന്നും കറപ്പെന്നുമൊക്കെയായിരുന്നു കേട്ടിട്ടുള്ളത്. കാലം മാറിയപ്പോൾ മയക്കുമരുന്നിനും ചുരുക്കപ്പേരൊക്കെ ആയോ?’’
“ചുരുക്കപ്പേരു മാത്രമല്ല നാട്ടുകാരെ ചുറ്റിക്കുന്ന പേരുകളുമുണ്ട്. ആന്പിള്ളേരും പല പെന്പിള്ളേരും ഇപ്പോൾ ഈ ചുരുക്കപ്പേരിനു പിന്നാലെ പരക്കംപാച്ചിലിലാണ്. പിന്നെ കുളി വേണ്ട, മുടി വെട്ടേണ്ട, പഠിത്തം വേണ്ട, ജോലി വേണ്ട, വീട്ടുകാരെ വേണ്ട, നാട്ടുകാരെ പിന്നെ വേണ്ടേ വേണ്ട... ആകെ വേണ്ടതു രണ്ടു പുകയും പായാനൊരു വണ്ടിയും!’’
എന്തായാലും നാടു മുഴുവൻ പുകഞ്ഞുതീരാറായപ്പോഴാണ് നമ്മുടെ സർക്കാരിന്റെ മൂട് പുകഞ്ഞുതുടങ്ങിയിരിക്കുന്നത്. പുകച്ച കേസ് ആയതുകൊണ്ടാണോ എന്നറിയില്ല, അന്വേഷണം മിക്കവാറും എത്തുന്നതു പുകമറയിലാണ്. ഇതെല്ലാം എവിടെനിന്നാണ് വരുന്നതെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ ആർക്കുമറിയില്ല. ഇത്തവണയെങ്കിലും സർക്കാർ ആളിക്കത്തിയില്ലെങ്കിൽ അധികം വൈകാതെ ഈ നാടിന്റെ പുക കാണേണ്ടിവരും!
മിസ്ഡ് കോൾ
= ശശി തരൂർ എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ യോഗ്യനെന്നു കെ. സുധാകരൻ.
- വാർത്ത
=കെപിസിസി അല്ലല്ലോ അല്ലേ..!