ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ആരോ വിളിക്കുന്നതു കേട്ടുകൊണ്ടാണ് ഭരതന്ചേട്ടന് വീടിനു പുറത്തേക്കു തലനീട്ടിയത്. കൈയില്‍ എന്തോ കുറ്റിയും പേപ്പറുമൊക്കെയായി മൂന്നാലു പേര് വീടിനു മുന്നില്‍. രാവിലെതന്നെ പിരിച്ചൊടിക്കാന് വന്നിരിക്കുകയാണോ? പുറത്തേക്കിട്ട തല അതേപോലെ അകത്തേക്കു വലിച്ചു കതകിനു കുറ്റിയിട്ടാലോ എന്ന് ആലോചിക്കുന്നതിനിടയിലാണ് മുന്നില്‍ നിന്ന പ്രമുഖന്റെ ശബ്ദം: ഭരതന്ചേട്ടനല്ലേ, ഞങ്ങള്‍ ചേട്ടനെ അന്വേഷിച്ചു വന്നതാണ്. ഒരു അത്യാവശ്യ കാര്യമുണ്ട്.
പണ്ടേ ലേശം കൗതുകം കൂടുതലായതിനാല്‍ ഇത്രയും കേട്ടതോടെ തല മാത്രമല്ല, ഫുള്‍ ബോഡിയുമായി ഭരതന്ചേട്ടന് പുറത്തേക്കു വന്നു. ആളെ ആകമാനം ഒന്നു സ്കാനിംഗ് നടത്തിയിട്ട് പിന്നില്‍ നിന്ന ചെറുപ്പക്കാരന് മുന്നില്‍ നിന്ന പ്രമുഖന്റെ ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു: “കുഴപ്പമില്ല, ഒന്നു പുട്ടിയിട്ടെടുത്താല് മതി.”
വന്നവര്‍ തന്നെ അടിമുടി നോക്കുന്നതു കണ്ട് ഭരതന്ചേട്ടന് ആകെ ടെന്‍ഷൻ. ""എന്താ കാര്യം? നിങ്ങള്‍ ആരാ?''
മറുപടി പറഞ്ഞത് മുന്നില്‍ നിന്ന പ്രമുഖൻ. ""ഭരതന്ചേട്ടാ, ഞങ്ങള്‍ ചേട്ടനെ ഒരു ചടങ്ങിനു ക്ഷണിക്കാന്‍ വന്നതാ. ഈ ജംഗ്ഷനില്‍ ഞങ്ങളുടെ ഒരു പുതിയ ഹോട്ടല്‍ തുറക്കുകയാണ്. അടുത്തയാഴ്ച ഉദ്ഘാടനം.''
""അയ്യോ സാറുമ്മാരെ, ഞാന്‍ അങ്ങനെ വലിയ ഹോട്ടലിലൊന്നും കയറുന്ന ശീലമുള്ള ആളല്ല. എങ്കിലും നിങ്ങള്‍ വിളിച്ചതല്ലേ, വന്നേക്കാം.''
""ഭരതന്ചേട്ടന് വന്നാല്‍ മാത്രം പോരാ, ഞങ്ങളുടെ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യണം. അതിനു വിളിക്കാനാണു വന്നത്.''
തന്നോടുതന്നെയാണോ പറഞ്ഞതെന്ന മട്ടില്‍ ഭരതന്ചേട്ടന് ഞെട്ടി. എന്നിട്ട് വന്നവരെ നോക്കി അന്തംവിട്ടു നിന്നു. പറഞ്ഞതു ഭരതന്ചേട്ടന് അത്ര പിടികിട്ടിയില്ലെന്നു തോന്നിയിട്ടാവണം, പ്രമുഖന് വീണ്ടും പറഞ്ഞു: ""ഞങ്ങളുടെ പുതിയ ഹോട്ടലിന്റെ ഉദ്ഘാടകന്‍ ഭരതേട്ടനാണ്. രാവിലെ ഒരുങ്ങി നിന്നാല്‍ മതി. ഞങ്ങള്‍ കാറുമായി വന്നു കൊണ്ടുപൊയ്ക്കോളാം.''
സാധാരണ ഹണിറോസുമാരും പണിയില്ലാ ഹീറോമാരുമൊക്കെ ഉദ്ഘാടനം ചെയ്യുന്ന ഹോട്ടലൊക്കെ താന്‍ ഉദ്ഘാടനം ചെയ്യണമെന്നോ?
""സാറുമ്മാരെ, രാവിലെ ആളെ കളിയാക്കാനിറങ്ങിയിരിക്കുകയാണോ? കൂലിപ്പണിക്കാരനായ ഞാന്‍ നിങ്ങളുടെ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യണമെന്നൊക്കെ പറഞ്ഞാല്‍...?''
""എല്ലാവരും കൂലിക്കല്ലേ ചേട്ടാ പണിയെടുക്കുന്നത്. നാട്ടില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ആളെക്കൊണ്ട് ഹോട്ടല്‍ ഉദ്ഘാടനം നടത്തിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അങ്ങനെയിരിക്കുമ്പോഴല്ലേ, ഭരതൻചേട്ടന് താരമായത്.''
""ഞാന്‍ താരമായെന്നോ...?'' ഭരതന്ചേട്ടന് വണ്ടറടിച്ചു. ""അപ്പോള്‍ നാട്ടില്‍ നടക്കുന്ന പുകിലൊന്നും ചേട്ടന് അറിയുന്നില്ലേ... ഇന്ത്യനൊക്കെ പോയി, ഭരതനാണ് ഇപ്പോള്‍ താരം. രാജ്യത്തിന്റെ പേരുതന്നെ ഭാരത് എന്നാകാന്‍ പോകുവല്ലേ. ഭാരതവും ഭരതും ഭരതനുമൊക്കെയാണ് ഇനി താരങ്ങള്‍. അപ്പോള്‍ എല്ലാം പറഞ്ഞപോലെ.. തിങ്കളാഴ്ച ഞങ്ങള്‍ വരാം. റെഡിയായി നിന്നോണം. അന്ന് ഇടാനുള്ള വേഷവും ഞങ്ങള്‍ കൊണ്ടുവരും.'' ഇത്രയും പറഞ്ഞിട്ട് അവര്‍ മടങ്ങി.
ഭരതന്ചേട്ടന് സ്വപ്നലോകത്തിലെ ബാലഭാസ്കറിനെപ്പോലെ ചുറ്റും നോക്കി. ഇന്നേവരെ സ്വന്തം പേരിനെക്കുറിച്ചു പുള്ളിക്കാരന് അത്ര വലിയ മതിപ്പ് തോന്നിയിരുന്നില്ല. അറിയാവുന്ന പുതിയ പിള്ളേര്‍ക്കൊന്നും ഭരതന് എന്നൊരു പേരും കേട്ടിട്ടില്ല. ഒരു പഴഞ്ചന്‍ സ്റ്റൈല്‍ എന്നു കരുതിയിരിക്കുമ്പോഴാണ് പേരിന്റെ പെരുമയിൽ ആളെത്തിയിരിക്കുന്നത്. എത്തുംപിടിയും കിട്ടാതെ ഭരതൻചേട്ടൻ വീട്ടിലേക്കു കയറാനൊരുങ്ങിയപ്പോൾ അടുത്ത വണ്ടി വീടിനു മുറ്റത്തേക്കു വന്നു ബ്രേക്കിട്ടു. നാട്ടിലെ ദേശീയ പാര്‍ട്ടിക്കാരാണ്. ""ഭരതന്ചേട്ടാ വരണം, ഇന്നു വൈകിട്ട് ജംഗ്ഷനില്‍ പൊതുയോഗമുണ്ട്. ചേട്ടനാണ് മുഖ്യാതിഥി!''. ഭരതൻചേട്ടൻ, പേരു പറയാതെ ചെറിയ വെടി ഒന്ന്, വലിയ വെടി പിറകെ!
മിസ്ഡ് കോൾ
=ജിഎസ്ടി ഭവനിൽ സ്ഥലംമാറിപ്പോയ ഇടത് ഉദ്യോഗസ്ഥന്റെ അലമാരയിൽ ചെന്പുതകിട്, ഏലസ്, കോഴിമുട്ട...
- വാർത്ത
=ഒരു പരിപ്പുവടകൂടി ആകാമായിരുന്നു!