ബജറ്റ് 2018-19: ആദായനികുതിയിൽ കാര്യമായ മാറ്റമില്ല
കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്രബജറ്റിൽ വ്യക്തികളുടെ ആദായനികുതിനിരക്കിൽ യാതൊരു മാറ്റവുമില്ല. 250 കോടി വരെ വിറ്റുവരവുള്ള കന്പനികൾക്ക് നികുതിനിരക്ക് 25 ശതമാനമാക്കി കുറച്ചു. നിലവിൽ മൂന്നു ശതമാനമായിരുന്ന വിദ്യാഭ്യാസ സെസ് പേരു മാറ്റി ആരോഗ്യവിദ്യാഭ്യാസ സെസ് ആക്കി നാലു ശതമാനം നിരക്കിലേക്കുയർത്തി. 14 വർഷമായി ഇല്ലാതിരുന്ന സ്റ്റാൻഡാർഡ് ഡിഡക്ഷൻ ശന്പളക്കാർക്ക് പുനഃസ്ഥാപിച്ചു. 40,000 രൂപയാണു കിഴിവ്. മുതിർന്ന പൗരന്മാർക്ക് മെഡിക്ലെയിം പോളിസികൾക്കുള്ള ഇളവ് 50,000 രൂപയാക്കി വർധിപ്പിച്ചു. ഓഹരികളുടെ ദീർഘകാല മൂലധനനേട്ടത്തിന് പത്തു ശതമാനം നികുതി ചുമത്തി.
ശന്പളവരുമാനക്കാർക്ക്
ശന്പളവരുമാനക്കാർക്ക് സ്റ്റാൻഡാർഡ് ഡിഡക്ഷൻ ആയി 40,000 രൂപയുടെ കിഴിവ് ലഭിക്കും. 2005-06ലെ യൂണിയൻ ബജറ്റിൽ അന്നത്തെ ധനകാര്യമന്ത്രി പി. ചിദംബരമാണ് ശന്പളക്കാർക്ക് ലഭിച്ചിരുന്ന ഈ ആനുകൂല്യം നിർത്തലാക്കിയത്. പക്ഷേ, 40,000 രൂപയുടെ ഇളവ് എന്നു പേരുണ്ടെങ്കിലും നിലവിലുള്ള രണ്ട് നികുതി ആനുകൂല്യങ്ങൾ നിർത്തലാക്കിയിട്ടുണ്ട്. 15,000 രൂപ വരെ മെഡിക്കൽ ചെലവുകൾക്കു ലഭിച്ചിരുന്ന ആനുകൂല്യവും 19,200 രൂപ വരെ ലഭിച്ചിരുന്ന ട്രാൻസ്പോർട്ടേഷൻ അലവൻസും ഇതോടൊപ്പം നിർത്തലാക്കി. ഫലത്തിൽ 5,800 രൂപയുടെ ആനുകൂല്യമാണ് ശന്പളവരുമാനക്കാർക്കു ലഭിക്കുക.
നിലവിൽ മൂന്നു ശതമാനം മാത്രമുണ്ടായിരുന്ന സെസ് നാലു ശതമാനമാക്കിയതോടെ നികുതിച്ചെലവ് കൂടി. 40,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ അനുവദിക്കുന്നതുമൂലം നികുതി വരുമാനത്തിൽ 8,000 കോടിയുടെ വരുമാനനഷ്ടം ഉണ്ടാവും എന്ന് ധനകാര്യമന്ത്രി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും സെസ് വർധിപ്പിക്കുന്നതിലൂടെ 11,000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നും കണക്കുകൾ കാണിക്കുന്നു.
ഉയർന്ന ശന്പളവരുമാനമുള്ള നികുതിദായകർക്ക് ഫലത്തിൽ നികുതിവർധന ഉണ്ടാകുന്നതായി കാണാം. ഉദാഹരണത്തിന്, 2016-17ൽ 20 ലക്ഷം രൂപ വാർഷികശന്പളമുള്ള വ്യക്തിയുടെ നികുതി ട്രാൻസ്പോർട്ടേഷനും മെഡിക്കൽ അലവൻസിനും ശേഷം വരുന്നത് സെസ് ഉൾപ്പെടെ 4,14,307 രൂപയാണ്. (4,02,240 രൂപ നികുതിയും 12,067 രൂപ സെസും). എന്നാൽ, പ്രസ്തുത വ്യക്തിക്ക് 2018-19ൽ സ്റ്റാൻഡാർഡ് ഡിഡക്ഷൻ ലഭിക്കുന്പോൾ നികുതിത്തുക സെസ് ഉൾപ്പെടെ 4,16,520 രൂപയായി (4,00,500 രൂപ നികുതി 16,020 രൂപ സെസ്) വരുന്നതായി കാണുന്നു. ഫലത്തിൽ പ്രസ്തുത വ്യക്തി 2,213 രൂപ അധികമായി നല്കേണ്ടിവരുന്നുണ്ട്.
ശന്പളവരുമാനക്കാർക്ക് ഈ ആനുകൂല്യം നല്കുവാൻ ധനകാര്യമന്ത്രി ഒരു കാരണവും ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്. 2015-16 സാന്പത്തികവർഷത്തിൽ 1.89 കോടി ശന്പളവരുമാനക്കാർ അടച്ച ആദായനികുതി 1.44 ലക്ഷം കോടിരൂപ ആയിരുന്നു. അതായത് ശരാശരി ഒരു ശന്പളക്കാരൻ 76,306 രൂപ ആദായനികുതി അടച്ചു. എന്നാൽ, 1.88കോടി ബിസിനസുകാരും പ്രൊഫഷണലുകളുംകൂടി അടച്ച മൊത്തം ആദായനികുതി 48,000 കോടിരൂപ മാത്രമായിരുന്നു. അതായത് ശരാശരി ഒരു ബിസിനസുകാരൻ അടച്ച നികുതി വെറും 25,753 രൂപ മാത്രമാണ്. അതുകൊണ്ടാണ് ശന്പളവരുമാനക്കാർക്ക് ഈ സ്റ്റാൻഡാർഡ് ഡിഡക്ഷൻ എന്ന ആനുകൂല്യം നല്കിയതത്രേ!
ഓഹരിയുടെ ദീർഘകാല മൂലധനനേട്ടത്തിന്
നിലവിൽ ഓഹരികളുടെ ദിർഘകാല മൂലധനനേട്ടത്തിന് സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് അടച്ചിട്ടുണ്ടെങ്കിൽ നികുതി ഒഴിവുണ്ടായിരുന്നു. ഓഹരികൾ ഒരു വർഷത്തിൽ കൂടുതൽ കൈവശം വച്ചാലാണ് ദീർഘകാലം എന്നു പറയുന്നത്. എന്നാൽ, പുതിയ ബജറ്റ് അനുസരിച്ച് ഒരു ലക്ഷം രൂപയിൽ കൂടുതൽ ഓഹരിയിൽനിന്നും ദീർഘകാല മൂലധനനേട്ടം ഉണ്ടായാൽ പത്തു ശതമാനം നികുതി നല്കണം. ഹ്രസ്വകാലനേട്ടത്തിന് 15 ശതമാനം നിരക്കിലാണ് നികുതി. ഇക്വിറ്റി ഓറിയന്റഡ് മ്യൂച്വൽഫണ്ടുകളുടെ യൂണിറ്റുകൾക്കും പ്രസ്തുത നികുതി ബാധകമാണ്. ദീർഘകാല ഓഹരികളുടെ വില്പനയിൽ മൊത്തം 3,67,000 കോടിയുടെ മൂലധനനേട്ടം ഉണ്ടാവുമെന്നും ഇതിൽ ഭൂരിഭാഗവും കോർപറേറ്റ് സ്ഥാപനങ്ങളും എൽഎൽപികളും ആണ് സ്വന്തമാക്കുന്നതെന്നും ഗവണ്മെന്റ് കണക്കുകൂട്ടുന്നു. മൂലധനനേട്ടം കണക്കാക്കുന്പോൾ 2018 ജനുവരി 31 ലെ ഓഹരികളുടെ വിലയാണ് അടിസ്ഥാനവിലയായി കണക്കാക്കേണ്ടത്. ഹോൾഡിംഗ് കാലാവധി കണക്കുകൂട്ടുന്നത് വാങ്ങിയ തീയതിതന്നെ വച്ചാണ്.
മുതിർന്ന വ്യക്തികൾക്ക്
പലിശയ്ക്ക് നികുതിഒഴിവ് 60 വയസുകഴിഞ്ഞ മുതിർന്ന വ്യക്തികൾക്കു ബാങ്കിൽനിന്നും പോസ്റ്റ്ഓഫീസുകളിൽനിന്നുമുള്ള നിക്ഷേപങ്ങൾക്കു ലഭിക്കുന്ന പലിശയ്ക്ക് 50,000 രൂപവരെ 80 ടിടിബി വകുപ്പനുസരിച്ച് നികുതി ഒഴിവുണ്ട്. ഇതിൽ സഹകരണബാങ്കിൽനിന്നു ലഭിക്കുന്ന പലിശയും ഉൾപ്പെടുത്താം. പ്രസ്തുത പലിശയിൽനിന്നു സ്രോതസിൽ നികുതി പിടിക്കില്ല. നിലവിൽ എല്ലാവർക്കും സേവിംഗ്സ് അക്കൗണ്ടിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് 80 ടിടിഎ വകുപ്പനുസരിച്ച്10,000 രൂപ നികുതി ഒഴിവ് ലഭിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇനിമുതൽ ഇത് മുതിർന്ന പൗരന്മാർക്ക് ലഭിക്കില്ല.
മെഡിക്ലെയിം പോളിസി
മുതിർന്ന വ്യക്തികൾക്ക് 80ഡി വകുപ്പനുസരിച്ച് ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾക്ക് നിലവിലുണ്ടായിരുന്ന 30,000 രൂപയുടെ കിഴിവ് 50,000 രൂപയാക്കി വർധിപ്പിച്ചു.
ചികിത്സച്ചെലവുകൾക്ക്
60 വയസുകഴിഞ്ഞ മുതിർന്ന വ്യക്തികൾക്കു ക്രിട്ടിക്കൽ ഇൽനെസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന രോഗങ്ങൾക്കുവേണ്ടി ചെലവാകുന്ന രൂപയ്ക്ക് 60,000 രൂപയുടെയും 80 വയസ് കഴിഞ്ഞവർക്കുവേണ്ടി ചെലവാക്കുന്ന രൂപയ്ക്ക് 80,000 രൂപയുടെയും കിഴിവുകൾ ലഭിച്ചിരുന്നു. ഇത് എല്ലാ മുതിർന്ന പൗരന്മാർക്കും ഒരുപോലെ ഒരു ലക്ഷം രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്.
മാറ്റങ്ങൾ
1. 80 പി വകുപ്പനുസരിച്ച് 100 കോടിയിൽ താഴെ വിറ്റുവരവുള്ള അഗ്രികൾച്ചറൽ കന്പനികൾക്കും കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്കും ഉണ്ടാവുന്ന 100 ശതമാനം ലാഭവും നികുതിയിൽനിന്ന് ഒഴിവുള്ളതാക്കിയിട്ടുണ്ട്. അംഗങ്ങളുടെ കൈയിൽനിന്നായിരിക്കണം കാർഷികവിളകൾ വാങ്ങേണ്ടത്.
2. 2016-17 സാന്പത്തികവർഷത്തിൽ 50 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള കന്പനികൾക്ക് നികുതിനിരക്ക് 25 ശതമാനമായിരുന്നു. 2018-19ൽ ഇത് 250 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള കന്പനിക്ക് എന്നാക്കി 25 ശതമാനം നിരക്കിൽ നികുതി ഈടാക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 50 കോടി രൂപയിൽ കൂടുതൽ ടേണോവറുള്ള കന്പനികൾക്ക് 30 ശതമാനമായിരുന്നു നികുതിനിരക്കുകൾ.
3. ധർമസ്ഥാപനങ്ങൾക്ക്
സ്രോതസിൽ നികുതി പിടിക്കേണ്ട അവസരങ്ങളിൽ ധർമസ്ഥാപനങ്ങൾ അവ പിടിക്കാതെ നടത്തുന്ന പണമിടപാടുകൾ ധർമസ്ഥാപനങ്ങൾ ചാരിറ്റബിൾ കാര്യങ്ങൾക്ക് ചെലവാക്കിയതായി കണക്കാക്കില്ല. അതുപോലെതന്നെ 10,000 രൂപയിൽ കൂടുതൽ കാഷായി നടത്തുന്ന ചെലവുകളും ധർമപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായി കണക്കാക്കില്ല. അങ്ങനെ വരുന്പോൾ പ്രസ്തുത തുകയ്ക്ക് നികുതി അടയ്ക്കേണ്ടി വരും.
4. നഷ്ടപരിഹാരം
തൊഴിലുടമ നല്കുന്നതോ ബിസിനസ് കോണ്ട്രാക്ട് അവസാനിപ്പിക്കുന്പോൾ ലഭിക്കുന്നതോ ആയ നഷ്ടപരിഹാരം ഇനി മുതൽ നികുതിദായകമായ വരുമാനമായി കണക്കാക്കപ്പെടും.