ന്യൂഡൽഹി: ലോകത്തെ ഞെട്ടിച്ച കലാപത്തിന്റെ ഒന്നാം വാർഷികത്തിലും മണിപ്പുരിൽ തീയണഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ ഉള്ളിലെ കനലെരിയുകയാണ്. അക്രമങ്ങളുടെയും കൊടുംക്രൂരതകളുടെയും വിങ്ങുന്ന ഓർമകൾ ജനമനസുകളിൽ നീറിപ്പുകയുകയാണ്.
12 മാസങ്ങൾ കഴിഞ്ഞിട്ടും പകയും വെറുപ്പും മാറാത്ത ജനതകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണു കൂടുതലും. അക്രമങ്ങൾ അമർച്ച ചെയ്യാനും സമാധാനം പുനഃസ്ഥാപിക്കാനും പരാജയപ്പെട്ട ഭരണകൂടങ്ങളോടുള്ള രോഷവും ജനങ്ങൾ മറച്ചുവയ്ക്കുന്നില്ല.
ഇരുനൂറിലധികം പേർ കൊല്ലപ്പെടുകയും അര ലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്ത മണിപ്പുരിൽ കൊലപാതകങ്ങളും അക്രമങ്ങളും മാസങ്ങൾക്കു ശേഷവും തുടർക്കഥയാകുന്നു. വെടിവയ്പും അക്രമവും നിലയ്ക്കുന്നില്ല.
സിആർപിഎഫ് ജവാന്മാർ അടക്കം നിരവധി പേർ കഴിഞ്ഞയാഴ്ചയും കൊല്ലപ്പെട്ടു. മുഖ്യമന്ത്രി ബിരേൻ സിംഗും കേന്ദ്ര, സംസ്ഥാന സർക്കാരുകളും നിംസഗതയോടെയോ തികച്ചും പക്ഷപാതപരമായോ തുടരുന്നതാണ് അതിശയം. അക്രമം നിയന്ത്രിക്കാനും അക്രമികളെ നിയമത്തിനു മുന്നിലെത്തിച്ചു ശിക്ഷിക്കാനും പോലീസും സർക്കാരും തയാറായിട്ടില്ല.
രാജ്യത്തിനാകെ വേദനയുണ്ടാക്കിയ കലാപം തുടങ്ങിയ ശേഷം ഇന്നേവരെ ആ സംസ്ഥാനം സന്ദർശിക്കാനോ ഇരകളെ നേരിട്ട് ആശ്വസിപ്പിക്കാനോ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായിട്ടില്ല.
എന്നിട്ടും, കേന്ദ്ര സർക്കാരിന്റെ സമയോചിത ഇടപെടലും മണിപ്പുർ സർക്കാരിന്റെ ശ്രമങ്ങളും മൂലം സംസ്ഥാനത്തെ സ്ഥിതിഗതികളിൽ പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നാണു കഴിഞ്ഞ ഏപ്രിൽ എട്ടിന് ആസാമിലെ ഇംഗ്ലീഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞത്.
മെയ്തെയ് ഭൂരിപക്ഷ ഇംഫാലിലെ തഴ്വാരങ്ങളും കുക്കി ഭൂരിപക്ഷ മലയോര പ്രദേശങ്ങളും തമ്മിൽ രണ്ടു രാജ്യമെന്ന പോലെ പരസ്പര സംഘർഷം ഒരു വർഷത്തോളമായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അവകാശവാദം.
മോദി പറഞ്ഞതിനു ശേഷവും സുരക്ഷാ സൈനികരും ചെറുപ്പക്കാരും അടക്കം അക്രമങ്ങളിൽ കൊല്ലപ്പെട്ടു. സൈനികവാഹനം തടഞ്ഞുനിർത്തി തോക്കുകൾ കൊള്ളയടിക്കാൻ ശ്രമിച്ച മെയ്തെയ് സ്ത്രീകളെ പിരിച്ചുവിടാൻ സൈനികർക്ക് ആകാശത്തേക്കു പലതവണ വെടിവയ്ക്കേണ്ടി വന്നു.
ഫെബ്രുവരിക്കു ശേഷം ഏതാനും ആഴ്ചകൾ നിലച്ചിരുന്ന അക്രമങ്ങളാണു വീണ്ടും ഉണ്ടായത്.
നോക്കുകുത്തിയായ കമ്മീഷനുകൾ
മണിപ്പുരിലെ ക്രമസമാധാന പാലനം തകർന്നിട്ട് ഒരു വർഷമായി. ക്രമവും പാലനവും സമാധാനവും ഇല്ലാത്ത നില. ഒരു സംസ്ഥാനത്തെ ജനങ്ങൾ പരസ്പരം വെട്ടിയും കുത്തിയും വെടിവച്ചും ബോബെറിഞ്ഞും കൊല്ലുന്നതു തുടർന്നിട്ടും നിരവധി ആയുധപ്പുരകൾ കൊള്ളയടിച്ചിട്ടും സ്ത്രീകളെ കൂട്ടബലാൽസംഗം ചെയ്തിട്ടും പോലീസും കേന്ദ്രസേനകളും നോക്കുകുത്തികളാകുന്ന നില.
കൃത്യമായ നിർദേശം നൽകിയാൽ മണിക്കൂറുകൾ കൊണ്ട് ഏതു കലാപവും അമർച്ച ചെയ്യാൻ ത്രാണിയുള്ള ഇന്ത്യൻ സൈന്യത്തിന്റെ മനോവിര്യം തകർക്കുന്ന സ്ഥിതിവിശേഷം. ഭരിക്കുന്ന സർക്കാരുകളുടെ തോന്ന്യാസവും വലിയ വീഴ്ചയുമാണ് ഇതിൽ പ്രകടമാണ്.
ഭരണഘടനാ, നിയമ വ്യവസ്ഥകൾ പലതിനും മണിപ്പുരിൽ പുല്ലുവിലയായതാണു ദുരന്തം. മനുഷ്യാവകാശ ലംഘനങ്ങളുടെ എണ്ണിയാൽ തീരാത്ത സംഭവ പരന്പരകളാണ് മണിപ്പുരിലുണ്ടായത്.
സ്ത്രീകൾ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരായ കൊടിയ ക്രൂരതകളും അക്രമങ്ങളും ഉണ്ടായി. എന്നിട്ടും ദേശീയ മനുഷ്യാവകാശ, വനിതാ, പട്ടികജാതി- വർഗ, ന്യൂനപക്ഷ കമ്മീഷനുകൾ സഹായത്തിനെത്തുകയോഫലപ്രദമായ നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതിൽ വൻപരാജയമായി.
ദേശീയ കമ്മീഷനുകളുടെയെല്ലാം നട്ടെല്ലു വളയ്ക്കുന്നതിൽ കേന്ദ്രത്തിലെ ബിജെപി സർക്കാരിനുള്ള പങ്ക് കാണാതെ പോകില്ല. തീവ്രവാദം, ഭീകരത, അക്രമം, കൊലപാതകം തുടങ്ങിയവയിൽ ജാതിയും മതവും നോക്കാതെയുള്ള പൗരാവകാശ സംരക്ഷണം ഉറപ്പാക്കാനാകുന്നില്ല.
ഭരണഘടനയും നിയമസംവിധാനങ്ങളും അർഥമില്ലാതാകുന്ന നില ഒരു രാജ്യത്തിനും നല്ലതിനല്ല.
അരംബായി തെങ്കോൾ ചെറുമീനല്ല
മെയ്തെകളുടെ തീവ്രസായുധ ഗ്രൂപ്പായ അരംബായി തെങ്കോളിനെ കയറൂരി വിട്ടിരിക്കുകയാണെന്നു കുക്കികൾ ആരോപിക്കുന്നു. അക്രമങ്ങൾ വ്യാപിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ച അരംബായി തെങ്കോളും മെയ്തെയ് ലിപൂണും കുക്കി സായുധ സംഘടനകളും നിരവധി അക്രമക്കേസുകളിൽ പ്രതികളാണ്.
മണിപ്പുരിലെ തദ്ദേശീയമായ സനാമഹിസം പുനരുജ്ജീവിപ്പിക്കുന്നതിനായി തുടങ്ങിയ അരംബായി തെങ്കോൾ എന്ന ഗ്രൂപ്പാണു കുക്കികൾക്കെതിരേ സായുധകലാപത്തിനു പ്രധാനമായും നേതൃത്വം നൽകിയത്.
തികച്ചും ഏകപക്ഷീയമായാണ് ബിരേൻ സിംഗ് സർക്കാർ പ്രവർത്തിക്കുന്നതെന്നു പ്രധാന ഇരകളായ കുക്കികൾ പറയുന്നു. കുക്കി സായുധ സംഘങ്ങളെയും മയക്കുമരുന്ന് മാഫിയയെയുമാണു സംസ്ഥാന സർക്കാരും മെയ്തെയ്കളും പഴിക്കുന്നത്.
കുക്കി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ചുരാചന്ദ്പുരിലെ ലംക എന്ന് കുക്കികൾ വിളിക്കുന്ന നഗരത്തിൽ നടത്തിയ പ്രകടനങ്ങളിൽ തോക്കുകളും മറ്റ് ആയുധങ്ങളും പരസ്യമായാണ് പ്രദർശിപ്പിക്കുന്നത്.
കുക്കി സായുധ സംഘങ്ങൾക്ക് മ്യാൻമറിൽനിന്നു മയക്കുമരുന്നു മാഫിയകളിൽനിന്ന് ആയുധങ്ങളും പണവും അടക്കം സഹായം കിട്ടുവെന്നതും അത്ര രഹസ്യമല്ല.
മന്ത്രിമാർ അടക്കം മണിപ്പുരിലെ 37 എംഎൽഎമാരെക്കൊണ്ടും രണ്ട് എംപിമാരെക്കൊണ്ടും ഭീഷണിപ്പെടുത്തി പ്രതിജ്ഞയെടുപ്പിച്ചതോടെയാണ് അരംബായി തെങ്കോൾ എന്ന തീവ്രവലതുപക്ഷ ഗ്രൂപ്പ് കൂടുതൽ ശ്രദ്ധ നേടിയത്.
തലസ്ഥാനമായ ഇംഫാലിലെ കാംഗ്ല കോട്ടയിൽ കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സനാമഹിസത്തിന്റെ നാമത്തിലുള്ള പ്രതിജ്ഞ. നിർബന്ധിത പ്രതിജ്ഞയെ ചോദ്യം ചെയ്ത മണിപ്പുർ പിസിസി അധ്യക്ഷൻ കെ. മേഘചന്ദ്ര ഉൾപ്പെടെ മൂന്ന് എംഎൽഎമാരെ മർദിക്കുകയും ചെയ്തു.
മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെ സായുധരായ കലാപകാരികൾ മർദിച്ചും ഭീഷണിപ്പെടുത്തിയും പ്രതിജ്ഞയെടുപ്പിച്ചിട്ടും സർക്കാർ നടപടിയെടുത്തില്ല. രാജ്യത്തിന്റെയോ നിയമവ്യവസ്ഥിതിയുടെയോ അല്ലാത്ത പ്രതിജ്ഞാ പരിപാടി കടുത്ത രാജ്യദ്രോഹമാണ്.
ഭീകരവിരുദ്ധ നിയമമായ യുഎപിഎ അടക്കം ചാർത്തി കേസെടുക്കേണ്ട അരംബായി തെങ്കോളിന്റെ അക്രമങ്ങൾക്കെതിരേ വിരലനക്കാൻ മുഖ്യമന്ത്രി ബിരേൻ സിംഗിന് ധൈര്യമുണ്ടാകില്ലെന്ന് മെയ്തെയ്കളും കുക്കികളും ഒരുപോലെ പറയുന്നു.
ആസൂത്രിത അക്രമപരന്പരകൾ
ഭൂരിപക്ഷമായ മെയ്തെയ്കൾക്കു കൂടി പട്ടികവർഗ സംവരണം നൽകാനുള്ള ബിരേൻ സിംഗ് സർക്കാരിന്റെ നീക്കത്തിന് അനുകൂലമായി മണിപ്പുർ ഹൈക്കോടതി നൽകിയ വിവാദ ഉത്തരവിനെതിരേ 2023 മേയ് മൂന്നിന് നടത്തിയ ആദിവാസി ഐക്യദാർഢ്യ മാർച്ചിന്റെ പേരിലാണ് മെയ്തെയ്- കുക്കി അക്രമം തുടങ്ങിയത്. കുക്കികളും നാഗകളും അടക്കം ഗോത്രസമൂഹം ഒരുമിച്ചാണ് മാർച്ച് പ്രഖ്യാപിച്ചത്.
എങ്കിലും നാഗകളെ പൂർണമായി ഒഴിവാക്കിയായിരുന്നു അക്രമം. ചുരാചന്ദ്പുരിലെ ബി ഫൈനോം ഗ്രാമത്തിലും ചുറ്റമുള്ള ഗ്രാമങ്ങളിലും മെയ്തെയ് അക്രമിസംഘങ്ങൾ തേർവാഴ്ച നടത്തിയെന്നു റിപ്പോർട്ടുകളുണ്ട്.
മേയ് മൂന്നിന് വൈകുന്നേരത്തോടെ പൊട്ടിപ്പുറപ്പെട്ട കലാപം രാത്രിയിൽ കത്തിപ്പടരുകയായിരുന്നു. പിറ്റേന്നും കനത്ത ആക്രമണ, പ്രത്യാക്രമണങ്ങൾ നടന്നു. കൃത്യമായ ആസൂത്രണമില്ലാതെ രണ്ടു ദിവസം കൊണ്ട് ഇരുഭാഗത്തും വൻനാശം ഉണ്ടാകില്ല.
ആയിരത്തിലേറെ വീടുകളാണ് അഗ്നിക്കിരയാക്കിയത്. 7,000ത്തോളം കുക്കി ഭവനങ്ങളും 6,000ലേറെ മെയ്തെയ് ഭവനങ്ങളും തകർത്തു തീയിട്ടതായി ഇരുവിഭാഗവും പറയുന്നു. മുന്നൂറിലേറെ ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു.
350ലേറെ ക്രൈസ്തവ ദേവാലയങ്ങളും നൂറോളം ഹിന്ദു, സനാമഹി (മെയ്തെയ്കളുടെ തദ്ദേശീയ വിശ്വാസം) ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. ഇരുനൂറിലേറെ പള്ളികളും 17 ഹൈന്ദവ ക്ഷേത്രങ്ങളും തകർത്തതിന്റെ ചിത്രങ്ങൾ ലഭിച്ചിരുന്നു. തകർത്തു തീയിട്ടതിൽ പല പള്ളികളിലും വളരെ വലുതാണ്.
ക്രൈസ്തവരായ കുക്കികളുടേതിനു പുറമെ, മെയ്തെയ് ക്രൈസ്തവരുടെ പള്ളികളും ആക്രമിക്കപ്പെട്ടു. തകർക്കപ്പെട്ട ആരാധനാലായങ്ങളും ഗ്രാമങ്ങളും വീടുകളും പുനർനിർമിച്ചു നൽകാൻ ഫലപ്രദമായ നടപടികൾ ഇതുവരെയില്ല. നഷ്ടപരിഹാരവും നൽകിയിട്ടില്ല.
അര ലക്ഷത്തിലേറെ പേർ സ്വന്തം വീട്ടിലും നാട്ടിലുംനിന്നു കുടിയിറക്കപ്പെട്ടു. പലരും മണിപ്പുർ വിട്ട് മിസോറാം, നാഗാലാൻഡ്, ആസാം, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു പലായനം ചെയ്തു. ഇരകൾക്കു വേണ്ടി മാസങ്ങൾക്കു ശേഷവും ദുരിതാശ്വാസ ക്യാന്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു.
ക്യാന്പുകളിലുള്ള 5,000ത്തോളം പേരിൽ കൂടുതലും കുക്കികളാണ്. മണിപ്പുരിൽ ആകെയുള്ള രണ്ടു മണ്ഡലങ്ങളിൽ ഏപ്രിൽ 19, 26 തീയതികളിലായി നടത്തിയ വോട്ടെടുപ്പിൽ, ക്യാന്പുകളിൽ കഴിയുന്നവർക്കു വോട്ടു ചെയ്യുന്നതിനായി 94 പ്രത്യേക പോളിംഗ് ബൂത്തുകളാണ് ഒരുക്കിയത്.
വിലയില്ലാതായ മനുഷ്യജീവനുകൾ
മണിപ്പുർ കലാപത്തിന്റെ കൃത്യവും വിശ്വസനീയവുമായ കണക്കുകൾ ഇപ്പോഴും ലഭ്യമല്ല. സർക്കാരിന്റെ കണക്കുകൾ പൂർണമായി വസ്തുതാപരവും സത്യസന്ധവും വിശ്വസനീയവുമല്ലെന്ന് ആക്ഷേപമുണ്ട്.
ആഭ്യന്തര യുദ്ധമെന്നു വിശേഷിപ്പിക്കാവുന്ന കലാപത്തിൽ 223 പേർക്കു ജീവൻ നഷ്ടപ്പെടുകയും 60,000ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി ഗവർണർ അനുസൂയ യൂകെ 2024 ഫെബ്രുവരിയിൽ മണിപ്പുർ നിയമസഭയെ അറിയിച്ചിരുന്നു.
ഏകദേശം 10,000 എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈ നാലു വരെ 142 പേർ കൊല്ലപ്പെടുകയും 54,448 പേർ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുകയും ചെയ്യുന്നുണ്ടെന്ന് മണിപ്പുർ ചീഫ് സെക്രട്ടറി വിനീത് ജോഷി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വക്തമാക്കിയിരുന്നു.
സംഘർഷം തുടങ്ങിയ ശേഷം 1,87,000 പേരെ കരുതൽ തടങ്കലിൽ വച്ച ശേഷം മോചിപ്പിച്ചതായി ഗവർണർ അനസൂയ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത 9,332 എഫ്ഐആറുകൾ പ്രകാരം 325 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നു കഴിഞ്ഞ സെപ്റ്റംബറിൽ മണിപ്പുർ പോലീസ് ഐജി ഐ.കെ. മുയിവാ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
കലാപത്തിനിടെ 5,668 തോക്കുകളും 6,64,002 വെടിയുണ്ടകളും 1,825 സ്ഫോടക ആയുധങ്ങളും മണിപ്പുർ പോലീസിൽനിന്നും സൈനിക ക്യാന്പുകളിൽനിന്നും കൊള്ളയടിക്കപ്പെട്ടുവെന്നും ഇതേ പത്രസമ്മേളനത്തിൽ ഐജി വ്യക്തമാക്കി.
ഇതിൽ 1,329 തോക്കുകളും 15,050 വെടിയുണ്ടകളും 400 സ്ഫോടക വസ്തുക്കളും മാത്രമാണു സുരക്ഷാ സൈനികർക്ക് അന്നുവരെ വീണ്ടെടുക്കാനായത്.
സൈന്യത്തിന്റെയും പോലീസിന്റെയും ആയുധപ്പുരകളിൽ നിന്നു തട്ടിയെടുത്ത 4,339 തോക്കുകളും 6.48 ലക്ഷം വെടിയുണ്ടകളും 14,425 സ്ഫോടക ആയുധങ്ങളും കഴിഞ്ഞ വർഷം സെപ്റ്റംബർ പകുതി വരെ കലാപകാരികളുടെ പക്കലുണ്ടായിരുന്നു.
മെഷീൻ ഗണ്ണുകൾ, ഗ്രനേഡുകൾ, റോക്കറ്റ്- ഗ്രനേഡ് ലോഞ്ചറുകൾ അടക്കമുള്ള മാരാകായുധങ്ങൾ ഇക്കൂട്ടത്തിലുണ്ട്. സംഘർഷം ഒരു വർഷമായിട്ടും ഇവയിൽ കൂടുതലും അക്രമികളുടെ കൈവശമുണ്ടെന്നതാണു സർക്കാരിന്റെ പരാജയം. വളരെ കുറച്ച് ആയുധങ്ങൾ മാത്രമാണ് പിന്നീട് വീണ്ടെടുക്കാനായത്.
മൂന്ന് എ.കെ. റൈഫിളുകളും ഏഴു മാഗസിനുകളും 210 ഉണ്ടകളും, ഇന്ത്യൻ നിർമിതമായ 210 തോക്കുകളും 260 ഉണ്ടകളും രണ്ട് എസ്എൽആറുകളും 180 ഉണ്ടകളും രണ്ട് ഗ്രനേഡുകളും രണ്ടു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുമാണ് കഴിഞ്ഞ ബുധനാഴ്ച (മേയ് ഒന്നിന്) മണിപ്പുർ പോലീസും ആസാം റൈഫിൾസിന്റെ മഹർ റെജിമെന്റും ചേർന്നു നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത്.
ഇതിനു പുറമെ കാർബൈൻ മെഷിൻ ഗണ് (സിഎംജി), സിംഗിൾ ബാരൽ തോക്കുകൾ, ഗ്രനേഡ് ലോഞ്ചർ, പിസ്റ്റൾ, മോർട്ടാറുകൾ, 10 കണ്ണീർവാതക ഷെല്ലുകൾ തുടങ്ങിയവയലും ചുരാചന്ദ്പുരിലെ സലേൻകോട്ടിൽനിന്നു പിടിച്ചെടുത്തു. 11 പേർ അറസ്റ്റിലായിട്ടുണ്ട്. ഇംഫാൽ വെസ്റ്റ്, കംങ്പോക്പി ജില്ലകളിൽനിന്ന് കഴിഞ്ഞ തിങ്കളാഴ്ച ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു.
കുഴക്കുന്ന വംശീയതയും വർഗീയതയും
മണിപ്പുരിലേതു വംശീയ കലാപമാണെന്നും വർഗീയമല്ലെന്നും കേന്ദ്ര, സംസ്ഥാന ബിജെപി സർക്കാരുകളും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും സർക്കാർ അനുകൂല മാധ്യമങ്ങളും തുടർച്ചയായി പ്രചരിപ്പിക്കുന്നുണ്ട്.
മണിപ്പുരിൽ എല്ലാക്കാലത്തും വംശീയ സംഘർഷവും കലാപവും ഉണ്ടായിട്ടുണ്ടെന്നതാണ് സംഘപരിവാർ അനുകൂലികളുടെ വാദത്തിന്റെ അടിസ്ഥാനം. എന്നാൽ പല മാനങ്ങളുള്ള വളരെ സങ്കീർണമായ പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ് വംശീയതയെന്നും കൃത്യമായ ക്രൈസ്തവ വേട്ട പ്രകടമാണെന്നും കുക്കികൾ തറപ്പിച്ചു പറയുന്നു.
കുക്കികളുടെ മാത്രമല്ല, മെയ്തെയ്കളുടെ ക്രൈസ്തവ ദേവാലയങ്ങൾ പോലും മുച്ചൂടും തകർത്തു തീയിട്ടതിനെക്കുറിച്ച് എന്തു പറയാനാകും.എന്നാൽ, മണിപ്പുരിലെ മുൻകാല കലാപങ്ങളും സംഘർഷങ്ങളും പ്രധാനമായും നാഗകളും കുക്കികളും തമ്മിലായിരുന്നുവെന്നതു വിസ്മരിച്ചാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം തുടരുന്നതെന്നു ഡൽഹി സർവകലാശാലയിലെ ഒരു പ്രഫസർ ചൂണ്ടിക്കാട്ടി.
പഴയകാലത്ത് മെയ്തെയ് രാജവംശത്തിന്റെ സംരക്ഷകരായിരുന്നു കുക്കികൾ. മെയ്തെയ്ക