സാക്ഷരകേരളത്തിന്റെ അടയാളം മാഞ്ഞു
വി. മനോജ്
Monday, May 5, 2025 5:02 AM IST
മലപ്പുറം: അംഗവൈകല്യത്തോടും അർബുദത്തോടും പൊരുതിയ സാക്ഷരതാ പ്രവർത്തക പദ്മശ്രീ കെ.വി. റാബിയ വിടവാങ്ങി. ആത്മവിശ്വാസവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ മനസും ശരീരവും കരുത്താർജിക്കുമെന്ന് തെളിയിച്ച ഒരു അസാധാരണ വനിതയായിരുന്നു റാബിയ.
ശരീരം തളർന്ന നിലയിൽ സാക്ഷരതാപ്രവർത്തനരംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും ശ്രദ്ധേമായ ഒരു ഇരിപ്പിടം ഉറപ്പിച്ച വനിത എന്ന നിലയ്ക്കാണു തിരൂരങ്ങാടി വെള്ളിലക്കാട്ടെ കെ.വി. റാബിയക്ക് കേരളീയസമൂഹത്തിലുള്ള സ്ഥാനം. അതിജീവനത്തിന്റെ പാതയിൽ തന്റെ ചക്രക്കസേരയിൽ അതിദൂരം സഞ്ചരിച്ചുകൊണ്ടേയിരുന്ന അവരുടെ കർമോന്മുഖ ജീവിതത്തിനു അന്പത്തൊന്പതാമത്തെ വയസിൽ തിരശീല വീഴുകയായിരുന്നു. റാബിയയ്ക്ക് വീൽചെയറിനെ സന്തതസഹചാരിയാക്കേണ്ടി വന്നത് പതിനേഴാം വയസിലാണ്. അന്ന് തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർഥിയായിരുന്നു.
അജ്ഞാതവും അദൃശ്യവുമായ ശത്രുവായി ഇഴഞ്ഞെത്തിയ പോളിയോ, ഓടിച്ചാടി നടന്ന ആ കാലുകളെ തളർത്തി. പക്ഷേ മനസ് തളർന്നില്ല. ജീവിതം അവളൊരു പോരാട്ടമാക്കി. പോളിയോ പിടിപെട്ട് കാലുകൾക്കു വൈകല്യം സംഭവിച്ചതോടെ തുടർന്ന് വീൽചെയറിലായിരുന്നു ജീവിതം. കാലുകൾ നിശ്ചലമായപ്പോഴും നിശ്ചയദാർഢ്യം കൈമുതലാക്കി അവർ മുന്നോട്ടുനടന്നു. ഒരുപാട് പഠിച്ചു. ഒരു നാടിനു മുഴുവൻ അക്ഷരവെളിച്ചം പകർന്നുനൽകി.
പോളിയോ ബാധിച്ച് അരയ്ക്കു താഴെയും ഒരു വീഴ്ചയിൽ നട്ടെല്ലും കഴുത്തിനു താഴെയും തളർന്നശേഷം റിമോട്ട് കണ്ട്രോൾ ഉപയോഗിച്ചു ചലിപ്പിക്കുന്ന തന്റെ കട്ടിലിൽ കിടന്ന് അവർ മുന്നേറി. സാക്ഷരതയുടെയും സാമൂഹിക സേവനത്തിന്റെയും കാവലാളായിരുന്നു റാബിയ.
നിരവധി തലങ്ങളുണ്ടായിരുന്ന റാബിയയുടെ പോരാട്ടത്തിന് അംഗീകാരങ്ങളും ഒട്ടേറെ ലഭിച്ചു. അംഗീകാരങ്ങൾക്ക് വേണ്ടിയായിരുന്നില്ല റാബിയയുടെ പ്രവർത്തനങ്ങളൊന്നും. ഏറ്റവുമൊടുവിൽ 2022 ലെ റിപ്പബ്ലിക് ദിനത്തിൽ പദ്മശ്രീ പുരസ്കാരവും റാബിയയെത്തേടിയെത്തി.
സാക്ഷരത രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് രാജ്യം റാബിയയെ പദ്മശ്രീ നൽകി ആദരിച്ചത്. അംഗവൈകല്യ പരിമിതികളെ മറികടന്ന് 1990ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്തെ പങ്കാളിത്തത്തിലൂടെയാണ് റാബിയ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. സംസ്ഥാന സർക്കാരിന്റെ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി തിരൂരങ്ങാടയിൽ മുതിർന്നവർക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ക്ലാസിന് സ്വീകാര്യത ലഭിച്ചതോടെ സർക്കാരിന്റെ പിന്തുണയും ലഭിച്ചു. സാക്ഷരതാ മിഷനിലൂടെ നൂറുക്കണക്കിനാളുകൾക്ക് അറിവിന്റെ അക്ഷരം പകരാൻ റാബിയയ്ക്കു കഴിഞ്ഞു. ജൻ ശിക്ഷണ്‍ സൻസ്ഥാന്റെ ഭാഗമായി ട്യൂഷൻ സെന്റർ, സ്വയംതൊഴിൽ സംരംഭങ്ങൾ, സ്ത്രീകളുടെ ഗ്രന്ഥശാല, ബോധവൽക്കരണ ശക്തീകരണ പരിപാടികൾ എന്നിങ്ങനെ വിവിധ പദ്ധതികളുടെ ഭാഗമായി. യുഎൻ മികച്ച സാക്ഷരതാ പ്രവർത്തകയ്ക്കുള്ള അവാർഡ് നൽകിയും ആദരിച്ചു.
’സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ എന്നാണ് റാബിയയുടെ ആത്മകഥയുടെ ശീർഷകം. മനസിൽ താൻ കൊണ്ടുനടക്കുന്ന അനുഭവശരീരത്തെ ലോകത്തിന്റെ പൊതുസാമൂഹിക, സാംസ്കാരിക മണ്ഡലത്തിലേക്കു പറത്തിവിട്ട് ഒരു പക്ഷിയുടേതുപോലെ പ്രവർത്തന മണ്ഡലം അവർ രൂപപ്പെടുത്തി. ’ചലനം’ എന്നാണ് റാബിയയുടെ മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പേരു തന്നെ. അവരെക്കുറിച്ച് അലി അക്ബർ സംവിധാനം ചെയ്ത ഡോക്യുഫിക്ഷന്റെ പേര് ’റാബിയ ചലിക്കുന്നു’ എന്നാണ്. ഇതോടൊപ്പം സ്ത്രീകൂട്ടായമകളിലും ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനരംഗങ്ങളിലുമൊക്കെ അവർ വ്യാപൃതയായി. ചുറ്റും കാണുന്ന തുറന്ന ലോകത്തേക്കു നോക്കി പ്രകൃതിയുടെയും മറ്റു ജീവജാലങ്ങളുടെയും ചലന മാതൃകകളെ പഠിച്ച് തന്റെ ജീവിതത്തിലേക്ക് ആവാഹിച്ചാണ് റാബിയ മുന്നേറിയത്.
’പുനർജന്മത്തിൽ വെള്ളിലക്കാട്ടിലെ റാബിയ ആകാനാണ് എനിക്കിഷ്ടം’ എന്ന് ഗുരു നിത്യചൈതന്യയതി ഊട്ടിയിലെ ഫേണ്‍ ഹില്ലിൽ റാബിയയെ സ്വീകരിച്ച് പറഞ്ഞ വാക്കുകൾ മനോഹരമായ തമാശയായി റാബിയ മനസിൽ സൂക്ഷിച്ചിരുന്നു. റാബിയ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത് ആണ്‍കോയ്മ സമൂഹത്തിൽ അചഞ്ചലമായ മതവിശ്വാസത്തോടുകൂടിത്തന്നെ വേറിട്ടൊരു സ്ത്രീജീവിതം പ്രകാശിപ്പിച്ച ഒരു വ്യക്തിയെന്ന നിലയ്ക്കാണ്.
ശാസ്ത്രീയവും കാവ്യാത്മകവുമായ ലോക നിരീക്ഷണംകൊണ്ട് നേടിയെടുത്ത സർഗസാന്നിധ്യം അചഞ്ചലമായ ദൈവവിശ്വാസവുമായി കൂടിക്കലർന്നപ്പോൾ തന്നെപ്പോലെ നിരാലംബരായവർക്കു അർപ്പിച്ച തേജസായി അവർ മാറി. കുട്ടിക്കാലം മുതലേ മനസ് നിറയെ ചോദ്യങ്ങളും സംശയങ്ങളുമുണ്ടായിരുന്നു റാബിയയ്ക്ക്.
ശരീരത്തികവില്ലാത്ത, എന്നാൽ സർഗപരമായ ഇച്ഛാശക്തിയുള്ള ലോകം അടക്കിവാണ് പലരംഗത്തുമുള്ള മഹാരഥൻമാരെയാണ് റാബിയ നോക്കിക്കണ്ടത്. സ്റ്റീഫൻ ഹോക്കിംഗ്, ഹെലൻ കെല്ലർ, ത്വാഹാ ഹുസൈൻ, ജോണ്‍ മിൽട്ടണ്‍, അസീസിബിനു ഷബാസ്, ബിഥോവൻ... എന്നിങ്ങനെയാണത്. ചുറ്റുമുള്ള മഹദ് വ്യക്തികളുമായുള്ള സംസർഗം തന്റെ സാക്ഷരത, സാമൂഹിക പ്രവർത്തന മണ്ഡലങ്ങളിലൂടെ റാബിയ നേടിയെടുത്തു. ഒടുവിൽ അക്ഷരങ്ങളില്ലാത്ത ലോകത്തേക്ക് അവർ മടങ്ങി.