ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന വിധി: മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: സുപ്രീം കോടതി വിധി സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്നതാണെന്നു ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. വളരെ പ്രധാനപ്പെട്ടതും രാജ്യത്തെ നികുതി ഘടനയിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും ദൂരവ്യാപകമായ സ്വാധീനം ചെലുത്താൻ ഇടയാക്കുന്നതുമാണ് ഈ വിധി. ജിഎസ്ടി കൗണ്‍സിലിന്റെ നികുതി സംബന്ധിച്ചുള്ള ശിപാർശകൾ അടിച്ചേൽപ്പിക്കാൻ കഴിയുന്നവയല്ലെന്നും മറിച്ച് ഉപദേശരൂപത്തിലുള്ളതാണെന്നും വിധി വ്യക്തമാക്കുന്നതായി മന്ത്രി പറഞ്ഞു.
ഈ വിധി കോപ്പറേറ്റീവ് ഫെഡറലിസത്തിന്റെ പ്രസക്തി ഉയർത്തിപ്പിടിക്കുന്നു എന്നതു സ്വാഗതാർഹമാണ്. പാർലമെന്റ് അംഗമെന്ന നിലയിൽ ജിഎസ്ടി സെലക്ട് കമ്മിറ്റിയിൽ അംഗമായിരുന്ന ഘട്ടത്തിൽ ജിഎസ്ടി ബില്ലിലെ സംസ്ഥാന താല്പര്യങ്ങൾക്ക് എതിരായ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിയിലൂടെ കുറേക്കൂടി സുതാര്യമായി സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനങ്ങൾ രാജ്യത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് രണ്ടു പോലീസുകാർ മരിച്ചു
പാലക്കാട്: കാട്ടുപന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽനിന്നു ഷോക്കേറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥർ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുട്ടിക്കുളങ്ങര പോലീസ് ക്യാന്പിലെ ഹവിൽദാർമാരായ എലവഞ്ചേരി കുന്പളക്കോട് കുഞ്ഞുവീട്ടിൽ മാരിമുത്തുവിന്റെ മകൻ അശോക് കുമാർ (35), കാവശേരി അത്തിപ്പൊറ്റ കുണ്ടുപറന്പിൽ വീട്ടിൽ പരേതനായ കെ.സി. മാങ്ങോടന്റെ മകൻ മോഹൻദാസ് (36) എന്നിവരാണു മരിച്ചത്. പോലീസ് ക്യാന്പിനു പിന്നിലെ പാടത്താണു മൃതദേഹങ്ങൾ കിടന്നിരുന്നത്. മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു.
ബുധനാഴ്ച രാത്രിമുതൽ ഇരുവരെയും കാണാനില്ലായിരുന്നു. പോലീസുകാർ നടത്തിയ തെരച്ചിലിനിടെ ഇന്നലെ രാവിലെ ഒന്‍പതുമണിയോടെ പാടത്ത് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
കസ്റ്റഡിയിലുള്ള രണ്ടു പേരും സമീപപ്രദേശത്തു താമസിക്കുന്നവരാണ്. സ്ഥിരമായി പാടത്തിറങ്ങുന്ന കാട്ടുപന്നികളെ പിടിക്കാൻ ഇവർ വൈദ്യുതികെണി സ്ഥാപിച്ചിരുന്നു. ഇന്നലെ പുലർച്ചെ രണ്ടുപേർ ഇതിൽ കുടുങ്ങി മരിച്ചുകിടക്കുന്നതു കണ്ട ഇവർ, കെണി സ്ഥലത്തുനിന്നു മാറ്റുകയും മൃതദേഹങ്ങൾ മാറ്റി ഇടുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
മീൻ പിടിക്കാൻവേണ്ടിയാണു രാത്രിയിൽ പോലീസുകാർ ഇവിടെ പോയതെന്നു ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. ഇരുവരും കുടുംബസമേതം ക്യാന്പിലെ ക്വാർട്ടേഴ്സിലായിരുന്നു താമസം.
എആർ ക്യാന്പിലെ അസിസ്റ്റന്റ് കമൻഡാന്റും കായികതാരവുമായ എസ്. സിനിയാണ് അശോക് കുമാറിന്റെ ഭാര്യ. മകൾ സാൻവിക. അമ്മ വിജയലക്ഷ്മി. സിംഷയാണു മോഹൻദാസിന്റെ ഭാര്യ. മകൾ ശിവാനി. അമ്മ: തത്ത.
പാചകവാതക വില വീണ്ടും കൂട്ടി
കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിൽ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 3.50 രൂപയാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ 14.2 കിലോ സിലിണ്ടറിന് 1,010 രൂപയായി.
ഈ മാസം ഇത് രണ്ടാംതവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില കൂട്ടുന്നത്. കഴിഞ്ഞ ഏഴിന് 50 രൂപ കൂട്ടിയിരുന്നു. 2021 ഏപ്രിൽ മുതൽ ഗാർഹിക സിലിണ്ടറിന് 190 രൂപയിലധികമാണ് വർധിച്ചത്.
ഒടുവിൽ ശാപമോക്ഷം ; ലോഫ്ളോർ ബസുകൾ പൊളിച്ചു വില്‍ക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ജൻറം എസി ലോ ഫ്ളോർ ബസുകൾ പൊളിക്കുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് തീരുമാനം.
തേവരയിൽ കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളിൽ 10 എണ്ണമാണ് ഇത്തരത്തിൽ പൊളിച്ചുവിൽക്കുന്നത്.
2018 മുതൽ 28 ലോ ഫ്ളോർ എസി ബസുകൾ തേവര യാർഡിൽ കിടന്നിരുന്നത് ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് കെഎസ്ആർടിസി നിയോഗിച്ച കമ്മിറ്റി പരിശോധിക്കുകയും അതിൽ 10 എണ്ണം സ്ക്രാപ്പ് ചെയ്യുന്നതിനു തീരുമാനിക്കുകയുമായിരുന്നു.
ഈ വാഹനങ്ങൾ ഡിമാന്റ് വരുന്പോൾ റിപ്പയർ ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി യാർഡിൽ സൂക്ഷിക്കാതെ കൂടുതൽ വില ലഭിക്കുന്ന രീതിയിൽ ഇതു വിറ്റുകൂടെ എന്ന് ചോദ്യമുന്നയിച്ച സാഹചര്യത്തിലാണ് 28 ബസുകളിൽ 10 എണ്ണം പൊളിക്കാനും ബാക്കിയുള്ളവ റിപ്പയർ ചെയ്ത് ഉപയോഗിക്കാനും നിർദേശം നൽകിയത്. കെഎസ്ആർടിസി എൻജിനീയർമാരെ കൂടാതെ മോട്ടോർ വാഹന വകുപ്പ്, തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളജ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സമിതി 28 ബസുകൾ പരിശോധിച്ചു.
ഈ ബസുകൾക്ക് കുറഞ്ഞത് 21 ലക്ഷം രൂപ മുതൽ 45 ലക്ഷം രൂപവരെ ചെലവഴിച്ചാലെ നിരത്തിലിറക്കാനാകൂവെന്നു കണ്ടെത്തി. ആകെ മൂന്നരക്കോടി രൂപ ഈ 10 ബസുകൾ നിരത്തിലിറക്കണമെങ്കിൽ ചെലവഴിക്കേണ്ടതായുണ്ട്. ഇങ്ങനെ മൂന്നരക്കോടി രൂപ ചെലവഴിച്ചാൽ തന്നെ നിലവിലെ ഡീസൽ വിലയിൽ കുറഞ്ഞ മൈലേജുള്ള ഈ ബലുകൾ ലാഭകരമായി സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും മഴ അതിശക്തമായി പെയ്തിറങ്ങി. രാത്രി വൈകിയും മഴ തുടരുകയാണ്. ശക്തമായ മഴ തുടർന്നതോടെ സംസ്ഥാനത്ത് 12 ദുരിതാശ്വാസക്യാന്പുകൾ തുറന്നു. 99 കുടുംബങ്ങളിലെ 330 പേരെ ഇവിടേയ്ക്ക് മാറ്റി. കോഴിക്കോട് കൊയിലാണ്ടി പെരുംകുനിയിൽ പാലോളി വീട്ടിൽ മുഹമ്മദ് മുസമിൻ എന്ന ഒൻപതു വയസുകാരൻ പെരുംകുനി തോട്ടിൽ വീണ് മരണമടഞ്ഞു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്നലെ ശക്തമായ മഴപെയ്തു. കനത്തമഴയിൽ വിവിധ ജില്ലകളിലായി എട്ടു വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ മഴയിൽ മധ്യകേരളത്തിലാണു കൂടുതൽ നാശനഷ്ടമുണ്ടായത്.
ശക്തമായ മഴയിൽ തലസ്ഥാന ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. വർക്കല, വെട്ടൂർ, ഒന്നാംപാലം തീരദേശ റോഡ് ഇടിഞ്ഞു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുചർന്ന് അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടർ 20 സെന്റിമീറ്ററും മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 30 സെൻറീമീറ്ററും ഉയർത്തി. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു.
മഴയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രിയുടെ ഓഫീസിൽ കണ്ട്രോൾ റൂം തുറന്നു. അടിയന്തര ഘട്ടത്തിൽ 8078548538 എന്ന നന്പറിൽ ബന്ധപ്പെടാം.
രാത്രി വൈകി ഓറഞ്ച് അലർട്ട് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ ഏതാനും ദിവസമായി തുടർന്നു വന്ന കനത്ത മഴയ്ക്കു ശമനമായതോടെ മൂന്നു ജില്ലകളിലെ ഓറഞ്ച് അലർട്ട് രാത്രിയോടെ കേന്ദ്ര കാലാവസ്ഥ വകുപ്പു പിൻവലിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലെ ഓറഞ്ച് അലർട്ടാണു പിൻവലിച്ചത്. ഇത് അടക്കമുള്ള ആറു ജില്ലകളിൽ ഇന്നു ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന യെല്ലോ അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യെല്ലോ അലർട്ട് തുടരും.
രാഷ്ട്രപതി രണ്ടു ദിവസം തിരുവനന്തപുരത്ത്
തിരുവനന്തപുരം: നിയമസഭ സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ടു ദിവസം തിരുവനന്തപുരത്തുണ്ടാകും. 26നു രാവിലെ 11നു ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി 27നു തിരുവനന്തപുരത്തേക്കു മടങ്ങും.
26ന് ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിൽ നടക്കുന്ന വനിതാ സാമാജിക സമ്മേളനത്തിൽ പങ്കെടുക്കും. രാജ്ഭവനിൽ താമസിക്കുന്ന രാഷ്ട്രപതി വൈകുന്നേരം ശ്രീപദ്മനാഭാസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. മറ്റ് ഔദ്യോഗിക പരിപാടികൾ ഇല്ലെന്നാണ് സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചിട്ടുള്ള വിവരം. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിവിധ വകുപ്പുകൾ യോഗം ചേർന്നു വിലയിരുത്തി.
ഡിസിസി ജനറൽ സെക്രട്ടറി എം.ബി. മുരളീധരന് പാർട്ടി വിട്ടു
കൊച്ചി: തൃക്കാക്കരയില്‍ ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം.ബി. മുരളീധരന് കോണ്‍ഗ്രസ് വിട്ടു. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സിപിഎം അംഗത്വമെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ജില്ലാ നേതൃത്വവുമായി സംസാരിച്ച് തീരുമാനിക്കുമെന്നും ഇടതു നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുരളീധരന് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് മുരളീധരനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
പേപ്പർ വ്യവസായരംഗത്തെ മുൻനിര കന്പനിയാക്കി കെപിപിഎലിനെ മാറ്റും: മുഖ്യമന്ത്രി
വെള്ളൂർ (കോട്ടയം): സംസ്ഥാനത്തിന്റെ സ്വന്തം പേപ്പർ നിർമാണ കന്പനി കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് (കെപിപിഎൽ) മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.
രാജ്യത്തെ പേപ്പർ വ്യവസായരംഗത്തെ മുൻനിര കന്പനിയായി കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിനെ മാറ്റുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്രക്കടലാസ് ഉത്പാദിപ്പിക്കുന്നതിനു പൾപ്പിനായുള്ള തടിയും ഉപയോഗിച്ച പേപ്പറുകളും ശേഖരിക്കാൻ സർക്കാർ ഇടപെടൽ നടത്തും.
കേന്ദ്ര സർക്കാർ സ്വകാര്യവത്കരണത്തിനൊരുങ്ങിയ ഒരു സ്ഥാപനം ഇത്തരത്തിൽ അഭിവൃദ്ധിപ്പെടുത്താനായതിൽ ഭരണ-പ്രതിപക്ഷ ഭേദമെന്യേ മുഴുവൻ അംഗങ്ങളുടെയും തൊഴിലാളിസംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കുണ്ട്.
ഒരു നാടിന് ഉണ്ടാകേണ്ട ആരോഗ്യകരമായ സമീപനം എല്ലാവരിൽനിന്നും ലഭിച്ചതിന്റെ ഉദാഹരണമാണ് കെപിപിഎൽ എന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.
കെപിപിഎലിനെ നയിക്കുന്നത് പ്രഫഷണൽ മാനേജ്മെന്റായിരിക്കുമെന്നും സർക്കാർ നയപരമായ തീരുമാനങ്ങൾ മാത്രമേ എടുക്കുകയുള്ളുവെന്നും മന്ത്രി രാജീവ് പറഞ്ഞു. അടുത്ത വർഷം കേരള റബർ ലിമിറ്റഡ് പ്രവർത്തനം തുടങ്ങുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.
മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എംഎൽഎമാരായ സി.കെ. ആശ, മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ്, കെ.ജെ. തോമസ്, കെ. സുരേഷ് കുറുപ്പ്, സ്റ്റീഫൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
കെഎസ്ആർടിസിയിൽ ശന്പളം ഇന്നു ലഭിച്ചേക്കും
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നു ശന്പളം വിതരണം ചെയ്തേക്കും. 30 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി ധനവകുപ്പിനു കത്തു നൽകി.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഗതാഗത മന്ത്രി ധനവകുപ്പിനു കത്തു നൽകിയത്. ഇന്നു മുതൽ ശന്പളം കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. കെഎസ്ആർടിസിയെ നിലനിർത്തേണ്ടത് സർക്കാരിന്റെ കൂടി ആവശ്യമാണ്.
മാനേജ്മെന്റ് മാത്രം വിചാരിച്ചാൽ ശന്പളം നൽകാനാവില്ലെന്നും ധനമന്ത്രിയുമായി ഇന്നലെയും ആശയ വിനിമയം നടത്തിയതായും ആന്റണി രാജു പറഞ്ഞു. ഇന്നു ധനമന്ത്രിയെ നേരിട്ട് കാണുമെന്നും ശാശ്വത പരിഹാരത്തിന് കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. സിഎൻജി ബസുകൾ വാങ്ങുന്നത് സ്വിഫ്റ്റിനായിട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. ഏപ്രിൽ മാസത്തെ ശന്പളം ലഭിക്കുന്നതിനായി ജീവനക്കാർ കഴിഞ്ഞ മൂന്നാഴ്ചയായി കാത്തിരിക്കുകയാണ്.
കെ സ്വിഫ്റ്റ് ഒരു മാസത്തെ കളക്ഷൻ 3,01,62,808 രൂപ
തിരുവനന്തപുരം: സംസ്ഥാന, അന്തർസംസ്ഥാന ദീർഘദൂര യാത്രകൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റിന്റെ വരുമാനക്കണക്ക് പുറത്ത് വിട്ടു. ഒരു മാസം പിന്നിട്ടപ്പോൾ സ്വിഫ്റ്റിന്റെ വരുമാനം 3,01,62,808 രൂപയാണ്. ആകെ യാത്രക്കാർ 55775. ആകെ സർവീസ് 1078. ഒരു മാസം പിന്നിടുന്പോൾ സ്വിഫ്റ്റ് ബസ് പദ്ധതി വൻ വിജയമാണെന്ന് ഗതാഗത വകുപ്പ് പറയുന്നു. എസി സീറ്റർ, നോണ്‍ എസി സീറ്റർ, എസി സ്ലീപ്പർ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സർവീസ് നടത്തുന്നത്. നോണ്‍ എസി വിഭാഗത്തിൽ 17 സർവീസും എസി സീറ്റർ വിഭാഗത്തിൽ അഞ്ച് സർവീസും, എസി സ്ലീപ്പർ വിഭാഗത്തിൽ നാലു സർവീസുകളുമാണ് ദിനംപ്രതിയുള്ളത്.
മോശം പദപ്രയോഗങ്ങൾ നടത്തിയിട്ടുള്ളത് പിണറായി: പ്രതിപക്ഷ നേതാവ്
കൊച്ചി: കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശം പദപ്രയോഗങ്ങള്‍ നടത്തിയതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രി പിണറായിക്ക് മാത്രം അവകാശപ്പെട്ടതാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. യുഡിഎഫ് നേതാക്കള്‍ ആരും രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും സതീശന് വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
കെ. സുധാകരനെതിരേ കേസെടുത്ത നടപടി അപലപനീയമാണ്. ഇതിനെ യുഡിഎഫ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. നാട്ടില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസാണ് ചുമത്തിയിരിക്കുന്നത്. ഇതു കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ല.
തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച വിഷയങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ പുതിയവിഷയങ്ങള്‍ ഉണ്ടാക്കുന്നതിനായി മനഃപൂര്‍വം നടത്തുന്ന പ്രകോപനമാണിത്. പരാമര്‍ശം മുഖ്യമന്ത്രിയെ വേദനിപ്പിച്ചെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് മുമ്പൊരിക്കലും ഇല്ലാത്തവിധം അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും കേസ് കുത്തിപ്പൊക്കുന്നത് ഈ വിഷയം അന്തരീക്ഷത്തില്‍ നിര്‍ത്താനുള്ള സിപിഎമ്മിന്റെ ശ്രമം മൂലമാണ്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പോലീസ് കേസെടുത്തതെന്നും സതീശന് ആരോപിച്ചു.
താമരശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ച, കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രനെ പരനാറി എന്ന് അഭിസംബോധന ചെയ്ത, കൊലചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരനെ കുലംകുത്തി എന്നു വിളിച്ച പിണറായിക്കെതിരേ എവിടെയൊക്കെയാണ് കേസെടുത്തിട്ടുള്ളത്. മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിനെതിരേ മിണ്ടുന്നില്ല. ടി.പിയെ കുലംകുത്തിയെന്ന് വിളിച്ച പിണറായി മറ്റൊരു കുലംകുത്തിയെ കഴിഞ്ഞദിവസം ചുവന്ന ഷാളിട്ട് സ്വീകരിച്ചു. ഇവിടുന്ന് കൊണ്ടുപോയ സാധനത്തെ ഏതു ലോക്കറിലാണ് വച്ചേക്കുന്നതെന്ന് ചോദിക്കണം. ഷോക്കേസില്‍ പോലും വയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും സതീശന് പറഞ്ഞു.
തൃക്കാക്കരയില്‍ കെ-റെയില്‍ ചര്‍ച്ചയാകുമെന്ന് ആദ്യം വ്യക്തമാക്കിയ സിപിഎം പിന്നീട് പിന്മാറി. വികസനം ചര്‍ച്ചയാക്കാമെന്ന് പറഞ്ഞപ്പോള്‍ യുഡിഎഫ് അതിനും തയാറായി. എറണാകുളത്ത് ഒരുവികസനവും എടുത്തുപറയാന്‍ ഇല്ലാത്ത ഇടതുമുന്നണി അതില്‍നിന്നു പിന്മാറി. തൃക്കാക്കരയിലേക്കുള്ള മെട്രോ എക്സറ്റന്ഷന് വേണ്ടി യുഡിഎഫ് ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ സമരം ചെയ്തില്ലെന്നാണ് പി. രാജീവിന്റെ വാദം. കോണ്‍ഗ്രസ് ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ മാത്രമല്ല പാര്‍ലമെന്റിനകത്തും ഈ വിഷയം സംസാരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മറ്റൊരു വിഷയവും ചര്ച്ചയാക്കാനാകുന്നില്ലെങ്കില് നേതാക്കളുടെ പ്രസംഗവും ചര്‍ച്ചയാക്കാം. മന്ത്രിമാര്‍ ഉള്‍പ്പെടെ സിപിഎം സ്ഥാനാര്‍ഥിക്കായി ജാതിനോക്കിയാണ് വീടു കയറുന്നതെന്ന ആരോപണം വി.ഡി. സതീശന് ആവര്‍ത്തിച്ചു.
സ്പെഷല്‍ കുടുംബശ്രീയുമായി ഡഫ് വിമന്‍സ് ഫോറം
കൊച്ചി: ബധിരവനിതകള് അടക്കമുള്ള അംഗപരിമിതരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സ്പെഷല്‍ കുടുംബശ്രീകള്‍ക്ക് തുടക്കമിടാന്‍ ഡഫ് വിമന്‍സ് ഫോറം.
കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് ഫോറം തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് 30 പേരടങ്ങുന്ന നേതൃനിരയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്കായി സംസ്ഥാനതലത്തില്‍ പരിശീലനം നൽകും. തുടര്‍ന്ന് ഈ നേതൃനിരയെ ഉപയോഗിച്ച് ബധിരവനിതകള് അടക്കമുള്ള അംഗപരിമിതരെ ഉള്‍പ്പെടുത്തി ഓരോ പഞ്ചായത്തിലും പത്തുപേരടങ്ങുന്ന കുടുംബശ്രീ യൂണിറ്റുകള്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഇതിനായി കോര്‍പസ് ഫണ്ട് നിലവിലുണ്ട്. ഇതോടൊപ്പം കുറഞ്ഞ പലിശനിരക്കില്‍ വായ്പകളും ലഭ്യമാകും. സബ്സിഡിയും കൂടി ഉപയുക്തമാക്കി ഓരോ സ്പെഷല്‍ കുടുംബശ്രീയിലുള്പ്പെടുന്നവരുടെ അഭിരുചി കൂടി കണക്കിലെടുത്ത് സംരംഭങ്ങള്‍ ആരംഭിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ഓള് കേരള അസോസിയേഷന് ഓഫ് ദ ഡഫ്(എകെഎഡി) ചെയര്മാന് നിസാര്‍ ഇബ്രാഹിം പറഞ്ഞു.
എകെഎഡിയുടെ അനുബന്ധ സംഘടനയാണ് ഡഫ് വിമന്‍സ് ഫോറം. നിലവിലെ കുടുംബശ്രീകള്‍ വാര്‍ഡ് തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വലിയ സംരംഭങ്ങളിലേക്കുള്ള വരവും ഇവരില്‍നിന്നു കാര്യമായുണ്ടായിട്ടില്ല. അതില്‍നിന്നു വ്യത്യസ്തമായി സ്പെഷല്‍ കുടുംബശ്രീയിലൂടെ സ്ഥിരവരുമാനം ലഭ്യമാകുന്ന തരത്തില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിലും ഓരോന്ന് എന്ന കണക്കില്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്നും നിസാര്‍ വ്യക്തമാക്കി.
ലൈനിൽ മരച്ചില്ല ചാഞ്ഞതുകണ്ടാൽ വൈദ്യുതി ബോർഡിനെ അറിയിക്കാം
തിരുവനന്തപുരം: വൈദ്യുതി ലൈനിലേക്കും മറ്റും ചാഞ്ഞു നിൽക്കുന്ന മരക്കൊന്പുകളും ചെടിപ്പടർപ്പുകളും നീക്കാൻ വൈദ്യുതി ബോർഡ് നടപടികൾ സ്വീകരിച്ചു.
ജൂണ്‍ ഒന്നു മുതൽ സംസ്ഥാനത്ത് ഏതെങ്കിലും വൈദ്യുതി ലൈനിനു മീതെ അപകടകരമായ വിധത്തിൽ മരക്കൊന്പ് ചാഞ്ഞു നിൽക്കുന്നതായോ ചെടിപടർപ്പുകൾ വൈദ്യുതി തൂണിലോ കന്പിയിലോ ട്രാൻസ്ഫോർമറുകളിലോ പടർന്നു കിടക്കുന്നതായോ കണ്ടാൽ ജോലിയിൽ വന്ന വീഴ്ചയായി മാനേജ്മെന്റ് കണക്കാക്കും. ബന്ധപ്പെട്ട സർക്കിൾ, ഡിവിഷൻ, സബ്ഡിവിഷൻ, സെക്ഷൻ ഓഫീസർമാരെ വീഴ്ചയുടെ ഉത്തരവാദികളായി കണക്കാക്കുകയും കന്പനി ചെലവിടുന്ന തുക മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരിൽ നിന്ന് തുല്യ തോതിൽ ഈടാക്കുകയും ചെയ്യുമെന്ന് വൈദ്യുതി ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.
ജൂണ്‍ ഒന്നിനുശേഷം മേൽപ്പറഞ്ഞ വിധത്തിൽ കാണുന്നവയുടെ ചിത്രം പൊതുജനങ്ങൾക്ക് എടുക്കാവുന്നതും ഏതു സെക്ഷനാണെന്നും അയയ്ക്കുന്നയാളിന്റെ വിശദാംശങ്ങളും സഹിതം 9496001912 എന്ന വാട്സ് ആപ് നന്പരിലോ കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലോ അയയ്ക്കാം.
ഇതുസംബന്ധിച്ച് വിലയിരുത്തി തടസം നീക്കാൻ വിതരണ വിഭാഗം ഡയറക്ടറുടെ കീഴിൽ മുഴുവൻ സമയ നോഡൽ ഓഫീസർ പ്രവർത്തിക്കും. ചിത്രങ്ങളോ വിവരങ്ങളോ അയയ്ക്കുന്നവർ അവ എടുക്കുന്ന തീയതിയും സമയവും ചിത്രത്തിലോ ഒപ്പമോ രേഖപ്പെടുത്തേണ്ടതാണ്. നോഡൽ ഓഫീസർ ഇ മെയിൽ: ddkseb@kseb.in.
ജൂലൈ 31 വരെ അയച്ചുകിട്ടുന്ന കഴന്പുള്ള ചിത്രങ്ങളിൽ 10 എണ്ണത്തിന് കെഎസ്ഇബി പാരതോഷികം നൽകുന്നതാണെന്നും അറിയിച്ചു.
വിനോദസഞ്ചാരികളുടെ വാഹനം കൊക്കയിലേക്കു മറിഞ്ഞ് രണ്ടു പേർ മരിച്ചു
മൂന്നാർ: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ലോക്കാട് ഗ്യാപ്പ് റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ എട്ടര മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ രണ്ടു പേർ മരിച്ചു.
ആന്ധ്രാപ്രദേശ് അണ്ണമയാ ജില്ലയിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. നൗഷാദ് (38) മകൾ നൈസാ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നസറുദ്ദീൻ (44), മുസ്തഫ (32), അൽത്താഫ് (33), ആയിഷാ (27), ഗൗഹർ (35), അലീസാ (5), ഗൗസ് (5) എന്നിവർക്കാണ് പരിക്ക്.
രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ചിന്നക്കനാൽ ഭാഗത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന വാഹനം കനത്ത മൂടൽ മഞ്ഞിനെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം ഗ്യാപ്റോഡിൽ നിന്നും തെന്നി മാറി ആയിരം അടി താഴ്ചയിലുള്ള ബൈസണ്‍വാലി റോഡിലേക്കു പതിച്ചു. എട്ടര മാസം പ്രായമുള്ള നൈസാ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രമാധ്യയാണ് നൗഷാദ് (32) മരിച്ചത്. തോട്ടങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് തൊഴിലാളികളാണ് വാഹനം കൊക്കയിലേക്ക് പതിക്കുന്നത് കണ്ടതും രക്ഷാപ്രവർത്തനം നടത്തിയതും. രണ്ടു വാഹനങ്ങളിലായി മൂന്നാർ സന്ദർശിക്കാൻ എത്തിയ സംഘത്തിന്റെ വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്.
വാഹന നികുതി ഒഴിവാക്കൽ: ഹര്‍ജികള്‍ തള്ളി
കൊച്ചി: കോവിഡ് നിയന്ത്രണം നിലവിലുണ്ടായിരുന്ന കാലത്തെ വാഹന നികുതി ഒഴിവാക്കി നല്‍കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്, കോണ്‍ട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് എന്നിവരുള്‍പ്പെടെയുള്ള വാഹന ഉടമകള്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
നിയന്ത്രണമുണ്ടായിരുന്ന 15 മാസത്തില്‍ 12 മാസം പൂര്‍ണ നികുതിയിളവും ശേഷിക്കുന്ന സമയത്ത് ഭാഗിക ഇളവും സര്‍ക്കാര്‍ നല്കിയതു കണക്കിലെടുത്താണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഹര്‍ജികള്‍ തള്ളിയത്. നയതീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്നും ഇതില്‍ പോരായ്മകളില്ലെങ്കില് കോടതിക്ക് ഇടപെടാനാകില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രന് കമ്മീഷന് നികുതിയിളവ് ശിപാര്‍ശ ചെയ്തിരുന്നെങ്കിലും ചെറിയ ഇളവു മാത്രമാണ് നല്‍കിയതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 1000 കോടി രൂപയുടെ സഹായം നല്കിയപ്പോള് സ്വകാര്യ വാഹനങ്ങള്‍ക്ക് ഒരു സഹായവും നല്‍കിയില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വാഹനം ഉപയോഗിക്കുന്നുണ്ടോയെന്നു നോക്കിയല്ല നികുതി ഈടാക്കുന്നതെന്നും വാഹനം ഉപയോഗിക്കുന്നില്ലെങ്കില്‍ ജി ഫോം വഴി നികുതിയിളവിനു അപേക്ഷ നല്‍കാമായിരുന്നെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നു ഹൈക്കോടതിയും വിലയിരുത്തി.
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിയമനം: ഫയല്‍ ഹാജരാക്കണം
കൊച്ചി: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗത്തിന്റെ നിയമനത്തിനുള്ള സെലക്ഷന് കമ്മിറ്റിയുടെ നടപടികള്‍ വിശദമാക്കുന്ന ഫയല്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
കമ്മീഷന് അംഗത്തെ നിയമിക്കാന്‍ വഴിവിട്ട നടപടികള്‍ സ്വീകരിക്കുന്നെന്ന് ആരോപിച്ച് കേരള ഹൈടെന്‍ഷന്‍ ആന്‍ഡ് എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന്, കമ്മീഷന് അംഗമായി നിയമിക്കുന്നതിന് അപേക്ഷ നല്കിയ തിരുവനന്തപുരം സ്വദേശി ടി.ആര്. ഭുവനേന്ദ്രപ്രസാദ്, എറണാകുളം സ്വദേശി ജോര്‍ജി. ടി. തോമസ് എന്നിവര്‍ നല്കിയ ഹര്‍ജികളില്‍ ജസ്റ്റീസ് അമിത റാവലാണ് ഈ നിര്‍ദേശം നല്‍കിയത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കെഎംഎസ്എസ് സംസ്ഥാന സമ്മേളനം തൃശൂരിൽ
തൃശൂർ: കേരള മണ്‍പാത്ര നിർമാണ സമുദായ സഭ(കെഎംഎസ്എസ്) സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളും തൃശൂരിൽ നടത്തും.
ഉദ്ഘാടന സമ്മേളനം ചിറ്റിശേരി എം.കെ. മാണിക്യൻ സ്മാരക ഹാളിൽ നാളെ രാവിലെ ഒന്പതിനു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സുഭാഷ് ബോസ് ആറ്റുകാൽ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ കെ.കെ. രാമചന്ദ്രൻ, സനീഷ്കുമാർ ജോസഫ്, എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, കളിമണ്‍പാത്ര നിർമാണ വിപണന ക്ഷേമ കോർപറേഷൻ ചെയർമാൻ കെ.എൻ. കുട്ടമണി തുടങ്ങിയവർ പ്രസംഗിക്കും.
മണ്‍സൂണ്‍ കെടുതി: ജലസേചനവകുപ്പ് 6.60 കോടി അനുവദിച്ചു
തിരുവനന്തപുരം: മഴക്കാലം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി അടിയന്തര പ്രവൃർത്തികൾക്കായി 6.60 കോടി രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ജലസേചന വകുപ്പിലെ എക്സിക്യൂട്ടീവ് എൻജിനിയർമാർക്ക് 20 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുപുറമേ കടലാക്രമണവും തീരശോഷണവും നേരിടാൻ ഒന്‍പതു തീരദേശ ജില്ലകൾക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ജലവിഭവ വകുപ്പിലെ 24 എക്സിക്യൂട്ടീവ് എൻജിനിയർമാർക്ക് 20 ലക്ഷം രൂപ വീതം 4.8 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും മണ്‍സൂണിനു മുന്നോടിയായുള്ള അടിയന്തര പ്രവർത്തനങ്ങൾക്കായാണ് 20 ലക്ഷം വീതം അനുവദിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശം; കെ. സുധാകരനെതിരേ കേസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദപരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരേ പാലാരിവട്ടം പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ പ്രാദേശികനേതാവിന്റെ പരാതിയിലാണ് കേസ്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യക്തിപരമായി അപമാനിച്ച് സംസാരിക്കുക, വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
സുധാകരനെതിരേയെടുത്തത് സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന കേസാണെന്നും അറസ്റ്റിലേക്കു പോകില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ ശേഖരിച്ച് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന് "ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയില്‍ ഓടിനടക്കുന്നത്’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. വടക്കന്‍കേരളത്തിലെ ഒരു നാട്ടുശൈലിയാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രിക്കു ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരന് വ്യക്തമാക്കിയിരുന്നു.
ആരോഗ്യ സ്ഥാപനങ്ങളിൽ ശുചിത്വ വാരാചരണം
തിരുവനന്തപുരം: ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ ഇന്നു മുതൽ ശുചിത്വ വാരാചരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി നേരത്തേ മുതൽ നിരവധി യോഗങ്ങൾ നടത്തി പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം കൂടി 22 മുതൽ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കാൻ നിർദേശം നൽകുകയും ചെയ്തു. അപ്രതീക്ഷിതമായി മഴ തുടരുന്നതിനാൽ പകർച്ചവ്യാധിക്ക് സാധ്യതയുണ്ട്. അതിനാൽ കാലവർഷം ആരംഭിക്കുന്നതിനു മുന്നേ തന്നെ ആശുപത്രികളും പരിസരവും ശുചിത്വം ഉറപ്പു വരുത്താനാണ് വാരാചരണം നടത്തുന്നത്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ശുചീകരണം ഉറപ്പ് വരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ തെളിവ് ഹാജരാക്കാന്‍ നിർദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് ആവശ്യപ്പെടുന്നതിനു തക്കതായ കാരണങ്ങള്‍ തെളിവുസഹിതം ഹാജരാക്കാന്‍ വിചാരണക്കോടതി നിർദേശം. ഈ മാസം 26 വരെ കോടതി ഇതിന് സമയം അനുവദിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായതു നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ തക്ക കാരണമാണോയെന്നു വിചാരണക്കോടതി പ്രോസിക്യൂഷനോടു ചോദിച്ചു.
ജാമ്യ കാലത്തു മറ്റു ക്രിമിനല്‍ കേസുകളില്‍ പ്രതിയാവാന്‍ പാടില്ലെന്ന വ്യവസ്ഥ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ദിലീപിനു ലഭിച്ച ജാമ്യ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ ചോദ്യം.
സർക്കാർ വാർഷികം: 1300 കേന്ദ്രങ്ങളിൽ ഇന്നു യുഡിഎഫ് ധർണ
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വിനാശത്തിന്റെ വർഷമായി യുഡിഎഫ് ആചരിക്കും. പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാർഷികദിനമായ ഇന്ന് 1300 കേന്ദ്രങ്ങളിൽ യുഡിഎഫ് സായാഹ്ന ധർണ നടത്തും. വൈകുന്നേരം നാലു മുതൽ ആറുവരെയാണ് ധർണ.
സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തൃക്കാക്കര നഗരസഭയിൽ നിർവഹിക്കും. സിൽവർലൈൻ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങൾ ഉന്നയിക്കും.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിലും ഉമ്മൻചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും എം.എം.ഹസൻ തിരുവനന്തപുരത്തും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ധർണയിൽ പങ്കെടുക്കും.
ഫാ. ജോസഫ് ചൊവ്വേലിക്കുടിയിൽ പ്രൊവിൻഷ്യൽ സൂപ്പീരിയർ
കോട്ടയം: ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ കോട്ടയം എമ്മാവൂസ് പ്രവിശ്യയുടെ പുതിയ പ്രൊവിൻഷ്യൽ സൂപ്പീരിയറായി ഫാ. ജോസഫ് ചൊവ്വേലിക്കുടിയിൽ നിയമിതനായി.
ഫാ. ആന്റണി കുറ്റിക്കൽ (വികാർ പ്രൊവിൻഷ്യൽ, സാമൂഹ്യപ്രവർത്തനം, വിദ്യാഭ്യാസം), ഫാ. ജോർജ് വാഴപ്പള്ളി (പ്രേഷിത പ്രവർത്തനം), ഫാ. തോമസ് മുളപ്പൻചേരിയിൽ (ദിവ്യ കാരുണ്യപ്രഷിതത്വം), ഫാ. ദേവസ്യ മാക്കിയിൽ (ധനകാര്യം, വികസന പ്രവർത്തനങ്ങൾ) എന്നിവരെ കൗണ്‍സിലർമാരായും നിയമിച്ചു.
സർക്കാർ വാർഷികം: 1300 കേന്ദ്രങ്ങളിൽ ഇന്നു യുഡിഎഫ് ധർണ
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വിനാശത്തിന്റെ വർഷമായി യുഡിഎഫ് ആചരിക്കും. പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാർഷികദിനമായ ഇന്ന് 1300 കേന്ദ്രങ്ങളിൽ യുഡിഎഫ് സായാഹ്ന ധർണ നടത്തും. വൈകുന്നേരം നാലു മുതൽ ആറുവരെയാണ് ധർണ.
സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തൃക്കാക്കര നഗരസഭയിൽ നിർവഹിക്കും. സിൽവർലൈൻ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങൾ ഉന്നയിക്കും.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിലും ഉമ്മൻചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും എം.എം.ഹസൻ തിരുവനന്തപുരത്തും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ധർണയിൽ പങ്കെടുക്കും.
ഫാ. ആബേല്‍ പുരസ്കാരം സാംജി ആറാട്ടുപുഴയ്ക്ക്
കൊച്ചി: കെസിബിസി മീഡിയ കമ്മീഷനും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് നല്കുന്ന കലാഭവന്‍ ഫാ. ആബേല്‍ പുരസ്കാരം സാംജി ആറാട്ടുപുഴയ്ക്ക്.
ക്രൈസ്തവ സംഗീതരംഗത്ത് നല്കിയ സംഭാവനകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയതെന്ന് കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി എന്നിവര്‍ അറിയിച്ചു. നാളെ പിഒസിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും.
ഫാ. ആബേല്‍ സ്മൃതി സംഗീത സന്ധ്യ നാളെ
കൊച്ചി: കെസിബിസി മീഡിയ കമ്മീഷനും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഫാ. ആബേല്‍ സ്മൃതി സംഗീതസന്ധ്യ നാളെ വൈകിട്ട് അഞ്ചിന് പാലാരിവട്ടം പിഒസിയില്‍ നടക്കും.
കലാഭവന്‍ ഫാ. ആബേല്‍ പുരസ്കാരം വിതരണം ആബേല്‍ ഗാനാലാപന മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം, ആബേല്‍ അനുസ്മരണ സമ്മേളനം, സംഗീത സായാഹ്നം എന്നിവയും ഉണ്ടാകും. ബിഷപ് ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി എന്നിവര്‍ അറിയിച്ചു.
പി.ടി. തോമസ് സാർ: തലമുറകളുടെ കാവലാൾ
കോട്ടയം: ഓരോ വിദ്യാർഥിയിലും അപാരമായ സർഗസാധ്യതകളുണ്ടെന്ന് എല്ലാ അധ്യാപകരും അംഗീകരിക്കാറുണ്ട്. എന്നാൽ, അതു വളർത്തിയെടുക്കേണ്ടത് സ്വന്തം കടമയാണ് എന്നു തിരിച്ചറിഞ്ഞ് അതിനായി, സ്വജീവിതം സന്പൂർണമായി അർപ്പിക്കുക എന്നത് അത്യപൂർവമായ അധ്യാപന ശുശ്രൂഷയുടെ ഉജ്വല മാതൃകയാണ്.
ഇത്തരത്തിൽ ദീപിക ബാലസഖ്യം എന്ന സംഘടനയിലൂടെ അഞ്ചര പതിറ്റാണ്ടിലേറെക്കാലം ആയിരക്കണക്കിനു വിദ്യാർഥികൾക്ക് അതിജീവനത്തിന്റെ പര്യായ പദമായി മാറിയ അധ്യാപക ശ്രേഷ്ഠനാണ് പി.ടി. തോമസ് പൈനാൽ എന്ന പി.ടി. തോമസ് സാർ. സുദീർഘമായ സേവനകാലങ്ങളുടെ ശ്രേഷ്ഠ സ്മരണകൾ ബാക്കിയാക്കി അദ്ദേഹം ഇന്നലെ യാത്രയായി.
ഡിസിഎൽ കോട്ടയം പ്രവിശ്യാ കോ-ഓർഡിനേറ്ററും കേന്ദ്രസമിതിയംഗവുമായിരുന്ന തോമസ് സാറിന്റെ ദേഹവിയോഗത്തിൽ ഡിസിഎൽ കുടുംബാംഗങ്ങൾ ആദരാഞ്ജലികളർപ്പിക്കുന്നു.
മികച്ച അധ്യാപകൻ, ഉജ്വല സംഘാടകൻ, ആത്മാർത്ഥതയുള്ള സംഘടനാ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധ പിടിച്ചുപറ്റിയ പി.റ്റി. തോമസ് സാർ കുലീനവും മാന്യവുമായ പെരുമാറ്റംകൊണ്ട് തലമുറകളുടെ ആദരവ് ഏറ്റുവാങ്ങിയ ശ്രേഷ്ഠ വ്യക്തിത്വമാണ്.
എല്ലാ വിദ്യാർഥികളെയും അവരുടെ സമസ്ത സാധ്യതകളിലേക്കും കൈപിടിച്ചു നടത്തുവാൻ പി.ടി. തോമസ് സാറിനെപ്പോലെ അത്യധ്വാനം ചെയ്തിട്ടുള്ളവർ അപൂർവമാണ്. തൊടുപുഴ ഡിപോൾ സ്കൂളിലെ ഹിന്ദി അധ്യാപകനായി സേവനമാരംഭിച്ച പി.റ്റി. തോമസ് സാർ അധ്യാപനത്തോടൊപ്പം ദീപികയുടെയും ദീപിക ബാലസഖ്യത്തിന്റെയും ഉന്നതിക്കായി പ്രവർത്തിച്ച മഹനീയ വ്യക്തിത്വമാണ്.
വ്യക്തിപരമായി 2003-ൽ കൊച്ചേട്ടനായി ഞാൻ ഉത്തരവാദിത്വമേറ്റെടുത്തപ്പോൾ മുതൽ കോട്ടയം പ്രവിശ്യയുടെ പ്രവിശ്യ- മേഖല ക്യാന്പുകളും കലോത്സവങ്ങളും മറ്റ് ഡിസിഎൽ പരിശീലന പരിപാടികളും വിവിധ ജില്ലകളിൽ നടത്തിട്ടുള്ള ഡിസിഎൽ സംസ്ഥാന ക്യാന്പുകളും സംസ്ഥാന കലോത്സവങ്ങളും പതിനായിരക്കണക്കിനു കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഐക്യു സ്കോളർഷിപ്പ് പരീക്ഷയുമൊക്കെ ചിട്ടയോടെ നടത്തുവാൻ തോമസ് സാർ ചെയ്തിട്ടുള്ള ത്യാഗോജ്വലമായ പ്രവർത്തികൾ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.
തന്റെ പ്രചോദനം വഴി പ്രകാശിതരായ വിദ്യാർഥികൾ വിജയകരമായി ജീവിക്കുന്നത് ഉദാഹരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ പുതുതലമുറയിലെ എത്രയെത്ര വിദ്യാർഥികളെയാണ് ലക്ഷ്യബോധമുള്ളവരാക്കി വളർത്തിയിട്ടുള്ളത്. പൊതുസമൂഹ സൃഷ്ടിക്കായി തോമസ് സാറിനെപ്പോലെ നിസ്വാർത്ഥമായ ത്യാഗസമർപ്പണം നടത്തുന്ന അധ്യാപക സാന്നിധ്യങ്ങൾ കാലം കൊതിക്കുന്ന അനിവാര്യതയാണ്.
ഫാ. റോയി കണ്ണൻചിറ സിഎംഐ (കൊച്ചേട്ടൻ)
വല്ലാര്‍പാടത്ത് റെയില്‍വേ ട്രാക്കിന് സമീപം മനുഷ്യ അസ്ഥികൂടം
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള റെയില്‍വേ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ട്രാക്കിന്റെ ഒരു വശത്തെ കുഴലിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്നലെ രാവിലെ 10.30ഓടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തുകയായിരുന്നു.
പാലത്തിലൂടെ കടന്നുപോകുന്ന റെയില്‍വേ ട്രാക്കിന്റെ ഇടതുവശത്ത് വയര്ലൈനിനായി നിര്‍മിച്ച ഡക്ടിലായിരുന്നു അസ്ഥികൂടം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നില്‍ മറ്റു ദുരൂഹതകളെന്തെങ്കിലും ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കും.
റെയില്‍വേ പാലത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും തൂണിന് ഇടയിലായായിരുന്നു അസ്ഥികൂടം. മരിച്ചത് ആണോ പെണ്ണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് ഇവ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിക്കും. ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വരുന്നതോടെ കൂടുതല്‍ വ്യക്തതവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
എൽഎൽബി പരീക്ഷയിൽ കോപ്പിയടി: പോലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: എൽഎൽബി പരീക്ഷയിൽ കോപ്പിയടിച്ചതിനു പിടിയിലായ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജ് സീനിയർ ലോ ഇൻസ്പെക്ടർ ആദർശിനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു.
പരീക്ഷയിൽ കോപ്പിയടിച്ചതായി സ്ഥിരീകരിച്ച് വകുപ്പുതലത്തിൽ അന്വേഷണം നടത്തിയ ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ, സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ആദർശിനെതിരായ വകുപ്പുതല അന്വേഷണം തുടരും.
ലോ അക്കാദമി ലോ കോളജിലെ സായാഹ്ന ബാച്ച് എൽഎൽബി വിദ്യാർഥിയായ ആദർശ് ഇന്റർനാഷണൽ ലോ പേപ്പറിനിടെയാണ് കോപ്പിയടിച്ചതിന് പിടിയിലായത്. കോപ്പിയടിക്കാൻ ഉപയോഗിച്ച പുസ്തകവും സർവകലാശാലയുടെ പരിശോധക സംഘം ഇദ്ദേഹത്തിൽ നിന്നു പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ കെ.ജി ജോണ്‍കുട്ടിയെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ചുമതലപ്പെടുത്തി. ആദർശിന്റെ പെരുമാറ്റം പോലീസ് സേനയ്ക്കാകെ കളങ്കമുണ്ടാക്കിയതായും സേനാംഗത്തിന് ചേരാത്ത തരത്തിലുള്ള നടപടിയാണ് ഇൻസ്പെക്ടറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കോപ്പിയടിച്ചതിന് ആദർശ് പിടിയിലായതിന് പിന്നാലെ കേരള സർവകലാശാല പരീക്ഷാ കണ്ട്രോളർ, ലോ അക്കാദമി ലോ കോളജ് പ്രിൻസിപ്പൽ എന്നിവർ അടക്കമുള്ളവരിൽനിന്നു പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ റിപ്പോർട്ട് തേടിയിരുന്നു. എൽഎൽബി പരീക്ഷയിലെ കോപ്പിയടിയുമായി ബന്ധപ്പെട്ട് ആദർശ് ഉൾപ്പെടെ നാലുപേരെയാണ് അന്നു പിടികൂടിയത്.
105-ാം വയസിൽ വേഗമേറിയ താരമായി റാംഭായി മുത്തശി !
തിരുവനന്തപുരം: ഹരിയാനയിൽ നിന്നും മക്കളുമായി 105 വയസുകാരി റാംഭായി എന്ന മുത്തശി തലസ്ഥാനത്ത് എത്തിയത് ഒരു പോരാട്ടത്തിനായിരുന്നു. ആ പോരാട്ടത്തിൽ വെന്നിക്കൊടി പാറിച്ചാണ് ആ മുത്തശി താരമായത്. ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ 100 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ മത്സരത്തിനിറങ്ങി ഫിനിഷ് ചെയ്താണ് ഇവരുടെ മിന്നും വിജയം.
ചന്ദ്രശേഖരൻനായർ പോലീസ് സ്റ്റേഡിയത്തിൽ ഇന്നലെ എല്ലാവരുടേയും ശ്രദ്ധ റാംഭായിയമ്മയുടെ മത്സരത്തിലായിരുന്നു. ഇവർ കുടുംബസമേതം എത്തിയത് തന്നെ പോരാട്ടത്തിനായിരുന്നു. അറുപത്തൊൻപതുകാരനായ മകൻ മുക്ത്യാർ സിംഗ്, അറുപതുകാരിയായ മകൾ സാന്ദ്ര, മുക്ത്യാർ സിംഗിന്റെ ഭാര്യ 68 വയസുള്ള ബത്തേരി ദേവി, റാംഭായിയുടെ കൊച്ചുമകൾ നാൽപ്പതുകാരിയായ ശർമിള എന്നിവരെല്ലാം വരും ദിവസങ്ങളിലും വിവിധ മത്സരങ്ങൾക്ക് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലിറങ്ങും.
ഇന്നലെ ബത്തേരിദേവി അഞ്ചുകിലോമീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയപ്പോൾ സാന്ദ്ര വെള്ളി മെഡൽ നേടി. ഹരിയാനയിലെ സർക്കീദാരി ഗ്രാമത്തിൽ കാർഷിക കുടുംബമാണ് ഇവരുടേത്.
സഹോദരൻ റാംകൃഷ്ണനാണ് ഈ കുടുംബത്തെ വെറ്ററൻസ് മീറ്റുകളിലേക്ക് എത്തിക്കാൻ പ്രേരണ നല്‍കിയത്. കഴിഞ്ഞ മാസം വാരാണസിയിൽ നടന്ന ദേശീയ മീറ്റിൽ റാംഭായി 100, 200 മീറ്ററുകളിലും ലോംഗ്ജംപിലും സ്വർണം നേടി. കൂടാതെ നേപ്പാളിൽ നടന്ന അന്തർദേശീയ മത്സരത്തിൽ പങ്കെടുത്ത് മൂന്നിനത്തിലും സ്വർണം നേടി. നാസിക്കിലും ബംഗളൂരുവിലും നടന്ന ദേശീയ മീറ്റുകളിലും ഇവർ കുടുംബസമേതം പങ്കെടുത്തു.
മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ സംഭവം: അപ്രൈസർ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു
മുക്കം: കോൺഗ്രസ് നേതാവ് ഉൾപ്പെട്ട നാലംഗ സംഘം മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയതിനെത്തുടർന്ന് ബാങ്കിൽനിന്നു പിരിച്ചു വിടപ്പെട്ട അപ്രൈസർ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിലെ മുൻ അപ്രൈസറും പന്നിക്കോട് സ്വദേശിയുമായ പരവരിയിൽ മോഹൻദാസാണ് (57) ജീവനൊടുക്കിയത്. ഇന്നലെ രാവിലെ പത്തോടെ കോഴിക്കോട്ടെ ക്രൗൺ തിയറ്ററിനു സമീപമായിരുന്നു സംഭവം.
ട്രെയിനിനടിയിൽപ്പെട്ട് ഇരുകൈകളും അറ്റ്, ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.
കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖയിൽനിന്നും അഗസ്ത്യൻമുഴിയിലെ കാർഷിക - ഗ്രാമവികസന ബാങ്ക് ശാഖയിൽനിന്നുമായി 32 ലക്ഷത്തോളം രൂപയാണു സംഘം തട്ടിയത്.
പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വയ്ക്കുന്നതിനിടെ സന്തോഷ് കുമാറിനെയും വിഷ്ണുവിനെയും പന്തീരാങ്കാവ് പോലീസ് പിടികൂടിയിരുന്നു. കേസിൽ ഉൾപ്പെട്ടവർ കേരള ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിലും സ്വർണ്ണം പണയം വെച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു കൊടിയത്തൂർ ഗ്രാമീൺ ബാങ്കിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ ഒന്‍പത് കവറുകളിലേതു മുക്കുപണ്ടമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് മോഹൻദാസിനെ അപ്രൈസർ സ്ഥാനത്തുനിന്നു നീക്കി, അധികൃതർ പുതിയ അപ്രൈസറെ നിയമിച്ചു. താൻ നിരപരാധിയാണെന്നും ജോലിയിൽ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് മോഹൻ ദാസ് നിരവധി തവണ ബാങ്കിലെത്തിയെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ലെന്നും ജോലി നഷ്ടപ്പെട്ട അന്നു മുതൽ മോഹൻദാസ് വലിയ മാനസിക വിഷമത്തിൽ ആയിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, മോഹൻദാസിനെ അപ്രൈസർ സ്ഥാനത്തുനിന്നു നീക്കിയിട്ടില്ലെന്നും സംഭവത്തിനു ശേഷം ഇയാൾ സ്വമേധയാ ബാങ്കിലേക്കു വരാതിരിക്കുകയായിരുന്നുവെന്നുമാണു ബാങ്ക് അധികൃതരുടെ വിശദീകരണം. ഭാര്യ: സുമതി. മക്കൾ: ഷിംന, ഷാമിലി, ഷിജുല, ഷിംജിമ, ശിഖ. മരുമക്കൾ: സുന്ദരൻ, പ്രജീഷ്, അരുൺ.
ബധിരവനിതകളുടെ സംസ്ഥാന സമ്മേളനം 21നും 22നും
കൊച്ചി: ഡഫ് വിമന്‍സ് ഫോറം അഞ്ചാം സംസ്ഥാന സമ്മേളനവും ബധിരവനിതാ സംഗമവും 21, 22 തിയതികളില്‍ എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. വിവിധ ജില്ലകളില്‍ നിന്നായി 500 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനം 21നു 10.30നു ടി.ജെ. വിനോദ് എംഎല്‍എ നിർവഹിക്കും. പി.വി. ശ്രീനിജന് എംഎല്‍എ മുഖ്യപ്രഭാഷകനാകും. സി.എന്‍. മോഹനന് എക്സിബിഷന് ഉദ്ഘാടനം ചെയ്യും.
ഹരിയാനയില്‍ നിന്നുള്ള മിഷ്ഹാ നാരംഗ്, ഹൈദരാബാദില്‍ നിന്നുള്ള വുജ്ജിനി ജാനകി, പൂനെയില്‍ നിന്നുള്ള വിദ്യുലത ജയാകര്‍, ആലപ്പുഴയില്‍ നിന്നുള്ള മഞ്ജു എന്നിവര്‍ വിവിധ സെഷനുകളിലായി ക്ലാസുകളെടുക്കും. സാംസ്കാരിക സമ്മേളനം ഹൈബി ഈഡന് എംപിയും സമാപന സമ്മേളനം കൊച്ചി മേയര്‍ എം. അനില്‍കുമാറും ഉദ്ഘാടനം ചെയ്യും.
ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. ഏബ്രഹാം മാത്യു, കെഎഫ്ഡിസി ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ്, ജെബി മേത്തര്‍ എംപ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളിലായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മുല്ലപ്പെരിയാർ മരംമുറി: ബെന്നിച്ചൻ തോമസിനെതിരേയുള്ള അച്ചടക്ക നടപടി അവസാനിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ വനം മേധാവിയെ കണ്ടെത്തുന്നതിനുള്ള ഉന്നതതല യോഗം ഇന്നു ചേരാനിരിക്കെ മുല്ലപ്പെരിയാർ മരംമുറിക്കേസുമായി ബന്ധപ്പെട്ട പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ പദവിയിലുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരേയുള്ള അച്ചടക്ക നടപടി ഫയൽ സർക്കാർ അവസാനിപ്പിച്ചു. മുല്ലപ്പെരിയാർ മരംമുറിക്കേസിൽ സർക്കാരുമായി ആലോചിക്കാതെ മരം മുറിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയതിന്റെ പേരിലുള്ള അച്ചടക്ക നടപടി ശാസനയിൽ ഒതുക്കിയാണ് സർക്കാർ നടപടി.
വനം മേധാവി പി.കെ. കേശവൻ വിരമിക്കുന്ന ഒഴിവിൽ പുതിയ മേധാവിയെ കണ്ടെത്തുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ യോഗം ഇന്നാണ് നിശ്ചയിച്ചിട്ടുള്ളത്. നിലവിൽ സംസ്ഥാന ഫോറസ്റ്റ് സർവീസിലുള്ള പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർമാരിൽ 1988 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ബെന്നിച്ചൻ തോമസാണ് സീനിയർ. ബെന്നിച്ചൻ തോമസിന് അടുത്ത വർഷം ജൂലൈ വരെ സർവീസുണ്ട്.
ഇതേ ബാച്ചിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററും വിജിലൻസ് ആൻഡ് ഇന്റലിജൻസ് മേധാവി ഗംഗാ സിംഗും പരിഗണനാ പട്ടികയിലുണ്ട്. നിലവിലെ മുതിർന്ന ഉദ്യോഗസ്ഥനായ പ്രമോദ് കുമാർ പതക് 2017 മുതൽ കേന്ദ്ര ഡപ്യൂട്ടേഷനിലാണ്. 1990 ബാച്ചിലെ പിസിസിഎഫുമാരായ പ്രകൃതി ശ്രീവാസ്തവ, ഡി. ജയപ്രസാദ്, 1991 ബാച്ചിലെ നോയൽ തോമസ് എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. മുല്ലപ്പെരിയാർ മരംമുറിക്കേസുമായി ബന്ധപ്പെട്ടു ബെന്നിച്ചൻ തോമസിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
പിന്നീട് ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൻ അദ്ദേഹത്തിന്റെ സസ്പെൻഷൻ റദ്ദാക്കി, സർവീസിൽ തിരിച്ചെടുത്തു.
ബെന്നിച്ചൻ തോമസ് ഒറ്റയ്ക്കല്ല തീരുമാനമെടുത്തതെന്നും വിവിധ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മരംമുറിക്കാൻ അദ്ദേഹം ഉത്തരവിറക്കിയതെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണു സർക്കാരുമായി ആലോചിക്കാതെ മുല്ലപ്പെരിയാർ ഡാമിനു സമീപത്തെ 15 മരങ്ങൾ മുറിക്കാൻ ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ടു ബെന്നിച്ചനെതിരേയുള്ള അച്ചടക്ക നടപടി ശാസനയിൽ ഒതുക്കി ഫയൽ അസാനിപ്പിക്കാൻ തീരുമാനിച്ചത്.
പ്ലാച്ചിമട കോളവിരുദ്ധ സമരനായിക കന്നിയമ്മ അന്തരിച്ചു
പാലക്കാട്: പ്ലാച്ചിമട കൊക്കകോളവിരുദ്ധ സമരത്തിലെ മുൻനിര പോരാളിയായിരുന്ന കന്നിയമ്മ(95) അന്തരിച്ചു. കൊക്കകോള കന്പനിക്കു സമീപം വിജയനഗർ കോളനിയിൽ പരേതനായ കണ്ണന്റെ ഭാര്യയാണ്. കഴിഞ്ഞ 21 വർഷമായി നഷ്ടപരിഹാരത്തിനുവേണ്ടിയുള്ള സമരത്തിനു നേതൃത്വം കൊടുത്തിരുന്നു. കൊക്കകോള വിരുദ്ധ സമരത്തിൽ ഏറ്റവും കൂടുതൽ ദിവസം സമരപ്പന്തലിൽ സത്യാഗ്രഹം അനുഷ്ഠിച്ച സമരപ്രവർത്തകയാണ്കന്നിയമ്മ. കോളക്കന്പനി പിടിച്ചെടുക്കൽ സമരത്തിന്റെ ഭാഗമായി 21 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
രാഷ്ട്രീയ സ്വാഭിമാൻ ആന്തോളൻ ഏർപ്പെടുത്തിയ 2017 സ്വാഭിമാൻ പുരസ്കാരത്തിന് അർഹയായി. ദുർബലജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതു പരിഗണിച്ചാണു പുരസ്കാര ജേതാവിനെ രാഷ്ട്രീയ സ്വാഭിമാൻ ആന്തോളൻ തെരഞ്ഞെടുത്തത്. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് തീരെ അവശയായിരുന്നു. മക്കൾ: കന്തൻ, ഷണ്മുഖൻ, കിട്ടുസ്വാമി, പരമേശ്വരൻ, കനകൻ, സരസ്വതി, പരേതയായ കാളിയമ്മ, പരേതനായ പൊന്നുസ്വാമി. മരുമക്കൾ: ദൈവ, നാഗമണി, മാസില, കവിത, ശെൽവി, കാളിയപ്പൻ.
തീർത്ഥാടക സംഘത്തിന്റെ കാർ കൊക്കയിലേക്കു മറിഞ്ഞ് പുൽപ്പള്ളി സ്വദേശി മരിച്ചു
പുൽപ്പള്ളി: തീർഥാടക സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്കു മറിഞ്ഞ് പുൽപ്പള്ളി സ്വദേശി മരിച്ചു. മരക്കടവ് കണികുളത്ത് ജോസ് (65) ആണ് മരിച്ചത്. വേളാങ്കണ്ണി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്നു അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ഊട്ടി - കുന്നൂർ പാതയിൽ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മേട്ടുപാളയം കല്ലാറിനു സമീപത്ത് ഇന്നലെ രാവിലെ 5.30 ഓടെ ആയിരുന്നു അപകടം.
അപകടത്തിൽ കാർ ഓടിച്ചിരുന്ന ജോസിന്റെ മകൻ ജോബിഷ് (35), ജോബിഷിന്റെ മകൾ അനാമിക (ഒന്‍പത്), ഭാര്യാപിതാവ് മാനന്തവാടി പുതുശേരി വെള്ളായിക്കൽ തോമസ് (68), പുതുശേരി സ്വദേശി റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ജോർജ് (60) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോയന്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഇവർ വേളാങ്കണ്ണിക്കു പോയത്. ഭാര്യ: അന്നമ്മ മക്കൾ: ജോബീഷ്, ജോസ്മിൻ, മരുമക്കൾ: ടിന്റു, ജോസുക്കുട്ടി.
ആറുദിവസത്തിനുള്ളിൽ നഷ്ടമായത് 4116 ഹെക്ടർ സ്ഥലത്തെ കൃഷി
തിരുവനന്തപുരം: തോരാമഴയിൽ കഴിഞ്ഞ ആറുദിവസത്തിനുള്ളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4116 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് നാശനഷ്ടം സംഭവിച്ചു. 50. 63 കോടി രൂപയുടെ നഷ്ടമാണ് ഈ ദിവസങ്ങളിൽ മാത്രം കർഷകർക്ക് ഉണ്ടായിട്ടുള്ളത്.
എറ്റവുമധികം കൃഷി നാശമുണ്ടായത് ആലപ്പുഴ ജില്ലയിലാണ്. 4958 കർഷകരുടെ 2530 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് പെരുമഴയിൽ നശിച്ചത്. ഇവിടെ മാത്രം 25.44 കോടിരൂപയുടെ കൃഷിനാശമുണ്ടായി. മലപ്പുറത്ത് 511 ഹെക്ടറിലേയും കോട്ടയത്ത് 441 ഹെക്ടറിലേയും എറണാകുളത്ത് 177 ഹെക്ടറിലേയും പത്തനംതിട്ടയിൽ 138 ഹെക്ടറിലേയും കൃഷിനാശമുണ്ടായി. നെൽകൃഷിക്കാണ് ഏറ്റവുമധികം നാശം സംഭവിച്ചത്. 2443 ഹെക്ടറിലെ നെൽകൃഷി ആറുദിവസത്തിനുള്ളിൽ നാശനഷ്ടം സംഭവിച്ചു. 834 ഹെക്ടർ സ്ഥലത്തെ വാഴകൃഷിയും കനത്ത മഴയിൽ നശിച്ചു.
ഉമ തോമസിനെ അധിക്ഷേപിക്കല്‍; ഗവ. ഉദ്യോഗസ്ഥനെതിരേ കേസ്
കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെയും അവരുടെ ഭര്‍ത്താവ് അന്തരിച്ച പി.ടി. തോമസിനെയും അധിക്ഷേപിക്കുംവിധം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തു.
സിപിഎം അനുകൂല സംഘടനാ നേതാവും പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറിയുമായ വക്കം സെന്നിനെതിരെയാണ് ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജെബി മേത്തര്‍ എംപി നല്കിയ പരാതിയിലാണ് കേസ്.“പണ്ട് ഭര്‍ത്താവ് മരിച്ച സ്ത്രീ ചിതയില്‍ ചാടി സതി അനുഷ്ഠിക്കുമെങ്കില്‍ ഇപ്പോള്‍ ഭര്‍ത്താവ് മരിച്ചാല്‍ മത്സരിക്കാനുള്ള കൊതിയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിലേക്ക് എടുത്തു ചാടുകയായിരുന്നു” എന്നായിരുന്നു വക്കം സെന്നിന്റെ പോസ്റ്റ്. ഡിജിപിക്കു ലഭിച്ച പരാതി എറണാകുളം സിറ്റി പോലീസിനു കൈമാറുകയായിരുന്നു.
ചങ്ങനാശേരി അതിരൂപതാദിനം ഇന്ന്
കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ 136-ാമത് അതിരൂപത ദിനാഘോഷം ഇന്നു രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ കോട്ടയം ലൂർദ് ഫൊറോന പള്ളിയിലെ നിധീരിക്കൽ മാണിക്കത്തനാർ നഗറിൽ നടക്കും. അഞ്ച് ജില്ലകളിൽ മുന്നൂറിൽപ്പരം ഇടവകകളിലായി എണ്‍പതിനായിരം കുടുംബങ്ങളിലെ അഞ്ചു ലക്ഷത്തിലധികം വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്ത പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും.
ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. മാർ തോമസ് തറയിൽ ആമുഖപ്രസംഗം നടത്തും. ബ്രഹ്മോസ് എയ്റോ സ്പേയ്സ് മാനേജിംഗ് ഡയറക്ടർ ഡോ. എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച അതിരൂപതാംഗങ്ങളെ സമ്മേളനത്തിൽ ആദരിക്കും. രാവിലെ പരിപാടികളുടെ ആരംഭം കുറിച്ചു പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറന്പിൽ പതാക ഉയർത്തും.
വികാരി ജനറാൾ റവ.ഡോ. തോമസ് പാടിയത്ത് ഖുഥ്ആ പ്രാർഥനയ്ക്ക് നേതൃത്വം നൽകുകയും അതിരൂപത ദിന പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്യും. വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ അതിരൂപത ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
കോട്ടയം ഫൊറോന വികാരി റവ.ഡോ. ഫിലിപ്പ് നെൽപുരപ്പറന്പിൽ സമ്മേളന നഗറിനെ പരിചയപ്പെടുത്തും. സിസ്റ്റർ മേരി റോസിലി, ജാനറ്റ് മാത്യു, ടി. ദേവപ്രസാദ്, ഫാ. സെബാസ്റ്റ്യൻ ചാമക്കാല എന്നിവർ പ്രസംഗിക്കും.
മദ്യവിരുദ്ധസമിതി: ചാര്‍ളി പോള്‍ പ്രസിഡന്റ്, ഷൈബി ജന.സെക്രട്ടറി
കൊച്ചി: കെസിബിസി മദ്യവിരുദ്ധസമിതി എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡന്റായി അഡ്വ. ചാര്‍ളി പോളിനെയും ജനറല്‍ സെക്രട്ടറിയായി ഷൈബി പാപ്പച്ചനെയും തെരഞ്ഞെടുത്തു.
എം.പി. ജോസിയാണ് ട്രഷറര്‍. മറ്റുഭാരവാഹികള്‍: ചാണ്ടി ജോസ്, സി. ജോണ്‍കുട്ടി, കെ.എ. റപ്പായി കണ്ണമ്പുഴ, കെ.വി. ജോണി-വൈസ്പ്രസിഡന്റുമാര്‍, സുഭാഷ് ജോര്‍ജ്, ശോശാമ്മ തോമസ്, ജോര്‍ജ് ഇമ്മാനുവേല്‍, സാബു ആന്റണി-സെക്രട്ടറിമാര്‍, കെ.എ. പൗലോസ് കാച്ചപ്പിള്ളി-ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ അതിരൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍ അധ്യക്ഷത വഹിച്ചു.
പിങ്ക് പോലീസ് അപമാനിച്ചതിന് നഷ്ടപരിഹാരം: അപ്പീല്‍ ജൂണ്‍ മൂന്നിലേക്കു മാറ്റി
കൊച്ചി: മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്കു ഒന്നര ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ജൂണ്‍ മൂന്നിനു പരിഗണിക്കാന്‍ മാറ്റി.
പാഠപുസ്തകങ്ങളിൽ ജെൻഡർ തുല്യത ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതലുള്ള പാഠപുസ്തകങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ജെൻഡർ തുല്യത ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, എസ്സിഇആർടി ഡയറക്ടർ എന്നിവർക്ക് കമ്മീഷൻ നിർദേശം നൽകി.
പാഠപുസ്തകങ്ങളിലെ ജെൻഡർ വേർതിരിവ് സംബന്ധിച്ച മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ നടപടിസ്വീകരിച്ചുകൊണ്ട് ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ അംഗങ്ങളായ റെനി ആന്റണി, സി.വിജയകുമാർ എന്നിവരുൾപ്പെട്ട ഫുൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജൈവപരമായ വ്യത്യാസം ഒന്നിനും തടസമല്ലെന്നതു കുട്ടികളെ ബോധ്യപ്പെടുത്തുന്നതാകണം പാഠപുസ്തകങ്ങൾ. പുസ്കങ്ങളിലെ ജെൻഡർ വേർതിരിവ് കുട്ടികൾക്ക് തെറ്റായ സന്ദേശം നൽകും. തുല്യതയും പരസ്പര ബഹുമാനവും വിഷയമാകുന്ന തരത്തിലായിരിക്കണം പാഠപുസ്തകങ്ങൾ രൂപകൽപ്പന ചെയ്യേണ്ടത്.
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തുല്യതയും അവസര സമത്വവും പാഠപുസ്തകങ്ങൾ വിഭാവനം ചെയ്യുമ്പോൾ ഉറപ്പുവരുത്തേണ്ടതുണ്ട്. കുട്ടികൾക്കായുള്ള ദേശീയവും അന്തർദേശീയവുമായ നിയമങ്ങളിൽ ഇത്തരത്തിലുള്ള യാതൊരു വിവേചനവും പാടില്ലെന്ന് നിഷ്ക്കർഷിക്കുന്നത് പാഠപുസ്തകങ്ങളുടെ കാര്യത്തിലും ഉറപ്പുവരുത്തണണെന്നും കമ്മീഷൻ നിർദേശം നൽകി.
സ്വര്‍ഗചിത്ര അപ്പച്ചനും കൈതപ്രത്തിനും എം.എസ്.ബാബുരാജ് പ്രതിഭാ പുരസ്കാരം
കോഴിക്കോട്: ചലച്ചിത്ര നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും എം.എസ്. ബാബുരാജ് പ്രതിഭാപുരസ്കാരം. ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്‍സ് (ഡല്‍ഹി) നാഷണല്‍ വൈസ് ചെയര്മാന് ഡോ: ഷാഹുല്‍ ഹമീദ്, സപര്യ കലാക്ഷേത്ര പ്രിന്‍സിപ്പലും ഗായികയും സംഗീതാധ്യാപികയുമായ രജനി പ്രവീണ്‍ എന്നിവരും പ്രതിഭാപുരസ്കാരത്തിനര്ഹരായി.
മികച്ച ഷോര്‍ട്ട് ഫിലിം സംവിധായകന് : കലന്തന് ബഷീര്‍ (ട്രാക്ക്), മ്യൂസിക്കല്‍ വീഡിയോ ആല്‍ബം സംവിധായകന്: സുധീകൃഷ്ണന്‍ (എന്റെ മാത്രമായ്), ഡോക്യുമെന്ററി നിര്‍മ്മാതാവ്: ജെഷീദ ഷാജി (സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം), ഗാനരചയിതാക്കള്‍ : രഘുനാഥന് കൊളത്തൂര്‍, സുരേന്ദ്രന് കൂത്താളി (വിവിധ സംഗീത ആല്‍ബങ്ങള്‍) , മോളി ജോര്‍ജ് പാലക്കുഴി (കഥാസമാഹാരം: മൈ ഹാര്‍ട്ട്), തമ്പാന് മേലാചാരി (കവിതാസമാഹാരം: പുരനിറഞ്ഞ പുതുമണവാളന്), ജീവകാരുണ്യപ്രവര്‍ത്തക: കെ.സി.നിര്‍മ്മല വണ്ടൂര്‍ , ഫോട്ടോഗ്രഫര്‍ സുമേഷ് ബാലുശ്ശേരി, ചിത്രകാരന് മനോജ് പൂളക്കല്‍. എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ: പുതുക്കിയ തീയതി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കൻഡറി വിഭാഗം) ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ എച്ച്എസ്എസ്ടി (ജൂനിയർ) തസ്തികകളിലേക്ക് യോഗ്യരായ എച്ച്എസ്എ, യുപിഎസ്എ/ എൽപിഎസ്എ, മിനിസ്റ്റീരിയൽ സ്റ്റാഫ് (ഹയർ സെക്കൻഡറി വിഭാഗം) ലാബ് അസിസ്റ്റന്റ് (ഹയർസെക്കൻഡറി വിഭാഗം) എന്നീ വിഭാഗങ്ങളിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ച് നിശ്ചിത തീയതികളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ഹാജരാകാൻ കഴിയാതിരുന്ന അധ്യാപകരുടെ/ ജീവനക്കാരുടെ സർട്ടഫിക്കറ്റ് വേരിഫിക്കേഷനു വേണ്ടിയുള്ള തീയതി പ്രസിദ്ധീകരിച്ചു.
വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ www.hscap.kerala.gov.in എന്ന വെബ്സൈറ്റിലും ഹയർ സെക്കണ്ടറിയുടെ ഔദ്യോഗിക പോർട്ടലായ www.dhsekerala.gov.in ലും ലഭിക്കും.
ഡ്രീംഫോക്സ് സര്‍വീസസ് ഐപിഒയ്ക്ക് അംഗീകാരം
കൊച്ചി: എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായ ഡ്രീംഫോക്സ് സര്‍വീസസ് ലിമിറ്റഡിന്റെ നിര്‍ദിഷ്ട പ്രാഥമിക ഓഹരി വില്പനയ്ക്ക്(ഐപിഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അംഗീകാരം ലഭിച്ചു. നിലവിലുള്ള ഓഹരി ഉടമകളുടെ ഓഫര്‍ ഫോര്‍ സെയിലിലൂടെ രണ്ടുരൂപ മുഖവിലയുള്ള 21,814,200 ഇക്വിറ്റി ഓഹരികള്‍ ഐപിഒയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.
ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കെ-ടെറ്റ് ഫെബ്രുവരി 2022 കാറ്റഗറി നാല് പരീക്ഷയുടെ താത്കാലിക ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഭരണപരിഷ്കാര കമ്മീഷന്റെ റിപ്പോർട്ടിന് അംഗീകാരം; സർക്കാരിനുണ്ടാക്കുന്ന നഷ്ടം ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കും
തിരുവനന്തപുരം: കെടുകാര്യസ്ഥത മൂലം സർക്കാരിനു നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ തുടർനടപടി സ്വീകരിക്കാനും നഷ്ടം അവരിൽനിന്ന് ഈടാക്കാനുമുള്ള ഭരണപരിഷ്കാര കമ്മീഷന്റെ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം.
51 ശിപാർശകൾ ഉൾപ്പെടുത്തിയുള്ള ഒമ്പതാമത് റിപ്പോർട്ട് വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ നാലാം ഭരണപരിഷ്കാര കമ്മീഷൻ കഴിഞ്ഞ വർഷം ജനുവരിയിലാണ് സർക്കാരിനു സമർപ്പിച്ചത്. ഇതിലെ ശിപാർശകൾ സെക്രട്ടറിതലത്തിൽ പരിശോധിച്ച് നടപ്പാക്കാവുന്നവയുടെ പട്ടിക തയാറാക്കി. അതിനാണിപ്പോൾ മന്ത്രിസഭ അംഗീകാരം നൽകിയത്. ഇവയിൽ പ്രധാനപ്പെട്ടവ ചുവടെ:
സർക്കാരിനു നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ അഴിമതിനിരോധന നിയമപ്രകാരമുള്ള നടപടിക്ക് വിജിലൻസിന് കൈമാറും.
•സോഷ്യൽ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും.
•സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
•ഓഡിറ്റിന്റെ ആവശ്യകത സംബന്ധിച്ച് വകുപ്പുകളിൽ ബോധവത്കരണം നടത്തും.
•ഓഡിറ്റർമാർക്ക് ആവശ്യമായ പരിശീലനവും നൽകും.
•സർക്കാർ മേഖലയിലെ പരിശീലനപരിപാടികളിൽ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് മൊഡ്യൂൾ തയാറാക്കും.
•പരാതികൾ പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയപരിധി നിശ്ചയിക്കും.
ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി.
•പരാതിപരിഹാര സംവിധാനങ്ങളിൽ മൂന്നിലൊന്ന് ജീവനക്കാരെങ്കിലും സ്ഥിരം ജീവനക്കാരാകണം.
•പൊതുജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ അഭിരുചി, യോഗ്യത, പ്രതിബദ്ധത എന്നിവയുള്ള ജീവനക്കാരുണ്ടാകണം.
കെഎസ്ഇബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരും.
ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന് നേരിട്ട് പരാതികൾ സ്വീകരിക്കാനധികാരം നൽകും.
തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ പരിധിയിൽ വരും.
പൊതുമേഖലാ ജീവനക്കാർ: ശിപാർശ നടപ്പാക്കേണ്ടതില്ലെന്ന്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരെപ്പോലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ അവസരമൊരുക്കണമെന്ന ഭരണപരിഷ്കാര കമ്മീഷന്റെ ശിപാർശ നടപ്പാക്കേണ്ടതില്ലെന്നു മന്ത്രിസഭായോഗ തീരുമാനം. കെഎസ്ആർടിസി, ജല അഥോറിറ്റി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളെ ട്രിബ്യൂണലിന്റെ പരിധിയിലുൾപ്പെടുത്തണമെന്നും മേഖലാതലത്തിൽ സിറ്റിംഗ് സംവിധാനം വേണമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊന്നും തത്കാലം നടപ്പാക്കില്ല.
വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീലിന് തീർപ്പുണ്ടാക്കാനായി സമയപരിധി നിശ്ചയിക്കണമെന്നായിരുന്നു മറ്റൊരു ശിപാർശ. ഇതു വിവരാവകാശ കമ്മീഷൻ തീരുമാനിക്കട്ടെയെന്നും മന്ത്രിസഭ തീരുമാനിച്ചു.
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണിക്കു നേട്ടം
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേട്ടം. 42 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 23 ഇടത്ത് എൽഡിഎഫും 12 ഇടത്ത് യുഡിഎഫും ആറിടത്ത് ബിജെപിയും വിജയിച്ചപ്പോൾ ഒരുവാർഡ് സ്വതന്ത്ര സ്ഥാനാർഥി സ്വന്തമാക്കി.
എൽഡിഎഫിൽ സിപിഎം 16 ലും സിപിഐ ഏഴുസീറ്റിലും വിജയിച്ചപ്പോൾ യുഡിഎഫിൽ 11 സീറ്റ് കോണ്‍ഗ്രസും ഒരു സീറ്റ് മുസ്ലിം ലീഗും സ്വന്തമാക്കി. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ സിപിഎമ്മിന്റെ രണ്ടു സിറ്റിംഗ് വാർഡുകളിൽ ബിജെപി അട്ടിമറി വിജയം നേടി.
കെഎസ്ആർടിസിക്ക് 700 സിഎൻജി ബസ് വാങ്ങാൻ അനുമതി
തിരുവനന്തപുരം: ശന്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിൽ കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസുകൾ വാങ്ങാനുള്ള ഗതാഗത വകുപ്പു നിർദേശത്തിനു മന്ത്രിസഭയുടെ അനുമതി. കിഫ്ബിയിൽനിന്നു നാലു ശതമാനം പലിശനിരക്കിൽ 455 കോടി രൂപ ലഭ്യമാക്കിയാണ് പുതിയ ബസുകൾ വാങ്ങാനുള്ള അനുമതി നൽകിയത്.
വിവിധ ഡിപ്പോകളിലായി 2800ഓളം ബസുകൾ വർഷങ്ങളായി ഉപയോഗിക്കാതെ തുരുന്പെടുത്തു നശിക്കുന്നതിനിടയിലാണ് സ്വിഫ്റ്റിന് പുതിയ ബസ് വാങ്ങാൻ അനുമതി. ബസുകൾ നശിപ്പിക്കുന്ന സർക്കാർ നടപടിക്കെതിരേ ഹൈക്കോടതിയും വിമർശനം ഉന്നയിച്ചിരുന്നു. സിഎൻജി ബസുകൾ വാങ്ങാൻ തീരുമാനിച്ചെങ്കിലും സംസ്ഥാനത്ത് ഏതാനും പ്രധാന നഗരങ്ങളിൽ ഒഴികെ സിഎൻജി നിറയ്ക്കാനുള്ള ഫില്ലിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
നഷ്ടം കുറച്ച് വരുമാനം വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ 700 ബസുകൾ വാങ്ങുന്നത്. ഇവ നിരത്തിലിറങ്ങുന്നതോടെ ഗതാഗത സൗകര്യം മെച്ചപ്പെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസം കൂടി വ്യാപകമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 11 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. കേരളത്തിനു മുകളിലും സമീപത്തുമായി ശക്തമായ ചക്രവാതച്ചുഴി നിലനിൽക്കുന്നതും കേരളം മുതൽ വിദർഭ വരെ ന്യൂനമർദപ്പാത്തി നിലനിൽക്കുന്നതുമാണ് നിലവിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കു കാരണമാകുന്നത്.
ദിവസങ്ങളായി തുടരുന്ന മഴയുടെ ശക്തി ഇന്നലെയോടെ കുറഞ്ഞെങ്കിലും മഴ ശമിക്കണമെങ്കിൽ നാലു ദിവസംകൂടി കഴിയണമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
ഇന്ന് രണ്ടു ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഈ പശ്ചാത്തലത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെമുതൽ ഞായറാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിലും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കീം പ്രവേശനപരീക്ഷ ജൂലൈ നാലിലേക്കു മാറ്റി
തിരുവനന്തപുരം: ജൂലൈ മൂന്നിനു നടത്താൻ നിശ്ചയിച്ചിരുന്ന 2022-23 അധ്യയനവർഷത്തെ കേരള എൻജിനിയറിംഗ്, ഫാർമസി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ(കീം) ജൂലൈ നാലിലേക്ക് മാറ്റി. നാലിന് രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സ്, കെമിസ്ട്രിയും ഉച്ചകഴിഞ്ഞ് 2.30 മുതൽ അഞ്ചുവരെ പേപ്പർ രണ്ട് മാത്തമാറ്റിക്സ് പരീക്ഷയും നടത്തും.
ഓടിക്കൊണ്ടിരുന്ന മംഗള എക്സ്പ്രസിന്റെ ബോഗിയും എൻജിനും വേർപെട്ടു
തൃശൂർ: ഓടിക്കൊണ്ടിരുന്ന മംഗള-നിസാമുദ്ദീൻ എക്സ്പ്രസിന്റെ എൻജിനും ബോഗിയും വേർപെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു 3.47നാണ് സംഭവം. തൃശൂർ സ്റ്റേഷൻ വിട്ടതിനുശേഷം പൂങ്കുന്നം സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് എൻജിനും ബോഗിയും തമ്മിൽ ബന്ധം വേർപെട്ടത്. ബോഗിയുമായുള്ള ബന്ധം വേർപെട്ടതിനുശേഷം എൻജിൻ മുപ്പതുമീറ്ററോളം മുന്നോട്ടോടി.
എൻജിനിൽനിന്നു ബന്ധം വിട്ടതോടെ പെട്ടെന്നു ബോഗികൾ വലിയ കുലുക്കത്തോടെ നിൽക്കുകയായിരുന്നുവെന്നു യാത്രക്കാർ പറഞ്ഞു. ആർക്കും അപകടം ഉണ്ടായില്ല. ബന്ധപ്പെട്ടവരെത്തി ബോഗിയുമായി ബന്ധിപ്പിച്ചു 15 മിനിറ്റിനുശേഷം ട്രെയിൻ യാത്ര തുടർന്നു. തൃശൂർ സ്റ്റേഷൻ ഇൻചാർജ് ശശീന്ദ്രനും സംഘവുമാണ് അറ്റകുറ്റപ്പണി നടത്തിയത്.
ഷൊർണൂർ സ്റ്റേഷനിൽ എത്തി പരിശോധന നടത്തി ട്രെയിൻ യാത്ര തുടർന്നു.എറണാകുളത്തുനിന്നു നിസാമുദ്ദീനിലേക്കു പോകുകയായിരുന്നു 12617 നന്പർ ട്രെയിൻ. എൻജിനും ബോഗിയും തമ്മിൽ ബന്ധിപ്പിക്കുന്ന കപ്ലിംഗ് വേർപെട്ടതാണു കാരണം.
എറണാകുളത്തുവച്ചാണ് എൻജിനുമായി ബോഗികൾ ബന്ധിപ്പിക്കുന്നത്. എറണാകുളം മുതൽ തൃശൂർ വരെ വന്നപ്പോൾ ഒരു കുഴപ്പവുമില്ലാതെ എന്താണ് ഇവിടെവച്ച് വേർപെടാനുണ്ടായ സാഹചര്യമെന്നു റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം നടത്തും.
സ്കൂൾ പരിസരത്തെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സ്കൂൾ പരിസരത്തെ അപകടകരമായ നിലയിലുള്ള മരച്ചില്ലകളും മരങ്ങളും മുറിച്ചുമാറ്റണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. ഇലക്ട്രിക് പോസ്റ്റിൽ വയർ, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കിൽ അപാകത പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണം. വാഹനം പാർക്ക് ചെയ്യാൻ അതതു സ്കൂളുകൾ സൗകര്യം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
വിവിധ ആവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികൾ, കൊടിതോരണങ്ങൾ മുതലായവ അപകടകരമായ നിലയിലുണ്ടെങ്കിൽ അവ മാറ്റണം. ട്രാഫിക് ഐലൻഡ്, ഫുട്പാത്ത് മുതലായ സ്ഥലങ്ങളിൽ ഗതാഗത തടസം സൃഷ്ടിക്കുന്ന തരത്തിൽ ബോർഡുകളോ കൊടിതോരണങ്ങളോ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ നീക്കണം.
സ്കൂൾ ബസുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്ക്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം. സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്തണം.
സുധാകരന്റെ പരാമര്‍ശം: തൃക്കാക്കരയില്‍ രാഷ്ട്രീയ ആയുധമാക്കി എല്‍ഡിഎഫ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് കഴിഞ്ഞദിവസം നടത്തിയ വിവാദ പരാമര്‍ശം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കി ഇടതുപക്ഷം. സുധാകരനെതിരേ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ, മന്ത്രി പി. രാജീവ്, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, പി.സി. ചാക്കോ ഉള്‍പ്പെടെയുള്ള പ്രമുഖനേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സുധാകരന് കേരള ജനതയെതന്നെയാണ് അപമാനിച്ചതെന്നും തൃക്കാക്കരയിലെ ജനങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ ഇതിനോടു പ്രതികരിക്കുമെന്നുമാണ് എല്‍ഡിഎഫ് പ്രചാരണം. വിഷയം സജീവമാക്കിനിര്‍ത്താൻ തൃക്കാക്കരയിലെ മുഴുവന്‍ ബൂത്തുകളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുള്ള നീക്കവുമുണ്ട്.
ഇതു തിരിച്ചറിഞ്ഞ് വിവാദം അവസാനിപ്പിക്കാന്‍ സുധാകരന്‍തന്നെ രംഗത്തുവന്നു. പരാമര്‍ശം മുഖ്യമന്ത്രിക്കു വിഷമമുണ്ടാക്കിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നാണ് ഇതേക്കുറിച്ച് സുധാകരന് പ്രതികരിച്ചത്.
അടുത്തയിടെ തൃക്കാക്കര മണ്ഡലം കണ്‍വന്‍ഷന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. തൃക്കാക്കരയിലെ ജനങ്ങള്‍ക്കുപറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് കൈവന്നിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമാര്‍ശം. ഇതിനെതിരേ യുഡിഎഫ് സ്ഥാനാര്‍ഥിയും പ്രമുഖനേതാക്കളും രംഗത്തുവന്നിരുന്നു.
മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നു: സുധാകരന്
കൊച്ചി: മുഖ്യമന്ത്രിയെക്കുറിച്ചുളള തന്റെ പരാമര്‍ശത്തില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. വടക്കന്‍ കേരളത്തിലെ ഒരു നാട്ടുശൈലിയാണ് താന്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ ഇടതുമുന്നണി നിയമനടപടിക്കു പോയാല്‍ നേരിടും. പരാമര്‍ശത്തിന്റെ പേരില്‍ യുഡിഎഫിന്റെ വോട്ടുകള്‍ കുറയില്ലെന്നും സുധാകരന് കൊച്ചിയില്‍ പറഞ്ഞു.
‘ഞാന്‍ ചങ്ങലപൊട്ടിയ പട്ടി’യെപ്പോലെയാണ് ഓടുന്നതെന്ന് എന്നെക്കുറിച്ചുതന്നെ പറയാറുണ്ട്. അതിനര്‍ഥം ഞാന്‍ പട്ടിയാണെന്നല്ല. പിണറായി വിജയന് ‘ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയില്‍ ഓടിനടക്കുന്നത്’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ ഉമ തോമസ് സന്ദര്‍ശിച്ചു
കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് സീറോ മലബാര്‍ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബെന്നി ബഹനാന് എംപി, മുൻമന്ത്രി കെ.സി. ജോസഫ്, റോജി എം. ജോണ്‍ എംഎല്‍എ എന്നിവര്‍ക്കൊപ്പമാണ് സഭാ ആസ്ഥാനത്തെത്തിയത്.
തെരഞ്ഞെടുപ്പിനു മുന്നോടിയായി അനുഗ്രഹം വാങ്ങുന്നതിനാണ് കര്‍ദിനാളിനെ സന്ദര്‍ശിച്ചതെന്ന് ഉമ തോമസ് മാധ്യമങ്ങളോടു പറഞ്ഞു.
കൂട്ടുകാര്‍ക്കൊപ്പം കുളത്തിലിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
കാസർഗോഡ്: കൂട്ടുകാര്‍ക്കൊപ്പം കുളത്തിലിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. പെരിയ ചെര്‍ക്കപ്പാറയിലെ രവീന്ദ്രനാഥ്-ഷീബ ദന്പതികളുടെ മകന് നന്ദഗോപന് (15), മഞ്ഞങ്ങാട്ടെ ദിനേശന്-രേഷ്മ ദമ്പതികളുടെ ഏകമകന് ദില്‍ജിത്ത് (14) എന്നിവരാണു മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ ചെര്‍ക്കപ്പാറ സര്‍ഗം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിനു സമീപത്തെ കുളത്തിലായിരുന്നു സംഭവം. ഇരുവരും വെള്ളത്തില്‍ മുങ്ങിപ്പോയ വിവരം കൂടെയുള്ള കുട്ടികളാണു പരിസരവാസികളെ അറിയിച്ചത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ദില്‍ജിത്തിനെ കണ്ടെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണു നന്ദഗോപനെ കണ്ടെടുത്തത്.
എന്നാല്‍, രണ്ടുപേരുടെയും ജീവന് രക്ഷിക്കാനായില്ല. രണ്ടു കുട്ടികള്‍ക്കും നീന്തലറിയില്ലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
നന്ദഗോപന് കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളില്‍ പത്താംക്ലാസിലും ദില്‍ജിത്ത് പെരിയ ജിഎച്ച്എസ്എസില്‍ ഒമ്പതാം ക്ലാസിലും പഠിക്കുകയാണ്. നന്ദഗോപന്റെ അച്ഛന് രവീന്ദ്രനാഥ് ദുബായ് വിമാനത്താവളത്തില്‍ ജോലി ചെയ്യുകയാണ്. സഹോദരി: നന്ദന. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ദില്‍ജിത്തിന്റെ അച്ഛന് ദിനേശന് അടുത്തിടെയാണ് നാട്ടിലെത്തിയത്.
കെഎസ്ആർടിസി ശന്പളവിതരണം രണ്ടു ദിവസത്തിനകം
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ഏപ്രിലിലെ ശന്പളം രണ്ടുദിവസത്തിനകം നൽകിയേക്കും. ശന്പളവിതരണവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജു ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. വിദേശത്തേക്കുപോയ സിഎംഡി ബിജു പ്രഭാകർ ഇന്നു മടങ്ങിയെത്തുന്നതോടെ നടപടികൾ വേഗത്തിലാവും.
യുനിസെഫ്-നിയമസഭാ സംയുക്ത പരിസ്ഥിതി ദിനാചരണം ആറിന്
തിരുവനന്തപുരം: യുനിസെഫും കേരള നിയമസഭയും സംയുക്തമായി പരിസ്ഥിതിദിന പരിപാടി സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള മേഖലകൾ ചർച്ചാവിഷയമാകുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും കാലാവസ്ഥ അസംബ്ലി ‘നാമ്പ്’ എന്ന പേരിൽ ജൂൺ ആറിന് നിയമസഭാ മന്ദിരത്തിൽ നടക്കും.
കാലാവസ്ഥ അസംബ്ലിയിൽ എല്ലാ ജില്ലകളിൽനിന്നുമുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ക്വിസ്, മൊബൈൽ ഫോൺ ഫോട്ടോഗ്രഫി മത്സരങ്ങൾ നടത്തും. 14 മുതൽ 18 വരെ പ്രായമുള്ളവർക്കായി ക്വിസ് മത്സരവും 19-24 പ്രായപരിധിയിലുള്ളവർക്കായി മൊബൈൽ ഫോട്ടോഗ്രഫി മത്സരവുമാണ് നടത്തുക. മത്സരങ്ങളിൽ പങ്കെടുക്കാൻ kerala climateassembley2022.org എന്ന വെബ്സൈറ്റിൽ 20 മുതൽ രജിസ്റ്റർ ചെയ്യാം. കാലാവസ്ഥാ അസംബ്ലിയിൽ പൊതുജനങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കാം.
എത്യോപ്യയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്
തൃശൂർ: എത്യോപ്യയിലേക്കു ജോലി വാഗ്ദാനം ചെയ്ത് 24 പേരെ പറ്റിച്ച് വൻ തട്ടിപ്പു നടത്തിയതായി പരാതി. 20 ലക്ഷത്തോളം രൂപ വാങ്ങിയാണ് ഉദ്യോഗാർഥികളെ പറ്റിച്ചത്. തൃശൂർ, മലപ്പുറം ജില്ലകളിൽനിന്നുള്ളവരാണു കബളിപ്പിക്കപ്പെട്ടത്.
എണ്‍പതിനായിരം രൂപയാണ് ഒരാളിൽനിന്നു വാങ്ങിയത്. വീസയും വ്യാജ ടിക്കറ്റും അയച്ചുനല്‍കിയാണ് ഓരോരുത്തരിൽനിന്നും പണം വാങ്ങിയത്. ടിക്കറ്റും വീസയും കൊണ്ട് നെടുന്പാശേരിയിൽ വിമാനം കയറാനെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാർഥികൾ അറിഞ്ഞത്. എത്യോപ്യയിലേക്കു ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന ഓണ്‍ലൈൻ പരസ്യം കണ്ടാണ് ഉദ്യോഗാർഥികൾ ഡൽഹിയിലുള്ള എയർലിങ് എന്ന ഏജൻസിയെ വിളിച്ചത്.
പേരിനു മാത്രം കേരഫെഡ് സംഭരണം; കര്‍ഷകര്‍ ദുരിതത്തില്‍
കോഴിക്കോട്: സംസ്ഥാനത്ത് പച്ചത്തേങ്ങ വില കുത്തനെ ഇടിയുന്നു. കിലോയ്ക്ക് 25 രൂപ വച്ചാണ് പലയിടത്തും ഇന്നലെ പൊതുവിപണിയില്‍ പച്ചത്തേങ്ങ വില്പന നടന്നത്. വിലയിടിവും കനത്ത മഴയും കണക്കിലെടുത്ത് വ്യാപാരികള്‍ പച്ചത്തേങ്ങ വാങ്ങാന്‍ മടിക്കുകയാണ്. പച്ചത്തേങ്ങ സംഭരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം ഫലപ്രദമല്ലാത്തതു പൊതുവിപണിയില്‍ വിലയിടിവിനു ആക്കംകൂട്ടിയിട്ടുണ്ട്.
കോവിഡ് കാലത്തിനുമുമ്പ് കിലോയ്ക്ക് 48 രൂപവരെ എത്തിയ പച്ചത്തേങ്ങ വിലയാണ് ഇപ്പോള്‍ അതിന്റെ നേര്‍പകുതിയായി കുറഞ്ഞത്.കോവിഡ് ഭീതി നീങ്ങി വിപണി സജീവമായപ്പോള്‍ പച്ചത്തേങ്ങയ്ക്കു 33 രൂപ വരെ വില ലഭിച്ചിരുന്നു. പിന്നീടതു കുറയാന്‍ തുടങ്ങി. ഒരാഴ്ചമുമ്പ് 29 രൂപയില്‍ എത്തിയ വിലയാണു കുത്തനെ താഴോട്ടുപോന്നത്. ഇനിയും വില കുറയാന്‍ സാധ്യതയുണ്ടെന്നാണു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍നിന്നു സംഭരിക്കുന്ന പച്ചത്തേങ്ങ തമിഴ്നാട്ടിലെ കങ്കയം മാര്‍ക്കറ്റിലേക്കും ബംഗളുരുവിലേക്കുമാണു വ്യാപാരികള്‍ പ്രധാനമായും കയറ്റി അയക്കുന്നത്.
പച്ചത്തേങ്ങ വില കുറയുന്നതു സംസ്ഥാനത്തെ കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. തേങ്ങയിടുന്ന തൊഴിലാളികള്‍ക്കുള്ള കൂലിയും തേങ്ങ പൊതിക്കുന്നതിനുള്ള കൂലിയും വര്‍ധിച്ചിട്ടുണ്ട്. കൂലിച്ചെലവെല്ലാം കഴിഞ്ഞാല്‍ വലിയ വരുമാനമൊന്നും കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. അവിചാരിതമായി വന്നുചേര്‍ന്ന മഴ കൂനിന്മേല് കുരുവെന്ന പ്രതീതിയാണ് കര്ഷര്കരിൽ ഉണ്ടാക്കിയിട്ടുള്ളത്. മഴ കാരണം തേങ്ങ കൊപ്രയാക്കാനും പറ്റുന്നില്ല.
പച്ചത്തേങ്ങയ്ക്കു സര്‍ക്കാര്‍ 32 രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഭരണം നടക്കാത്തതാണു വിലയിടിവിനു പ്രധാന കാരണം. കേരഫെഡ് മുഖേനയാണു സർക്കാർ പച്ചത്തേങ്ങ സംഭരിച്ചിരുന്നത്. ജീവനക്കാര്‍ കുറവായതിനാല്‍ കേരഫെഡിന്റെ സംഭരണം പേരിനു മാത്രമായി . അതുകൊണ്ടുതന്നെ സംസ്ഥാനത്ത് അഞ്ചു കേന്ദ്രങ്ങളില്‍ മാത്രമാണ് നിലവില്‍ കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നത്. തിരുവനന്തപുരത്ത് ആനയറ, കൊല്ലത്ത് കരുനാഗപ്പള്ളി ഫാക്ടറി, തൃശൂരില്‍ കേരഫെഡ് സെയില്‍സ് ഡിപ്പോ, കോഴിക്കോട്ട് നടുവണ്ണൂര്‍ മന്ദങ്കാവ് കോക്കനട്ട് കോംപ്ലക്സ്, മലപ്പുറത്ത് എരമംഗലം സൊസൈറ്റി എന്നിവിടങ്ങളിലാണു നിലവിൽ സംഭരണം നടക്കുന്നത്.
ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഏറ്റവും പുതിയ നികുതിച്ചീട്ട്, കര്‍ഷകനാണെന്നു തെളിയിക്കുന്നതിനുള്ള കൃഷി ഓഫീസറുടെ കത്ത് എന്നിവ സഹിതം വേണം തേങ്ങ വില്ക്കാന് എത്താന്‍. 32 രൂപയ്ക്കാണ് ഇവിടങ്ങളില്‍ പച്ചത്തേങ്ങ സംഭരിക്കുന്നത്. തിങ്കള്‍ , ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സംഭരണം. എന്നാല്‍, കേരഫെഡ് കേന്ദ്രങ്ങളില്‍ ഏറ്റവും നല്ല തേങ്ങ മാത്രമാണു തൂക്കിയെടുക്കുക.
സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയ്ക്കു സംസ്ഥാനത്തുടനീളം പച്ചത്തേങ്ങ സംഭരിക്കണമെന്ന് ഇന്‍ഫാം മലബാര്‍ മേഖലാ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണപറമ്പില്‍ ആവശ്യപ്പെട്ടു. അടിയന്തരമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊള്ളും വില, സ്കൂൾ ഒരുക്കം നടുവൊടിക്കും
തൃശൂർ: രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധിക്കുശേഷം ഇത്തവണത്തെ സ്കൂൾ ഒരുക്കങ്ങൾക്കു ചെലവു കൂടും. നോട്ട്ബുക്ക്, ബാഗ്, കുട, പേന, വാട്ടർ ബോട്ടിൽ, റെയിൻ കോട്ട്, യൂണിഫോം തുണിത്തരങ്ങൾ തുടങ്ങി സകലതിനും തീപിടിച്ച വില. ആവശ്യത്തിനു സാധനങ്ങൾ കിട്ടാനുമില്ല. പെട്രോൾ വിലവർധന സ്കൂളിലേക്കുള്ള യാത്രച്ചെലവും കൂട്ടും.
ന്യൂസ് പ്രിന്റ് വിലവർധനവും ഉത്പാദനക്കുറവും സ്റ്റോക്കില്ലായ്മയും നികുതിവർധനയുമാണു സ്കൂൾവിപണിയെ സാരമായി ബാധിച്ചത്. നിലവിലുള്ളതൊഴിച്ചാൽ ഹോൾസെയിൽ കടകളിൽ പുതിയ സ്റ്റോക്ക് എത്തിത്തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ റീട്ടെയിൽ കടകളിൽ സ്കൂൾ സാമഗ്രികൾ എത്താൻ വൈകും.
വിപണിയിൽ കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ കന്പനികൾ ഉത്പാദനം കുറച്ചതു ക്ഷാമമുണ്ടാക്കി. ഇതുമൂലം മുംബൈയിൽനിന്നുള്ള സ്റ്റോക്ക് വരവ് കുറഞ്ഞു. പ്രധാനമായും മുബൈയിൽനിന്നാണു മൊത്തക്കച്ചവടക്കാർ സ്റ്റോക്കെടുക്കുന്നത്. കുട, ബാഗ്, റെയിൻ കോട്ട് തുടങ്ങിയവയ്ക്കു നാട്ടിൽ വൻ പ്രചാരത്തിലുള്ള കന്പനികളുടെ ഉത്പന്നങ്ങൾക്കും ക്ഷാമം അനുഭവപ്പെടുന്നതായി മൊത്തക്കച്ചവടക്കാർ പറഞ്ഞു.
സ്കൂൾ വിപണിയെ കൂടുതൽ ബാധിച്ചതു പേപ്പർ വിലവർധനയാണ്. 40 മുതൽ 45 ശതമാനം വരെയാണ് ഇത്തവണ നോട്ടുബുക്കുകൾക്കു വില വർധിച്ചത്. ന്യൂസ് പ്രിന്റിനു വില കൂടിയതാണു കാരണം. ആറു മാസത്തിനുള്ളിൽ 50 ശതമാനം വിലവർധനയാണ് ന്യൂസ് പ്രിന്റിനുണ്ടായത്.
കിലോയ്ക്ക് 65 രൂപ ഉണ്ടായിരുന്ന നോട്ടുബുക്ക് പേപ്പറിന്റെ വില 90 രൂപയായാണു വർധിച്ചിട്ടുള്ളത്. പുസ്തകങ്ങൾ പൊതിയാനുള്ള ബ്രൗൺ പേപ്പറിനും വില വർധിച്ചു. കൺസ്യൂമർ ഫെഡിന്റെ ത്രിവേണി നോട്ടുബുക്കുകളുടെ നിർമാണവും വൈകിയിട്ടുണ്ട്.
ബാഗുകൾ 200 രൂപ മുതൽ കിട്ടാനുണ്ടെങ്കിലും ബ്രാൻഡ് ഇനങ്ങൾക്കു 350 രൂപ മുതലാണു വില. ഇതിൽത്തന്നെ നല്ലയിനങ്ങൾക്ക് ആയിരത്തിലധികം വരും. റെയിൻ കോട്ടുകൾക്കും ഇതുതന്നെയാണ് അവസ്ഥ. ബ്രാൻഡ് അല്ലാത്ത കുടകൾക്ക് 150 മുതൽ 200 രൂപ വരെയാണ് കുറഞ്ഞവില.
ഡീസൽ, പെട്രോൾ വിലവർധന കണക്കിലെടുത്തു ടാക്സി വാഹനങ്ങളുടെ വാടകനിരക്കിൽ വർധന വരുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളിൽ സ്കൂളിലേക്കു പോകുന്നവർക്കു മുൻവർഷങ്ങളിലെ വാടകയേക്കാൾ കൂടുതൽ നല്‍കേണ്ടിവരും. സ്കൂൾ വിപണിയിലെ വിലവർധന മാതാപിതാക്കളുടെ പോക്കറ്റ് കാലിയാക്കുമെന്നു സാരം.
ദുരന്തസാധ്യതാ പ്രദേശത്തെ ആളുകളുടെ പട്ടിക തയാറാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: ദുരന്ത സാധ്യത കൂടിയ ഓരോ പ്രദേശത്തെയും ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കി വില്ലേജ് ഓഫിസർ, പോലീസ്, അഗ്നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികളേയും ഏൽപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കാലവർഷ മുന്നൊരുക്ക യോഗത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിക്കണം. ഓരോയിടത്തും ദുരിതാശ്വാസ ക്യാന്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളെ അറിയിക്കണം.
മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കണം. ഇന്നുമുതൽ മേയ് 25 വരെ താരതമ്യേനെ കുറവു മഴയാണ് നിലവിൽ പ്രവചിക്കുന്നത്. മുന്നൊരുക്ക പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ കാര്യക്ഷമമായി പൂർത്തീകരിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്താനാവണം. മേയ് 22 മുതൽ 29 വരെ മഴക്കാലപൂർവ ശുചീകരണ യജ്ഞം നടത്തും. എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ മഴക്കാല മുന്നൊരുക്ക യോഗം ചേരണം.
മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കണ്ട്രോൾ റൂമുകൾ ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിക്കണം. കണ്ട്രോൾ റൂമുകളുടെ ഫോണ്‍ നന്പറുകൾ ജനങ്ങളിലേക്ക് എത്തിക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്ട്രോൾ റൂമുകളുമായി ചേർന്നു കൊണ്ടായിരിക്കണം തദ്ദേശ സ്ഥാപന കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കേണ്ടത്.
പോലീസ്, അഗ്നിശമന രക്ഷാസേന എന്നിവരുടെ പക്കലുള്ള ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്നു മുൻകൂട്ടി പരിശോധിക്കണം. വെള്ളപ്പൊക്ക, മണ്ണൊലിപ്പ് സാധ്യതാ പ്രദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃപ്പൂണിത്തുറ നഗരസഭ: എൽഡിഎഫിന്റെ രണ്ട് സീറ്റ് എൻഡിഎ പിടിച്ചെടുത്തു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു വാർഡുകളും എൽഡിഎഫിൽനിന്ന് എൻഡിഎ പിടിച്ചെടുത്തു. സിറ്റിംഗ് സീറ്റുകളില്‍ പരാജയപ്പെട്ടതോടെ നഗരസഭയില്‍ ഭരണകക്ഷിയായ എല്‍ഡിഎഫിനു കേവല ഭൂരിപക്ഷം നഷ്ടമായി. ഇപ്പോഴത്തെ കക്ഷി നില. ആകെ അംഗങ്ങൾ 49. എൽഡിഎഫ് -23, എൻഡിഎ -17, യുഡിഎഫ് -എട്ട്, സ്വതന്ത്രൻ -ഒന്ന്.
തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരിക്കോവില്‍ വാര്‍ഡുകളാണ് എല്‍ഡിഎഫില്‍നിന്ന് എൻഡിഎ പിടിച്ചെടുത്തത്. 11-ാം വാർഡായ ഇളമനത്തോപ്പിൽ എൻഡിഎയുടെ വള്ളി രവി 38 വോട്ടിന് എൽഡിഎഫിന്റെ ഇ.ടി. പ്രദീഷിനെ പരാജയപ്പെടുത്തി. പോൾ ചെയ്ത 758 വോട്ടുകളിൽ വള്ളി രവി 363 വോട്ടുകൾ നേടി. പ്രദീഷ് 325 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഷിബു മലയിലിന് ലഭിച്ചത് 70 വോട്ടുകൾ മാത്രം. കഴിഞ്ഞതവണ ഷിബു മലയിൽ 144 വോട്ട് നേടിയിരുന്നു.
46-ാം വാർഡായ പിഷാരിക്കോവിലിൽ എൻഡിഎയുടെ രതി രാജു 16 വോട്ടിനാണ് വിജയിച്ചത്. പോൾ ചെയ്ത 1,171 വോട്ടുകളിൽ രതി രാജു 468 വോട്ടും എൽഡിഎഫ് സ്ഥാനാർഥി സംഗീത സുമേഷ് 452 വോട്ടും യുഡിഎഫ് സ്ഥാനാർഥി ശോഭന തമ്പി 251 വോട്ടും നേടി. കഴിഞ്ഞ തവണ യുഡിഎഫിന് 226 വോട്ടാണ് ഉണ്ടായിരുന്നത്.
ഇരട്ടത്തോൽവിക്കൊപ്പം കേവല ഭൂരിപക്ഷവും നഷ്ടമായത് എൽഡിഎഫിന് കനത്ത പ്രഹരമായി. യുഡിഎഫിനുണ്ടായ ആഘാതവും ചെറുതല്ല. രണ്ടിടത്തും മൂന്നാമതായ യുഡിഎഫിന് ഇളമനത്തോപ്പ് വാർഡിൽ കഴിഞ്ഞതവണ ലഭിച്ച വോട്ട് പകുതിയായി കുറഞ്ഞു. കേവല ഭൂരിപക്ഷം നഷ്ടമായെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ എല്‍ഡിഎഫിന് ഭരണത്തില്‍ തുടരാം.
യുഡിഎഫും ബിജെപിയും ഒന്നിക്കാൻ സാധ്യതയില്ലാത്തതിനാല്‍ തത്കാലം ഭീഷണിയില്ല. സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. അത് തുടർന്നേക്കും. വർഗീയ കക്ഷികളുമായി ഒരു ധാരണയുമുണ്ടാവില്ലെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് പറഞ്ഞു.
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം: അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും
സുൽത്താൻ ബത്തേരി: ഒറ്റമൂലി വൈദ്യൻ ഷാബാഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ ബത്തേരിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. മുഖ്യപ്രതി ഷൈബിൻ അഷറഫിനെയും ഷൈബിന്റെ മാനേജരായിരുന്ന ഷിഹാബുദ്ദീനെയുമാണു പുത്തൻകുന്നിലും മന്തൊണ്ടിക്കുന്നിലും എത്തിച്ച് തെളിവെടുപ്പു നടത്തിയത്.
പുത്തൻകുന്നിലെ നിർമാണത്തിലിരിക്കുന്ന, ഷൈബിന്റെ ആഡംബര വസതിയിലും മന്തൊണ്ടിക്കുന്നിലെ വീട്ടിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. നിലന്പൂർ സിഐ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനു നേതൃത്വം നൽകിയത്. നിർണായക തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ആയുധങ്ങൾ കണ്ടെടുത്തു.ഇന്നലെ രാവിലെയാണ് തെളിവെടുപ്പ് തുടങ്ങിയത്. മന്തൊണ്ടിക്കുന്നിലെ വീട്ടിലായിരുന്നു ആദ്യം തെളിവെടുപ്പ്. നാലു മണിക്കൂറോളം ഇവിടെ തെളിവെടുപ്പ് നടത്തി. തുടർന്ന് പുത്തൻകുന്ന് ടൗണിലെ ഷൈബിന്റെ പഴയ മത്സ്യ വില്പനശാലയിലും പരിശോധന നടത്തി. സംഭവത്തിൽ ഇനിയും പ്രതികളുണ്ടാകുമെന്നാണ് സൂചന. ഇവരെക്കൂടാതെ നൗഷാദും നിഷാദുമാണു കേസിൽ പിടിയിലായിരിക്കുന്നത്. അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
കൊലപാതകത്തിൽ കൂടുതൽ പ്രതികളുള്ള സാഹചര്യത്തിലാണ് അയൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലുള്ള പ്രതികളുമായി അന്വേഷണ സംഘം കർണാടകയിലേക്ക് തിരിക്കും.
പ്രധാന പ്രതിയുടെ ബിസിനസ് ഇതര സംസ്ഥാനങ്ങളിൽ നടക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ബത്തേരി കൈപ്പഞ്ചേരിയിലെ സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവവുമായി കേസിനു ബന്ധമുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
മലയാറ്റൂർ സാഹിത്യ പുരസ്കാരം സുഭാഷ് ചന്ദ്രന്
തിരുവനന്തപുരം: മലയാറ്റൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ മലയാറ്റൂർ സാഹിത്യ പുരസ്കാരം സുഭാഷ് ചന്ദ്രന്. സമുദ്രശില എന്ന നോവലാണ് സുഭാഷ് ചന്ദ്രനെ പുരസ്കാരത്തിന് അർഹനാക്കിയത്. 25000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 30 ന് വൈകുന്നേരം ആറിന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് മലയാറ്റൂർ ഫൗണ്ടേഷൻ പ്രസിഡന്റ് പെരുന്പടവം ശ്രീധരൻ അറിയിച്ചു.
ഇടതുമുന്നണി ജനവഞ്ചനയുടെ പര്യായമെന്നു തെളിയിക്കുന്ന മദ്യനയം: സുധീരൻ
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യമുന്നണി വിശ്വസിക്കാൻ കൊള്ളാത്ത രാഷ്ട്രീയസംവിധാനവും ജനവഞ്ചനയുടെ പര്യായവുമാണെന്ന് സംശയാതീതമായി തെളിയിക്കുന്നതാണ് സർക്കാരിന്റെ മദ്യനയ പ്രഖ്യാപനവും തുടർന്ന് മദ്യവ്യാപനത്തിന് പുതിയ മദ്യശാലകൾ ആവശ്യാനുസരണം അനുവദിക്കാനുള്ള നടപടികളുമെന്നു വി.എം. സുധീരൻ. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് മദ്യനയത്തിനെതിരേ ആഞ്ഞടിച്ചത്.
മദ്യപാനശീലത്തിൽ നിന്നു പിന്തിരിഞ്ഞവരേയും കുടിപ്പിച്ചേ അടങ്ങൂ എന്ന ദുർവാശിയോടെയാണ് സർക്കാർ മദ്യനയം ആവിഷ്കരിക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും.
ഐടിമേഖലയെ നാശത്തിലേക്ക് നയിക്കുന്ന സ്ഥിതിവിശേഷമാണ് ആ മേഖലയിൽ മദ്യശാലകൾ തുറക്കുന്നതിന്റെ ഫലമായിട്ടുണ്ടാകുകയെന്നു സുധീരൻ പറഞ്ഞു.
നഴ്സസ് ദിനം ആഘോഷിച്ചു
കൊച്ചി: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചു പുനലൂര്‍ ഭീമ ജുവല്‍സും അഞ്ചല്‍ സെന്റ് ജോസഫ് മിഷന് ഹോസ്പിറ്റലും സംയുക്തമായി നഴ്സസ് ദിനം ആഘോഷിച്ചു. മിഷന് ഹോസ്പിറ്റലില്‍ 20 വര്‍ഷം തികച്ച 25 നഴ്സുമാരെ ആദരിക്കുകയും, 300 ല്‍ പരം നഴ്സുമാരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരു നഴ്സിന് ഉപഹാരമായി പുനലൂര്‍ ഭീമ ജുവല്‍സ് സ്വര്‍ണ നാണയം നല്കി ആദരിക്കുകയും ചെയ്തു.
രാജഭാഷാ സമ്മാൻ പുരസ്കാരം വിതരണം ചെയ്തു
കൊച്ചി: യൂകോ ബാങ്ക് രാജഭാഷാ സമ്മാൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ കഴിഞ്ഞ വർഷം എംഎ ഹിന്ദി ബാച്ചിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കാണ് 5,000 രൂപയുടെ കാഷ് അവാർഡും പ്രമാണപത്രവും മെമന്റോയും അടങ്ങിയ പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ അഞ്ജലി മുരളീധരൻ, പാലാ സെന്റ് തോമസ് കോളജിലെ ആരതി മധുസൂദനൻ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഹിന്ദി ഭാഷയുടെ പ്രചാരണാർഥം യൂക്കോ ബാങ്ക് ഏർപ്പെടുത്തിയതാണ് രാജഭാഷാ സമ്മാൻ പുരസ്കാരം.
കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന്
കോട്ടയം: വെളളൂരിലെ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ പ്രവർത്തനോദ്ഘാടനം ഇന്നു രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കടലാസ് ഉത്പാദനത്തിന്റെ സ്വിച്ച് ഓണ്‍ കർമവും മുഖ്യമന്ത്രി നിർവഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായ ഉമ്മൻ ചാണ്ടി എന്നിവർ പ്രഭാഷണം നടത്തും.
വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കന്പനി കേന്ദ്രസർക്കാരിൽനിന്ന് 145.60 കോടി രൂപയുടെ ബാധ്യതകൾ തീർത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. തുടർന്ന് കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡാക്കി പുനസംഘടിപ്പിച്ച് കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനമാരംഭിച്ചു. ആദ്യഘട്ട പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചാണ് ഉത്പാദനം ആരംഭിക്കുന്നത്.നാലു ഘട്ടങ്ങളിലായുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ 2700 കോടി വിറ്റുവരവിൽ വർഷം അഞ്ചു ലക്ഷം മെട്രിക് ടണ്‍ പേപ്പർ ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്.
39 ലക്ഷത്തിന്റെ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 39 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
ദുബായിൽനിന്നെത്തിയ മലപ്പുറം സ്വദേശികളായ സഹീദാ, മുർഷിദാ മോൾ എന്നിവർ ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 730 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളാണ് പിടിച്ചെടുത്തത്. മൂന്ന് മാലകൾ, രണ്ടു വളകൾ, ഒരു ജോഡി പാദസരം, ഒരു ബിസ്കറ്റ് എന്നിവയായിരുന്നു സ്വർണം.
അപകടത്തിൽ പരിക്കേറ്റ പോലീസുകാരൻ മരിച്ചു
വിഴിഞ്ഞം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പോലീസുകാരൻ മരിച്ചു. ഗുരുതര പരിക്കോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി മറയൂർ പോലീസ് സ്റ്റേഷനിലെ സിപിഒയും കാഞ്ഞിരംകുളം നെല്ലിക്കാക്കുഴി മുഴക്കോൽ കുന്ന് വീട്ടിൽ കുട്ടപ്പന്റെ മകൻ സന്തോഷ് കുമാർ (36) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ കഴിവൂർ സ്വദേശി ബിജിനെ (24) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘ എന്റെ തൊഴില്‍, എന്റെ അഭിമാനം’; രജിസ്റ്റര്‍ ചെയ്തത് 45 ലക്ഷം ഉദ്യോഗാർഥികൾ
കണ്ണൂര്‍: നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച ‘എന്റെ തൊഴില്‍, എന്റെ അഭിമാനം’പദ്ധതിയോടു ജനങ്ങളിൽനിന്നു മികച്ച പ്രതികരണം. പദ്ധതിയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 45,94,543 പേർ രജിസ്റ്റര്‍ ചെയ്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ സർവേ പിന്നീടാണു നടക്കുക.
ബാക്കി എല്ലാ ജില്ലകളിലും സർവേ പൂർത്തിയായികഴിഞ്ഞു. പതിനെട്ടിനും 59നും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷകരുടെ വിവരമാണു കുടുംബശ്രീ വോളണ്ടിയര്‍മാര്‍ വീടുകളിലെത്തി ശേഖരിച്ചത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തവരില്‍ 59 ശതമാനം സ്ത്രീകളാണ്. ഇതില്‍ 13,47,758 പേര് ബിരുദധാരികളും 4,41,292 പേര് ബിരുദാനന്തര ബിരുദവും ഉള്ളവരുമാണ്. എറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്- 5,66,480 പേർ. കുറവ് വയനാടാണ്-1,41,080 പേര്. മേയ് എട്ടിനായിരുന്നു സർവേ ആരംഭിച്ചത്.
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർ 68,43,742 വീടുകൾ സന്ദർശിച്ചാണ് വിവരം ശേഖരിച്ചത്. സർവേയുടെ തുടര്‍ച്ചയായി തൊഴില്‍ ഒരുക്കാനും കുടുംബശ്രീ പ്രധാന പങ്ക് വഹിക്കുമെന്ന് അധികൃതർ പറഞ്ഞു.
എന്‍സിപി പ്രതിനിധി സമ്മേളനം 24ന്
കൊച്ചി: എന്‍സിപി സംസ്ഥാന പ്രതിനിധി സമ്മേളനം 24ന് കൊച്ചിയില്‍ നടക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനം ദേശീയ പ്രസിഡന്റ് ശരത് പവാര്‍ ഉദ്ഘാടനം ചെയ്യും. ദേശീയ രാഷ്ട്രീയ നയരേഖ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍, എന്‍സിപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുപ്രിയ സുലേ എംപി, ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബര്‍ മാസ്റ്റര്‍, മന്ത്രി എ.കെ. ശശീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ചീഫ് വിപ്പ് എന്‍. ജയരാജന്, മാത്യു ടി. തോമസ്, തൃക്കാക്കര സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
പാരിസ്ഥിതിക സാക്ഷരതാ യജ്ഞം നടത്തി
കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ മൂന്നാറില്‍ പാരിസ്ഥിതിക സാക്ഷരതായജ്ഞം നടത്തി. വിവിധ മേഖലകള്‍ സന്ദര്‍ശിച്ച് പഠനവും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിൽ ചര്‍ച്ചയും നടത്തി.
സംസ്ഥാന ഡയറക്ടര്‍ റവ.ഡോ. ചാള്‍സ് ലെയോണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ് മുഖ്യസന്ദേശം നല്കി. മാത്യു ജോസഫ്, ബിജു കുറുമുട്ടം, സിന്നി ജോര്‍ജ്, സാബു വര്‍ഗീസ്, സുനി തോമസ്, സജി, ബിജു എന്നിവര്‍ പ്രസംഗിച്ചു.
കെ. സുധാകരൻ കോണ്‍ഗ്രസിന് അപമാനമെന്ന് പി.സി. ചാക്കോ
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനില്‍നിന്ന് സഭ്യമായ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. അദ്ദേഹം കോണ്‍ഗ്രസിന് അപമാനമാണെന്നും പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും ചാക്കോ പറഞ്ഞു.
മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല
തിരുവനന്തപുരം: അടുത്ത അധ്യയനവർഷം വിദ്യാർഥികൾക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗംരണ്ടിലും അക്ഷരമാല ഉൾപ്പെടുത്തു മെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉദ്യോഗസ്ഥഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് അംഗീകരിച്ച ഭാഷാ മാർഗനിർദേശക സമിതിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് നൽകുന്നത്.