ഉമ്മന്‍ ചാണ്ടി രാഷ്ട്രീയഗുരു: രാഹുല്‍
ജിബിന്‍ കുര്യന്
പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തനിക്കും പല തലങ്ങളില്‍ കേരളത്തിലെ എല്ലാവര്ക്കും ഗുരുവാണെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഗുരു അധ്യാപകന് മാത്രമല്ല, വഴികാട്ടിയുമാണ്. പ്രസംഗിച്ചോ നിര്‍ദേശിച്ചോ അല്ല ഉമ്മന്‍ ചാണ്ടി വഴി കാട്ടിയത്, മറിച്ച് മനുഷ്യസ്നേഹിയായ അദ്ദേഹം പ്രവൃത്തിയിലൂടെ എല്ലാവര്ക്കും വഴികാട്ടി.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി മൈതാനിയില്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.
2004 മുതല്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് വിശാലമായ അനുഭവസമ്പത്ത് ഇല്ലെങ്കിലും കൃത്യമായ രാഷ്ട്രീയ നിരീക്ഷണമുണ്ട്. മനുഷ്യവികാരങ്ങളും വിചാരങ്ങളും ആശങ്കകളും മനസിലാക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
ഒരളവോളം കേരളീയര്‍ക്കായി അദ്ദേഹം സ്വയം ഇല്ലാതാകുകയായിരുന്നു. ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ ആരോഗ്യവും രോഗാവസ്ഥയും വകവയ്ക്കാതെ, ഡോക്ടര്‍മാര്‍ വിലക്കിയിട്ടും ഒപ്പം നടക്കാന്‍ വന്നു. പല തവണ വിലക്കിയിട്ടും അദ്ദേഹം സമ്മതിച്ചില്ല. കുറച്ചു ദൂരം നടന്നതിനുശേഷം നിര്‍ബന്ധിച്ച് അദ്ദേഹത്തെ കാറില്‍ കയറ്റുകയായിരുന്നു.
ഉമ്മന്‍ ചാണ്ടി ഒരു വ്യക്തി മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ ആവിഷ്കാരമാണ്. ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരുപാട് ആളുകളെ വളര്‍ത്തിക്കൊണ്ടുവരുക എന്നതാണ് എന്റെ ആഗ്രഹം. ഒരു ന്യായവുമില്ലാത്ത ക്രൂരമായ രാഷ്ട്രീയ ആക്രമണമാണ് അദ്ദേഹം നേരിട്ടത്. പ്രതിയോഗികള്‍ നുണക്കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
അക്കാലത്ത് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചപ്പോഴൊക്കെ ആരോപണം ഉന്നയിച്ച ഒരാളെക്കുറിച്ചും അദ്ദേഹം ദേഷ്യത്തോടെ സംസാരിച്ചിട്ടില്ല. ഒരിക്കലും മനസ് ചഞ്ചലപ്പെടാതെ വിനയാന്വിതനായി ജനങ്ങള്‍ ക്കുവേണ്ടി പ്രവർത്തനനിരതനായി.
ശ്രവണ ശേഷി കുറഞ്ഞ കുട്ടികള്‍ക്കുള്ള സ്മൃതി തരംഗം പോലുള്ള പദ്ധതികള്‍ വോട്ട് കിട്ടാവുന്ന പദ്ധതിയല്ല. എന്നാല്‍, കേരളത്തിലെ ഓരോ കുഞ്ഞും മറ്റുള്ളവരെ കേള്‍ക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചു. മറ്റുള്ളവരെ മനസിലാക്കാനും കേള്‍ക്കാനും കഴിയുന്ന രാഷ്ട്രീയം എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.
ജനങ്ങളുടെ സ്നേഹവും വികാരവും മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആര്‍ക്കും നേതാവാകാന്‍ പറ്റില്ല. രാഷ്ട്രീയത്തില്‍ നില്ക്കാന് പറ്റണമെങ്കില്‍ ജനങ്ങളെ കേള്‍ക്കാന്‍ പറ്റണം. ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെപ്പറ്റി ഇത്രയും പറയാന്‍ സാധിച്ചത് വലിയ ആദരവായി കരുതുന്നു. യുവനേതാക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ പാത പിന്തുടരണം. കേരളത്തില്‍ അങ്ങനെയുള്ള ഒരു രാഷ്ട്രീയ സാഹചര്യം ഞാന്‍ ഉറ്റുനോക്കുന്നു-രാഹുല്‍ പറഞ്ഞു.
ഗൗരിലക്ഷ്മിയുടെയും വേടന്റെയും പാട്ടുകൾ സിലബസിൽനിന്നു നീക്കില്ല
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ബിഎ മലയാളം (ഓണേഴ്സ്) ഭാഷയും സാഹിത്യവും സിലബസിൽനിന്ന് റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിയുടെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കില്ല.
മലയാള, കേരള പഠനവിഭാഗം മുൻ മേധാവി ഡോ.എം.എം. ബഷീറിന്റെ പഠന റിപ്പോർട്ട് തള്ളിയ പഠന ബോർഡ് ചെയർമാൻ ഡോ. എ.എം. അജിത്ത് പാട്ടുകൾ ഒഴിവാക്കില്ലെന്ന നിലപാട് ബന്ധപ്പെട്ടവരെ അറിയിച്ചു.
വിസി നിയോഗിച്ച ഡോ.എം.എം. ബഷീറിന്റെ റിപ്പോർട്ടിനു നിയമസാധുതയില്ലെന്ന നിലപാടിലാണ് പഠനബോർഡ് അംഗങ്ങൾ. വേടന്റെ പാട്ടിൽ ചില ഭാഗങ്ങളിൽ വസ്തുതാപരമായ തെറ്റുകളും ആശയപരമായ വൈരുധ്യങ്ങളുമുണ്ടെന്നും മൈക്കൾ ജാക്സന്റെ ദേ ഡോണ്ട് കെയർ എബൗട്ട് ഇറ്റ് എന്ന ഗാനത്തിന്റെയും വേടന്റെ ഭൂമി ഞാൻ വാഴുന്നിടം എന്ന ഗാനത്തിന്റെയും സംഗീതപരമായ സവിശേഷതകളെക്കുറിച്ചുള്ള താരതമ്യം ബിഎ മലയാളം വിദ്യാർഥികൾക്ക് അപ്രാപ്യമാണെന്നുമായിരുന്നു റിപ്പോർട്ടിലെ നിരീക്ഷണം.
കഥകളി സംഗീതവും ശാസ്ത്രീയ സംഗീതവും തമ്മിലുള്ള താരതമ്യ പഠനം നടത്താൻ മലയാളം ബിഎ വിദ്യാർഥികളോട് ആവശ്യപ്പെടുന്നത് പരിധിക്കപ്പുറമാണെന്നും കഠിനമാണെന്നും സമിതി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
സിൻഡിക്കറ്റ് അംഗം എ.കെ. അനുരാജ്, അഭിഷേക് പള്ളിക്കര, സെനറ്റംഗം എ.വി. ഹരീഷ്, സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി, വി.ടി. രാജീവ്കുമാർ എന്നിവർ ചാൻസലർ, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കാണ് വിഷയത്തിൽ പരാതി നൽകിയവർ.
ഇന്ത്യ എല്ലാവരുടേതും: രാഹുൽ ഗാന്ധി
കുമരകം: രാജ്യം എല്ലാവരുടേതുമാണെന്നും വിഭജനത്തിന്റെ നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എല്ലാ മതസ്ഥരെയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ ദേശീയതയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ട് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ തലത്തിൽ ദീപിക സംഘടിപ്പിക്കുന്ന "കളർ ഇന്ത്യ' പെയിന്റിംഗ് മത്സരത്തിന്റെ ലോഗോ പ്രകാശനത്തോടനുബന്ധിച്ച് കോട്ടയം കുമരകം താജ് ഹോട്ടലിൽ ദീപികയ്ക്കനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഏതെങ്കിലും മതത്തെ തള്ളിപ്പറയുന്നത് ഇന്ത്യൻ സംസ്കാരമല്ല. മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ അവി ഭാജ്യ ഘടകങ്ങളാണ്. ഭരണഘടന ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ കർഷകർക്കുവേണ്ടി താൻ നിരന്തരം സംസാരിക്കുന്നുണ്ടെന്നും കർഷകർക്കു കൂടുതൽ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദീപിക കളർ ഇന്ത്യ ലോഗോ രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം ജോണി കുരുവിള, ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ, പിആർഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവർ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ എംപി എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
കളര്‍ ഇന്ത്യ രജിസ്ട്രേഷൻ 25 വരെ
കോട്ടയം: ‘ദീപിക കളര്‍ ഇന്ത്യ സീസണ് 4’ ന്റെ രജിസ്ട്രേഷൻ 25വരെ. ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാനുള്ള സന്ദേശവും കുട്ടികള്‍ക്കു പകര്‍ന്നു നല്കാൻ ലക്ഷ്യമിടുന്ന ദീപിക കളര്‍ ഇന്ത്യ സീസണ് 4 ൽ ഈ വർഷം പത്തു ലക്ഷം വിദ്യാര്‍ഥികളെങ്കിലും പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ദീപിക കളര്‍ ഇന്ത്യ സീസണ് 4 ഈ വർഷം ഓഗസ്റ്റ് എട്ടിനാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7034023226 എന്ന നമ്പറില്‍ ബന്ധപ്പെടാം.
കേരള സര്‍വകലാശാലയിൽ പോരിന് ശമനം
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ മൂന്നാഴ്ച നീണ്ടുനിന്ന അധികാരത്തര്‍ക്കത്തിനു പരിഹാരമാകുന്നു. സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ - രജിസ്ട്രാര്‍ പോര് അവസാനിപ്പിക്കാന്‍ വഴിയൊരുങ്ങുന്നത്.
സമവായ ചര്‍ച്ചകള്‍ക്കായി ഇന്നലെ വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ഇന്നലെ ഉച്ചയോടെ വിസി മന്ത്രിയുടെ വസതിയിലെത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു.
വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മലുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹം സര്‍വകലാശാലയിലേക്ക് തിരികെ വന്നത് ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പിന്നീട് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
കേരള സര്‍വകലാശാലയിലേക്ക് വൈസ് ചാന്‍സലര്‍ തിരികെയെത്തിയത് താന്‍ വിളിച്ചു സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ്. പ്രശ്നം പരിഹരിക്കാന്‍ ഇടപെടല്‍ നടക്കുന്നുണ്ട്. വിസിയുമായും സിന്ഡിക്കറ്റുമായും സംസാരിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഗവര്‍ണറുമായും സംസാരിക്കും. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ല. രജിസ്ട്രാര്‍ ആരെന്നു നിയമം നോക്കിയാല്‍ അറിയാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.
സര്‍വകലാശാലയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മന്ത്രി വിസിയോട് നേരിട്ട് ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, ഗവര്‍ണറെ അപമാനിച്ചതിനെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ ചില സിന്‍ഡിക്കറ്റ് അംഗങ്ങളുടെ പിന്‍ബലത്തില്‍ ഓഫീസില്‍ അനധികൃതമായി ഹാജരാകുന്നത് ഗവര്‍ണറോടുള്ള അനാദരവാണെന്ന് വിസി പറഞ്ഞു. രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത ഉത്തരവ് അംഗീകരിക്കാതെ യാതൊരു ഒത്തുതീര്‍പ്പ് വ്യവസ്ഥയും അംഗീകരിക്കാനാവില്ലെന്നും വിസി മന്ത്രിയെ അറിയിച്ചതായാണു വിവരം.
20 ദിവസത്തിനു ശേഷമാണ് വിസി ഡോ. മോഹനന് കുന്നുമ്മല്‍ ഇന്നലെ ഓഫീസിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ടു പോലീസ് വാഹനങ്ങളുടെ അകമ്പടിയിലായിരുന്നു യാത്ര. സര്‍വകലാശാല വളപ്പില്‍ മുന്നൂറോളം പോലീസുകാര്‍ സുരക്ഷാവലയം ഒരുക്കിയിരുന്നു.
മുഖ്യശത്രുവായ വിസിയെ സര്‍വകലാശാലയുടെ പടി ചവിട്ടാന്‍ അനുവദിക്കില്ലെന്നായിരുന്നു വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐയുടെ നിലപാടെങ്കിലും ഇന്നലെ പ്രതിഷേധം ഉണ്ടായില്ല. മറ്റു വിദ്യാര്‍ഥി സംഘടനകളും ഇന്നലെ പ്രതിഷേധ പരിപാടികളില്‍നിന്നു പൂര്‍ണമായും വിട്ടുനിന്നു.
സര്‍വകലാശാലകളുടെ പ്രവര്‍ത്തനം താറുമാറായതും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വൈസ്ചാന്സലറിന് ഒപ്പുവയ്ക്കാനാകാതെ കെട്ടിക്കിടക്കുന്നതും വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു കോട്ടം വരുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നിര്‍ദേശ പ്രകാരം എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരരംഗത്തുനിന്ന് വിട്ടുനിന്നതെന്നാണ് വിവരം.
അതേസമയം, ഭാരിച്ച ഉത്തരവാദിത്വങ്ങളും ജോലികളുമാണ് ഇന്നലെ വിസിയെ കാത്തിരുന്നത്. ഓഫീസിലെത്തിയ വിസി വിവിധ പരീക്ഷകളിലെ 1838 വിദ്യാര്‍ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവച്ചു.
പിഎച്ച്ഡി ഫയലുകള്‍ക്കും രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പന് നല്കിയ ഫയലുകള്‍ക്കും വൈസ് ചാന്‍സലര്‍ അംഗീകാരം നല്കി. ഉന്നതവിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ യോഗത്തിലും വിസി ഓണ്‍ലൈനായി പങ്കെടുത്തു.
അതേസമയം, സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ അനില്‍കുമാര്‍ ഇന്നലെ ഓഫീസിലെത്തി കുറച്ചു സമയം ചെലവിട്ടശേഷം തിരികെ പ്പോയി.
കേരള സര്‍വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്നു മന്ത്രി ഗവര്‍ണറെ കണ്ടേക്കുമെന്നാണ് സൂചന. വൈസ് ചാന്‍സലറുമായും ചര്‍ച്ച നടന്നേക്കും. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രജിസ്ട്രാറുടെ സസ്പെന്ഷന് നടപടിയില്‍ സമവായം ഉണ്ടാകും. സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്ന് കൂടുതല്‍ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കണ്ടെത്താനാണ് നീക്കം.
രജിസ്ട്രാര്‍ക്കെതിരേ പരാതി നല്കി: വിസി
തിരുവനന്തപുരം: സര്‍വകലാശാലയില്‍ നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരാള്‍ ഇടിച്ചുകയറി ഓരോ ഫയലും നോക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നു കേരള വിസി ഡോ. മോഹനന് കുന്നുമ്മല്‍. ഒരാള്‍ ക്രിമിനല്‍ കുറ്റം ചെയ്യുമ്പോള്‍ അത് എങ്ങനെയാണ് അംഗീകരിക്കാനാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിസി പറഞ്ഞു.
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച
കൊല്ലം: കൊല്ലം തേവലക്കരയിൽ സ്കൂള്‍ വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്തിമറിപ്പോര്‍ട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
സുരക്ഷാ പ്രോട്ടോകോള്‍ ഉറപ്പാക്കിയിട്ടില്ല. ഹെഡ്മാസ്റ്ററുടെ വീഴ്ചയെപ്പറ്റിയും റിപ്പോര്‍ട്ടിലുണ്ട്. വൈദ്യുതലൈന്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങ ളായി. സ്കൂളിലെ അനധികൃത നിര്‍മാണം തടയാനും സാധിച്ചിട്ടില്ല. സ്കൂളിനും കെഎസ്ഇബിക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
കാലങ്ങളായി വൈദ്യുതലൈൻ താഴ്ന്നു കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിനുകീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ജോലി ആവശ്യാർഥം കുവൈറ്റിൽനിന്നു തുർക്കിയിലേക്കു പോയ സുജയെ അടിയന്തരമായി നാട്ടിലെത്തിക്കുന്നതിനായി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ, കുവൈറ്റി പൗരനായ സ്പോൺസർ എന്നിവരുമായി നടപടികൾ വേഗത്തിലാക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി ബന്ധപ്പെട്ടിരുന്നു.
അതേസമയം, മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി മൂന്നു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
അനാസ്ഥയുടെ തെളിവായി സ്കൂൾ ഫിറ്റ്നസ് റിപ്പോർട്ട്
കൊല്ലം: സ്കൂൾ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധികൃതരുടെ ഗുരുതര അനാസ്ഥയ്ക്കു തെളിവായി ഫിറ്റ്നസ് റിപ്പോര്‍ട്ട്. തേവലക്കര സ്കൂളില്‍ ഒരു പ്രശ്നവുമില്ലെന്നാണ് മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് അധികൃതർ നൽകിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
മേൽക്കൂര, അടിസ്ഥാന സൗകര്യം എന്നിവയില്‍ പ്രശ്നങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് "ഇല്ല' എന്നാണ് മറുപടി. മേൽക്കൂരയ്ക്കു മുകളിലൂടെ പോയ ത്രീഫേസ് വൈദ്യുതലൈൻ ഫീൽഡ് പരിശോധനാ റിപ്പോർട്ട് തയാറാക്കാൻ എത്തിയ ഉദ്യോഗസ്ഥർ അവഗണിച്ചു എന്ന് വ്യക്തം.
മിഥുന്റെ സംസ്കാരം ഇന്ന്
കൊല്ലം: മിഥുന്റെ സംസ്കാരം ഇന്നു വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ നടക്കും. രാവിലെ പത്തിന് തേവലക്കര ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും.
പ്രധാനാധ്യാപികയ്ക്കു സസ്പെൻഷൻ
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ തേവലക്കര ബോയ്സ് ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. സുജയെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു.
സ്കൂളിലെ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുന്നതില്‍ പ്രഥമ അധ്യാപികയ്ക്ക് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
സ്കൂളിന്റെ ചുമതലയുള്ള എഇഒയിൽനിന്നു വിശദീകരണം തേടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടീസും നല്‍കും.
ആന്റണിയെ "അഞ്ജന'ത്തിൽ സന്ദർശിച്ച് രാഹുൽ
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തലമുതിർന്ന നേതാവ് എ.കെ. ആന്റണിയെ തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിലെത്തി കണ്ട് കുശലാന്വേഷണവും രാഷ്ട്രീയചർച്ചയും നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
സംഭാഷണത്തിനിടെ, ഡൽഹിയിലുള്ള സോണിയ ഗാന്ധിയെ വീഡിയോ കോളിൽ വിളിച്ച് ആന്റണിക്കു നൽകാനും രാഹുൽ മറന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡൽഹിയിൽ എത്താത്തതിനാൽ ഏറെ മിസ് ചെയ്യുന്നതായി സോണിയ ഗാന്ധി പറഞ്ഞു.
തനിക്ക് നടുവേദനയും കഴുത്തുവേദനയും അടക്കം ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് ഡൽഹി യാത്ര ഒഴിവാക്കുന്നതെന്ന് ആന്റണി മറുപടി പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.05നാണ് വഴുതക്കാട് ഈശ്വരവിലാസം റോഡിലെ അഞ്ജനത്തിൽ കേരളത്തിലെ പ്രമുഖ നേതാക്കൾക്കൊപ്പം രാഹുൽ ഗാന്ധി എത്തിയത്.
എ.കെ. ആന്റണിയും ഭാര്യ എലിസബത്തും ഇളയ മകൻ അജിത്ത് ആന്റണിയും ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. ആന്റണിയുടെ ആരോഗ്യവിവരങ്ങളാണ് രാഹുൽ ആദ്യം ചോദിച്ചറിഞ്ഞത്. താൻ നേരിടുന്ന കടുത്ത ആരോഗ്യപ്രശ്നങ്ങൾ ആന്റണി വിശദമായി വിവരിച്ചു. ഇതിനാലാണ് ഡൽഹിയിലേക്ക് എത്താൻ കഴിയാത്തതെന്ന് ആന്റണി വിശദീകരിച്ചു. പിന്നാലെയാണ് സോണിയാഗാന്ധിയെ രാഹുലിന്റെ ഫോണിൽ തന്നെ വിളിച്ചുനൽകിയത്.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയരൂപീകരണത്തിൽ ഹൈക്കമാൻഡിന്റെ നെടുംതൂണായി നിന്ന ആന്റണിയുമായി സോണിയ ഗാന്ധിയുടെ ഫോണിൽ കുശലാന്വേഷണം. ഡൽഹിയിലേക്കു വരാൻ ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും വെള്ളയന്പലത്തെ കെപിസിസി ഓഫീസായ ഇന്ദിരാ ഭവനിലേക്ക് മിക്കവാറും ദിവസങ്ങളിൽ പോകാറുണ്ടെന്ന് ആന്റണി പറഞ്ഞു. ആരോഗ്യം അനുവദിക്കാത്തതിനാൽ പൊതുപരിപാടികളും ഒഴിവാക്കിയിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.
തുടർന്ന് എക്കാലത്തെയും സന്തത സഹചാരിയായിരുന്ന ഉമ്മൻ ചാണ്ടിയും സംസാരമധ്യേയെത്തി. അടുത്തിടെ അന്തരിച്ച മുൻ കെപിസിസി പ്രസിഡന്റുമാരായ സി.വി. പത്മരാജനും തെന്നല ബാലകൃഷ്ണപിള്ളയും ചർച്ചകളിൽ ഇടം നേടി.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാദാസ് മുൻഷി, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, യുഡിഎഫ് കണ്‍വീനർ അടൂർപ്രകാശ് എംപി, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, രാജ് മോഹൻ ഉണ്ണിത്താൻ എംപി തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് മറ്റൊരു മുറിയിൽ കതകടച്ച് എ.കെ. ആന്റണിയും രാഹുൽ ഗാന്ധിയുമായി ചർച്ച. മറ്റൊരു മുതിർന്ന നേതാവിനെയും കയറ്റാതെ ഇരുവരും മാത്രമായുള്ള ചർച്ച 10 മിനിറ്റിലേറെ നീണ്ടു.
35 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം 3.40നു രാഹുലും സംഘവും പുറത്തക്ക്. തുടർന്ന് കാച്ചാണിയിലെ തെന്നല ബാലകൃഷ്ണപിള്ളയുടെ വീട്ടിലേക്ക്. ഇവിടെയും തെന്നലയുടെ മകളുമായും പേരക്കുട്ടികളുമായും രാഹുൽ ഗാന്ധി ഏറെ നേരം സംസാരിച്ച ശേഷമാണ് തിരുവനന്തപുരം വിമാനത്താവളം വഴി ഡൽഹിക്കു മടങ്ങിയത്.
രാവിലെ കോട്ടയത്തെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിനു ശേഷം എംസി റോഡ് മാർഗം കൊട്ടാരക്കരയിലെത്തി തുടർന്ന് ചാത്തന്നൂർ വഴി പരവൂരിലെ സി.വി. പത്മരാജന്റെ വസതിയിലെത്തി ഭാര്യയും ബന്ധുക്കളുമായി സംസാരിച്ചു. ശേഷം തിരുവനന്ത പുരത്തെത്തി.
നിലന്പൂർ വിജയത്തിൽ അമിത ആത്മവിശ്വാസം പാടില്ലെന്ന് ആന്റണി
തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്വലവിജയം നേടിയെങ്കിലും അതിന്റെ പേരിൽ അമിത ആത്മവിശ്വാസം പാടില്ലെന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഉപദേശിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.
ആത്മവിശ്വാസം അമിതമായാൽ അതു രാഷ്ട്രീയമായി അപകടമുണ്ടാക്കുമെന്നും ഒപ്പമുണ്ടായിരുന്ന നേതാക്കളോടു കൂടി രാഹുലിന്റെ സാന്നിധ്യത്തിൽ ഉപദേശം നൽകാനും ആന്റണി മറന്നില്ല.
സംസ്ഥാനത്തു കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും സിപിഎമ്മിന്റെയും ബിജെപിയുടെയും സംഘടനാശക്തിയെ കുറച്ചു കാണരുതെന്നും ആന്റണി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സാഹചര്യത്തിൽ മാനസികമായി രണ്ട് പാർട്ടികളും വലിയ ഐക്യത്തിലാണ്. ഇതു മുൻകൂട്ടി കണ്ടു വേണം പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ. രണ്ടു പാർട്ടികളും പരമാവധി പ്രവർത്തനം നടത്താൻ ശ്രമിക്കും. ഇതു മനസിലാക്കി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണം. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമുണ്ട്.
യുഡിഎഫ് വിപുലീകരണം നടത്തുന്ന കാര്യത്തിലും ഒരു കണ്ണു വേണമെന്നു രാഹുൽ ഗാന്ധിയും പറഞ്ഞു. കേരള കോണ്‍ഗ്രസ്-എമ്മിനെ പോലുള്ള പാർട്ടികളെ യുഡിഎഫിലേക്കു കൊണ്ടുവരാൻ ശ്രമം വേണം. എന്നാൽ, അമിത പരിഗണന ഈ വിഷയത്തിൽ നൽകേണ്ടതില്ല.
തദ്ദേശ തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിനാകണം പ്രഥമ പരിഗണനയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തുടർന്നായിരുന്നു ആന്റണിയും രാഹുൽഗാന്ധിയും മാത്രമായി അടച്ചിട്ട മുറിയിൽ പത്തു മിനിറ്റിലേറെ നീണ്ട രാഷ്ട്രീയ ചർച്ച നടന്നത്.
അതിതീവ്ര മഴ; വടക്കൻ കേരളത്തിൽ അതീവ ജാഗ്രത
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിൽ കേരളത്തിൽ മഴ അതിശക്തമാകും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ അതിതീവ്രമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
വടക്കൻ കേരളത്തിൽ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനക്കും.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും റെഡ് അലർട്ട് തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
മരണം മായ്ക്കാത്ത ഓർമകളിൽ കുഞ്ഞൂഞ്ഞ്
ജോമി കുര്യാക്കോസ്
പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ പതിനായിരങ്ങളുടെ പ്രണാമം. ജനനായകന് അന്ത്യനിദ്രയുറങ്ങുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ കബറിടത്തില്‍ പുഷ്പാര്‍ച്ചനയുമായി തിരമാലകൾപോലെ ജനം ഇരച്ചെത്തി.
കെപിസിസിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ ആരാധ്യനേതാവ് അന്ത്യവിശ്രമം കൊള്ളുന്ന കബറിടത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചാണു വേദിയിലെത്തിയത്.
തന്റെ ഗുരുവും വഴികാട്ടിയുമാണ് ഉമ്മന്‍ചാണ്ടിയെന്നും ക്രൂരമായ രാഷ്ട്രീയ അക്രമണവും തുടരെയുള്ള നുണകളുമാണ് അദ്ദേഹം നേരിട്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, ദീപാ ദാസ് മുന്‍ഷി, സെക്രട്ടറി പി.വി. മോഹനന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, രമേശ് ചെന്നിത്തല എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍, സ്വാമി വീരശിവാനന്ദ, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ സ്വാഗതവും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നന്ദിയും പറഞ്ഞു.
കോണ്‍ഗ്രസിന്റെ ദേശീയ സംസ്ഥാന നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, യുഡിഎഫ് നേതാക്കള്‍, മതമേലധ്യന്മാരും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, മകള്‍ മറിയം ഉമ്മന്‍, കൊച്ചുമകന് എഫിനോവ എന്നിവരും പങ്കെടുത്തു.
ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്ക് കെപിസിസി ആരംഭിക്കുന്ന ‘സ്മൃതിതരംഗം’ ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് പൂര്‍ത്തിയാക്കിയ 11 വീടുകളുടെ താക്കോല്‍ദാനവും ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി നിര്‍മിക്കുന്ന ഉമ്മന്‍ ചാണ്ടി സ്പോര്‍ട്സ് അരീന മീനടം സ്പോര്‍ട്സ് ടറഫിന്റെ നിര്‍മാണ ഉദ്ഘാടനവും നടന്നു.
സത്യഭാമയുടെ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്, യു. ഉല്ലാസ് (പത്തനംതിട്ട) എന്നിവര്‍ക്കെതിരേ നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ നല്കിയ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി.
തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രജിസ്റ്റർ ചെയ്ത കേസിലെ തുടര്‍നടപടികളാണു ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്.
രാമകൃഷ്ണനും ഉല്ലാസും നല്കിയ ഹര്‍ജിയാണു കോടതി അനുവദിച്ചത്. ഫോണ്‍ സംഭാഷണം റിക്കാർഡ് ചെയ്ത ഹര്‍ജിക്കാര്‍ അത് എഡിറ്റ് ചെയ്തു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണത്തിനു നല്‍കുകയും ചെയ്തെന്നാണു സത്യഭാമയുടെ പരാതി.
എന്നാല്‍ അപകീര്‍ത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പ്രസിദ്ധീകരണത്തിന്റെ പകര്‍പ്പുകളും ഹാജരാക്കാന്‍ സത്യഭാമയ്ക്കു കഴിഞ്ഞിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഉപയോഗമില്ലാത്ത കേബിളുകൾ മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദേശം
തൃശൂർ: സംസ്ഥാനത്തെ വൈദ്യുതി പോസ്റ്റുകളിൽ കെട്ടിയിട്ട സ്വകാര്യസ്ഥാപനങ്ങളുടെ ഉപയോഗമില്ലാത്ത കേബിളുകൾ ഉടൻ നീക്കാൻ മുഖ്യമന്ത്രി പിണിറായി വിജയൻ കെഎസ്ഇബി സിഎംഡിക്കു നിർദേശം നൽകി.
ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടി മുഖ്യന്ത്രിക്കും വൈദ്യുതിമന്ത്രിക്കും നൽകിയ അപേക്ഷയെത്തുടർന്നാണ് നടപടി.
സമഗ്രശിക്ഷാ കേരളം സാമ്പത്തിക പ്രതിസന്ധിയിൽ
ആലുവ: കേന്ദ്രഫണ്ട് അനുവദിക്കാത്തതിനെത്തുടർന്ന് പ്രതിസന്ധിയിലായ സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) വിദ്യാഭ്യാസ പദ്ധതിയിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ഫണ്ട് ശേഖരണം ആരംഭിച്ചു.
കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്തുകൾ എന്നിവ അതത് ട്രഷറി അക്കൗണ്ടിലേക്കും ജില്ലാ പഞ്ചായത്ത് ഫണ്ട് എസ്എസ്കെ ജില്ലാ ഓഫീസറുടെ അക്കൗണ്ടിലേക്കും അടയ്ക്കാനാണു നിർദേശം.
വിദ്യാഭ്യാസ ഉപജില്ലകളിൽ പ്രവർത്തിക്കുന്ന 168 ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ (ബിആർസി) ജീവനക്കാരാണ് ഫണ്ട് ശേഖരണത്തിനു മുന്നിട്ടിറങ്ങിയിരിക്കുന്നത്. അതത് മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും നടപ്പ് സാമ്പത്തികവർഷം പാസാക്കിയ ബജറ്റിൽ എസ്എസ്കെ വിഹിതം എന്നപേരിൽ തുക മാറ്റിവച്ചിട്ടുണ്ട്. അത് അടിയന്തരമായി ട്രഷറികളിലേക്ക് അടപ്പിക്കുന്ന പ്രവർത്തനങ്ങളാണു നടക്കുന്നത്.
എസ്എസ് കെയുടെ പ്രവർത്തനങ്ങൾക്കു ശമ്പളമടക്കം 60 ശതമാനം വിഹിതമാണു കേന്ദ്രസർക്കാർ വഹിക്കുന്നത്. ബാക്കി 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും.
ദേശീയ വിദ്യാഭ്യാസ പ്രകാരമുള്ള പിഎംശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാൻ കേരളം തയാറാകാതെ വന്നതോടെയാണ് എസ്എസ്കെ ഫണ്ട് കഴിഞ്ഞ രണ്ടു വർഷമായി കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുന്നത്. എന്നാൽ അടുത്ത തെരഞ്ഞെടുപ്പ് വരെയെങ്കിലും പദ്ധതി മുന്നോട്ടുകൊണ്ടു പോകാനാണ് വിദ്യാഭ്യാസവകുപ്പിന്റെ നീക്കം. ഈ മാസം 20 ഓടെ ധനസമാഹരണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
നിലവിൽ ഓഫീസ് ജീവനക്കാരും അധ്യാപകരുമടങ്ങുന്ന ഏഴായിരത്തോളം ജീവനക്കാർക്ക് രണ്ടു മാസം കൂടുമ്പോൾ ഒരു മാസത്തെ ശമ്പളമാണു നൽകുന്നത്. ഇതു കാരണം ഡെപ്യൂട്ടേഷനിൽ വന്ന പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർ ബിആർസികളിൽനിന്ന് വിദ്യാലയങ്ങളിലേക്കു മടങ്ങിപ്പോകുന്നതും വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ശമ്പളം വൈകുന്നതിനെതിരേ ബിആർസികളിലെ അധ്യാപകരൊഴികെയുള്ള ജീവനക്കാർ പണിമുടക്ക് നടത്തി. ഇതേത്തുടർന്ന് മേയ് മാസത്തെ ശമ്പളം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് എസ്എസ്കെ തുക ലഭിക്കുന്ന മുറയ്ക്ക് ജൂൺ മാസത്തെ ശമ്പളവും വിദ്യാർഥികളുടെ സൗജന്യ യൂണിഫോമും വിതരണം ചെയ്യും.
21 കോടിയുടെ പദ്ധതികളുമായി വൈസ്മെന്‍ ഇന്റര്‍നാഷണല്‍
കൊച്ചി: എറണാകുളം, ആലപ്പുഴ, ഇടുക്കി റവന്യു ജില്ലകള്‍ ഉള്‍പ്പെടുന്ന വൈസ്മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജണല്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നാളെ നടക്കും.
വൈകുന്നേരം നാലിന് പട്ടിമറ്റം റോസ മിസ്റ്റിക്ക കണ്വന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടി ജസ്റ്റീസ് ജേക്കബ് ബെഞ്ചമിന്‍ കോശി ഉദ്ഘാടനം ചെയ്യും. ഇന്ത്യ ഏരിയ പ്രസിഡന്റ് ബാബു ജോര്‍ജിന്റെ സാന്നിധ്യത്തില്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും.
21 കോടി രൂപയുടെ സേവനപദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.റീജണല്‍ ഡയറക്ടര്‍ പി.ജെ. കുര്യച്ചന്, റീജണല്‍ സെക്രട്ടറി ബെന്നി പോള്‍, ട്രഷറര്‍ ഡാനിയേല്‍ സി. ജോണ്‍, ലൈജു ഫിലിപ്പ്, റെജി മാത്യു തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ധനവകുപ്പിനെതിരേ സിപിഐ കർഷകസംഘടന
റെനീഷ് മാത്യു
കണ്ണൂർ: സിപിഎം ഭരിക്കുന്ന ധനവകുപ്പിനെതിരേ സമരപ്രചാരണ കാന്പയിനുമായി സിപിഐയുടെ കർഷകസംഘടന. സിപിഐ കർഷകസംഘടനയായ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലാണ് ഓഗസ്റ്റിൽ സമരപരിപാടികൾക്കു തുടക്കംകുറിക്കുക.
കർഷക ക്ഷേമനിധി പെൻഷൻ പദ്ധതി നടപ്പാക്കുക, ഭൂമി തരംമാറ്റൽ വഴി സർക്കാരിന് ലഭിക്കുന്ന വരുമാനം കടാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരപ്രചാരണ കാന്പയിൻ ആരംഭിക്കുന്നത്.
സമരത്തിനു മുന്നോടിയായി സിപിഐ ഭരിക്കുന്ന കൃഷിവകുപ്പിൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള കത്ത് കൈമാറിയിട്ടുണ്ട്. ഓഗസ്റ്റ് മുതൽ കർഷക ക്ഷേമപെൻഷൻ പദ്ധതി പ്രചാരണ കാന്പയിൻ ഉൾപ്പെടെയുള്ള സമരപരിപാടികളാണ് ആരംഭിക്കുന്നത്. കാർഷിക മേഖലയിൽ കൃഷിവകുപ്പ് നടപ്പാക്കുന്ന പല പദ്ധതികൾക്കും ധനവകുപ്പാണു തടസമെന്ന നിലയിലാണ് കാന്പയിൻ.
അഖിലേന്ത്യാ കിസാൻ സഭയുടെ സമരപ്രചാരണ കാന്പയിനെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് തേടിയിട്ടുണ്ട്. സമരപ്രചാരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണു വിവരം ശേഖരിച്ചിരിക്കുന്നത്.
കർഷകക്ഷേമ പെൻഷൻ പദ്ധതി നടപ്പാകാത്തത് ധനംവകുപ്പിന്റെ കടുത്ത എതിർപ്പാണെന്നാണു സിപിഐ ആരോപിക്കുന്നത്. പെൻഷൻ പദ്ധതി സർക്കാരിന് ബാധ്യതയാകുമെന്നാണു ധനകാര്യവകുപ്പ് റിപ്പോർട്ട് നല്‍കിയിരിക്കുന്നത്.
പെൻഷൻ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നടത്തേണ്ട ഓഫീസുകളുടെ പ്രവർത്തനവും ഫണ്ടില്ലാത്തതിനാൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കർഷക പെൻഷൻ പദ്ധതിയിൽ ചേർന്നവർക്ക് 2027 ജനുവരി മുതൽ പെൻഷൻ കൊടുത്തുതുടങ്ങേണ്ടതാണ്.
എന്നാൽ, തുകയിലും മറ്റാനുകൂല്യങ്ങൾ നല്‍കുന്നതിലും സർക്കാർ ഇതുവരെയും തീരുമാനമായിട്ടില്ല. ജൂലൈ 18 വരെ 18,450 പേരുടെ രജിസ്ട്രേഷൻ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ തുടക്കമിട്ട കർഷക ക്ഷേമനിധി പെൻഷൻ പദ്ധതിയാണ് തുടർഭരണത്തിനു കാരണമെന്നാണ് സിപിഐ വിലയിരുത്തുന്നത്.
കണ്ണൂരിൽ പൂജയ്ക്കിടെ മൃഗബലി
കണ്ണൂർ: കണ്ണൂരിൽ പൂജയ്ക്കിടെ ആടിനെ ബലി നൽകി. സംഭവത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ പോലീസ് അന്വേഷണമാരംഭിച്ചു. രാത്രി നടക്കുന്ന പൂജയ്ക്കിടെ കറുത്ത ആടിന്റെ തല വെട്ടുന്നതാണു ദൃശ്യത്തിലുള്ളത്.
പൂജ നടക്കുന്നതിനിടെ ആടിനെ രണ്ടു പേർ പിടിക്കുകയും ഒരാൾ വാൾ ഉപയോഗിച്ച് ഒറ്റ വെട്ടിനു കഴുത്തു മുറിക്കുകയുമാണ്. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലാണ് മൃഗബലി നടത്തിയതെന്നാണു സൂചനയെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
ആടിന്റെ രക്തം പാത്രത്തിലാക്കി ‘ഗുരുതി’ നടത്തുന്നതുൾപ്പടെയുള്ള ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പ്രമുഖ രാഷ്ട്രീയ പാർട്ടിയെപ്പോലും നിയന്ത്രിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ടവരാണു മൃഗബലി നടത്തിയതെന്നും പറയപ്പടുന്നുണ്ട്.
1968ൽ സംസ്ഥാനത്ത് സർക്കാർ നിയമത്തിലൂടെ ആരാധനയുടെ ഭാഗമായി മൃഗങ്ങളെയോ പക്ഷികളെയോ ബലി അർപ്പിക്കുന്നത് നിരോധിച്ചതാണ്. പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
‘അമ്മ’ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സ്ഥാനാര്‍ഥി പത്രികാവിതരണം ആരംഭിച്ചു.
പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 അംഗ എക്സിക്യൂട്ടീവ് എന്നിവയടക്കം 17 പേരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 15ന് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലെണ്ണം വനിതാ സംവരണമാണ്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. 31ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
ഓഗസ്റ്റ് 15ന് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കും. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന് എന്നിവരാണു തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. അഡ്വ. കെ. മനോജ് ചന്ദ്രനാണു വരണാധികാരി.
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു തുടരണമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. സീനിയര്‍ നടനായ വിജയരാഘവനെ ഈ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ശ്രമം ഒരുവിഭാഗം നടത്തുന്നുണ്ട്.
യുവനടന് കുഞ്ചാക്കോ ബോബന്റെ പേരും ഉയരുന്നുണ്ട്. പ്രധാന ഭാരവാഹിത്വത്തിലേക്കു വനിതകളെ കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയല്ലെങ്കിലും വനിതാ അംഗങ്ങളുടെ നിലപാടും വോട്ടെടുപ്പില്‍ നിര്‍ണായകമാകും.
മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായി കഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഭരണസമിതിക്ക് 2027 വരെ തുടരാമായിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദമാണ് സംഘടനയില്‍ അഴിച്ചുപണിക്കു വഴിയൊരുക്കിയത്.
പീഡനപരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 25ന് സിദ്ദിഖ് രാജിവച്ചു. 27ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണസമിതിയാകെ രാജി നല്‍കിയെങ്കിലും അഡ്ഹോക് കമ്മിറ്റിയായി തുടര്‍ന്നു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമെന്ന് അന്നു പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
ഭക്ഷണശാലകളിൽ റെയിൽവേ പോലീസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകൾക്കു സമീപം പ്രവർത്തിക്കുന്ന കേറ്ററിംഗ് സ്റ്റാളുകളിലും ഐആർസിടിസി ഭക്ഷണശാലകളിലും റെയിൽവേ പോലീസ് മിന്നൽ പരിശോധന നടത്തി.
പാചകശാലകളിലെ ശുചിത്വം, ശുദ്ധജല വിതരണം, പാക്കേജിംഗിന്റെ സുരക്ഷിതത്വം എന്നിവ പരിശോധിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.
വന്ദേഭാരത് എക്സ്പ്രസിൽ നൽകിയ ഭക്ഷണത്തിന്റെ ശുചിത്വം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും റെയിൽവേ യാത്രക്കാർക്കിടയിലും വ്യാപകമായ വാർത്ത വന്ന പശ്ചാത്തലത്തിലായിരുന്നു പരിശോധന.
നിരീക്ഷണം ശക്തമാക്കുമെന്നും മിന്നൽ പരിശോധന തുടരുമെന്നും റെയിൽവേ എസ്പി അറിയിച്ചു. ഇത്തരം പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ ജനങ്ങളും യാത്രക്കാരും ഉടൻ സമീപത്തെ റെയിൽവേ പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
ലോക്കോ പൈലറ്റുമാരുടെ നിയമനം: മെഡിക്കല്‍ പരിശോധന നീളുന്നു
കോഴിക്കോട്: ഒഴിവുകൾ കൂടിവരുമ്പോഴും അസി. ലോക്കോ പൈലറ്റുമാരുടെ നിയമനം റെയിൽവേ നീട്ടിക്കൊണ്ടുപോകുന്നു. 2024ൽ റെയിൽവേ റിക്രൂട്ട്മെന്റ് വിജ്ഞാപനം ചെയ്ത അസി. ലോക്കോ പൈലറ്റുമാരുടെ നിയമനം പൂർത്തിയാക്കാൻ രണ്ടുവര്‍ഷമാകും.
പുതുതായി 8,000 ലോക്കോ പൈലറ്റുമാരുടെയെങ്കിലും ഒഴിവുകളുണ്ടാകുമെന്നാണു റിപ്പോർട്ട്. 18,779 തസ്തികയിലേക്കാണ് നിയമനം നടത്തേണ്ടത്. എന്നാൽ നിയമനം കേന്ദ്രസർക്കാർ നീട്ടിക്കൊണ്ടുപോകുകയാണ്. കഴിഞ്ഞ 14, 15 തീയതികളിലാണ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് പൂർത്തിയായത്. ഇനി മെഡിക്കൽ ടെസ്റ്റ്കൂടി നടത്താനുണ്ട്. അതുകഴിഞ്ഞാകും നിയമനം.
സോണൽ അടിസ്ഥാനത്തിൽ 150 പേർക്കുള്ള പരിശീലനം നൽകാനാണു റെയിൽവേ ബോർഡ് നിർദേശം. ഒമ്പത് സോണിലാണ് പ്രധാന ട്രെയിനിംഗ് സെന്റർ പ്രവർത്തിക്കുന്നത്.11 ഇലക്ട്രിക്കൽ ട്രെയിനിംഗ് സെന്ററുമുണ്ട്. ഇതിൽ എല്ലാ കേന്ദ്രങ്ങളിലും പരിശീലനം നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ രണ്ടു പരിശീലന കേന്ദ്രമുണ്ടെങ്കിലും നിയമപഠനത്തിനുള്ള സൗകര്യം തിരുച്ചിറപ്പള്ളിയിൽ മാത്രമാണുള്ളത്.
രണ്ടുമാസമാണ് പരിശീലനം. ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാർ 5,676 തസ്തികയിലേക്കാണ് വിജ്ഞാപനമിറക്കിയത്. തുടർന്ന് ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ പ്രക്ഷോഭം നടത്തിയശേഷമാണ് അത് 18,779 ആക്കിയത്. ഇതിൽ ദക്ഷിണ റെയിൽവേയിലേക്ക് 726 പേർക്ക് നിയമനം ലഭിക്കും. എന്നാൽ 2025ൽ വിജ്ഞാപനം ചെയ്ത 9,970 ഒഴിവിലേക്ക് ഇതുവരെ പരീക്ഷ നടത്താനുള്ള നടപടി തുടങ്ങിയിട്ടില്ല.
മത്സ്യബന്ധനത്തിന് വൻകിട യാനങ്ങൾ; ഡബ്ല്യുടിഒയിലെ ഇന്ത്യൻ നിലപാടിനു വിരുദ്ധം
കൊച്ചി: ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിൽ വൻകിട കന്പനികൾക്കു വലിയ ഇളവുകൾ നൽകാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ലോക വ്യാപാര സംഘടനയിലെ (ഡബ്ല്യുടിഒ) ഇന്ത്യയുടെ നിലപാടിനു വിരുദ്ധമെന്ന് ആക്ഷേപം.
ഡബ്ല്യുടിഒയുടെ ജനീവയിലെയും അബുദാബിയിലെയും മിനിസ്റ്റീരിയൽ കോൺഫറൻസുകളിൽ വൻകിടക്കാർക്ക് മത്സ്യ സബ്സിഡി നൽകുന്നത് നിരുത്സാഹപ്പെടുത്തണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. എന്നാൽ പുതിയ ബ്ലൂ ഇക്കോണമി നയത്തിൽ മത്സ്യബന്ധനത്തിനായി വലിയ യാനങ്ങൾ വാങ്ങുന്നവർക്ക് 50 ശതമാനം സബ്സിഡി ലഭ്യമാക്കാനാണു കേന്ദ്രനീക്കം.
ഇവർക്ക് തുറമുഖങ്ങളിൽ ആവശ്യമായ സൗകര്യങ്ങളും ഒരുക്കും. മത്സ്യമേഖലയിൽ സബ്സിഡികൾ അധികമാകുന്നത് അമിത മത്സ്യബന്ധനത്തിലേക്കു നയിക്കുമെന്നതിനാൽ അവയെ നിരുത്സാഹപ്പെടുത്തണമെന്നതാണ് ലോക വ്യാപാര സംഘടനയുടെ പൊതുവായ നിലപാട്.
ഇന്ത്യയിൽ ആഴക്കടൽ മേഖലയിൽ വിദൂര മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആയിരത്തോളം ചെറുകിട ബോട്ടുകളുണ്ട്. 24 മീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള ഈ ബോട്ടുകളാണ് രാജ്യത്തെ ഒന്‍പതിനം ട്യൂണകളെയും ഓലക്കൊടി, മുറപ്പടവൻ , മോത തുടങ്ങിയ വിവിധയിനം മത്സ്യങ്ങളെയും പിടിക്കുന്നത്.
ഏറെക്കുറെ സുസ്ഥിരമായ ഒരു മത്സ്യബന്ധന സംവിധാനമാണ് ഇവർ പിന്തുടരുന്നത്. കൊച്ചിയുടെ തീരം കേന്ദ്രീകരിച്ചാണ് ഇത്തരം മത്സ്യബന്ധന ബോട്ടുകളേറെയുമുള്ളത്. കേരളത്തിന്റെ തൊട്ടടുത്തുള്ള കന്യാകുമാരി ജില്ലയിലെ തുത്തൂർ മേഖലയിലെ മത്സ്യത്തൊഴിലാളികളും ഇതേ രീതിയിൽ മത്സ്യബന്ധനരംഗത്തുണ്ട്.
ഈ സുസ്ഥിര മത്സ്യബന്ധന മേഖലയിലേക്കു വൻകിടക്കാർക്ക് പ്രവേശനം അനുവദിച്ചാൽ പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായ തൊഴിൽനഷ്ടമുണ്ടാകുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗിന് നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ തീരത്തു 3.15 ലക്ഷം യാനങ്ങൾ
ഇന്ത്യൻ തീരത്തു മത്സ്യബന്ധനത്തിന് 3.15 ലക്ഷം യാനങ്ങൾ ഉണ്ടെന്നാണു കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നത്. അതേസമയം സുസ്ഥിര മത്സ്യബന്ധനത്തിന് രാജ്യത്ത് 97,000 യാനങ്ങൾ മതിയാകുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ആഴക്കടൽ മേഖലയിൽ യെല്ലോഫിൻ ട്യൂണ, സ്കിപ്ജാക്ക് ട്യൂണ തുടങ്ങിയ മത്സ്യങ്ങളെ സുസ്ഥിര മത്സ്യബന്ധനത്തിന്റെ പരിധിയിലധികമാണു പിടിക്കുന്നതെന്ന് ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷൻ (ഐഒടിസി) ചൂണ്ടിക്കാട്ടുന്നു. ബ്ലൂ ഇക്കോണമി നയത്തിലൂടെ കൂടുതൽ യാനങ്ങൾ എത്തിയാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നു സാരം.
കടമ്മനിട്ട ഗവ. സ്കൂളിന്റെ പഴയ കെട്ടിടം തകർന്നുവീണു
പത്തനംതിട്ട: കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പഴയ കെട്ടിടം തകർന്നു വീണു. സംഭവം രാത്രിയിൽ ആയതിനാൽ വൻ അപകടം ഒഴിവായി .
അപകടാവസ്ഥയിൽ ആയതിനാൽ കുറേനാളായി കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയായിരുന്നുവെന്ന് പറയുന്നു. സ്കൂൾ വളപ്പിൽതന്നെയുള്ള കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടി ഇഴഞ്ഞുനീങ്ങുന്നതിടെയാണ്അപകടം.
സ്കൂളിലെ ആദ്യകാല കെട്ടിടങ്ങളിലൊന്നായ ഇതിന് ഏകദേശം 80 വർഷത്തോളം പഴക്കമുണ്ട്. ഓടിട്ട കെട്ടിടം മേൽക്കൂരയും ഭിത്തിയും രണ്ട് മുറികളും നിശേഷം തകർന്നു.
വ്യാഴാഴ്ച രാത്രിയിലെ കനത്ത മഴസമയത്താണ് കെട്ടിടം തകർന്നത്. പകൽ സമയത്ത് കെട്ടിട പരിസരങ്ങളിൽ കുട്ടികൾ എത്താറുള്ളതാണ്. സമീപത്തെ ഗ്രൗണ്ടിൽ കളിക്കാനെത്തുന്ന കുട്ടികൾ വിശ്രമിക്കാൻ പഴയ കെട്ടിടത്തിൽ കയറിനിൽക്കാറുണ്ട്.
അപകടനിലയിലായ കെട്ടിടം പൊളിച്ചുമാറ്റി സ്ഥലത്ത് മിനി സ്റ്റേഡിയം നിർമിക്കാൻ മുഖ്യമന്ത്രിയുടെ നവകേരള സദസിൽ ഉൾപ്പെടെ നാട്ടുകാർ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടേയുള്ളൂവെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. ശ്രീലത പറഞ്ഞു. ടെൻഡർ പ്രകാരം ലേലത്തീയതി 28നാണ്. ഒന്‍പതുലക്ഷം രൂപയാണ് ലേലത്തുക.
1997ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചതു മുതൽ തകർന്ന കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എട്ട് ബാച്ചുകളും ലാബും ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് 2002 ലാണ് പുതിയ കെട്ടിടത്തിലക്ക് മാറിയത്.
മൊത്തം 400 കുട്ടികൾ പഠിക്കുന്നുണ്ട്. മൂന്നു വർഷമായി കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയാണ്. ഏതു സമയവും തകർന്നു വീഴാവുന്ന അവസ്ഥയിൽ ആയതിനാൽ ആരും ഇവിടേക്ക് പോകരുതെന്ന് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അധ്യാപകർ പറഞ്ഞു.
കുട്ടിയാനയുടെ ആക്രമണത്തിൽ ദമ്പതികൾക്കു പരിക്ക്
കുറ്റ്യാടി: കുറ്റ്യാടി-കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട്ട് കുട്ടിയാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. മുട്ടിച്ചിറയിൽ ഏബ്രഹാം (തങ്കച്ചൻ), ഭാര്യ ബ്രജീത്ത (ആനി) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ തങ്കച്ചന്റെ വീട്ടുമുറ്റത്ത് എത്തിയ ആന ബ്രജീത്തയെ ഓടിച്ചു. ഇതു കണ്ട് ബഹളമുണ്ടാക്കി ഓടിവന്ന തങ്കച്ചനെ ആന ചവിട്ടി. റോഡിൽ വീണ തങ്കച്ചൻ റോഡിലൂടെ ഉരുണ്ട് രക്ഷപ്പെടുകയായിരുന്നു. വീഴ്ചയിൽ തങ്കച്ചന്റെ കൈക്കു പൊട്ടലേറ്റു. ഇരുവരും കുറ്റ്യാടി ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയാനയെ പിടികൂടി ചൂരണിയിൽനിന്ന് ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സിപിഎം ചാത്തൻകോട്ടുനട ലോക്കൽ കമ്മിറ്റി ഉപരോധ സമരം നടത്തിയിരുന്നു. തുടർന്ന് സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ക്യാന്പ് ഏർപ്പെടുത്തി. പിന്നാലെ ആന കരിങ്ങാട് പ്രദേശത്തേക്കു മാറിയെന്നാണ് നിഗമനം.
ആശ്രിതനിയമനങ്ങൾ പരിധി ലംഘിച്ചു; പുനഃപരിശോധിക്കാൻ സർക്കാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വകുപ്പുകളിൽ ക്വോട്ട ലംഘിച്ചു നടത്തിയ ആശ്രിത നിയമനങ്ങൾ പുനഃപരിശോധിക്കാൻ സർക്കാർ. ആശ്രിത നിയമനം പല വകുപ്പുകളിലും അഞ്ച് ശതമാനത്തിൽ കൂടുതലായ സാഹചര്യത്തിലാണ് പുനഃപരിശോധിക്കാൻ സർക്കാർ കർശന നിർദേശം നൽകിയത്.
ആശ്രിത നിയമനങ്ങൾ തൽക്കാലം നിർത്തിവയ്ക്കാനും കണക്കെടുക്കാനുമാണ് പൊതുഭരണ വകുപ്പ് എല്ലാ വകുപ്പ് മേധാവികളോടും സർക്കുലറിലൂടെ നിർദേശിച്ചത്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. വിവിധ വകുപ്പുകളിൽ നിന്നുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ, പല വകുപ്പുകളും 5% ആശ്രിത നിയമന ക്വോട്ട കണക്കാക്കിയത് തെറ്റായ രീതിയിലാണെന്ന് സർക്കാർ കണ്ടെത്തി. ഇതിനെ തുടർന്നാണ്, നിയമനങ്ങൾ പുനഃപരിശോധിച്ചു കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ കർശന നിർദേശം നൽകിയത്.
ഒരു വർഷമുണ്ടാകുന്ന ആകെ ഒഴിവുകളുടെ 5% മാത്രമാണ് ആശ്രിത നിയമനത്തിനായി മാറ്റിവയ്ക്കേണ്ടതെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിച്ചിരുന്നു. ട്രൈബ്യൂണൽ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു.
ഓരോ വർഷവുമുണ്ടാകുന്ന ആകെ ഒഴിവുകളിൽ അഞ്ച് ശതമാനത്തിൽ കൂടുതൽ ആശ്രിത നിയമനം നടത്തിയിട്ടുണ്ടോ എന്നു പുനഃപരിശോധിക്കും. നേരിട്ടുള്ള നിയമനത്തിനായി മാറ്റിവച്ച ഒഴിവുകളിൽ നിന്നാണ് ആശ്രിത നിയമനത്തിനുള്ള ക്വോട്ട കണക്കാക്കേണ്ടത്.
ജില്ലാ- സംസ്ഥാന തലത്തിലുള്ള ഒഴിവുകൾ പ്രത്യേകമായി കണക്കാക്കി, അതതു തലത്തിലാണ് 5% ക്വോട്ട പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത്. പരിധി ലംഘിച്ച് നിയമനം നൽകിയ ജീവനക്കാരെ സൂപ്പർ ന്യൂമററി തസ്തികകളിലേക്ക് മാറ്റി നിയമിക്കാനാണ് കോടതി ഉത്തരവ്.
ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ, അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും തുടർനടപടി സ്വീകരിക്കേണ്ടതെന്നും വകുപ്പു മേധാവികൾക്കു നൽകിയ നിർദേശത്തിൽ പറയുന്നു.
തീരദേശസുരക്ഷ ശക്തമാക്കുന്നു; 54 കോസ്റ്റൽ വാർഡൻമാര്കൂടി
കോഴിക്കോട്: സംസ്ഥാനത്തെ തീരദേശമേഖലകളിലെ സുരക്ഷ ശക്തമാക്കുന്നു. തീരദേശ ചുമതല വഹിക്കുന്ന കോസ്റ്റൽ പോലീസിലേക്ക് താത്കാലിക വാർഡൻമാരെക്കൂടി നിയമിച്ചാണ് ആഭ്യന്തരവകുപ്പ് സുരക്ഷ വർധിപ്പിക്കുന്നത്.
മത്സ്യത്തൊഴിലാളി വിഭാഗത്തിൽനിന്ന് 200 പേരെ കോസ്റ്റൽ വാർഡൻമാരായി നേരത്തേ നിയമിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്ത് നിലവിൽ 18 കോസ്റ്റൽ പോലീസ് സ്റ്റേഷനുകളിലായി 145 വാർഡൻമാരാണുള്ളത്.
കോസ്റ്റൽ പോലീസ് പ്രവർത്തനങ്ങൾക്കു വാർഡൻമാരുടെ സേവനം അനിവാര്യമാണെന്നും ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നും കഴിഞ്ഞ വർഷം ഡിസംബറിൽ മുൻ ഡിജിപി ഷേഖ് ദർവേഷ് സാഹിബ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ റിപ്പോർട്ട് പരിഗണിച്ചാണ് 54 വാർഡൻമാരുടെ ഒഴിവുകളിലേക്കു കരാർ നിയമനം നടത്താൻ ആഭ്യന്തരവകുപ്പ് അഡിഷണൽ സെക്രട്ടറി പി.എസ്. ബീന അനുമതി നൽകി ഉത്തരവിറക്കിയത്. കടൽതീരത്തുനിന്ന് കടലിലേക്ക്12 നോട്ടിക്കൽ മൈൽ വരെയുള്ള ദൂരത്ത് പരിശോധനയും നിരീക്ഷണവും നടത്തുന്നതിന് കോസ്റ്റൽ പോലീസിന് സഹായം നൽകുകയെന്നതാണു വാർഡൻമാരുടെ ദൗത്യം.
തീരദേശ പോലീസിന്റെ നിരീക്ഷണത്തിനും രഹസ്യാന്വേഷണ ശേഖരണത്തിനും കോസ്റ്റൽ വാർഡൻമാരുടെ സേവനം ഏറെ സഹായകരമാണ്.
ഗിഫ്റ്റ് കാർഡ്, സമൃദ്ധി കിറ്റ്; സപ്ലൈകോയിൽ ‘ഓണപ്പരീക്ഷ’ണം
കൊച്ചി: ഓണത്തിന് നിത്യോപയോഗ സാധനങ്ങളുടെ വിപണി പിടിക്കാന്‍ സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡുകളും സമൃദ്ധി കിറ്റുകളും തയാറാക്കും. 500, 1000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡുകളും ഇതേ വിലയില്‍ പലവ്യഞ്ജനങ്ങളുടെ പ്രത്യേക കിറ്റുകളുമാണ് ഇക്കുറി സപ്ലൈകോ ഓണം സ്പെഷല്‍.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓണസമ്മാനമായി ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങിനല്‍കാമെന്ന് അധികൃതര്‍ പറയുന്നു. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ ഏതു സപ്ലൈകോ ഔട്ട്ലറ്റുകളിലും ഓണം ഫെയറുകളിലുംനിന്നു സാധനങ്ങള്‍ വാങ്ങാം.
ഓണക്കിറ്റുകള്‍ നല്കുന്ന സംഘടനകള്‍ക്ക് അതിനു പകരമായി ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനാകും. ഇതിലൂടെ കൂടുതല്‍ പേരെ സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് എത്തിക്കാനാകുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.
ഉത്സവസീസണുകളിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഗിഫ്റ്റ് കാര്‍ഡുകള്‍ക്ക് ആവശ്യക്കാരുണ്ടാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. മൂന്നുതരം ഓണക്കിറ്റുകളാണ് ഇക്കുറി സപ്ലൈകോ തയാറാക്കുക.
1000 രൂപയുടെ സമൃദ്ധി ഓണക്കിറ്റില്‍ അഞ്ചു കിലോ അരി, ഒരു കിലോ പഞ്ചസാര ഉള്‍പ്പെടെ 18 ഇനങ്ങളുണ്ടാകും. 500 രൂപയുടെ മിനി സമൃദ്ധി കിറ്റില്‍ മൂന്നു കിലോ അരിയുള്‍പ്പെടെ പത്തിനങ്ങള്‍. രണ്ടിലും തുണിസഞ്ചിയും കിട്ടും.
കഴിഞ്ഞ തവണ പരീക്ഷിച്ചുവിജയിച്ച ശബരി സിഗ്നേച്ചർ കിറ്റ് വിലയിലും ഇനങ്ങളിലും വ്യത്യാസം വരുത്തി ഇക്കുറിയുമുണ്ട്. അരിയില്ലാതെ ഒമ്പതിനങ്ങളുമായി സിഗ്നേച്ചര്‍ കിറ്റിന് വില 229 രൂപയാണ്.
നൂറിന കർമപദ്ധതിയുമായി ബിജെപി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുന്നതിനായി നൂറിന കർമപദ്ധതിയുമായി ബിജെപി. ഇതിന്റെ ഭാഗമായി അടുത്ത മാസം ഒന്നു മുതൽ 10 വരെ വാർഡുകൾ കേന്ദ്രീകരിച്ചു വിപുലമായ യോഗങ്ങൾ ചേരും. തദേശസ്ഥാപനങ്ങളിൽ നടപ്പിലാക്കിയ കേന്ദ്ര പദ്ധതികളെ സംബന്ധിച്ച് ഈ യോഗങ്ങളിൽ വിശദീകരിക്കും.
കൂടാതെ പണം നൽകിയിട്ടും സംസ്ഥാനത്തു മുടങ്ങിക്കിടക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളെ സംബന്ധിച്ചു ഗൃഹസന്ദർശനത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തും. സംസ്ഥാനത്തെ ഇരുപതിനായിരം വാർഡുകളിൽ പ്രചരണം നടത്തുമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
ഇന്നലെ ചേർന്ന പുതിയ സംസ്ഥാന ഭാരവാഹികളുടെ ആദ്യ യോഗത്തിൽ രാഷ്ട്രീയ പ്രമേയവും അംഗീകരിച്ചു. തദേശസ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പു തന്നെയാണു രാഷ്ട്രീയ പ്രമേയത്തിലെ പ്രധാന ഭാഗം.
ഓഗസ്റ്റ് 15നു വാർഡുകൾ കേന്ദ്രമാക്കി സ്വാഭിമാന ത്രിവർണ റാലികൾ സംഘടിപ്പിക്കും. അന്നു വൈകുന്നേരം വിവിധ കേന്ദ്രങ്ങളിൽ വികസന കേരള പ്രതിജ്ഞയെടുക്കുമെന്നും എം.ടി. രമേശ് പറഞ്ഞു.
കെഎസ്ആർടിസി ട്രാവൽ കാർഡും ചലോ ആപ്പും സൂപ്പർ ഹിറ്റ്
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം.
യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെഎസ്ആർടിസി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 100961 പേർ. കാർഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാൽ അഞ്ചു ലക്ഷത്തോളം ട്രാവൽ കാർഡുകളാണ് കെഎസ്ആർടിസി ഉടൻ എത്തിക്കുന്നത്.
73281 വിദ്യാർഥികളും സ്മാർട്ട് ഓൺലൈൻ കൺസഷൻ കാർഡിന് അപേക്ഷിച്ചിട്ടുണ്ട്. ഇത് ട്രാവൽ കാർഡ് പോലെ സ്മാർട്ട് കാർഡു രൂപത്തിൽ വിദ്യാർഥികളുടെ കൈകളിൽ ലഭ്യമാക്കുന്നതിന്റെ അവസാനഘട്ട തയാറെടുപ്പിലാണ് അധികൃതർ.
കെഎസ്ആർടിസിയുടെ യാത്രാ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന ചലോ ആപ്പ് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് ഇതിനകം ഡൗൺലോഡ് ചെയ്തത്.
പ്ലസ് വൺ വിദ്യാർഥികൾക്ക് രണ്ട് വർഷത്തേക്കുള്ള കാർഡിനാണ് അർഹത. www.concessionksrtc.com എന്ന വെബ്സൈറ്റ് മുഖേനയും കെഎസ്ആർടിസി കൺസഷൻ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും വിദ്യാർഥികൾക്ക് അപേക്ഷിക്കാനും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യാനും ആനുപാതികമായ തുക ഓൺലൈൻ വഴി അടയ്ക്കാനും സാധിക്കും.
എറണാകുളം -പാറ്റ്ന റൂട്ടിൽ സ്പെഷൽ ട്രെയിൻ സർവീസ്
കൊല്ലം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എറണാകുളം -പാറ്റ്ന റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ. എറണാകുളം ജംഗ്ഷൻ - പാറ്റ്ന സ്പെഷൽ ( 06085) ഈ മാസം 25, ഓഗസ്റ്റ് ഒന്ന്, എട്ട്, 15 തീയതികളിലാണ് സർവീസ് നടത്തുക.
എറണാകുളത്തുനിന്ന് രാത്രി 11ന് പുറപ്പെടുന്ന ട്രെയിൻ നാലാം ദിവസം രാവിലെ 3.30ന് പറ്റ്നയിൽ എത്തും. തിരികെയുള്ള സർവീസ് (06086) ഈ മാസം 28, ഓഗസ്റ്റ് നാല്, 11, 18 തീയതികളിലാണ് ഓടുക.
പാറ്റ്നയിൽനിന്ന് രാത്രി 11.45ന് യാത്രതിരിക്കുന്ന ട്രെയിൻ നാലാം ദിവസം രാവിലെ 10.30ന് എറണാകുളം ജംഗ്ഷനിൽ എത്തും. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് ഈടാക്കില്ലെന്നു കേന്ദ്രം
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് (സിസിആർസി) ഈ ടാക്കരുതെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ.
വിമാനത്താവളത്തെ കാർഗോ ഹബ്ബാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് സിസിആർസി നടപ്പിലാക്കരുതെന്ന് സംസ്ഥാനസർക്കാർ കഴിഞ്ഞ മേയ് മാസത്തിൽ കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി സിസിആർസി നടപ്പിലാക്കില്ലെന്നു സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസിനെ അറിയിച്ചത്.
സെപ്റ്റംബർ മാസത്തിൽ ചേരുന്ന കേന്ദ്രമന്ത്രിസഭാ സബ് കമ്മിറ്റി യോഗത്തിൽ കണ്ണൂർ വിമാനത്താവളത്തെ അന്തർദേശീയ എയർപോർട്ടാക്കി മാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ധനമന്ത്രി കെ.വി. തോമസിനെ അറിയിച്ചു.
വെളിച്ചെണ്ണയിലെ വ്യാജനെ പിടിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ‘ഓപ്പറേഷൻ നാളികേര’
തിരുവനന്തപുരം: വിപണിയിൽ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി.
വെളിച്ചെണ്ണ നിർമാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സ്പെഷ്യൽ ഡ്രൈവായ ഓപ്പറേഷൻ നാളികേര നടത്തിയത്.
വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തിൽ മായം ചേർത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നിൽ കണ്ടാണ് പരിശോധനകൾ കർശനമാക്കിയത്. മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപനയ്ക്കെതിരെ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി അഭ്യർഥിച്ചു.
സംസ്ഥാനത്താകെ 980 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 25 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. വിവിധ കാരണങ്ങളാൽ ഏഴ് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. 161 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 277 സർവൈലൻസ് സാമ്പിളുകളും തുടർ പരിശോധനകൾക്കായി ശേഖരിച്ചു.
വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ ഭക്ഷ്യ സുരക്ഷാ പരാതി ടോൾ ഫ്രീ നമ്പറായ 1800 425 1125 ൽ വിവരം അറിയിക്കണം.
സര്‍ക്കാര്‍ അനാസ്ഥ: അട്ടപ്പാടി മില്ലറ്റ് ഗ്രാമം പദ്ധതി വെട്ടിനിരത്തി
കോട്ടയം: പോഷകാഹാര കുറവുമൂലം ആദിവാസികളുടെ അകാലമരണം ഇല്ലാതാക്കാന്‍ ആവിഷ്കരിച്ച മില്ലറ്റ് ഗ്രാമം പദ്ധതി കൃഷി വകുപ്പിന്റെ അനാസ്ഥയെയെ തുടര്‍ന്ന് അവസാനിപ്പിച്ചു. ദേശീയശ്രദ്ധനേടിയ വിജയപദ്ധതിയില് പ്രവര്‍ത്തിച്ചിരുന്ന ഒന്‍പത് ആദിവാസികള്‍ ഉള്‍പ്പെടെ 21 ജീവനക്കാരെ 14 മാസത്തെ വേതനം നല്‍കാതെ പിരിച്ചുവിടുകയും ചെയ്തു.
അട്ടപ്പാടിയെ ഭക്ഷ്യസ്വയംപര്യാപ്തമാക്കാനും ശിശുമരണം ഇല്ലാതാക്കാനും ഒന്നാം പിണറായി സര്‍ക്കാര്‍ ആരംഭിച്ചതാണ് ചെറുധാന്യ ഗ്രാമം പദ്ധതി. കാര്‍ഷിക രംഗത്തെ ഈ മോഡല്‍ പദ്ധതി തുടരുന്നതിനോട് കൃഷി വകുപ്പിലെ ഉന്നതര്‍ക്ക് താല്പര്യമില്ല.
അതിജീവന പദ്ധതി നിറുത്തരുതെന്ന ആദിവാസികളുടെയും ജനപ്രതിനിധികളുടെ അഭ്യര്‍ഥന തള്ളിയതോടെ ഗോത്രവാസികള്‍ വീണ്ടും ഭക്ഷ്യപ്രതിസന്ധിയെ നേരിടും. ആദിവാസികളുടെ പരമ്പരാഗത ഭക്ഷണമായ റാഗി, തിന, ചോളം, ബജ്റ, മണിച്ചോളം, കുതിരവാലി തുടങ്ങിയവയാണ് ജൈവരീതിയില്‍ വിതച്ച് വിളവെടുത്തിരുന്നത്.
കൃഷിവകുപ്പിനു കീഴില്‍ പട്ടിക വര്‍ഗ വകുപ്പിന്റെ സഹകരണത്തോടെ 2017 ഡിസംബറില്‍ ആരംഭിച്ച പദ്ധതി വന്‍ വിജയമായിരുന്നു. ചെറുധാന്യങ്ങള്‍ കൃഷി ചെയ്തും മൂല്യവര്‍ധന നടത്തി വിറ്റഴിച്ചും ആദിവാസികള്‍ സാമ്പത്തിക ഭദ്രത നേടുകയും ചെയ്തു. കഴിഞ്ഞ ബജറ്റിലും വിഹിതം വകയിരുത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ നിരത്തി കൃഷിവകുപ്പിലെ ഏതാനും ഉദ്യോഗസ്ഥര്‍ പദ്ധതിക്ക് തുരങ്കം വച്ചു.
മില്ലറ്റ് വില്ലേജ് പ്രോജക്ടിനു തുടക്കമിട്ട മുന്‍ കൃഷിമന്ത്രി വി.കെ. സുനില്‍കുമാറും മണ്ണാര്‍കാട് എംഎംഎ എന്‍ ഷംസുദീനും മില്ലറ്റ് ഗ്രാമം തുടരണമെന്ന് നിര്‍ദേശം വച്ചെങ്കിലും സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തില്ല. മില്ലറ്റ് കൃഷിയില്‍ അട്ടപ്പാടിയിലെ 1236 കര്‍ഷകര്‍ക്ക് ജൈവ സര്ട്ടിഫിക്കേഷന് ലഭിച്ചിട്ടുണ്ട്.
പരമ്പരാഗത ഭക്ഷണമായ ചെറുധാന്യങ്ങള്‍ വേവിച്ചും പൊടിച്ചും കഴിച്ചിരുന്ന കാലത്ത് വനവാസികള്‍ അധ്വാനത്തിലും ആരോഗ്യത്തിലും ആയുസിലും മുന്നിലായിരുന്നു. പദ്ധതി വന്നതിനുശേഷം അട്ടപ്പാടി തുവര, ആട്ടുകൊമ്പ് അവര എന്നിവയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചിരുന്നു.
അട്ടപ്പാടി ട്രൈബല്‍ ഫാര്‍മേഴ്സ് അസോസിയേഷന് ഫോര്‍ മില്ലറ്റ്സ് മുഖേന പത്തു ലക്ഷത്തിലേറെ രൂപ വിറ്റുവരവോടെ റാഗി പുട്ടുപൊടി, റാഗി ദോശ മിക്സ്, ചാമ ഉപ്പുമാവ് മിക്സ്, പനിവരഗ് അരി, കമ്പ് ദോശ മിക്സ്, മണിച്ചോളം മാവ് എന്നിവ വിപണിയിലെത്തിക്കുകയും ചെയ്തു.
സംസ്ഥാന ദേശീയ തലത്തില്‍ അട്ടപ്പാടി മില്ലറ്റ് പദ്ധതിക്ക് 12 പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.
ഡോക്ടറെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
വെള്ളൂർ: യുവ ഡോക്ടറെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളൂർകുന്നത്ത് കെ.സി.ജോസഫിന്റെ മകൻ ജുബിൽ ജെ. കുന്നത്തി നെയാണ് (36) ( സർജറി വിഭാഗംഅസിസ്റ്റന്റ് പ്രഫ, കോട്ടയം മെഡിക്കൽ കോളജ്) ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടത്.
സംസ്കാരം ഇന്ന് മൂന്നിന് മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ. ഭാര്യ: ഡോ. നേഹ . മകൾ:അഗതി.
മന്ത്രിമാരെയോര്‍ത്ത് ജനം ലജ്ജിക്കുന്നു: വി.ഡി. സതീശന്
കോട്ടയം: കൊല്ലം തേവലക്കരയില്‍ സ്കൂളില്‍ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് മരിച്ചതില്‍ എല്ലാവര്ക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
വൈദ്യുതി, വിദ്യാഭ്യാസ വകുപ്പുകള്‍ക്കും സ്കൂള്‍ മാനേജ്മെന്റിനും മരണത്തില്‍ ഉത്തരവാദിത്തം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്കൂളില്‍ സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിരുന്നെങ്കില്‍ ഇത്തരത്തില്‍ അപകടം ഉണ്ടാകില്ലായിരുന്നു.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷ ഓഡിറ്റിംഗ് നടത്തുകയാണ് വേണ്ടത്. വയനാട്ടിലെ സ്കൂളില്‍ പെണ്‍കുട്ടി പാമ്പു കടിയേറ്റ് മരിച്ചപ്പോള്‍ ഓഡിറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതാണ്.
ആശുപത്രിയിലും ഇത്തരം ഓഡിറ്റിംഗ് വേണമെന്നും ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തില്‍ കുറ്റം കുട്ടിയുടെമേല്‍ ചാരാനാണ് അധികൃതരും സര്‍ക്കാരും ശ്രമിക്കുന്നത്. കുട്ടിയാണ് കുറ്റവാളി എന്ന മട്ടില്‍ സംസാരിച്ച മന്ത്രി മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
യുവാവ് കുഴഞ്ഞുവീണു മരിച്ചു
വൈക്കം: ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കുടവെച്ചൂർ ആതിരഭവനിൽ ബിബിൻ രമേശനാ (34) ണ് മരിച്ചത്.
ഉദയനാപുരം നാനാടത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ഒാട്ടോ ഓടിച്ച് പോകുന്നതിനിടെ വൈദ്യുത പോസ്റ്റിൽ ഇടിച്ച വാഹനം സമീപത്തിരുന്ന സ്കൂട്ടറിന് പിന്നിൽ തട്ടി നിൽക്കുകയായിരുന്നു.നാട്ടുകാർ ഓടിയെത്തി നോക്കിയപ്പോഴാണ് കുഴഞ്ഞ് വീണ് കിടക്കുന്നതു കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ: അഞ്ജന. മക്കൾ: ആദിത്യൻ, അൻവിത്.
വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം: മന്ത്രിയുടെ ഓഫീസിലേക്കു ബിജെപി മാർച്ച്; സംഘർഷം
ചിറ്റൂർ: കൊല്ലത്തു സ്കൂൾവിദ്യാർഥി ഷോക്കേറ്റുമരിച്ച സംഭവത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ഈസ്റ്റ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ ആദ്യം പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറിനിന്നു മുദ്രാവാക്യം വിളിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നാലു ഘട്ടങ്ങളായാണ് ജലപീരങ്കി പ്രയോഗിച്ചത്.
ഇതിനിടെ ബാരിക്കേഡ് മറികടന്ന പ്രവർത്തകർക്കു നേരേ പോലീസ് ലാത്തിവീശി. അഞ്ചു പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ആറു പ്രവർത്തകർക്കു പരിക്കേറ്റു.
തുടർന്നുനടന്ന പൊതുയോഗം ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥിയുടെ ഷോക്കേറ്റുള്ള മരണം പിണറായി സർക്കാരിന്റെ സ്പോൺസേഡ് കൊലപാതകമാണെന്നും ഒന്നാംപ്രതി കെഎസ്ഇബിയാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ. ഷണ്മുഖൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റുമാരായ മധു, ജി. പ്രഭാകരൻ, ടി. ബേബി, കെ. ബിന്ദു, കെ. വേണു, ഉഷ ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി സുമതി സുരേഷ്, മണ്ഡലം പ്രസിഡന്റുമാരായ രമേശ്, എ.കെ. മോഹൻദാസ്, എം. ശശികുമാർ, സുജിത്ത് നിർമൽ, കുമാർ ഗിരീഷ്, ബാബു ഷിനു, വിചിത്രൻ എന്നിവർ പ്രസംഗിച്ചു.
ദന്പതികളെ തീ കൊളുത്തിയശേഷം അയൽവാസി ജീവനൊടുക്കിയ നിലയിൽ
കൊച്ചി: എറണാകുളം വടുതലയില്‍ ദമ്പതികളെ തീ കൊളുത്തിയശേഷം അയല്‍വാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റഫർ (ക്രിസ്റ്റി-54), ഭാര്യ മേരി (50) എന്നിവർക്കാണു പൊള്ളലേറ്റത്. തീ കൊളുത്തിയ ഇവരുടെ അയല്‍വാസി വടുതല പൂവത്തിങ്കല്‍ വില്യംസ് കൊറയ (52) യെ പിന്നീട് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വടുതല ഗോള്‍ഡ് സ്ട്രീറ്റില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.സ്കൂട്ടറിൽ വരികയായിരുന്ന ക്രിസ്റ്റഫറെയും മേരിയെയും തടഞ്ഞുനിര്‍ത്തി വില്യംസ് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ചു ലൈറ്റര്‍ കൊണ്ട് കത്തിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ആളുകള്‍ ഓടിയെത്തിയതോടെ വില്യംസ് ഓടി രക്ഷപ്പെട്ടു.
ക്രിസ്റ്റഫറും മേരിയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറുടെ നില ഗുരുതരമാണ്. നാട്ടുകാര്‍ നോര്‍ത്ത് പോലീസില്‍ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തിയതോടെ വില്യംസ് ഓടി വീടിനകത്തു കയറി.
തുടര്‍ന്ന് വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ക്രിസ്റ്റഫറുമായി വില്യംസ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വില്യംസിനെതിരേ ക്രിസ്റ്റഫറും മേരിയും മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നതാണ്. കിസ്റ്റഫറിന്റെ വീട്ടിലേക്ക് വില്യംസ് മാലിന്യവും വിസര്‍ജ്യവും വലിച്ചെറിഞ്ഞിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഇതു കണ്ടെത്താന്‍ ക്രിസ്റ്റഫര്‍ വീട്ടില്‍ സിസിടിവി കാമറ സ്ഥാപിച്ചു. ഇതിനെച്ചൊല്ലി വില്യംസ് ഇവരുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നും പരിസരവാസികള്‍ പറഞ്ഞു. വില്യംസ് അവിവാഹിതനാണ്. എറണാകുളം നോര്‍ത്ത് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷം 27ന് തുടങ്ങും
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി 27ന് കേരളമെമ്പാടും ഊരുൽസവം നടത്തും.
അടിമാലി കട്ടമുടിയിലെ ഊരുത്സവത്തിൽ വൈകുന്നേരം നാലിന് പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളു പങ്കെടുക്കും.
തനത് കലാപരിപാടികൾ, മുതിർന്നവരെ ആദരിക്കൽ, ഉന്നതികളുടെ വികസന വിഷയങ്ങളിൽ ചർച്ച തുടങ്ങി വിവിധ പരിപാടികൾ ഊരുൽസവത്തിന്റെ ഭാഗമായി നടത്തും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികളാണ് സർക്കാർ സംഘടിപ്പിക്കുന്നത്.
ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതീധ്യാനം
മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതികൾക്കായി പ്രത്യേക ആന്തരികസൗഖ്യ ധ്യാനം 25 ന് രാവിലെ ഒന്പതുമുതൽ 27ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ നടത്തുമെന്ന് ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ ആന്റണി പയ്യപ്പിള്ളി, ഫാ. ഷിജോ നെറ്റിയാങ്കൽ തുടങ്ങിയവർ ധ്യാനം നയിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 50 ദമ്പതികൾക്കുമാത്രം പ്രവേശനം. ധ്യാനം ബുക്ക് ചെയ്യാൻ ഫോൺ: 9447785548.
‘ശബരിമലയിലെ വിഗ്രഹം’ ; പണസമാഹരണത്തില്‍ അന്വേഷണത്തിനു ഹൈക്കോടതി നിര്‍ദേശം
കൊച്ചി: ശബരിമലയില്‍ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാനെന്ന പേരിൽ സ്വകാര്യ വ്യക്തി പണസമാഹരണം നടത്തിയതില്‍ വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം. നിലവില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സന്നിധാനത്തും പരിസരത്തും അനധികൃതമായി വിഗ്രഹങ്ങളും ഭണ്ഡാരങ്ങളും വച്ചിട്ടുണ്ടോയെന്നു പരിശോധിച്ച് സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. പണപ്പിരിവിനെതിരേ കോടതി നിര്‍ദേശപ്രകാരം വെർച്വല്‍ ക്യൂ പ്ലാറ്റ്ഫോമില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചതായും ബോധിപ്പിച്ചു.
തമിഴ്നാട് ഈറോഡിലെ ലോട്ടസ് മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റല്‍ ചെയര്മാന് ഡോ. ഇ.കെ. സഹദേവനാണ് അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം ക്ഷേത്രാങ്കണത്തില്‍ സ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ് പണപ്പിരിവ് തുടങ്ങിയത്.
എന്നാല്‍ ഇതുസംബന്ധിച്ച് കത്തിടപാട് നടന്നെങ്കിലും അനുമതി നല്‍കിയിട്ടില്ലെന്നാണ് കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് നിലപാടെടുത്തത്. തുടര്‍ന്ന് ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വിഷയം പരിഗണിച്ചപ്പോള്‍ ബോര്‍ഡ് ഇതിന് കൂടുതല്‍ സമയം തേടി. തുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റുകയായിരുന്നു.
ഡ്രഗ് ഇൻസ്പെക്ടർ നിയമനത്തിൽ കേരളത്തിന്റെ കള്ളക്കളി
കണ്ണൂർ: കേരള ആയുർവേദ വകുപ്പിൽ കോടികൾ പൊടിച്ച് ഗവേഷണ വികസന പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്പോഴും ആവശ്യത്തിന് ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർമാരെ നിയമിക്കാതെ സർക്കാരിന്റെ ഒളിച്ചുകളി. കേരളത്തിൽ ആയർവേദ വകുപ്പിൽ 30 ഡ്രഗ് ഇൻസ്പെക്ടർമാർ വേണ്ട സ്ഥാനത്ത് നിലവിൽ ഏഴു പേർ മാത്രമാണുള്ളത്. മൂന്നു പേരെ മാത്രമാണ് അടുത്ത നാളിൽ നിയമിച്ചത്.
23 പേരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. 27 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്ന സമയത്ത് മൂന്നു പോസ്റ്റ് മാത്രം വിജ്ഞാപനം ചെയ്ത പിഎസ്സിയുടെ നടപടിയിൽ ദുരൂഹതയുണ്ടെന്നാണു കറുവാപ്പട്ട കർഷകനും കണ്ണൂർ പയ്യാന്പലം സ്വദേശിയു മായ ലിയോനാർഡ് ജോൺ ദീപികയോടു പറഞ്ഞത്. ആയുഷിന്റെ നിർദേശ പ്രകാരം 10 മുതൽ 30 വരെയുള്ള സ്ഥാപനങ്ങൾക്ക് ഒരു ഇൻസ്പെക്ടർ എന്നതാണ് ചട്ടം. കേരളത്തിൽ 900ലധികം ആയുർവേദ മരുന്ന് കന്പനികൾ ഉണ്ട്.
900 ആയുർവേദ മരുന്ന് നിർമാണ യൂണിറ്റുകളെന്നു കണക്കാക്കിയാൽത്തന്നെ കേരളത്തിൽ 30 ഡ്രഗ് ഇൻസ്പെക്ടർമാർ വേണം. എന്നാൽ കേരളത്തിന്റെ സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ബന്ധപ്പെട്ട തസ്തികയിൽ നിയമനം നടത്താനാകില്ലെന്നാണു സർക്കാർ വാദം. എന്നാൽ കേരള സർക്കാരിനു പ്രസ്തുത നിയമനത്തിൽ യാതൊരു ബാധ്യതയും ഇല്ലെന്നാണ് വിവരാവകാശ രേഖയിൽനിന്നു വ്യക്തമാകുന്നത്.
ആവശ്യത്തിനുള്ള ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർമാരെ നിയമിക്കുന്നതിനുള്ള ഫണ്ട് കേരളത്തിന് ആയുഷ് അനുവദിക്കുന്നുണ്ട്. ആയുർവേദ മരുന്ന് നിർമാണ സ്ഥാപനങ്ങളെ സഹായിക്കാനാണ്, തങ്ങൾക്ക് ഒരു പൈസയുടെ ബാധ്യത ഇല്ലാത്ത നിയമനത്തിൽപോലും കേരള സർക്കാർ കള്ളക്കള്ളി തുടരുന്നതെന്നാണ് ലിയോനാർഡ് ജോണിന്റെ ആരോപണം.
ഉന്നതവിദ്യാഭ്യാസ അലുമ്നി കോണ്‍ക്ലേവ് ഓഗസ്റ്റ് 30ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്ഥാനതല ഉന്നതവിദ്യാഭ്യാസ അലുമ്നി കോണ്‍ക്ലേവ് ഓഗസ്റ്റ് 30ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു അറിയിച്ചു.
സംസ്ഥാനത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബായി ഉയര്‍ത്തുന്നതിനുള്ള സമഗ്ര പ്രയത്നത്തിന്റെ ഭാഗമായാണ് അലുമ്നി കോണ്‍ക്ലേവ് നടത്തുന്നത്.
കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയില്‍ നടന്ന ഷേപ്പിംഗ് കേരളാസ് ഫ്യൂച്ചര്‍: ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ് അലുമ്നി കോണ്‍ക്ലേവ്. ഓഗസ്റ്റ് 30ന് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടക്കുന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
കോളജ് വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐഎച്ച്ആര്‍ഡി, എല്‍ബിഎസ്, ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍വകലാശാലകള്‍ എന്നിവ സംയുക്തമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. പൂര്‍വ വിദ്യാര്‍ഥികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, നയരൂപീകരണ രംഗത്തും നിക്ഷേപമേഖലയിലുമുള്ള പ്രഗത്ഭര്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കാളികളാകും.
വിദ്യാര്‍ഥികള്‍ക്കായുള്ള മെന്ററിംഗ്, ഇന്റേണ്‍ഷിപ്പ്, ഗവേഷണത്തിനും തൊഴിലിനുമുള്ള അവസരങ്ങള്‍ എന്നിവ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. സ്ഥാപനങ്ങളുടെ വികസനത്തിനുള്ള ധനസഹായം, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പൂര്‍വവിദ്യാര്‍ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. കോണ്‍ക്ലേവിന്റെ വിജയകരമായ നടത്തിപ്പിനായി എല്ലാ സ്ഥാപനങ്ങളും പൂര്‍വ വിദ്യാര്‍ഥി ഡാറ്റാബേസ് രൂപീകരിക്കണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു. സ്ഥാപനതല അലുമ്നി സംഗമം ഓഗസ്റ്റ് 15നു മുമ്പ് നടത്തണമെന്നും മന്ത്രി പറഞ്ഞു.
ഫിസാറ്റില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിനു തുടക്കം
കൊച്ചി: സാങ്കേതികമേഖലയിലെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്ന രണ്ടു ദിവസത്തെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് അങ്കമാലി ഫിസാറ്റ് എന്‍ജിനിയറിംഗ് കോളജില്‍ തുടക്കമായി.
തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി ആന്‍ഡ് സയന്‍സ് അസോസിയേറ്റ് ഡീനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയേഴ്സ് കേരള ചെയറുമായ ഡോ. ബി.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയര്മാന് പി.ആര്. ഷിമിത്ത് അധ്യക്ഷത വഹിച്ചു.
കമ്യൂണിക്കേഷന്‍ മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങളും സാധ്യതകളുമാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പ്രമുഖര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ഫിസാറ്റിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് വിഭാഗമാണു ശില്പശാലയ്ക്കു നേതൃത്വം നല്‍കുന്നത്. ചടങ്ങില്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എം.പി. അബ്ദുള്‍ നാസര്‍, ജോര്‍ജ് ചാക്കോ, ഇ.കെ. രാജവര്‍മ, കെ. ജയശ്രീ, പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.ആര്. മിനി തുടങ്ങിയവര്‍ പങ്കെടുത്തു.
അനാസ്ഥയുടെ രക്തസാക്ഷി; സഹപാഠികളുടെ കൺമുന്പിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു
കൊല്ലം: ശാസ്താംകോട്ടയിൽ തേവലക്കര കോവൂർ സ്കൂളിൽ സഹപാഠികളുടെ കൺമുന്പിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി വലിയപാടം മിഥുന് ഭവനില്‍ മനുവിന്റെ മകന് മിഥുനാണ് (13) മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ക്ലാസ് തുടങ്ങുന്നതിനു മുമ്പു കുട്ടികൾ കളിച്ചുകൊണ്ടുനിൽക്കെ സൈക്കിള്‍ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറുമ്പോൾ വൈദ്യുതലൈനില്‍നിന്നു ഷോക്കേൽക്കുകയായിരുന്നു. സിപിഎം പ്രവർത്തകർക്കു മേൽക്കൈയുള്ള മാനേജ്മെന്റാണ് തേവലക്കര സ്കൂൾ നിയന്ത്രിക്കുന്നത്.
സ്കൂൾ കെട്ടിടത്തോടു ചേർന്നു സൈക്കിൾ വയ്ക്കാനായി ഇരുമ്പുഷീറ്റ് പാകിയ ഷെഡ് നിര്‍മിച്ചിട്ടുണ്ട്. ഈ ഷെഡിന്റെ മുകളിലേക്കു ചെരുപ്പു വീണു. ഇതെടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നി മുകളിലൂടെ പോകുന്ന വൈദ്യുതലൈനിൽ പിടിക്കുമ്പോൾ ഷോക്കേൽക്കുകയായിരുന്നു.
ഉടൻ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്നു മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഥുന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അമ്മ വിദേശത്തുനിന്ന് എത്തിയശേഷമാകും സംസ്കാരം.
വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. അപകടംസംഭവിക്കും മുൻപ് മിഥുൻ കെട്ടിടത്തിനു മുകളിലേക്കു കയറുന്നതും തെന്നിവീഴാൻ പോകുമ്പോൾ വൈദ്യുത കമ്പിയിൽ പിടിക്കുന്നതും ഉൾപ്പടെയുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
അന്വേഷണം പ്രഖ്യാപിച്ച് മന്ത്രിമാർ
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു വിദ്യാഭ്യാസമന്ത്രി നിർദേശം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയും പ്രതികരിച്ചു.
കുടുംബത്തിന് ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. കെഎസ്ഇബിയുടെ ഭാഗത്തും സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തും വീഴ്ചയുണ്ടായി. ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഓർമത്താളുകളിൽ ഉമ്മൻ ചാണ്ടി
കോട്ടയം: ജനമനസുകളില്‍ ഉമ്മന്‍ ചാണ്ടിക്കു മരണമില്ല. ഇന്നലെ രാത്രിയിലും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ കബറിടത്തില്‍ തിരിനാളങ്ങളും പുഷ്പചക്രങ്ങളും കൂപ്പുകരങ്ങളുമായി ആളൊഴുക്കുണ്ടായിരുന്നു.
അവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല, ആ മനുഷ്യസ്നേഹിയില്നിന്നു കൈയും മനവും നിറയെ സഹായങ്ങള്‍ ലഭിച്ച അനേകരുണ്ടായിരുന്നു. കിടപ്പാടം വാങ്ങാനും വീടു വയ്ക്കാനും ചികിത്സിക്കാനും പഠിക്കാനും പഠിപ്പിക്കാനും ഉമ്മന്‍ ചാണ്ടി നിമിത്തമായ പാവങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായി പലരുണ്ടായിരുന്നു.
അര നൂറ്റാണ്ട് പുതുപ്പള്ളിയുടെ വിലാസമായിരുന്നു ജനങ്ങള്‍ക്കു നടുവില്‍ ശിരസുയർത്തി നിലകൊണ്ട കരോട്ടുവള്ളക്കാലില്‍ ഉമ്മന്‍ ചാണ്ടി. എംഎല്‍എ പദവിയില്‍നിന്നു മുഖ്യമന്ത്രിപദവിയിലും കോണ്‍ഗ്രസിന്റെ ദേശീയ നേതൃപദവിയിലും എത്തിയപ്പോഴൊക്കെ ആള്‍ക്കൂട്ടത്തിനും അനുയായികള്‍ക്കും നടുവിലായിരുന്നു ജീവിതം.
ചെറിയവരെ വലിയവനായി കാണാനുള്ള വിശാലമനസും, വിഷമിക്കുന്നവരെ അറിഞ്ഞു സഹായിക്കാനുള്ള നിസ്വാര്‍ഥതയും, ആവലാതികളുമായി വരുന്നവര്‍ രാഷ്ട്രീയ എതിരാളികളായാലും അവരോടു സഹവര്‍ത്തിത്വം കാണിക്കാനുള്ള മനസിന്റെ തുറവി അപാരമായിരുന്നു.
ഒരാളുടെ മരണം കാലത്തെയും ലോകത്തെയും അടയാളപ്പെടുത്തുമെന്നത് എത്രയോ ശരി. രണ്ടു വര്‍ഷം മുന്‍പ് ഖദറുടുപ്പിനു മുകളില്‍ കോണ്‍ഗ്രസ് കൊടിയിലെ കൈപ്പത്തി നെഞ്ചോടു ചേര്‍ത്ത് നിശ്ചലനായി കിടന്ന ആരാധ്യനേതാവ്. ആ ഭൗതികശീരം അനന്തപുരിയില്‍നിന്നു കോട്ടയം വരെയെത്തിക്കാന്‍ രണ്ടു പകല്‍ വേണ്ടിവന്നു.
കോട്ടയത്തുനിന്നു പുതുപ്പള്ളിയിലേക്കുള്ള അന്ത്യയാത്രയില്‍ റോഡ് നിറഞ്ഞുനടന്ന ജനാരവത്തിനു നടുവിലൂടെയാണ് ആ മഞ്ചല് മെല്ലെ നീങ്ങിയത്. അതെ, ഉമ്മന്‍ ചാണ്ടി ഇന്നും ജീവിക്കുന്നു, അനേകരുടെ ഓര്‍മത്താളുകളില്‍.
നെല്ലുസംഭരണത്തിന് 100 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച നെല്ലിന്റെ സബ്സിഡി വിതരണത്തിനായാണ് തുക നൽകിയത്. ബജറ്റിൽ 606 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 285 കോടി രൂപ ഇതിനകം അനുവദിച്ചു.
നെല്ല് സംഭരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സബ്സിഡി വിതരണം സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നതെന്നു ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 1100 കോടി രൂപയോളം കുടിശികയാണ്. 2017 മുതലുള്ള തുകകൾ ഇതിൽ ഉൾപ്പടുന്നതായും മന്ത്രി അറിയിച്ചു.
കമുകും വാഴയും വെട്ടിനിരത്തിയവർ തേവലക്കര വഴി പോയില്ലേ?
വാർത്താവീക്ഷണം/ സി.കെ. കുര്യാച്ചൻ
കുലച്ച വാഴയും കായ്ഫലമുള്ള കമുകും വെട്ടിനിരത്താൻ കാണിച്ച ശുഷ്കാന്തിയുടെ ഒരംശമെങ്കിലും കെഎസ്ഇബി ജീവനക്കാർ ഇവിടെ പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ ഒരു കുരുന്നുജീവൻ പൊലിയില്ലായിരുന്നു. ഒരു കുടുംബത്തെ തീരാദുഃഖത്തിലേക്ക് തള്ളിവിടില്ലായിരുന്നു.
സ്കൂൾ അധികൃതർക്കൊപ്പം കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും അക്ഷന്തവ്യമായ അനാസ്ഥയുടെ നേർചിത്രമാണ് കൊല്ലം തേവലക്കരയിൽ ഇന്നലെയുണ്ടായ ദാരുണ സംഭവം. എത്രയോ നാളായി അപകടകരമായ രീതിയിൽ താഴ്ന്നു കിടന്നിരുന്ന ഈ വൈദ്യുതലൈൻ ഒരു കെഎസ്ഇബി ജീവനക്കാരന്റെയും കണ്ണിൽപ്പെടാതിരുന്നത് അദ്ഭുതകരമാണ്. സ്കൂൾ അങ്കണത്തിലൂടെ കടന്നുപോകുന്ന ഈ വൈദ്യുത ലൈൻ കണ്ടാൽ തോന്നുക, ഒരു കെഎസ്ഇബി ജീവനക്കാരനും അടുത്തകാലത്തൊന്നും ഇതുവഴി സഞ്ചരിച്ചിട്ടില്ലെന്നാണ്.
കോതമംഗലം വാരപ്പെട്ടിയിൽ 406 കുലച്ച വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നിഷ്കരുണം വെട്ടിനിരത്തിയത്. 2023 ഓഗസ്റ്റ് നാലിനായിരുന്നു ഒരു കർഷകന്റെ നെഞ്ചുപിളർക്കുന്ന തരത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ ക്രൂരത കാട്ടിയത്. 220 കെവി ലൈനിന്റെ സംരക്ഷണത്തിനായിരുന്നു ഈ അമിതാവേശം.
ടച്ചിംഗ് വെട്ടലിന്റെ പേരിലായിരുന്നു യാതൊരു മുന്നറിയിപ്പും നൽകാതെയുള്ള പരാക്രമം. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷനു സമീപം കാവുംപാറ തോമസിന്റെ അരയേക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് തോമസിന്റെ മകൻ അനീഷ് പറഞ്ഞിരുന്നു. ഒരു വാഴയുടെ ഇല ലൈനിൽ മുട്ടി എന്നതായിരുന്നു കാരണം.
കാസർഗോഡ് പുത്തിഗെ ഉജംപദവ് ചക്കണിഗെയിലെ ബി. ബാലസുബ്രമണ്യഭട്ടിന്റെ കായ്ഫലമുള്ള മുപ്പതോളം കമുകുകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചത് ഈ വർഷം ഫെബ്രുവരി അവസാന ആഴ്ചയിലാണ്. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിളയാട്ടം. വൈദ്യുതി പോസ്റ്റ് ചെരിഞ്ഞതുമൂലം ലൈൻ ഒരു കമുകിൽ മുട്ടുന്നത് ബാലസുബ്രമണ്യ ഭട്ട് തന്നെ കെഎസ്ഇബി ഓഫീസിൽ അറിയിച്ചിരുന്നു.
എന്നാൽ നിസാരമായി പരിഹരിക്കാമായിരുന്നകാര്യമായിരുന്നിട്ടും അതിനു മുതിരാതെ കെഎസ്ഇബി ഉദ്യോഗസ്ഥർ ബാലസുബ്രമണ്യഭട്ടിനെ അറിയിക്കാതെ അതിക്രമം കാട്ടുകയായിരുന്നു. കായ്ച്ചുനിന്ന കമുകുകളുടെ മണ്ട വെട്ടിമാറ്റിയ കാഴ്ച ഏറെ സങ്കടകരമായിരുന്നു.
ഇത്തരത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കെഎസ്ഇബി ഉദ്യോഗസ്ഥർ അതിക്രമങ്ങൾ കാട്ടിയിട്ടുണ്ട്. സാധാരണക്കാരും ദരിദ്രരുമടക്കം നൽകുന്ന പണമുപയോഗിച്ച് മികച്ച ശമ്പളവും ആനുകൂല്യങ്ങളുംപറ്റുന്ന കെഎസ്ഇബി ഉദ്യോഗസ്ഥർ ഇത്തരത്തിൽ മനുഷ്യത്വഹീനവും ഉത്തരവാദിത്വരഹിതവുമായി പെരുമാറുന്നത് വലിയ ജനരോഷത്തിനാണ് ഇടയാക്കുന്നത്.
കാറ്റും മഴയും മറ്റുമുണ്ടാകുമ്പോൾ രാപകൽ അധ്വാനിച്ച് വൈദ്യുതി തകരാറുകൾ പരിഹരിക്കുന്ന വലിയൊരു വിഭാഗം ജീവനക്കാർ കെഎസ്ഇബിക്കുണ്ട്. അവർക്കുകൂടി മാനക്കേടുണ്ടാക്കുന്നതാണ് ചിലരുടെ അവിവേകവും ജാഗ്രതക്കുറവും.
കുറ്റക്കാരെയും വീഴ്ചകൾ വരുത്തുന്നവരെയും സംരക്ഷിക്കാതെ, മാതൃകാപരമായി ശിക്ഷിക്കുക എന്നതാണ് ഇത്തരം ദുഷ്പ്രവണതകൾ ഇല്ലാതാക്കാനുള്ള മാർഗം. അതിനാൽ കൊല്ലം തേവലക്കരയിൽ അശ്രദ്ധമായി വൈദ്യുതലൈൻ താഴ്ന്നുകിടക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണം. വകുപ്പു മന്ത്രി ഇക്കാര്യത്തിൽ മാതൃകാപരമായി ഇടപെടുമെന്ന് പ്രതീക്ഷിക്കാം.
സ്കൂൾ അധികൃതരുടെ വീഴ്ചയും പൊറുക്കാവുന്നതല്ല. അനധികൃതമായി ഷെഡുണ്ടാക്കുകയും അപകടകരമായി വൈദ്യുതലൈൻ കടന്നുപോകുന്നത് കണ്ടില്ലെന്നു നടിക്കുകയും ചെയ്ത സ്കൂൾ അധികൃതർക്കും തക്കതായ ശിക്ഷ ഉറപ്പാക്കണം. ഭരണത്തിന്റെയും യൂണിയന്റെയും സംരക്ഷണത്തിന്റെ തണലിൽ കുറ്റക്കാർ രക്ഷപ്പെടാൻ ഇടയാകരുത്. സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകൾ സംസ്ഥാനത്ത് തുടർക്കഥയാകുന്നത് ആശാസ്യമല്ല.
അപകടാവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രികെട്ടിടത്തിലേക്ക് ആളുകൾക്ക് പ്രവേശനം തടയാതിരുന്നതും ഇതുപോലൊരു വീഴ്ചയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ആവശ്യത്തിന് ഉപകരണങ്ങൾ ലഭ്യമാക്കാൻ വലിയ കാലതാമസമുണ്ടായത് ഒരു ഡോക്ടർ വേദനയോടെ പങ്കുവച്ചപ്പോൾ ആരോഗ്യമന്ത്രി പറഞ്ഞത്, “സിസ്റ്റത്തിന്റെ തകരാർ” എന്നാണ്.
ഈ “സിസ്റ്റം തകരാർ” പല വകുപ്പുകളിലുമുണ്ടെന്നാണ് ഇപ്പോൾ വെളിപ്പെട്ടു വരുന്നത്. ഈ സിസ്റ്റം തകരാർ പരിഹരിക്കാൻ ഇനിയും ജീവനുകൾ പൊലിയാൻ കാത്തുനിൽക്കരുത്.
അതിശക്തമായ മഴയ്ക്കു സാധ്യത; വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും നാളെയും അതിതീവ്രമായ മഴയാണ് പ്രവചിക്കുന്നത്.
വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് , മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
പടിപടിയായി മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍; തുടക്കം കള്ളില്‍
ബിനു ജോര്‍ജ്
കോഴിക്കോട്: എതിര്‍പ്പുകള്‍ക്കിടയിലും സംസ്ഥാനത്ത് പടിപടിയായി മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍. അതിന്റെ ഭാഗമായി കള്ള് വ്യവസായ വികസന ബോര്‍ഡ് സമര്‍പ്പിച്ച ഒന്നാംഘട്ട പദ്ധതിയിലെ അഞ്ചു നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
കള്ളുഷാപ്പുകള്‍ക്കു സ്റ്റാര്‍ പദവി നല്കി അവയുടെ നിലവാരം ഉയര്‍ത്തുക, കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ സ്റ്റാര്‍ പദവിയുള്ള ടോഡി പാര്‍ലറുകള്‍ ആരംഭിക്കുക, കേരളത്തിലെ എല്ലാ കള്ളുഷാപ്പുകളെയും പൊതു ബ്രാന്‍ഡിനു കീഴിലാക്കുക, നിശ്ചിത പദവിക്കനുസരിച്ച് ഏകീകൃത ഡിസൈന്‍ നല്‍കുക,‘കേരള ടോഡി’ ബ്രാന്‍ഡില്‍ ബോട്ടിലിംഗ് ആരംഭിക്കുക, അധികമായി വരുന്ന കള്ള് കുടുംബശ്രീയുമായി ചേര്‍ന്ന് മൂല്യവര്‍ധിത ഉത്പന്നമായ വിനാഗിരി നിര്‍മിച്ച് ‘കുടുംബശ്രീ-റ്റോഡി ബോര്‍ഡ്’ സംയുക്ത ബ്രാന്‍ഡില്‍ വിപണനം ചെയ്യുക എന്നീ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനാണു സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
പുതിയ മദ്യനയത്തിന്റെ ഭാഗമായി വരുംഘട്ടങ്ങളില്‍ സംസ്ഥാനത്തിനകത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ ഉത്പാദനവും വില്പനയും വര്‍ധിപ്പിക്കല്‍, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമ ഭേദഗതി എന്നിവയ്ക്കൊപ്പം കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കവും പുരോഗമിക്കുകയാണ്.
കള്ള് വ്യവസായം നവീകരിക്കുന്നതിനുള്ള വിശദമായ പദ്ധതി തയാറാക്കുന്നതിനായി രൂപവത്കരിച്ച ഉപസമിതി 15ലധികം പദ്ധതികള്‍ കള്ള് വ്യവസായ വികസന ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. ഇതു പ്രകാരം ഒന്നാംഘട്ട പദ്ധതി റിപ്പോര്‍ട്ട് ബോര്‍ഡ് ചെയര്മാന് യു.പി. ജോസഫ് 2024ല്‍ എക്സൈസ് മന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയോടെ 15 പദ്ധതികള്‍ മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കാനാണു ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
ലഹരിവിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാര്‍ വിവിധ മതമേലധ്യക്ഷന്മാരുടെ പിന്തുണ തേടുന്നതിനിടെയാണു പുതിയ മദ്യനയത്തിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഡ്രൈ ഡേകളില്‍ പ്രത്യേക ലൈസന്‍സ് ഫീസ് ഈടാക്കി ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഭേദഗതികള്‍ ഉള്‍പ്പെടുന്നതാണ് 2025-26 സാമ്പത്തികവര്‍ഷത്തെ മദ്യനയം. മദ്യവ്യവസായികള്‍ ഉന്നയിച്ച ഏകദേശം എല്ലാ ആവശ്യങ്ങളും നിരുപാധികം അംഗീകരിച്ചുകൊണ്ടുള്ളതാണ് പുതിയ മദ്യനയമെന്ന ആരോപണത്തിനു ബലം പകരുന്നതാണ് പല നിര്‍ദേശങ്ങളും.
പുതിയ ബാറുകള്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍, ഡിസ്റ്റിലറികള്‍, ബിയര്‍-വൈന്‍ നിർമാണ യൂണിറ്റുകള്‍ എന്നിവ ആരംഭിക്കും.
പൂട്ടിക്കിടക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലറ്റുകളും കണ്‍സ്യുമര്‍ ഫെഡ് മദ്യശാലകളും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മദ്യനയത്തില്‍ പറയുന്നു.
ആര്‍ക്കിടെക്ട് ആര്.കെ. രമേഷ് അന്തരിച്ചു
കോഴിക്കോട്: പരിസ്ഥിതിയോടു ചേര്‍ന്നുനില്‍ക്കുന്ന നിര്‍മാണങ്ങളുടെ രൂപകല്പനയിലൂടെ ശ്രദ്ധേയനായ പ്രശസ്ത ആര്‍ക്കിടെക്ട് ആര്.കെ. രമേഷ് (79)അന്തരിച്ചു. ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ ഏഴിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പി.ടി. ഉഷ റോഡിലെ ജയന്തി നഗര്‍ കോളനിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം ഇന്ന് രാവിലെ 11ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിക്കും. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി രാമവിലാസത്തില്‍ അഡ്വ. കരുണാകരന്റെയും കമലാബായിയുടെയും മകനാണ്. ഭാര്യ: ഗീത.
കേരള സര്‍വകലാശാലയില്‍നിന്ന് ആര്‍ക്കിടെക്ചര്‍ ബിരുദം നേടിയ രമേഷ് 55 വര്‍ഷത്തിലേറെയായി കോഴിക്കോട് കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. ‘ഷെല്‍ട്ടര്‍ ഗൈഡന്‍സ് സെന്റര്‍ ഫോര്‍ കോസ്റ്റ് എഫക്റ്റീവ് സിസ്റ്റംസ് ഓഫ് കണ്‍സ്ട്രക്ഷന്‍ ഫോര്‍ അഫോര്‍ഡബിള്‍ ഹൗസിംഗ്’ എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു.
ചെലവു കുറഞ്ഞ നിര്‍മാണത്തിനുള്ള സൗജന്യ ഉപദേശങ്ങള്‍ നല്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയായ ‘ഭവന’ത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു അദ്ദേഹം. ദരിദ്രര്‍ക്ക് താങ്ങാനാകുന്ന ഭവന നിര്‍മാണത്തിനുള്ള വികസനത്തിനും സാങ്കേതികവിദ്യ നല്‍കുന്നതിനുമായാണ് ‘ഷെല്‍ട്ടര്‍’എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപവത്കരിച്ചത്.
കോഴിക്കോട് മാനാഞ്ചിറ സ്ക്വയറും തിരൂര്‍ തുഞ്ചന്‍ സ്മാരകവും തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമിയുമടക്കം പല പ്രധാന സ്ഥാപനങ്ങളും രൂപകല്പന ചെയ്തത് രമേഷാണ്.
ഹൈക്കോടതി വിസിയുടെ വിശദീകരണം തേടി
കൊച്ചി: കേരള സര്‍വകലാശാലാ ആസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതും സംഘര്‍ഷമുണ്ടാക്കുന്നതും വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി വൈസ് ചാന്‍സലറുടെ വിശദീകരണം തേടി.
കാമ്പസിനുള്ളില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനുള്ള ചുമതല സര്‍വകലാശാലാ ആക്ട് പ്രകാരം വിസിക്കാണെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
രജിസ്ട്രാറെ വിസി നീക്കിയതും സിന്‍ഡിക്കറ്റ് പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കാമ്പസ് സംഘര്‍ഷഭരിതമാണെന്ന് ഹര്‍ജിക്കാരനായ കെ.എന്‍. രമേഷ്കുമാര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ വിദ്യാര്ഥിവിഭാഗത്തെ ഉപയോഗിച്ചാണു സ്ഥിതി കലുഷിതമാക്കുന്നത്. ഇതു സര്‍വകലാശാലയുടെ അക്കാദമിക് നിഷ്പക്ഷതയെ ബാധിച്ചതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, തടസങ്ങളുണ്ടാക്കിയത് ആരാണെന്നും എപ്പോഴാണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. വാദങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ഹര്‍ജിക്കാരനോട് നിർദേശിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഷോക്കേറ്റ് പൊലിഞ്ഞത് 241 ജീവൻ
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തിനിടെ വൈദ്യുതി കന്പികളിൽ നിന്ന് ഷോക്കേറ്റ് അടക്കം സംസ്ഥാനത്തു പൊലിഞ്ഞത് 241 ജീവൻ.
ഇതിൽ കൂടുതൽ അപകടങ്ങളും പൊതു ഇടങ്ങളിലാണുണ്ടായത്. പൊട്ടിക്കിടക്കുന്നതും താഴ്ന്നു കിടക്കുന്നതുമായ വൈദ്യുതി ലൈനിൽ ചവിട്ടിയും അശ്രദ്ധമായും അപകടകരമായും ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചതും മൂലമാണ് കൂടുതൽ ഷോക്കേറ്റു മരണങ്ങളുമുണ്ടായത്.
2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ചു ഷോക്കേറ്റു മരിച്ചവ 241 പേരിൽ 222 പേരും പൊതുജനങ്ങളാണ്.
ഒൻപത് കെഎസ്ഇബി ജീവനക്കാരും 10 കരാർ ജോലി ചെയ്യുന്നവരും ഷോക്കേറ്റു മരിച്ചതായും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇരുന്പ് തോട്ടിയും ഏണിയും വൈദ്യുതി ലൈനുകളിൽ തട്ടിയതുമൂലമുണ്ടായ അപകടങ്ങൾ തുലോം തുച്ഛമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 105 പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
അപകടകരമായ വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടാനും ലൈനുകൾ മാറ്റി സ്ഥാപിക്കാനും ഉപയോക്താക്കൾ അപേക്ഷ നൽകിയാലും സാങ്കേതികവും സാന്പത്തികവുമായ കാരണങ്ങൾ പറഞ്ഞു കെഎസ്ഇബി അധികൃതർ ഇവ സമയോചിതമായി നടപ്പാക്കാത്തതാണ് വൈദ്യുതി അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നത്. അപകടകരമായ സ്ഥലങ്ങളിലെ മരച്ചില്ലകൾ മുറിച്ചു മാറ്റാത്തതും അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നു.
കെഎസ്ഇബി ഓഫീസുകളിൽ യൂണിയനുകളുടെ അതിപ്രസരമായ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങളും കാര്യമായി നടപ്പാക്കാത്തതും ജനങ്ങളുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കുന്നു.
ഉപയോക്താക്കൾ വീടുകളിലും പരിസരങ്ങളിലുമുണ്ടായ വൈദ്യുതി അപകടങ്ങളിൽ 126 പേർ മരിച്ചു. ഇലക്ട്രിക് കന്പികളുമായും ഉപകരണങ്ങളുമായും അബദ്ധത്തിൽ തൊട്ടതിനെ തുടർന്ന് 126 ജീവനുകളും പൊലിഞ്ഞു.
അറ്റകുറ്റപ്പണികളുടെ അഭാവവവും അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നു. കന്പിയും പോസ്റ്റും മാറ്റി സ്ഥാപിക്കുന്നതിന് സ്വകാര്യ കരാറുകാർക്കാണ് ചുമതല. പലപ്പോഴും സാങ്കേതിക വൈദഗ്ധ്യമില്ലാത്തവരാണ് കെഎസ്ഇബിയുടെ ഇത്തരം കരാർ ജോലികൾ ഏറ്റെടുക്കുന്നതെന്ന പരാതിയും വ്യാപകമാണ്.
സര്‍ക്കാര്‍ മതനിരാസത്തിന് പ്രചാരം കൊടുക്കുന്നു: കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണവും സമയക്രമവും വിവാദമാക്കി വഴി തിരിച്ചുവിട്ട് സര്‍ക്കാര്‍ മതനിരാസം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.
സ്കൂളുകളില്‍ മതപരമായ പ്രാർഥനകള്‍ ഒഴിവാക്കണമെന്നു പറയുന്ന വിദ്യാഭ്യാസ മന്ത്രി മൂല്യബോധമുള്ള തലമുറയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണ്.
ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് സര്‍ക്കാര്‍ രൂപീകരിക്കേണ്ട നയങ്ങളില്‍ വിവാദത്തിന് അനാവശ്യ സാഹചര്യം ഒരുക്കുകയും അതിന്റെ മറവില്‍ പ്രാർഥനകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയുമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശപ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവരുടെ സംസ്കാരം പ്രചരിപ്പിക്കാന്‍ അവകാശമുണ്ട്.
ക്രിസ്മസും ഓണവുമൊക്കെ മതപരമായ അവധിയാണെന്നു വിവാദങ്ങളിലൂടെ രഹസ്യമായി പ്രചരിപ്പിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും കത്തോലിക്ക കോൺഗ്രസ് നേതൃയോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി.
കൊല്ലത്തെ വിദ്യാർഥിയുടെ മരണം: പരിശോധന നടത്തും: സിപിഎം
തിരുവനന്തപുരം: കൊല്ലത്തു സ്കൂളിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ സർക്കാർ വിശദമായ പരിശോധന നടത്തുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ഉണ്ടാകാൻ പാടില്ലാത്തതാണ് സംഭവിച്ചത്. എന്നാൽ ഇതിനെ രാഷ്ട്രീയവത്കരിക്കാൻ പാടില്ല.സ്കൂൾ വികസനസമിതിയിൽ എല്ലാവരുമുണ്ട്. വീഴ്ച സംഭവിച്ചിട്ടുണ്ടങ്കിൽ തിരുത്തി മുന്നോട്ടുപോകുമെന്നും അദേഹം പറഞ്ഞു.
ട്രെയിനുകള്‍ കൂട്ടിമുട്ടാതിരിക്കാന്‍ കവച് വരുന്നു
തിരുവനന്തപുരം: എറണാകുളം സൗത്ത് മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന് വരെയുള്ള റെയില്‍ പാതയില്‍ കവച് സുരക്ഷാ സംവിധാനം വരുന്നു.
പദ്ധതി നടപ്പാക്കാനുള്ള കരാര്‍ കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന്, എസ്എസ് റെയില്‍ സംയുക്ത സംരംഭത്തിനു ലഭിച്ചു. 105.80 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍.
എറണാകുളം സൗത്ത് മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന് വരെ 106.8 കിലോമീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം.ട്രെയിനുകള്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി റിസര്‍ച്ച് ഡിസൈന്‍ ആൻഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്ഗനൈസേഷന് വികസിപ്പിച്ച സംവിധാനമാണ് കവച്.
സെന്‍സറുകളും ജിപിഎസ് സംവിധാനവും വാര്‍ത്താവിനിമയ സംവിധാനവും ഉള്‍പ്പെടുന്നതാണ് കവച്.
ട്രെയിനുകള്‍ കൂട്ടിമുട്ടാനുള്ള സാധ്യത യഥാസമയം കണ്ടെത്തുകയും സ്വമേധയാ തടയുകയും ചെയ്യുന്നതാണ് ഈ സംവിധാനം.പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കെ റെയില്‍ മാനേജിംഗ് ഡയറക്ടറുടെ ചുമതലയുള്ള ബിസിനസ്, ഡെവലപ്മെന്റ് ആൻഡ് ഫിനാന്‍സ് ഡയറക്ടര്‍ വി. അജിത് കുമാര്‍ പറഞ്ഞു.
കേരളത്തില്‍ കവച് സുരക്ഷാ സംവിധാനം നടപ്പിലാകുന്ന ആദ്യ സെക്ടറായിരിക്കും ഇത്. എറണാകുളം മുതല്‍ വള്ളത്തോള്‍ നഗര്‍ വരെയുള്ള സെക്ടറില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പിന്നാലെയാണ് പുതിയ പദ്ധതി.
ഓട്ടോമാറ്റിക് സിഗ്നലിംഗ് പദ്ധതി നടപ്പാക്കുന്നത് കെ റെയില്‍ ആര്‍വിഎന്‍എല്‍ സഖ്യമാണ്. സെക്ഷനില്‍ ഉടനീളം ടെലികോം ടവറുകളും ഓപ്റ്റിക്കല്‍ ഫൈബര്‍ കേ ബിളുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.
ഉമ്മന്‍ ചാണ്ടിയുടെ ദീപ്തസ്മരണയ്ക്ക് ഇന്ന് രണ്ടാം വാര്‍ഷികം
കോട്ടയം: ഉദാത്തവും മാതൃകാപരവുമായ പൊതുപ്രവര്‍ത്തനത്തിലൂടെ തലമുറകളുടെ മനസുകളില്‍ ആരാധ്യനായി നിലകൊണ്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്പാടിന് ഇന്ന് രണ്ട് വര്‍ഷം.
ജനനായകന് അന്ത്യനിദ്രയുറങ്ങുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ഇന്ന് രാവിലെ മുതല്‍ അനുയായികളുടെയും ആരാധകരുടെയും അണമുറിയാത്ത പ്രവാഹമുണ്ടാകും. അര നൂറ്റാണ്ട് ഉമ്മന്‍ ചാണ്ടി നേതാവായി നിലകൊണ്ട പുതുപ്പള്ളിയില്‍ രാഷ്ട്രീയ സാമുദായ രംഗത്തെ മുന്നിരയുള്പ്പെടെ പതിനയ്യായിരം പേര് സംഗമിക്കും.
കെപിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചരമവാര്‍ഷിക അനുസ്മരണത്തിനു മുന്നോടിയായി രാവിലെ 6.30നു സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രഭാതനമസ്കാരം, ഏഴിന് വിശുദ്ധ കുര്‍ബാന, 8.15ന് കബറിടത്തിൽ പ്രാര്‍ഥന. പള്ളി മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ രാവിലെ ഒമ്പതിനു പുഷ്പാര്‍ച്ചനയോടെ ആരംഭിക്കുന്ന അനുസ്മരണയോഗം ലോകസഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.
ഇന്നലെ വൈകുന്നേരം കുമരകം ടാജ് ഹോട്ടലില്‍ എത്തിയ രാഹുല്‍ ഗാന്ധി കോട്ടയം വഴി റോഡ് മാര്‍ഗം പുതുപ്പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം അനുസ്മരണസമ്മേളനത്തില്‍ പങ്കെടുക്കും.
ചടങ്ങില്‍ യുഡിഎഫ് നേതാക്കന്മാരും മതമേലധ്യക്ഷന്മാരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്മരണയ്ക്കായി കെപിസിസി ആരംഭിക്കുന്ന സ്മൃതിതരംഗം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 11 വീടുകളുടെ താക്കോല്‍ദാനവും ലഹരിക്കെതിരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായി നിര്‍മിക്കുന്ന രണ്ടാമത്തെ ഉമ്മന്‍ ചാണ്ടി സ്പോര്‍ട്സ് അരീന മീനടം സ്പോര്‍ട്സ് ടറഫിന്റെ നിര്‍മാണ ഉദ്ഘാടനവും നടക്കും.
നടി ആര്യയുടെ ‘കാഞ്ചീവരം’ ബുട്ടീക്കിന്റെ പേരിൽ വ്യാജൻ
കൊച്ചി: ‘ബഡായി ബംഗ്ലാവ്’ ഫെയിം ആര്യയുടെ ഉടമസ്ഥതയിലുള്ള ‘കാഞ്ചീവരം ബുട്ടീക്കി’ന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകള്‍ നിര്‍മിച്ചു തട്ടിപ്പ്.
15,000 രൂപയുടെ സാരി 1900 രൂപയ്ക്കു നല്‍കാമെന്ന് വാഗ്ദാനം ചെയ്താണു തട്ടിപ്പ്. ഇതുസംബന്ധിച്ച് നടി സൈബര്‍ പോലീസിനും മെറ്റയ്ക്കും പരാതി നല്കി. തട്ടിപ്പിനു പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് സംശയിക്കുന്നത്.
‘കാഞ്ചീവരം’ എന്ന പേരിലുള്ള റീട്ടെയില്‍ ഷോപ്പിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപേജുകള്‍ നിര്‍മിച്ചാണു തട്ടിപ്പ് നടത്തിയത്. പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണു വ്യാജ പേജുകള്‍ നിര്‍മിച്ചിരിക്കുന്നത്. ബന്ധപ്പെടാനായി ഫോണ്നമ്പറുണ്ടാകും.
വസ്ത്രം വാങ്ങാനായി പേജിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ പണം അടയ്ക്കേണ്ട ക്യൂ ആര് കോഡ് അയച്ചുകൊടുക്കും. പണം കിട്ടിയതിനു പിന്നാലെ നമ്പര്‍ ബ്ലോക്ക് ചെയ്യും. പണം നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്നു മനസിലാകുന്നത്. പണം നഷ്ടപ്പെട്ടയാള്‍ കഴിഞ്ഞദിവസം ആര്യയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നടി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഉത്തരേന്ത്യയില്‍നിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പോലീസ് പറയുന്നതെന്നും ആര്യ പറഞ്ഞു.
മഴയൊഴിഞ്ഞ കർക്കടകപ്പുലരിയിൽ പൂരനഗരിക്ക് ആനച്ചന്തം
തൃശൂർ: വടക്കുന്നാഥക്ഷേത്രാങ്കണത്തിൽ കർക്കടകപ്പുലരിയിൽ നടന്ന ആനയൂട്ട് കാണാൻ ആയിരങ്ങളെത്തി. മഴ ഒഴിഞ്ഞുനിന്നതുകൊണ്ട് ആളുകൾക്ക് ആനയൂട്ട് കാണാനും ആനകളെ ഊട്ടാനും സൗകര്യമായി.
ക്ഷേത്രം മേൽശാന്തി ചെരുമുക്ക് ശ്രീരാജ് നാരായണൻ പൂതൃക്കോവിൽ സാവിത്രിയെന്ന പിടിയാനയ്ക്ക് ആദ്യ ഉരുള നൽകിയതോടെയാണ് ആനയൂട്ടിനു തുടക്കമായത്. എല്ലാ വർഷവും നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും ഇത്തവണ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശങ്കരനാരായണൻ നന്പൂതിരിപ്പാട്, പുലിയന്നൂർ ജയന്തൻ നന്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് നടത്തിയത്.
നാലു വർഷത്തിലൊരിക്കൽ നടത്താറുള്ള ഗജപൂജയും ഇത്തവണയുണ്ടായിരുന്നു. പ്രത്യേകം തയാറാക്കിയ പന്തലിൽ കരിന്പടംവിരിച്ച് അഞ്ചാനകളെ വീതം മഞ്ഞപ്പട്ടണിയിച്ച് ഇരുത്തി പൂജിച്ചുകൊണ്ടായിരുന്നു ഗജപൂജ. ആനയൂട്ടിൽ പങ്കെടുത്ത 63 ആനകളെയും പൂജിച്ചു.
ഊട്ടിനെത്തിയ ആനകളിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയതു പിടിയാനകളായിരുന്നു. തിരുവന്പാടി ലക്ഷ്മിക്കുട്ടി, പൂതൃക്കോവിൽ സാവിത്രി, ചെറുകോൽ മഹാലക്ഷ്മിപാർവതി, പെരുന്പറന്പ് കാവേരി, നന്പ്യാങ്കാവ് ശ്രീപാർവതി, പള്ളിക്കൽ മിനിമോൾ, പള്ളിക്കൽ മോട്ടി, പെരുന്ന ശ്രീവള്ളി, തൊട്ടേക്കാട് കുഞ്ഞുലക്ഷ്മി എന്നീ പിടിയാനകളാണ് ആനപ്രേമികളുടെ മനം കവർന്നത്.
ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് രവീന്ദ്രൻ, മെന്പർ അഡ്വ. അജയൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, തൃശൂർ മേയർ എം.കെ. വർഗീസ്, ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്, ഗുരുവായൂർ ദേവസ്വം പ്രസിഡന്റ് വി.കെ. വിജയൻ തുടങ്ങി നിരവധിപേർ പങ്കെടുത്തു. ചടങ്ങിനുശേഷം 10,000 പേർക്ക് അന്നദാനവും ഉണ്ടായിരുന്നു.
വഞ്ചനാ കേസ്: സത്യം അതിജീവിക്കും, നിയമനടപടിയുമായി മുന്നോട്ടെന്ന് നിവിന്‍ പോളി
കൊച്ചി: വഞ്ചനാക്കുറ്റത്തിന് തനിക്കും സംവിധായകന് എബ്രിഡ് ഷൈനുമെതിരേ പോലീസ് കേസെടുത്ത സംഭവത്തില്‍ വിശദീകരണവുമായി നടന് നിവിന്‍ പോളി. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. കേസില്‍ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് ജൂണ്‍ 28ന് കോടതി ഉത്തരവിട്ടതാണ്.
ഇതു വകവയ്ക്കാതെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തു കാര്യങ്ങളെ വളച്ചൊടിക്കുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകും. സത്യം അതിജീവിക്കുമെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ നിവിന്‍ പോളി വ്യക്തമാക്കി.
നിവിന്‍ പോളി നായകനായ ‘മഹാവീര്യര്‍’ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവ് പി.എസ്. ഷംനാസിന്റെ പരാതിയിലാണു കേസെടുത്തത്. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ നിര്‍മാണ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഷംനാസില്‍നിന്ന് പണം വാങ്ങിയെന്നും പിന്നീട് അക്കാര്യം മറച്ചുവച്ച് ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരാള്‍ക്കു നല്‍കിയെന്നുമാണ് പരാതി.
ബിഒസിഐ ദക്ഷിണമേഖല നേതൃസംഗമം കൊച്ചിയില്‍
കൊച്ചി: ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഒസിഐ) ദക്ഷിണമേഖല നേതൃസംഗമവും ദേശീയ ഗവേണിംഗ് ബോഡിയും ഇന്നും നാളെയും കൊച്ചിയില്‍ നടക്കും.
ടൗണ്‍ ഹാളില്‍ നാളെ രാവിലെ 9.30ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ബിഒസിഐ കേരള ചെയര്മാന് ബിനു ജോണ്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. ദേശീയ പ്രസിഡന്റ് പ്രസന്ന പട്വര്ധന് മുഖ്യപ്രഭാഷണം നടത്തും.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ദേശീയ ഗവേണിംഗ് ബോഡിയില്‍ 40ലധികം ദേശീയ സമിതി അംഗങ്ങള്‍ പങ്കെടുക്കും. കൊച്ചി വാട്ടര്‍ മെട്രോ, കൊച്ചി മെട്രോ, വൈറ്റിലയിലെ മള്‍ട്ടി മോഡല്‍ ബസ് സ്റ്റേഷന് എന്നിവ ഗവേണിംഗ് ബോഡി അംഗങ്ങള്‍ സന്ദര്‍ശിക്കും.
നേതൃസംഗമത്തിനു മുന്നോടിയായി ട്രാന്‍സ്പോര്‍ട്ട് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഗതാഗതമേഖലയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്ക്കൂടി സര്‍ക്കാരുകള്‍ കണക്കിലെടുക്കണമെന്ന് ദേശീയ പ്രസിഡന്റ് പ്രസന്ന പട്വര്ധന് പറഞ്ഞു.
കായികമേഖലയില്‍ ട്രേഡ് യൂണിയന് രൂപീകരിക്കുന്നു
കൊച്ചി: കായികമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കൂട്ടായ്മ രൂപപ്പെടുത്തുന്നതിനുമായി സ്പോര്‍ട്സ് ട്രേഡ് യൂണിയന് രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്എംആര്‍ഐ) സ്പോര്‍ട്സ് കോണ്‍ക്ലേവ് നടത്തുന്നു. എറണാകുളം കരിക്കാമുറിയിലെ എസ്എംആര്‍ഐ കാമ്പസില്‍ 26ന് ഉച്ചകഴിഞ്ഞു മൂന്നിനാണ് കോണ്‍ക്ലേവ്.
‘ലെറ്റ്സ് സേവ് ഇന്ത്യന്‍ ഫുട്ബോള്‍’ എന്നപേരില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ ക്ലബുകള്‍, സ്പോര്‍ട്സ് നിക്ഷേപകര്‍, ആരാധകര്‍, കളിക്കാര്‍, അനുബന്ധ സ്പോര്‍ട്സ് പ്രഫഷണലുകള്‍ എന്നിങ്ങനെ കായികമേഖലയുമായി ബന്ധപ്പെട്ട ആര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 8139005259.
എന്തിനാണ് ഇങ്ങനെയൊരു സർക്കാരും വിദ്യാഭ്യാസ വകുപ്പും: വി.ഡി. സതീശൻ
തിരുവനന്തപുരം: വിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു സർക്കാരും വിദ്യാഭ്യാസ വകുപ്പുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്പോഴാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. അഞ്ചു വർഷം മുന്‍പാണു വയനാട്ടിൽ പത്തു വയസുകാരി ക്ലാസ് മുറിയിൽ പാന്പു കടിയേറ്റു മരിച്ചത്.
ഇപ്പോൾ മറ്റൊരു കുഞ്ഞ് വൈദ്യുതാഘാതമേറ്റും. ഇനിയെങ്കിലും സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ ഓഡിറ്റ് ചെയ്യാൻ സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും തയാറാകണം. അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ കടന്നു പോകുന്ന സ്കൂളിന് എങ്ങനെയാണ് ഫിറ്റ്നസ് ലഭിച്ചതെന്നു സതീശൻ ചോദിച്ചു.
50 പ്ലസ് കാമ്പയിൻ; കുടുംബശ്രീ 50 ലക്ഷം കുടുംബങ്ങളിലേക്ക്
സീമ മോഹന്‍ലാല്‍
കൊച്ചി: കുടുംബശ്രീ 50 പ്ലസ് കാമ്പയിനിലൂടെ സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങളിലേക്ക് എത്തുന്നു. നിലവില്‍ 48 ലക്ഷം കുടുംബങ്ങളാണ് കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുള്ളത്. നിര്‍ജീവമായ അയല്‍ക്കൂട്ടങ്ങളെ സജീവമാക്കുക, കൊഴിഞ്ഞുപോയ അയല്‍ക്കൂട്ടങ്ങളെ തിരികെ കൊണ്ടുവരുക, ഇതുവരെ അയല്‍ക്കൂട്ടങ്ങളില്‍ അംഗമല്ലാത്ത കുടുംബങ്ങളെ ചേര്‍ക്കുക, പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുക എന്നിവയാണ് 50 പ്ലസ് കാമ്പയിനിന്റെ ലക്ഷ്യം.
എഡിഎസുകളുടെ നേതൃത്വത്തിലാണു കാമ്പയിന് നടക്കുന്നത്. 941 സിഡിഎസ് കുടുംബങ്ങള്‍ ഉള്‍പ്പെടെ 1070 സിഡിഎസുകളാണ് കുടുംബശ്രീയിലുള്ളത്. 50 പ്ലസ് കാമ്പയിനില്‍ പുതിയ അയല്‍ക്കൂട്ട രൂപീകരണത്തിനായി അധികൃതര്‍ യോഗം ചേര്‍ന്ന് ഈ മേഖലയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യണം.
അയല്‍ക്കൂട്ടങ്ങള്‍ ഗണ്യമായി കുറവുള്ള തീരദേശ മേഖല, ആദിവാസി മേഖല, ഭാഷാന്യൂനപക്ഷമായ തമിഴ്, കന്നഡ മേഖലകള്‍, അയല്‍ക്കൂട്ടങ്ങള്‍ കുറവുള്ള സിഡിഎസുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിര്‍ദേശം നല്കി. ഇതിനായി കന്നഡ മെന്റര്‍മാര്‍, ട്രൈബല്‍ ആനിമേറ്റര്‍, സ്പെഷല്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, കോസ്റ്റല്‍ വോളണ്ടിയര്‍ തുടങ്ങിയവരുടെ സഹായം തേടണം.
കാമ്പയിനിന്റെ ഭാഗമായി ഇതുവരെ അയല്‍ക്കൂട്ടത്തില്‍ അംഗത്വമെടുക്കാത്തവരുടെയും കൊഴിഞ്ഞുപോയ അംഗങ്ങളുടെയും വീടുകള്‍ എഡിഎസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് കുടുംബശ്രീയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും 50 പ്ലസ് കാമ്പയിന് തുടക്കമായിട്ടുണ്ട്. ഈ മാസം 25നകം കാമ്പയിന് പൂര്‍ത്തിയാക്കാനാണു നിര്‍ദേശം.
സിപിഎമ്മിനെ വെട്ടിലാക്കി ഐഷ പോറ്റി കോൺഗ്രസ് വേദിയിലേക്ക്
ജോൺസൺ വേങ്ങത്തടം
കൊല്ലം: സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു. ഐഷ പോറ്റി കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നത്.
ഇന്നു കലയപുരം ആശ്രയ സങ്കേതത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുസ്മരണപ്രഭാഷണമാണ് നിർവഹിക്കുക. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്നു കുറച്ചുകാലമായി പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കുകയാണ് ഐഷ പോറ്റി. ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്നും മാറുന്നുവെന്നായിരുന്നു അവര്‍ നേതൃത്വത്തെ അറിയിച്ചത്, സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാസമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടു. നിലവിൽ സിപിഎമ്മിന്റെ ഒരു ഘടകത്തിലുമില്ല. അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഐഷ പോറ്റിയെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയത് ഇക്കൊല്ലമാദ്യമായിരുന്നു. കോൺഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവർത്തക ക്യാമ്പിൽ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെ ഈ അഭ്യൂഹം ശക്തമായി. പാർട്ടിയുടെ വാതിലുകൾ ഐഷ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്നു പ്രമേയത്തിൽ പറഞ്ഞിരുന്നു. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാക്കുമെന്നും പ്രചാരണമുണ്ടായി.
ഇപ്പോൾ കോൺഗ്രസ് പരിപാടിയിൽ എത്തുന്നതോടെ അവരുടെ കോൺഗ്രസ് പ്രവേശം വീണ്ടും ചർച്ചയായിരിക്കുകയാണ്. വർഷങ്ങളോളം കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്ത ആർ. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് ഐഷ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. തുടർച്ചയായി മൂന്നുതവണ അവർ കൊട്ടാരക്കരയെ പ്രതിനിധാനം ചെയ്തു.
തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചു ജയിച്ചവരെ മാറ്റിനിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. ഐഷ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിക്കാനായാല്‍ അതു യുഡിഎഫിന് ഗുണകരമാവുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.
താന്‍ നിയമസഭാംഗമായിരുന്ന കാലത്തെ ബന്ധത്തിന്റെ പേരിലാണ് ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്നുമാണ് ഐഷ പോറ്റിയുടെ പ്രതികരണം.
കേരള രജിസ്ട്രാര്‍ നിയമനം; ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ എന്ന് രേഖ
തിരുവനന്തപുരം: രജിസ്ട്രാര്‍ തസ്തികയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ഡോ.കെ.എസ്. അനില്‍കുമാറിനെ ഇന്റര്‍വ്യു നടത്തി കേരള സര്‍വകലാശാല നേരിട്ട് നിയമിച്ചതാണെന്നും ഡെപ്യൂട്ടേഷന് വ്യവസ്ഥയിലല്ലെന്നുമുള്ള വാദം പൊളിയുന്നു.
അദ്ദേഹത്തിന് അന്യത്ര സര്‍വീസ്(ഡെപ്യൂട്ടേഷന്) അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും ഡെപ്യൂട്ടേഷനിലാണെന്നു തെളിയിക്കുന്ന രേഖയും സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി പുറത്തുവിട്ടു.
അനില്‍ കുമാർ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കോളജില്‍ പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ട ഉത്തരവിന്റെ പകര്‍പ്പും പുറത്തുവിട്ടിട്ടുണ്ട്.
കേരള, കാലിക്കട്ട് യൂണിവേഴ്സിറ്റി നിയമങ്ങളില്‍ മാത്രമാണ് ഡെപ്യൂട്ടേഷനിലുള്ള രജിസ്ട്രാർനിയമനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും മാത്രമേ പാടുള്ളൂ എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ഈ രേഖകളും സമിതി രാജ്ഭവനു കൈമാറി. എന്നാല്‍ യൂണിവേഴ്സിറ്റി അദ്ദേഹത്തിനു നല്കിയ നിയമന ഉത്തരവില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥ ബോധപൂര്‍വം ഒഴിവാക്കിയതായാണ് വിവരം.
കാട്ടാനകളെ തുരത്തും എഐ വേലി: വിജയന് ആദരവുമായി മന്ത്രി
ഒറ്റപ്പാലം: കാട്ടാനയെ തുരത്താൻ സഹായമൊരുക്കിയ ഒറ്റപ്പാലംകാരനു മന്ത്രിയുടെ ആദരം. കാർഷിക വിളകൾക്കു വ്യാപകനാശം വിതച്ച് വയനാട്ടിൽ വിലസുന്ന ആനകളെ തുരത്താൻ വിജയകരമായി സ്ഥാപിച്ച എഐ അധിഷ്ഠിത സംരക്ഷണവേലി ഒരുക്കാനുള്ള സൗരോർജസംവിധാനവും ലൈറ്റും സൈറണും മറ്റും നിർമിച്ച അമ്പലപ്പാറ മേലൂർ റോഡിൽ ഇർപ്പശേരി വിജയനെയാണു വനംമന്ത്രി എ.കെ. ശശീന്ദ്രൻ അനുമോദിച്ചത്. കർഷകർക്കു സഹായകമാകുന്ന ഉപകരണങ്ങൾ നിർമിച്ച വിജയനെ മന്ത്രി അഭിനന്ദിച്ചു.
നിർമിതബുദ്ധിയുള്ള സംരക്ഷണവേലികൾ വയനാട്ടിൽ സ്ഥാപിച്ചു കാട്ടാനകളെ തടയുന്നതിൽ വിജയകരമാണെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. എഐ എല -ഫെൻസിംഗ് എന്നു പേരിട്ടിട്ടുള്ള സംവിധാനം ഇതോടെ കൂടുതൽ സ്ഥലത്തു സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്.
ലാഷിംഗ് ബെൽറ്റ് എന്ന ഉത്പന്നമുപയോഗിച്ചാണ് വേലി ഉണ്ടാക്കുന്നത്. ഒപ്പം കാമറ, ലൈറ്റ്, സ്പീക്കർ, സെൻസർ എന്നിവയുണ്ടാകും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന വേലിക്ക് നൂറുമീറ്റർ അടുത്ത് ആനയോ മറ്റു ജീവികളോ എത്തിയാൽ സൈറൺ മുഴങ്ങും. ലൈറ്റുകൾ തെളിയും.ഇതുകണ്ട് ആനകൾ പിന്തിരിയും. വേലിയിൽ തൊട്ടാൽ ചെറിയ ഷോക്കുണ്ടാകും.
തിരുവനന്തപുരത്തെ വൈറ്റ് എലഫന്റ് ടെക്നോളജീസ് നിർമിക്കുന്ന ഉപകരണത്തിനാവശ്യമായ സൗരോർജ സംവിധാനവും ലൈറ്റും സൈറണുമാണ് വിജയൻ നിർമിച്ചത്. വൈറ്റ് എലഫന്റ് ടെക്നോളജീസ് ഉടമയും പാലക്കാട്ടുകാരനാണ്- വടവന്നൂർ പാറയ്ക്കൽ പി.ആർ. മോഹൻമേനോൻ.
കൃഷിയിടത്തിലെത്തി വിള നശിപ്പിക്കുന്ന കാട്ടുപന്നി, കുരങ്ങന്മാർ, മയിൽ തുടങ്ങിയവയിൽനിന്നു വിള സംരക്ഷിക്കാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് വിജയൻ. ഇതുകൂടി സാധ്യമായാൽ കാർഷികമേഖലയ്ക്കാകമാനം മുതൽക്കൂട്ടാകും.
പോക്സോ കേസ് അന്വേഷണം; 20 പോലീസ് ജില്ലകളിലും പ്രത്യേക സംഘം
കോഴിക്കോട്: കേരളത്തില്‍ പോക്സോ കേസുകള്‍ ഫലപ്രദമായി അന്വേഷിക്കുന്നതിനായി 20 പോലീസ് ജില്ലകളിലും നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 16 അംഗ പോലീസ് സംഘത്തെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ 2019 നവംബറിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
പ്രത്യേക അന്വേഷണ സംഘം രുപവത്കരിക്കുന്നതിന്റെ ഭാഗമായി 2025 ഏപ്രിലില്‍ 304 തസ്തികകള്‍ രൂപവത്കരിച്ചിരുന്നു. നാര്‍ക്കോട്ടിക് സെല്ലുകള്‍ നിലവിലുള്ള 16 പോലീസ് ജില്ലകളില്‍ ഡിവൈഎസ്പി നാര്‍ക്കോട്ടിക് സെല്‍ ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റീസ് എന്നു പുനര്‍നാമകരണം ചെയ്ത് ഡിവൈഎസ്പിമാര്‍ക്ക് അധിക ചുമതല നല്കി.
നാര്‍ക്കോട്ടിക് സെല്‍ നിലവിലില്ലാത്ത തൃശൂര്‍ റൂറല്‍, തൃശൂര്‍ സിറ്റി, കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ നാലു ഡിവൈഎസ്പി തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഡിവൈഎസ്പിയുടെ കീഴില്‍ രണ്ട് എസ്ഐ, രണ്ട് എഎസ്ഐ, ആറ് എസ്സിപിഒ, അഞ്ച് സിപിഒമാര്‍ എന്നിങ്ങനെയാണ് 16 അംഗ സംഘം രൂപവത്കരിച്ചിരിക്കുന്നത്.
പോക്സോ കേസ് പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനത്തിനു ജൂണിയര്‍ സൂപ്രണ്ട്, സീനിയര്‍ ക്ലാര്‍ക്ക്, ക്ലാര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ തസ്തികകളും ആവശ്യമാണ്.എക്സിക്യൂട്ടീവ്, ടെക്നിക്കല്‍, ഭരണ വിഭാഗങ്ങളിലായി മൊത്തം 500 ഓളം പേര് പ്രത്യേക വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്.
ഒരു വര്‍ഷം ശമ്പളത്തിനും മറ്റുമായി 21.68 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. പരാതികളിലുള്ള വര്‍ധനവും പോലീസുകാരുടെ കുറവും കാരണം മൊത്തത്തിലുള്ള കേസ് അന്വേഷണം ഇഴയുന്നതിനിടെ പോക്സോ കേസ് അന്വേഷണത്തിനു മാത്രമായി പ്രത്യേക സംഘം രൂപവത്കരിക്കുന്നതു നീതിനിര്‍വഹണം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ.
നീതി ഇനി വേഗത്തില്‍
ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീലം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും നീതിന്യായ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും കുട്ടികളുടെ താത്പര്യം സംരക്ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ 2012ലാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്നുള്ള കുട്ടികളെ സംരക്ഷിക്കല്‍ നിയമം (പോക്സോ) നടപ്പാക്കിയത്.
കുറ്റവാളികള്‍ക്ക് ശിക്ഷയും ഇരകള്‍ക്ക് നഷ്ടപരിഹാരവും നിയമം ഉറപ്പാക്കുന്നു. പ്രത്യേക കോടതികള്‍ വഴി കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണയ്ക്കും പോക്സോ വ്യവസ്ഥ ചെയ്യുന്നുണ്ട്.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ശിശു സൗഹൃദ അന്തരീക്ഷത്തിലാണ് പോലീസ് പരാതി രേഖപ്പെടുത്തേണ്ടത്. കുട്ടിക്ക് പരിചരണവും സംരക്ഷണവും ആവശ്യമുണ്ടോ എന്ന് വിലയിരുത്തണം.
അടിയന്തര വൈദ്യ പരിചരണവും വൈദ്യ പരിശോധനയും താമസംവിനാ ലഭ്യമാക്കണം. മജിസ്ട്രേറ്റിന്റെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കണം. പ്രത്യേക കോടതിയിലും ശിശുക്ഷേമ സമിതിയിലും കേസ് റിപ്പോര്‍ട്ട് ചെയ്യണം.
ലോക്കല്‍ പോലീസ് നടത്തുന്ന പോക്സോ കേസ് അന്വേഷണത്തില്‍ ഇത്തരം നടപടികളില്‍ പലപ്പോഴും വീഴ്ചയും കാലതാമസവുമുണ്ടാകാറുണ്ട്. പ്രത്യേക അന്വേഷണ സംഘം വരുന്നതോടെ ഇത്തരം പരാതികള്‍ക്കു കുറവുണ്ടാകും.
ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയില്‍മോചിതയായി
കണ്ണൂര്‍: ചെങ്ങന്നൂര്‍ ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയില്‍മോചിതയായി. ഇന്നലെ വൈകുന്നേരം നാലരയോടെയാണു കണ്ണൂര്‍ വനിതാ ജയിലിൽനിന്നു പുറത്തിറങ്ങിയത്. നിലവിൽ 22 വരെ പരോളിലായിരുന്നു.
ഇന്നലെ ഉച്ചയോടെ അതീവരഹസ്യമായി കണ്ണൂരിലെത്തി. ഷെറിനെ കാത്ത് ഇന്നലെ രാവിലെ മുതൽ മാധ്യമങ്ങൾ വനിതാ ജയിലിനു മുന്നിൽ ഉണ്ടായിരുന്നു. ഷെറിന്റെ വരവിനെക്കുറിച്ച് അറിയില്ലെന്നു സൂപ്രണ്ട് പറഞ്ഞതോടെ മാധ്യമങ്ങൾ മടങ്ങിപ്പോകുകയും ചെയ്തു.
എന്നാൽ, പിന്നീടുള്ള നീക്കങ്ങൾ ജയിൽ അധികൃതരുടെ ഒത്താശയോടെയായിരുന്നു. വൈകുന്നേരം നാലോടെ ജയിൽ പരിസരത്ത് എത്തി മാധ്യമങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതോടെ ജയിലിനുള്ളിലേക്കു കടക്കുകയും നാലു മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ഷെറിൻ മടങ്ങുകയുമായിരുന്നു.
ജീവപര്യന്തം തടവുകാരിയായ ഷെറിന് ഉള്‍പ്പെടെ 11 പേര്‍ക്കു ശിക്ഷായിളവ് നല്കി ജയിലില്‍നിന്നു വിട്ടയയ്ക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശിപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരി ച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
ഷെറിന്റെ വിടുതല്‍ ഉത്തരവ് കഴിഞ്ഞദിവസം കണ്ണൂര്‍ വനിതാ ജയിലിലെത്തിയെങ്കിലും പരോളിലുള്ള ഷെറിന് എന്ന് തിരിച്ചെത്തുമെന്നതില്‍ ജയിലധികൃതര്‍ ഒളിച്ചുകളി തുടരുകയായിരുന്നു.വനിതാ ജയില്‍ സൂപ്രണ്ടുമായും ഷെറിന്റെ അഭിഭാഷകനുമായും ഇന്നലെ ഉച്ചവരെ മാധ്യമപ്രവര്‍ത്തകര്‍ പലതവണ ബന്ധപ്പെട്ടിട്ടും ഒരുവിവരവും ലഭിച്ചില്ല.
കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ സംരക്ഷണയിലാണ് ഷെറിനെന്നും ഈ നേതാവിന്റെ ഇടപെടലാണ് ഷെറിനു മോചനം സാധ്യമാക്കിയതെന്നും ആരോപണം ഉയർന്നിരുന്നു.
കണ്ണൂര്‍ ജയിലില്‍ കഴിയുന്നതിനിടെ നൈജീരിയന്‍ സ്വദേശിനിയായ തടവുകാരിയെ മര്‍ദിച്ചെന്ന പരാതിയും ഷെറിനെതിരേയുണ്ട്. നൈജീരിയന്‍ സ്വദേശിനിയായ ജൂലിയെ മര്‍ദിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു.
നല്ലനടപ്പിന് ഷെറിന് ഇളവ് നല്കാന് മന്ത്രിസഭ തീരുമാനിച്ചതിനുശേഷം കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ സംഭവം. 18 വര്‍ഷം എട്ടു മാസം തടവുശിക്ഷ അനുഭവിക്കേണ്ട ഷെറിന് 14 വര്‍ഷം നാലു മാസം 17 ദിവസംകൊണ്ട് ജയില്‍മോചന നടപടിക്രമങ്ങള്‍ തുടങ്ങുകയായിരുന്നു.
ഈ 14 വര്‍ഷത്തിനിടെ ഒന്നര വര്‍ഷത്തോളം ഇവര്‍ പരോളില്‍ പുറത്തായിരുന്നതായും ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. 20 വര്‍ഷത്തിലേറെ ജയില്‍ശിക്ഷ അനുഭവിച്ചവരും പ്രായം ചെന്നവരുമായ തടവുകാര്‍ ജയില്‍മോചനത്തിനായി കാത്തിരിക്കുന്നു. അതിനിടെയാണ് അതിവേഗ ഫയല്‍ നീക്കവുമായി ഷെറിന് ജയില്‍ മോചിതയായത്.
2009 നവംബര്‍ ഏഴിനാണ് ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവരെ ഷെറിന് കൊലപ്പെടുത്തിയത്. ഭാസ്കര കാരണവരുടെ ശാരീരിക വെല്ലുവിളികളുള്ള ഇളയമകന് ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്.
പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യ പൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭര്‍തൃപിതാവിനെ ഷെറിന് കൊലപ്പെടുത്തിയത്.
ജാനകി വി. കാണാൻ സുരേഷ്ഗോപിയെത്തി
തൃശൂർ: ഏറെ വിവാദങ്ങൾക്കൊടുവിൽ റിലീസായ ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ ആദ്യപ്രദർശനം കാണാൻ സിനിമയിലെ നായകൻകൂടിയായ കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്ഗോപിയെത്തി.
ഇന്നലെ രാവിലെ വടക്കുന്നാഥക്ഷേത്രാങ്കണത്തിൽ നടന്ന ആനയൂട്ടിൽ പങ്കെടുത്തശേഷമാണ് സുരേഷ്ഗോപിയും മകൻ ഗോകുലും ഫാൻസ് അസോസിയേഷൻ അംഗങ്ങളും സിനിമയുടെ അണിയറപ്രവർത്തകരും തൃശൂർ രാഗം തിയറ്ററിലെത്തിയത്. വൻകരഘോഷത്തോടെ ആരാധകർ നടനെ വരവേറ്റു.
കേന്ദ്രസഹമന്ത്രിയായശേഷം ആദ്യമായി വരുന്ന ചിത്രമാണ് ജാനകിയെന്ന് സുരേഷ്ഗോപി മാധ്യമങ്ങളോടു പറഞ്ഞു. ഇതൊരു തട്ടുപൊളിപ്പൻസിനിമയല്ല, വലിയൊരു വിഷയം ചർച്ചചെയ്യുന്ന സിനിമയാണ്. ദേശീയ സ്ത്രീശക്തീകരണനയത്തിൽ പുതിയ ഏടുകൾ എഴുതിച്ചേർക്കുന്ന ചിത്രമായിരിക്കും ഇത്. വലിയൊരു പോയിന്റർ ഈ സിനിമയിലുണ്ട്. എല്ലാവരെയും ചിന്തിപ്പിക്കുന്ന സിനിമയാണിത്. ജാനകി വിദ്യാധരന്റെ ശബ്ദം ഈ നാട്ടിലെ സ്ത്രീകളുടെ, പ്രത്യേകിച്ച് കൊച്ചുപെണ്‍കുട്ടികളുടെ ശബ്ദമായി മാറും.
സ്ത്രീസുരക്ഷയ്ക്കായി നിയമനിർമാണം മാത്രം പോരാ, അതു നടപ്പിലാക്കുന്നതിലും ശരിയായ നടപടിവേണമെന്ന താക്കീതോടെയുള്ള ഒരു സിനിമയാണിതെന്നാണ് ഞാൻ കരുതുന്നതെന്നും സുരേഷ്ഗോപി കൂട്ടിച്ചേർത്തു.
വേറിട്ട നിര്മാണരീതികള്കൊണ്ട് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ആര്.കെ. രമേഷ്
കോഴിക്കോട്: ചെലവു കുറഞ്ഞ കെട്ടിടങ്ങള്‍. ചെത്തിമിനുക്കിയ ചെങ്കല്ലും ഓടുകളും കൊണ്ടുള്ള നിര്‍മിതികള്‍. പ്രകൃതിയോട് ഇണങ്ങിയ പ്രോജക്ടുകള്‍. വേറിട്ട നിര്‍മാണ രീതികള്‍കൊണ്ട് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ആര്‍ക്കിടെക്ടായിരുന്നു ഇന്നലെ വിടപറഞ്ഞ ആര്.കെ. രമേഷ്. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനു ഡല്‍ഹിയില്‍ വീടു നിര്‍മിച്ചതും രമേഷിന്റെ രൂപകല്പനയിലാണ്.
കോഴിക്കോട് നഗരത്തില്‍ തലയെടുപ്പോടെ നില്ക്കുന്ന മാനാഞ്ചിറ സ്ക്വയര്‍ മുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കോഴിക്കോട് ബീച്ചുവരെയുള്ള നിരവധി പ്രോജക്ടുകളില്‍ ആര്.കെ. രമേഷിന്റെ ഭാവന നിറഞ്ഞുനില്ക്കുന്നു. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ നീളുന്നതാണ് അദ്ദേഹത്തിന്റെ വാസ്തുവിദ്യയുടെ ചാതുരി.
മാനാഞ്ചിറ സ്ക്വയര്‍ നിലനില്‍ക്കുന്ന കാലത്തോളം രമേഷ് എന്ന വാസ്തു ശില്പി ഓര്‍മിക്കപ്പെടും. നഗരമധ്യത്തിലെ വിശാലമായ ചിറ, വടക്കുഭാഗത്ത് അന്‍സാരി പാര്‍ക്ക്, കിഴക്ക് ഭാഗത്ത് ടാഗോര്‍ പാര്‍ക്ക്, തെക്ക് മൈതാനം, മൈതാനത്തിനും പാര്ക്കുകള്ക്കുമിടയിലൂടെ വാഹനങ്ങളോടുന്ന റോഡുകള്‍ ഇതെല്ലാം ചേര്‍ന്നതായിരുന്നു പഴയ മാനാഞ്ചിറപ്രദേശം.
ലോകനഗരങ്ങളിലുള്ളപോലെ ശുദ്ധവായു ലഭിക്കുന്ന പച്ചപ്പുള്ള തുറന്ന സ്ഥലം നഗരമധ്യത്തില്‍ വേണമെന്ന് അന്നത്തെ ജില്ലാ കളക്ടര്‍ അമിതാഭ് കാന്തിന്റെ മനസിലുദിച്ച ആശയത്തില്‍നിന്നാണ് ഇന്നത്തെ മാനാഞ്ചിറ സ്ക്വയറിന്റെ പിറവി. കളക്ടറുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആര്‍ക്കിടെക്ട് ആര്.കെ. രമേഷ് മാനാഞ്ചിറ സ്ക്വയര്‍ രൂപകല്പന ചെയ്തു.
മിഠായിത്തെരുവിനെ ഇന്നത്തെ നിലയില്‍ കല്ലുവിരിച്ച് മനോഹരമാക്കിയതും രമേശിന്റെ ഭാവനയാണ്. കോഴിക്കോട് കടപ്പുറത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചതും രമേഷിന്റെ ആശയങ്ങളാണ്. സരോവരം ബയോ പാര്‍ക്ക്, കാപ്പാട് വികസനം, കോര്പറേഷന് സ്റ്റേഡിയം, കെഎസ്ആര്‍ടിസി ടെര്‍മിനല്‍, കോര്പറേഷന് ഓഫീസ് വികസനം എന്നിവയിലെല്ലാം രമേഷിന്റെ കൈയൊപ്പുണ്ട്.
കോഴിക്കോടിനു പുറത്തും രമേഷിന്റെ ഓര്‍മകള്‍ ഇരമ്പുന്ന നിരവധി പ്രോജക്ടുകളുണ്ട്. ഗുരുവായൂരില്‍ ദേവസ്വം ബോര്‍ഡിന്റെ പൂന്താനം ഓഡിറ്റോറിയം ഡിസൈന്‍ ചെയ്തത് ആര്. കെ. രമേഷാണ്. മലപ്പുറം കോട്ടക്കുന്ന് പാര്‍ക്ക്, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് , ധര്‍മടം ദ്വീപിന്റെ വികസനം, മുഴുപ്പിലങ്ങാട് ബീച്ചിന്റെ വികസനം, കണ്ണൂരിലെ നായനാര്‍ അക്കാദമി, തിരുവനന്തപുരത്തെ കൈരളി ടവര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ്, കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ബസ് സ്റ്റേഷന് കം ഷോപ്പിംഗ് കോംപ്ലക്സ്, മലപ്പുറത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍, ശിഹാബ് തങ്ങള്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി, മഞ്ചേരിയിലെ ഫുട്ബോള്‍ അക്കാദമി, സ്പോര്‍ട്സ് കോംപ്ലക്സ്, കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയം തുടങ്ങിയ നിരവധി അഭിമാനകരമായ പദ്ധതികള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ടിന്റെ ആദ്യത്തെ ദേശീയ വാസ്തുവിദ്യാ പുരസ്കാരം, നിര്മാണ് പ്രതിഭ പുരസ്കാരം, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സിന്റെ ‘ഏറ്റവും ചെലവ് കുറഞ്ഞ വീടുകളുടെ മികവിനുള്ള’ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി. കേരള ലളിത കലാ അക്കാദമിയിലും കേരള സാഹിത്യ അക്കാദമിയിലും അംഗമായി കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരുന്നു.
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, മകളുടെ സംസ്കാരം ഷാര്‍ജയില്‍
കൊച്ചി: ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം കുണ്ടറ സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച് അമ്മയ്ക്കു കൈമാറാനും മകള്‍ വൈഭവി (ഒരു വയസ്) യുടെ മൃതദേഹം ഷാര്‍ജയില്‍ സംസ്കരിക്കാനും ധാരണയായി. ഇത് അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചു.
തുടര്‍ന്ന് വിപഞ്ചികയുടെ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും യുഎഇ കോണ്‍സുലേറ്റ് ജനറലിനും ജസ്റ്റീസ് എന്‍. നഗരേഷ് നിര്‍ദേശം നല്കി. ഉത്തരവിന്റെ പകര്‍പ്പ് ഉടന്‍ ബന്ധപ്പെട്ടവര്‍ക്കു കൈമാറണമെന്നും നിര്‍ദേശിച്ചു.
വിപഞ്ചികയുടെയും മകളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നതടക്കം ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതൃസഹോദരി എസ്. ഷീല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കക്ഷികള്‍ ഇക്കാര്യം അറിയിച്ചത്.
വിപഞ്ചികയുടെ ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് സ്വദേശി നിധീഷ് മോഹനെ കോടതി കേസില്‍ കക്ഷിചേര്‍ത്തിരുന്നു. മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതു സംബന്ധിച്ച് യുവതിയുടെ വീട്ടുകാരും നിധീഷിന്റെ വീട്ടുകാരും തമ്മില്‍ ധാരണയിലെത്തിയതായി അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം രേഖപ്പെടുത്തി നിര്‍ദേശങ്ങള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
പി.സി.ജോർജിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തൊടുപുഴ: വർഗീയ വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി.ജോർജ്, എച്ച്ആർഡിഎസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണൻ എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം തൊടുപുഴ പോലീസ് കേസെടുത്തു.
ജോർജിനെ ഒന്നാം പ്രതിയാക്കിയും അജി കൃഷ്ണനെ രണ്ടാം പ്രതിയാക്കിയുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോർജിന്റെ വിവാദ പ്രസംഗം. ഇതിനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ടി. അനീഷ് കാട്ടാക്കട മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്നു കോടതിയെ സമീപിക്കുകയായിരുന്നു.
ബുധനാഴ്ച കേസ് പരിഗണിച്ച തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തൊടുപുഴ പോലീസിനോട് കേസെടുക്കാൻ ഉത്തരവിട്ടത്.
ആര്‍ച്ച്ബിഷപ് മാര്‍ ഗ്രിഗോറിയോസ് മലയാളക്കരയുടെ ആത്മീയ പിതാവ്: മാർ ക്ലീമിസ് കാതോലിക്കാ ബാവ
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പും മാര്‍ ഈവാനിയോസ് കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലുമായിരുന്ന ആര്‍ച്ച്ബിഷപ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനന്തപുരിയുടെ മാത്രമല്ല മലയാളക്കരയുടെ തന്നെ ആത്മീയ പിതാവായിരുന്നുവെന്നു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
ആര്‍ച്ച്ബിഷപ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ പേരില്‍ മാര്‍ ഈവാനിയോസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അമിക്കോസ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇന്‍ഫോസിസ് സഹസ്ഥാപകനും വൈസ് ചെയര്‍മാനും സിഇഒയും ആയിരുന്ന ക്രിസ് ഗോപാലകൃഷ്ണനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ആര്‍ച്ച് ബിഷപ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നു മറുപടി പ്രസംഗത്തില്‍ ക്രിസ് ഗോപാലകൃഷ്ണന് പറഞ്ഞു. അമിക്കോസ് ജനറല്‍ സെക്രട്ടറി ഡോ.കെ.ടി. ചെറിയാന് പണിക്കര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ മാര്‍ ഈവാനിയോസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. മീര ജോര്‍ജ് ആമുഖ പ്രസംഗം നടത്തി.
അമിക്കോസ് പ്രസിഡന്റ് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഇ.എം.നജീബ് പ്രശസ്തിപത്രം വായിച്ചു. കടകംപള്ളി സുരേന്ദ്രന് എംഎല്‍എ, അമിക്കോസ് മുന്‍ പ്രസിഡന്റ് എബി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. അമിക്കോസ് സെക്രട്ടറി ഡോ. സിജു സി. ജോസഫ് നന്ദി പറഞ്ഞു.
പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: മുള്ളൻകൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വികസന സെമിനാറിനിടെ പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയ സംഭവത്തിൽ നേരിട്ട് പങ്കാളികളായ സാജൻ കടുപ്പിൽ, തോമസ് പാഴൂക്കാല, ജോർജ് ഇടപ്പാട്, സുനിൽ പാലമറ്റം എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്പെൻഡ് ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.
വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം ; അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: കൊല്ലത്ത് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റു മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
വിദ്യാർഥിയുടെ മരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. വിശദമായ റിപ്പോർട്ട് ഇന്ന് ലഭിക്കും. പ്രാഥമിക റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകും.
മിഥുന്റെ കുടുംബത്തിന് സർക്കാർ പിന്തുണ നൽകും. കുടുംബത്തിന് വീട് നിർമിച്ചു നൽകും. സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർഥിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ഇന്ന് നിശ്ചയിച്ചിരുന്ന പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കില്ലെന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതിഷേധവുമായി നാട്ടുകാർ
സ്കൂൾ കുട്ടി മരിച്ച സംഭവത്തിൽ വൻപ്രതിഷേധവുമായി നാട്ടുകാരും വിവിധ രാഷ്ട്രീയകക്ഷികളും എത്തി. സ്കൂൾ കെട്ടിടത്തിന്റെ മുകളിലൂടെ വൈദ്യുതി ലൈൻ പോകുന്നതറിയാമായിരുന്നിട്ടും ലൈൻ മാറ്റുന്നതിന് സ്കൂൾ അധികൃതർ ശ്രമിച്ചില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
സിപിഎം പ്രവർത്തകർക്കു മേൽക്കൈയുള്ള സ്കൂൾ മാനേജ്മെന്റിനെതിരേ കേസെടുക്കണമെന്നു പ്രതിഷേധത്തിനിടെ സ്കൂളിലെത്തിയ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. സ്കൂളിനു മുന്നിൽ യൂത്ത് കോൺഗ്രസും ആർഎസ്പിയും ബിജെപിയും പ്രതിഷേധം നടത്തി.
അപകടകാരണമായത് കുട്ടിയുടെ കുഴപ്പമെന്ന് മന്ത്രി ചിഞ്ചുറാണി
തൃപ്പൂണിത്തുറ: തേവലക്കര സ്കൂളിൽ സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിയ മിഥുൻ എന്ന വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ അപകടത്തിനു കാരണമായത് കുട്ടിയുടെ കുഴപ്പമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറയിൽ നടന്ന വനിതാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്.
""അധ്യാപകരുടെ കുഴപ്പമൊന്നുമല്ല. നമ്മുടെ കുഞ്ഞുങ്ങൾ കളിച്ചുകളിച്ച് ഇതിന്റെ മുകളിലൊക്കെ ചെന്നുകയറുമ്പോൾ ഇത്രയും ആപത്കരമായ സംഭവങ്ങൾ ഉണ്ടാകുമോയെന്ന് നമുക്കറിയുമോ? ഒരുപക്ഷേ അധ്യാപകരെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികൾ പറഞ്ഞിട്ടുപോലും അവൻ അതിനകത്ത് വലിഞ്ഞുകയറിയെന്നാണ് നമുക്ക് അറിവ് ലഭിച്ചത്''- മന്ത്രി പറഞ്ഞു.
ആറുലക്ഷം ഗ്രാമങ്ങളിൽ അതിവേഗ ബ്രോഡ്ബാൻഡ് ലഭ്യമാക്കാൻ പദ്ധതി
എസ്.ആർ. സുധീർകുമാർ
കൊല്ലം: അടുത്ത മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ ആറു ലക്ഷം ഗ്രാമങ്ങളെ അതിവേഗ ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ബ്രോഡ്ബാൻഡ് നെറ്റ്വർക്കുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി. ഇതിനുള്ള നടപടികൾ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് ആരംഭിച്ചു കഴിഞ്ഞു.
നിലവിൽ ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ (ജിസിസി) മുൻനിര നഗരങ്ങളിലാണു കേന്ദ്രീകരിച്ചിട്ടുള്ളത്. ഇത് രണ്ടാം നിരയിലെയും മൂന്നാം നിരയിലെയും പട്ടണങ്ങളിലേയ്ക്കു വ്യാപിപ്പിക്കാനാണു പദ്ധതി ലക്ഷ്യമിടുന്നത്.
മൂന്നു വർഷത്തിനുള്ളിൽ 2.5 ലക്ഷത്തോളം വരുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളെയും അവയുമായി ബന്ധപ്പെട്ട ആറു ലക്ഷത്തിലധികം വില്ലേജുകളെയും അതിവേഗ ഫൈബർ നെറ്റ്വർക്കുമായി ബന്ധിപ്പിക്കും.
എല്ലാ ഗ്രാമ പഞ്ചായത്തുകളെയും വില്ലേജുകളെയും ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഒഎഫ്സി) ശൃംഖലയുമായി ബന്ധിപ്പിക്കാൻ 1.39 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ നീക്കി വച്ചിട്ടുള്ളത്. ഭാരത് നെറ്റിന്റെ മൂന്നാം ഘട്ടമായാണ് ഇതു നടപ്പാക്കുന്നത്.
സമീപഭാവിയിൽ തന്നെ രാജ്യത്ത് അതിവേഗ 6-ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ടെലികമ്യൂണിക്കേഷൻസ് വകുപ്പ്. ഇതിനു മുന്നോടിയായി രാജ്യത്താകമാനം നെറ്റ്വർക്ക് വേഗത വർധിപ്പിക്കുന്നതിന് മൊബൈൽ ടവറുകളെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുമായി ബന്ധിപ്പിക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.
ശബരിമലയില്‍ അയ്യപ്പവിഗ്രഹം; പണപ്പിരിവ് നീക്കം തടഞ്ഞു ഹൈക്കോടതി
കൊച്ചി: ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പ വിഗ്രഹം സ്ഥാപിക്കുന്നതിന് പണപ്പിരിവ് നടത്താനുള്ള നീക്കം തടഞ്ഞു ഹൈക്കോടതി. രണ്ടടി ഉയരവും 108 കിലോഗ്രാം തൂക്കവും വരുന്ന ഒന്‍പതു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പഞ്ചലോഹ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാനുള്ള ഈറോഡ് ലോട്ടസ് ആശുപത്രി ചെയര്മാന് ഡോ. ഇ.കെ. സഹദേവന്റെ നടപടിയിലാണു കോടതി ഇടപെടലുണ്ടായത്.
വിഗ്രഹം സ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും അനുമതി നല്‍കിയെന്നും ഇതിനായി സംഭാവന സ്വീകരിക്കുമെന്നും വ്യക്തമാക്കി ഫോണ്‍ നമ്പറും ക്യൂആര്‍ കോഡും ഇ-മെയില്‍ വിലാസവുമടക്കം രേഖപ്പെടുത്തി ഡോ. സഹദേവന് ലഘുലേഖ പ്രചരിപ്പിക്കുന്നുണ്ട്. ഈ ലഘുലേഖയടക്കം ഹാജരാക്കി ശബരിമല സ്പെഷല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിഷയം പരിഗണിച്ചത്.
ഇത്തരമൊരു വിഗ്രഹം സ്ഥാപിക്കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നും മറ്റൊരു വിഗ്രഹം ഇവിടെ സ്ഥാപിക്കുന്നത് ആചാര ലംഘനമാകുമെന്നുമാണ് തന്ത്രി അറിയിച്ചത്. വിഗ്രഹം സ്ഥാപിക്കാനോ ഇതിന്റെ പേരില്‍ പണപ്പിരിവ് നടത്താനോ അനുമതി നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കി. ഇതോടെ, വിഗ്രഹം സ്ഥാപിക്കാനോ ധനസമാഹരണത്തിനോ അനുമതി നല്‍കിയിട്ടില്ലെന്നു വ്യക്തമാക്കി വെര്‍ച്വല്‍ ക്യൂ പ്ലാറ്റ്ഫോമിലൂടെ അറിയിപ്പ് നല്കാന് അടിയന്തര നടപടിക്ക് ദേവസ്വം ബോഡിന് കോടതി നിര്‍ദേശം നല്കി.