ഡിഎൻഎ പരിശോധന; രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലെത്തി
കോഴഞ്ചേരി:അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരുടെ മൃതദേഹം തിരിച്ചറിയുന്നതിനായി സഹോദരനും ബന്ധു ഉണ്ണികൃഷ്ണനും ഇന്നലെ രാവിലെ അഹമ്മദാബാദിലെത്തി.
സഹോദരൻ രതീഷ് ജി. നായരുടെ ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാമ്പിള്‍ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലെ ലാബില്‍ നല്കി. 72 മണിക്കൂര്‍ കഴിഞ്ഞ ശേഷമേ ഫലം അറിവാകുകയുള്ളൂ.
എയർ ഇന്ത്യയാണ് ഇവരുടെ യാത്രാച്ചെലവും അഹമ്മദാബാദിലെ താമസവും ആശുപത്രിയിലെ പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
അഹമ്മദ്ബാദ്- ഗാന്ധിനഗറിലുള്ള ഹോട്ടലിലാണ് ഇവര്‍ക്ക് താമസ സൗകര്യം എയര്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നതെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു. നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവര്‍ ഇന്നലെ വീട്ടില്‍ എത്തിയിരുന്നു.
ഇൻഷ്വറൻസ് തുക 1000 കോടി കടക്കും
എസ്.ആർ. സുധീർ കുമാർ
കൊല്ലം: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവർക്ക് നൽകേണ്ട ഇൻഷ്വറൻസ് തുക 1000 കോടിക്കപ്പുറം ആയിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ. ദുരന്തത്തിൽ 300 ഓളം പേർ മരിച്ചതായാണ് വിവരം. ഇതിൽ വിമാനയാത്രക്കാരും മെഡിക്കൽ വിദ്യാർഥികളും പ്രദേശവാസികളും ഉൾപ്പെടും.
ദുരന്തത്തിൽ മരിച്ചവർക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം വിമാനയാത്രികരുടെ അവകാശികൾക്ക് ഇൻഷ്വറൻസ് തുക അടക്കം ലഭിക്കും. എല്ലാംകൂടി കൂട്ടുമ്പോൾ നഷ്ടപരിഹാരത്തുക ആയിരം കോടിക്ക് മുകളിൽ പോകുമെന്നാണ് ഇൻഷ്വറൻസ് രംഗത്തെ വിദഗ്ധർ നൽകുന്ന വിവരം. വിമാനാപകടങ്ങളുമായി ബന്ധപ്പെട്ട് മോൺട്രിയൽ കൺവൻഷൻ എന്നൊരു കരാറുണ്ട്. അപകടത്തിൽപ്പെട്ട് ഒരാൾ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ ബന്ധുക്കൾക്ക് കൊടുക്കേണ്ട നഷ്ടപരിഹാരത്തെപ്പറ്റിയാണ് ഇതിൽ വ്യക്തമാക്കുന്നത്.
ഇത്തരമൊരു കരാർ നിലവിൽ വന്നത് 1999 ലാണ്. കരാർ അനുസരിച്ച് അപകടങ്ങളിൽ യാത്രക്കാർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനികൾക്ക് ബാധ്യതയുണ്ട്. 2009ൽ ഇന്ത്യയും ഈ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം മരണം സംഭവിക്കുന്ന യാത്രികന്റെ ആശ്രിതർക്ക് ഇൻഷ്വറൻസ് തുകയായി 1.4 കോടി രൂപ വരെ ലഭിക്കും.
മാത്രമല്ല, വിമാനക്കമ്പനികളുടെ വീഴ്ച കാരണമാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമായാൽ നഷ്ടപരിഹാരത്തുക ഇതിലും ഉയരുമെന്നാണ് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്.അപകടം സംഭവിച്ചാൽ ആദ്യം പ്രഖ്യാപിക്കുന്നത് ഇടക്കാല നഷ്ടപരിഹാരത്തുക ആയിരിക്കും. ഇപ്പോൾ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാരവും ഇത്തരത്തിലുള്ളതാണ്. നഷ്ടപരിഹാരം സംബന്ധിച്ച അന്തിമതുക നിശ്ചയിക്കുക മോൺട്രിയൽ കൺവൻഷനിലെ കരാർ പ്രകാരമായിരിക്കും.ഇതിന് അപകടകാരണം വിവിധ ഏജൻസികൾ അന്വേഷിച്ച് അന്തിമറിപ്പോർട്ട് വരേണ്ടതുണ്ട്.
അതിനുശേഷം തുക പ്രഖ്യാപിക്കുന്നതാണ് രീതി. മാത്രമല്ല, മരിക്കുകയും പരിക്കേൽക്കുകയും ചെയ്യുന്നവർക്കുള്ള ഇൻഷ്വറൻസ് തുക കണക്കാക്കുന്നതിന് വിവധ മാനദണ്ഡങ്ങളുമുണ്ട്. ഇതനുസരിച്ച് തുകയിൽ ഏറ്റക്കുറച്ചിലുകളും ഉണ്ടാകും.
മരിച്ച വ്യക്തിയുടെ വയസ്, വിദ്യാഭ്യാസ യോഗ്യത, ജോലിയുണ്ടങ്കിൽ അവസാനം ലഭ്യമായ ശമ്പളം, ജോലിയില്ലങ്കിൽ പ്രസ്തുത വ്യക്തിക്ക് ലഭിച്ചു വന്നിരുന്ന വരുമാനം എന്നിവയൊക്കെ പരിഗണിക്കും.
മരിച്ചയാൾ വിവാഹിതനാണോ അല്ലയോ, പ്രസ്തുത വ്യക്തിയുടെ സംരക്ഷണയിൽ കഴിയുന്ന ബന്ധുക്കൾ അടക്കമുള്ളവരുടെ എണ്ണം, അവരുടെ പൊതുവായ സാമ്പത്തിക സ്ഥിതി എന്നിവയെല്ലാം ഇൻഷ്വറൻസ് തുക നിശ്ചയിക്കുന്നതിനുള്ള പരിശോധനയിൽ ഉൾപ്പെടും.
എയർ ഇന്ത്യ അവരുടെ എല്ലാ വിമാനങ്ങളും ആഗോള ഇൻഷ്വറൻസ് പ്രോഗ്രാമിന് കീഴിൽ ഇൻഷ്വർ ചെയ്തിട്ടുണ്ട്. ഇതിൽ വിമാനത്തിനുണ്ടാകുന്ന കേടുപാടുകൾക്കുള്ള ഇൻഷ്വറൻസും യാത്രക്കാർക്കുള്ള അപകടബാധ്യതാ ഇൻഷ്വറൻസും ഉൾപ്പെടും.
നിലന്പൂരിലും പെട്ടി വിവാദം; ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന
നിലന്പൂർ: പാലക്കാട് ഉപതെരഞ്ഞെടുപ്പിനു പിന്നാലെ നിലന്പൂരിലും പെട്ടി വിവാദം. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറന്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും മുസ്ലിംലീഗ് നേതാവ് പി.കെ. ഫിറോസും സഞ്ചരിച്ച വാഹനത്തിലെ ട്രോളി ബാഗുകൾ പോലീസ് പരിശോധിച്ചതാണ് പുതിയ വിവാദം.
വെള്ളിയാഴ്ച രാത്രി പത്തിനാണ് തെരഞ്ഞെടുപ്പു പ്രചാരണം പൂർത്തിയാക്കി മടങ്ങിയ ഷാഫി പറന്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പോലീസ് പരിശോധിച്ചത്.
രാത്രി ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്കു മടങ്ങുന്പോൾ നിലന്പൂരിൽ വടപുറത്തായിരുന്നു വാഹന. ഷാഫി പറന്പിൽ ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെ സീറ്റിലായിരുന്നു.
വാഹനം വടപുറത്തെത്തിയപ്പോൾ തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും വാഹനം തടഞ്ഞ് എല്ലാവരെയും പുറത്തിറക്കി. തുടർന്ന് കാറിനുള്ളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ കാറിന്റെ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരം ഡിക്കിയിൽനിന്ന് ഷാഫി പെട്ടികളെടുത്ത് റോഡിൽ വച്ചു. എന്നാൽ പെട്ടി തുറന്ന് പരിശോധിക്കാതെ യാത്ര തുടരാൻ ഉദ്യോഗസ്ഥർ ഷാഫി അടക്കമുള്ളവരോട് പറഞ്ഞതോടെ പെട്ടി തുറന്ന് പരിശോധന നടത്തണമെന്ന് ഷാഫി ആവശ്യപ്പെട്ടു.
പരിശോധനയിൽ പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളും ഏതാനും പുസ്തകങ്ങളുമായിരുന്നു. ഇതിനിടെ ഷാഫി പറന്പിലും രാഹുൽ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയർത്തു. കള്ളപ്പണമോ നീലപ്പെട്ടിയോ കിട്ടിയോയെന്ന് ഷാഫി പറന്പിൽ ക്ഷുഭിതനായി ചോദിച്ചു. സിപിഎമ്മിന്റെ പണി ചെയ്യുകയാണെങ്കിൽ അത് ചെയ്താൽ മതിയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
വാഹനം തടഞ്ഞുനിർത്തി ഡിക്കി തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പി.കെ. ഫിറോസ് പറഞ്ഞു. ഷാഫിയുടെ മുഖത്തേക്ക് ടോർച്ചടിച്ചു. ഷാഫിയാണെന്ന് മനസിലായപ്പോൾ വാഹനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. പെട്ടി തുറക്കാൻ ഷാഫിയോട് ആവശ്യപ്പെട്ടു. നിങ്ങൾ തുറന്നോളൂ എന്നായിരുന്നു ഷാഫി പറഞ്ഞത്. ഇടതുപക്ഷ നേതാക്കളുടെ വാഹനങ്ങൾ തടഞ്ഞ് പരിശോധിച്ചോ എന്നു ചോദിച്ചപ്പോൾ അതിന് ഉദ്യോഗസ്ഥർക്ക് മറുപടി ഉണ്ടായിരുന്നില്ല.
ഇതിനിടെ, സർവീസിനുള്ള പാരിതോഷികം തരാമെന്നും ഓർത്തുവച്ചോളൂ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പോലീസിനു നേരേ പറഞ്ഞു. പൊട്ടിമുളച്ചിട്ട് എംഎൽഎയും എംപിയുമായതല്ലെന്നും ഇതൊക്കെ കണ്ടിട്ടുതന്നെയാണ് വരുന്നതെന്നും യുഡിഎഫിന്റെ വാഹനങ്ങൾ തെരഞ്ഞുപിടിച്ച് പരിശോധിക്കുകയാണെന്നും വേഷം കെട്ടരുതെന്നും ഷാഫി പറഞ്ഞു.
അതേമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെയും കോണ്‍ഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കൾ കള്ളപ്പണം എത്തിച്ചെന്ന ആരോപണം എൽഡിഎഫ് ഉയർത്തിയതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ‘നീലപ്പെട്ടി’യിൽ കള്ളപ്പണം കടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല.
അതേസമയം, തെരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനം പരിശോധിക്കരുത് എന്ന് നിയമമുണ്ടാക്കുകയേ വഴിയുള്ളൂ എന്നായിരുന്നു നിലന്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന്റെ പരിഹാസം.
സാധാരണ വാഹനപരിശോധനയെന്ന് ഉദ്യോഗസ്ഥർ
സംഭവം വിവാദമായതോടെ, തെരഞ്ഞെടുപ്പ് കാലത്തു നടക്കുന്ന സാധാരണ വാഹനപരിശോധനയുടെ ഭാഗമായാണ് എംപിയും എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ചതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ആസൂത്രിത നീക്കം: സണ്ണി ജോസഫ്
ആസൂത്രിതമായ നീക്കമാണിതെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇതിനോട് പ്രതികരിച്ചത്. സാധാരണ ജനപ്രതിനിധികളെ പുറത്തിറക്കി പെട്ടി പരിശോധിക്കാറില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചീറ്റിപ്പോയ അടവാണിത്.
സർക്കാരിന്റെ ഒത്താശയോടെയാണ് ഇതെല്ലാം ചെയ്യുന്നത്. യുഡിഎഫ് നേതാക്കളുടെ പെട്ടികൾ മാത്രമാണ് പരിശോധിക്കുന്നത്. എല്ലാവർക്കും അറിയുന്ന ആളുകളാണ് ഷാഫിയും രാഹുലും. ഷാഫിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും പരാതി നൽകുന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതിതീവ്ര മഴയ്ക്കു സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നാളെ യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചു.
മയക്കുമരുന്നു വേട്ട ; അഞ്ചുമാസത്തിനിടെ അറസ്റ്റിലായത് 19,168 പേര്
കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്നിനെതിരേ പോലീസും എക്സൈസും നടപടി ശക്തമാക്കിയതോടെ അഞ്ചുമാസത്തിനകം അറസ്റ്റിലായത് 19,168 പേര്. മേയ് അവസാനം വരെ 18,427 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവില്‍ 8.70 കിലോഗ്രം എംഡിഎംഎയും 1680 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് മയക്കുമരുന്ന് വില്പനയും ഉപഭോഗവും വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഡിഹണ്ട് ഡ്രൈവ് ആരംഭിച്ചത്. പോലീസും എക്സൈസും നടത്തുന്ന ഈ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് ഇത്രയൂം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
സ്പെഷല്‍ ഡ്രൈവ് ആരംഭിച്ച് നാലുമാസത്തിനകം പോലീസ് മാത്രം രജിസ്റ്റര്‍ചെയ്തത് 16,125 കേസുകളാണ്. ഇതില്‍ 16,953 പേരെ അറസ്റ്റ് ചെയ്തു. എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 2,302 കേസുകളാണ്. 2,215 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കച്ചവടക്കാരും ലഹരി ഉപയോഗിക്കുന്നവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
ലഹരിവസ്തുക്കള്‍ക്കെതിരേ സര്‍ക്കാര്‍ നടപടികള്‍ വലിയ തോതിലുള്ള മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ലഹരി വസ്തുക്കള്‍ കൊണ്ടുവന്ന് നാട്ടില്‍ വില്പന നടത്തുന്നവര്‍ വരെ പിടിയിലായിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും മയക്കുമരുന്ന് മൊത്തമായി വില്പന നടത്തുന്നവരും പിടിയിലായവരില്‍ ഉള്‍പ്പെടും.
സ്കൂളുകളും കോളജുകളും ലക്ഷ്യമാക്കി മയക്കുമരുന്ന് എത്തിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. കഞ്ചാവും എംഡിഎംഎയുമാണ് വന്‍തോതില്‍ എത്തിക്കുന്നത്. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ വിലിയ തോതില്‍ കാലുറപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പോലീസും എക്സൈസും പിടികൂടിയ ലഹരി വസ്തുക്കളുടെ എണ്ണത്തിലും അറസ്റ്റിലായവരുടെ എണ്ണത്തിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എന്‍ഡിപിഎസ് നിയമപ്രകാരം 35,690 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 27,530 എണ്ണം പോലീസും 8,160 എണ്ണം എക്സൈസുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
എം.വി. ഗോവിന്ദന് ജമാ അത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്
കോഴിക്കോട്: പഹൽഗാം വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിക്കെതിരേ നടത്തിയ പ്രസ്താവനയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വക്കീൽ നോട്ടീസ്.
ജമ്മു കാഷ്മീരിലെ പഹല്‍ഗാം ആക്രമണത്തിനെതിരേ നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി എന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരേയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഏപ്രില്‍ 23ന് ജമാ അത്തെ ഇസ്ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ പഹല്‍ഗാം ആക്രമണത്തെ അപലപിച്ചുകൊണ്ടു നടത്തിയ പ്രസ്താവന നോട്ടീസില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. വ്യാജപ്രചാരണം നടത്തി ഇസ്ലാമോഫോബിയ പടര്‍ത്തി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് എം.വി. ഗോവിന്ദന് നടത്തുന്നതെന്ന് നോട്ടീസില്‍ പറയുന്നു.
പ്രസ്താവന തിരുത്തി പരസ്യമായി മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസിലെ ആവശ്യം. അഡ്വ. അമീന് ഹസന് മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയാണ് യഥാർഥ വഞ്ചകൻ: പി.വി. അൻവർ
എടക്കര: മുഖ്യമന്ത്രിക്ക് എന്നും ഇഷ്ടം ട്രോളി ബാഗുകളോടാണെന്നും പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽനിന്നുപോലും എഴുന്നേൽക്കുമെന്നും പി.വി. അൻവർ. നിലന്പൂരിൽ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടിപരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു അൻവർ ഇക്കാര്യം പറഞ്ഞത്.
പെട്ടി പരിശോധിക്കാൻ പറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാകുമെന്ന് അദ്ദേഹം പറഞ്ഞു.വീട്ടിലേക്ക് കോടികൾ കൊണ്ടുവരുന്ന ട്രോളി ബാഗുകളോട് മുഖ്യമന്ത്രിക്ക് എന്നും ഇഷ്ടമാണ്. മകൾക്കും മരുമകനും പണം എത്തിക്കുന്നത് ട്രോളിയിലാണെന്നും മുഖ്യമന്ത്രിയാണ് യഥാർഥ വഞ്ചകനെന്നും അൻവർ പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് നിലന്പൂരിൽനിന്ന് വഴിക്കടവിലേക്ക് റോഡ് ഷോ നടത്തുമെന്നും യൂസഫ് പഠാൻ എംപി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടലിൽ അപേക്ഷ നൽകിയ ഡിജിപിക്കും രക്ഷയില്ല
തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷനിൽ എൻഫോഴ്സ്മെന്റ് ഡയറക്ടർ ജനറൽ (ഇഡി മേധാവി) ആകാനുള്ള ഡിജിപി യോഗേഷ് ഗുപ്തയുടെ അപേക്ഷയിൽ തീരുമാനമെടുക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടലിൽ അപേക്ഷ നൽകിയിട്ടും നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ.
സംസ്ഥാനത്തുനിന്നു നൽകേണ്ട ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ജൂണ്‍ ഒന്നിന് മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടലിൽ അപേക്ഷ നൽകിയത്. രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ മറുപടി നൽകിയിട്ടില്ല. സംസ്ഥാനത്തെ ഒരു ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടലിൽ അപേക്ഷ നൽകുന്നത് ആദ്യമാണ്.
സംസ്ഥാനത്ത് വിജിലൻസ് മേധാവിയായിരിക്കേ അഴിമതിക്കാരായ ഉന്നതരെ വിറപ്പിച്ച യോഗേഷ് ഗുപ്ത ഇഡി മേധാവിയാകുന്നതിനു വിലങ്ങിടാനാണ് മുഖ്യമന്ത്രിയും ഓഫീസും ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതെന്ന ആരോപണവും ഉയരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നു തവണ ആവശ്യപ്പെട്ടിട്ടും നിലവിൽ സംസ്ഥാനത്തു കേസും അന്വേഷണവുമില്ലെന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് സർക്കാർ നൽകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടലിൽ അപേക്ഷ നൽകിയത്. സംസ്ഥാനത്തിന്റെ ക്ലിയറൻസ് ലഭിച്ചാലേ നിയമന ഫയൽ സെൻട്രൽ വിജിലൻസ് കമ്മീഷന് നൽകാൻ കഴിയൂ.
സിവിസിയുടെ അംഗീകാരം ലഭിച്ചാലേ യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്ര അന്വേഷണ ഏജൻസിയുടെ മേധാവിയാകാൻ കഴിയൂ. ഐഎആർഎസ് ഉദ്യോഗസ്ഥായ രാഹുൽ നവീന്‍ ഇഡി ഡയറക്ടറുടെ താത്കാലിക ചുമതലയാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.
ചാർട്ടേഡ് അക്കൗണ്ടന്റായിരിക്കേ ഐപിഎസ് ലഭിച്ച യോഗേഷ് ഗുപ്ത സിബിഐയിലും ഇഡിയിലും നേരത്തേ കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി നോക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കേണ്ടവരുടെ പട്ടികയിൽ മൂന്നാം പേരുകാരനാണ് യോഗേഷ് ഗുപ്ത.
രാഷ്ട്രീയ നേതൃത്വം ഉൾപ്പെട്ട ചില അഴിമതിക്കേസുകളിൽ നടപടിയെടുത്തതോടെ യോഗേഷ് ഗുപ്തയെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്നു മാറ്റി ഫയർഫോഴ്സ് മേധാവിയാക്കി മാറ്റി നിയമിച്ചിരുന്നു.
വാൻഹായ് 503 തീപിടിച്ച സംഭവം ; കപ്പൽ 47 നോട്ടിക്കൽ മൈൽ അകലേക്ക് നീക്കി
കൊച്ചി: കണ്ണൂർ അഴീക്കലിനു സമീപം പുറംകടലിൽ തീപിടിച്ച ‘വാൻഹായ് 503’ കപ്പൽ കേരള തീരത്തേക്ക് എത്തുന്നുവെന്ന ആശങ്ക അകലുന്നു.
നിലവിൽ കൊച്ചിയിൽ നിന്ന് 47 നോട്ടിക്കൽ മൈൽ അകലെയുള്ള കപ്പൽ ഓഫ്ഷോർ വാരിയർ കപ്പലുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഓഫ് ഷോർ വാരിയറിന്റെ സഹായത്തോടെ ഇന്നലെ 25 നോട്ടിക്കൽ മൈൽ കപ്പലിനെ വലിച്ചു കൊണ്ടു പോകാനായി. ഇന്നു മുതൽ ‘ട്രൈറ്റൺ ലിബർട്ടി’ എന്ന സാൽവേജ് ടഗിന്റെ സഹായത്തോടെ കപ്പലിനെ കൂടുതൽ വേഗത്തിൽ വലിച്ചുമാറ്റും.
നാവികസേനയുടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാകും കപ്പലിനെ ട്രൈറ്റൺ ലിബർട്ടിയുമായി ബന്ധിപ്പിക്കുക. ഒരു ടഗ്ഗിൽനിന്നുള്ള വടം പൊട്ടിയാലും കപ്പൽ ലക്ഷ്യംതെറ്റി സഞ്ചരിച്ച് തീരത്ത് എത്താതെ നോക്കുന്നതിനാണ് മുൻഗണന. പ്രതികൂല കാലാവസ്ഥ ദൗത്യത്തിന് കനത്തവെല്ലുവിളി ഉയർത്തുന്നുണ്ട്.
കപ്പലിൽനിന്ന് ഇപ്പോഴും പുക ഉയരുന്നു. കപ്പലിലെ തീ കാരണം ഇന്ധനടാങ്കുകൾ ക്രമാതീതമായി ചൂടുപിടിക്കുന്നതിനാൽ വാതകവിസ്ഫോടനം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. ഇന്ധനടാങ്ക് തണുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം. ടഗ്ഗുകളായ ട്രൈറ്റൺ ലിബർട്ടി, ഗാർനെറ്റ്, വാട്ടർ ലില്ലി, ഓഫ്ഷോർ വാരിയർ കപ്പൽ എന്നിവയാണ് ഇതിനായി രംഗത്തുള്ളത്.
കടലിൽ തിമിംഗലത്തിന്റെ ജഡം
ഇതിനിടെ ആലപ്പുഴ പുറക്കാട് കടലിൽ ചീഞ്ഞ നിലയിൽ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. മൃഗസംരക്ഷ വകുപ്പും വനംവകുപ്പും വിശദപരിശോധന നടത്തുകയാണ്.
മ്ലാവിറച്ചിയെന്ന പേരിൽ പിടിച്ചത് പോത്തിറച്ചി; യുവാക്കൾ ജയിലിൽ കഴിഞ്ഞത് 35 ദിവസം
തൃശൂർ: വീട്ടിൽനിന്ന് മ്ലാവിറച്ചി പിടികൂടിയെന്നപേരിൽ വനപാലകർ കേസെടുത്ത് രണ്ടുപേരെ ഒരു മാസത്തിലേറെ ജയിലിലിടച്ച സംഭവത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. വീട്ടിൽനിന്നു പിടികൂടിയത് മ്ലാവിറച്ചിയല്ല പോത്തിറച്ചിയാണെന്ന് നാളുകൾക്കുശേഷം ലാബ് റിപ്പോർട്ട്.
പേരാമ്പ്രയില്‍ താമസിക്കുന്ന കല്ലൂര്‍ കുറ്റാരപ്പിള്ളി ജോബി (43) ഒന്നാം പ്രതിയും മേച്ചിറ കാര്യാടന്‍ സുജേഷ് (40) രണ്ടാം പ്രതിയുമായാണ് കേസെടുത്തിരുന്നത്. വനപാലകര്‍ അറസ്റ്റ് ചെയ്ത ഇവര്‍ക്ക് 35 ദിവസം ജയിലില്‍ കഴിയേണ്ടിവന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. നവംബറില്‍ ഹൈക്കോടതി ഇവര്‍ക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലാബ് പരിശോധനാഫലം പുറത്തുവന്നത്.
ജോബിയുടെ വീട്ടില്‍നിന്ന് ചാലക്കുടി ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് ഇറച്ചി പിടികൂടിയത്. ഇത് വനപാലകര്‍ക്ക് കൈമാറി. സുഹൃത്ത് സുജേഷ് തന്നതാണെന്നു ജോബി പറഞ്ഞതോടെ ഇരുവരെയും പ്രതികളാക്കി വനപാലകര്‍ കേസ് ഫയല്‍ചെയ്തു. ഇവരുമായി ബന്ധപ്പെട്ട മറ്റു നാലുപേരും പ്രതികളായിരുന്നു. തൊണ്ടിമുതല്‍ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ടെക്നോളജിയിലാണ് വിദഗ്ധ പരിശോധന നടത്തിയത്. ഇതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ലാബ് പരിശോധനാ ഫലം വരുന്പോഴും തങ്ങൾ സുജേഷിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടു പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വീട്ടിൽനിന്നു പിടിച്ചെടുത്തത് മ്ലാവിറച്ചി തന്നെയാണെന്ന് ജോബിയും മൊഴി നൽകിയിരുന്നതായി വനംവകുപ്പുദ്യോഗസ്ഥർ പറയുന്നു.
മ്ലാവിറച്ചിയെന്ന പേരിൽ ജോബി ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ച ഫോട്ടോകളും ശബ്ദസന്ദേശങ്ങളും തെളിവായി പരിഗണിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇരുവരെയും അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചത്. മ്ലാവിനെ വേട്ടയാടി, പാചകംചെയ്തു തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരേ ചുമത്തിയിരുന്നത്.
സുജീഷിനെയും ജോബിയെയും മർദിച്ചാണ് കുറ്റസമ്മതം ചെയ്യിച്ചതെന്ന് ഇവരുടെ അഭിഭാഷകൻ ആരോപിക്കുന്നുണ്ട്.
നിയമനടപടിക്ക് സുജേഷ്
കേസില്‍ ജയിലിലായതോടെ ജീവിതം കീഴ്മേല്‍ മറിഞ്ഞതായി സുജേഷ് പറയുന്നു. ചുമട്ടുതൊഴിലാളിയായിരുന്ന സുജേഷിന്റെ ജോലി നഷ്ടപ്പെട്ടു. കുടുംബജീവിതവും തകര്‍ന്നു. ജോലി തിരിച്ചുകിട്ടണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം.
ഉദ്യോഗസ്ഥര്ക്കെതിരേ നിയമനടപടി ആലോചിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറിയത്. മ്ലാവിറച്ചി അല്ലെന്നു പലതവണ പറഞ്ഞിട്ടും ശാരീരികമായി ഉപദ്രവിച്ച് മൊഴി പറയിച്ചു. ആദ്യമായാണ് ജയിലില്‍ കിടക്കുന്നത്. ഇതുവരെ ഒരു കേസും ഉണ്ടായിട്ടില്ലെന്നും സുജേഷ് പറഞ്ഞു.
നീറ്റ് 2025: കേരളത്തിലെ ഒന്നാം സ്ഥാനം പാലാ ബ്രില്ല്യന്റിന്
പാലാ: ഓൾ ഇന്ത്യ മെഡിക്കൽ (നീറ്റ്) പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്ററിലെ ഡി.ബി. ദീപ്നിയ. 720ൽ 643 മാർക്ക് നേടി അഖിലേന്ത്യാതലത്തിൽ 109-ാം റാങ്ക് നേടിയ ദീപ്നിയ അഖിലേന്ത്യാ തലത്തിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 18-ാം സ്ഥാനം നേടി.
കോഴിക്കോട് കുട്ടോത്ത് അധ്യാപക ദന്പതികളായ പള്ളിക്കൽ മീതൽ പി.എം. ദിനേശൻന്റെയും എം.പി. ബിജിയുടെയും മകളാണ്. കുട്ടോത്ത് ആവള ജിഎച്ച്എസ്എസിൽനിന്നു പ്ലസ് ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയായിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദീപ്ദേവ് ഏകസഹോദരനാണ്.
മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്റ് സ്റ്റഡിസെന്ററിൽ നീറ്റ് പരിശീലനം നേടിയ കെ.പി. ഷെഫിൻ മൻസൂറിനാണ് കേരളത്തിലെ രണ്ടാം സ്ഥാനം. 720ൽ 633 മാർക്ക് നേടിയ ഷെഫിന് അഖിലേന്ത്യാതലത്തിൽ 200-ാം റാങ്കാണ്. മലപ്പുറം വലിയപറന്പ് പട്ടർതൊടി വീട്ടിൽ എൻജിനിയറായ മൻസൂർ അലിയുടെയും ഷാജിറാ സീമയുടെയും മകനാണ്. ഡോ. ഷെസിൻ മൻസൂർ സഹോദരനാണ്.
632 മാർക്കോടെ ഓൾ ഇന്ത്യ 213-ാം റാങ്ക് നേടിയ സബീഹാ ബായ് കേരളത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം മണക്കാട് സ്വദേശിയും കെഎസ്ഇബി ഉദ്യോഗസ്ഥനുമായ ഹാറൂണ്‍ സേട്ടിന്റെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായ നൻസീറാ ബായിയുടെയും മകളാണ്. പ്ലസ് ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. സഹോദരിയായ സംരീൻ ബായ് ബ്രില്ല്യന്റിലെ വിദ്യാർഥിനിയാണ്.
628 മാർക്കോടെ എൻ.ആർ. രാമനാഥ് ഓൾ ഇന്ത്യാ 274 റാങ്കും കേരളത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് സ്വദേശി അധ്യാപകനായ നരേന്ദ്രനാഥിന്റെയും കൃഷി വകുപ്പ് അസി. ഡയറക്ടർ പി. രാജശ്രീയുടെയും മകനാണ്. മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്റ് സ്റ്റഡിസെന്ററിലായിരുന്നു നീറ്റ് പരിശീലനം.
627 മാർക്കോടെ ചെൽസി എസ്. തെരേസ് ഓൾ ഇന്ത്യാ 290-ാം റാങ്കും കേരളത്തിൽ അഞ്ചാം സ്ഥാനവും നേടി. ഇടുക്കി പാലൂർക്കാവ് സ്വദേശികളായ സണ്ണി മാത്യുവിന്റെയും ബീനാ ജോർജിന്റെയും മകളാണ്. പ്ലസ് ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ചെറിൻ, ചെറീന, ചെസ എന്നിവർ സഹോദരങ്ങളാണ്.
621 മാർക്ക് നേടിയ ടി.എസ്. ഗൗതം ഓൾ ഇന്ത്യ 426-ാം റാങ്കും കേരളത്തിൽ എട്ടാം സ്ഥാനവും കരസ്ഥമാക്കി. തൃശൂർ വടക്കേമുറി വീട്ടിൽ അധ്യാപകനായ ടി.എ. സുനിന്റെയും ഷീബ സുനിലിന്റെയും മകനാണ്. പ്ലസ് ടു പഠനത്തിനുശേഷം ഒരു വർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു.
620 മാർക്ക് നേടിയ എ.പി. അനുജിത്ത് ഓൾ ഇന്ത്യ 462-ാം റാങ്കോടെ കേരളത്തിൽ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി. കണ്ണൂർ പരിയാരം സ്വദേശി റിട്ടയേർഡ് എക്സൈസ് ഉദ്വോഗസ്ഥൻ എം. രാജീവന്റെയും എ.പി. പ്രവീണയുടെയും മകനാണ്. പ്ലസ് ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.
619 മാർക്ക് നേടി ഹർഷ് ജി. ഹരി ഓൾ ഇന്ത്യാ 480-ാം റാങ്കോടെ കേരളത്തിൽ പത്താം സ്ഥാനം കരസ്ഥമാക്കി. കൊല്ലം കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം സ്വദേശി ഹരികുമാറിന്റെയും ഗീതാ ഹരിയുടെയും മകനാണ്. പ്ലസ് ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.
619 മാർക്ക് നേടിയ ഋഷികേശ് ആർ. ഷേണായ് ഇന്ത്യ 494-ാം റാങ്കോടെ കേരളത്തിൽ 11-ാം സ്ഥാനത്തെത്തി. കോട്ടയം ആർപ്പൂക്കര സ്വദേശി ഡോ. പി.ജി. രഞ്ജിത്തിന്റെയും ജി. വിദ്യയുടെയും മകനാണ്. മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്റ് സ്റ്റഡിസെന്ററിലായിരുന്നു നീറ്റ് പരിശീലനം.
അഭിഷേക് ജോണ്‍ ജോർജ് 617 മാർക്കോടെ അഖിലേന്ത്യാ തലത്തിൽ 547-ാം റാങ്കും കേരളത്തിൽ 12-ാം സ്ഥാനവും നേടി. തൃശൂർ മണ്ണുത്തി സ്വദേശികളും വെറ്ററിനറി ഡോക്ടർ ദന്പതികളുമായ ജോർജ് വർഗീസിന്റെയും മഞ്ജുവിന്റെയും മകനാണ്. തൃശൂർ ദേവമാതാ സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്റ് സ്റ്റഡിസെന്ററിലായിരുന്നു നീറ്റ് പരിശീലനം.
ഇവർക്കുപുറമെ ശ്രേയ അനിൽ- 638, അശ്വന്ത് ബാബു-726, ആർ.എസ്. ദേവിക- 776, എസ്. മുഷ്താക്- 788, ദുർഗ ദത്തൻ- 853, അനഘ- 856, അച്ചുതൻ സനൽ- 884, മൈക്കിൾ കെ. ജോണ്‍- 892 എന്നിവരടക്കം ബ്രില്ല്യന്റിലെ 26 പേർ അഖിലേന്ത്യാ തലത്തിൽ ആദ്യ 1000 റാങ്കിനുള്ളിൽ ഇടം നേടി. 600 മാർക്കിനു മുകളിൽ 54 പേരും 550 മാർക്കിനു മുകളിൽ 670 പേരും 500 മാർക്കിനു മുകളിൽ 2370 പേരും ഉൾപ്പടെ 4700ഓളം വിദ്യാർഥികൾ ബ്രില്ല്യന്റിലെ പരിശീലനത്തിലൂടെ വിജയം കരസ്ഥമാക്കി.
ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ബ്രില്ല്യന്റ് ഡയറക്ടർമാരും അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.
വാഹന പരിശോധന; രാഷ്ട്രീയ വിവേചനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: രാഷ്ട്രീയ വിവേചനത്തോടെയല്ല തെരഞ്ഞെടുപ്പു കമ്മീഷന് ഉദ്യോഗസ്ഥര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വാഹന പരിശോധന അടക്കമുള്ളവ നടത്തുന്നതെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു.കേല്‍ക്കര്‍.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളും ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും അടക്കമുള്ളവരുടെയും വാഹനങ്ങള്‍ പരിശോധിക്കാറുണ്ടെന്നും ഇനിയും അതു ശക്തമായി തുടരുമെന്നും രത്തന്‍ യു. കേല്‍ക്കര്‍ ദീപികയോടു പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസിന്റെ ജനപ്രതിനിധികളായ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞു ഇതിലെ പെട്ടികള്‍ അടക്കം പരിശോധിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം.
രാഷ്ട്രീയ കക്ഷികള്‍ ഏതെന്നു നോക്കാതെയാണു പരിശോധനകള്‍ നടത്തുന്നത്. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തുമ്പോള്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട പ്രകാരം ഔദ്യോഗിക വാഹനങ്ങള്‍ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളിലാണ് സഞ്ചരിക്കുന്നത്. ഈ വാഹനങ്ങളും തെരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പരിശോധിക്കാറുണ്ട്.
കോണ്‍ഗ്രസിന്റെ എംപിയും എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞു ഉദ്യോഗസ്ഥര്‍ പരിശോധിച്ചതുമായി ബന്ധപ്പെട്ടു ജനപ്രതിനിധികളെ ബോധപൂര്‍വം അപമാനിക്കാനാണെന്നുള്ള പരാതികളൊന്നും നിലവില്‍ തെരഞ്ഞെടുപ്പു കമ്മീഷനു ലഭിച്ചിട്ടില്ല. പരിശോധിച്ച ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ലഭിച്ചിട്ടില്ല. പരാതികള്‍ ലഭിച്ചാല്‍ ഇക്കാര്യം കമ്മീഷന് പരിശോധിക്കും.
പരാതി ലഭിച്ചാല്‍ പരിശോധിക്കണമെന്നു ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ച പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെയും യുഡിഎഫുകാര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പണം ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നു തെരഞ്ഞെടുപ്പു കമ്മീഷന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതും ഒന്നും കണ്ടെത്താന്‍ ആകാതിരുന്നതും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പാലക്കാടിന്റെ ചുമതലയുള്ള ഒരു മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥര്‍ അന്നു പരിശോധന നടത്തിയതെന്നു യുഡിഎഫ് നേതാക്കള്‍ വ്യാപക പരാതി ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ അതേ കോണ്‍ഗ്രസ് നേതാവ് സഞ്ചരിച്ച വാഹനം തടഞ്ഞു പരിശോധിച്ചതും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പേടിക്കേണ്ട, മീൻ കഴിക്കാം
കൊച്ചി: കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് മത്സ്യമേഖലയിലുണ്ടായ ആശങ്ക പരിഹരിക്കാനായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) നടത്തിയ പ്രാഥമിക പരിശോധനയില്‍ മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമെന്ന് റിപ്പോര്‍ട്ട്. സിഫ്റ്റ് ആലപ്പുഴ പുറംകടലില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ തെക്കന്‍ തീരദേശങ്ങളിലെ 30 സാമ്പിള്‍ പരിശോധിച്ചതില്‍ ഒന്നില്‍പ്പോലും നെഗറ്റീവ് ഫലമില്ലെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ. ജോര്‍ജ് നൈനാന് പറഞ്ഞു. കടല്‍വെള്ളത്തിന്റെ സാമ്പിളും പരിശോധിച്ചിരുന്നു. എണ്ണയുടെ അംശം കണ്ടെത്താനായില്ല. പിഎച്ച് മൂല്യം സ്വാഭാവിക തോതിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അഴീക്കോട് പുറംകടലിലെ കപ്പലപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മുതല്‍ വടക്കോട്ടുള്ള തീരപ്രദേശങ്ങളിലെ മത്സ്യ സാമ്പിള്‍ ശേഖരിക്കും. മത്സ്യഫെഡ് ശേഖരിക്കുന്ന സാമ്പിളുകളില്‍ പഠനം നടത്തി അടുത്തയാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഉണ്ടായ പ്രത്യാഘാതം പഠിക്കാന്‍ കുഫോസ്, സിഎംഎഫ്ആര്‍ഐ, സിഫ്റ്റ് എന്നീ സ്ഥാപനങ്ങളുടെ സംയുക്തസമിതിയെ ഫിഷറീസ് വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനം: വിമർശിച്ച് ഹൈക്കോടതി
കൊച്ചി: എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തില്‍ മാനേജ്മെന്റുകളും വിദ്യാഭ്യാസ വകുപ്പ് അധികൃതരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പ്രഥമദൃഷ്ടാ സംശയിക്കാമെന്ന് ഹൈക്കോടതി.
അധ്യാപകരുടെ തെരഞ്ഞെടുപ്പ്, നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ എന്നിവ വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഏഴുദിവസത്തിനകം സത്യവാങ്മൂലം നല്‍കണം. അല്ലാത്തപക്ഷം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ 20ന് നേരില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. നിയമനത്തിനുള്ള പൂര്‍ണ അധികാരം നിലവില്‍ മാനേജ്മെന്റുകള്ക്കാണോയെന്നും കോടതി ചോദിച്ചു.
സെലക്ഷന് കമ്മിറ്റി രൂപീകരിക്കാതേയും പരസ്യം നല്‍കാതേയും യോഗ്യതയുള്ള ആരേയും നിയമിക്കാമെന്നാണോ? സര്‍ക്കാര്‍ ഈ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് ഏതു മാനദണ്ഡപ്രകാരമാണെന്നും കോടതി ചോദിച്ചു. പങ്കാളിത്ത വിഹിത പെന്ഷന് പിടിക്കുന്നതിനെതിരെ ഒരു കൂട്ടം പ്ലസ് ടു അധ്യാപകര്‍ നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
കെനിയയിലെ വാഹനാപകടം; അഞ്ചു മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും
തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തിൽ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ 8.45 ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിക്കും.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.
കെനിയയിൽനിന്നും മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് യെല്ലോ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുൻകരുതൽ നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടിലിനെ തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു.
കെനിയയിൽ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്.
ഇതോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു. ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ടു. നോർക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സർക്കാരുമായി അടിയന്തര ഇടപെടൽ നടത്തി.
ഇതേത്തുടർന്ന് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കി നൽകുകയായിരുന്നു. മൃതദേഹങ്ങൾ നോർക്ക റൂട്ട്സ് ഏറ്റുവാങ്ങി ഇവിടെ നിന്നു വീടുകളിലേക്കു കൊണ്ടുപോകും. മരണപ്പെട്ടവരുടെ ബന്ധുക്കളും വിമാനത്തിൽ ഒപ്പമുണ്ടാകും.
ജൂണ്‍ ഒൻപതിന് കെനിയൻ സമയം വൈകുന്നേരം 4.30നാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടത്.
എഫ്ബിയിൽ എഐജിക്കും വ്യാജൻ
തിരുവനന്തപുരം: കേരള പോലീസ് എഐജി മെറിന് ജോസഫിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് ആള്‍മാറാട്ടത്തിനു ശ്രമിച്ച സംഭവത്തില്‍ സൈബര്‍ പോലീസ് കേസെടുത്തു.
മെറിന് ജോസഫിന്റെ പേരും ചിത്രവും ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിര്‍മിച്ചിട്ടുള്ളത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എഐജി നല്കിയ പരാതിയിലാണ് സൈബര്‍ പോലീസ് കേസെടുത്ത്.
ഔദ്യോഗിക വേഷത്തിലുള്ള ചിത്രം ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് ആള്‍മാറാട്ടം നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ സൈബര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കാണാതായ കടുത്തുരുത്തി സ്വദേശിയുടെ മൃതദേഹം വേമ്പനാട്ടു കായലിൽ
കടുത്തുരുത്തി: തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തില്‍ നിന്നും ആറ്റില്‍ ചാടി കാണാതായ സ്കൂട്ടര്‍ യാത്രികന്റെ മൃതദേഹം വേമ്പനാട്ട് കായലില്‍ കണ്ടെത്തി.
കടുത്തുരുത്തി മാന്നാര്‍ പൂഴിക്കോല്‍ കരോട്ട് പുത്തന്‍പുരയ്ക്കല്‍ കെ.എന്‍. ബൈജു (56) വിന്റെ മൃതദേഹമാണ് കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമിനു സമീപം വേമ്പനാട്ടു കായലിന്റെ തീരത്ത് പൊങ്ങിയ നിലയില്‍ ഇന്നലെ ഉച്ചയോടെ നാട്ടുകാര്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തില്‍നിന്നും ലൈറ്റിട്ട് പാര്‍ക്ക് ചെയ്തിരുന്ന നിലയില്‍ ബൈജു സഞ്ചരിച്ചിരുന്ന സ്കൂട്ടറും ഇയാള്‍ ഉപയോഗിച്ചിരുന്ന ചെരുപ്പും കണ്ടെത്തിയതോടെയാണ് ആറ്റില്‍ ചാടിയതാകാമെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും വെള്ളിയാഴ്ച രാവിലെ മുതല്‍ രാത്രി വൈകും വരെ മൂവാറ്റുപുഴയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
ഇന്നലെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുന്നതിനിടെയാണ് മൃതദേഹം കാട്ടിക്കുന്ന് ഭാഗത്ത് കായലില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ ബൈജു വീടും സ്ഥലവും വില്‍ക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ കൊടുങ്ങല്ലൂരിലുള്ള സുഹൃത്തിനെ കാണാനെന്നു പറഞ്ഞ് വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍നിന്നു പോയതാണ്.
ഏറേനേരം കഴിഞ്ഞിട്ടും കാണാതാവുകയും ഫോണില്‍ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെയും ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ദീപ. മക്കള്‍: അനുപമ, ആനന്ദ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് വീട്ടുവളപ്പില്‍.
കാടുപിടിച്ച പറന്പുകൾ വൃത്തിയാക്കാൻ സർക്കാർ നിർദേശം
തൃശൂർ: സംസ്ഥാനത്ത് കാടുമൂടിക്കിടക്കുന്ന പറന്പുകൾ വൃത്തിയാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉടമകളും തദ്ദേശഭരണ സ്ഥാപനങ്ങളും ജാഗ്രതൈ! ഉടമ പറന്പു വൃത്തിയാക്കിയില്ലെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ വൃത്തിയാക്കി അതിന്റെ ചെലവ് ഉടമയിൽനിന്ന് ഈടാക്കാമെന്ന പഞ്ചായത്തീരാജ് ചട്ടം കർശനമായി നടപ്പാക്കാൻ സർക്കാർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകി.
സംസ്ഥാനത്തൊട്ടാകെ കാടുപിടിച്ച പറന്പുകൾ വൃത്തിയാക്കി പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി നടപടി സ്വീകരിക്കാൻ പറന്പുകളുടെ ഉടമകൾക്കും കൈവശക്കാർക്കും നിർദേശം നൽകണമെന്ന് സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഉത്തരവു നൽകിക്കഴിഞ്ഞു.
അയൽപക്കത്തെ കാടുകയറിക്കിടന്ന പറന്പിൽനിന്നുള്ള പാന്പുകടിയേറ്റ് തൃശൂർ മാള പൊയ്യ പഞ്ചായത്ത് പരിധിയിൽ 2021 മാർച്ച് 24ന് മൂന്നു വയസുകാരനായ കുട്ടി മരിച്ചിരുന്നു.
ഈ സംഭവത്തെത്തുടർന്ന് 2023 മാർച്ച് രണ്ടിന് കാടുപിടിച്ച പറന്പുകൾ വൃത്തിയാക്കേണ്ടതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഇപ്പോൾ സംസ്ഥാന സർക്കാർ കർശനമായി നടപ്പാക്കാനൊരുങ്ങുന്നത്.തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഇത്തരം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്നതിന് 1994ലെ കേരള പഞ്ചായത്തുരാജ് ആക്ടിൽ സെക്ഷൻ 238, 239, 240 പ്രകാരം ഉടമകൾക്ക് നിർദേശം നൽകാവുന്നതാണ്.
കാടുപിടിച്ച പറന്പ് വ്യക്തിക്കോ കൃഷിക്കോ ആപത്തുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പഞ്ചായത്ത് കരുതുന്നപക്ഷം ആ സ്വകാര്യ പറന്പിലെ വൃക്ഷമോ ശാഖയോ മുറിച്ചുമാറ്റണമെന്നും കാട്ടുചെടികൾ, ഹാനികരമായ വൃക്ഷ-സസ്യാദികൾ, വിഷകരമായ ഇഴജന്തുക്കൾ, ഉപദ്രവകാരികളായ മൃഗങ്ങൾ എന്നിവ അയൽപക്കത്തിന് ഉപദ്രവകരമായിട്ടുള്ളതാണെങ്കിൽ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആക്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
നടപടി സ്വീകരിക്കുന്നതിന് പറന്പിന്റെ ഉടമയോടോ കൈവശക്കാരനോടോ നിർദേശിക്കണമെന്നാണ് ചട്ടം. അവർ ചെയ്യാത്തപക്ഷം സെക്രട്ടറിക്ക് നേരിട്ടു വൃത്തിയാക്കിക്കാം. ഇതിനു വരുന്ന ചെലവ് ഉടമയിൽനിന്ന് ഈടാക്കുകയും ചെയ്യാം.
സിപിഐയിലെ വിവാദ ശബ്ദരേഖ; വേദി പങ്കിട്ട് നേതാക്കള്‍
കൊച്ചി: വിവാദ ശബ്ദരേഖ ചോര്‍ന്നതിനു പിന്നാലെ വേദി പങ്കിട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദന്, എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനന്‍ എന്നിവര്‍.
എറണാകുളം മണ്ഡലം സമ്മേളനത്തിലാണ് മൂവരും ഒന്നിച്ചു പങ്കെടുത്തത്. ബിനോയ് വിശ്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ഇരുവരുടെയും ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
സംഭവത്തില്‍ ഇരുവരും ഖേദപ്രകടനം നടത്തിയതായും ബിനോയ് വിശ്വം ഇതിനോട് പ്രതികരിച്ചില്ലെന്നുമാണ് വിവരം. അതേസമയം നേതാക്കളുടെ ഖേദപ്രകടനത്തെപ്പറ്റി അറിയില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ഞാനറിയുന്ന കമലയും ദിനകരനും ഒരിക്കലും അങ്ങനെ പറയില്ല. ഈ വിവാദത്തെക്കുറിച്ച് പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞുകഴിഞ്ഞു. ഇനി ഒരു വാക്കും പറയില്ല.
ഒരുപാടു കാലമായി പാര്‍ട്ടിയെ അറിയുന്നവരാണ് കമലയും ദിനകരനും. അവര്‍ പാര്‍ട്ടി മൂല്യങ്ങളെയോ പാര്‍ട്ടി അച്ചടക്കത്തെയോ ലംഘിച്ച് ഒരിഞ്ചുപോലും മുന്നോട്ടു പോകില്ല. തങ്ങളെല്ലാം നല്ല ബന്ധത്തിലാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
വിവാദ ശബ്ദരേഖയില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് കമല സദാനന്ദനും പ്രതികരിച്ചു. ശബ്ദം ആരുടേതാണെന്നതെല്ലാം പാര്‍ട്ടി പറയുമെന്നും അവര്‍ പ്രതികരിച്ചു. 24ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതിവിഷയം ചര്‍ച്ച ചെയ്തേക്കും.
കമലാ സദാനന്ദനും കെ.എന്‍. ദിനകരനും മറ്റൊരു നേതാവും യാത്രയ്ക്കിടെ പറയുന്ന സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്. ബിനോയ് വിശ്വം പുണ്യവാളനാകാന്‍ ശ്രമിക്കുകയാണ്. കഴിവില്ലെന്നും നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. കമലയുടെ ഫോണിലേക്കുവന്ന കോള്‍ കട്ട് ചെയ്യാതെ ദിനകരനുമായുള്ള സംഭാഷണം തുടര്‍ന്നതാണ് വിനയായത്.
മറുതലയ്ക്കലുണ്ടായിരുന്നയാള് ഇത് റിക്കാര്‍ഡ് ചെയ്ത് പുറത്തുവിട്ടെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ളവര്‍തന്നെ പറയുന്നത്. ശബ്ദരേഖയില്‍ വിഭാഗീയതയുടെ പേരില്‍ കെ.പി. വിശ്വനാഥനെതിരേ നടപടിയെടുത്തതിനെതിരെ സംസാരിക്കുന്നതാണ് തുടക്കം.
ബിനോയ് വിശ്വത്തിന്റെ സഹോദരി ബീന ഭരണത്തില്‍ ഇടപെടുന്നതായുള്ള കടുത്ത ആക്ഷേപവും കമല ഉന്നയിക്കുന്നുണ്ട്. പി. സന്തോഷ് കുമാര്‍ സെക്രട്ടറിയാകാന്‍ യോഗ്യനെന്നും ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്.
യൂണിഫോം വിതരണത്തിലെ തടസം കേന്ദ്രഫണ്ട് തടഞ്ഞതിനാൽ: മന്ത്രി
തിരുവനന്തപുരം: ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണത്തിലെ അനിശ്ചിതത്വത്തിന് കാരണം കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞു വച്ചതു മൂലമാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
സർക്കാർ ഹൈസ്കൂളിനോടും ഹയർ സെക്കൻഡറി സ്കൂളിനോടും ചേർന്നുള്ള ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികൾക്കും പട്ടികജാതി-വർഗ, ബിപിഎൽ വിഭാഗത്തിലെ ആണ്‍കുട്ടികൾക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക എസ്എസ്കെയിൽനിന്ന് ബിആർസികൾ വഴി അതാതു സ്കൂളുകൾക്കു നൽകും.
കേന്ദ്രസർക്കാർ 1500 കോടി രൂപ തടഞ്ഞുവച്ചതിനാലാണ് ഒരു വിഭാഗം കുട്ടികൾക്ക് കഴിഞ്ഞ മൂന്ന് വർഷമായി യൂണിഫോം തുക വിതരണം ചെയ്യാൻ കഴിയാത്തതെന്നും മന്ത്രി പറഞ്ഞു.
അടൂരിന് പ്രഫ. എം.പി. മന്മഥൻ പുരസ്കാരം
മൂവാറ്റുപുഴ: അക്ഷയ പുസ്തകനിധി എബനേസർ എഡ്യുക്കേഷണൽ അസോസിയേഷനുമായി സഹകരിച്ച് നൽകുന്ന പ്രഫ. എം.പി. മന്മഥൻ അക്ഷയ പുരസ്കാരത്തിന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അർഹനായി.
പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം; കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പീരുമേട്: പീരുമേട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ വ്യക്തമാക്കി. എന്നാൽ, ഇതു സ്ഥിരീകരിക്കാൻ പോലീസ് തയാറായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത (42) കൊല്ലപ്പെട്ടത്. വനത്തിൽവച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. ബിനു പോലീസ് നിരീക്ഷണത്തിലാണ്.
ബിനുവും ഭാര്യ സീതയും രണ്ടു കുട്ടികൾക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയപ്പോൾ മീൻമുട്ടി ഭാഗത്തുവച്ച് തന്നെയും ഭാര്യ സീതയെയും കാട്ടാന ആക്രമിച്ചു എന്നാണ് ബിനു ബന്ധുക്കളെ അറിയിച്ചിരുന്നത്.
സീതയുടെ ദേഹത്തെ പരിക്കുകളും, കാട്ടാന എടുത്തെറിഞ്ഞു എന്നു പറഞ്ഞ ബിനുവിന്റെ ദേഹത്ത് പരിക്കുകൾ ഇല്ലാതിരുന്നതും വനംവകുപ്പിനെയും ഡോക്ടർമാരെയും സംശയത്തിലാക്കിയെന്ന് കോട്ടയം ഡിഎഫ്ഒ എൻ. രാജേഷ് പറഞ്ഞു.
പോസ്റ്റ്മോർട്ടം പരിശോധനയിൽ സീതയുടെ ദേഹത്ത് വന്യമൃഗ ആക്രമണത്തിന്റെ ലക്ഷണമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡോക്ടർ പറയുന്നു. തലയുടെ ഇരുവശത്തും പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചതിന്റെ പരിക്കുകൾ ഉണ്ടായിരുന്നു. മരത്തിൽ ബലമായി ഇടിപ്പിച്ചത് ആകാനാണ് സാധ്യത. തലയ്ക്കു പിന്നിൽ വീണു പരിക്കേറ്റ മുറിവുണ്ട്. മുഖത്തും കഴുത്തിലും മൽപ്പിടിത്തം നടന്ന പാടുകളുമുണ്ട്.
കഴുത്തിൽ ശക്തിയായി അമർത്തി പിടിച്ചതിന്റെയും മുഖത്ത് രണ്ടു കൈകൊണ്ടും അടിച്ചത്തിന്റെയും പാടുകൾ ഉണ്ടായിരുന്നു. ഇടതു വശത്തെ ഏഴു വാരിയെല്ലുകളും വലതുവശത്തെ ആറു വാരിയെല്ലുകളും പൊട്ടുകയും മൂന്നെണ്ണം ശ്വാസകോശത്തിൽ തറച്ചുകയറുകയും ചെയ്തു. നാഭിക്ക് തൊഴിയേറ്റ പരിക്കുമുണ്ട്. ഇതെല്ലാമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിക്കാൻ കാരണമെന്ന് ഡോക്ടർ പറയുന്നു. പീരുമേട് താലൂക്ക് ആശുപത്രിയിലെ ഫോറൻസിക് സർജൻ ആദർശ് രാധാകൃഷ്ണനാണ് പോസ്റ്റ്മോർട്ടം ചെയ്തത്.
ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് വിതരണം
പാറത്തോട്: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ആതിഥേയത്വം വഹിക്കുന്ന ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് 2025 നാളെ രാവിലെ 10ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടക്കും.
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ രക്ഷാധികാരി മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണം നടത്തും. ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് നല്‍കിയും, സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റികളില്‍നിന്ന് ബിരുദത്തിലോ ബിരുദാനന്തര ബിരുദത്തിലോ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടിയ കുട്ടികളെ ഇന്‍ഫാം വിദ്യാശ്രീ അവാര്‍ഡ് നല്‍കിയും അവരുടെ മാതാപിതാക്കളോടൊപ്പം അനുമോദിക്കും. കുട്ടികള്‍ക്ക് സ്വര്‍ണ നാണയങ്ങളും മെമെന്റോയും മറ്റു സമ്മാനങ്ങളും നല്‍കും.
ഇന്‍ഫാം തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ, കേരള സംസ്ഥാനത്തെ കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കോതമംഗലം, തലശേരി, താമരശേരി, മാവേലിക്കര, പാറശാല കാര്ഷികജില്ലകൾ എന്നിവിടങ്ങളില്‍നിന്ന് ഉള്‍പ്പെടെ 380ല്‍പരം കുട്ടികളും അവരുടെ മാതാപിതാക്കളും ഇന്‍ഫാം ദേശീയ, സംസ്ഥാന, ജില്ലാ, താലൂക്ക്, ഗ്രാമ ഭാരവാഹികളും, മഹിളാസമാജ് ഭാരവാഹികളും ഉള്‍പ്പെടെ മൂവായിരത്തില്പരം ആളുകള്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കും.
ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയില്‍, ദേശീയ സെക്രട്ടറി സണ്ണി അരഞ്ഞാണി പുത്തന്‍പുരയില്‍, ട്രഷറര്‍ ജെയ്സണ്‍ ചെംബ്ലായില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് മോനിപ്പള്ളി, തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ആര്.കെ. താമോദരന്‍, സെക്രട്ടറി സെല്‍വേന്ദ്രന്‍, കേരള സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം അറയ്ക്കപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കുട്ടികള്‍ക്കായി ബാലാവകാശ കമ്മീഷന്റെ ‘റേഡിയോ നെല്ലിക്ക’
സീമ മോഹന്‍ലാല്‍
കൊച്ചി: വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി കുട്ടികള്‍ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇന്റര്‍നെറ്റ് റേഡിയോ ‘റേഡിയോ നെല്ലിക്ക’ ഒരുങ്ങുന്നു.
കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങള്‍, ലഹരിയുപയോഗം, സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍, ആത്മഹത്യ, സോഷ്യല്‍ മീഡിയ അഡിക്ഷന് എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ബാലസൗഹൃദം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം 18ന് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ ചേംബറില്‍ നിര്‍വഹിക്കും.
ലോകത്ത് എവിടെനിന്നും 24 മണിക്കൂറും പരിപാടികള്‍ കേള്‍ക്കാനാകും. തുടക്കത്തില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ നാലു മണിക്കൂറാണ് പ്രോഗ്രാം. ശനിയും ഞായറും പ്രോഗ്രാം ആവര്‍ത്തിക്കും. പരിപാടികള്‍ക്കിടയില്‍ പരസ്യങ്ങളുമില്ല. കുട്ടികളുടെ അവകാശനിയമങ്ങളെക്കുറിച്ചുള്ള റൈറ്റ് ടേണ്‍ എന്ന പരിപാടി രാവിലെ ഏഴു മുതല്‍ എട്ടുവരെയാണ്. ഈ പരിപാടി വൈകിട്ട് നാലു മുതല്‍ അഞ്ചു വരെ വീണ്ടും കേൾക്കാം.
രാവിലെ എട്ടു മുതല്‍ ഒമ്പതുവരെയുള്ള ‘ഇമ്മിണി ബല്യ കാര്യം’ എന്ന ഫോണ്‍ ഇന്‍ പരിപാടിയില്‍ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുമിച്ചു ചേര്‍ത്ത് യഥാര്‍ഥ ജീവിതകഥകള്‍, ചിന്തിപ്പിക്കുന്ന സംഭാഷണങ്ങള്‍, പരസ്പര സംവാദങ്ങള്‍ എന്നിവ നടത്തും. വൈകിട്ട് അഞ്ചു മുതല്‍ ആറു വരെ ഇത് വീണ്ടും കേൾക്കാം.
ഉച്ചയ്ക്ക് 12 മുതല്‍ ഒന്നു വരെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങള്‍, പരിഭവങ്ങള്‍, പ്രയാസങ്ങള്‍, സന്തോഷങ്ങള്‍, അനുഭവങ്ങള്‍, കഥകള്‍ എന്നിവ കത്തുകളിലൂടെ പങ്കുവയ്ക്കുന്ന ആകാശദൂത് എന്ന പരിപാടി. ഇത് രാത്രി എട്ടു മുതല്‍ ഒമ്പതു വരെ വീണ്ടും കേൾക്കാം.
ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടു വരെയുള്ള റേഡിയോ ചാറ്റ് പ്രോഗ്രാമായ അങ്കിള്‍ ബോസില്‍ കുട്ടികള്‍ക്ക് അങ്കിള്‍ ബോസിനോട് ചോദ്യങ്ങള്‍ ചോദിക്കാം. പരിപാടി രാത്രി ഒന്‍പതു മുതല്‍ 10 വരെ വീണ്ടും കേള്‍ക്കാനുമാകും.
ആൻഡ്രോയ്ഡ് ഫോണില്‍ പ്ലേ സ്റ്റോറില്‍നിന്നും ഐഒഎസില്‍ ആപ് സ്റ്റോറില്‍നിന്നും റേഡിയോ നെല്ലിക്ക ഡൗണ്‍ലോഡ് ചെയ്യാം. കംപ്യൂട്ടറില്‍ radio nellikka.comലൂടെയും കാറില്‍ ഓക്സ് കേബിള്‍, ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ കേള്‍ക്കാം.
പരിപാടിയിലേക്ക് കുട്ടിക്കാല ഓര്‍മകള്‍, അനുഭവങ്ങള്‍, സ്കൂള്‍ ജീവിതം, സന്തോഷങ്ങള്‍, പ്രയാസങ്ങള്‍ തുടങ്ങിയവ ആകാശദൂത് പരിപാടിയിലേക്ക് radionelli kka@g mail.c om എന്ന ഇ-മെയിലിലേക്കും വാട്ട്സ്ആപ്പിലൂടെയും അറിയിക്കാം. ഇമ്മിണി ബല്യ കാര്യം, അങ്കിള്‍ ബോസ് എന്നീ പരിപാടികളിലേക്ക് +919993338602 എന്ന മൊബൈലിലും വിളിക്കാം.
ലക്ഷ്യമിടുന്നത് 25 ലക്ഷം കുടുംബങ്ങളെ
തുടക്കത്തില്‍ കേരളത്തിലെ 25 ലക്ഷം കുടുംബങ്ങളെ റേഡിയോ നെല്ലിക്കയുടെ ശ്രോതാക്കളാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് പറഞ്ഞു.
സംസ്ഥാനത്തെ 15, 397 സ്കൂളുകളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പിടിഎ, എസ്പിസി, എന്‍എസ്എസ്, സ്കൂള്‍ ക്ലബ്ബുകള്‍ എന്നിവ വഴിയാകും റേഡിയോ കുട്ടികളില്‍ എത്തുക.
കുടുംബശ്രീയുടെ 29,202 ബാലസഭകളും വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള 33,120 അങ്കണവാടികളിലെ അധ്യാപകരും രക്ഷിതാക്കളും, ജില്ലകളിലെ 464 ശിശു സംരക്ഷണ സ്ഥാപനങ്ങളിലും ‘റേഡിയോ നെല്ലിക്ക’ എത്തും.
എന്‍ജിഒകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങി സമൂഹത്തില്‍ മുഴുവനായും ബാലാവകാശ സാക്ഷരത എത്തിക്കാന്‍ റേഡിയോയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
നടൻ കൃഷ്ണകുമാറിന്റെ മകളുടെ പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ ആഭരണക്കടയിൽനിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. കേസ് അന്വേഷിച്ചിരുന്ന മ്യൂസിയം പോലീസിൽനിന്ന് ഇതു സംബന്ധിച്ച ഫയലുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ദിയയുടെ സ്ഥാപനത്തിൽനിന്നു ജീവനക്കാരായ യുവതികൾ 69 ലക്ഷം രൂപ തട്ടിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ദിയയുടെ പരാതിയിൽ കേസിൽ പ്രതികളായ മൂന്നു ജീവനക്കാരും ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ ആദ്യ വെല്ലുവിളി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം കൃഷ്ണകുമാർ പരാതി നൽകിയതിനെത്തുടർന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് സംസ്ഥാന പോലീസ് മേധാവി വ്യാഴാഴ്ച ഉത്തരവിറക്കിയത്. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.
ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർ സ്ഥാപനത്തിന്റെ ക്യുആർ കോഡിന് പകരം സ്വന്തം അക്കൗണ്ടുകളുടെ ക്യുആർ കോഡും ഗൂഗിൾ പേ നന്പറും നൽകി 69 ലക്ഷം തട്ടിയെന്നാണ് കേസ്.
വനിതാ ജീവനക്കാർ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരേ തട്ടിക്കൊണ്ടുപോകൽ അടക്കം ചൂണ്ടിക്കാട്ടി നൽകിയ പരാതിയും അതേ ദിവസം കോടതിയുടെ പരിഗണനയ്ക്കെത്തും.
വാഹനപരിശോധനയ്ക്കിടെ എസ്ഐയെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം
വാഴക്കുളം: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ വൈകുന്നേരം നാലോടെ കല്ലൂർക്കാട് വഴിയാഞ്ചിറയിലാണ് സംഭവം.
കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.എം. മുഹമ്മദും സീനിയർ സിപിഒ കെ.സി. ജിബിയും വാഹന പരിശോധന നടത്തുകയായിരുന്നു. കൈകാണിച്ചിട്ടും നിർത്താതെ നേരേ വന്ന കാർ എസ്ഐയെ ഇടിച്ചു. എസ്ഐ ഓടി മാറിയെങ്കിലും കാർ വലതു കാലിലൂടെ കയറിയിറങ്ങി. കാലിനു പൊട്ടലുണ്ട്. തുടർന്ന് എസ്ഐ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. നാഗപ്പുഴ ഭാഗത്തേക്ക് നിർത്താതെ പോയ കറുത്ത സാൻട്രോ കാർ കണ്ടെത്താനായിട്ടില്ല. സമീപ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
കൊച്ചി: എംജി സർവകലാശാല യിലെ കുര്യാക്കോസ് ഏലിയാസ് ചാവറ ചെയറും കൊച്ചി ചാവറ കൾച്ചറൽ സെന്ററും ചേർന്നു സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ 20നു നടക്കും. ചാവറ കൾച്ചറൽ സെന്ററിൽ രാവിലെ 10ന് സിഎംഐ സഭ വിദ്യാഭ്യാസ, മാധ്യമ വിഭാഗം ജനറൽ കൗൺസിലർ റവ. ഡോ. മാർട്ടിൻ മള്ളാത്ത് ഉദ്ഘാടനം ചെയ്യും.
ചാവറ ചെയർ അധ്യക്ഷൻ പ്രഫ. എം.കെ. സാനു, സെന്റ് ജോസഫ്സ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ പ്രിൻസിപ്പൽ സിസ്റ്റർ ശാന്തിനി, ചാവറ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.
എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടറും ചാവറ ചെയർ കോ-ഓർഡിനേറ്ററുമായ പ്രഫ. സജി മാത്യു മോഡറേറ്ററാകും.
വിശുദ്ധ ചാവറ പിതാവിന്റെ ‘സാഹിത്യ ദർശനം കവിതയിലൂടെ’ എന്ന വിഷയത്തിൽ പ്രഫ. എം.കെ. സാനുവും ‘ചാവറയച്ചന്റെ പൊതുവിദ്യാഭ്യാസ നിലപാടുകളും ദർശനങ്ങളും’ എന്ന വിഷയത്തിൽ പ്രഫ. ജോർജ് ജോസഫും ‘കേരള നവോത്ഥാന ചരിത്രവും വിശുദ്ധ ചാവറപിതാവും’ എന്ന വിഷയത്തിൽ റാം മോഹൻ പാലിയത്തും പ്രഭാഷണം നടത്തും.
പങ്കെടുക്കുന്ന കോളജ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുമെന്നു ചാവറ ഡയറക്ടർ അറിയിച്ചു. സൗജന്യമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് 9400068686, 9400068680 എന്ന നമ്പറിൽ വിളിക്കുക.
40 ലക്ഷത്തിന്റെ കവര്‍ച്ച: കിട്ടിയത് 55,000 രൂപ; പ്രതി റിമാന്‍ഡില്‍
കോഴിക്കോട്: സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി റിമാന്‍ഡില്‍. പന്തീരാങ്കാവ് കൈമ്പാലം പള്ളിപ്പുറം മനിയില് തൊടിയില്‍ ഷിബിന്‍ ലാലി (മനു- 35)നെയാണ് കോഴിക്കോട് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി (മൂന്ന്) റിമാന്‍ഡ് ചെയ്തത്.
പ്രതിയില്‍നിന്ന് 55,000 രൂപ മാത്രമാണ് കണ്ടെടുത്തത്. ബാക്കി തുക കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്. സ്വകാര്യബാങ്ക് ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നറിയാന്‍ ജീവനക്കാരെ തുടര്‍ദിവസങ്ങളില്‍ ഷിബിന്ലാലിനൊപ്പം ചോദ്യം ചെയ്യും. ഇന്നലെ ബാങ്ക് മാനേജരെയും സംഭവം കണ്ട സാക്ഷികളെയും പന്തീരാങ്കാവ് പോലീസ് ചോദ്യം ചെയ്തു.
ബാങ്കില്‍നിന്നു 40 ലക്ഷം രൂപയുമായി ജീവനക്കാര്‍ ഷിബിന്ലാലിനൊപ്പം പോയെന്നത് സത്യമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍, ഇത്രയും വലിയ തുക കൈകാര്യം ചെയ്തതില്‍ ബാങ്ക് അധികൃതര്‍ക്ക് വീഴ്ചയുണ്ടായി.
ഷിബിന്‍ലാല്‍ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടിയപ്പോള്‍ പിടികൂടാനുള്ള ശ്രമം ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന നിഗമനത്തിലാണ് പോലീസ്. സമീപത്തുള്ള സ്ഥാപനങ്ങളില്നിന്നുള്ളവരാരും യാതൊരു ശബ്ദവും കേട്ടില്ലെന്നാണ് പോലീസിനോടു പറഞ്ഞത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ദുരൂഹതകള്‍ക്ക് ഉത്തരം കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.
പന്തീരാങ്കാവ്-മണക്കടവ് റോഡില്‍ അക്ഷയ ഫൈനാന്സിയേഴ്സിനു മുന്നില്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെയാണ് പണം കവര്‍ന്നത്. അക്ഷയ ഫൈനാന്‍സിയേഴ്സില്‍ പണയംവച്ച സ്വര്‍ണം ടേക്ക് ഓവര്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇസാഫ് ബാങ്കില്‍ ഷിബിന്‍ലാല്‍ എത്തിയതെന്നാണ് ആദ്യം ബാങ്ക് ജീവനക്കാര്‍ അറിയിച്ചത്.
പന്തീരാങ്കാവിലെ ഒളവണ്ണ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയിലാണ് സ്വര്‍ണം പണയംവച്ചതെന്നും ഇതാണു ടേക്ക് ഓവര്‍ ചെയ്യാനാണ് ഷിബിന്‍ ലാല്‍ ആവശ്യപ്പെട്ടതെന്നും പിന്നീട് ഇസാഫ് ജീവനക്കാര്‍ പോലീസിന് മൊഴി മാറ്റി നല്‍കിയിട്ടുണ്ട്.
ലഹരിക്കേസ് വ്യാജമെന്ന പരാതി: കൽക്കണ്ടമാണെന്ന് യുവാക്കൾ മൊഴി നൽകിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് രണ്ട് യുവാക്കള്‍ക്കെതിരേ ചുമത്തിയ ലഹരിക്കേസ് വ്യാജമാണെന്ന പരാതിയിൽ പോലീസിനു വീഴ്ചയില്ലെന്നു പ്രത്യേക അന്വേഷസംഘത്തിന്റെ കണ്ടെത്തൽ.
യുവാക്കളെ കസ്റ്റഡിയിൽ എടുക്കുമ്പോഴും റിമാൻഡ് ചെയ്യുമ്പോഴും മൊഴിയിലോ ജാമ്യഹർജിയിലോ കൈവശം ഉണ്ടായിരുന്നത് കൽക്കണ്ടമെന്ന് പോലീസിനെയോ കോടതിയെയോ അറിയിച്ചിരുന്നില്ലെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച കോഴിക്കോട് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ കെ.എ. ബോസിന്റെ റിപ്പോർട്ട്.
കോഴിക്കോട് നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂർ വാരത്തെ നന്ദനത്തിൽ മണികണ്ഠൻ, കാസർഗോഡ് കോളിച്ചാൽ ഞെരളേറ്റ് ബിജു മാത്യു എന്നിവരെ റിമാൻഡ് ചെയ്തിരുന്നു.
എന്നാൽ, രാസപരിശോധനാ ഫലത്തിൽ മയക്കുമരുന്നിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞില്ല. ജയിലിലായി അഞ്ച് മാസത്തിനുശേഷമാണ് കോടതി പ്രതികളെ ജയിൽമോചിതരാക്കിയത്.
തുടർന്ന് വ്യാജ മയക്കുമരുന്ന് കേസിൽ നിരപരാധികളായ രണ്ട് യുവാക്കളെ പ്രതി ചേർത്ത് മാസങ്ങളോളം ജയിലിൽ അടച്ച സംഭവത്തിൽ പോലീസിനെതിരേ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് മുഖ്യമന്ത്രിക്ക് പരാതി നൽകി.
തുടർന്ന് ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഡിജിപി നിർദേശവും നൽകി. ഇതു പ്രകാരം നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ അന്വേഷണം നടത്തുകയായിരുന്നു.
വ്യാജ മയക്കുമരുന്നുകേസ്; ലിവിയ ജോസിനെ ഇന്ന് കേരളത്തിലെത്തിക്കും
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നുകേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസിനെ (23) ഇന്ന് നാട്ടിലെത്തിക്കും. കഴിഞ്ഞദിവസം ദുബായിയിൽ നിന്നെത്തിയ ലിവിയ ജോസിനെ മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ദുബായിയിൽ ജോലിചെയ്യുന്ന ലിവിയയെ എക്സിറ്റ് വാറണ്ട് പുറപ്പെടുവിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിൽ വന്നിറങ്ങിയ ലിവിയയെ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. തുടർന്ന് കേരള പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മുംബൈയിലെ കോടതിയിൽ ഹാജരാക്കിയ ലിവിയയെ ഇന്ന് തൃശൂരിലെത്തിക്കുമെന്ന് തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു. തുടർന്ന് ഇവിടെ അറസ്റ്റ് രേഖപ്പെടുത്തും. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഷീലയുടെ മരുമകളുടെ സഹോദരിയാണു ലിവിയ. ഇവരെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇന്റർപോൾ സഹായത്തോടെ പിടിക്കാൻ പോലീസ് നീക്കം തുടങ്ങിയിരുന്നു. ലിവിയ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് സൂചന.
ഷീലയുടെ ഇറ്റലിയാത്ര മുടക്കാനായി ലഹരിക്കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ ബംഗളൂരുവിൽനിന്ന് ദുബായിലേക്കു കടന്നു.
2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാന്പുകളെന്നു സംശയിക്കുന്ന വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു.
ലിവിയയെ കബളിപ്പിച്ചത് നൈജീരിയക്കാരൻ
തൃശൂർ: ലഹരിക്കേസിൽ ഷീല സണ്ണിയെ കുടുക്കാൻ കച്ചകെട്ടിയിറങ്ങിയ ലിവിയ ജോസിനെ ശരിക്കും പറ്റിച്ചത് എൽഎസ്ഡി സ്റ്റാന്പുകൾ നൽകിയ നൈജീരിയക്കാരൻ. നൈജീരിയൻ സ്വദേശിയുടെ കൈയിൽനിന്നാണ് ലിവിയ മയക്കുമരുന്ന് വിലകൊടുത്തു വാങ്ങിയത്.
ഒറിജിനൽ മയക്കുമരുന്നാണെന്ന് കരുതിയാണ് ഇവർ ഇത് വാങ്ങിയത്. എന്നാൽ, കേസിനെത്തുടർന്നു നടത്തിയ രാസപരിശോധനാഫലം വന്നപ്പോഴാണ് താൻ വാങ്ങിയ മയക്കുമരുന്നു സ്റ്റാന്പ് വ്യാജനായിരുന്നെന്ന് ലിവിയ അറിഞ്ഞത്.
ഈ അപ്രതീക്ഷിത ട്വിസ്റ്റാണ് തുടരന്വേഷണത്തിലേക്കു നയിച്ചതും ലിവിയയുടെ അറസ്റ്റിലേക്ക് എത്തിയതും. പതിനായിരം രൂപയ്ക്കാണ് നൈജീരിയക്കാരനിൽനിന്നു ലഹരി സ്റ്റാന്പിന്റെ പ്രിന്റൗട്ട് ലിവിയ വാങ്ങിയത്.
പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ടോയ്ലറ്റുകളാക്കിയതിനെതിരേ നല്കിയ ഹര്‍ജിയില്‍ വിശദീകരണം തേടി
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുടോയ്ലറ്റുകളാക്കിയ നടപടിക്കെതിരേ പമ്പുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.
സ്വഛ് ഭാരത് മിഷന് മാര്‍ഗ നിര്‍ദേശങ്ങള്‍ ഹാജരാക്കാനാണ് തിരുവനന്തപുരം കോര്പറേഷന് ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളോട് നിര്‍ദേശിച്ചിരിക്കുന്നത്.
അനസ്തേഷ്യയെ തുടർന്ന് യുവാവിന്റെ മരണം; മൃതദേഹം ഏറ്റുവാങ്ങാതെ മണിക്കൂറുകൾ നീണ്ട പ്രതിഷേധം
മുളങ്കുന്നത്തുകാവ്/ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ മൃതദേഹം ഏറ്റുവാങ്ങാതെ മണിക്കൂറുകൾ നീണ്ട പ്രതിഷേധവുമായി ബന്ധുക്കൾ. ഇന്നലെ ഉച്ചയോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞെങ്കിലും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയത് വൈകുന്നേരത്തോടെ മാത്രം.
വൈകുന്നേരം നാലുവരെ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിക്കുമുന്നിൽ മൃതദേഹം ഏറ്റെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നു. ഒടുവിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കുശേഷമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം അവസാനിച്ചത്.
സംഭവത്തെക്കുറിച്ച് തൃശൂർ ഡിഎംഒയോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടിരുന്നു. അന്വേഷണം ഇന്നുതന്നെ ആരംഭിക്കുമെന്ന് സബ് കളക്ടർ ബന്ധുക്കൾക്ക് ഉറപ്പുനൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം ആശുപത്രി ജീവനക്കാരെ മാറ്റിനിർത്തുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും സബ് കളക്ടർ ബന്ധുക്കളെ അറിയിച്ചു.
ഇതിനുശേഷമാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ഏറ്റുവാങ്ങി ചാലക്കുടിയിലേക്കു കൊണ്ടുപോയത് .
പകൽ മുഴുവൻ നീണ്ട വേദനയുടെ പ്രതിഷേധം
ചാലക്കുടി താലൂക്ക് ആശുപത്രി അധികൃതരുടെ പിഴവാണ് കുറ്റിച്ചിറ വൈലാത്ര സിനീഷിന്റെ മരണത്തിന് കാരണമെന്നും തങ്ങൾക്ക് നീതികിട്ടുംവരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സിനീഷിന്റെ ബന്ധുക്കൾ പറഞ്ഞതോടെയാണ് അനിശ്ചിതത്വം തുടങ്ങിയത്.
ഇന്നലെ രാവിലെ മുതൽതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സിനീഷിന്റെ ആളുകൾ തടിച്ചുകൂടിയിരുന്നു. പോസ്റ്റുമോർട്ടം നടത്തിയെങ്കിലും കുറ്റക്കാരെ സസ്പെൻഡു ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന ഉറച്ചതീരുമാനത്തിൽ വീട്ടുകാർ നിന്നതോടെ കാര്യങ്ങൾ സങ്കീർണമായി.
സിനീഷിന്റെ ഭാര്യയും മക്കളും രോഗിയായ സഹോദരന്, അമ്മ, സഹോദരി എന്നിവരടക്കമുള്ളവരും മെഡിക്കൽ കോളജിൽ എത്തിയിരുന്നു. ബന്ധുക്കളുടെ പ്രതിഷേധത്തെ കുറിച്ചറിഞ്ഞ് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം തൃശൂർ തഹസിൽദാർ ജയശ്രീയും ഡിഎംഒ ഡോ. ശ്രീദേവിയും മെഡിക്കൽ കോളജിലെത്തി സിനീഷിന്റെ ബന്ധുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സബ് കളക്ടർ എത്തിയത്.
അസ്വഭാവിക മരണത്തിന് കേസെടുത്തു
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മരണത്തെക്കുറിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്നും സിനീഷിന്റെ വീട്ടുകാർ പറഞ്ഞു.
എന്നാൽ ആശുപത്രിക്ക് പിഴവൊന്നും സംഭവിച്ചിട്ടില്ലെന്ന് ചാലക്കുടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ പ്രതികരിച്ചു.
വീണ്ടും കാട്ടാനക്കലി; ആദിവാസി സ്ത്രീ മരിച്ചു
പീരുമേട്: വനവിഭങ്ങൾ ശേഖരിക്കാൻ ഭർത്താവിനോടും മക്കളോടുമൊപ്പം കാട്ടിൽപോയ ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ മരിച്ചു. തോട്ടാപ്പുരയിൽ താമസിക്കുന്ന മലപണ്ടാരം വിഭാഗത്തിൽപ്പെട്ട സീതയാണ് (42)മരിച്ചത്.
ആക്രമണത്തിൽ സീതയുടെ ഭർത്താവ് ബിനുവിന് പരിക്കേറ്റു. ഇദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ ഉച്ചയോടെയാണ് വനവിഭവങ്ങൾ ശേഖരിക്കാൻ ഇവർ കാട്ടിലേക്ക് പോയത്. ഇവരുടെ വീടിനു താഴ്ഭാഗത്തുള്ള വനമേഖലയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഈ സമയം കാട്ടിനുള്ളിൽ ഉണ്ടായിരുന്ന കൊന്പനാണ് ഇവരെ ആക്രമിച്ചത്. ആദ്യം സീതയുടെ നേരെ പാഞ്ഞടുത്ത ആന തുന്പിക്കൈ കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. ഇത് കണ്ട ഭർത്താവ് ബിനു ഓടിയെത്തിയപ്പോഴേക്കും അദ്ദേഹത്തെയും തുന്പിക്കൈയ്ക്ക് ചുഴറ്റി എറിഞ്ഞു. നിലത്തുവീണു കിടക്കുകയായിരുന്ന സീതയുടെ നേർക്ക് തിരിഞ്ഞ ആന ചവിട്ടിപരിക്കേൽപ്പിച്ചു.
ഭർത്താവും മക്കളും ചേർന്ന് ബഹളംകൂട്ടി ആനയെ ഇവിടെ നിന്നും അകറ്റിയ ശേഷം സീതയെ ചുമന്നുകൊണ്ട് കാടിനു പുറത്തെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കൊല്ലം-തേനി ദേശീയപാത ഉപരോധിച്ചു. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിൽ പീരുമേട്ടിലെ വനം വകുപ്പ് ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.
പ്രദേശത്തെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്
വണ്ടിപ്പെരിയാർ: കാട്ടനായുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്. ബഥേൽ പ്ലാന്റേഷന്റെ മൗണ്ട് എസ്റ്റേറ്റിലെ അന്തോണി സ്വാമിക്കാണ് (60) പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.
തൊഴിലാളികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ കാട്ടാനകൾ ഇവർക്ക് സമീപം എത്തുകയായിരുന്നു. പ്രദേശത്ത് മഴയും കനത്ത മൂടൽമഞ്ഞും മൂലം ആനയെ ഇവർക്ക് കാണാനായില്ല.
ആന ശബ്ദം പുറപ്പെടുവിച്ചപ്പോൾ പരിഭ്രാന്തരായ ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അന്തോണിയെ ആന ആക്രമിച്ചത്. ഇദ്ദേഹത്തെ തുന്പിക്കൈയ്ക്ക് എടുത്തെറിയുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന തൊഴിലാളിയായ അരുൾ (60) അത്ഭുതകരമായി രക്ഷപ്പെട്ടു.
തീരദേശത്തെ കെട്ടിടനിർമാണ അനുമതിക്ക് വീണ്ടും സിആർഇസഡ് കുരുക്ക്
കൊച്ചി: തീരദേശത്തു കെട്ടിടനിർമാണ അനുമതിക്ക് വീണ്ടും കുരുക്ക്. നിർമിക്കുന്ന കെട്ടിടം പാരമ്പര്യേതര തീരദേശ സമൂഹത്തിൽപ്പെട്ടവർക്കു വിൽക്കുകയോ കൈമാറുകയോ ചെയ്യരുത് എന്ന തീരദേശ മേഖലാ മാനേജ്മെന്റ് അഥോറിറ്റിയുടെ വ്യവസ്ഥയാണ് പ്രതിസന്ധിയാകുന്നത്.
തീര നിയന്ത്രണ വിജ്ഞാപനത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കെട്ടിടനിർമാണ അനുമതിക്കായി നൽകുന്ന അപേക്ഷകൾ പരിഗണിക്കണമെങ്കിൽ ഈ വ്യവസ്ഥ നിർബന്ധമായും പാലിക്കേണ്ടതുണ്ട്. ഇത്തരമൊരു വ്യവസ്ഥ നിർബന്ധമാക്കുന്നത് അപേക്ഷകരെ ഭാവിയിൽ ബുദ്ധിമുട്ടിലാക്കുമെന്ന് തീരവാസികൾ ചൂണ്ടിക്കാട്ടുന്നു.
കെട്ടിട ഉടമസ്ഥത കൈമാറുന്നതിനു വിലക്കേർപ്പെടുത്തുമ്പോൾ സ്വാഭാവികമായും കെട്ടിടം ഉൾക്കൊള്ളുന്ന ഭൂമിയുടെ വിനിമയം അസാധ്യമാകുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ആക്ഷേപം.
തീരദേശ മേഖലാ മാനേജ്മെന്റ് അഥോറിറ്റിയുടെ ഉത്തരവിലെ പാരമ്പര്യേതര തീരദേശ സമൂഹത്തിൽപ്പെട്ടവർ എന്ന പ്രയോഗം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും മറ്റുമായി വായ്പാ ആവശ്യങ്ങൾക്കു കെട്ടിടം ഉൾപ്പെടുന്ന ഭൂമി ഈടായി നൽകുന്ന അവസരങ്ങളിൽ ബാങ്ക് ലോൺ നിഷേധിക്കപ്പെടാനും പുതിയ വ്യവസ്ഥ കാരണമായേക്കും.
വ്യവസ്ഥകൾ പിൻവലിക്കണം: ഹൈബി ഈഡൻ
തീരദേശങ്ങളിൽ താമസിക്കുന്നവരുടെ ഭൂമി കൈമാറ്റത്തിനു തടസമുണ്ടാക്കുന്ന വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ഹൈബി ഈഡൻ എംപി.
കൈവശമുള്ള ഭൂമിയുടെ വിനിമയത്തിനു പോലും നിയന്ത്രണമേർപ്പെടുത്തുന്നത് ന്യായീകരിക്കാനാകില്ലെന്നു തീരദേശ മേഖലാ മാനേജ്മെന്റ് അഥോറിറ്റിയുടെ മെംബര്‍ സെക്രട്ടറി സുനില്‍ പമിദിക്കു നൽകിയ കത്തിൽ എംപി വ്യക്തമാക്കി.
കടലും കായലും കരകയറിയും മറ്റും ഭൂമി നഷ്ടപ്പെടുന്നവരാണ് സിആർ ഇസഡ് വിജ്ഞാപനത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ താമസക്കാർ. കെട്ടിടനിർമാണ അനുമതിക്കായി ലഭ്യമാകുന്ന അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കാൻ തീരദേശ മേഖലാ മാനേജ്മെന്റ് അഥോറിറ്റി പ്രത്യേക ശ്രദ്ധ പുലർത്തണം. ആവശ്യമെങ്കിൽ അദാലത്ത് നടത്തണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
ആശങ്കയേറ്റി കാലവർഷം; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: കാലവർഷപ്പെയ്ത്തിൽ നെഞ്ചിടിപ്പോടെ കേരളം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രണ്ട് ദിവസമായി ശക്തിപ്പെട്ട മഴ തുടരുകയാണ്.
ഭൂരിഭാഗം ജില്ലകളിലും ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും വരും ദിവസങ്ങളിൽ മഴ തീവ്രമാകാനാണ് സാധ്യതയെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലും സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴ തീവ്രമാകാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നതെന്നും ചൊവ്വാഴ്ച വരെ കേരള തീരത്തുനിന്നും മത്സ്യബന്ധനത്തിനായി കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വയനാട് ദുരന്തബാധിതരുടെ വായ്പ; കേന്ദ്രത്തെ കുടഞ്ഞ് ഹൈക്കോടതി
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.
ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്നിന്നു കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വായ്പ എഴുതിത്തള്ളാന്‍ സര്‍ക്കാരിനു ഭരണഘടനാപരമായി വിവേചനാധികാരമുണ്ടെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഭരണഘടനയുടെ 73-ാം അനുഛേദമനുസരിച്ച് കേന്ദ്രസര്‍ക്കാരിനു തീരുമാനമെടുക്കാം. ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് ഒഴിവാക്കിയെന്നാണു കേന്ദ്രം അറിയിച്ചത്. ഓരോ ദുരന്തത്തിലും വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് ഒരു നിയമമുണ്ടെന്ന് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി.എം. മനോജ് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് ഓര്‍മിപ്പിച്ചു.
വായ്പ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാരിനു നടപടി സ്വീകരിക്കാനാകും. ഇല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അശക്തരെന്ന് പറയേണ്ടിവരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രകൃതി ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതു സംബന്ധിച്ച വകുപ്പുകള്‍ ഒഴിവാക്കിയെന്ന് ദേശീയ ദുരന്തനിവാരണ അഥോറിറ്റി സത്യവാങ്മൂലം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിനു വലിയ അധികാരമുള്ള ഫെഡറല്‍ സ്വഭാവമുള്ള രാജ്യത്ത് ഇത്തരമൊരു നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കരുത്.
ദുരന്തനിവാരണ നിയമത്തിന്റെ ഭാഗമായല്ലാതെതന്നെ ബാങ്കുകൾക്കു നിര്‍ദേശം നല്‍കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ട്. ആ അധികാരം തങ്ങള്‍ പ്രയോഗിക്കാത്തതാണെന്ന് പറയാനുള്ള ആര്‍ജവമെങ്കിലും കാണിക്കണം.
നിയമത്തിന്റെ വ്യവസ്ഥ പറഞ്ഞ് തങ്ങള്‍ക്ക് ഇതിനുള്ള ശേഷിയില്ലെന്നു ചൂണ്ടിക്കാട്ടി ഓടിയൊളിക്കാനാകില്ല. ഇല്ലെങ്കില്‍ സര്‍ക്കാര്‍ അശക്തരാണെന്ന് പറയേണ്ടിവരുമെന്നും കോടതി പറഞ്ഞു.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പ്രത്യേക അധികാരമുണ്ടെങ്കിലും ഇതു നയപരമായ തീരുമാനത്തിന്റെ ഭാഗമായിട്ടാകണമെന്ന് അഡീ. സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. അല്ലെങ്കില്‍ കോടതിയുടെ നിര്‍ദേശമുണ്ടാകണം. കേന്ദ്രത്തിനായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം തേടിയതിനെത്തുടര്‍ന്ന് വിഷയം വീണ്ടും ജൂലൈ നാലിനു പരിഗണിക്കാന്‍ മാറ്റി.
ദേശീയപാതകള്‍ ഇടിഞ്ഞുതാഴുകയും തകരാറിലാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദേശീയപാതകള്‍ക്കായി ദുരന്തനിവാരണ പ്ലാന്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞു. മണ്‍സൂണ്‍ കാലത്ത് കേരളത്തിലെങ്കിലും അതനുസരിച്ച് മുന്‍കരുതല്‍ വേണ്ടതാണെന്നും ചൂണ്ടിക്കാട്ടി.
ഇത്തരമൊരു പദ്ധതി ദേശീയപാതാ അഥോറിറ്റിക്ക് ഇല്ലെന്നും സംസ്ഥാനത്തെ 36 ശതമാനം ദേശീയപാതകളും അപകടസാധ്യതയുള്ളതാണെന്ന് നാറ്റ്പാക് റിപ്പോര്‍ട്ടുണ്ടെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അവസാനലാപ്പിൽ അങ്കം മുറുകുന്നു
സാബു ജോണ്‍
തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പു പ്രചാരണം അവസാനലാപ്പിലേക്കു കടക്കുന്പോൾ മുന്നണികൾ അവസാന ആയുധവും പുറത്തെടുത്തുള്ള തീവ്രപ്രചാരണത്തിലേക്കു കടന്നു. ഇടതുപക്ഷത്ത് മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫിനു വേണ്ടി പ്രിയങ്ക ഗാന്ധിയും അങ്കത്തട്ടിലെത്തുകയാണ്.
പരസ്യപ്രചാരണത്തിന് ഇനി നാലു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. താഴേത്തട്ടിൽ വീടു കയറിയിറങ്ങിയും കോർണർ മീറ്റിംഗുകൾ നടത്തിയും പ്രധാന മുന്നണികൾ ഓരോ വോട്ടും ഉറപ്പാക്കുന്പോൾ മത്സരം കടുക്കുകയാണ്. അതുകൊണ്ടുതന്നെ വോട്ടർമാരെ സ്വാധീനിക്കുമെന്നു മുന്നണികൾ വിശ്വസിക്കുന്ന എല്ലാ വിഷയങ്ങളും അവർ പ്രയോഗിക്കുന്നു.
വെൽഫെയർ പാർട്ടി, പിഡിപി പിന്തുണയാണ് ഏറ്റവുമൊടുവിൽ മുന്നണികൾ ചർച്ചയാക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയെന്ന പേരിൽ എൽഡിഎഫ് യുഡിഎഫിനെതിരേഅതിരൂക്ഷമായ വിമർശനമാണ് അഴിച്ചുവിടുന്നത്. മതരാഷ്ട്രവാദക്കാതെ യുഡിഎഫ് ഒപ്പം കൂട്ടിയിരിക്കുന്നു എന്നാണ് അവരുടെ പ്രധാന പ്രചാരണം.
എന്നാൽ ജമാഅത്തെ ഇസ്ലാമിയുമായി മുൻകാലങ്ങളിൽ എൽഡിഎഫ് ചങ്ങാത്തം കൂടിയതിന്റെ തെളിവുകൾ ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതിരോധം. എൽഡിഎഫിന്റെ പിഡിപി പിന്തുണയും അവർ ഉയർത്തിക്കാട്ടുന്നു. ഇരുമുന്നണികളും തീവ്രവാദബന്ധമുള്ളവർ എന്ന ലൈനിലാണ് ബിജെപിയുടെ പ്രചാരണം.
മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അധിക്ഷേപിച്ചു എന്നു പറഞ്ഞ് കെ.സി. വേണുഗോപാൽ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ രംഗത്തു വന്നിരുന്നു. ക്ഷേമപെൻഷൻ കൈക്കൂലിയായി കൊടുക്കുന്നു എന്ന വേണുഗോപാലിന്റെ വാക്കുകൾ വിവാദമാക്കി മാറ്റാൻ ഇടതുപക്ഷം ശ്രമിക്കുകയും ചെയ്തു.
ആര്യാടന്റെ ലീഗ് വിരുദ്ധ നിലപാട് ഓർമിപ്പിച്ച് കോണ്‍ഗ്രസ്- ലീഗ് ഭിന്നത വളർത്താനുള്ള നീക്കവും എൽഡിഎഫ് നടത്തി. മത്സരം ഇരുമുന്നണികളിലേക്കു കേന്ദ്രീകരിക്കാനാണ് യുഡിഎഫും എൽഡിഎഫും തുടക്കം മുതലേ ശ്രമിച്ചത്.
ഇതിനിടെ ബിജെപി സ്ഥാനാർഥിയും പി.വി. അൻവറും എന്തു ചലനം സൃഷ്ടിക്കുന്നു എന്നുള്ളത് വരുന്ന നാളുകളിലെ കേരള രാഷ്ട്രീയത്തിൽ നിർണായകമാകുന്ന ഘടകങ്ങളാകും.
രഞ്ജിതയെ അധിക്ഷേപിച്ച ജൂണിയര്‍ സൂപ്രണ്ടിന് സസ്പെന്ഷന്
കാസര്‍ഗോഡ്: അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി. നായര്‍ക്കു നേരേ അശ്ലീലപരാമര്‍ശം നടത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ജൂണിയര്‍ സൂപ്രണ്ട് എ. പവിത്രനെയാണ് സസ്പെന്‍ഡ് ചെയ്തത്.
പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്നാണ് പവിത്രന് രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്ന വാക്കുകളും ഉണ്ടായിരുന്നു. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രന് ആദ്യം രഞ്ജിതയ്ക്കെതിരേയുള്ള പോസ്റ്റ് പങ്കുവച്ചത്.
പിന്നാലെ കുറിച്ച കമന്റില്‍ അശ്ലീലച്ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. പവിത്രനെതിരെ ഒട്ടേറെപ്പേര്‍ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു. ഇതേ തുടർന്നാണ് ഇയാളെ സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉത്തരവിറക്കിയത്. പവിത്രനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.
വിമാനദുരന്തത്തില്‍ അനുശോചിച്ച് ഒരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് അടിയിലാണ് ഇദ്ദേഹം അധിക്ഷേപകരമായ കമന്റിട്ടത്. സര്‍ക്കാര്‍ ജോലിയില്‍നിന്ന് അവധിയെടുത്ത് വിദേശത്തേക്ക് പോയതുകൊണ്ടാണ് അപകടത്തില്‍ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചൊരു പോസ്റ്റില്‍ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികള്‍ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നുവെന്നും റവന്യുമന്ത്രി കെ. രാജന് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവൃത്തികള്‍ ആവര്‍ത്തിക്കുന്നതിനാൽ സര്‍വീസില്‍നിന്നു പിരിച്ചുവിടല്‍ അടക്കമുള്ള കര്‍ശനമായ നിയമനടപടികള്‍ക്ക് ജില്ലാ കളക്ടര്‍ സര്‍ക്കാരിലേക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
അധിക്ഷേപം ഹരം; സസ്പെന്ഷന് കിട്ടിയിട്ടും പഠിച്ചില്ല
സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും ഇടുന്നത് പവിത്രന്റെ ശീലമാണ്. 2023 ഓഗസ്റ്റില്‍ നെല്ലിക്കാട്ട് ശ്രീമദ് പരമശിവ വിശ്വകര്‍മ ക്ഷേത്രം പ്രസിഡന്റ് സമൂഹമാധ്യമത്തിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ പവത്രന് എഡിഎം താക്കീത് നല്‍കിയിരുന്നു.
2024 ഫെബ്രുവരിയില്‍ സാമൂഹ്യമാധ്യമത്തില്‍ അപകീര്ത്തപ്പെടുത്തിയെന്ന് കാണിച്ച് വി. ഭുവനചന്ദ്രന് സമര്‍പ്പിച്ച പരാതിയിലും സമൂഹ മാധ്യമത്തില്‍ കമന്റുകളോ പോസ്റ്റുകളോ ഇടുമ്പേള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കാണിച്ച് കര്‍ശന താക്കീത് നല്‍കിയിരുന്നു.
തുടര്‍ന്നാണ് മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ. ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് പോസ്റ്റിട്ടത്.
സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലില്‍ സീനിയറായ തന്നെ തഴഞ്ഞ് പ്രധാന സ്ഥാനങ്ങളില്‍ ഇ. ചന്ദ്രശേഖരന്റെ താത്പര്യപ്രകാരം നായര്‍ സമുദായാംഗങ്ങളെ നിയമിച്ചെന്നായിരുന്നു അന്നു പവിത്രന്റെ ആരോപണം.
ഇതേത്തുടര്‍ന്ന് അച്ചടക്കനടപടിയുടെ ഭാഗമായി പവിത്രനെ സര്‍വീസില്‍നിന്നു 2024 സെപ്റ്റംബര്‍ 18ന് സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി ലഘുശിക്ഷയായ സെന്‍ഷ്വര്‍ നല്കി നടപടി തീര്‍പ്പാക്കുകയും 2024 നവംബര്‍ ഏഴിന് സര്‍വീസില്‍ പുനഃപ്രവേശിക്കുകയും ചെയ്തിരുന്നു.
കൊച്ചി വിമാനത്താവളത്തിന് ബോംബ് ഭീഷണി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർഥനാഹാളിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
വിമാനത്താവള കമ്പനി പിആർഒയുടെ മെയിലിലാണു സന്ദേശമെത്തിയത്. തുടർന്ന് സിഐഎസ്എഫും പോലീസും അടിയന്തര പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.
ഭീഷണിസന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലായി രണ്ടു തവണ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി എത്തിയിരുന്നു.
ട്യൂഷൻ സെന്ററുകൾക്ക് നിയന്ത്രണം പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ട്യൂഷൻ സെന്ററുകളുടെ എണ്ണം നിയന്ത്രിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
കുട്ടികൾക്ക് വിനോദത്തിനും പത്രം വായിക്കാനും സമയം ലഭിക്കുന്നില്ല. ചില രക്ഷിതാക്കൾക്ക് കുട്ടികളെ ട്യൂഷന് വിട്ടേ മതിയാകൂ. ഇതിൽ മാറ്റം വേണം.
സ്കൂൾ സമയക്രമീകരണത്തെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടില്ല. പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കണമെന്നും പരാതി ലഭിച്ചാൽ ചർച്ചയ്ക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.
മാസപ്പടി: ഹര്ജിക്കാരന് എതിര് സത്യവാങ്മൂലം നല്കി
കൊച്ചി: മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ അവ്യക്തവും വസ്തുതകള്‍ വളച്ചൊടിക്കുന്നതുമാണെന്നു ചൂണ്ടിക്കാട്ടി ഹര്ജിക്കാരന് എതിര് സത്യവാങ്മൂലം നല്കി.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ഹര്‍ജിക്കാരനായ മാധ്യമപ്രവര്ത്തകന് എം.ആര്. അജയന് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
15ാം പ്രതിയായ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സിനു നല്‍കാത്ത സേവനത്തിന് സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്ന് ഇന്‍കം ടാക്സ് സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, അങ്ങനെയല്ലെന്നു സ്ഥാപിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. വ്യക്തിപരമായ ആരോപണങ്ങള്‍ക്കു മറുപടി നല്കാന് സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെങ്കിലും അഴിമതിയുടെ കാര്യത്തില്‍ വിശദീകരണം നല്കാന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
പൊതുതാത്പര്യമോ അഴിമതിയോ പോലുള്ള ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുവാദമില്ലാതെതന്നെ ഹൈക്കോടതിക്ക് സിബിഐ അന്വേഷണത്തിനു നിര്‍ദേശിക്കാമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും ഹര്ജിക്കാരന് കോടതിയെ അറിയിച്ചു.
പത്തു ശതമാനം മാർജിനൽ സീറ്റ് വർധന: ഉത്തരവിറങ്ങി
തിരുവനന്തപുരം: അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്ക് 10 ശതമാനം മാർജിനൽ സീറ്റ് അനുവദിക്കാൻ അനുമതി നൽകി ഉത്തരവിറങ്ങി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാൽ മലപ്പുറം ജില്ലയ്ക്ക് ഉത്തരവ് ബാധകമാകില്ല.
അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പത്ത് ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
പാലുകാച്ചൽ നടക്കേണ്ടിയിരുന്ന വീട്ടുമുറ്റത്തുയർന്നത് മരണപ്പന്തൽ
താൻ വൈകാതെ മടങ്ങിയെത്തുമെന്നും തുടർന്ന് ഇവിടെ ഉണ്ടാകുമെന്നും പറഞ്ഞിറങ്ങിയ രഞ്ജിതയുടെ മടക്കം ഒരു നാടിന്റെ ദുഃഖമായി മാറുന്നു.
പത്തനംതിട്ട പുല്ലാട് കുറുങ്ങഴക്കാവിലെ കൊഞ്ഞോൺ വീടിന്റെ മുറ്റത്ത് ഇന്നലെ ഒരു പന്തൽ ഉയർന്നത് രഞ്ജിതയുടെ അന്ത്യയാത്രയ്ക്കു വേണ്ടിയായിരുന്നു. ഒരുമാസംകൂടി കഴിയുന്പോൾ ആ മുറ്റത്ത് പുതിയ വീടിന്റെ പാലുകാച്ചലിനു പന്തൽ ഇടേണ്ടതായിരുന്നു.
ഓണത്തിനു മുന്‍പായി പുതിയ വീടിന്റെ പാലുകാച്ചൽ നടത്തണമെന്നായിരുന്നു രഞ്ജിതയുടെ ആഗ്രഹം. ജൂലൈയിൽ പണികൾ പൂർത്തീകരിച്ചാൽ ചിങ്ങത്തിൽ കയറിത്താമസം നടത്താമെന്നും കരുതി. അമ്മയെയും മക്കളെയും പുതിയ വീട്ടിലേക്കു മാറ്റാൻ രഞ്ജിതയ്ക്ക് തിടുക്കമേറെയായിരുന്നു.
വിദേശജോലി മതിയാക്കി പുതിയ വീട്ടിൽ താമസിക്കാൻ താനുമുണ്ടാകുമെന്ന് അമ്മയ്ക്കും മക്കൾക്കും ഉറപ്പുനൽകിയാണ് മടങ്ങിയത്. ജില്ലാ ആശുപത്രിയിൽ അവധിക്കുള്ള അപേക്ഷയിലെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനെത്തിയപ്പോൾ വൈകാതെ താൻ തിരികെ ജോലിയിൽ പ്രവേശിക്കുമെന്ന് ആശുപത്രി സൂപ്രണ്ടിനോടും പറഞ്ഞിരുന്നു.
ആദ്യം ഒമാനിൽ ജോലിയിലായിരുന്ന രഞ്ജിത പിന്നീട് മസ്കറ്റിലേക്കു പോയി. അവിടെ മക്കളെയും ഒപ്പം കൂട്ടിയിരുന്നു. കുട്ടികൾ ഒരുവർഷം മുന്‍പുവരെ അവിടെയാണ് പഠിച്ചത്. യുകെയിൽ ജോലി ലഭിച്ചതോടെയാണ് നാട്ടിൽ മടങ്ങിയെത്തി മകൻ ഇന്ദുചൂഡനെ പുല്ലാട് എസ്വി ഹൈസ്കൂളിലും മകൾ ഇതികയെ ഇരവിപേരൂർ ഒഇഎം സ്കൂളിലും ചേർത്തത്.
മക്കളെ ഏറെ സ്നേഹിച്ചിരുന്ന രഞ്ജിത ഇവരുടെ പഠനകാര്യങ്ങൾക്കായി ലണ്ടനിൽനിന്നുപോലും അധ്യാപകരെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. അമ്മയ്ക്കും മക്കൾക്കും ഒരു കുറവും വരുത്തരുതെന്ന ചിന്തയിൽ വേണ്ട ക്രമീകരണങ്ങൾ ഇത്തവണയും ലണ്ടനിലേക്കുള്ള മടക്കയാത്രയ്ക്കു മുന്‍പു ചെയ്തിരുന്നു.
രഞ്ജിതയുടെ മരണവിവരം അറിഞ്ഞു സഹപ്രവർത്തകരായിരുന്നവരും സഹപാഠികളും കണ്ണീരോടെയാണ് ഇന്നലെ പുല്ലാട്ടെ വീട്ടിലെത്തിയത്. ഗൾഫിലായിരുന്ന സമയത്ത് അവിടെ സഹപ്രവർത്തകർക്കിടയിലും മറ്റു മലയാളികളുമായും രഞ്ജിതയ്ക്കു നല്ല ബന്ധങ്ങളായിരുന്നു.
അവരുമായുള്ള സ്നേഹബന്ധത്തിന്റെ സ്മരണകൾ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. പന്തളത്തെ നഴ്സിംഗ് പഠനകാലത്തെ സുഹൃത്തുക്കളും ഏറെ ദുഃഖത്തോടെയാണ് സ്മരണകൾ പങ്കുവച്ചിരിക്കുന്നത്.
അമ്മ എന്നുവരും?; സങ്കടക്കടലായി കുറുങ്ങഴ കൊഞ്ഞോൺ വീട്
കോഴഞ്ചേരി: പുല്ലാട് കുറുങ്ങഴ കൊഞ്ഞോൺ വീടിന്റെ എല്ലാമെല്ലാമായിരുന്ന രഞ്ജിതയുടെ വേർപാട് ഉൾക്കൊള്ളാൻ ആർക്കുമാകുന്നില്ല.
തങ്ങളുടെ അമ്മ എന്നുവരും എന്നു ചോദിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞ രണ്ട് പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ഇന്നലെ ഉച്ചയോടെ ആ വീട്ടിലേക്കെത്തിയ മന്ത്രി വീണാ ജോർജ് പതറി. രഞ്ജിതയുടെ മകൾ ഇതികയാണ് മന്ത്രിയുടെ അടുക്കലേക്ക് ആദ്യമെത്തിയത്.
അമ്മയെ കാണണമെന്നു പറഞ്ഞെത്തിയ ഇതികയെ വീണാ ജോർജ് ചേർത്തുപിടിച്ചു. തൊട്ടടുത്തെത്തിയ മകൻ ഇന്ദുചൂഡന്റെ സങ്കടം കണ്ട് മന്ത്രിക്കും കരച്ചിൽ അടക്കനായില്ല. മുറിയിലേക്കു കയറിയപ്പോൾ തങ്ങള്‍ക്കിനി ആരുമില്ല എന്നു പറഞ്ഞ രഞ്ജിതയുടെ അമ്മ തുളസി അലമുറയിട്ടതോടെ വീട് സങ്കടക്കടലായി.
സമാനമായ സാഹചര്യമാണ് ഇന്നലെ പകൽ മുഴുവൻ ഈ വട്ടിൽ നിലനിന്നത്. ആശ്വാസവുമായെത്തിയ സഭാധ്യക്ഷന്മാർ അടക്കം കുടുംബത്തിന്റെ സങ്കടത്തിനു മുന്പിൽ പിടിച്ചു നിൽക്കാനാകാതെ കണ്ണീരു തൂകി.
അക്ഷരാർഥത്തിൽ ഭൂമിയിലെ മാലാഖയായി ഓടി നടന്ന രഞ്ജിതയുടെ വേർപാട് ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത് ബന്ധുക്കളെ മാത്രമല്ല, വിവിധയിടങ്ങളിലായി ഇവർക്കൊപ്പം ജോലി ചെയ്തവർ, നാട്ടുകാർ, സഹപാഠികൾ ഇവരെല്ലാം കണ്ണീരോടെ കുറുങ്ങഴയിലെ വീട്ടിലേക്കെത്തുന്നുണ്ട്.
ബുധനാഴ്ച വൈകുന്നേരം ലണ്ടനിലേക്കുള്ള മടക്കയാത്രയ്ക്കു മുമ്പ് സമീപവാസികളോടും പുതിയ വീടിന്റെ നിര്‍മാണസ്ഥലത്തെ തൊഴിലാളികളോടുമെല്ലാം യാത്ര പറഞ്ഞാണ് മടങ്ങിയത്. താമസിയാതെ തിരികെ വരുമെന്നും പിന്നീടു നാട്ടില്‍ തന്നെയുണ്ടാകുമെന്നും രഞ്ജിത പറഞ്ഞിരുന്നത് സമീപവാസികൾ ഓർക്കുന്നു.
ബന്ധുക്കൾ അഹമ്മദാബാദിലേക്ക്
കോഴഞ്ചേരി: വിമാനാപകടത്തിൽ മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ആർ. നായരുടെ മൃതദേഹം തിരിച്ചറിയുന്നതിനായി സഹോദരനും ബന്ധുവും അഹമ്മദാബാദിലേക്ക് തിരിച്ചു.
വേണ്ടിവന്നാൽ ഡിഎന്‍എ സാന്പിൾ നൽകുന്നതിന് അടുത്ത ബന്ധു എത്തണമെന്ന് ഗുജറാത്ത് സർക്കാരും സിവിൽ ഏവിയേഷൻ മന്ത്രാലയവും സംസ്ഥാന സർക്കാർ മുഖേന കുടുംബത്തെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് രഞ്ജിതയുടെ സഹോദരൻ രതീഷ് ജി. നായരും ബന്ധു ഉണ്ണിക്കൃഷ്ണനും ഇന്നലെ രാത്രി നെടുന്പാശേരിയിൽനിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 6.50ന് രതീഷും ബന്ധുവും അഹമ്മദാബാദിലെത്തും.
യഥാർഥ കാരണം കണ്ടെത്തണമെന്ന് എം.എ. ബേബി
തൃശൂർ: അഹമ്മദാബാദ് വിമാനാപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
കേന്ദ്രസർക്കാർ ഫലപ്രദമായ അന്വേഷണം നടത്തണം. കേന്ദ്രസർക്കാർ ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല. അത് വൈകാതെ ഉണ്ടാവണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ദുരന്തകാരണങ്ങൾ വിലയിരുത്തി വിദഗ്ധര്‍
കൊച്ചി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ, ലഭ്യമായ അവസാന ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ അപകടം ക്ഷണിച്ചുവരുത്തുന്ന മൂന്നു കാര്യങ്ങളാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ പ്രധാനമായും വിലയിരുത്തുന്നത്.
200-400 അടി ഉയരത്തിലെത്തുമ്പോഴേക്കും ചക്രങ്ങള്‍ മുകളിലേക്കുയര്‍ത്തുകയാണ് പതിവ്. എന്നാല്‍ ഇവിടെ അറുനൂറായിട്ടും പൈലറ്റുമാര്‍ ചക്രങ്ങള്‍ മുകളിലേക്ക് ഉയര്‍ത്തിയില്ല. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ ഷാജി കരുണാകരന് പറയുന്നത്, ലാന്‍ഡിംഗ് ഗിയര്‍ ചലിപ്പിക്കുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറോ അല്ലെങ്കില്‍ വിമാനത്തിന്റെ കുഴപ്പം തിരിച്ചറിഞ്ഞ്, തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചതാകാനുള്ള സാധ്യതയോ ആണെന്നാണ്. പക്ഷികളുടെ സാന്നിധ്യവും തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറയുന്നു.
ടേക്ക് ഓഫ് ചെയ്യുമ്പോഴും പറന്നുകയറുമ്പോഴും ചിറകിനു പിന്നിലെ പാളികള്‍ (ഫ്ളാപ്പുകള്) താഴ്ത്തി വയ്ക്കുന്നത് വിമാനത്തിന് മുകളിലേക്ക് കൂടുതല്‍ തള്ളല്‍ കിട്ടാനാണ്. ഈ ലിഫ്റ്റ് കുറഞ്ഞാല്‍ രണ്ടു കാര്യങ്ങളും നടക്കില്ല. എന്നാല്‍, അഹമ്മദാബാദ് വിമാനത്താവളത്തിലെ 3480 മീറ്റര്‍ നീളമുള്ള റണ്‍വേയിലെ വെറും 1900 മീറ്ററില്‍ താഴെ ദൂരം മാത്രം ഉപയോഗിച്ച് പറന്നുയര്‍ന്ന ഈ വിമാനത്തിലെ ഫ്ളാപ്പുകള് ഉയരാനുള്ള ഓട്ടത്തില്‍ താഴ്ന്നുതന്നെയിരുന്നു.
ഉയര്‍ന്നുകഴിഞ്ഞ്, ഉയരം ഏകദേശം 1000 അടിയാകുമ്പോഴാണ് (അതായത് വിമാനത്തിന് നല്ലവേഗം കിട്ടിയശേഷം) ഫ്ളാപ്പുകള് നേരെയാക്കുക. അപകടസമയം വിമാനം 625 അടി ഉയരത്തിലായിരുന്നു. 200-400 അടിയില്‍ മുകളിലേക്കു വലിച്ചു കയറ്റിക്കഴിഞ്ഞിരിക്കേണ്ട ചക്രങ്ങള്‍ അപ്പോഴും താഴ്ന്നാണ് ഇരുന്നത്.
അപകടം സംബന്ധിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കാരണം പറയാനാകില്ല. ഈ കാരണങ്ങള്‍ സാധ്യത മാത്രമാണ്. ബാക്കിയുള്ളവ അന്വേഷണത്തില്‍ തെളിയേണ്ടതാണെന്നും ഷാജി കരുണാകരന് പ്രതികരിച്ചു.
ബിഷപ്സ് ഹൗസിൽ സഹായം സ്വീകരിച്ചിട്ട് വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ചു
കണ്ണൂർ: കണ്ണൂർ ബിഷപ്സ് ഹൗസിൽ ധനസഹായം ചോദിച്ചെത്തിയയാൾ പ്രൊക്യൂറേറ്റർ ഫാ. ജോർജ് പൈനാടത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചു.
ഇന്നലെ രാവിലെ 11.15നാണു സംഭവം. അക്രമം നടത്തിയ കണ്ണൂർ സ്വദേശിയായ മുഹമ്മദ് മുസ്തഫ എന്ന സേവ്യർ കുഞ്ഞുമോനെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മേലെചൊവ്വ ബിഷപ്സ് ഹൗസിൽ എത്തിയ മുഹമ്മദ് മുസ്തഫ ബിഷപ്പിനെ കണ്ട് ധനസഹായം അഭ്യർഥിക്കുകയും ബിഷപ്പിന്റെ നിർദേശപ്രകാരം പ്രൊക്യൂറേറ്ററുടെ ഓഫീസിലെത്തി സഹായം വാങ്ങുകയും ചെയ്തു.
എന്നാൽ, ധനസഹായം കുറഞ്ഞു പോയി എന്നുപറഞ്ഞ് കറിക്കത്തികൊണ്ട് ഫാ. ജോർജ് പൈനാടത്തിനെ കുത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ബഹളം കേട്ട് മറ്റുള്ളവർ പെട്ടെന്നെത്തി അക്രമിയെ കീഴ്പ്പെടുത്തി.
വലതുകൈക്കും വയറിനും കുത്തേറ്റ ഫാ. പൈനാടത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
ഇസ്രയേൽ തെമ്മാടിരാഷ്ട്രം; ആക്രമണം ലോകസമാധാനത്തിനു ഭീഷണി: മുഖ്യമന്ത്രി
തൃശൂർ: ഇറാനെതിരായ ഇസ്രേലി ആക്രമണം ലോകസമാധാനത്തിനു ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്യന്തം സ്ഫോടനാത്മകമായ വിവരങ്ങളാണു പുറത്തുവരുന്നത്. ഇറാനു നേരേയുണ്ടായ ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ല.
പണ്ടേ ലോക തെമ്മാടിയായിട്ടുള്ള രാഷ്ട്രമാണ് ഇസ്രയേൽ. ലോകത്ത് സാധാരണഗതിയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്ന നിലപാടാണ് ഇസ്രയേലിന്. അവരുടെ നടപടി ലോകസമാധാനത്തിനു ഭീഷണിയാണ്.
അമേരിക്കയുടെ പിന്തുണയിൽ എന്തുമാകാം എന്ന ധിക്കാരപരമായ സമീപനമാണ് അവർ പുലർത്തുന്നത്. സമാധാനകാംക്ഷികളായ എല്ലാവരും ഈ ആക്രമണത്തെ എതിർക്കാനും അപലപിക്കാനും തയാറാകണമെന്ന് മുഖ്യമന്ത്രി തൃശൂരിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ വിശദമായ പരിശോധന വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിദാരുണ സംഭവമെന്നും ദുരന്തകാരണം കണ്ടെത്തി തുടർനടപടികൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ രോഗി മരിച്ചു
ചാലക്കുടി: ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയശേഷം ഗുരുതരാവസ്ഥയിലായ രോഗി മരിച്ചു. കുറ്റിച്ചിറ വയലാത്ര വാവത്താൻ സിദ്ധാർത്ഥന്റെ മകൻ സിനീഷ് (33) ആണ് മരിച്ചത്.
ഹെർണിയയ്ക്കുള്ള ശസ്ത്രക്രിയയ്ക്കാണ് സിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അനസ്തേഷ്യ നൽകിയതോടെ അലർജി അനുഭവപ്പെട്ടു. തുടർന്ന് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ടായി.
ഉടൻ ഇവിടെനിന്ന് സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. പോലീസ് കേസെടുത്തിട്ടുണ്ട്.
വ്യാജ മയക്കുമരുന്നു കേസ്: ഷീലയുടെ ബന്ധു ലിവിയ ജോസ് മുംബൈയിൽ പിടിയിൽ
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നുകേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ.
ഷീലയുടെ മരുമകളുടെ സഹോദരിയാണു ലിവിയ. ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ.
ഷീലയുടെ ഇറ്റലിയാത്ര മുടക്കാനായി ലഹരിക്കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്കു കടന്നു. ലിവിയയെ ഇന്ന് കേരളത്തിൽ എത്തിക്കുമെന്നു പോലീസ് അറിയിച്ചു.
2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാന്പുകളെന്നു സംശയിക്കുന്ന വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു.
എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
ഷീല സണ്ണിയും മരുമകളുമായി കുടുംബതർക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാൻ ലിവിയയുടെ സുഹൃത്തായ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂർ സ്വദേശി എം.എൻ. നാരായണദാസിനെ ബംഗളൂരുവിൽനിന്ന് നേരത്തെ പിടികൂടിയിരുന്നു.
ഷീലയെ കുടുക്കാനുപയോഗിച്ച വ്യാജ ലഹരി സ്റ്റാംപ് വാങ്ങിയതും അത് ഷീലയുടെ സ്കൂട്ടറിൽ വച്ചതും ലിവിയയാണെന്ന് നാരായണദാസ് മൊഴി നൽകിയിട്ടുണ്ട്.
ജന്മദിനത്തിൽ യുവതി കുഴഞ്ഞുവീണു മരിച്ചു
ചിറ്റൂർ (പാലക്കാട്): പൊൽപ്പുള്ളിയിൽ പിറന്നാൾദിനത്തിൽ യുവതി കുഴഞ്ഞുവീണു മരിച്ചത് വീട്ടുകാർക്കും സമീപവാസികൾക്കും താങ്ങാനാവാത്ത നൊമ്പരമായി.
വേർകോലി ചിറവട്ടം രാജന്റെ മകൾ ശ്രേയ (18)യാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് ജന്മദിനാഘോഷം നടത്താനിരിക്കേ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡ്യൂട്ടി ഡോക്ടർ അറിയിച്ചു.
പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് അപേക്ഷനൽകി കാത്തിരിക്കുകയായിരുന്നു ശ്രേയ.
ക്ലാസ് തുടങ്ങേണ്ട സമയത്ത് പ്രവേശനപരീക്ഷ; വിദ്യാർഥികളെ ആശങ്കയിലാക്കി സാങ്കേതിക സർവകലാശാല
തിരുവനന്തപുരം: കോളജുകളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കേണ്ട സമയത്ത് പ്രവേശനത്തിന് ഏകജാലക പ്രവേശനപരീക്ഷ പ്രഖ്യാപിച്ച് സാങ്കേതിക സർവകലാശാല. ഈ തീരുമാനം വിദ്യാർഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സാധാരണയിൽനിന്നു വ്യത്യസ്തമായി സാങ്കേതിക സർവകലാശാലയുടെ കീഴിൽ വരുന്ന ബിസിഎ, ബിബിഎ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ ഇക്കൊല്ലം മുതൽ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി മുഖേന എൻട്രൻസ് പരീക്ഷ നടത്താനാണ് സർവകലാശാലയുടെ തീരുമാനം. ഇതു സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തു വന്നു.
പ്ലസ്ടു ഫലം വന്ന് ഒരു മാസത്തോളം കഴിഞ്ഞതിനു ശേഷമാണ് ഇത്തരമൊരു ഏകജാലക പ്രവേശന തീരുമാനം. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ, നിലവിൽ ഏകജാലക പ്രവേശന പരീക്ഷ ഇല്ലാതിരുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്താൻ തീരുമാനിച്ച സർവകലാശാലയുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
2025-26 അധ്യയനവർഷത്തെ ബിസിഎ, ബിബിഎ പ്രവേശനം, പ്രവേശനപരീക്ഷയുടെ റാങ്ക് അടിസ്ഥാനമാക്കി മാത്രം ആയിരിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. എംജി, കേരള തുടങ്ങിയ സർവകലാശാലകളിൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം ഏറെക്കുറെ പൂർത്തിയായി.
സ്വയംഭരണ സമിതികളുള്ള കോളജുകളിലും കേരളത്തിന് പുറത്തുള്ള കോളജുകളിലും ഡിഗ്രി പ്രവേശനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മിക്ക കോളജുകളും ക്ലാസുകൾ തുടങ്ങാനിരിക്കെ സാങ്കേതിക സർവകലാശാലയുടെ തീരുമാനം വിദ്യാർഥികളെ ആശങ്കയിലാഴ്ത്തി.
പ്രവേശനപരീക്ഷയുടെ വിജ്ഞാപനം 2024-25 അധ്യയനവർഷത്തെ പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഉടൻ നടത്തേണ്ടതായിരുന്നു. കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ നൽകാൻ ചുരുങ്ങിയ സമയം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ മാത്രമാണ് നൽകപ്പെട്ടിരിക്കുന്നത് എന്നതും വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നമാണ്.
വൈകിയ വേളയിൽ ഇതുവരെ പിന്തുടർന്നു വന്ന രീതിയിൽ ഈ അധ്യയനവർഷത്തെ പ്രവേശന നടപടികൾ നടത്തുകയും അടുത്ത വർഷം മുതൽ മുന്നൊരുക്കത്തോടെ പ്രവേശനപരീക്ഷ നടത്തുകയുമാണു വേണ്ടതെന്നാണ് പൊതുവേയുള്ള അഭിപ്രായം.
അട്ടപ്പാടി ഭൂമിതട്ടിപ്പ് : വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: അട്ടപ്പാടിയിലെ ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സർക്കാർ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് പകരം ഉപയോഗശൂന്യമായ ഭൂമി നൽകിയെന്ന പരാതി വിജിലൻസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ഡിവൈഎസ്പി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രാഥമികമായ അന്വേഷണം നടത്തണം. അന്വേഷണത്തിൽ അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യം കണ്ടെത്തിയാൽ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകി.
പത്ത് പട്ടികജാതി കുടുംബങ്ങൾക്ക് തീറാധാരപ്രകാരം അനുവദിച്ച് നൽകിയ സ്ഥലം സർവേ നടത്തി അളന്നുതിരിച്ച് ഉടമസ്ഥർക്ക് യഥാസമയം നൽകുന്നതിൽ പട്ടികജാതി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുള്ളതായി ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
നൽകിയ ഭൂമി ഉപയോഗശൂന്യമാണെങ്കിൽ ഉപയോഗയോഗ്യമായ ഭൂമി നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്.
അഗളി ഭൂതിവഴി ഭൂപതി നിവാസിൽ ഭൂപതിക്ക് അനുവദിച്ച സ്ഥലം കുഴിയായതിനാൽ വേണ്ടെന്നു പറഞ്ഞ സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിനുശേഷം പകരം ഭൂമി കണ്ടെത്തി ആറു മാസത്തിനകം നൽകണമെന്ന് കമ്മീഷൻ പാലക്കാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
കപ്പൽ അപകടം: ക്യാപ്റ്റനും ജീവനക്കാര്‍ക്കും കോവിഡ്; കേസില്‍ തുടര്‍നടപടികള്‍ വൈകും
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ 3യുടെ ക്യാപ്റ്റനും മറ്റ് ചില ജീവനക്കാര്‍ക്കും കോവിഡ് പിടിപെട്ടതോടെ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ വൈകുന്നു. കോവിഡ് ബാധിതരായ ഇവര്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.
കേസിലെ രണ്ടും മൂന്നും പ്രതികളായ ക്യാപ്റ്റനിൽനിന്നും ജീവനക്കാരില്‍നിന്നും മൊഴി രേഖപ്പെടുത്താനിരിക്കെയാണ് ഇവര്‍ അസുഖബാധിതരാണെന്നു കണ്ടെത്തിയത്. കേസെടുത്ത കാര്യം പോലീസ് കപ്പല്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, മുങ്ങിയ കപ്പലില്‍നിന്ന് വൊയേജ് ഡാറ്റാ റിക്കാര്‍ഡര്‍ (വിഡിആര്‍) എത്രയും വേഗം വീണ്ടെടുക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍ദേശം നല്കി. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും.
24 മണിക്കൂറിനകം ഇന്ധനം നീക്കുന്ന പ്രവൃത്തി മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും ഡിജിഎസ് കൈമാറിയിട്ടുണ്ട്. കപ്പലിന്റെ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്.
എംഎസ്സി എല്‍സ 3യുടെ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയാണ് കേസിലെ ഒന്നാം പ്രതി. അലക്ഷ്യമായി കപ്പലോടിക്കൽ, കപ്പല്‍പ്പാതയില്‍ തടസവും അപകടവും ഉണ്ടാക്കൽ, അശ്രദ്ധമായി വിഷവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കോസ്റ്റല്‍ പോലീസ് കേസെടുത്തിട്ടുള്ളത്.
ബാങ്ക് ജീവനക്കാരിൽനിന്ന് 40 ലക്ഷം തട്ടിയ കേസ് പ്രതി പിടിയിൽ; പണം കണ്ടെത്താനായില്ല
കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽനിന്നു പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ പിടികൂടി.
40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതി പള്ളിപ്പുറം മക്കാലിക്കല്‍ ഷിബിന്‍ലാല്‍ (37)ആണ് ഇന്നലെ പുലര്‍ച്ചെ തൃശൂരില്‍നിന്നും കോഴിക്കോട്ടേക്ക് ബസില്‍ വരുന്ന വഴി കാലിക്കട്ട് യൂണിവേഴ്സിറ്റി പരിസരത്തുനിന്ന് പിടിയിലായത്. ബസ് തടഞ്ഞുനിര്‍ത്തി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഷിബിൻ ലാലിനെക്കുറിച്ചുള്ള വിവരം പോലീസിനു ലഭിച്ചത്. ഇയാളെ വിശദമായി ചോദ്യംചെയ്തപ്പോള്‍ 40 ലക്ഷം പാലക്കാട് സ്വദേശിക്കു കൈമാറിയെന്നാണ് പറഞ്ഞത്.
തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് പ്രതിയെയുംകൊണ്ട് പാലക്കാട്ടേക്ക് പോയി തെളിവെടുത്തു. രാത്രി വൈകി കോഴിക്കോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മോഷണം പോയ 40 ലക്ഷം കണ്ടെത്താൻ സാധിച്ചിട്ടില്ല.
പിടികൂടുന്ന സമയത്ത് അമ്പതിനായിരം രൂപയായിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. പ്രതിക്ക് പുറത്തുനിന്നുള്ളവരുടെ ഉള്‍പ്പെടെ സഹായം ലഭിച്ചോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
പരസ്പരവിരുദ്ധമായ മറുപടികളാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ നല്‍കുന്നതെന്നാണ് പോലീസ് പറയുന്നത്.
പന്തീരാങ്കാവ്- മണക്കടവ് റോഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിന് മുന്നിലായിരുന്നു സംഭവം.
അക്ഷയ ഫിനാൻസിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽനിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്തത്.
ഇസാഫ് ബാങ്ക് ജീവനക്കാരായ എട്ടുപേരാണ് ഈ പണത്തിന് സുരക്ഷയൊരുക്കാൻ കാറിലും ഓട്ടോയിലുമായി ഷിബിനൊപ്പം വന്നത്. പണം തട്ടിയെടുത്തശേഷം ഷിബിന്‍ലാല്‍ സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു.
അഹമ്മദാബാദ് വിമാനദുരന്തം; കെസിബിസി അനുശോചിച്ചു
കൊച്ചി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കേരള കത്തോലിക്കാ സഭ അനുശോചനവും അഗാധമായ ദുഃഖവും രേഖപ്പെടുത്തുന്നതായി കെസിബിസി പത്രക്കുറിപ്പിൽ അറിയിച്ചു.
മരിച്ചവരുടെ ബന്ധുമിത്രാദികളുടെയും പരിക്കേറ്റവരുടെയും രാജ്യം മുഴുവന്റെയും വേദനയില്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു. ഈ ഘട്ടത്തില്‍ തീവ്രമായ വേദനയിലൂടെ കടന്നുപോകുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവിധ മേഖലകളില്‍ പ്രവര്‍ത്തനനിരതരായിരിക്കുകയും ചെയ്യുന്നവരെ പ്രാര്‍ഥനയിലൂടെ ശക്തിപ്പെടുത്താന്‍ നമുക്കു കടമയുണ്ട്. മരിച്ചവരുടെ ആത്മശാന്തിക്കായും നമുക്കു പ്രാര്‍ഥിക്കാം.
പ്രവര്‍ത്തനനിരതമായിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പിന്തുണ അറിയിക്കുന്നു. ഇതുപോലുള്ള മഹാദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതായും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. തോമസ് തറയില്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം; ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 21 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷന് പരാതി സമർപ്പിച്ചിട്ടുള്ളവർക്കുള്ള ഹിയറിംഗ് 21ന് ആരംഭിക്കും.
സംസ്ഥാനത്തെ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഹിയറിംഗ് നടക്കുക. ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് ഹിയറിംഗിൽ വിളിക്കുക.
131 ബ്ലോക്ക് പഞ്ചായത്തുകളിലായി ആകെ 782 പരാതികളാണ് ലഭിച്ചത്. 21 ബ്ലോക്ക് പഞ്ചായത്തുകളിൽനിന്നു പരാതികൾ ലഭിച്ചില്ല. ചിറയിൻകീഴ്, അഞ്ചൽ, ഇത്തിക്കര, ചടയമംഗലം, ചവറ, മുഖത്തല, മല്ലപ്പള്ളി, അന്പലപ്പുഴ, കഞ്ഞിക്കുഴി, തൈക്കാട്ടുശേരി, മാവേലിക്കര, മുതുകുളം, ഏറ്റുമാനൂർ, വാഴൂർ, അടിമാലി, വടവുകോട്, വൈപ്പിൻ, ചേർപ്പ്, നിലന്പൂർ, പാനൂർ, നീലേശ്വരം എന്നിവിടങ്ങളിലാണ് പരാതികളില്ലാത്തത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പരാതികൾ തിരുവനന്തപുരം തൈക്കാട് പിഡബ്ള്യുഡി റെസ്റ്റ് ഹൗസിൽ 21ന് രാവിലെ ഒൻപതുമുതൽ നേരിൽ കേൾക്കും.
എറണാകുളം, ആലപ്പുഴ, തൃശൂർ, ഇടുക്കി, പാലക്കാട്, കോട്ടയം ജില്ലകളിലുള്ളർക്കുള്ള ഹിയറിംഗ് 23ന് രാവിലെ ഒൻപത് മുതൽ എറണാകുളം ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിലും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട്, മലപ്പുറം ജില്ലകളിലെ പരാതിക്കാരെ 24ന് രാവിലെ ഒൻപത് മുതൽ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിലും കമ്മീഷൻ നേരിൽ കേൾക്കും.
ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാരിൽനിന്നും 5,000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 2025ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവരും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വമുള്ളവരും കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ പ്രസ്തുത ആനുകൂല്യം ലഭിക്കാത്തവരും ആയിരിക്കണം.
അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം കോർപറേഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് ഓൺലൈനിൽ സമർപ്പിക്കണം.
അവസാന തീയതി ജൂലൈ 10 വൈകുന്നേരം അഞ്ചുവരെ. അപേക്ഷാ ഫോറം www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ. വിവരങ്ങൾക്ക്: 0471 2347768.
യുവതിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും പിഴയും
കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
തൃശൂര്‍ അന്നമനട നമ്പ്യാര്‍മഠം സാരംഗി വീട്ടില്‍ ശ്രീഹരിയെ (29) ആണ് കോടതി ശിക്ഷിച്ചത്. എറണാകുളം അഡീഷണന്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.പ്രഭാകരനാണ് ശിക്ഷ വിധിച്ചത്.
പഠിക്കാനെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്കു വിളിച്ചുവരുത്തി ഉപദ്രവിച്ചെന്നാണ് കേസ്. 2019 ഓഗസ്റ്റ് 16നാണ് കേസിനാസ്പദമായ സംഭവം. ബിടെക് പഠനത്തിനിടെയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്.
പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് കേസില്പ്പെടുത്തിയതെന്നുള്ള പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ.ബിന്ദു ഹാജരായി.
വിവാഹമണ്ഡപങ്ങളിലും ഹില്‍ സ്റ്റേഷനുകളിലും ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ക്കടക്കം നിരോധനം
കൊച്ചി: ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികള്‍ക്കടക്കം ഹില്‍ സ്റ്റേഷനുകളിലും വിവാഹമണ്ഡപങ്ങളിലും മറ്റിടങ്ങളിലും നിരോധനം കര്‍ശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ്, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്.
സര്‍ക്കാർ പരിപാടികളിലടക്കം അര ലിറ്ററില്‍ താഴെയുള്ള കുടിവെള്ളക്കുപ്പികള്‍ കുമിഞ്ഞു കൂടുന്നതിനെ കോടതി ഗൗരവമേറിയ പ്രശ്നമായാണ് കാണുന്നത്. ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് എഗ്രിമെന്റില്‍ നിബന്ധനകള്‍ വയ്ക്കണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.
നിരോധനം സംബന്ധിച്ചും അത് കര്‍ശനമായി നടപ്പാക്കുന്നതു സംബന്ധിച്ചും തിങ്കളാഴ്ചയ്ക്കകം ചര്‍ച്ചചെയ്ത് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും അമിക്കസ് ക്യൂറിയോടും കോടതി നിര്‍ദേശിച്ചു.
ജലാശയങ്ങളിലേക്കും മറ്റും മദ്യക്കുപ്പികളും വ്യാപകമായി വലിച്ചെറിയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കാലിക്കുപ്പികള്‍ ചെറിയ നിരക്കില്‍ സംഭരിച്ച് റീസൈക്കിള്‍ ചെയ്യാന്‍ ബിവറേജസ് കോര്പറേഷന് പദ്ധതി തയാറാക്കുന്നത് ഉചിതമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
ചൗക്കീദാര്മാര്ക്കായി പ്രത്യേക ഹാജര്‍ പുസ്തകം അന്വേഷണത്തിന്; ജില്ലാ പോലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ആലപ്പുഴ കളക്ടറേറ്റിലെ ചൗക്കീദാര്മാര്ക്കായി പ്രത്യേക ഹാജര്‍ പുസ്തകം ഏര്പ്പെടുത്തിയെന്നതു സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി.
കേസില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
അയിത്താചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി ചൗക്കീദാര്‍ ടി. രഞ്ജിത്താണ് ഹര്‍ജി നല്‍കിയത്. അന്വേഷണം തുടരുന്നതിനാല്‍ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാലാണ് പ്രത്യേക ഹാജര്‍ ബുക്ക് ഏര്‍പ്പെടുത്തിയതെന്നും ഇത് അയിത്താചരണമാണെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.
ആരോപണവിധേയയായ ഹുസൂര്‍ ശിരസ്തദാരും ജില്ല പോലീസ് കംപ്ലെയിന്റ് അഥോറിറ്റി സെക്രട്ടറിയുമായ പ്രീതാ പ്രതാപിനെയും കേസില്‍ എതിര്‍കക്ഷിയാക്കിയിരുന്നു. ആരോപണങ്ങള്‍ ശരിയല്ലെന്നു വാദിച്ച സര്‍ക്കാരും പ്രീതയും കേസ് അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു.
എസി റോഡിലെ വിള്ളല്‍: കെഎസ്ടിപി സാങ്കേതിക പരിശോധന തുടങ്ങി
ബെന്നി ചിറയില്‍
ചങ്ങനാശേരി: നവീനരീതിയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വിള്ളല്‍ കെഎസ്ടിപി നിയോഗിച്ച കണ്‍സള്‍ട്ടന്റ് പരിശോധിച്ചു തുടങ്ങി. കുട്ടനാടിന് അനുയോജ്യമായി റോഡ് നിര്‍മിക്കുമ്പോള്‍ പാലങ്ങളുടെ അപ്രോച്ച് അല്പം താഴുക പതിവാണെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു.
ഏതൊക്കെ പാലത്തിലും അപ്രോച്ച് റോഡിലുമാണ് വിള്ളലുണ്ടായിരിക്കുന്നതെന്നും അകല്‍ച്ച എത്രയാണെന്നും ഭാവിയിലിത് പാലങ്ങളെ എങ്ങനെ ബാധിക്കുമെന്നുമാണ് പരിശോധിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെഎസ്ടിപി അധികൃതര്‍ പറഞ്ഞു.
24.5 കിലോമീറ്റര്‍ എസി റോഡില്‍ 14 ചെറിയ പാലങ്ങളും നാല് വലിയ പാലങ്ങളും അഞ്ച് ഫ്ളൈ ഓവറുകളും മൂന്ന് കോസ്വേകളും ഉള്‍പ്പെടെ 26 പാലങ്ങളാണുള്ളത്. മാമ്പുഴക്കരി, നെടുമുടി പാലങ്ങള്‍ക്കും അപ്രോച്ചിനും ഇടയിലാണ് വിള്ളലുകള്‍ നേരിട്ടത്.
അറുപത് മീറ്ററോളം പൈലിംഗ് നടത്തിയാണ് പാലങ്ങളുടെ തൂണുകള്‍ ഉറപ്പിച്ചിരിക്കുന്നത്. അതിനാല്‍ പാലങ്ങള്‍ക്ക് യാതൊരു ബലക്കുറവും ഉണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
2018ലെ മഹാപ്രളയത്തില്‍ എസി റോഡും കുട്ടനാടും മുങ്ങിപ്പോയതിനെത്തുടര്‍ന്നാണ് റീബിൽഡ് കേരളയുടെ ഭാഗമായി ഈ റോഡിന്റെ നവീകരണത്തിന് പദ്ധതിയിട്ടത്. 2020ലാണ് നിര്‍മാണം ആരംഭിച്ചത്.
ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സഹകരണസംഘം ഏറ്റെടുത്ത നിര്‍മാണം അവസാനഘട്ടത്തിലാണ്. വെള്ളപ്പൊക്കം അതിജീവിക്കത്തക്കവിധം നിര്‍മിച്ച റോഡിന്റെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍പ്പോലും വെള്ളം കയറിയത് ആശങ്കയുളവാക്കുന്നു.
റേഷൻ കാർഡ് തരംമാറ്റം: തീയതി നീട്ടി
തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകൾ പിഎച്ച്എച്ച് വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 30ന് വൈകുന്നേരം അഞ്ചുവരെ ദീർഘിപ്പിച്ചു.
പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ, (ecitizen.civilsupplieskerala.gov.in) അക്ഷയ പോർട്ടൽ വഴിയോ അപേക്ഷ സമർപ്പിക്കാം.
തീപിടിച്ച ചരക്കുകപ്പല്‍ വലിച്ചു നീക്കുന്നത് പുനരാരംഭിച്ചു
കൊച്ചി: ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച എംവി വാന്‍ഹായി 503 ചരക്കു കപ്പലും ടഗ്ഗും തമ്മില്‍ വടംകെട്ടി ബന്ധിപ്പിച്ച് വലിച്ചു നീക്കുന്നത് നേവിയുടെ സഹായത്തോടെ പുനരാരംഭിച്ചു.
നാവികസേനയുടെ സീകിംഗ് ഹെലികോപ്റ്ററില്‍നിന്ന് ഇന്നലെ തൂങ്ങിയിറങ്ങിയ ദൗത്യസംഘാംഗങ്ങള്‍ കപ്പലിലെ കൊളുത്തില്‍ വടംകെട്ടി ഓഫ്ഷോര്‍ വാരിയര്‍ ടഗുമായി ബന്ധിപ്പിച്ചു.
എന്നാല്‍ കൂടുതല്‍ ദൂരത്തേക്ക് കപ്പലിനെ മാറ്റാനുള്ള ദൗത്യം കടല്‍ക്ഷോഭവും മഴയും മൂലം കാര്യമായി നടന്നില്ല. കേരള തീരത്തു നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇപ്പോള്‍ കപ്പലുള്ളത്.
യുദ്ധങ്ങളെ മോദി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു: എം.എ. ബേബി
തൃശൂർ: മുതലാളിത്ത സാന്പത്തികവ്യവസ്ഥ പ്രവർത്തിക്കുന്ന ഇന്ത്യക്കുള്ളിൽനിന്നാണു നവകേരളനിർമിതിക്കായി പരിശ്രമിക്കുന്നതെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
കേരളം അഭിമാനാർഹമായ നേട്ടങ്ങൾ പലതും സ്വന്തമാക്കിയെങ്കിലും കേന്ദ്രസർക്കാർ സാന്പത്തികമായി ഞെരുക്കുന്നതിനാൽ ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടില്ല.
മോദിയുടെ അന്‍പതുലക്ഷം കോടിയുടെ വാർഷിക ബജറ്റിൽ 25 ലക്ഷം കോടിയാണു സംസ്ഥാനങ്ങൾക്കു നീക്കിവച്ചത്. ഇതിൽ കേരളത്തിന് എത്ര കിട്ടിയെന്നു പരിശോധിച്ചാൽ വിവേചനം വ്യക്തമാകും. കോസ്റ്റ്ഫോർഡിന്റെ ആഭിമുഖ്യത്തിൽ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച ഇഎംഎസ് സ്മൃതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയകാലത്ത് കേരളത്തിനു വിദേശസഹായം നിഷേധിച്ച കേന്ദ്രം ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് അനുമതി നൽകി. ആയുധകച്ചവടം ലക്ഷ്യമിട്ട് അമേരിക്കയും കൂട്ടാളികളും ലോകത്തെ അശാന്തിയിലേക്കു നയിക്കുകയാണ്.
ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെയടക്കം ചുട്ടുകൊല്ലാൻ അമേരിക്ക കൂട്ടുനിൽക്കുന്നു. ഇതിന്റെ ഭാഗമാണ് ഇസ്രയേലിന്റെ ഇറാൻ ആക്രമണം. അമേരിക്കൻ നയങ്ങൾക്കു കീഴ്പെടുന്ന ഇന്ത്യൻ ഭരണാധികാരികൾ ജനങ്ങളെ വർഗീയമായി വിഭജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സോളാർ സബ്സിഡിക്ക് അപേക്ഷിക്കാം
തൃശൂർ: ബാറ്ററി ഇല്ലാതെ പ്രവർത്തിക്കുന്ന സോളാർ ഓണ്‍ഗ്രിഡ് പദ്ധതികളുടെ സർക്കാർ സബ്സിഡിക്ക് ഇപ്പോൾ അപേക്ഷിക്കാം.
മഴക്കാലത്തു പ്രവർത്തനക്ഷമത കുറഞ്ഞ മുൻകാല സോളാർ പാനലുകളെ അപേക്ഷിച്ച് ഇന്നുള്ള പാനലുകൾ മികച്ചതാണ്. മുപ്പതുവർഷത്തെ പെർഫോമൻസ് റീപ്ലേസ്മെന്റ് ഗ്യാരന്റിയും 50 വർഷത്തെ ആയുസുമുണ്ട്. നിഴൽരഹിതമായ ടെറസ്, ഷീറ്റ്, ഓട് തുടങ്ങിയ എല്ലാ മേൽക്കൂരയിലും സോളാർ സ്ഥാപിക്കാം.
ബിഎസ്എസ് ഗ്രീൻലൈഫും കെ എസ്ഇബിയും എംഎൻആർഇയും സംയുക്തമായാണ് കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്.
മുനിസിപ്പല്‍ ഓഫീസില്‍ ലക്ഷങ്ങളുടെ ക്രമക്കേട്
കാസര്‍ഗോഡ്: ആറുവര്‍ഷം മുമ്പ് ജീവനക്കാര്‍ വാങ്ങിയ അഡ്വാന്‍സ് തുക പോലും തിരിച്ചടയ്ക്കാതെ കാസര്‍ഗോഡ് മുനിസിപ്പല്‍ ഓഫീസില്‍ നടന്നത് ലക്ഷങ്ങളുടെ ക്രമക്കേട്.
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയില്‍നിന്നു 2019 മുതല്‍ ജീവനക്കാര്‍ക്ക് നല്കിയ അഡ്വാന്‍സ് തുകയില്‍ 15 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കുകയോ ബില്ല് ഹാജരാക്കുകയോ ചെയ്താതെ ക്രമക്കേട് നടത്തിയതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതില്‍ കാലാകാലങ്ങളില്‍ നടപടി സ്വീകരിക്കേണ്ട മുന്‍സിപ്പല്‍ സെക്രട്ടറിമാരുടെ ഒത്താശയോടെയാണ് അഡ്വാന്‍സ് തുക തിരിച്ചടപ്പിക്കാത്തതെന്നും ആരോപണമുയര്‍ന്നിരുന്നു.
മുനിസിപ്പാലിറ്റി ഓഫീസില്‍നിന്നു ജീവനക്കാര്‍ക്ക് അടിയന്തര ഓഫീസ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അഡ്വാന്‍സ് തുക നല്‍കാറുണ്ട്. ഈ തുക മൂന്നു മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കുകയോ പ്രസ്തുത തുക ചെലവഴിച്ചതിനുള്ള ബില്‍ ഹാജരാക്കുകയോ ചെയ്യണമെന്നും അല്ലാത്ത പക്ഷം പ്രസ്തുത തുകയ്ക്ക് 18 ശതമാനം പലിശസഹിതം ജീവനക്കാരന് തിരിച്ചടയ്ക്കണമെന്നുമാണ് ചട്ടം.
ആരോപണങ്ങള്‍ പരിശോധിക്കുന്നതിനായി വിജിലന്‍സ് ഇന്നലെ മുനിസിപ്പാലിറ്റിയില്‍ മിന്നല്‍ പരിശോധന നടത്തി. രാവിലെ 11ന് ആരംഭിച്ച മിന്നല്‍ പരിശോധന വൈകുന്നേരം നാലിന് അവസാനിച്ചു.
മിന്നല്‍ പരിശോധനയില്‍ കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി 2020-2025 കാലയളവില്‍ ജീവനക്കാര്‍ക്ക് അഡ്വാന്‍സായി അനുവദിച്ച 37,21,088 രൂപയുടെ നിശ്ചിത ബില്ല് ഹാജരാക്കിയതായോ തുക പലിശ സഹിതം തിരിച്ച് പിടിച്ചതായോ കാണപ്പെട്ടില്ല. കണ്ടെത്തിയ ക്രമക്കേടുകളില്‍ വിശദ പരിശോധന തുടരും.
ആരുമായും കൂട്ടുകൂടാമെന്ന നിലയിലേക്ക് യുഡിഎഫ് മാറി: മുഖ്യമന്ത്രി
എടക്കര: ഏത് രീതിയിലും നാല് വോട്ട് നേടാം. അതിന് ആരുമായും കൂട്ടുകൂടാമെന്ന നിലയിലേക്ക് യുഡിഎഫ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിലമ്പൂർ മണ്ഡലത്തിലെ ചുങ്കത്തറയിൽ ഇടതുപക്ഷ സ്ഥാനാർഥി എം. സ്വരാജിന്റെ തെരഞ്ഞെടുപ്പ്പര്യടനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങളുടെ കൂടെ ചേർന്ന ഒരു വഞ്ചകന്റെ കൊടുംവഞ്ചനയുടെ ഭാഗമായാണ് നിലമ്പൂരിൽ ഉപതെരഞ്ഞടുപ്പ് വേണ്ടിവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലപാടിന്റെ ഭാഗമായി കേരളത്തിൽ അകറ്റി നിർത്തുന്ന ചില വിഭാഗങ്ങളുണ്ട്. സമൂഹത്തിന് അവരെക്കുറിച്ച് കൃത്യമായ ധാരണയുള്ളതുകൊണ്ട് അവരെ പൂർണമായി അകറ്റി നിർത്താൻ എല്ലാ കാലത്തും ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.
എന്നാൽ ഇത്തരം ശക്തികളെ അകറ്റിനിർത്തുകയല്ല വേണ്ടത്. തങ്ങളുടെ കൂടെ ചേർത്ത് നാല് വോട്ട് കൂടി സമ്പാദിക്കാമെന്ന തരംതാണ നിലയിലേക്ക് യുഡിഎഫ് എത്തിയിരിക്കുകയാണ്.
ജമാ അത്തെ ഇസ്ലാമി എന്താണെന്ന് നേരത്തേ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. അവരുമായി ബന്ധപ്പെട്ട് അവർക്ക് പുതിയ മാനങ്ങൾ ചാർത്താൻ കോണ്‍ഗ്രസ് ശ്രമിക്കുമ്പോൾ ചില കാര്യങ്ങൾ ഓർക്കുന്നത് നല്ലതാണ്.-മുഖ്യമന്ത്രി പറഞ്ഞു.
സ്വരാജ് ഏവർക്കും സ്വീകാര്യനായ സ്ഥാനാർഥിയാണെന്നും അത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
കപ്പല്‍ അപകടങ്ങളിലെ നഷ്ടപരിഹാരം ; മത്സ്യസമ്പത്തിന്റെ നാശവും കണക്കിലെടുക്കണം: ഹൈക്കോടതി
കൊച്ചി: തീരത്തു നിന്ന് 200 നോട്ടിക്കല്‍ മൈല്‍ വരെ എത്തുന്ന എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലുണ്ടാകുന്ന കപ്പല്‍ അപകടങ്ങളുമായി ബന്ധപ്പെട്ട നാശനഷ്ടം നിശ്ചയിക്കുമ്പോള്‍ മത്സ്യസമ്പത്തിനുണ്ടായ നാശവും കണക്കിലെടുക്കണമെന്ന് ഹൈക്കോടതി.
ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. കപ്പൽ അപകടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കടക്കം നഷ്ടപരിഹാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന് നല്കിയ ഹര്‍ജിയിലെ ഉത്തരവിലാണ് കോടതിയുടെ നിര്‍ദേശം. കോടതിയെ സഹായിക്കാനായി അഡ്വ. അര്ജുന് ശ്രീധറിനെ അമിക്കസ് ക്യൂറിയായും നിയമിച്ചു.
നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് പുറമെ ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിനും കഴിയും. നഷ്ടപരിഹാരം ഈടാക്കാനായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് കപ്പലുകള്‍ അറസ്റ്റ് ചെയ്യാമെന്നും വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാറിന് നടപടിയെടുക്കാനാകില്ലെങ്കില് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം. അഗ്നിക്കിരയായ എവി വാന്‍ഹായ് 503 കപ്പലില്‍ 1754 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇതിലുള്ളത് കത്തുന്ന ദ്രവങ്ങളും മഷിയും തിന്നറുമടക്കം രാസവസ്തുക്കളും, കീടനാശിനികളും, പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന വസ്തുക്കളുമാണ്. സമുദ്രത്തിന്റെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കാനിടയുള്ളവയാണ് ഇതെന്നും അറിയിച്ചിട്ടുണ്ട്.
മുങ്ങിയ കപ്പലുണ്ടാക്കുന്ന പരിസ്ഥിതി നാശം തിട്ടപ്പെടുത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനിൽ മൊബൈൽ ഫോൺ സൂക്ഷിക്കാൻ സംവിധാനം വരുന്നു
തിരുവനന്തപുരം: ഇനി മുതൽ വോട്ടു രേഖപ്പെടുത്താൻ പോളിംഗ് സ്റ്റേഷനുകളിൽ എത്തുന്നവർക്ക് മൊബൈൽ ഫോണ്‍ സൂക്ഷിക്കാൻ പ്രത്യേക സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമങ്ങളുമായി നടത്തിയ സംവാദത്തിലാണ് കേന്ദ്ര ഇലക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ പി. പവൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുൾപ്പെടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി ആവിഷ്കരിച്ച 23 സംരംഭങ്ങൾ യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു. ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1500ൽ നിന്ന് 1200 ആയി കുറയ്ക്കും. വോട്ടെടുപ്പുദിവസം രാഷ്ട്രീയപാർട്ടികൾ ക്രമീകരിക്കുന്ന ബൂത്തുകളുടെ ദൂരപരിധി, പ്രവേശന കവാടത്തിൽ നിന്നും 100 മീറ്റർ ആയി കുറച്ചു.
വോട്ടർ സ്ലിപ്പുകൾ കൂടുതൽ സമ്മതിദായക സൗഹൃദമാക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇവിഎം) സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിലെ സംശയങ്ങൾ ദൂരീകരിക്കാൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
വോട്ടർ കാർഡ് നന്പർ ഇരട്ടിപ്പ് പ്രശ്നം പരിഹരിക്കുന്നതിനായി ഓരോരുത്തർക്കും പ്രത്യേക നന്പർ ഉള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകുന്ന നടപടികൾ കമ്മീഷൻ ആരംഭിച്ചു. ബൂത്ത്തല ഏജന്റുമാർക്കും ബൂത്ത് ലെവൽ ഓഫീസർമാർക്കുമുള്ള പരിശീലന പരിപാടി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്റെ പുതിയ നിർദേശം നടപ്പിലാക്കുന്പോൾ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 6,500 ഓളം പുതിയ പോളിംഗ് ബൂത്തുകളുണ്ടാകാനാണ് സാധ്യതയെന്നും അതിന്റെ പരിശോധന നടക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരിച്ചു.
ജൂണ്‍ 19 ന് നടക്കുന്ന നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ഒരു ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നും ഇതനുസരിച്ച് 59 ബൂത്തുകൾ അധികമായി നിലന്പൂരിൽ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
മൊബൈൽ ഡെപ്പോസിറ്റ് സംവിധാനവും നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസുഖബാധിതനായ നാവികനെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി
കൊച്ചി: സിംഗപ്പുര്‍ പതാകയേന്തിയ ഓയില്‍ ടാങ്കര്‍ ‘ഈഗിള്‍ വെറാക്രൂസി’ല്‍ അസുഖബാധിതനായി ഗുരുതരാവസ്ഥയിലായ നാവികനെ ഇന്ത്യന്‍ നേവി ഹെലികോപ്റ്ററെത്തിച്ചു രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
41കാരനായ ഇന്ത്യന്‍ നാവികനെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ പുലർച്ചെയാണു കപ്പലില്‍നിന്ന് അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള സന്ദേശം നാവികസേനയ്ക്കു ലഭിച്ചത്.
ഉടന്‍ കൊച്ചിയിലെ ഐഎന്‍എസ് ഗരുഡയില്നിന്നുള്ള ഹെലികോപ്റ്ററും നാവികസേനയുടെ കപ്പലായ ഐഎന്‍എസ് ശാര്‍ദയും അവിടേക്ക് തിരിച്ചു.
ഭരണനേട്ടം പറഞ്ഞ് വോട്ടുപിടിക്കാൻ തയാറുണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി.ഡി. സതീശൻ
നിലന്പൂർ: ഒന്‍പത് വർഷത്തെ ഭരണനേട്ടം പറഞ്ഞ് നിലന്പൂരിൽ വോട്ടുപിടിക്കാൻ മുഖ്യമന്ത്രി തയാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെല്ലുവിളി.
ഭരണനേട്ടമായി ഒന്നും പറയാനില്ലാത്തതിനാൽ വീടുകളിൽ കയറി പച്ചയ്ക്ക് വർഗീയത പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലന്പൂരിൽ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ.
ജനദ്രോഹ ഭരണത്തിന്റെ ഇരകൾ ഓരോ വീട്ടിലുമുണ്ട്. അവർ തെരഞ്ഞെടുപ്പിൽ വോട്ട് കൊണ്ട് തിരിച്ചടി നൽകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മുഖ്യമന്ത്രി പലസ്തീനെക്കുറിച്ച് പറയുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പലസ്തീൻ വിഷയം ഉയർത്തിയതിനു ശേഷം ഇതുവരെ വാ തുറന്നിരുന്നില്ല. പലസ്തീൻ വിഷയം ഉയർത്തി ന്യൂനപക്ഷ വോട്ട് തട്ടാൻ ശ്രമിച്ചു.
അതു വിജയിക്കാതെ വന്നപ്പോൾ മലപ്പുറത്തുകാരെ തീവ്രവാദികളും കള്ളക്കടത്തുകാരുമാക്കി മുഖ്യമന്ത്രി അഭിമുഖം നൽകിയെന്നും സതീശൻ ആരോപിച്ചു.
എൽഡിഎഫിന്റെ തോൽവി ഉറപ്പായി: പി.വി. അൻവർ
നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിലമ്പൂരിൽ എത്തിയതോടെ എൽഡിഎഫ് സ്ഥാനാർഥിയുടെ പരാജയം ഉറപ്പായെന്ന് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ.
സംസ്ഥാനത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണവുമായി ഇറങ്ങിയപ്പോൾ കനത്ത തോൽവികളാണ് ഉണ്ടായത്.
ചേലക്കരയിൽ എൽഡിഎഫിന് ഉണ്ടായിരുന്ന ഭൂരിപക്ഷം മൂന്നിൽ ഒന്നായി കുറഞ്ഞു. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന നിലപാടായിരുന്നു അവരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കുണ്ടായിരുന്നതെന്നും പരിഹാസരൂപേണ അൻവർ പറഞ്ഞു.
കരുളായിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദീപികയോട് സംസാരിക്കുകയായിരുന്നു അൻവർ.
അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ. നായരും
കോഴഞ്ചേരി: അഹമ്മദാബാദില്‍ വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. പത്തനംതിട്ട പുല്ലാട് കുറുങ്ങഴക്കാവ് കൊഞ്ഞോൺ കുടുംബാംഗവും ലണ്ടനില്‍ നഴ്സുമായ രഞ്ജിത ജി. നായരാണ് (38) അപകടത്തിൽ മരിച്ചത്.
നാട്ടില്‍ വന്ന് ലണ്ടനിലേക്ക് തിരികെ മടങ്ങുകയായിരുന്നു രഞ്ജിത. ബുധനാഴ്ച വൈകുന്നേരം നെടുന്പാശേരിയിലെത്തി അവിടെനിന്ന് ചെന്നൈ വഴിയാണ് രഞ്ജിത അഹമ്മദാബാദിലെത്തിയത്. രണ്ട് മക്കളുണ്ട്.
മൂത്ത മകൻ ഇന്ദുചൂഡൻ പുല്ലാട് എസ്വി ഹൈസ്കൂളിൽ പത്താം ക്ലാസിലും മകൾ ഇന്ദിത ഇരവിപേരൂർ ഒഇഎം സ്കൂളിൽ ഏഴാം ക്ലാസിലും പഠിക്കുന്നു.