വയനാട്, കാസര്‍ഗോഡ് മെഡി. കോളജുകള്‍ക്ക് അനുമതി
തിരുവനന്തപുരം: വയനാട്, കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്. എന്‍എംസി മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കഡേമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് അംഗീകാരം നേടിയെടുത്തത്. ഇതോടെ ഈ സര്‍ക്കാരിന്റെ കാലത്ത് നാല് മെഡിക്കല്‍ കോളജുകള്‍ക്കാണ് അംഗീകാരം നേടാനായത്.
നടപടിക്രമങ്ങള്‍ പാലിച്ച് ഈ അധ്യയനവര്‍ഷംതന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അന്തിമ വോട്ടർപട്ടികയിൽ 2.83 കോടി വോട്ടർമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,83,12,463 വോട്ടർമാർ. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർപട്ടിക തയാറാക്കി ഇന്നലെ പ്രസിദ്ധീകരിച്ചത്.
1,33,52,945 പുരുഷന്മാരും 1,49,59,242 സ്ത്രീകളും 276 ട്രാൻസ്ജെൻഡേഴ്സുമാണ് പട്ടികയിലുള്ളത്. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണു പട്ടിക തയാറാക്കിയത്. ഇതിനുപുറമെ, പ്രവാസി വോട്ടർപട്ടികയിൽ ആകെ 2087 പേരുണ്ട്.
14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3,240 വാർഡുകളിലെയും ആറു കോർപറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണു പ്രസിദ്ധീകരിച്ചത്.
വോട്ടർപട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും അതത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്കു ലഭ്യമാണ്.
കരട് വോട്ടർപട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിംഗ് നടത്തിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ) അന്തിമ വോട്ടർപട്ടിക തയാറാക്കിയത്.
സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ആകെ 2,66,78,256 വോട്ടർമാരാണുണ്ടായിരുന്നത്. പട്ടികയിൽ പേര് ചേർക്കാൻ 29,81,310 പുതിയ അപേക്ഷകരുണ്ടായിരുന്നു. ഉൾക്കുറിപ്പ് തിരുത്തുന്നതിന് 13,859 പേരും, വാർഡ് / പോളിംഗ് സ്റ്റേഷൻ മാറുന്നതിന് 1,80,789 പേരും അപേക്ഷിച്ചിരുന്നു. പട്ടികയിൽനിന്നു പേര് ഒഴിവാക്കുന്നതിന് ആകെ 4,88,024 ആക്ഷേപങ്ങളാണു ലഭിച്ചിരുന്നത്.
2020ലെ പൊതുതെരഞ്ഞെടുപ്പിന് ആകെ 2,76,56,910 (1,31,72,755 പുരുഷന്മാരും 1,44,83,915 സ്ത്രീകളും 240 ട്രാൻസ്ജെൻഡേഴ്സും വോട്ടർമാരായി ഉണ്ടായിരുന്നത്. പ്രവാസി വോട്ടർപട്ടികയിൽ ആകെ 2,162 പേരാണുണ്ടായിരുന്നത്.
കേരള യൂണിവേഴ്സിറ്റിയിൽ തര്‍ക്കം തീരുന്നു; രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് മിനി കാപ്പനെ മാറ്റി; ആര്. രശ്മിക്കു ചുമതല
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറും സിന്‍ഡിക്കറ്റ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കം സമവായത്തിലേക്ക്.
ഡോ. മിനി കാപ്പനു വൈസ് ചാന്‍സലര്‍ നല്കിയ രജിസ്ട്രാര്‍ ഇന്‍ചാര്‍ജിന്റെ ചുമതല ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം റദ്ദാക്കി. കാര്യവട്ടം കാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ ഡോ. രശ്മിക്കു പകരം ചുമതല നല്കി.
ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം, സിന്‍ഡിക്കറ്റ് യോഗത്തിന്റെ തുടക്കത്തില്‍ താത്കാലിക രജിസ്ട്രാര്‍ ഡോ. മിനി കാപ്പന് പങ്കെടുക്കുന്നതില്‍ ഇടത് അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചു.
രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി സിന്‍ഡിക്കേറ്റില്‍ വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് മറ്റ് അജൻഡകളിലേക്കു കടക്കും മുന്‍പ് മിനി കാപ്പന്റെ നിയമനത്തിലടക്കം ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ വിയോജിപ്പ് അറിയിച്ചു.
ഇക്കാര്യത്തില്‍ നടന്ന തര്‍ക്കത്തിനൊടുവിലാണ് ഡോ. മിനി കാപ്പനെ മാറ്റാന്‍ സിന്‍ഡിക്കറ്റ് തീരുമാനിച്ചത്. അതേസമയം, രജിസ്ട്രാര്‍ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി ഇന്നലെ ചേര്‍ന്ന യോഗം പരിഗണിച്ചില്ല.
ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് ഇക്കാര്യം ചര്‍ച്ചയ്ക്ക് എടുക്കാതിരുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥി സംബന്ധമായ വിഷയങ്ങള്‍ പരിഗണിക്കുന്നതിലേക്കു യോഗം കടന്നു.
കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കവും അനിശ്ചിതത്വവും മൂലം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട 100 കോടി രൂപയുടെ പിഎം ഉഷ ഫണ്ടിന്റെ വിനിയോഗം സ്തംഭനത്തിലാണ്. ഫണ്ട് അടിയന്തരമായി വിനിയോഗിച്ചില്ലെങ്കില്‍ നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ട്.
പിഎച്ച്ഡി അംഗീകാരം, വിദ്യാര്‍ഥികളുടെ വിവിധ ഗവേഷക ഫെലോഷിപ്പുകള്‍ തുടങ്ങി നിരവധി അക്കാദമിക് വിഷയങ്ങളിലെ തീരുമാനവും നീണ്ടുപോകുകയായിരുന്നു.
അധ്യാപകൻ പീഡിപ്പിച്ചെന്ന വ്യാജപരാതിയിൽ ജയിൽവാസം അനുഭവിച്ചശേഷം കുറ്റക്കാരനല്ലെന്നു കണ്ടെത്തിയ കോടതി വെറുതേ വിട്ടു
തൊടുപുഴ: ചെയ്യാത്ത തെറ്റിന്റെ പേരിൽ ആരോപണങ്ങളുടെ നെരിപ്പോടേറ്റ് മൂന്നാർ ഗവ.കോളജ് ഇക്കണോമിക്സ് വിഭാഗം തലവനായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥൻ ഉരുകിയുരുകി കഴിഞ്ഞത് നീണ്ട 11 വർഷങ്ങൾ.
പരീക്ഷാ ഹാളിൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാർഥിനികൾ നൽകിയ കേസിനെതിരേ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലിലാണ് ജഡ്ജി ലൈജുമോൾ ഷെരീഫ് അധ്യാപകനെ കുറ്റവിമുക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതാണെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
കേസിന്റെ തുടക്കം
2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ അഞ്ചിനും ഇടയിൽ മൂന്നാർ ഗവ. കോളജിൽ നടന്ന ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ചു വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ പ്രഫ. ആനന്ദ് വിശ്വനാഥൻ പിടികൂടിയിരുന്നു.
സംഭവം സർവകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തിയെങ്കിലും നിർദേശം പാലിക്കപ്പെട്ടില്ല. എസ്എഫ്ഐ ഭാരവാഹികളായതിനാലാണ് റിപ്പോർട്ട് ചെയ്യാതിരുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഇതിനിടെ കോപ്പിയടി പിടികൂടിയ വിദ്യാർഥിനികൾ അധ്യാപകൻ പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. ഇതേത്തുർന്ന് കേസെടുക്കാൻ വനിതാ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകുകയായിരുന്നു.
പരീക്ഷാ ഹാളിൽ അധ്യാപകൻ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും കോപ്പിയടി കേസിൽ കുടുക്കുമെന്നും ഇന്റേണൽ മാർക്ക് നൽകില്ലെന്നും ഭീഷണിപ്പെടുത്തിയെന്നായിരുന്നു വിദ്യാർഥികൾ നൽകിയ പരാതി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ് അധ്യാപകനെതിരേ കേസെടുക്കുകയായിരുന്നു.
ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച നാലു കേസിൽ രണ്ടെണ്ണത്തിൽ അധ്യാപകനെ വെറുതേ വിട്ടു. രണ്ടു കേസിൽ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്നു വർഷം തടവും 5000 രൂപ പിഴയും ചുമത്തി ശിക്ഷിച്ചു. ഇതിനെതിരേ അധ്യാപകൻ 2021ൽ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ അനുവദിച്ചാണ് വെറുതേ വിട്ടത്.
മുൻ വൈരാഗ്യം
എംജി സർവകലാശാലയുടെ വിജിലൻസ് സ്ക്വാഡ് കണ്‍വീനറായി പ്രവർത്തിച്ചിരുന്ന 2007ൽ കോളജിലെ വിദ്യാർഥി സംഘടന നേതാവിന്റെ കോപ്പിയടി പിടിച്ചതിന്റെ വൈരാഗ്യമാണ് കേസിനാസ്പദമായ സംഭവത്തിലേക്ക് നയിച്ചതെന്ന് ആനന്ദ് വിശ്വനാഥൻ ദീപികയോട് പറഞ്ഞു.
ഒരു പോള കണ്ണടയ്ക്കാൻ പോലും കഴിയാത്ത തീവ്രവേദനയുടെ നാളുകളിലൂടെയാണ് കടന്നുപോയതെന്നും ഇദ്ദേഹം പറഞ്ഞു. കോപ്പിയടി റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി ഉണ്ടായതിനെ തുടർന്നാണ് മൂന്നാർ ഗവ. കോളജിലേക്ക് തിരികെ എത്താനായതെന്നും ഇദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ഓണക്കാലച്ചെലവ് 20,000 കോടി രൂപയിലേക്ക്
തിരുവനന്തപുരം: ഓണക്കാലത്തേക്ക് ട്രഷറി വഴിയുള്ള സംസ്ഥാന സർക്കാരിന്റെ ചെലവ് 20,000 . ഓണത്തിനുള്ള സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ബോണസും ഉത്സവബത്തയും ഉൾപ്പെടെയാണിത്.
ജീവനക്കാർക്കുള്ള ബോണസ് 500 രൂപ വർധിപ്പിച്ച് 4500 രൂപയാക്കി. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2,750ൽ നിന്ന് 3,000 രൂപയാക്കി ഉയർത്തി. പെൻഷൻകാരുടെ ഉത്സവബത്തയും 250 രൂപ വർധിപ്പിച്ച് 1250 രൂപയാക്കി. 12,100 കോടി രൂപയാണു നീക്കിവച്ചത്.
കുടിശികയടക്കം രണ്ടുമാസത്തെ സാമൂഹികസുരക്ഷാ പെൻഷൻ ഓണത്തിനു രണ്ടാഴ്ച മുൻപു വിതരണം തുടങ്ങി. 1,800 കോടി രൂപയാണ് ഇതിനായി നൽകിയത്. എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും 6,03,291 കിറ്റുകൾ വിതരണം ചെയ്തു. 34.29 കോടി രൂപ ഇതിനായി നീക്കിവച്ചു.
കരാർസ്കീം തൊഴിലാളികൾക്കുള്ള ഉത്സവബത്ത 250 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ആശാ വർക്കർമാർ, അങ്കണവാടി, ബാലവാടി ഹെൽപ്പർമാർ, ആയമാർ എന്നിവർക്ക് ഉത്സവബത്ത 1450 രൂപയായി വർധിപ്പിച്ചു.
പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവർക്ക് 1350 രൂപ വീതം നൽകി. ബഡ്സ് സ്കൂൾ അധ്യാപകർ, ജീവനക്കാർ, പാലിയേറ്റീവ് കെയർ നഴ്സുമാർ, മഹിളാസമാഖ്യ സൊസൈറ്റി മെസഞ്ചർമാർ, കിശോരി ശക്തിയോജന സ്കൂൾ കൗണ്‍സിലർമാർ തുടങ്ങിയവർക്ക് 1450 രൂപ വീതം നൽകി.
വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികൾക്ക് ഉത്സവബത്ത 1550 രൂപയാക്കി. പ്രേരക്മാർ, അസിസ്റ്റന്റ് പ്രേരക്മാർ എന്നിവർക്ക് 1250 രൂപ വീതമായിരുന്നു. സ്പെഷൽ സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് 1250 രൂപ വീതം നൽകി. എസ്സി-എസ്ടി പ്രമോട്ടർമാർ, ടൂറിസം ലൈഫ് ഗാർഡ്, ആഭ്യന്തര വകുപ്പിനു കീഴിലെ ഹോം ഗാർഡ് എന്നിവർക്ക് 1460 രൂപ വീതം നൽകി.
തൊഴിലുറപ്പു തൊഴിലാളികൾക്ക് 200 രൂപ വീതം വർധിപ്പിച്ചു. 60 കോടി രൂപ വിതരണം ചെയ്തു.പൂട്ടിക്കിടക്കുന്ന 425 കശുവണ്ടി ഫാക്ടറികളിലെ 13,835 തൊഴിലാളികൾക്ക് ഓണം ആശ്വാസം 250 രൂപ വർധിപ്പിച്ച് 2250 രൂപ വീതം എക്സ്ഗ്രേഷ്യഅനുവദിച്ചു. ഖാദി തൊഴിലാളികളുടെ ഉത്സവബത്ത 250 രൂപ വർധിപ്പിച്ചു. ലോട്ടറി ഏജന്റുമാർക്കും വില്പനക്കാർക്കും 7500 രൂപ വീതവും പെൻഷൻകാർക്ക് 2750 രൂപയുമായിരുന്നു സഹായം.
കെഎസ്ആർടിസിക്ക് ഓഗസ്റ്റിൽ 122 കോടി നൽകി. ഇതുവഴി ശന്പളവും 3000 രൂപ ബോണസും ഉത്സവബത്തയും ഓണത്തിനു മുൻപേ നൽകി.
വിലക്കയറ്റം തടയാൻ സപ്ലൈകോയും കണ്‍സ്യൂമർ ഫെഡും അടക്കമുള്ളവയുടെ വിപണി ഇടപെടലിനായി 262 കോടി രൂപ ഓഗസ്റ്റിൽ നൽകിയതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
വിവാഹവാർഷികം ആഘോഷിച്ച് പിണറായിയും ഭാര്യയും
തിരുവനന്തപുരം: 46-ാം വിവാഹവാർഷിക ദിനമായ ഇന്നലെ കൂടുതൽ സമയവും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചെലവഴിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ ടി. കമലയും. ഒരുമിച്ച് 46 വർഷങ്ങൾ എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി സമൂഹമാധ്യമപേജിൽ വിവാഹ വാർഷികം അറിയിച്ചു.
ഉച്ചയ്ക്ക് പോലീസ് ആസ്ഥാനത്ത് ഓണാഘോഷ ചടങ്ങിനായി എത്തിയെങ്കിലും ഓണസദ്യ കഴിച്ചില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരോടൊപ്പം മുഖ്യമന്ത്രി ഓണസദ്യ കഴിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. തിരുവാതിരകളിയും കണ്ട് പോലീസുകാരോടു ചെറിയ ഒരു പ്രസംഗവും നടത്തി വനിതാ ബറ്റാലിയന്റെ ഗാർഡ് ഓഫ് ഓണറും സ്വീകരിച്ച് അദ്ദേഹം മടങ്ങി.
1979 സെപ്റ്റംബർ രണ്ടിന് തലശേരി ടൗണ്‍ഹാളിലായിരുന്നു പിണറായി വിജയന്റെയും ടി. കമലയുടെയും വിവാഹം. പിണറായിയുടെ വിവാഹത്തിനു ക്ഷണിച്ചുകൊണ്ടുള്ള സിപിഎമ്മിന്റെ അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി ചടയൻ ഗോവിന്ദന്റെ ക്ഷണക്കത്ത് സഹിതം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്താണ് മന്ത്രി വി. ശിവൻകുട്ടി ആശംസകൾ നേർന്നത്. ഒട്ടേറെ പ്രമുഖർ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവാഹവാർഷിക ആശംസകൾ നേർന്നു.
അയ്യപ്പസംഗമത്തിൽനിന്നു പിന്നോട്ടില്ലെന്ന് സിപിഎം
തൃശൂർ: അയ്യപ്പസംഗമത്തിൽനിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി സിപിഎം. അയ്യപ്പസംഗമവുമായി മുന്നോട്ടുതന്നെ പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഏതെങ്കിലും വിമർശനങ്ങൾ കേട്ട് പിന്നോട്ടുപോകില്ല.
സിപിഎം വിശ്വാസികൾക്കൊപ്പമാണെങ്കിൽ യുവതീപ്രവേശനം എന്ന നിലപാട് തിരുത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, യുവതീപ്രവേശനം അടഞ്ഞ അധ്യായമാണെന്നും പഴയ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നുമായിരുന്നു മറുപടി.
വിശ്വാസത്തിനെതിരായ നിലപാട് ഒരിക്കലും സിപിഎം എടുക്കില്ല. വർഗീയവാദികളുടെ കൂടെ സിപിഎമ്മില്ല. വിശ്വാസികൾക്കൊപ്പമാണ് സിപിഎം. അതിനപ്പുറം നടക്കുന്ന പ്രചാരണങ്ങൾ വർഗീയവാദികൾ നടത്തുന്നതാണ്. മതത്തെയും വിശ്വാസത്തെയും രാഷ്്ട്രീയ അധികാരത്തിലേക്കു പ്രവേശിപ്പിക്കുന്നതിന്റെ പേരാണ് വർഗീയത. ഇത്തരം വർഗീയവാദികൾക്കൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയില്ല.
ആഗോള അയ്യപ്പസംഗമം തീരുമാനിച്ചതു ദേവസ്വം ബോർഡാണ്. അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമാണെന്നാണു വർഗീയവാദികൾ പറയുന്നത്. എന്നാൽ, വിശ്വാസികളെ ഉപയോഗപ്പെടുത്താനാണു വർഗീയവാദികൾ ശ്രമിക്കുന്നത്.
വിശ്വാസികളെ കൂട്ടിച്ചേർത്തുവേണം വർഗീയവാദികളെ ഫലപ്രദമായി പ്രതിരോധിക്കാൻ. ആഗോള അയ്യപ്പസംഗമത്തിനു ലോകമെന്പാടുമുള്ള അയ്യപ്പഭക്തരുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു.
പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ കന്റോണ്‍മെന്റ് ഹൗസിലെത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
കന്റോണ്‍മെന്റ് ഹൗസിലെത്തിയെങ്കിലും താത്പര്യമില്ലെന്ന് അറിയിച്ചതിനെത്തുടർന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിട്ടു ക്ഷണിക്കാൻ കഴിഞ്ഞില്ല. ക്ഷണക്കത്ത് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ കൈമാറി.
വിവാദ സംഭാഷണം: ക്ഷമ ചോദിച്ച് ‘ലോക’ടീം
കൊച്ചി: ‘ലോക’ സിനിമയില്‍ കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിക്കുന്ന ഭാഗം ഒഴിവാക്കുമെന്ന് നിര്‍മാതാക്കള്‍.
ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല സിനിമയിലെ സംഭാഷണം. സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും നിര്‍മാതാക്കളായ വേഫെറര്‍ ഫിലിംസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
വേഫെറര്‍ ഫിലിംസ് മറ്റെല്ലാത്തിലുമുപരി മനുഷ്യര്‍ക്കാണു പരിഗണന നല്‍കുന്നത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല.
സിനിമയിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണമാണു കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതെന്ന് മനസിലാക്കുന്നു. പ്രസ്തുത ഡയലോഗ് എത്രയും വേഗം നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യും. ഇതുമൂലമുണ്ടായ പ്രയാസങ്ങള്‍ക്കു ക്ഷമ ചോദിക്കുന്നതായും വേഫെറര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആ കേസ് സ്വപ്നം മാത്രം; കടകംപള്ളിക്കെതിരേയുള്ള പരാതിയിൽ അന്വേഷണമുണ്ടാകില്ല
തിരുവനന്തപുരം: സ്ത്രീപീഡന ആരോപണവുമായി ബന്ധപ്പെട്ടു മുൻമന്ത്രിയും സിപിഎം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണമുണ്ടായേക്കില്ല. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം. മുനീറാണു കടകംപള്ളിക്കെതിരേ പരാതി നൽകിയത്.
പരാതിക്കാരി നേരിട്ടു പരാതിയോ മൊഴിയോ നൽകിയാൽ മാത്രം കേസെടുത്ത് അന്വേഷണം നടത്തിയാൽ മതിയെന്നാണു പോലീസ് നിലപാട്. ഇല്ലെങ്കിൽ ഇതു സംബന്ധിച്ച തെളിവുകൾ പരാതിക്കാരൻ നേരിട്ടു ഹാജരാക്കിയാൽ മാത്രമേ കേസെടുക്കാനാകൂ. ഇത്തരം നിയമോപദേശമാണു പോലീസ് മേധാവിക്കു ലഭിച്ചതെന്നാണു സൂചന.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ മുൻ ഉദ്യോഗസ്ഥയും പിന്നീട് മുഖ്യമന്ത്രിയുടെ ഐടി വകുപ്പിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കിവന്നിരുന്ന ആളുമായ ഇര പ്രമുഖ മാധ്യമങ്ങൾ വഴി കടകംപള്ളി സുരേന്ദ്രനെതിരേ ഉന്നയിച്ച ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം. മുനീർ ഡിജിപിക്കു പരാതി നൽകിയത്.
ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അല്ലാതെ ഡിവൈഎഫ്ഐ നേതാക്കൾ അടക്കമുള്ളവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ കേസെടുക്കുകയും അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസ് ; പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലേക്ക്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഉയർന്ന ലൈംഗികപീഡന ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണം ബംഗളൂരുവിലേക്ക്.
രണ്ടു സ്ത്രീകളെ ബംഗളൂരുവിലെ ആശുപത്രിയിൽ ഗർഭഛിദ്രത്തിനു വിധേയമാക്കിയെന്ന വിവരത്തെത്തുടർന്നാണ് ആശുപത്രിയിലെ രേഖകൾ തേടി ക്രൈംബ്രാഞ്ച് സംഘം പോയത്.
ആദ്യം ഗർഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബംഗളൂരുവിലെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചെന്നാണു വിവരം. ഇവിടെനിന്ന് ഇതു സംബന്ധിച്ച വിവരം ലഭിച്ചാൽ പരാതിക്കാരെ സമീപിച്ചു മൊഴിയെടുത്ത ശേഷം തുടർനടപടിയിലേക്കു കടക്കും. പരാതിയോ മൊഴിയോ നൽകാൻ യുവതികൾ തയാറായില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കാൻ അന്വേഷണ സംഘം ഏറെ പാടുപെടും.
നിർബന്ധിത ഗർഭഛിദ്രത്തിനു പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ കേസെടുക്കണമെന്നു പരാതിപ്പെട്ട ഹൈക്കോടതി അഭിഭാഷകന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
പുറത്തു വന്ന ശബ്ദസന്ദേശം രാഹുലിന്റേതാണെന്നു ശാസ്ത്രീയമായി തെളിയിക്കാൻ ശബ്ദപരിശോധന നടത്തണം. ഇതിനായി രാഹുലിന്റെ ശബ്ദസാന്പിൾ ശേഖരിക്കണം. യുവതികളുമായി അടുപ്പമുള്ള മൂന്നു മാധ്യമ പ്രവർത്തകരെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടിരുന്നു.
24.7 കോടി തട്ടിയ സംഭവം: ഡാനിയേലിനെ തേടി പോലീസ്
കൊച്ചി: വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ കൊച്ചി സ്വദേശിയായ വ്യവസായിക്ക് 24.7 കോടി രൂപ നഷ്ടപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡാനിയേലിനെ തേടി പോലീസ്.
ഷെയര്‍ ട്രേഡിംഗുമായി ബന്ധപ്പെട്ടു പരാതിക്കാരനായ വ്യവസായിയുമായി ഡാനിയേല്‍ എന്നു പരിചയപ്പെടുത്തിയ മലയാളിയാണ് ആശയവിനിമയം നടത്തിയത്. ഇയാളുടെ നിര്‍ദേശപ്രകാരമാണു പലതവണകളായി 24.7 കോടിയോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വ്യവസായി നിക്ഷേപിച്ചത്. ഫോണ്‍വഴി മാത്രം ഡാനിയല്‍ എന്നയാളുമായി ബന്ധപ്പെട്ടിരുന്ന വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു നിലവില്‍ പോലീസ് അന്വേഷണം.
ഫോണില്‍ സംസാരിച്ചതും ടെലിഗ്രാമിലെ ആശയവിനിമയവുമാണ് തട്ടിപ്പുസംഘവുമായുള്ള വ്യവസായിയുടെ ഏക ബന്ധം. പേരിനപ്പുറം മറ്റു വിവരങ്ങള്‍ ഇല്ലാത്തത് അന്വേഷണത്തിനു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഇത്തരത്തില്‍ ഒരാള്‍ ഉണ്ടോയെന്നുള്ള സംശയവുമുണ്ട് പോലീസിന്.
കമ്പനി യഥാര്‍ഥമാണോ, ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തുന്നുണ്ടോ, ഇന്ത്യയില്‍ ക്യാപ്പിറ്റാലിക്സിന് രജിസ്ട്രേഷന് ഉണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് പ്രാഥമിക പരിശോധന ആരംഭിച്ചു. വ്യവസായി പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും പോലീസ് വിവരശേഖരണം ആംഭിച്ചിട്ടുണ്ട്.
ഒരു ബാങ്കിന്റെ വിവിധയിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണു പണം നിക്ഷേപിച്ചിട്ടുള്ളത്. പരാതിക്കാരനുമായി തട്ടിപ്പുസംഘം സമൂഹമാധ്യമങ്ങളിലൂടെയടക്കം നടത്തിയ ആശയവിനിമയങ്ങളുടെ പൂര്‍ണവിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.
അതിനിടെ, വ്യവസായിയെ കമ്പളിപ്പിച്ച കമ്പനി ക്യാപിറ്റാലിക്സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കലിഫോര്ണിയയിലാണെന്ന് സൈബര്‍ സംഘം കണ്ടെത്തി. മുമ്പും രാജ്യാന്തര സൈബര്‍ തട്ടിപ്പുകേസുകളില്‍ ക്യാപിറ്റാലിക്സ് പ്രതിയായിട്ടുണ്ട്.
എളംകുളം സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയെ കബളിപ്പിച്ച് 2023 മാര്‍ച്ച് മുതല്‍ 2025 വരെയുള്ള കാലയളവിലാണ് 24.7 കോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കിയത്. ക്യാപിറ്റാലിക്സ് ഡോട് കോം എന്ന വെബ്സൈറ്റ് വഴി ട്രേഡിംഗ് നടത്തിയാല്‍ ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി ക്യാപിറ്റാലിക്സ് ബോട്ട് എന്ന ടെലഗ്രാം അക്കൗണ്ടും ഉപയോഗിച്ചതായി വ്യവസായി നല്കിയ പരാതിയില്‍ പറയുന്നു.
നവീകരിച്ച പദ്ധതികൾ നാളികേര മേഖലയുടെ വളർച്ച വേഗത്തിലാക്കും: എം.കെ. രാഘവൻ
കൊച്ചി: നാളികേര വികസന ബോർഡിന്റെ നവീകരിച്ച പദ്ധതികൾ രാജ്യത്തെ നാളികേരമേഖലയുടെ പ്രതിസന്ധികൾ മറികടക്കാനും സമഗ്ര വളർച്ച സാധ്യമാക്കാനും സഹായിക്കുമെന്ന് ബോർഡംഗം എം.കെ. രാഘവൻ എംപി.
അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിലുള്ള നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം, രോഗകീടങ്ങളുടെ ആക്രമണം, വിപണിയിലെ പ്രത്യാഘാതങ്ങൾ തുടങ്ങിയവ വെല്ലുവിളികളാണ്. നാളികേര ഉത്പാദനത്തിൽ ദേശീയ ശരാശരിയിലും പിന്നിലേക്കു പോയ കേരളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നാളികേര കൃഷി വികസനത്തിനു ഹെക്ടറിന് 56,000 രൂപ കൃഷിക്കാർക്ക് ഇനി ലഭിക്കുമെന്ന് കേന്ദ്ര ഹോർട്ടികൾച്ചർ കമ്മീഷണറും നാളികേര വികസന ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. പ്രഭാത് കുമാർ പറഞ്ഞു. തൈകൾ ഉത്പാദിപ്പിക്കുന്നതിന് ഒരു തൈക്ക് 45 രൂപവീതം സാമ്പത്തികസഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളികേര വികസന ബോർഡ് ചെയർമാൻ സുബ്ബ നാഗരാജൻ, നാളികേര വികസന ഓഫീസർ ഡോ.ബി. ഹനുമന്ത ഗൗഡ, ബോർഡ് സെക്രട്ടറി പ്രമോദ് പി. കുര്യൻ എന്നിവർ പ്രസംഗിച്ചു.
ആലുവ വാഴക്കുളത്തെ പുതിയ കർഷക ഹോസ്റ്റലിന്റെ ഫലകം അനാച്ഛാദനവും എംപി നിർവഹിച്ചു. ബോർഡിന്റെ പുതിയ നാല് പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും നടന്നു.
പുരസ്കാരങ്ങൾ നൽകി
നാളികേരാനുബന്ധ മേഖലയിൽ കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവുമധികം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്ത വ്യവസായ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
ഉത്തേജിത ചിരട്ടക്കരി ഏറ്റവുമധികം കയറ്റി അയച്ചതിന് തമിഴ്നാട്ടിലെ കാങ്കയത്ത് പ്രവർത്തിക്കുന്ന യുണൈറ്റഡ് കാർബൺ സൊലൂഷൻസ്, തിരുനൽവേലിയിലെ നോവ കാർബൺസ്, കോയമ്പത്തൂരിലെ ജെക്കോബി കാർബൺസ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വെളിച്ചെണ്ണയും അനുബന്ധ ഉത്പന്നങ്ങളും കയറ്റി അയച്ചതിന് മുംബൈയിലെ മാരിക്കോ, ആലുവയിലെ മെഴുക്കാട്ടിൽ, മുംബൈയിലെ ഫെയർ എക്സ്പോർട്സ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും പുരസ്കാരങ്ങൾക്ക് അർഹരായി.
തേങ്ങാവെള്ളം അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ കയറ്റി അയച്ച കോയമ്പത്തൂരിലെ ശക്തി കൊക്കോ പ്രോഡക്ട്സും ഏറ്റവും കൂടുതൽ നീര കയറ്റി അയച്ചതിന് തിരുപ്പൂരിലെ ഗ്ലോബൽ നാളികേര ഉത്പാദക സംഘവും പുരസ്കാരങ്ങൾക്ക് അർഹമായി.
മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം ഉത്തേജിത കരി കയറ്റുമതി ചെയ്യുന്ന കോയമ്പത്തൂരിലെ കാർബർ പ്രൈവറ്റ് ലിമിറ്റഡിനാണ്.
ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം, 75000, 50000 രൂപ വീതവും ഫലകവും പ്രശംസാപത്രവും നൽകി.
രാജ്യത്തെ ആദ്യ വയോജന കമ്മീഷൻ നാളെ സ്ഥാനമേൽക്കും: മന്ത്രി ഡോ. ബിന്ദു
തിരുവനന്തപുരം: രാജ്യത്താദ്യമായി രൂപവത്കരിക്കപ്പെട്ട വയോജന കമ്മീഷൻ ഇന്നു ചുമതലയേൽക്കും.
മുൻ രാജ്യസഭാംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലടക്കം പല മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച സാമൂഹ്യപ്രവർത്തകനുമായ കെ. സോമപ്രസാദ് ചെയർപേഴ്സണായ അഞ്ചംഗ കമ്മീഷനാണ് ഇന്നു സ്ഥാനമേൽക്കുന്നത്.
സോമപ്രസാദിനു പുറമെ, അമരവിള രാമകൃഷ്ണൻ, ഇ.എം. രാധ, കെ.എൻ. കെ. നന്പൂതിരി, പ്രഫ. ലോപ്പസ് മാത്യു എന്നിവരാണ് പ്രഥമ കേരള സംസ്ഥാന വയോജന കമ്മീഷൻ അംഗങ്ങളായി സ്ഥാനമേൽക്കുക.
സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷൽ ഓഫർ
തിരുവനന്തപുരം: ഇന്നും നാളെയും സപ്ലൈകോയുടെ വില്പനശാലകളിൽനിന്ന് 1,500 രൂപയോ അതിലധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ സ്പെഷൽ ഓഫറായി ലഭിക്കും.
ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപയ്ക്ക് ഈ ദിവസങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ഓണക്കിറ്റ് വിതരണം ഈ മാസവും തുടരും
തിരുവനന്തപുരം: എഎവൈ (മഞ്ഞ) കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരും. കിറ്റ് കൈപ്പറ്റാത്തവർക്ക് സെപ്റ്റംബർ മാസവും കിറ്റ് വാങ്ങാം.
കെടിയുവിൽ ബജറ്റ് പാസായി; ശമ്പളവും പെൻഷനും കുടിശിക സഹിതം നൽകാൻ ഉത്തരവ്
തിരുവനന്തപുരം: സിൻഡിക്കറ്റ് ചേരാതെ ബജറ്റ് പാസാക്കാൻ കഴിയാതെ രണ്ടുമാസമായി ജീവനക്കാരുടെ പെൻഷനും ശമ്പളവും തടഞ്ഞിരിക്കുന്ന സാങ്കതിക സർവകലാശാലയിൽ വിസി സുപ്രീംകോടതിയെ സമീപിച്ചതോടെ ഇന്നലെ നടന്ന യോഗത്തിൽ എല്ലാ ഔദ്യോഗിക പ്രതിനിധികളും പങ്കെടുത്തു. യോഗം ഈ വർഷത്തെ ബജറ്റ് അംഗീകരിച്ചു.
വിസി ഇന്നലെ തന്നെ ബോർഡ് ഗവർണേഴ്സിന്റെ അംഗീകാരത്തിനു വിധേയമായി ബജറ്റ് അംഗീകരിച്ചതോടെ പെൻഷനും ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും അനുവദിച്ചുകൊണ്ട് ഉത്തരവായി.
കോടതി ഉത്തരവ് പ്രകാരം അസാധുവാക്കിയിരുന്ന മുൻ സിൻഡിക്കറ്റിലെ അജണ്ടയിലുള്ള വിഷയങ്ങൾ എല്ലാം യോഗം പരിഗണിച്ചു.
ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ച് മാതൃസ്ഥാപനങ്ങളിൽ മടങ്ങിപ്പോയ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ എന്നിവർക്ക് പുനർനിയമനം നൽകണമെന്നു യോഗം തീരുമാനിച്ചു. എന്നാൽ നിലവിലെ സർവകലാശാല നിയമ പ്രകാരം സർവീസിൽ തുടരുന്നവർക്ക് മാത്രമേ പുനർനിയമനം നൽകാൻ വ്യവസ്ഥയുള്ളൂ. പുതിയ രജിസ്ട്രാറുടെയും പരീക്ഷാ കൺട്രോളറുടെയും നിയമനത്തിനുള്ള വിജ്ഞാപനം യൂണിവേഴ്സിറ്റി പുറപ്പെടുവിച്ചിരിക്കുകയാണ്.
ഡോ. മിനി കാപ്പനെ മാറ്റിയത് അപേക്ഷ പ്രകാരം
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ ചുമതലയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന ഡോ. മിനി കാപ്പന്റെ അപേക്ഷ പ്രകാരമാണ് അവരെ ഇന്നലെ ചുമതലയിൽനിന്ന് ഒഴിവാക്കിയത്. കഴിഞ്ഞമാസം 18നാണ് തന്നെ രജിസ്ട്രാറുടെ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മിനി കാപ്പൻ വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയത്.
എന്നാൽ, ഇന്നലെ വരെ തുടരുന്നതിനു വൈസ് ചാൻസലർ നിർദേശിക്കുകയായിരുന്നു. മിനി കാപ്പൻ ചുമതല ഒഴിഞ്ഞതിനെത്തുടർന്ന് ജോയിന്റ് രജിസ്ട്രാർ ആർ. രശ്മി രജിസ്ട്രാറുടെ ചുമതലയേറ്റെടുത്തു. സസ്പെൻഷനിലായ രജിസ്ട്രാർ അനിൽകുമാർ രണ്ടുമാസമായി കൃത്യമായി ഓഫീസിൽ വന്നിരുന്നെങ്കിലും ഇന്നലെ അദ്ദേഹം ഹാജരായില്ല.
അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കറ്റ് റദ്ദാക്കിയതായി പുറമേ അവകാശവാദം ഉന്നയിച്ചിരുന്ന സിൻഡിക്കറ്റ് അംഗങ്ങൾ ആരുംതന്നെ ഇന്നലത്തെ യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചതുമില്ല.
63 പേർക്ക് പിഎച്ച്ഡി നൽകാനും നൂറുകോടി രൂപയുടെ പി.എം. ഉഷ ഫണ്ട് സമയബന്ധിതമായി മാർച്ച് 31ന് മുൻപ് ചെലവിടാനും സിൻഡിക്കറ്റ് തീരുമാനിച്ചു. കോളജുകളിൽ അഡിഷണൽ സീറ്റ് അനുവദിക്കണമെന്ന സിൻഡിക്കറ്റ് അംഗങ്ങളുടെ നിർദേശം വിസി നിരാകരിച്ചു.
രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗവൺമെന്റ് സെക്രട്ടറിമാർ ഉൾപ്പെടെ മുഴുവൻ സിൻഡിക്കറ്റ് അംഗങ്ങളും പങ്കെടുത്തിരുന്നു.
ചരക്കു ഗതാഗതം; റെയിൽവേ കൈവരിച്ചത് റിക്കാർഡ് നേട്ടം
പരവൂർ: ചരക്കു ഗതാഗതത്തിൽ ഇന്ത്യൻ റെയിൽവേ ഓഗസ്റ്റിൽ കൈവരിച്ചത് റിക്കാർഡ് നേട്ടം. കഴിഞ്ഞ മാസം ചരക്കുഗതാഗതം വഴി നേടിയത് 14,100 കോടി രൂപയാണ്. റെയിൽവേയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനമാണിത്.
ഓഗസ്റ്റിൽ റെയിൽവേ വഴി കയറ്റി അയച്ച ചരക്കുകളുടെ അളവ് 130.9 ദശലക്ഷം ടണ്ണാണ്. സ്റ്റീൽ, കൽക്കരി തുടങ്ങിയ മേഖലകളിലെ ശക്തമായ പ്രകടനവും മറ്റ് കാർഗോ വിഭാഗങ്ങളിലെ ആരോഗ്യകരമായ വൈവിധ്യവത്കരണവുമാണ് ചരക്കു കയറ്റി അയയ്ക്കുന്നതിലെയും വരുമാനത്തിലെ വളർച്ചയ്ക്കും കാരണമായിട്ടുള്ളത്.
മിനറൽ ഓയിൽ, ആഭ്യന്തര കണ്ടെയ്നറുകൾ, എക്സിം കണ്ടെയ്നറുകൾ എന്നിവയുടെ ലോഡിംഗിൽ പ്രതീക്ഷിച്ച പുരോഗതിയുണ്ടായില്ലെന്നും റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ സൂചിപ്പിക്കുന്നു. ഇതിൽക്കൂടി ഗണ്യമായ വർധന ഉണ്ടായിരുന്നെങ്കിൽ വളർച്ചയിൽ കുതിച്ചുചാട്ടംതന്നെ ഉണ്ടാകുമായിരുന്നു എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റിലെ മൊത്തം ചരക്ക് അളവ് 130.9 ദശലക്ഷം ടണ്ണാണ്. 2024 ഓഗസ്റ്റിൽ ഇത് 120.6 ദശലക്ഷം ടണ്ണായിരുന്നു. ഒരു വർഷത്തിനിടയിൽ 8.5 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചു.
കൽക്കരിയിൽ ഒമ്പത് ശതമാനം, ഫിനിഷ്ഡ് സ്റ്റീലിൽ 22 ശതമാനം, മിനറൽ ഓയിലിൽ 4.5 ശതമാനം, ആഭ്യന്തര കണ്ടെയ്നുകളിൽ ആറ് ശതമാനം, എക്സിം കണ്ടെയ്നറുകളിൽ അഞ്ച് ശതമാനം, മറ്റ് സാധനങ്ങളിൽ 31 ശതമാനം എന്നിങ്ങനെയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ചരക്കു ഗതാഗതത്തിൽ വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്.
വാർഷികാടിസ്ഥാനത്തിലെ കണക്കെടുപ്പിൽ ചരക്ക് ലോഡ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.1 ശതമാനം വർധിച്ച് 673.6 ദശലക്ഷം ടണ്ണിൽ എത്തിയിട്ടുമുണ്ട്.
2025-26 സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ ചരക്ക് ലോഡിംഗ് ലക്ഷ്യം 1,702.5 ദശലക്ഷം ടൺ ആയാണ് നിശ്ചയിച്ചിട്ടുള്ളത്. 2024-25ൽ ഇത് 1617.38 ദശലക്ഷം ടൺ ആയിരുന്നു. ഇക്കുറി 5.2 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ റെയിൽവേയുടെ ചരക്കു ഗതാഗതത്തിന്റെ പകുതിയിലധികവും കൽക്കരിയാണ്. മൺസൂൺ കാലയളവിനുശേഷം കൽക്കരി ലോഡിംഗിൽ ഇത്തവണ കാര്യമായ വർധനയാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.
രണ്ടു മാസം നീണ്ട ഫയൽ അദാലത്തിൽ 58.69 ശതമാനം ഫയലുകൾ തീർപ്പാക്കി
തിരുവനന്തപുരം: ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ സെക്രട്ടേറിയറ്റിലും വകുപ്പ് മേധാവികളുടെ കാര്യാലയങ്ങളിലും മുടങ്ങിക്കിടന്ന തീരുമാനമാകാത്ത ഫയലുകൾ തീർപ്പാക്കാൻ നടത്തിയ ഫയൽ അദാലത്തിൽ 58.69 ശതമാനം ഫയലുകൾ തീർപ്പാക്കി.
ഇക്കാലയളവിൽ കുറഞ്ഞത് 60 ശതമാനം ഫയലെങ്കിലും തീർപ്പാക്കാനാണു ലക്ഷ്യമിട്ടിരുന്നതെന്നാണു സർക്കാർ വാദം. 2025 ജൂണ്‍ 30 വരെ തീര്‍പ്പാക്കാത്ത ഫയലുകളാണ് അദാലത്തിൽ പരിഗണിച്ചത്.
സെക്രട്ടേറിയറ്റിൽ 3.05 ലക്ഷം ഫയലുകളാണു തീർപ്പാക്കാനുണ്ടായിരുന്നത്. ഇതിൽ 1.58 ലക്ഷം ഫയൽ തീർപ്പാക്കി (51.82%). വകുപ്പ് മേധാവികളുടെ കാര്യാലയങ്ങളിലും യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങളിലും യഥാക്രമം 60.37%, 78.58 ശതമാനം പുരോഗതി കൈവരിച്ചു.
സെക്രട്ടേറിയറ്റിൽ ഏറ്റവും കൂടുതൽ ഫയൽ തീർപ്പാക്കിയത് പ്രവാസികാര്യ വകുപ്പിലാണ് (82.81%). വകുപ്പ് മേധാവികളുടെ കാര്യാലയങ്ങളിൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയാണ് മുന്നിൽ (93.42%). മലിനീകരണ നിയന്ത്രണ ബോർഡിൽ 92.74% ഫയലുകൾ തീർപ്പാക്കി.
സെക്രട്ടേറിയറ്റിലെ 49 വകുപ്പുകളിലെ 17 എണ്ണവും 87 ഡയറക്ടറേറ്റുകളിൽ 55 എണ്ണവും 60 ശതമാനത്തിലധികം ഫയൽ തീർപ്പാക്കി. 4 സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ 73 ശതമാനത്തിലധികം പുരോഗതി കൈവരിച്ചു.
കോടതി വ്യവഹാരങ്ങൾ, നിയമപരമായ തടസങ്ങൾ, സങ്കീർണമായ മറ്റു വിഷയങ്ങൾ തുടങ്ങിയ കാരണങ്ങളാൽ തീർപ്പാക്കാൻ കഴിയാത്ത ഫയലുകളാണ് നിലവിലുള്ളത്. ഇവയിലും തുടർ നടപടി സ്വീകരിക്കാനാണു സർക്കാർ തീരുമാനം.
തീര്‍പ്പാക്കാത്ത ഫയലുകൾ പ്രത്യേക വിഭാഗങ്ങളായി തിരിച്ചു മുൻഗണനാ ക്രമം നിശ്ചയിച്ചാണ് തീർപ്പാക്കിയത്. തീർപ്പാക്കലിന്റെ ഭാഗമായി ഫയലുകളുടെ വിശദാംശം, പുരോഗതി, കൃത്യത എന്നിവ ഉറപ്പുവരുത്താനായി പ്രത്യേക പോർട്ടൽ ഒരുക്കിയിരുന്നു. അദാലത്തിന്റെ പുരോഗതി വകുപ്പ് മേധാവികളുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ചീഫ് സെക്രട്ടറിയുടെയും തലത്തിൽ യഥാസമയം വിലയിരുത്തും. ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനായിരുന്നു അദാലത്തിന്റെ മേൽനോട്ട ചുമതല.
ഈ സർക്കാരിന്റെ കാലത്ത് 2022ൽ ഫയലുകളിൽ തീരുമാനമെടുക്കാൻ മന്ത്രി- ഉദ്യോഗസ്ഥതലങ്ങളിൽ താലൂക്ക് തലം മുതൽ അദാലത്തു നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയത്തിലും അദാലത്ത് നടത്തിയത്.
തിരുവോണം ബംപർ വില്പന 32 ലക്ഷം കടന്നു
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ടിക്കറ്റ് വില്പന 32 ലക്ഷം എണ്ണം കടന്നു. പ്രകാശനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ 32,13,290 എണ്ണം ടിക്കറ്റുകളാണു വിറ്റുപോയത്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം കഴിഞ്ഞ 28നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചത്. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത.
കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു. 500 രൂപ ടിക്കറ്റ് വിലയുള്ള ഈ വർഷത്തെ തിരുവോണം ബംപർ ഈ മാസം 27ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് നറുക്കെടുക്കുക.
കോണ്‍ഗ്രസ് ഭവന സന്ദർശനവും ഫണ്ട് ശേഖരണവും 10 വരെ നീട്ടി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വാർഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെപിസിസി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഭവനസന്ദർശനവും ഫണ്ട് ശേഖരണവും ഈ മാസം 10 വരെ ദീർഘിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
ഓണക്കാല അവധിയുടെ പശ്ചാത്തലത്തിലാണു തീയതി നീട്ടിയത്. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ രണ്ടു വരെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഭവന സന്ദർശനം നടത്തി തെരഞ്ഞെടുപ്പ് ചെലവിലേക്കുള്ള ഫണ്ട് സമാഹരണം ജനങ്ങളിൽ നിന്ന് ശേഖരിക്കാൻ കെപിസിസി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും അവരവരുടെ വാർഡുകളിൽ ഭവനസന്ദർശനം നടത്തുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളും ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളും കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിച്ചുകൊണ്ടാണു ഭവനസന്ദർശനം പുരോഗമിക്കുന്നത്.
ഡിവൈനിൽ ആന്തരിക സൗഖ്യധ്യാനം
മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 12 മുതൽ 14 വരെ പ്രത്യേക ആന്തരികസൗഖ്യധ്യാനം നടത്തുമെന്നു ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ധ്യാനത്തിനു ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു തടത്തിൽ, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ. ഷിജോ നെറ്റിയാങ്കൽ തുടങ്ങിയവർ നേതൃത്വം നൽകും.
ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്കു മാത്രമാണ് പ്രവേശനം. ധ്യാനം ബുക്ക് ചെയ്യാൻ: 9447785548.
ആദ്യം ശബരിമല യുവതീപ്രവേശന സമരക്കേസുകൾ പിൻവലിക്കണം: സി. സദാനന്ദൻ എംപി
കണ്ണൂർ: സർക്കാർ ആത്മാർഥതയോടെയാണ് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതെങ്കിൽ യുവതീപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ടു സമരം നടത്തിയവർക്കെതിരേയുള്ള കേസുകൾ പിൻവലിക്കുകയാണ് ആദ്യം വേണ്ടതെന്ന് രാജ്യസഭാംഗവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. സദാനന്ദൻ. കണ്ണൂർ പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള സമരവുമായി ബന്ധപ്പെട്ട കേസുകൾ സംസ്ഥാന സർക്കാർ പെട്ടെന്ന് പിൻവലിച്ചിരുന്നു. എന്നാൽ, ശബരിമല വിഷയത്തിൽ അതുണ്ടായില്ല. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിൽ ബിജെപിയുടെ പ്രമുഖരായ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരേ എടുത്ത കേസുകളൊന്നും പിൻവലിച്ചിട്ടില്ല. ഇതൊക്കെ നിലനില്‍ക്കേ അയ്യപ്പസംഗമം നടത്തുന്ന സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്.
സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ തനിക്ക് മാത്രമല്ല പാർട്ടിക്കും സംശയമുണ്ട്. യുവതീപ്രവേശനത്തിനെതിരേ ദേവസ്വം ബോർഡ് കോടതിയിൽ അപ്പീൽ നൽകാൻ പോകുന്നുവെന്നതിനെ സ്വാഗതം ചെയ്യുന്നു. ശബരിമലയിൽ ദർശനം നടത്തുന്നവരിൽ ഭൂരിഭാഗവും ഭരിക്കുന്ന പാർട്ടിയുമായി അടുപ്പമുള്ളവരാണെന്നും സി. സദാനന്ദൻ എംപി പറഞ്ഞു.
സ്പോർട്സ് കൗണ്‍സിലിന് 7.62 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന് ഹോസ്റ്റൽ ചെലവ്, പെൻഷൻ, ശന്പളം തുടങ്ങിയ ആവശ്യങ്ങൾക്കു സർക്കാർ 7.62 കോടി രൂപ അനുവദിച്ചതായി കായികമന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.
കൗണ്‍സിലിനു കീഴിലെ കായിക അക്കാദമികളിലെയും സ്പോർട്സ് ഹോസ്റ്റലുകളിലെയും കുട്ടികളുടെ ബോർഡിംഗ് ആൻഡ് ലോഡ്ജിംഗ് ചെലവുകൾക്കായി 4.54 കോടി രൂപയാണ് അനുവദിച്ചത്. ഈയിനത്തിൽ 6.30 കോടി രൂപ സാന്പത്തിക വർഷത്തിന്റെ തുടക്കത്തിൽ അനുവദിച്ചിരുന്നു. ഇതോടെ, ബോർഡിംഗ് ആൻഡ് ലോഡ്ജിംഗ് ചെലവുകൾക്കായി ബജറ്റിൽ നീക്കിവച്ച 15 കോടി രൂപയിൽ 10.84 കോടി കൗണ്‍സിലിന് ലഭിച്ചു.
പെൻഷൻകാർക്കുള്ള പെൻഷൻ, ഓണറേറിയം, ഓണം അലവൻസ് എന്നീ ആവശ്യങ്ങൾക്കായി 1.88 കോടി രൂപയാണ് അനുവദിച്ചത്. കൗണ്‍സിലിനു ബജറ്റിൽ നീക്കിവച്ച നോണ്‍ പ്ലാൻ വിഹിതത്തിൽ നിന്ന് 1.20 കോടിയും അനുവദിച്ചു. ശന്പളം, ഓണം അഡ്വാൻസ്, ഓണം അലവൻസ് തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ തുക.
ഭൂപതിവ് ഭേദഗതി: തെരുവിൽ കൊന്പുകോർത്ത് പാർട്ടികൾ
കട്ടപ്പന: ഭൂപതിവ് ചട്ട ഭേദഗതിയെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോര് തെരുവിലേക്ക് എത്തുന്നു. ഇന്നു പ്രതികൂലിക്കുന്നവരും അനുകൂലിക്കുന്നവരും പ്രകടനവുമായി രംഗത്തിറങ്ങി. മന്ത്രിമാരുടെ അടക്കം കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇതിനെതിരേ മറുപ്രകടനവുമായി ഭരണപക്ഷവും രംഗത്തുവന്നു.
സർക്കാർ സാധാരണക്കാരെ വഞ്ചിച്ചെന്നു കോൺഗ്രസ് സാധാരണക്കാരായ ജനങ്ങളെ വഞ്ചിച്ചതായി ആരോപിച്ചു കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ കോലം കത്തിച്ചു. എല്ലാ ഭൂവിഷയങ്ങളും പരിഹരിച്ചു എന്ന പ്രചാരണവുമായി രംഗത്തു വന്നിരിക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട് ജനങ്ങളെ കബളിപ്പിക്കലാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതിഷേധ പരിപാടി യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി സെക്രട്ടറി തോമസ് രാജൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ, ജോയി പോരുന്നോലി, ജോയി ആനിത്തോട്ടം, ജോസ് മുത്തനാട്ട്, ബിജു പൊന്നോലി, ഷമേജ് കെ. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭൂനിയമം ഭേദഗതി ചെയ്തത് കോടതിവിധി മറികടക്കാൻ: സിപിഎം ആറര പതിറ്റാണ്ടായി ജില്ലയില്‍ നടത്തിയിട്ടുള്ള നിര്‍മാണങ്ങള്‍ നിയമ വിരുദ്ധമാണെന്ന ഹൈക്കോടതി വിധിയെ മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ 1960ലെ ഭൂനിയമം ഭേദഗതി ചെയ്തതും നിയമത്തിന് അനുബന്ധമായ പുതിയ ചട്ടങ്ങള്‍ രൂപീകരിച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. ജില്ലയിലെ നിര്‍മാണങ്ങള്‍ 1960ലെ ഭൂനിയമത്തിനും 1964ലെ ചട്ടങ്ങള്‍ക്കും വിധേയമായിട്ടാണ് നടത്തിയിട്ടുള്ളത്.
കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് വഴി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് നിര്‍മാണങ്ങള്‍ മുഴുവന്‍ നിയമവരുദ്ധമാണെന്നും തുടര്‍നിര്‍മാണം പാലില്ലെന്നും കോടതി വിധിയുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ആദ്യം ജില്ലയ്ക്കു ബാധകമായിരുന്ന വിധി ബൈസണ്വാലിയില്നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് കുഴല്നാടന് വഴി നല്കിയ ഹര്‍ജിയിലൂടെ കേരളത്തിലാകെ ബാധകമാണെന്നും ഹൈക്കോടതി വിധിച്ചു.
65 വര്‍ഷത്തിലധികമായി ജനങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂനിയമ ഭേദഗതി അവതരിപ്പിച്ച് പാസാക്കിയത്. പുതിയ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്കി. നിലവിലുള്ള മുഴുവന്‍ നിര്‍മാണങ്ങളും ക്രമവത്കരിച്ച് നിയമ സാധുത നല്‍കുക എന്നതാണ് ലക്ഷ്യം.
മന്ത്രിസഭ അംഗീകരിച്ച പുതിയ ചട്ടപ്രകാരം നിലവിലുള്ള ചെറുതും വലുതുമായ മുഴുവന്‍ വീടുകള്‍ക്കും ഒരു രൂപ പോലും പിഴയില്ലാതെ നിയമപരമായ സാധൂകരണം ലഭിക്കും. 3000 ചതുരശ്ര അടി വരെയുള്ള വാണിജ്യ സ്ഥാപനങ്ങളും സാധൂകരിക്കപ്പെടും. മുഴുവന്‍ പൊതുസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്വതന്ത്രമാവും.
3000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങള്‍ക്കു നാമമാത്ര ഫീസ് മാത്രമാണ് ഈടാക്കുന്നത്. 50,000 ചതുരശ്ര അടിക്കു മുകളിലുള്ള വന്‍കിട കെട്ടിടങ്ങള്‍ക്കു മാത്രമാണ് നിരക്കില്‍ വര്‍ധന. സാധാരണക്കാരായ മുഴുവന്‍ ജനങ്ങളും ചട്ടഭേദഗതിയിലൂടെ സ്വതന്ത്രരാക്കപ്പെടും.
അതേസമയം, വന്‍കിട ബിസിനസ് ലോബിക്കുവേണ്ടി വാദിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പണമുണ്ടാക്കാനുമാണ് കോണ്‍ഗ്രസും മറ്റും ശ്രമിക്കുന്നതെന്നും വർഗീസ് ആരോപിച്ചു. സിപിഎം നേതാക്കളായ എം.ജെ. മാത്യു, വി.ആര്. സജി, മാത്യു ജോര്‍ജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മന്ത്രി റോഷി അഗസ്റ്റിനെ വേട്ടയാടുന്നതിനെതിരേ മാർച്ച്
ഭൂപതിവ് ചട്ട ഭേദഗതിയിലൂടെ മുഴുവന്‍ കര്‍ഷകരെയും സംരക്ഷിച്ച എല്‍ഡിഎഫ് ഗവണ്മെന്റിനെയും അതിനുവേണ്ടി പ്രയത്നിച്ച മന്ത്രി റോഷി അഗസ്റ്റിനെയും അപകീര്‍ത്തിപ്പെടുത്തുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ യൂത്ത് ഫ്രണ്ട് (എം) കട്ടപ്പനയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. മനോജ് എം. തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോന് പൊടിപാറ അധ്യക്ഷത വഹിച്ചു. നിലവിലെ ചട്ടങ്ങള്‍ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഉതക്കുന്നതാണെന്നു മനസിലാക്കിയ കോൺഗ്രസ് ജനശ്രദ്ധ തിരിക്കാനുള്ള പാഴ്ശ്രമമാണ് നടത്തുന്നത്.
സബ്ജക്ട് കമ്മിറ്റിക്കു പോയിട്ടുള്ള ചട്ട രൂപീകരണത്തിന് ഒരു നിര്‍ദേശവും മുന്നോട്ടുവയ്ക്കാന്‍ യുഡിഎഫിനു കഴിയാത്തത് അവര്‍ ചട്ടത്തെ അംഗീകരിക്കുന്നതുകൊണ്ടാണെന്ന് അഡ്വ. മനോജ് എം. തോമസ് പറഞ്ഞു.
ഇനിയും തെറ്റിദ്ധരിപ്പിക്കലുകളുമായി പൊതുജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയാല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നു ജോമോന് പൊടിപാറ പറഞ്ഞു. മാത്യു വാലുമ്മല്‍, ബിജു ഐക്കര, ഷാജി കൂത്തോടി, ബിജു വാഴപ്പനാടി, ജോണി ചെമ്പുകട എന്നിവര്‍ പ്രസംഗിച്ചു.
ഷാജൻ സ്കറിയയ്ക്കു മർദനം ; അറസ്റ്റിലായവർക്കു ജാമ്യം
തൊടുപുഴ: ഓണ്‍ലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ മർദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
മുതലക്കോടം പട്ടയംകവല കൊല്ലപ്പള്ളി മാത്യൂസ് കെ. സാബു (28), ഇടവെട്ടി ആലയ്ക്കൽ ഷിയാസ് ഇസ്മയിൽ (28), കുമ്മംകല്ല് കൊച്ചുവീട്ടിൽ അക്ബർ അലി (24), തെക്കുംഭാഗം ആനിക്കാട്ടിൽ ടോണി തോമസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ അഞ്ചു പേർക്കെതിരേ വധശ്രമത്തിനാണു കേസെടുത്തത്. പ്രതികൾക്കു മജിസ്ട്രേറ്റ് കോടതിയിൽനിന്നു ജാമ്യം ലഭിച്ചു. ബംഗളൂരുവിൽനിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തൊടുപുഴയിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഷാജനെ ശനിയാഴ്ച വൈകുന്നേരം മങ്ങാട്ടുകവലയിൽവച്ചാണ് കറുത്ത ജീപ്പിലെത്തിയ അഞ്ചു പേർ മർദിച്ചത്. ഷാജൻ സഞ്ചരിച്ച കാറിൽ ജീപ്പിടിപ്പിച്ച ശേഷം വാഹനം നിർത്തിയപ്പോൾ ഡോർ തുറന്നു മുഖത്തും ദേഹത്തും ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ഷാജനെ തൊടുപുഴ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനുശേഷം പ്രതികൾ ബംഗളൂരുവിലേക്കു കടന്നു. ഇവിടെ ഒളിവിൽ കഴിയുന്നതിനിടെയാണു പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
അമീബിക് മസ്തിഷ്ക ജ്വരം; ഉപകരണം വാങ്ങാന്‍ എട്ടു ലക്ഷം അനുവദിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ശാസ്ത്രീയമായും വേഗത്തിലും കണ്ടെത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലേക്ക് ഫേസ് കോണ്ട്രാസ്റ്റ് മൈക്രോസ്കോപ്പ് വാങ്ങാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് എട്ടു ലക്ഷം രൂപ അനുവദിച്ചു.
രോഗം ശാസ്ത്രീയമായി തിരിച്ചറിയാനും ഉടന്‍തന്നെ ചികിത്സ ആരംഭിക്കാനും ഫോട്ടോ മൈക്രോഗ്രാഫ് സൗകര്യമുള്ള ഉപകരണം സഹായകമാകും.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചു മൈക്രോബയോളജി വിഭാഗത്തില്‍ ഫേസ് കോണ്ട്രാസ്റ്റ് മൈക്രോസ്കോപ്പ് നിര്‍ബന്ധമാണ്. മെഡിക്കല്‍ കോളജില്‍ ഈ ഉപകരണം ആവശ്യാനുസരണം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് അടിയന്തരമായി തുക അനുവദിക്കാന്‍ മന്ത്രി നടപടി സ്വീകരിച്ചത്.
സ്റ്റേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്ഐ വിജിലൻസ് പിടിയിൽ
മരട്: അപകടക്കേസിലെ വാഹനം വിട്ടുനൽകുന്നതിനു 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്ഐ വിജിലൻസ് പിടിയിലായി.
മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും കാഞ്ഞിരമറ്റം സ്വദേശിയുമായ കെ. ഗോപകുമാറി (56) നെയാണു സ്റ്റേഷനിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്. എറണാകുളം വിജിലൻസ് ഡിവൈഎസ്പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പള്ളിക്കര സ്വദേശി ഷിബു വർഗീസിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടർ ലോറി കഴിഞ്ഞ 25ന് വൈകുന്നേരം വൈറ്റില ഹബ്ബിനു സമീപം അപകടത്തിൽപ്പെട്ടിരുന്നു. ഡ്രൈവർക്കു ഹൃദയാഘാതം സംഭവിച്ചതിനെത്തുടർന്നായിരുന്നു അപകടം. ഇതേത്തുടർന്ന് ലോറി വൈദ്യുത പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ചു.
സംഭവത്തിൽ മരട് പോലീസ് കേസെടുക്കുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഗ്രേഡ് എസ്ഐ ഗോപകുമാർ ലോറി ഉടമയായ ഷിബു വർഗീസിനെ ഫോണിൽ വിളിച്ചു കേസിൽപ്പെട്ട ലോറി വിട്ടുനൽകുന്നതിനു സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.
നേരിൽ കണ്ടപ്പോൾ 10,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പരാതിക്കാരന് ബുദ്ധിമുട്ടുകളും ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ ചികിത്സയുടെ കാര്യവും പറഞ്ഞെങ്കിലും അതുകേള്‍ക്കാന്‍ ഗോപകുമാര്‍ തയാറായില്ല.
ഏറ്റവും കുറഞ്ഞ തുകയാണു താൻ ആവശ്യപ്പെട്ടതെന്നും തുക കുറയ്ക്കാൻ കഴിയില്ലെന്നുമായിരുന്നു ഗോപകുമാറിന്റെ മറുപടി. ഇതോടെ ലോറി ഉടമ വിജിലൻസിനെ സമീപിച്ചു. വിജിലന്‍സ് മേധാവിയുടെ നിര്‍ദേശാനുസരണം വിജിലന്‍സ് സംഘം കെണിയൊരുക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം നാലോടെ മരട് സ്റ്റേഷനില്‍ വച്ച് പരാതിക്കാരനില്‍നിന്നു 10,000 രൂപ കൈക്കൂലി വാങ്ങവേ ഗോപകുമാറിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
റബര്‍ വിലയിടിവിനു പിന്നില്‍ ചുങ്കപ്രഹരവും ജിഎസ്ടിയും
റെജി ജോസഫ്
കോട്ടയം: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചുങ്കപ്രഹരവും ജിഎസ്ടി നിരക്ക് ഇളവും ഒരുപോലെ റബര്‍ കര്‍ഷകര്‍ക്കു വിനയായി. ആഭ്യന്തര വില 190 രൂപയിലേക്ക് ഇടിഞ്ഞ ശേഷവും റബര്‍ ഇറക്കുമതിക്കു കുറവില്ല. ടയര്‍ ഉള്‍പ്പെടെ ഉത്പന്നങ്ങളുടെ കയറ്റുമതി ചുങ്കം ട്രംപ് 50 ശതമാനമാക്കിയതോടെ വ്യവസായികള്‍ ഉത്പാദനം കുറച്ചതും റബര്‍ വാങ്ങാന്‍ മടിച്ചതും വിലയിടിവിനു വേഗം കൂട്ടി.
ശക്തമായ മഴയില്‍ ജൂണിലും ജൂലൈയിലും ഉത്പാദനം നിലച്ചു. കഴിഞ്ഞയാഴ്ച മഴയ്ക്ക് ശമനമുണ്ടായി ടാപ്പിംഗ് പുനരാരംഭിച്ചെങ്കിലും ആ ചരക്ക് മാര്‍ക്കറ്റില്‍ വന്നുതുടങ്ങിയിട്ടില്ല. ബാങ്കോക്ക് വിലയും ഇവിടത്തെ വിലയും ഏറെക്കുറെ ഒരേ നിരക്കിലാണ്. ട്രംപിന്റെ താരിഫ് ഷോക്ക് ചെറുതല്ലാത്ത പ്രത്യാഘാതമാണ് ഇന്ത്യന്‍ വിപണിയിലുണ്ടാക്കുക.
അമേരിക്ക ഇന്ത്യൻ റബര്‍ ഉത്പന്ന തീരുവ പത്തു ശതമാനമായിരുന്നത് ഒറ്റയടിക്ക് അഞ്ചിരട്ടിയാക്കിയതോടെ റബര്‍ വ്യവസായികള്‍ ഉത്പാദനം കുറച്ചു. കണ്ടെയ്നറുകളുടെ നീക്കവും നിലച്ചു. തറയില്‍ വിരിക്കുന്ന മാറ്റുകള്‍, കൈ-കാല് ഉറകള്‍, കണ്‍വെയര്‍ ബെല്‍റ്റുകള്‍, വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ തുടങ്ങി റബര്‍ ഉത്പന്നങ്ങളുടെ വലിയ വിപണിയാണ് അമേരിക്ക. ഇതു കൂടാതെയാണ് ടയര്‍ കയറ്റുമതി.
സ്വാഭാവിക റബറിന്റെ ആഭ്യന്തരവില ഇടിഞ്ഞ സാഹചര്യത്തിലും വ്യവസായികളുടെ ഇറക്കുമതിക്കു കുറവുവന്നിട്ടില്ല. ജിഎസ്ടി 28 ശതമാനത്തില്‍നിന്നു 18 ശതമാനമായി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റബര്‍ ഉത്പന്നവിലകളില്‍ വലിയ കുറവു വരുത്തും. പുതിയ നിരക്കില്‍ ടയറും വാഹനവും വാങ്ങാന്‍ കാത്തിരിക്കുന്ന ഒട്ടേറെ ഉപയോക്താക്കളുണ്ട്.
അതനുസരിച്ച് വ്യവസായികള്‍ ഉത്പാദനത്തില്‍ കുറവു വരുത്തുകയും ആഭ്യന്തരവിപണിയില്‍ റബര്‍ വാങ്ങല്‍ കുറയ്ക്കുകയും ചെയ്തു. നവരാത്രിക്കു മുന്‍പ് ജിഎസ്ടി ഇളവ് നിലവില്‍വരുമെന്നാണു സൂചന.
ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ നാല്പതിനായിരം ടണ്‍ വീതം സ്വാഭാവിക റബറും 25,000 ടണ്‍ വീതം കോമ്പൗണ്ട് റബറും വ്യവസായികള്‍ ഇറക്കുമതി ചെയ്തു.
നടപ്പു സാമ്പത്തികവര്‍ഷം 2.20 ലക്ഷം ടണ്ണിന്റെ ഇറക്കുമതി നടന്നപ്പോള്‍ ഇവിടത്തെ റബര്‍ ഉത്പാദനം ഒരു ലക്ഷം ടണ്ണില്‍ താഴെയാണ്. കോമ്പൗണ്ട് റബറിന് പരമാവധി നല്‍കേണ്ട ഇറക്കുമതി തീരുവ അഞ്ചു ശതമാനം മാത്രമാണ്.
കോമ്പൗണ്ട് റബറിന്റെയുള്പ്പെടെ ഇറക്കുമതി നിയന്ത്രിക്കുകയോ തീരുവ ഉയര്‍ത്തുകയോ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജോര്‍ജ് വാലി അഭിപ്രായപ്പെട്ടു.
ഡാറ്റാ അപ്ഡേഷൻ പൂർത്തിയായി; റേഷൻ വിതരണം പുനരാരംഭിച്ചു
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) കീഴിലുള്ള ഏകീകൃത സോഫ്റ്റ്വേറിലേക്ക് കേരളത്തിലെ റേഷൻ ഗുണഭോക്താക്കളുടെ ഡാറ്റ പങ്കിടുന്ന പ്രക്രിയ ഇന്നലെ വൈകുന്നേരത്തോടെ പൂർത്തിയായതിനെത്തുടർന്ന് റേഷൻ വിതരണം പുനരാരംഭിച്ചു.
കേന്ദ്ര നിർദേശപ്രകാരം സ്മാർട്ട് പിഡിഎസ് പദ്ധതി കേരള സർക്കാരും നടപ്പാക്കിയതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള അപ്ഡേഷൻ അത്യാവശ്യമായി വന്നത്.
രാജ്യത്താകമാനം പിഡിഎസ് സംവിധാനത്തിനുവേണ്ടി ഏക സോഫ്റ്റ്വേർ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത ഡാറ്റാ ട്രാൻസ്ഫർ/അപ്ഡേഷൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഇ-പോസ് ക്രമീകരണത്തിന് ഇന്നലെ ഉച്ചവരെയാണ് എൻഐസി ഹൈദരാബാദ് ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരം നാലുമുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ രണ്ടു മണിക്കൂറോളം വൈകി ആറോടെയാണ് എൻഐസി അപ്ഡേഷൻ പൂർത്തിയാക്കിയത്.
ഓണത്തോടനുബന്ധിച്ചുള്ള അരിയുടെയും സ്പെഷൽ അരിയുടെയും വിതരണം ഓഗസ്റ്റ് 31ന് പൂർത്തിയായിരുന്നു.
ഓഗസ്റ്റ് മാസം മുൻഗണനാ കാർഡുടമകളിൽ 97.22 ശതമാനവും ആകെ കാർഡുടമകളിൽ 86.75 ശതമാനവും റേഷൻവിഹിതം കൈപ്പറ്റി. സെപ്റ്റംബർ മാസത്തെ റേഷൻവിഹിതം ഈ മാസം 30 വരെ കൈപ്പറ്റുന്നതിന് അവസരമുണ്ട്.
എഎവൈ (മഞ്ഞ) കാർഡ് വിഭാഗത്തിനുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 15 വരെ തുടരുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
അപ്രതീക്ഷിത ഹൃദ്രോഗ മരണങ്ങളിൽ ആശങ്ക: കെജിഎംഒഎ
കൊച്ചി: യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളില്‍ കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) ആശങ്ക രേഖപ്പെടുത്തി.
കഴിഞ്ഞദിവസം ഓണാഘോഷ പരിപാടിക്കിടെ നിയമസഭാ ജീവനക്കാരന്റെ ദാരുണമായ മരണം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍, ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ അടിയന്തരമായി നല്‍കേണ്ട കാര്‍ഡിയോ പള്‍മണറി റീസസിറ്റേഷന്‍ (സിപിആര്‍) പോലുള്ള ജീവന്‍രക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണെന്ന് കെജിഎംഒഎ ജനറല്‍ സെക്രട്ടറി ഡോ.ജോബിന് ജി. ജോസഫ്, പ്രസിഡന്റ് ഡോ.പി.കെ. സുനില്‍ എന്നിവര്‍ പറഞ്ഞു.
ഓണക്കാലത്തെ റോഡ് അപകടങ്ങൾ കുറയ്ക്കാൻ പോലീസ് നിർദേശം
തിരുവനന്തപുരം: ഓണാഘോഷത്തിരക്കിനിടെ സംസ്ഥാനത്ത് വാഹനാപകടം വർധിക്കുന്നതു തടയാൻ വാഹനയാത്രക്കാർക്ക് നിർദേശങ്ങൾ നൽകി കേരള പോലീസ് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ്.
അമിതവേഗവും അശ്രദ്ധമായ ഓവർടേക്കിംഗ് ഒഴിവാക്കുകയാണ് പ്രധാനം. ലഹരി ഉപയോഗിച്ചു വാഹനം ഓടിക്കരുത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ നിർബന്ധമായി ധരിക്കണം.
ലെയ്ൻ ട്രാഫിക് നിയമം പാലിക്കുക. നിഷ്കർഷിച്ച സ്ഥലത്ത് മാത്രം പാർക്ക് ചെയ്യുക. കഴിഞ്ഞ വർഷം ഓണക്കാലത്തെ 10 ദിവസം സംസ്ഥാനത്ത് 1629 റോഡപകടം റിപ്പോർട്ട് ചെയ്തു. 161 പേർ മരിക്കുകയും 1261 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ഏബല്‍ ബിജുവിന് മിസ്റ്റര്‍ ഇന്ത്യ സുപ്രാ നാഷണല്‍ കിരീടം
കൊച്ചി: ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യ മിസ്റ്റര്‍ സുപ്രാ നാഷണല്‍ കിരീടം കോട്ടയം സ്വദേശി ഏബല്‍ ബിജുവിന്. കേരളത്തെ പ്രതിനിധീകരിച്ചു ടൈറ്റില്‍ നേടുന്ന ആദ്യ മലയാളിയാണ്.
മത്സരവിജയത്തോടെ പോളണ്ടില്‍ നടക്കാനിരിക്കുന്ന മിസ്റ്റര്‍ സുപ്രാ നാഷണല്‍ 2026 മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തയാറെടുക്കുകയാണ് ഏബല്‍ ബിജു.
കുട്ടിക്കാനം മരിയന്‍ കോളജില്‍നിന്നു ബിരുദം നേടിയ ഏബല്‍ ഫെഡറല്‍ ബാങ്കില്‍ അസോസിയേറ്റാണ്.
ശബരിമല യുവതീപ്രവേശനവിഷയം അടഞ്ഞ അധ്യായമല്ല: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവിഷയം അടഞ്ഞ അധ്യായമല്ലന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അത്തരത്തിൽ പറഞ്ഞൊഴിയുന്ന സിപിഎം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഭക്തരോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ പന്പയിലെ അയ്യപ്പസംഗമത്തിനു മുന്‍പു ശബരിമലയിലെ ആചാരങ്ങൾക്കെതിരായി സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പസംഗമത്തിന്റെ പേരിൽ ഭക്തരെ കബളിപ്പിക്കാനാണു സിപിഎം ശ്രമം. അത്തരം ശ്രമങ്ങൾ ഒന്നും ഇനി വിലപ്പോവില്ല. സിപിഎമ്മിന്റെ ഈ അവസരവാദ രാഷ്ട്രീയം മുഴുവൻ ഹിന്ദു വിശ്വാസികൾക്കും മനസിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ ശബരിമല യുവതീ പ്രവേശന വിഷയം അടഞ്ഞ അധ്യായമാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന തെറ്റാണ്.
ലോകമെന്പാടുമുള്ള അയ്യപ്പഭക്തരുടെ മനസിൽ എന്നും ഉണങ്ങാത്ത മുറിവാണ് 2018-ൽ സിപിഎമ്മും എൽഡിഎഫ് സർക്കാരും ഉണ്ടാക്കിയത്. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്തുകയും ഭക്തരുടെ വികാരത്തെ ചവിട്ടിമെതിക്കുകയും ചെയ്ത പിണറായി സർക്കാരിന്റെ ഭൂതകാലം ഒരു വിശ്വാസിയും ഒരിക്കലും മറക്കുകയും പൊറുക്കുകയുമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തെരുവുനായ്ക്കളെ തുരത്താന്‍ ഇലക്ട്രോണിക് വടി; ആശയം വികസിപ്പിച്ചെടുത്തത് സ്കൂള്‍ വിദ്യാര്‍ഥികള്‍
കോഴിക്കോട്: സംസ്ഥാനത്തെങ്ങും തെരുവുനായ്ക്കള്‍ ജനജീവിതത്തിനു ഭീഷണി ഉയര്‍ത്തുമ്പോള്‍ തെരുവുനായ്ക്കളെ തുരത്താന്‍ ഇലക്ട്രോണിക് വടിയെന്ന ആശയം വികസിപ്പിച്ചെടുത്ത് വിദ്യാര്‍ഥികള്‍. മലപ്പുറം അരീക്കോട് വടശേരി ഗവ. ഹൈസ്കൂളിലെ മൂന്നു പൂര്‍വവിദ്യാര്‍ഥികള്‍ വികസിപ്പിച്ച മാജിക് വടിയുടെ ആശയത്തിനു പേറ്റന്റ് നേടാനുള്ള ശ്രമം നടക്കുകയാണ്. സ്കൂളിലെ ഫിസിക്സ് അധ്യാപകന് കോഴിക്കോട് ചേളന്നൂര്‍ സ്വദേശി കെ. പ്രഗിത്താണ് മെന്റര്‍.
ബട്ടണ്‍ ഘടിപ്പിച്ച 40 സെന്റിമീറ്റര്‍ നീളത്തിലുള്ള വടി ഉപയോഗിച്ച് അഞ്ചു വിധത്തില്‍ നായ്ക്കളെ തുരത്താമെന്നതാണു സവിശേഷത. സ്വിച്ചിട്ടാല്‍ വടി അള്‍ട്രാസോണിക് ശബ്ദം പുറപ്പെടുവിക്കുന്നതാണു ഒരു രീതി. മനുഷ്യര്‍ക്ക് ഈ ശബ്ദം കേള്‍ക്കാന്‍ പറ്റില്ല. എന്നാല്‍ നായ്ക്കള്‍ക്ക് അരോചകമായ ശബ്ദമായതിനാല്‍ അവ ഉടന്‍ സ്ഥലംവിടും. വടിയില്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ചിട്ടുണ്ട്. പടക്കംപൊട്ടുന്ന ശബ്ദമടക്കം ഇതില്‍ ഉള്‍പ്പെടുത്താം. നായ്ക്കള്‍ ശബ്ദംകേട്ട് ഓടിപ്പോകും.
തെരുവുനായ്ക്കളുടെ കണ്ണിലേക്ക് അടിക്കുന്നതിനുള്ള ലൈറ്റാണു മറ്റൊന്ന്. നായ്ക്കള്‍ക്കു ഷോക്ക് ഏല്‍പ്പിക്കുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്. വടിയുടെ അറ്റത്താണ് രണ്ടു കമ്പികള്‍ ഘടിപ്പിക്കുക. ഇതിലൂടെ വൈദ്യുതി പ്രവഹിക്കും.
ഷോക്ക് ഏല്ക്കുമ്പോള് നായ്ക്കള്‍ ജീവനുംകൊണ്ട് ഓടും. കടിക്കാന്‍ വരുന്ന നായ്ക്കള്ക്കുനേരേ കുരുമുളക് പൊടി സ്പ്രേ ചെയ്യുന്നതാണ് അവസാനത്തേത്. കുരുമുളകിനു പകരം രാസവസ്തുക്കളും ഉപയോഗിക്കാന്‍ പറ്റും. ബാഗില്‍ വയ്ക്കാവുന്ന വടി എപ്പോഴും കൈയില്‍ കുരുതണം.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കഴിഞ്ഞവര്‍ഷമാണ് പി. അഭിഷേക്, വി.പി. നിഹാല്‍, സാദിന് മുഹമ്മദ് സുബൈര്‍ എന്നിവര്‍ ചേര്‍ന്ന് ഈ ആശയം വികസിപ്പിച്ചെടുത്തത്. ഇതേ സ്കൂളില്‍ പ്ലസ് വണ്ണിനു പഠിക്കുകയാണ് ഇവരിപ്പോള്‍. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്നവേഷന്‍ മാരത്തണില്‍ ഈ ആശയം സമ്മാനം നേടിയിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണു കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിന് ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ മത്സരം സംഘടിപ്പിച്ചിരുന്നത്. ഇതില്‍ രാജ്യത്തുനിന്ന് 27 ടീമുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. അതിലൊന്നാണ് വടശേരി ഗവ. ഹൈസ്കൂള്‍. ആശയത്തിന്റെ വര്‍ക്കിംഗ് മോഡലുമായാണു വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ പ്രദര്‍ശനത്തിനു പോയത്. വര്‍ക്കിംഗ് മോഡല്‍ ഉണ്ടാക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ അര ലക്ഷം രൂപ നല്‍കിയിരുന്നു. ഡല്‍ഹിയില്‍ നോയ്ഡ ഗല്ഗോഷ്യ യൂണിവേഴ്സിറ്റിയില്‍ ഈ പ്രോഡക്ട് വിപണിയിലിറക്കുന്നതിനുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്.
ഭരണഘടന നൽകുന്ന വിശ്വാസ സ്വാതന്ത്ര്യം കവർന്നെടുക്കാനാകില്ല: മാർത്തോമ്മാ മെത്രാപ്പോലീത്ത
തിരുവല്ല: ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന വിശ്വാസ സ്വാതന്ത്ര്യം ആർക്കും കവർന്നെടുക്കാനാകില്ലെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. മാർത്തോമ്മാ സഭയുടെ വാർഷിക പ്രതിനിധി മണ്ഡലം തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത സ്മാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമാധാന കാംക്ഷികളും രാജ്യസ്നേഹികളുമായി രാഷ്ട്രനിർമാണത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ക്രൈസ്തവരെ വേട്ടയാടിയും ഭയപ്പെടുത്തിയും നിശബ്ദരാക്കുന്ന സമകാലിക പ്രവണത നാടിന്റെ നടവഴികളിലൂടെയുള്ള പ്രയാണത്തിന് തടസം സൃഷ്ടിക്കുമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ഒരു സുപ്രഭാതത്തിൽ മുളച്ചു വന്നവരല്ല ഭാരത ക്രൈസ്തവർ. എത്രയെത്ര തലമുറകളായി ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്.
രാജ്യത്താകമാനം, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ വർധിച്ചു വരുന്ന ആക്രമണങ്ങളും പോലീസ് നടപടികളും സൃഷ്ടിക്കുന്ന ആശങ്ക ഒട്ടും ചെറുതല്ല. വൈദികർക്കും മിഷണറിമാർക്കുമെതിരേ നീങ്ങിയാൽ പാരിതോഷികം നൽകാമെന്ന് വരെ പരസ്യമായി വാഗ്ദാനം ചെയ്യുന്ന സ്ഥിതിയിലേക്ക് ജനപ്രതിനിധികൾ പോലും മാറുന്നത് അപകടകരമാണ്. മതപരിവർത്തന നിരോധന നിയമം പലപ്പോഴും ദുരുപയോഗം ചെയ്യുന്നു. ജനസംഖ്യ യിൽ കുറവ് വരുന്ന ക്രൈസ്തവരെയും മറ്റും മൈക്രോ മൈനോറിറ്റിയായി പ്രഖ്യാപിച്ചു സംരക്ഷണം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ നയങ്ങൾ കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കാൻ കാരണമാകരുത്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടു സർക്കാർ എടുത്തിരിക്കുന്ന നയം കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്കു പ്രോത്സാഹന ജനകമല്ല. സ്ഥിരനിയമന അംഗീകാരമില്ലാതെ അധ്യാപകരെ ദിവസവേതനക്കാരായി മാറ്റുന്നത് ഗുണനിലവാര തകർച്ചയിലേക്ക് നയിക്കുമെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
പ്രഫ. എം. തോമസ് മാത്യു ധ്യാനപ്രസംഗം നടത്തി. സഫ്രഗൻ മെത്രാപ്പോലീ ത്താമാരായ യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ്, എപ്പിസ്കോപ്പമാരായ തോമസ് മാർ തിമോത്തിയോസ്, ഐസക് മാർ പീലക്സിനോസ്, ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തൂസ്, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിം, ഡോ. ജോസഫ് മാർ ഇവാനിയോസ്, സഭാ സെക്രട്ടറി റവ.എബി. ടി. മാമ്മൻ, സീനിയർ വികാരി ജനറാൾ റവ. മാത്യു ജോൺ, സഭാ വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അല്മായ ട്രസ്റ്റി ആൻസിൽ സഖറിയാ കോമാട്ട് തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം നാളെ സമാപിക്കും.
ഇ- മാലിന്യശേഖരണം: കൂടുതൽ തുക നല്‍കിയത് എറണാകുളം ജില്ലയിൽ
കൊച്ചി: ഒന്നരമാസംകൊണ്ട് ഹരിതകര്‍മസേന എറണാകുളം ജില്ലയിലെ നഗരസഭാ പരിധിയിലെ വാര്‍ഡുകളില്‍നിന്നു ശേഖരിച്ചത് 15682.08 കിലോ മാലിന്യം.
ഇത്തരത്തില്‍ ശേഖരിച്ചവയില്നിന്ന് പുനഃചംക്രമണ യോഗ്യമായ മാലിന്യത്തിന് കൂടുതല്‍ പണം നല്കിയവയുടെ പട്ടികയില്‍ ജില്ല ഒന്നാമതുമെത്തി. 1,28,889.6 രൂപയാണ് ജില്ലയില്‍ ഈയിനത്തില്‍ നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ ക്ലീന്‍ കേരള കമ്പനിക്കു കൈമാറിയത് 79,299.67 കിലോ ഇ- മാലിന്യമാണ്. ഇ- മാലിന്യം ശേഖരിച്ചതിലൂടെ ഹരിതകര്‍മസേന വീടുകളിലേക്കു നല്‍കിയത് ആകെ 6,39,541.66 രൂപയും.
14 ജില്ലകളില്‍നിന്നായി 93 നഗരസഭകളിലാണു പദ്ധതി നടപ്പാക്കിയത്. ആകെ 3503 വാര്‍ഡുകളുമുണ്ട്. ഇതില്‍ 1082 വാര്‍ഡുകളിലാണു ശേഖരണം നടന്നത്. ജൂലൈ 15നാണ് ഹരിതകര്‍മസേന ഇ-മാലിന്യം പണം നല്കി ശേഖരിക്കുന്ന പദ്ധതി തുടങ്ങിയത്.
ശുചിത്വമിഷന്, ഹരിതകേരള മിഷന്, കുടുംബശ്രീ മിഷന് എന്നിവയുടെ പിന്തുണയോടെ അതത് നഗരസഭകളുടെ നേതൃത്വത്തിലാണു പദ്ധതി. ഓരോ വസ്തുവിനും അവയുടെ തൂക്കത്തിനനുസരിച്ച് ക്ലീന്‍ കേരള കമ്പനി നിശ്ചയിച്ചപ്രകാരമുള്ള തുക ഹരിതകര്‍മ സേനാംഗങ്ങള്‍ കണ്‍സോര്‍ഷ്യം ഫണ്ടില്‍നിന്നോ തദ്ദേശസ്ഥാപനത്തിന്റെ തനത് ഫണ്ടില്‍നിന്നോ നല്‍കും. തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനി ഇ-മാലിന്യങ്ങള്‍ നഗരസഭകളില്‍നിന്ന് ഏറ്റെടുത്ത് ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് പണം നല്‍കും. പുനഃചംക്രമണത്തിന് യോഗ്യമായ മാലിന്യങ്ങള്‍ക്കാണ് പണം ലഭിക്കുക.
അപകടകരമല്ലാത്ത ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഗണത്തില്‍പ്പെടുന്ന 44 ഇനങ്ങളാണു കിലോഗ്രാം നിരക്കില്‍ വില നല്കി ശേഖരിക്കുന്നത്. നഗരസഭകള്‍ക്കു കീഴില്‍ നടപ്പാക്കുന്ന പദ്ധതി അടുത്ത ഘട്ടത്തില്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
വിവിധ ജില്ലകൾ ശേഖരിച്ച മാലിന്യം
(കിലോക്കണക്കിൽ)
തിരുവനന്തപുരം -6420
കൊല്ലം -1596.19
പത്തനംതിട്ട -10235
ആലപ്പുഴ -15936.34
കോട്ടയം -7939.62
ഇടുക്കി - 890
എറണാകുളം -15682.08
തൃശൂര്‍ -3218
പാലക്കാട് -02225.54
മലപ്പുറം -2888.9
കോഴിക്കോട് -6260
കണ്ണൂര്‍ -3838
വയനാട് -525
കാസര്‍ഗോഡ്
മുത്തശിയെയും പിഞ്ചുകുഞ്ഞിനെയും പുറത്താക്കി ധനകാര്യസ്ഥാപനം വീട് ജപ്തി ചെയ്തു
കോലഞ്ചേരി: മുത്തശിയെയും പിഞ്ചുകുഞ്ഞിനെയും വീടിനു പുറത്താക്കി സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തെന്നു പരാതി.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. പ്രായമേറിയ അമ്മയെയും ഒരു വയസുള്ള മകനെയും വീട്ടിലാക്കി മലേക്കുരിശ് സ്വദേശിനി സ്വാതി ജോലിക്കു പോയ സമയത്താണ് ധനകാര്യ സ്ഥാപനം അധികൃതർ പോലീസിന്റെ അകമ്പടിയോടെ എത്തി വീട് ജപ്തി ചെയ്തത്.
2019ൽ അഞ്ചു ലക്ഷത്തോളം രൂപ സ്ഥാപനത്തിന്റെ കടവന്ത്ര ശാഖയിൽനിന്ന് സ്വാതി വായ്പയെടുത്തിരുന്നു.ഇതിൽ 3,95,000 രൂപ സ്വാതി തിരിച്ചടച്ചെന്നു പറയുന്നു. എന്നാൽ ബാക്കി തുക അടയ്ക്കാൻ സാധിച്ചില്ല. നിലവിൽ അഞ്ചു ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് ധനകാര്യസ്ഥാപനം പറയുന്നത്.
വീട് ജപ്തി ചെയ്യുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം നിഷ സജീവൻ സ്ഥാപന അധികൃതരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. വൈകുന്നേരം 6.30ഓടെ സ്ഥലത്തെത്തിയ എംഎൽഎ പി.വി. ശ്രീനിജിൻ ധനകാര്യസ്ഥാപനം അധികൃതരുമായി സംസാരിച്ച് തത്കാലത്തേക്ക് വീട് തുറന്നുകൊടുക്കുകയായിരുന്നു. ജപ്തിവിവരമറിഞ്ഞ് വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ സ്ഥലത്തെത്തിയിരുന്നു.
പെരിയ ഇരട്ടക്കൊലക്കേസ്: മണികണ്ഠന് ഇനി വോട്ടും ചെയ്യാനാകില്ല
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കിയ കാഞ്ഞങ്ങാട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് ഇനി വോട്ടും ചെയ്യാന്‍ കഴിയില്ല.
എറണാകുളം സിബിഐ കോടതി അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കിയത്. വിധി വന്ന ദിവസം മുതല്‍ തന്നെ മണികണ്ഠന് പദവിക്ക് അര്‍ഹനല്ലെന്നും കമ്മീഷന് വ്യക്തമാക്കി.
കേരള പഞ്ചായത്ത് രാജ് ആക്ട്, 1994ലെ സെക്ഷന്‍ 35(1) പ്രകാരമാണു നടപടി. ജനുവരി മൂന്നിനാണ് കേസിലെ 14-ാം പ്രതിയായ മണികണ്ഠനെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 225 പ്രകാരം കോടതി ശിക്ഷിച്ചത്.
ഹര്‍ജി ഒഴിവാക്കാന്‍ മണികണ്ഠന് രണ്ടുമാസം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു. എന്നാല്‍ ശിക്ഷ റദ്ദാക്കാന്‍ അപ്പീല്‍കോടതി തയാറായിട്ടില്ലെന്ന് പിന്നീട് അദ്ദേഹംതന്നെ സമ്മതിച്ചു.
രാജിവച്ചാലും കോടതിവിധി വന്ന ദിവസം മുതല്‍ മണികണ്ഠന് അയോഗ്യനാണെന്നും അതിനാല്‍ രാജിക്കു പ്രസക്തിയില്ലെന്നും കമ്മീഷന് വ്യക്തമാക്കി. മണികണ്ഠന് ഇനി വോട്ട് ചെയ്യാനോ അടുത്ത ആറു വര്‍ഷത്തേക്ക് ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ സാധിക്കില്ല.
എല്‍കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: ലോഗോ പ്രകാശനം ചെയ്തു
കൊച്ചി: ഡല്‍ഹി ആസ്ഥാനമായ എല്‍കെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള എല്‍കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ പ്രഖ്യാപിച്ചു. ഔദ്യോഗിക ലോഗോപ്രകാശനം കൊച്ചിയില്‍ നടന്നു.
ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും എല്‍കെ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ ജൂറി ചെയര്‍മാനുമായ സംവിധായകൻ കമല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ ലോഗോ പ്രകാശനം ചെയ്തു.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജേഷ് പുത്തന്‍പുരയില്‍, ചലച്ചിത്രതാരങ്ങളായ സിദ്ധാര്‍ഥ് ശിവ, രാജീവ് രംഗന്, ആശ അരവിന്ദ്, അനുമോള്‍, ഫെസ്റ്റിവല്‍ കോ -ഓര്‍ഡിനേറ്റര്‍ അശ്വതി എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യയിലെ യുവ ചലച്ചിത്ര സംവിധായകര്‍ക്കു ദേശീയവും അന്തര്‍ദേശീയവുമായ സിനിമകളെ അടുത്തറിയുവാനും സിനിമാമേഖലയിലേക്ക് കടന്നുവരുന്നവരുടെ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലത്തിലേക്ക് അവരെ ഉയര്‍ത്തുന്നതിനാവശ്യമായ സാഹചര്യം ഒരുക്കുകയാണ് എല്‍കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍.
എട്ടുമുതല്‍ ഫെസ്റ്റിവലിലേക്കുള്ള എന്‍ട്രികള്‍ സ്വീകരിക്കും. അഞ്ചു മുതല്‍ 30 മിനിറ്റ് വരെയുള്ള ഹ്രസ്വചിത്രങ്ങള്‍ അയയ്ക്കാം. ഹ്രസ്വചിത്രങ്ങള്‍ www.lkfilmfestival.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണു സമർപ്പിക്കേണ്ടത്. രണ്ടാമത് എല്‍കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2026 ഏപ്രിലില്‍ കൊച്ചിയില്‍ നടക്കും.
ചലച്ചിത്ര ശില്പശാലയുമായി ബിനാലെ ഫൗണ്ടേഷൻ
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന് (കെബിഎഫ്) നടത്തിയ ചലച്ചിത്ര ശില്പശാലയിൽ നാല് യുവ ചലച്ചിത്രകാരന്മാര് ഒരുക്കിയത് നാല് ഹ്രസ്വചിത്രങ്ങള്‍. വിദ്യാര്‍ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണു ശില്പശാല നടത്തിയത്.
അറുപതോളം അപേക്ഷകരില്‍നിന്നാണ് 13 പേരെ ശില്പശാലയിലേക്കു തെരഞ്ഞെടുത്തതെന്ന് കെബിഎഫിന്റെ പ്രോഗ്രാം മാനേജര്‍ റെബേക്ക മാര്ട്ടിന് പറഞ്ഞു.
യുവ കലാകാരന്മാര്ക്കായി ഡിജിറ്റല്‍ സ്റ്റോറി ടെല്ലിംഗില്‍ പരിശീലനം നല്കുന്നതു ലക്ഷ്യമിട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൂട്ട്പ്രിന്റ് സെന്റര്‍ ഫോര്‍ ലേണിംഗിന്റെ (എഫ്പിസിഎല്‍) നേതൃത്വത്തിലാണു ദ്വിദിന ശില്പശാല നടത്തിയത്.
കേരളത്തിനകത്തും പുറത്തുനിന്നുമായി 16നും 24നും ഇടയില്‍ പ്രായമുള്ള 13 വിദ്യാര്‍ഥികളാണു പരിശീലന കളരിയില്‍ പങ്കെടുത്തത്. കോല്‍ക്കത്തയില്‍നിന്നും ഹൈദരാബാദില്‍നിന്നും രണ്ടുപേര്‍ വീതമുണ്ടായിരുന്നു.
അമീബിക് മസ്തിഷ്കജ്വരം: മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
ഓമശേരി അമ്പലക്കണ്ടി കനിയംപുറം വീട്ടില്‍ അബൂബക്കര്‍ സിദ്ദിഖ് -മൈമൂന ദമ്പതികളുടെ മകന് മുഹമ്മദ് ആഹില്‍ ആണു മരിച്ചത്. ഓഗസ്റ്റ് നാലുമുതല്‍ മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണു മരണം.
ശനിയാഴ്ച മലപ്പുറം കണ്ണമംഗലം കാപ്പില്‍ കണ്ണോത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) മരിച്ചിരുന്നു. ഇരുപത്തിനാലു മണിക്കൂറിനകം രണ്ടു പേരാണു മരിച്ചത്.
നിലവില്‍ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ മൂന്നു കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറു പേരും ചികിത്സയിലുണ്ട്.
രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ കിണറുകളും ജലാശയങ്ങളും ക്ലോറിനേഷന് നടത്തുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ലോറിനേഷന് നടന്നിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ വിവാദം; മൊഴിയെടുക്കൽ തുടങ്ങി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാതിക്രമ കേസിൽ മൊഴിയെടുക്കൽ ആരംഭിച്ച് ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘം. പരാതിക്കാരനായ ഷിന്റോ സെബാസ്റ്റ്യന്റെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുക്കൽ.
രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിച്ചുവെന്നു കാണിച്ച് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണു ഷിന്റോ പരാതി നൽകിയത്. ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കൽ.
വീഡിയോകൾ ഉൾപ്പെടെയുവ അന്വേഷണസംഘത്തിനു കൈമാറിയതായി ഷിന്റോ സെബാസ്റ്റ്യൻ പറഞ്ഞു. രാഹുലിന്റെ അതിക്രമത്തിനിരയായ യുവതിക്കു പരാതിയുമായി മുന്‍പോട്ടു പോകാനുള്ള അന്തരീക്ഷം ഇപ്പോഴില്ല. വലിയ ആക്രമണമാണു സൈബറിടത്തിൽ നടക്കുന്നതെന്നും ഷിന്റോ പറഞ്ഞു.
സാമൂഹികമാധ്യമം വഴി സ്ത്രീകളെ പിന്തുടർന്നു ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണു ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിവൈഎസ്പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞു
കൊച്ചി: രാജ്യത്തു വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 51.50 രൂപയാണു കുറഞ്ഞത്. പുതിയ വില ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
1,587 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. വാണിജ്യ സിലിണ്ടറിന് ഏപ്രിലില്‍ 43 രൂപ, മേയില്‍ 15 രൂപ, ജൂണില്‍ 25 രൂപ, ജൂലൈയില്‍ 57.5 രൂപ, ഓഗസ്റ്റില്‍ 33.50 എന്നിങ്ങനെ കുറച്ചിരുന്നു. ഇതോടെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 226.5 രൂപയാണു കുറഞ്ഞത് .
രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്കരിക്കുന്നത്.
മോൺ. ജെയിൻ മെൻഡസ് ഡബ്ല്യുഒടി സ്ഥിരം നിരീക്ഷകൻ
കൊച്ചി: വേൾഡ് ഓർഗനൈസേഷൻ ഫോർ ടൂറിസത്തിൽ (ഡബ്ല്യുഒടി) വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായി മലയാളിയായ മോൺ. ജെയിൻ മെൻഡസിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
വരാപ്പുഴ അതിരൂപതാംഗമായ ഇദ്ദേഹം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡൊമിംഗോയിലെ അപ്പസ്തോലിക് നുൺഷ്യേച്ചറിൽ കൗൺസിലറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ നിയമനം.
നെല്ലുസംഭരണവിലയിൽ നിബന്ധനയുമായി സപ്ലൈകോ
ബെന്നി ചിറയില്‍
ചങ്ങനാശേരി: സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ച പുതിയ നെല്ല് സംഭരണനയം കര്‍ഷകവിരുദ്ധവും അവ്യക്തവുമെന്ന് ആക്ഷേപം.
സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കി റേഷന്‍കടകളിലൂടെ വിതരണം ചെയ്തശേഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം സിവില്‍ സപ്ലൈസിനു ലഭിച്ചശേഷം മാത്രമേ കര്‍ഷകര്‍ക്ക് പണം നല്‍കുകയുള്ളുവെന്ന നിബന്ധനയാണ് കര്‍ഷകരെ വെട്ടിലാക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറാണ് നയം സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്.
നിശ്ചിത അളവിൽ കൂടുതൽ ഈർപ്പമുള്ള നെല്ല് സംഭരിക്കില്ല, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പണം നൽകുമ്പോൾ മാത്രമേ നെല്ലിന്റെ വില നൽകുകയുള്ളൂ എന്നിവ അംഗീകരിച്ച് കർഷകർ സാക്ഷ്യപത്രം നൽകണമെന്നാണ് സപ്ലൈകോ നിർദേശം. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നിശ്ചയിക്കുന്ന സ്ഥലത്ത് നെല്ല് എത്തിച്ചുകൊടുക്കണമെന്ന് നയരേഖയില്‍ ചേര്‍ത്തിരിക്കുന്നതും കര്‍ഷകരെ വെട്ടിലാക്കുന്ന കെണിയാണ്.
ഇപ്പോള്‍ പാടശേഖരത്തിനടുത്തുള്ള റോഡില്‍ കര്‍ഷകര്‍ നെല്ല് എത്തിക്കുകയും അവിടെനിന്നും മില്ലുകാര്‍ സംഭരിക്കുകയുമാണു ചെയ്യുന്നത്. ഫെയര്‍ ആവറേജ് ക്വാളിറ്റി ഗുണമേന്മ മാനദണ്ഡപ്രകാരമുള്ള നെല്ലു മാത്രമേ സംഭരിക്കുകയുള്ളുവെന്നും നയത്തില്‍ പറയുന്നു. ഈ ഗുണമേന്മയില്ലെങ്കില്‍ നെല്ല് സംഭരിക്കാതിരിക്കുന്നതടക്കമുള്ള എന്തു നടപയും സപ്ലൈകോ സ്വീകരിച്ചാല്‍ അത് കര്‍ഷകര്‍ അംഗീകരിക്കണമെന്നും നിബന്ധനയിലുണ്ട്.
ഈ നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ടുള്ള സത്യവാങ്മൂലത്തില്‍ കര്ഷകന് ഒപ്പിട്ടാല്‍ മാത്രമേ കര്‍ഷക രജിസ്ട്രേഷന് നടത്താനാകു. കര്‍ഷകര്‍ക്ക് യോജിക്കാത്ത നിബന്ധകളിലൂടെ നെല്ലുനയം പ്രഖ്യാപിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് നെല്ല് സംഭരണത്തില്‍ നിന്നും പിന്മാറാന് ഗൂഢനീക്കം നടത്തുകയാണെന്നാണ് നെല്‍കര്‍ഷകരുടെ ആരോപണം. കര്‍ഷകരെ വെട്ടിലാക്കുന്ന പുതിയ നെല്‍കര്‍ഷക നയത്തില്‍ മുഖ്യമന്ത്രിക്കും സിവില്‍ സപ്ലൈസ് മന്ത്രിക്കും പങ്കുണ്ടോയെന്നും നെല്‍കര്‍ഷകര്‍ സംശയിക്കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ ഒരു ക്വിന്റല്‍ നെല്ലിന് മിനിമം സപ്പോര്‍ട്ട് പ്രൈസ് അനുവദിച്ച 501 രൂപ ഇതുവരെ കേരളസര്‍ക്കാര്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല.
ഇതില്‍ ക്വിന്റലിന് ഈവര്‍ഷം കേന്ദ്രം കൂട്ടിയ 69 രൂപയെങ്കിലും നെല്ലുസംഭരണ നയത്തില്‍ പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല, കര്‍ഷക വിരുദ്ധമായ നിബന്ധകള്കൂടി അടിച്ചേല്‍പ്പിക്കുകയാണ്. ഇതിനെതിരേ സംസ്ഥാനത്തൊട്ടാകെ സമരം സംഘടിപ്പിക്കുമെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി പറഞ്ഞു.
സമുദായ സർട്ടിഫിക്കറ്റ്: അവ്യക്തതകൾ പരിഹരിക്കണമെന്ന് കെആർഎൽസിസി
കൊച്ചി: ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങളും അവ്യക്തതകളും പരിഹരിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ പ്രതിനിധിസംഘം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
ലത്തീൻ സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിലുള്ള അവ്യക്തതകൾ പരിഹരിച്ചുകൊണ്ട് 2016 ഫെബ്രുവരി 27ന് പിന്നോക്ക സമുദായ വികസന വകുപ്പ് സ്പഷ്ടീകരണ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിന് അവർ 1947നു മുമ്പ് ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ ആണെന്ന് തെളിയിക്കുന്ന രേഖകൾ ഒഴിവാക്കി, ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റിന്റെയും റവന്യൂ അധികാരികൾ നടത്തുന്ന പ്രാദേശിക അന്വേഷണത്തിൽ വെളിവാകുന്ന വസ്തുതകളുടെയും അടിസ്ഥാനത്തിൽ സമുദായ അംഗങ്ങൾക്ക് അവരുടെ ജാതി, സമുദായ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഈ സർക്കുലർ വ്യക്തമായി നിർദേശിക്കുന്നുണ്ട് .
2016 ലെ ഈ സർക്കുലർ സർക്കാർ ഉത്തരവായി പുറപ്പെടുവിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് പ്രതിനിധിസംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ലത്തീൻ കത്തോലിക്കാ സമുദായത്തിലെ നാടാർ വിഭാഗം പ്രത്യേകമായി അഭിമുഖീകരിക്കുന്ന സമുദായ സർട്ടിഫിക്കറ്റ് പ്രശ്നവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, കോഴിക്കോട് അതിരൂപത വികാരി ജനറാൾ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് ; കൊച്ചി സ്വദേശിക്ക് 24.7 കോടി നഷ്ടമായി
കൊച്ചി: കൊച്ചി സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടമയ്ക്ക് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിലൂടെ 24.76 കോടി രൂപ നഷ്ടമായെന്ന് പരാതി. സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എളംകുളം സ്വദേശി ഇ. നിമേഷ് എന്നയാളുടെ പണമാണ് നഷ്ടപ്പെട്ടത്. 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളായിട്ടായിരുന്നു തട്ടിപ്പ്. രാജ്യത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ ട്രേഡിംഗ് തട്ടിപ്പുകളിലൊന്നാണിത്.
ഓഹരി വിപണിയില്‍ സജീവമായി ഇടപെടുന്ന വ്യവസായിയെയാണ് സൈബര്‍ തട്ടിപ്പ് സംഘം വലിയ ലാഭം വാഗ്ദാനം ചെയ്ത് കുടുക്കിയത്. ടെലഗ്രാം വഴി ബന്ധപ്പെട്ട പ്രതികള്‍ വിപണി മൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്ക്ക് വാങ്ങിനല്‍കാമെന്നും വന്‍തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞിരുന്നു.
ആദ്യഘട്ടത്തില്‍ രണ്ടുകോടി നിക്ഷിപിച്ചപ്പോള് നാലു കോടിയോളം രൂപ ലാഭമായി ലഭിച്ചതായും സംഘം വിശ്വസിപ്പച്ചു. ഇതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ നിര്‍ദേശ പ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചു നല്‍കിയത്.
ഓരോ തവണ നിക്ഷേപിക്കുമ്പോഴും ഇരട്ടി തുകയാണ് അക്കൗണ്ടില്‍ ലാഭമായി കാണിച്ചിരുന്നു. എന്നാല്‍ നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് വ്യാജ ആപ്പാണെന്നു മനസിലായത്.
വാഹനാപകടം: കേരളം മൂന്നാംസ്ഥാനത്ത്
റെനീഷ് മാത്യു
കണ്ണൂർ: രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളിൽ 10 ശതമാനം കേരളത്തിലാണെന്നും അപകടങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണെന്നും റോഡ് ഗതാഗത ഹൈവേ മന്ത്രാലയം.
2023ലെ റോഡപകടങ്ങളെക്കുറിച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം. 2023ൽ രാജ്യത്ത് ആകെ 4,80,583 അപകടങ്ങളാണുണ്ടായത്. റോഡപകടങ്ങളുടെ 14 ശതമാനം സംഭവിക്കുന്ന തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത് (67,213 അപകടങ്ങൾ). രണ്ടാം സ്ഥാനത്ത് 11.5 ശതമാനത്തോടെ മധ്യപ്രദേശും (55, 437 അപകടങ്ങൾ).
കേരളത്തിൽ 48,091 അപകടങ്ങളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2022ലെ കണക്കിൽ 9.5 ശതമാനം അപകടങ്ങളുമായി കേരളം മൂന്നാം സ്ഥാനത്തായിരുന്നു. 2021ൽ 8.1 ശതമാനം അപകടങ്ങളുമായി അഞ്ചാംസ്ഥാനത്തും.
കേരളത്തെക്കാൾ വലിയ സംസ്ഥാനങ്ങളെല്ലാം അപകടനിരക്കിൽ പിന്നിലാണ്. റോഡ് സുരക്ഷയ്ക്കായി ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിക്കുന്നതും റോഡപകടങ്ങൾ തടയാൻ കൂടുതൽ വകുപ്പുകളുള്ളതും കേരളത്തിലാണ്.
രാജ്യത്തുണ്ടാകുന്ന 70 ശതമാനം റോഡപടകങ്ങളും ഡ്രൈവറുടെ വീഴ്ചകൊണ്ടാണ്. ഇതിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് ശാസ്ത്രീയമായ രീതിയിൽ നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം ഇതുവരെ കേരളം നടപ്പാക്കിയിട്ടുമില്ല.
എഡിഎമ്മിന്റെ മരണം; റവന്യു മന്ത്രിയെ വിളിച്ചെന്ന കളക്ടറുടെ മൊഴി ശരിവച്ച് മന്ത്രി രാജൻ
കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ജില്ലാ കളക്ടര്‍ നല്കിയ മൊഴി ശരിവച്ച് റവന്യു മന്ത്രി കെ. രാജന്. മുന്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എഡിഎമ്മിനെ തിരേ കൈക്കൂലി ആരോപണം ഉന്നയിച്ച യാത്രയയപ്പ് സമ്മേളനത്തിന് പിന്നാലെ കളക്ടര്‍ വിളിച്ചിരുന്നുവെന്ന് മന്ത്രി സമ്മതിച്ചു.
നവീൻ ബാബു വിഷയത്തിനുശേഷം ജില്ലയിലെ റവന്യൂ പരിപാടികളിൽ മന്ത്രി കെ.രാജൻ പങ്കെടുത്തിരുന്നില്ല. കളക്ടറുമായി വേദി പങ്കിടുന്നതിലായിരുന്നു എതിർപ്പ്. കണ്ണൂര്‍ ജില്ലാ കളക്ടറുമായി യാതൊരു പിണക്കവും തനിക്കില്ലെന്നും മന്ത്രി പറഞ്ഞു. പത്തുമാസത്തിനുശേഷം ഇന്നലെ കളക്ടറുമായി വേദി പങ്കിട്ടശേഷം പ്രതികരിക്കവെയാണ് മന്ത്രി കെ. രാജൻ ഇക്കാര്യം പറഞ്ഞത്.
നവീൻ ബാബുവിനെതിരേ ഒരു പരാതിയും ലഭിച്ചിട്ടില്ല. റവന്യൂ വകുപ്പിന്റെ അന്വേഷണത്തിൽ ഒരു തെറ്റും ചെയ്തതായി കണ്ടെത്തിയിട്ടുമില്ല. മുഖ്യമന്ത്രിക്കും ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എഡിഎമ്മിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച യാത്രയയപ്പ് സമ്മേളനത്തിന് തൊട്ടുപിന്നാലെ നവീന്‍ ബാബു ചേംബറിലേക്ക് എത്തിയെന്നും തനിക്ക് ഒരു തെറ്റ് പറ്റിയെന്ന് പറഞ്ഞതായും ജില്ലാ കളക്ടര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
അന്ന് തന്നെ മന്ത്രി കെ. രാജനെ വിളിച്ച് നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞതായും കളക്ടറുടെ മൊഴിയില്‍ ഉണ്ട്. എന്നാല്‍ മന്ത്രി അക്കാര്യം ഇതുവരെയും സമ്മതിച്ചിരുന്നില്ല. ഇന്നലെയാണ് മന്ത്രി അക്കാര്യം ആദ്യമായി ശരിവയ്ക്കുന്നത്.
ചെങ്ങറ പുനരധിവാസം ; നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: ചെങ്ങറയിൽ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
ചെങ്ങറ ഭൂസമരപ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്.
മന്ത്രിമാർ ഉദ്യോഗസ്ഥരുമായും പ്ലാന്റേഷൻ കോർപറേഷൻ, ഫാമിംഗ് കോർപറേഷൻ തുടങ്ങിയവരുമായും ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കണം. കുട്ടികളുടെ പോഷകാഹരപ്രശ്നം പരിഹരിക്കാൻ നിലവിലുള്ള അങ്കണവാടികളെ ശക്തിപ്പെടുത്തി പരിഹാരം കണ്ടെത്തണം. കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളാനും മുഖ്യമന്ത്രി നിർദേശിച്ചു.
അസംഘടിത തൊഴിലാളികൾക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കണം: ബിഷപ് കളത്തിപ്പറമ്പിൽ
കൊച്ചി: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക- സാമ്പത്തിക ശക്തീകരണത്തിനു പ്രത്യേക പദ്ധതികൾ നടപ്പാക്കണമെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
അസംഘടിത തൊഴിലാളികളുടെ നൈപുണ്യവും തൊഴിൽ ഉപകരണങ്ങളിലുള്ള ഉടമസ്ഥതയും വർധിപ്പിക്കുന്നതിന് കേരള ലേബർ മൂവ്മെന്റ് നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതാ തയ്യൽ തൊഴിലാളികൾക്ക് യന്ത്രവത്കരണ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.
പ്രസിഡന്റ് സജി ഫ്രാൻസിസ് മനയിൽ അധ്യക്ഷത വഹിച്ചു. കെഎൽഎം സംസ്ഥാന അസോ. ഡയറക്ടർ ജോസഫ് ജൂഡ് പദ്ധതി വിശദീകരിച്ചു. ബാബു തണ്ണിക്കോട്, ജോൺസൺ പാലയ്ക്കപ്പറമ്പിൽ, അഡ്വ. ഡീന ജോസഫ്, ടി.ജി. ജോസഫ് തുടങ്ങിയർ പ്രസംഗിച്ചു.
യുദ്ധം തകര്‍ത്ത നാട്ടിലേക്ക് യുദ്ധത്തിനെതിരായ ചിത്രങ്ങളുമായി
എം. ജയതിലകന്‍
കോഴിക്കോട്: ലോകത്തെ യുദ്ധങ്ങള്‍ക്കെതിരായ ചിത്രങ്ങളുമായി ചിത്രകാര ദമ്പതികള്‍ ജപ്പാനിലെ ഹിരോഷിമയിലേക്ക്.
പ്രമുഖ ചിത്രകാരന് ഫ്രാന്‍സിസ് കോടങ്കണ്ടത്തും ചിത്രകാരിയായ ഭാര്യ ഷേര്‍ളി ജോസഫ് ചാലിശേരിയുമാണ് ഖാദിത്തുണിയില്‍ വരച്ച ചിത്രങ്ങളമായി അന്താരാഷ്ട്ര ചിത്രപ്രദര്‍ശനത്തിനു ഹിരോഷിമയില്‍ എത്തുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക ആണവബോംബ് വിക്ഷേപിച്ചതിന്റെ ദുരന്തഫലം പേറുന്ന നാട്ടിലേക്കാണ് യുദ്ധത്തിനെതിരായ സന്ദേശവുമായി ഇവരുടെ യാത്ര.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ പത്തു ചിത്രകാരന്‍ന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഈ മാസം ആറുമുതല്‍ പതിനൊന്നുവരെ ഹിരോഷിമയിലും 12 മുതല്‍ 16 വരെ തെക്കന്‍ കൊറിയയിലെ സോളിലും ചിത്രപ്രദര്‍ശനം നടക്കും.
ഹിരോഷിമ പീസ് മ്യൂസിയവും സോള്‍ ഹ്യൂമന്‍ ആര്‍ട്ട് ഗാലറിയുമാണ് വേദികള്‍. വേള്‍ഡ് വിത്തൗട്ട് വാര് എന്ന ആഗോള സംഘടനയും ജാപ്പനീസ് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഓര്ഗൈനേസഷനുമാണ് സംഘാടകര്‍.
‘ചോരയും ചാരവും’എന്ന വിഷയത്തെ അധികരിച്ച് ചുവപ്പും ചാര നിറവും മാത്രം ഉപയോഗിച്ച് തൂവെള്ള ഖാദിയിലാണ് ചിത്രങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളത്.
ഇസ്രയേല്‍-പലസ്തീന്, യുക്രെയ്ന്-റഷ്യ, ഇന്ത്യ-പാക്കിസ്ഥാന്, കംബോഡിയ-തായ്ലാന്ഡ് യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധങ്ങളുടെ ഭീകരതയും അവിശേഷിക്കുന്നവരുടെ ജീവിത ദുരിതവുമാണ് ചിത്രങ്ങളില്‍ തുറന്നുകാട്ടുന്നതെന്ന് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് പറഞ്ഞു.
യുദ്ധങ്ങളില്‍ ഇന്നേവരെ ഉണ്ടായ ചോരയ്ക്കും ചാരത്തിനും കണക്കില്ല. തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. ലക്ഷങ്ങള്‍ ഭവനരഹിതരായി. പിഞ്ചുകുഞ്ഞുങ്ങള്‍ അനാഥരായി.
242 മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.ഇവരോടെല്ലാം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതാണ് ചിത്രങ്ങള്‍. അഞ്ചു ചിത്രങ്ങളാണ് പ്രദര്നത്തിനുണ്ടാവുക. മൂന്നു ചിത്രങ്ങള്‍ ഹിരേഷിമയില് എത്തിച്ചുകഴിഞ്ഞു. രണ്ടു ചിത്രങ്ങള്‍ അവിടെവച്ച് പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2001ല്‍ മുംബൈ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ നടന്ന സമാന ചിന്തകളിലുള്ള കോടങ്കണ്ടത്തിലിന്റെ ചിത്രപ്രദര്‍ശനത്തില്‍ വേള്‍ഡ് വിത്തൗട്ട് വാര് എന്ന സംഘടനയുടെ പ്രതിനിധികള്‍ എത്തുകയും മൂന്ന് ചിത്രങ്ങള്‍ അവരുടെ ആഗോള പര്യടനത്തിന്റെ കൊടിയടയാളമായി സ്വീകരിക്കുകയും അര്‍ജന്റീനയുടെ ആസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു.
കസ്റ്റംസില്‍ രഹസ്യാന്വേഷണ വിഭാഗം അസി. കമ്മീഷണറായി നെടുമ്പാശേരിയില്‍നിന്നു വിരമിച്ച ഇദ്ദേഹത്തിന് ചിത്രരചനയില്‍ മൂന്നുതവണ സംസ്ഥാന പുരസ്കാരവും ഒരു തവണ ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ലണ്ടന്‍ ബിനാലെയിലും ഓസ്ട്രിയ ബിനാലെയിലും പങ്കെടുത്തിട്ടുണ്ട്.
ഓണക്കാലം വിഷരഹിത ഭക്ഷണക്കാലമാകണം: മന്ത്രി പ്രസാദ്
കൊച്ചി: ഓണക്കാലം വിഷരഹിത ഭക്ഷണക്കാലമാകണമെന്നും ആരോഗ്യ കേരളത്തിലേക്കുള്ള പുത്തന്‍ ചുവടുവയ്പാകണമെന്നും മന്ത്രി പി. പ്രസാദ്. കരുമാല്ലൂര്‍ ഇക്കോഷോപ്പില്‍ ഓണസമൃദ്ധി 2025 കര്ഷകച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനും സര്‍ക്കാരും കൃഷിവകുപ്പും വിവിധ പദ്ധതികളാണു നടപ്പാക്കുന്നത്. സംസ്ഥാനമൊട്ടാകെ 2,000 കര്ഷകച്ചന്തകളാണ് ആരംഭിക്കുന്നത്. ഓണക്കാലത്ത് കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ലാഭകരമായ രീതിയില്‍ വിറ്റഴിക്കാനുള്ള അവസരമാണു ചന്തകളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.
വിവിധ പഴം-പച്ചക്കറി ഉത്പന്നങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും ഭൗമസൂചിക ഉത്പന്നങ്ങള്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയും ഏറ്റുവാങ്ങി. കര്‍ഷകരായ കെ. അബ്ദുൾ റസാക്ക്, കെ.കെ. ഷാജി എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. കര്‍ഷകരില്‍നിന്നും നേരിട്ട് ഉപഭോക്താവിലേക്ക് എന്ന ലക്ഷ്യത്തോടെയാണു കൃഷിവകുപ്പ് കര്ഷകച്ചന്തകള് സംഘടിപ്പിച്ചിട്ടുള്ളത്.
പൊതുവിപണിയിലെ വിലയുടെ 10 ശതമാനത്തിലധികം നല്കി കൃഷി വകുപ്പ് കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന പഴങ്ങളും പച്ചക്കറികളും 30 ശതമാനം വിലക്കുറവിലാണ് പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നത്. വ്യാഴാഴ്ച വരെ ചന്തകള്‍ പ്രവര്‍ത്തിക്കും.
കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ദു കെ. പോള്‍, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എസ്. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.
നെല്ലിന്റെ വില ഓണത്തിനു മുമ്പെന്ന് മന്ത്രി
തിരുവനന്തപുരം: നെല്‍കര്‍ഷകരില്‍ നിന്നു കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില ഓണത്തിനു മുന്‍പ് നല്‍കാനാണ് ശ്രമമെന്നു മന്ത്രി ജി.ആര്. അനില്‍. 207143 നെല്‍കര്‍ഷകരില്‍ നിന്നായി 5,81000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്.
ആകെ 1645 കോടി രൂപയുടെ നെല്ല് ശേഖരിച്ചതില്‍ 1413 കോടി രൂപ നെല്‍കര്‍ഷകര്‍ക്കു നല്കി. 232 കോടി രൂപയുടെ കുടിശികയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രഗവണ്മെന്റിന്റെ പക്കല്‍ അനുവദിക്കാവുന്ന തരത്തില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ 365.48 കോടി രൂപയുണ്ട്.
എന്നാല്‍ അത് സംസ്ഥാനത്തിനു കൈമാറുന്നതിനു തയാറായിട്ടില്ല. തുക അനുവദിക്കുന്നതിനായി സപ്ലൈക്കോ എംഡി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഡല്‍ഹിയിലാണ്. കേന്ദ്രഗവണ്മെന്റ് സഹായിച്ചാല്‍ ഓണത്തിനു മുന്‍പ് നെല്‍കര്‍ഷകരുടെ പണം മുഴുവനായും നല്കാന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വെളിച്ചെണ്ണ വില പിടിച്ചുനിര്‍ത്തി
തിരുവനന്തപുരം: വെളിച്ചെണ്ണ വിലവര്‍ധനയില്‍ സപ്ലൈകോ ഇടപെടല്‍ വളരെ ഫലപ്രദമായിരുന്നുവെന്നാണ് കുറയുന്ന വെളിച്ചെണ്ണ വില കാണിക്കുന്നതെന്നു മന്ത്രി ജി.ആര്.അനില്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വില്പനശാലയില് നിന്ന് 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യാനുസരണം നല്‍കിയിരുന്നു. ഓഗസ്റ്റ് 25 മുതല്‍ 457 രൂപയില്‍ നിന്നും 429 രൂപയിലേക്ക് കേര വെളിച്ചെണ്ണയുടെ വില സപ്ലൈകോ കുറച്ചു. നേരത്തേ ഒരു ബില്ലിന് ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ മാത്രം എന്ന നിബന്ധന, ഉപഭോക്താക്കളുടെ ആവശ്യപ്രകാരം മാറ്റിയിട്ടുണ്ട്.
സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരിയുടെ ഒരു ലിറ്റര്‍ സബ്സിഡി വെളിച്ചെണ്ണ 349 രൂപയ്ക്ക് നല്‍കിയിരുന്നത് ഇപ്പോള്‍ 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയില്‍ നിന്നും 389 രൂപയായും കുറവു വരുത്തിയാണ് വില്പന നടത്തുന്നത്. ഈ നടപടിയിലൂടെ പൊതുവിപണിയിലെ വെളിച്ചെണ്ണയുടെ വില പിടിച്ചുനിര്‍ത്താന്‍ സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയിലേക്കുള്ള പോസ്റ്റൽ സർവീസുകൾ നിർത്തി
പി. ജയകൃഷ്ണൻ
കണ്ണൂർ: പുതിയ അമേരിക്കൻ ഇറക്കുമതി തീരുവകളെക്കുറിച്ചുള്ള ആശയക്കുഴപ്പം കാരണം ഓഗസ്റ്റ് 25 മുതൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് യുഎസിലേക്കുള്ള എല്ലാ പാഴ്സൽ സേവനങ്ങളും താത്കാലികമായി നിർത്തിവച്ചു.
110 പുതിയ യുഎസ് താരിഫ് നിയമങ്ങൾ ഡി മിനിമിസ് ഇളവ് നീക്കം ചെയ്തതാണ് ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള പാഴ്സൽ ബുക്കിംഗുകൾ ഗണ്യമായി തടസപ്പെടാൻ ഇടയാക്കിയത്. ഇത് ഇന്ത്യ പോസ്റ്റ് സേവനങ്ങളും എല്ലാ പാഴ്സലുകളുടെയും കസ്റ്റംസ് തീരുവയും താത്കാലികമായി നിർത്തിവയ്ക്കുന്നതിലേക്കു നയിച്ചു.
എന്നാൽ, ഡിഎച്ച്എൽ, ഫെഡ്എക്സ്, യുപിഎസ് പോലുള്ള കൊറിയർ കമ്പനികൾ ഇപ്പോഴും അന്താരാഷ്ട്ര സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കാലതാമസവും വർധിച്ച ചെലവുകളും വലിയ തിരിച്ചടിയാണ്.
നേരത്തേ 800 ഡോളറിൽ താഴെ വിലയുള്ള പാക്കേജുകൾക്ക് ഡ്യൂട്ടി-ഫ്രീ എൻട്രി അനുവദിച്ചിരുന്ന ‘ഡി മിനിമിസ്’ നിയമം യുഎസ് ഭരണകൂടം ഇല്ലാതാക്കിയതാണ് ഇന്ത്യൻ ജനതയ്ക്ക് തിരിച്ചടിയായത്. ഓഗസ്റ്റ് 29ന് മാറ്റം പ്രാബല്യത്തിലായി.
ഇതോടെ മൂല്യം പരിഗണിക്കാതെ, യുഎസി ലേക്കുള്ള എല്ലാ ഷിപ്പ്മെന്റുകൾക്കും ഇപ്പോൾ കസ്റ്റംസ് തീരുവ, നികുതി, ബ്രോക്കറേജ് ഫീസ് എന്നിവ ഈടാക്കാം. നേരത്തേ 400 രൂപ മതിയായിരുന്ന ഒരു പാഴ്സൽ ഇപ്പോൾ അമേരിക്കയിലേക്ക് അയയ്ക്കണമെങ്കിൽ 4000 രൂപ വരെ ചെലവ് വരും. ഇതോടെയാണ് ഇന്ത്യൻ പോസ്റ്റൽ സർവീസ് അമേരിക്കയിലേക്കുള്ള പോസ്റ്റൽ ഇടപാടുകൾ താത്കാലികമായി നിർത്തിവച്ചത്.
കേരളത്തിന് പൂജ, ദീപാവലി സ്പെഷൽ ട്രെയിനുകൾ
കൊല്ലം: പൂജ, ദീപാവലി ഉത്സവങ്ങൾ പ്രമാണിച്ച് കേരളത്തിന് രണ്ട് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ.തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-സാന്ദ്രഗ്രച്ചി (കോൽക്കത്ത) റൂട്ടിലാണ് പ്രതിവാര സൂപ്പർ ഫാസ്റ്റ് ട്രെയിൻ സർവീസുകൾ.
ട്രെയിൻ നമ്പർ 16081 കൊച്ചുവേളി-സാന്ദ്രഗച്ചി ട്രെയിൻ 12, 19, 26, ഒക്ടോബർ മൂന്ന്, 10 , 17 തീയതികളിൽ (എല്ലാം വെള്ളി) വൈകുന്നേരം 4.20ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ഞായർ ഉച്ചകഴിഞ്ഞ് 2.15ന് സാന്ദ്രഗച്ചിയിൽ എത്തും.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ,ഷൊർണൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. തിരികെയുള്ള സർവീസ് (06082) സാന്ദ്രഗച്ചിയിൽനിന്ന് എട്ട്, 15, 22, 29, ഒക്ടോബർ ആറ്, 13, 20 തീയതികളിൽ (എല്ലാം തിങ്കൾ) ഉച്ചകഴിഞ്ഞ് 2.20ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 9.55ന് കൊച്ചുവേളിയിൽ എത്തും.
ത്രീ ടയർ ഏസി എക്കണോമി 14, സ്ലീപ്പർക്ലാസ് രണ്ട്, ലഗേജ് കം ബ്രേക്ക് വാൻ രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. മുൻകൂർ റിസർവേഷൻ ഇന്നലെ മുതൽ ആരംഭിച്ചു.
ഇതു കൂടാതെ തിരുവനന്തപുരം സെൻട്രൽ-എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, എംജിആർ ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്, കാരയ്ക്കൽ-എറണാകുളം എക്സ്പ്രസ് തുടങ്ങിയ 10 ട്രെയിനുകളിൽ ഉത്സവ സീസണിൽ താത്കാലികമായി അധിക കോച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്
ഹരിപ്പാട്: ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ സ്കന്ദന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ പാപ്പാൻ അടൂർ തെങ്ങമം സ്വദേശി മുരളീധരൻ നായരാണ് (52) ഞായറാഴ്ച അർധ രാത്രിയോടെ മരിച്ചത്. ആന ഇടഞ്ഞതിനെത്തുടർന്ന് തളയ്ക്കാൻ എത്തിയ മുരളീധരൻ നായരെ ആന ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പാപ്പാനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ആനയുടെ കുത്തേറ്റ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ (മണികണ്ഠൻ -40) ചികിത്സയിലാണ്. ഒന്നാം പാപ്പാൻ നിസാര പരിക്കോടെ രക്ഷപ്പെട്ടു.
മദപ്പാടിനെത്തുടർന്ന് മാർച്ച് മുതൽ സ്കന്ദനെ ആനത്തറയിൽ തളച്ചിരിക്കുകയായിരുന്നു. മദകാലം കഴിഞ്ഞതിനെത്തുടർന്നു വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരമാണ് അഴിച്ചത്. തുടർന്ന് ആവണി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിനായി ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് പ്രകോപിതനായി പാപ്പാന്മാരെ ആക്രമിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.
ആനയെ തന്ത്രി കുടുംബത്തിന്റെ വളപ്പിൽ എത്തിച്ചപ്പോൾ, ഒന്നാം പാപ്പാൻ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനെ ആന തട്ടിവീഴ്ത്തി. പ്രദീപ് നിസാര പരുക്കോടെ രക്ഷപ്പെട്ടു. അപ്പോഴും ആനപ്പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ ഒരു മണിക്കൂറോളം ആനപ്പുറത്തു തുടർന്നു.
ശാന്തനായി കാണപ്പെട്ട ആന പെട്ടെന്നു പ്രകോപിതനായി, സുനിൽ കുമാറിനെ തുമ്പിക്കൈകൊണ്ട് വലിച്ചു താഴെയിട്ട് ചവിട്ടി കുത്തുകയായിരുന്നു. തുടർന്ന്, സമീപക്ഷേത്രങ്ങളിൽനിന്നുള്ള പാപ്പാന്മാരെത്തി നാലോടെ ഏറെ പരിശ്രമത്തിനു ശേഷം ആനയെ തളച്ചു.
പിന്നീട്, ആനയെ വലിയകൊട്ടാരത്തിനു സമീപത്തെ ആനത്തറയിലേക്കു കൊണ്ടുപോയി. ഈ സമയം പാപ്പാൻ മുരളീധരൻ നായർ (52) ആനപ്പുറത്തു കയറി.
മറ്റ് പാപ്പാന്മാർ വടം ഉപയോഗിച്ച് ആനയെ നിയന്ത്രിച്ചു. എന്നാൽ, വലിയ കൊട്ടാരത്തിന്റെ വടക്കേ വാതിലിനു സമീപം എത്തിയപ്പോൾ, ആന മുരളീധരൻ നായരെ തുമ്പിക്കൈകൊണ്ടു വലിച്ചിഴച്ചു താഴെയിട്ടു കുത്തി.
തുടർന്ന്, പാപ്പാന്മാർ ഏറെ പണിപ്പെട്ട് ആനയെ കൊട്ടാരവളപ്പിലേക്കു കയറ്റി. ദേവസ്വം വെറ്ററിനറി ഡോക്ടർ ആനയ്ക്കു മയങ്ങാനുള്ള മരുന്നു കുത്തിവച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളയ്ക്കാൻ കഴിഞ്ഞത്.
ഐപിഎസ് ഉദ്യോഗസ്ഥന്റെ പേരിൽ വാട്സാപ് തട്ടിപ്പ്
കൊല്ലം: ഐപിഎസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ വാട്സാപ് അക്കൗണ്ട് ഉണ്ടാക്കി പോലീസുകാരെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ചയാൾക്കെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലം സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം നടക്കുന്നത്.തട്ടിപ്പിൽ ഇതുവരെ ആർക്കും പണം നഷ്ടമായിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി.
യൂണിഫോമിലുള്ള കൊട്ടാരക്കര റൂറൽ എസ്പി ടി.കെ. വിഷ്ണു പ്രദീപ് ഐപിഎസിന്റെ ചിത്രം ഉപയോഗിച്ച് +9779702927 എന്ന ഫോൺ നമ്പറിൽനിന്ന് കഴിഞ്ഞയാഴ്ച കൊല്ലം റൂറൽ പോലീസിലെ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചു.
അടിയന്തര ആവശ്യമുണ്ടെന്നു പറഞ്ഞ് 40,000 രൂപ ആവശ്യപ്പെടുകയായിരുന്നു തട്ടിപ്പുകാരൻ. എന്നാൽ സമാനമായ തട്ടിപ്പുകളെക്കുറിച്ചു ബോധവാന്മാരായിരുന്ന ഉദ്യോഗസ്ഥർ ഉടൻതന്നെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ 318(നാല്) (വഞ്ചന), മൂന്ന് ( അഞ്ച്) (ഒരേ ലക്ഷ്യത്തോടെ കുറ്റകൃത്യം ചെയ്യൽ), ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 66സി (വ്യക്തിവിവര മോഷണം), 66ഡി (ആൾമാറാട്ടം) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
ന്യൂഡൽഹിയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് തട്ടിപ്പുകാരൻ പണം ആവശ്യപ്പെട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അന്വേഷണം ഡൽഹിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
നല്ലോണം കോളടിച്ച് സപ്ലൈകോ
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ സപ്ലൈകോ വില്പനയില് ഉണ്ടായത് സര്‍വകാല റിക്കാര്ഡെന്നു മന്ത്രി ജി.ആര്.അനില്‍.
ഓഗസ്റ്റ് 31 വരെയുള്ള വിറ്റുവരവ് 297.3 കോടി രൂപയാണ്. ഓഗസ്റ്റ് 11, 12 തീയതികളില്‍ പ്രതിദിന വിറ്റുവരവ് 10 കോടി കവിഞ്ഞിരുന്നു. 27ന് സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ റിക്കാര്‍ഡ് വിറ്റുവരവായ 15.7 കോടിയിലെത്തി.
29 ന് റിക്കാര്‍ഡ് ഭേദിച്ച് പ്രതിദിന വിറ്റുവരവ്17.91 കോടിയായി ഉയര്‍ന്നു. 30 ന് വീണ്ടും റിക്കാര്‍ഡ് മുന്നേറ്റം നടത്തിക്കൊണ്ട് ഇത് 19.4 കോടി രൂപയായി ഉയര്‍ന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്പനയാണ് നടന്നത്. ഇത്തവണ 300 കോടിയില്‍ കുറയാത്ത വില്പനയാണ് സപ്ലൈകോ ലക്ഷ്യമിട്ടതെങ്കിലും ഇന്ന് ഇപ്പോള്തന്നെഅതിനെ മറികടന്ന് 307 കോടി കവിഞ്ഞതായും മന്ത്രി പറഞ്ഞു.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം
കണ്ണൂർ: വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല.
വിമാന സുരക്ഷാനിയമം കേസിൽ നിലനില്‍ക്കില്ലെന്ന കാരണം പറഞ്ഞ് കേന്ദ്രം കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു.
അതേസമയം, കേസിലെ തുടർ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. സംഭവം നടന്ന് മൂന്നുവർഷത്തിന് ശേഷമാണ് അനുമതി നിഷേധിക്കുന്നത്.
യുപിഐ ഇടപാടുകളുടെ എണ്ണം ഓഗസ്റ്റിൽ 2000 കോടി കടന്നു
എസ്.ആർ. സുധീർ കുമാർ
പരവൂർ : രാജ്യത്തെ മൊബൈൽ പേയ്മെന്റ് ഭീമനായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിന്റെ (യുപിഐ ) ഇടപാടുകളുടെ എണ്ണം 2025 ഓഗസ്റ്റിൽ 2000 കോടി കടന്നു. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ ഇന്നലെ പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഓഗസ്റ്റിലെ ഇടപാടുകളുടെ എണ്ണം 2001 കോടിയാണ്.
ജൂലൈയിൽ ഇത് 1947 കോടിയായിരുന്നു. ഓഗസ്റ്റിലെ യുപിഐ ഇടപാടുകളുടെ ആകെ മൂല്യം 24.85 ലക്ഷം കോടി രൂപയാണ്. ഇടപാടുകളുടെ എണ്ണത്തിൽ വർധന ഉണ്ടെങ്കിലും തുകയുടെ കാര്യത്തിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ജൂലൈയിലെ യുപിഐ ഇടപാട് മൂല്യം 25.08 ലക്ഷം കോടി രൂപയായിരുന്നു.
കഴിഞ്ഞ വർഷം (2024) ഓഗസ്റ്റിൽ യുപിഐ 1500 കോടി ഇടപാടുകളാണ് പ്രോസസ് ചെയ്തത്. ഇതനുസരിച്ച് യുപിഐ പ്ലാറ്റ്ഫോം 33 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ഓഗസ്റ്റ് രണ്ടിന് ദിവസേനയുള്ള യുപിഐ ഇടപാട് ആദ്യമായി 700 ദശലക്ഷം കവിഞ്ഞിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം 721 ദശലക്ഷം ഇടപാടുകളും പ്രോസസ് ചെയ്തു. യുപിഐക്കായി ഒരു ദിവസം 100 കോടി ഇടപാടുകൾ നടത്തുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നിലവിലെ വളർച്ചാനിരക്ക് പരിശോധിക്കുമ്പോൾ അടുത്ത വർഷം ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ഇന്റർനെറ്റ് വ്യാപനം കൂടുതൽ മെച്ചപ്പെടുകയും കൂടുതൽ ആളുകളും വ്യാപാരികളും ഡിജിറ്റൽ പേയ്മെന്റ് മോഡ് സ്വീകരിക്കുകയും ചെയ്യുന്നതിനാൽ യുപിഐ പ്രതിമാസം അഞ്ച് മുതൽ ഏഴ് വരെ ശതമാനം വളർച്ചയും ഏകദേശം 40 ശതമാനം വാർഷിക വളർച്ചയും കൈവരിക്കുന്നതായാണ് വിലയിരുത്തൽ.
കീഴറയിലെ സ്ഫോടനം; രഹസ്യാന്വേഷണവിഭാഗത്തിനു വീഴ്ച; പ്രതിക്കെതിരേ കാപ്പ ചുമത്തിയേക്കും
കണ്ണൂർ: കണ്ണപുരം കീഴറയിൽ സ്ഫോടനത്തിൽ വീട് തകരുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിനു ഗുരുതരമായ വീഴ്ച സംഭവിച്ചതായി വകുപ്പുതല വിലയിരുത്തൽ.
അറസ്റ്റിലായ അനൂപ് മാലിക് പടക്കങ്ങൾ സംഭരിച്ച പൊടിക്കുണ്ട് രാജേന്ദ്ര നഗറിലെ വാടക വീട്ടിൽ 2016ലുണ്ടായ ഉഗ്രസ്ഫോടനത്തിൽ വീട് തകരുകയും സമീപത്തെ നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
അന്ന് ഇയാളുടെ ഭാര്യക്കും മകൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. അനൂപ് മാലിക്കിനെതിരേ വിവിധ സ്റ്റേഷനുകളിലായി സ്ഫോടക വസ്തു നിയമപ്രകാരം നിലവിൽ അഞ്ചു കേസുകളുണ്ട്. ഇത്തരം പശ്ചാത്തലമുള്ള ഒരാൾ നിരീക്ഷണത്തിലായിരിക്കണമെന്നിരിക്കേ കീഴറയിൽ ഇതുണ്ടായില്ല.
കീഴറയിലെ വാടക വീട്ടിൽ പ്രതി സ്ഫോടകവസ്തുക്കൾ ശേഖരിച്ചതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതാണ് സ്ഫോടനത്തിനും ഒരാളുടെ മരണത്തിനും ഇടയാക്കിയത്. അതിനിടെ, കീഴറ സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ അനൂപ് മാലിക്കിനെതിരേ കാപ്പ ചുമത്തുന്നതിനെ ക്കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്.
ഭാവിയിൽ പൊതുജനങ്ങൾക്കു ഭീഷണിയാകുന്ന രീതിയിൽ സമാന പ്രവൃത്തികളിൽ ഏർപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണു കാപ്പ ചുമത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
സ്ഫോടന കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. പവർലിഫ്റ്ററും പവർലിഫ്റ്റർമാരുടെ സംഘടനാ നേതാവുമായ പ്രതിയുടെ ബന്ധങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.
ജിം ട്രെയിനറായി പ്രവർത്തിക്കുന്ന ഇയാൾ ഇത് മറയാക്കി മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോ എന്നതുൾപ്പെടെ അന്വേഷണ പരിധിയിലാണ്. ഉത്സവകാലത്ത് ക്ഷേത്രങ്ങളിലേക്കും മറ്റുമുള്ള വെടിക്കെട്ടുകൾക്ക് കരാറെടുക്കുന്നവർക്ക് അനൂപ് മാലിക് ഗുണ്ടുകളും പടക്കങ്ങളും മറ്റ് കരിമരുന്ന് ഉത്പന്നങ്ങളും എത്തിച്ചു നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാളുടെ ബിനാമികളാണു കരാറെടുക്കുന്നതെന്ന സംശയവും പോലീസിനുണ്ട്. ഉഗ്രസ്ഫോടന ശേഷിയുള്ള ഗുണ്ടുകൾ ഉൾപ്പെടെ പ്രതി എവിടെനിന്നാണു സംഭരിക്കുന്നതെന്നും അന്വേഷിക്കുന്നുണ്ട്.
ആംബുലൻസ് അഴിമതി; സർക്കാർ പ്രതികരിക്കാത്തത് കുറ്റസമ്മതം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കനിവ് ആംബുലൻസ് സർവീസ് കരാറുമായി ബന്ധപ്പെട്ടു പുറത്തു വന്ന 250 കോടി രൂപയുടെ കമ്മീഷൻ ഇടപാടിൽ ഇതുവരെ യാതൊരു പ്രതികരണവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാത്തത് പച്ചയായ കുറ്റസമ്മതമായി കണക്കാക്കാവുന്നതാണെന്നും കമ്മീഷൻ കിട്ടാത്ത ഒരു ഇടപാടും നടത്താത്ത സർക്കാരായി പിണറായി വിജയൻ മാറിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്നാണ് 250 കോടി കമ്മീഷൻ വാങ്ങിയത്. ഇതുകൂടാതെ ഒന്നേകാൽ വർഷം അനധികൃതമായി കരാർ നീട്ടിക്കൊടുക്കുകയും പുതിയ ടെൻഡറിൽ ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട കന്പനിയെ സാങ്കേതിക ബിഡ് റൗണ്ടിൽ കടത്തിവിട്ടിരിക്കുകയുമാണ്. അതേസമയം തന്നെ ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണെന്നും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഷാജൻ സ്കറിയയെ ആക്രമിച്ച കേസ്: നാലു പേർ പിടിയിൽ
തൊടുപുഴ: ഓണ്‍ലൈൻ മാധ്യമപ്രവർത്തകനായ ഷാജൻ സ്കറിയയെ കാർ തടഞ്ഞുനിർത്തി മർദിച്ച കേസിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ ബംഗളൂരുവിൽ നിന്ന് പിടികൂടി.
മുഖ്യപ്രതിയായ ഡിവൈഎഫ്ഐ മുൻ ഭാരവാഹി മാത്യൂസ് കൊല്ലപ്പള്ളി ഉൾപ്പെടെയുള്ളവരെയാണ് തൊടുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിനു ശേഷം ബംഗളുരുവിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. കേസിൽ ഒരു പ്രതി കൂടിയുണ്ടെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം 6.45 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനായി തൊടുപുഴയിലെത്തിയ ഷാജൻ സ്കറിയയെ കറുത്ത ജീപ്പിലെത്തിയ അഞ്ച് പേർ മങ്ങാട്ടുകവലയിൽ മർദിക്കുകയായിരുന്നു. ആദ്യം ഷാജൻ സഞ്ചരിച്ചിരുന്ന കാറിൽ ജീപ്പുകൊണ്ടിടിച്ചു. വാഹനം നിർത്തിയപ്പോൾ വാതിൽ തുറന്ന് മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവ ദിവസം തന്നെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രതികൾ മറ്റൊരു കാറിലാണ് ബംഗളൂരുവിലേക്ക് പോയത്. ഇതിൽ ഒരാൾ ഇടയ്ക്ക് ഫോണ്‍ ഓണാക്കിയതോടെയാണ് പ്രതികൾ ഇവിടെയാണെന്ന് പോലീസിന് വ്യക്തമായത്.
തൊടുപുഴ സിഐ എസ്.മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഉടൻ ബംഗളൂരുവിലെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസ് സംഘം പ്രതികളുമായി തൊടുപുഴയിലേക്ക് യാത്ര തിരിച്ചു. സ്റ്റേഷനിൽ എത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
ആക്രമിക്കാൻ പ്രതികൾ എത്തിയ കറുത്ത ജീപ്പും കണ്ടെത്തണം. മാത്യൂസ് കൊല്ലപ്പള്ളിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വാർത്ത നൽകി എന്ന് ആരോപിച്ചാണ് ഷാജനെ പ്രതികൾ മർദിച്ചതെന്നാണ് വിവരം. പരിക്കേറ്റ ഷാജൻ സ്കറിയ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മനഃപൂർവം തന്നെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് സംശയിക്കുന്നതായും ഷാജൻ സ്കറിയ പറഞ്ഞു.
പുതുച്ചേരിയിലെ വൈദ്യുതി വിതരണം അദാനിക്ക് നൽകിയിട്ടില്ലെന്ന് മന്ത്രി
മാഹി: പുതുച്ചേരി സംസ്ഥാനത്തെ വൈദ്യുതി വിതരണമുൾപ്പടെയുള്ളവ അദാനി ഗ്രൂപ്പിനു കൈമാറിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നു വൈദ്യുതി മന്ത്രി എ. നമശിവായം.
വൈദ്യുതി മേഖലയിൽ സ്വകാര്യവത്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് വളരെക്കാലം മുന്‍പ് ചർച്ച നടന്നിരുന്നു. എന്നാൽ, ഇതിനെതിരേ ജീവനക്കാരും രാഷ്ട്രീയപാർട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
പിന്നീട് മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തി. വൈദ്യുതി വകുപ്പിന്റെ 51 ശതമാനം ഓഹരികൾ സർക്കാരിന്റെ കൈവശം ഉറപ്പാക്കി 49 ശതമാനം ഓഹരികൾ സ്വകാര്യ മേഖലയ്ക്കു നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ട്രേഡ് യൂണിയനുകൾ ഫയൽ ചെയ്ത കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനാമൂല്യങ്ങൾ എക്കാലവും നിലനിൽക്കുന്നത്: ജസ്റ്റീസ് റോഹിംഗ്ടൻ ഫാലി നരിമാൻ
തിരുവനന്തപുരം: സർക്കാരുകൾ മാറിമാറി വരും എന്നാൽ ഭരണഘടനാ മൂല്യങ്ങളാണ് എക്കാലവും നിലനിൽക്കുന്നതെന്നും ഇത് എപ്പോഴും ഓർമ്മിക്കേണ്ടതാണെന്നും സുപ്രീം കോടതി മുൻ ജസ്റ്റീസ് റോഹിംഗ്ടൻ ഫാലി നരിമാൻ. വക്കം മൗലവി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.എം. ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദേശീയ പതാകയെ കാണുമ്പോഴെല്ലാം രാജ്യത്തെ ഏതൊരു പൗരനും തന്റെ സഹോദരനാണെന്ന് ബോധ്യം മനസിലുണ്ടാകണം. ആത്യന്തിക വിശകലനത്തിൽ വ്യക്തിയുടെ അന്തസും ഒപ്പം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മാത്രമല്ല, രാജ്യത്തെ എല്ലാവരെയുമാണ് അഭിസംബോധന ചെയ്യുന്നത്.
രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രധാന ഘടകവുമാണിത്. എന്നാൽ ഇന്ന് ചരിത്ര പുസ്തകങ്ങള്‍ വികലമാക്കപ്പെടുകയാണ്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയുമെല്ലാം ധാർമിക പാഠങ്ങളാണ്. ഒരു മതവും അക്രമം പ്രോത്സാഹിപ്പിക്കുന്നില്ല.
ധാർമ്മിക പാതയിൽ നിന്ന് പിൻമാറിയാൽ അപകടമാണെന്ന മുന്നറിയിപ്പും മതങ്ങൾ മുന്നോട്ടുവയ്ക്കുന്നു. സ്വന്തം വിശ്വാസത്തെ തിരിച്ചറിയാത്തവന് മാത്രമാണ് മതഭ്രാന്തനാകുന്നത്. രാജ്യത്തിന് ഒരു മതമില്ല. മതത്തിന്റെ പേരിൽ രാജ്യം ഒരാളോടും വിവേചനം കാണിക്കുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഫ.ജമീല, എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.സജിത ബഷീർ, ചെയർപേഴ്സൺ എൻജിനിയർ എ.സുഹൈൽ തുടങ്ങിയവർ പ്രസംഗിച്ചു.
യുപിഐ ഇടപാടിൽ വലവിരിച്ച് തട്ടിപ്പ് സംഘം
കണ്ണൂർ: സാന്പത്തികനേട്ടം വാഗ്ദാനം ചെയ്തുള്ള ലിങ്കുകൾ, അടുത്ത ബന്ധുക്കൾ മയക്കുമരുന്ന് കേസിൽ അറസ്റ്റിലാണെന്നറിയിച്ച പോലീസ് യൂണിഫോം ഇട്ടുള്ള വീഡിയോ കോൾ എന്നിവകളിൽ പഴയ പോല ഇരകൾ വീഴുന്നില്ലെന്നു മനസിലാക്കിയ തട്ടിപ്പ് സംഘം പുതിയ തട്ടിപ്പുമായി രംഗത്ത്. ഗുഗിൾപേ, പേടിഎം തുടങ്ങിയ യുപിഐ ഇടപാടുകളിലാണു തട്ടിപ്പ് സംഘം വല നെയ്തിരിക്കുന്നത്.
യുപിഐ സംവിധാനത്തിൽ അക്കൗണ്ടിലേക്കു പണമയച്ചശേഷം കുറച്ച് കഴിഞ്ഞ് അബദ്ധത്തിൽ അയച്ചുപോയതാണെന്നു പറഞ്ഞ് പണം തിരിച്ചയയ്ക്കാൻ ആവശ്യപ്പടുകയാണു രീതി. ഇത്തരത്തിൽ പണം തിരിച്ചയയ്ക്കുന്പോൾ അയച്ച ആളുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ എല്ലാ വിവരങ്ങളും തട്ടിപ്പ് സംഘം ചോർത്തിയെടുക്കും. അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതിനൊപ്പം അക്കൗണ്ട് മറ്റുപല രീതിയിലും ദുരുപയോഗപ്പെടുത്തുകയും ചെയ്യും.
ഉത്തരേന്ത്യൻ ലോബിയാണു പുതിയ തട്ടിപ്പിന്റെ കേന്ദ്രമെന്നാണു വിലയിരുത്തൽ. നിരവധി പേർക്ക് ഇത്തരത്തിൽ നൂറു രൂപയും നൂറിൽ കുറവുമുള്ള പണമയച്ച ശേഷം ഫോണിൽ വിളിച്ച് പണം അയച്ചത് മാറിപ്പോയെന്നും തിരിച്ചയയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹിന്ദിയിലാണു സംസാരം.
ഇത് വലിയ കെണിയായിരിക്കുമെന്ന സൂചനയാണു സൈബർ സെല്ലും നൽകുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങളോട് ഒരു തരത്തിലും പ്രതികരിക്കരുതെന്നും പണം ആരെങ്കിലും അയച്ചിട്ടുണ്ടെങ്കിൽ യുപിഐ സംവിധാനത്തിൽ ഒരിക്കലും തിരിച്ചയയ്ക്കരുതെന്നും അങ്ങനെ ചെയ്താൽ ബാങ്ക് അക്കൗണ്ടുൾപ്പടെ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്നും സൈബർ സെൽ അറിയിച്ചു. തട്ടിപ്പിനെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
തർക്കങ്ങൾക്കിടെ സിന്‍ഡിക്കറ്റ് യോഗങ്ങൾ ഇന്ന്
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം ഇന്നു ചേരും. സര്‍വകലാശാലയിലെ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താന്‍ വിസി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീല്‍ ഇന്ന് പരിഗണിക്കാനിരിക്കേയാണ് സിന്‍ഡിക്കറ്റ് ചേരുന്നത്.
മുന്നോടിയായി ഇന്നലെ വിസി വിളിച്ചു ചേര്‍ത്ത സ്റ്റാറ്റ്യൂട്ടറി ഫൈനാന്‍സ് കമ്മിറ്റി യോഗം ബജറ്റ് അംഗീകരിക്കാന്‍ ശിപാര്‍ശ ചെയ്തു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ഫൈനാന്‍സ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്നു സിന്‍ഡിക്കറ്റ് ബജറ്റ് പാസാക്കിയാല്‍ വിസി നിയമപ്രകാരമുള്ള അധികാരമുപയോഗിച്ച് ബജറ്റ് പാസാക്കുമെന്നാണ് വിവരം.
രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം ചേരും. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്ലാനിംഗ് ഡയറക്ടര്‍ ഡോ. മിനി കാപ്പനാണ് മീറ്റിംഗിനു നോട്ടീസ് നല്‍കിയത്.
രജിസ്ട്രാര്‍ അനില്‍കുമാറിന്റെ സസ്പെന്‍ഷനെ തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായെങ്കിലും ഇതില്‍ വിധിയുണ്ടായിട്ടില്ല. സിന്‍ഡിക്കറ്റിലെ ഒരു വിഭാഗം അംഗങ്ങള്‍ യോഗം ചേര്‍ന്ന് അനില്‍കുമാറിന്റെ സസ്പെന്ഷന് റദ്ദാക്കിയതിനെതുടര്‍ന്ന് അദ്ദേഹം ദിവസവും യൂണിവേഴ്സിറ്റിയില്‍ ഹാജരാകുന്നുണ്ട്.
ഇന്നു ചേരുന്ന യോഗത്തില്‍ സസ്പെന്ഷന് വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാല്‍ വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യാനിടയില്ലെന്നാണ് വിവരം.
മോഡലിനെ പീഡിപ്പിച്ച കേസ്; പ്രതി വീണ്ടും റിമാന്‍ഡില്‍
കൊച്ചി: മോഡലായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സ്ത്രീകളെ വശീകരിച്ച് സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ തൃശൂര്‍ കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന പി.എസ്. പ്രശോബിനെയാണ് (36) കോടതി നിര്‍ദേശപ്രകാരം എറണാകുളം നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
മോഡലിംഗ് അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ വ്യക്തമായി.
രാഹുൽ വിവാദം: പെൺകുട്ടിക്ക് ഐക്യദാർഢ്യവുമായി റിനി
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായി ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യവുമായി റിനി ആന്‍ ജോര്‍ജ്. പെണ്‍കുട്ടിയോട് പുറത്തുവരാനും ഉണ്ടായ വേദനകള്‍ തുറന്നുപറയാനും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ റിനി ആവശ്യപ്പെട്ടു.
കരയേണ്ടതും ഒറ്റപ്പെടേണ്ടതും നീയല്ല. വേട്ടക്കാരനാണ്. വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നത് നീ കാര്യമാക്കേണ്ടെന്നും നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷിയുണ്ടെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ റിനി പറഞ്ഞു. നീ ശക്തിയാണ്, നീ അഗ്നിയാണെന്നുമുള്ള വാചകങ്ങളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
രാഹുലിനെതിരേ ഉയര്‍ന്ന ഗര്‍ഭഛിദ്ര ആരോപണം വ്യാജമാണെന്നുള്ള വാദങ്ങള്‍ക്കിടെ അതിജീവിതയെ താന്‍ കണ്ടുവെന്നും അവള് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും മാധ്യമ പ്രവര്‍ത്തക വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റിനിയുടെ കുറിപ്പ്.
ജനപ്രതിനിധിയായ യുവനേതാവില്നിന്നു മോശം അനുഭവം നേരിട്ടെന്ന് അഭിമുഖത്തില്‍ റിനി വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ ആരോപണവുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു.
ഗര്‍ഭഛിദ്രത്തിന് യുവതിയെ രാഹുല്‍ നിര്‍ബന്ധിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതടക്കമുള്ള ശബ്ദസന്ദേശങ്ങളും തുടര്‍ന്ന് പുറത്തുവന്നിരുന്നു.
പ്രളയക്കെടുതിയെത്തുടർന്ന് ഹിമാചലിൽ കുടുങ്ങിയ മലയാളിസംഘത്തെ പുറത്തെത്തിക്കാനായില്ല
കൊച്ചി: പ്രളയക്കെടുതിയെത്തുടർന്ന് ഹിമാചൽപ്രദേശിൽ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെട്ട വിനോദസഞ്ചാര സംഘത്തിന്റെ രക്ഷാദൗത്യം നീളുന്നു. ഇന്നലെയും കനത്ത മഴ തുടര്‍ന്നതോടെയാണു സംഘത്തെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിലായത്.
നിലവില്‍ കല്പ ഗ്രാമത്തിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ തുടരുന്ന സംഘത്തില്‍ 18 മലയാളികള്‍ ഉള്‍പ്പെടെ 25 പേരാണുള്ളത്. സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് മലപ്പുറം സ്വദേശി ഷാരൂഖ് പറഞ്ഞു.
താമസസ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റര്‍ മാറി വീണ്ടും മണ്ണിടിഞ്ഞിട്ടുണ്ട്. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. എല്ലാവരും കുടുംബങ്ങളുമായി സംസാരിച്ചു. ഭക്ഷണവും മറ്റും കൃത്യമായി ലഭിക്കുന്നുണ്ടെന്നും സംഘാംഗങ്ങള്‍ പറഞ്ഞു.
കനത്ത മഴ തുടരുന്നതിനാല്‍ ഹെലികോപ്റ്റര്‍ മുഖേന സഞ്ചാരികളെ മാറ്റാനുള്ള നീക്കവും പ്രതിസന്ധിയിലായി. നിലവിലെ സാഹചര്യത്തില്‍ ഗസ്റ്റ്ഹൗസിൽത്തന്നെ തുടരാനാണു സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.
മലയാളികളെയടക്കം രക്ഷപ്പെടുത്തി തിരികെ എത്തിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹിമാചല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 25നാണ് സംഘം ഡല്‍ഹിയില്‍നിന്നു സ്പിറ്റി വാലി സന്ദര്‍ശിക്കാന്‍ പോയത്.
തിരിച്ചുവരാനിരിക്കെ ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നു. ഇതോടെ മടക്കയാത്ര പ്രതിസന്ധിയിലാകുകയായിരുന്നു. ഷിംലയിലേക്കുള്ള റോഡ് ഗതാഗതം പൂര്‍വസ്ഥിതിയാലാകാന്‍ ദിവസങ്ങളെടുക്കുമെന്നാണ് പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുള്ളത്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണു നടപടി. കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായിരിക്കും കേസ് അന്വേഷിക്കുക.
കണ്ണൂർ സിറ്റി അസി. കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്. ഗുരുതര കുറ്റകൃത്യമായതിനാലും ജയിൽ ഉദ്യോഗസ്ഥർക്കെതിരേ വിശദമായ അന്വേഷണം നടത്തേണ്ട സാഹചര്യത്തിലുമാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
ജയിൽ ചാടിയ സംഭവത്തിൽ നേരത്തേ നാലു ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
ഓണമാഘോഷിക്കാന്‍ കയറ്റിയയച്ചത് 1000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍
നെടുമ്പാശേരി: ഗള്‍ഫ് മേഖലയിലെ പ്രവാസിമലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിവിധ വിമാനങ്ങളിലായി ഈ വര്‍ഷം 1,322.90 മെട്രിക് ടണ്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും വാഴയിലയും കയറ്റി അയക്കുന്നു.
ഇതില്‍ 1,197 ടണ്‍ പഴങ്ങളും പച്ചക്കറിയുമാണ്. കയറ്റുമതി ചെയ്യുന്നതില്‍ പൂക്കളും ഉള്‍പ്പെടും. ഇന്നലെവരെ 1000 ടണ്‍ സാധനങ്ങളാണ് ദുബായ്, അബുദാബി, കുവൈറ്റ്, ഷാര്‍ജ, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി കയറ്റിവിട്ടത്.
ബാനർ ജാഥയ്ക്ക് തുടക്കമായി
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ബാനർ ജാഥയ്ക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ തുടക്കമായി.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാർ എംപി ജാഥാ ക്യാപ്റ്റൻ അഡ്വ. പി. വസന്തത്തിന് ബാനർ കൈമാറി ഉദ്ഘാടനം ചെയ്തു.
സിപിഐ ദേശീയ കൗണ്‍സിൽ അംഗം മന്ത്രി ജി.ആർ. അനിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. എൻ.രാജൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി.എസ്. ബിനുകുമാർ , സംസ്ഥാന കൗണ്‍സിൽ അംഗം രാഖി രവികുമാർ എന്നിവരും പങ്കെടുത്തു.