ശ്രീനന്ദിന് ഒന്നാം റാങ്ക് തന്നെ ; നീറ്റ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ഏക മലയാളി
കണ്ണൂർ: “വിവാദങ്ങൾ ഒരുപാട് ഉണ്ടായെങ്കിലും എനിക്ക് ആശങ്ക ഇല്ലായിരുന്നു. ഞാൻ എഴുതിയ ഉത്തരങ്ങളിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. ഒന്നരമാസത്തോളം കാത്തിരുന്നു ഫലത്തിനായി. പുനഃപരീക്ഷ ഉണ്ടാകില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. എങ്കിലും ഫലം വൈകിയപ്പോൾ ചെറിയ ആശങ്ക ഉണ്ടായി. ഇപ്പോൾ ഇരട്ടി സന്തോഷമായി.’’ നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളിന്റെ വാക്കുകളാണിവ.
സുപ്രീംകോടതി വിധിപ്രകാരം ഇന്നലെ നീറ്റ് പരീക്ഷയുടെ റിസൾട്ട് വീണ്ടും പ്രസിദ്ധീകരിച്ചപ്പോൾ 720ൽ 720 മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ 17 പേരിൽ ഏക മലയാളിയാണ് ശ്രീനന്ദ്. മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശ്രീനന്ദ് പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലാണ് എൻട്രൻസ് പരിശീലനം നടത്തിയത്.
ഡൽഹി എയിംസിൽ തുടർപഠനം നടത്താനാണ് ശ്രീനന്ദിന്റെ ആഗ്രഹം. കണ്ണൂർ ആസ്റ്റർ മിംസിലെ ഡോ. ഷർമിൾ ഗോപാലന്റെയും തലശേരി ഗവ. ആശുപത്രിയിലെ ഡോ. പി.ജി. പ്രിയയുടെയും മകനാണ്. പത്താംക്ലാസ് വിദ്യാർഥിനി ശ്രിതിക ഷർമിൾ സഹോദരിയാണ്.
ഒരു കോടി സമ്മാനവുമായി പാലാ ബ്രില്ല്യന്റ്
രാജ്യത്ത് ഒന്നാം സ്ഥാനം നേടിയ ശ്രീനന്ദിനെ അഭിനന്ദിക്കാൻ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ജോർജ് തോമസ് പൊടിക്കുണ്ടിലെ വീട്ടിലേക്ക് ഓടിയെത്തി. കൈവശം ഒരു കോടി രൂപയുടെ ചെക്കും കൈ നിറയെ സമ്മാനങ്ങളും ഉണ്ടായിരുന്നു. പൂമാലയും പൂച്ചെണ്ടും നൽകിയും കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ബ്രില്ല്യന്റിന്റെ സന്തോഷം അദ്ദേഹം പങ്കിട്ടു. കണ്ണൂർ ബ്രില്ല്യന്റ് സെന്റർ ഹെഡ് റോഷ്ന ബിജുവും ജീവനക്കാരും ശ്രീനന്ദിനെ അഭിനന്ദിക്കാൻ ഒപ്പമെത്തിയിരുന്നു.
കേന്ദ്രവിമർശനത്തിനു പിന്നാലെ വിദേശകാര്യ ഏകോപനത്തിന്റെ ചുമതലയേറ്റ് വാസുകി
തിരുവനന്തപുരം: വിദേശകാര്യവുമായി ബന്ധപ്പെട്ട കേന്ദ്ര അധികാരത്തിൻമേൽ സംസ്ഥാനം കൈകടത്തരുതെന്ന കേന്ദ്ര വിമർശനത്തിനു പിന്നാലെ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദേശകാര്യ ഏകോപന വകുപ്പ് സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത് കെ. വാസുകി. വാസുകിയുടെ നിയമനത്തിനെതിരേ കേന്ദ്ര വിദേശകാര്യ വക്താവ് വിമർശനമുന്നയിച്ചിരുന്നു. എന്നാൽ, ഉന്നതതല നിർദേശത്തെ തുടർന്ന് വാസുകി ചുമതല ഏറ്റെടുക്കുകയായിരുന്നു.
വരുംദിവസങ്ങളിൽ വിദേശകാര്യ വിഷയങ്ങളുമായി ബന്ധപ്പെട്ടു കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം മുറുകാനും സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. വിദേശകാര്യ ഏകോപനവുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് എന്തു നടപടി സ്വീകരിക്കണമെങ്കിലും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമായി വരും. ഇതുസംബന്ധിച്ച് അനുമതി തേടുന്പോൾ നൽകിയില്ലെങ്കിൽ കേരളത്തിന് സ്വന്തമായി ഒന്നും ചെയ്യാനും കഴിയാത്ത സാഹചര്യമുണ്ടാകും. ഭാവിയിൽ ഇതു ഭരണഘടനാപരമായ പ്രതിസന്ധിക്കു വരെ ഇടയാക്കുമെന്നാണു പറയപ്പെടുന്നത്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിലുള്ള വിഷയത്തിൽ കേരളം ഇടപെടുന്നതുമായി ബന്ധപ്പെട്ടു വലിയ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ പദവി ഏറ്റെടുക്കുന്നതു സംബന്ധിച്ച് കെ. വാസുകിക്ക് ആശങ്കയുണ്ടായിരുന്നുവെന്നാണു സൂചന. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം എതിർക്കാനും കഴിയാത്ത സാഹചര്യം രൂപപ്പെട്ടിരുന്നതായും പറയപ്പെടുന്നു.
കഴിഞ്ഞയാ ഴ്ച വിദേശകാര്യ ഏകോപനത്തിന്റെ അധികചുമതല തൊഴിൽ വകുപ്പു സെക്രട്ടറി കെ. വാസുകിക്കു നൽകി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതു വിവാദമായതിനു പിന്നാലെ ഉത്തരവു റദ്ദാക്കുമെന്ന പ്രചാരണം വ്യാപകമായെങ്കിലും വിദേശരാജ്യങ്ങളുമായുള്ള ഏകോപനമാണ് സെക്രട്ടറിയുടെ ചുമതലയെന്നു വ്യക്തമാക്കി ചീഫ് സെക്രട്ടറി വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ, ഇതു റദ്ദാക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതോടെയാണ് തുടരാൻ തീരുമാനിച്ചത്.
സാക്ഷികൾ പോലീസിനു നൽകുന്ന തെളിവുകൾക്കും രസീത് നൽകണം
തിരുവനന്തപുരം: കേസുകളിൽ പോലീസിനു നൽകുന്ന തെളിവുകൾക്കും ഇനിമുതൽ രസീത് നൽകണമെന്ന നിർദേശം വരുന്നു. പരാതിക്കൊപ്പം തെളിവായി ഹാജരാക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും ഉപകരണങ്ങളും രസീത് നൽകിയ ശേഷം മാത്രം കസ്റ്റഡിയിൽ വാങ്ങി സൂക്ഷിക്കാനാണ് നിർദേശം. ഇതിനൊപ്പം കേസിന്റെ നന്പർ ഉൾപ്പെടെയുള്ള വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്റെ പേരും രേഖപ്പെടുത്തണം. തെളിവുകൾ വാങ്ങുന്പോൾ സ്വീകരിക്കേണ്ട പ്രഫോമയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് ആസ്ഥാനത്തുനിന്നു ജില്ലകളിലേക്ക് അയച്ചു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിക്കുന്ന രേഖകളും മറ്റു വസ്തുക്കളും കേസ് തീർന്നാലും തിരിച്ചുനൽകാറില്ലെന്ന പരാതിയുടെകൂടി അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം തുടങ്ങുന്പോൾ ഉണ്ടായിരുന്ന പോലീസുകാരാകില്ല കേസിന്റെ അവസാന ഘട്ടങ്ങളിലുണ്ടാകുക. വിലപിടിപ്പുള്ള സാധനങ്ങൾ തിരിച്ചു നൽകാത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്.
അന്വേഷണം തീരുന്ന മുറയ്ക്ക് ഇവ തിരിച്ചു കൊടുക്കുകയും വേണം. നിലവിൽ പോലീസ് സ്റ്റേഷനിൽ കൊടുക്കുന്ന പരാതിക്ക് രസീത് നൽകണമെന്നു കർശന നിർദേശം നൽകിയിട്ടും പലയിടത്തും പരാതികൾക്കു പോലും രസീത് നൽകാത്ത സാഹചര്യമുണ്ട്.
ഓവർലോഡ് വേണ്ട; സ്കൂള്‍ ബാഗുകളുടെ ‘ഭാരം’കുറയ്ക്കാന്‍ സര്‍ക്കാര്‍
കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്കൂള്‍ ബാഗുകളുടെ ഭാരം 1.6 മുതല്‍ 2.2 കിലോഗ്രാമിന് ഇടയിലും പത്താം ക്ലാസിലെ കുട്ടികളുടെ ബാഗുകളുടെ ഭാരം 2.5 കിലോയ്ക്കും 4.5 കിലോയ്ക്കുമിടയിലും ആക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കും. ഇതിനു പുറമെ മാസത്തില്‍ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങള്‍ എന്നത് നടപ്പാക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതിനായി നിലവില്‍ എല്ലാ പാഠപുസ്തകങ്ങളും രണ്ടു ഭാഗങ്ങളായിട്ടാണ് അച്ചടിച്ചു വിതരണം ചെയ്യുന്നത്. ഒരു ഭാഗത്തിന് 100നും 120നും ഇടയിലുള്ള പേജുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഒന്നിലധികം നിലകളുള്ള സ്കൂളുകളിലടക്കം ഭാരമുള്ള ബാഗുമായി നടക്കേണ്ടിവരുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിക്ക് നേരിട്ടും പരാതികള്‍ ലഭിച്ചിരുന്നു.
ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു; അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന് നല്‍കണം
തിരുവനന്തപുരം: അപേക്ഷ നല്കി ഏഴ് ദിവസത്തിനകം ഇനി വൈദ്യുതി കണക്ഷന് ലഭിക്കും. ഇതുള്‍പ്പെടെ വൈദ്യുതി ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ കര്‍ശനമായ നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ഇലക്ട്രിസിറ്റി സപ്ലൈ കോഡ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഇന്നലെ പുറത്തിറക്കി.
അപേക്ഷ ലഭിച്ചാല്‍ ഏഴു ദിവസത്തിനകവും ദുര്‍ഘട പ്രദേശങ്ങളില്‍ ഒരു മാസത്തിനകവും പുതിയ വൈദ്യുതി കണക്ഷന് നല്‍കണമെന്നാണ് വ്യവസ്ഥ.
വൈദ്യുതിനിരക്ക് ഈടാക്കല്‍, കണക്ഷൻ വിച്ഛേദിക്കല്‍, പുനഃസ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്കരിച്ചിട്ടുണ്ട്. ഇതനുസരിച്ചായിരിക്കണം കെഎസ്ഇബി വൈദ്യുതിവിതരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്.
പുതിയ കോഡ് അനുസരിച്ച് സേവനങ്ങള്‍ ഓണ്‍ലൈനാക്കി നല്‍കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. പുതിയ കണക്ഷന്, റീ കണക്ഷന്, കണക്ഷന് പരിഷ്കരണം, താരിഫ് പരിഷ്കരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷ കിട്ടിയാലുടന്‍ നടപടി സ്വീകരിക്കണം. ആവശ്യമായ തുക അപേക്ഷിക്കുമ്പോള്‍തന്നെ ഉപയോക്താവിനെ അറിയിക്കണം.
നാല് കിലോവാട്ട് വരെ കണക്റ്റഡ് ലോഡ് ഉള്ള ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പുതിയ കണക്ഷന് എടുക്കേണ്ടതില്ല. പകരം വീട്ടിലെ വൈദ്യുതി കണക്ഷൻ തന്നെ ഇതിനായി പ്രയോജനപ്പെടുത്താം. ഇതിനുള്ള ചട്ടങ്ങളും ഭേദഗതി കോഡില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ഡിമാൻഡ് അധിഷ്ഠിത ബില്ലിംഗ് താരിഫ് ഉള്ള ഉപഭോക്താക്കള്‍ കണക്റ്റഡ് ലോഡില്‍ കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചാല്‍ പിഴയീടാക്കുന്നത് സംബന്ധിച്ച് വ്യക്തതയുള്ള നടപടിക്രമങ്ങള്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധിക ലോഡിന്റെ ഉപയോഗം മീറ്ററില്‍ രേഖപ്പെടുത്തിയത് കണക്കിലെടുത്ത് മാത്രമേ പിഴയീടാക്കാന്‍ പാടുള്ളൂ എന്നാണ് ഭേദഗതി കോഡില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. പുതിയതും പഴയതുമായ ബഹുനില കെട്ടിടങ്ങളില്‍ വൈദ്യുതി ചാര്‍ജിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങളും ഭേദഗതി കോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുറഞ്ഞ വിലയ്ക്ക് വൈദ്യുതി: കരാര്‍ റദ്ദാക്കി
തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനായി പുനഃസ്ഥാപിച്ച കരാര്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ റദ്ദാക്കി. യൂണിറ്റിന് 4.29 രൂപയ്ക്ക് 25 വര്‍ഷത്തേക്ക് മൂന്ന് കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങുന്നതായിരുന്നു കരാര്‍.
ടെന്‍ഡര്‍ നടപടികളെ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞ വര്‍ഷം മേയില്‍ റദ്ദാക്കിയ കരാർ സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യം കണക്കിലെടുത്ത് പുനഃസ്ഥാപിക്കുകയായിരുന്നു. ഈ കരാറാണ് അപ്പലേറ്റ് ട്രിബ്യൂണല്‍ റദ്ദാക്കിയത്.
പഴയ നിരക്കില്‍ വൈദ്യുതി നല്കാന് കഴിയില്ലെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ കമ്പനികള്‍ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. വിധി കെഎസ്ഇബിക്കും സര്‍ക്കാരിനും തിരിച്ചടിയാണ്. 1200 കോടി അധികമായി ചെലവാക്കി വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി വേനൽക്കാലത്ത് വൈദ്യുതി എത്തിച്ചിരുന്നത്. പുതിയ കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധി നേരിടും. വിധിയില്‍ തുടര്‍നടപടിക്ക് ഒരുങ്ങുകയാണ് വൈദ്യുതി വകുപ്പ്.
ഗവര്‍ണര്‍ക്കു തിരിച്ചടി; രണ്ട് സെര്‍ച്ച് കമ്മിറ്റികള്‍കൂടി സ്റ്റേ ചെയ്തു
കൊച്ചി: സെനറ്റ് പ്രതിനിധികളെ ഉള്‍പ്പെടുത്താതെ വൈസ് ചാൻസലർ നിയമനത്തിനായി ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ രൂപീകരിച്ച രണ്ട് സെർച്ച് കമ്മിറ്റികൾക്കൂടി ഹൈക്കോടതി സ്റ്റേ ചെയ്തു.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റികളാണു സ്റ്റേ ചെയ്തത്. നേരത്തേ കേരള ഫിഷറീസ് (കുഫോസ്), കേരള, എംജി, മലയാളം സര്‍വകലാശാലകളുടെ സെര്‍ച്ച് കമ്മിറ്റികള്‍ ജസ്റ്റീസ് സിയാദ് റഹ്മാന് സ്റ്റേ ചെയ്തിരുന്നു. സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ചാന്‍സലര്‍ക്കുള്ള നിയമപരമായ അധികാരം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവായി.
കാര്‍ഷിക സര്‍വകലാശാലാ പ്രഫസറായ ഡോ. പി.കെ. സുരേഷ് കുമാര്‍, അനധ്യാപക പ്രതിനിധി എന്‍. കൃഷ്ണദാസ് എന്നിവരും ഓപ്പണ്‍ സര്‍വകലാശാലയ്ക്കുവേണ്ടി അഡ്വ. ബിജു കെ. മാത്യു, ഡോ. കെ. ശ്രീവത്സൻ എന്നിവരും നല്കിയ ഹര്‍ജികളിലാണ് സ്റ്റേ. കുഫോസ് സെര്‍ച്ച് കമ്മിറ്റി കഴിഞ്ഞ 18നും കേരള മലയാളം സെര്‍ച്ച് കമ്മിറ്റികള്‍ 19നുമാണ് സ്റ്റേ ചെയ്തത്.
ആറ് സര്‍വകലാശാലകളിലേക്കും മാനദണ്ഡങ്ങള്‍ മറികടന്ന് സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ച് ജൂണ്‍ 28നാണ് ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയത്.
യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികള്‍ മാത്രമാണു സെര്‍ച്ച് കമ്മിറ്റികളില്‍ ഉണ്ടായിരുന്നത്. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റികള്‍ ഏകപക്ഷീയമായി നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക് ഇല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. യുജിസി, സര്‍വകലാശാലാ ചട്ടപ്രകാരമല്ലാതെയുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എംജി സര്‍വകലാശാലാ നിയമപ്രകാരം, സെനറ്റ് പ്രതിനിധിയടക്കം മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയാണു രൂപീകരിക്കേണ്ടത്. എന്നാല്‍, ഗവര്‍ണര്‍ രണ്ടംഗ കമ്മിറ്റിയാണു രൂപീകരിച്ചത്. ഇതും നിലനില്‍ക്കുന്നതല്ല.
യുജിസിയുടെ 2018 റെഗുലേഷന്‍പ്രകാരം യുജിസി നോമിനിയെ ഉള്‍പ്പെടുത്തി അക്കാദമിക് മേഖലയിലുള്ളവരുടെ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനാണു വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ സെര്‍ച്ച് കമ്മിറ്റിയില്‍ മൂന്നു മുതല്‍ അഞ്ചു വരെ അംഗങ്ങള്‍ വേണമെന്നാണു നിബന്ധനയെന്നും ഹര്‍ജിക്കാര്‍ കോടതി അറിയിച്ചു.
മിഷൻ 2025: കോണ്‍ഗ്രസിൽ തർക്കം മുറുകുന്നു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുന്നതിനായി തയാറാക്കിയ മിഷൻ 2025ന്റെ പേരിൽ കോണ്‍ഗ്രസിൽ തർക്കം മുറുകുന്നു.
കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ ഭാരവാഹികളുടെ യോഗത്തിൽ ചില കെപിസിസി ജനറൽ സെക്രട്ടറിമാർ രംഗത്തെത്തിയിരുന്നു. കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിപക്ഷനേതാവിനെതിരേയുള്ള വിമർശനം. ഇതിനു പിന്നാലെ ഇന്നലെ തിരുവനന്തപുരം ജില്ലയിൽ നടന്ന മിഷൻ 2025 പരിപാടിയിൽനിന്നു പ്രതിപക്ഷനേതാവ് വിട്ടുനിന്നു. കടുത്ത അതൃപ്തിയുള്ളതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും സൂചനയുണ്ട്.
വയനാട്ടിൽ നടന്ന കോണ്‍ഗ്രസ് ക്യാന്പിലെ തീരുമാനമനുസരിച്ച് ഡിസിസി നേതൃയോഗങ്ങളിൽ ക്യാന്പ് എക്സിക്യൂട്ടീവ് തീരുമാനങ്ങൾ പ്രതിപക്ഷനേതാവാണ് റിപ്പോർട്ട് ചെയ്യേണ്ടത്.
എന്നാൽ, ഇന്നലെ തിരുവനന്തപുരത്തെ ഡിസിസി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ്, എം.എം ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ഇതിനു പിന്നാലെ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ച സതീശൻ താൻ വിമർശനത്തിന് അതീതനല്ലെന്നും വിമർശനം ശരിയെങ്കിൽ തിരുത്തുമെന്നും പറഞ്ഞു.
താൻ സർക്കുലർ ഇറക്കിയിട്ടില്ലെന്നും വ്യക്തമാക്കി. ചെയ്തതു തെറ്റാണെങ്കിൽ തിരുത്തും. ഇത്തരം വാർത്തകൾ പുറത്ത് തരുന്നവരെയാണ് പാർട്ടി കണ്ടെത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ജഡ്ജിയോട് അഭിഭാഷകരുടെ മോശം പെരുമാറ്റം: മാപ്പ് പറഞ്ഞാൽ പ്രശ്നം തീരില്ല: ഹൈക്കോടതി
കൊച്ചി: കോട്ടയം സിജെഎം കോടതിയില്‍ ജഡ്ജിയോട് അഭിഭാഷകര്‍ മോശമായി പെരുമാറിയതില്‍ മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്നു ഹൈക്കോടതി. അഭിഭാഷകരുടെ നിരുപാധികമുള്ള മാപ്പപേക്ഷയ്ക്കുള്ള മറുപടിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അഭിഭാഷകര്‍ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുമായി ചേര്‍ന്ന് ആറു മാസത്തേക്ക് പാവങ്ങള്‍ക്ക് സൗജന്യ സേവനം നല്‍കണമെന്നും ജസ്റ്റീസുമാരായ പി.ബി. സുരേഷ് കുമാര്‍, സി. പ്രദീപ്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. സേവനം നല്‍കാമെന്ന് കേസിലെ ഒരാളൊഴികെയുള്ള 28 അഭിഭാഷകരും സമ്മതിച്ചു. ഇവരുടെ സേവനത്തെക്കുറിച്ച് ആറ് മാസത്തിനുശേഷം റിപ്പോര്‍ട്ട് നല്കാന് കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്കി.
കോട്ടയത്ത് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റിനെതിരേ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തില്‍ കോട്ടയം ബാറിലെ 29 അഭിഭാഷകര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ ഡിസംബറിലുണ്ടായ സംഭവത്തെത്തുടര്‍ന്ന് അസോസിയേഷന് പ്രസിഡന്റും സെക്രട്ടറിയുമടക്കമുള്ളവര്ക്കെതിരേ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ക്രിമിനല്‍ ഹര്‍ജിയാണു ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
20 കോടി തട്ടിയെടുത്ത കേസിൽ ധന്യ മോഹൻ കീഴടങ്ങി
കൊല്ലം: തൃശൂർ വലപ്പാട് ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്ത കൊല്ലം സ്വദേശിനി ധന്യ മോഹൻ പോലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവർ ഇന്നലെ കീഴടങ്ങിയത്.
വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജർ ആയിരുന്നു കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച പോലീസ് ധന്യയുടെ തൃശൂരിലെ വീട്ടിൽ പരിശോധന നടത്തി. ബന്ധുക്കളിലേക്കും അന്വേഷണം നീണ്ടു.
അഞ്ചുവർഷമായി വിവിധ വ്യാജ അക്കൗണ്ടുകളിലേക്ക് വായ്പയായാണ് ധന്യ മോഹൻ പണം മാറ്റിയത്. 18 വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ധന്യ അവിടെ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു. ഡിജിറ്റൽ പേഴ്സണൽ ലോൺ എന്നപേരിലാണ് കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് ധന്യ പണം മാറ്റിയിരുന്നത്. സംഭവത്തിൽ വലപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓഡിറ്റിൽ തട്ടിപ്പ് കണ്ടെത്തിയതോടെ യുവതി ഒളിവിൽ പോകുകയായിരുന്നു. ബന്ധുക്കളുടെ അടക്കം അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ യുവതിക്കും ബന്ധുക്കൾക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. പണം ഏതൊക്കെ തരത്തിൽ ചെലവഴിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധന്യ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയായിരുന്നുവെന്ന് കണ്ടെത്തിയതായാണ് സൂചന.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ മുഴുവന്‍ തീര്‍പ്പാക്കും
കൊച്ചി: ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ പതിവാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇതൊരു രോഗലക്ഷണമായി വേണം കാണാന്‍. ഇതിനുള്ള ചികിത്സ കൂട്ടായി നല്‍കുന്നതിനാണ് എല്ലാവരെയും ചേര്‍ത്ത് അദാലത്ത് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ മുഴുവന്‍ തീര്‍പ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മധ്യമേഖല അദാലത്ത് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോടതിയുടെ പരിഗണനയിലുള്ള ഫയലുകള്‍ ഒഴികെയുള്ള മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കാനാണു ശ്രമം. ഒരു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടേതടക്കം നിരവധി പ്രശ്നങ്ങളുണ്ട്. ഈ അദാലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത ഫയലുകള്‍ തീര്‍പ്പാക്കാന്‍ തിരുവനന്തപുരത്ത് സംസ്ഥാനതല അദാലത്തും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവും അദാലത്തില്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട രൂപത വിദ്യാഭ്യാസ ഏജന്‍സിക്കു കീഴില്‍ കഴിഞ്ഞ 2012 മുതല്‍ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്തു വന്നിരുന്ന 105 യുപി സ്കൂള്‍ ടീച്ചര്‍മാരുടെ നിയമനം അംഗീകരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരുമ്പന്‍ കൈമാറി. 2012 ലെ ഒരു നിയമനം അംഗീകരിക്കപ്പെടാതെ വന്നതിനെത്തുടര്‍ന്നാണ് അതിനുശേഷം നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതിരുന്നത്.
സര്‍ക്കാര്‍ ഏറ്റെടുത്ത എയ്ഡഡ് സ്കൂളുകളുടെ ഏറ്റെടുക്കല്‍ ഉത്തരവും വര്‍ഷങ്ങളായി നിയമന ഉത്തരവ് ലഭിക്കാതിരുന്ന ജീവനക്കാരുടെ നിയമന ഉത്തരവുകളും മന്ത്രി വേദിയില്‍ കൈമാറി. എംഎല്‍എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എസ്. ഷാനവാസ് തുടങ്ങിയവരും പങ്കെടുത്തു. വിദ്യാഭ്യാസ ഓഫീസുകൾ മൂന്ന് മേഖലകളായി തിരിച്ചാണ് ഫയൽ അദാലത്ത് നടത്തുന്നത്. കൊല്ലം മേഖല അദാലത്ത് ഓഗസ്റ്റ് അഞ്ചിനും കോഴിക്കോട് മേഖല അദാലത്ത് ഓഗസ്റ്റ് 17നും നടക്കും.
കടലാമകൾക്ക് രക്ഷപ്പെടാന്‍ ടെഡ് : സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നു ബോട്ടുടമകള്‍
കോഴിക്കോട്: വിദേശരാജ്യങ്ങളിലേക്കു കടൽ ചെമ്മീൻ കയറ്റുമതി തുടരണമെങ്കിൽ മത്സ്യബന്ധന വലകളിൽ കടലാമകൾക്കു രക്ഷപ്പെടാനുള്ള ടെഡ്(ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ്) ഘടിപ്പിക്കണമെന്ന നിര്‍ദേശം കടുത്ത സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്നു ബോട്ടുടമകള്‍.
യന്ത്രവത്കൃത ബോട്ടിൽ വലിയ 11 വലകൾ ഉണ്ടാകും. ഇവയിൽ എല്ലാം കടലാമ സംരക്ഷണ ഉപകരണം ഘടിപ്പിക്കാൻ മൂന്നു ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നു ബോട്ടുടമകൾ പറയുന്നു. ചെറിയ വള്ളങ്ങളില്‍ അഞ്ചു വലകളുണ്ടാകും. ഇവര്‍ക്ക് ഒന്നര ലക്ഷം രുപയെങ്കിലും ചെലവാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന മത്സ്യബന്ധന ബോട്ടുടമകളെ ഇത് കടുത്ത പ്രതിസന്ധിയിലേക്കു നയിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യയിൽനിന്നുള്ള കടൽ ചെമ്മീൻ കയറ്റുമതി അഞ്ചു വര്‍ഷമായി അമേരിക്ക നിർത്തിവച്ചിരിക്കുകയാണ്. ഇതു വാണിജ്യ ചെമ്മീൻ കയറ്റുമതി വ്യവസായ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് കടലാമ സംരക്ഷണത്തിനു കേന്ദ്രസർക്കാർ നടപടി തുടങ്ങിയത്. കടൽ ചെമ്മീൻ കയറ്റുമതി പുനരാരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
രാജ്യത്തുനിന്ന് 35 ശതമാനം ചെമ്മീനാണ് അമേരിക്ക വാങ്ങുന്നതെന്നു ബോട്ടുടമകൾ പറയുന്നു. ഇതിൽ 26 ശതമാനം ഫാമുകളിൽ ഉത്പാദിപ്പിക്കുന്നവയാണ്. ബാക്കി ഒമ്പത് ശതമാനത്തില്‍ ആറ് ശതമാനം മാത്രമാണ് യന്ത്രവത്കൃത ബോട്ടുകാർ എത്തിക്കുന്ന കടൽ ചെമ്മീനുള്ളത്. മൂന്നുശതമാനം പരമ്പരാഗത വള്ളക്കാർ കൊണ്ടുവരുന്നതാണ്. ഇതു ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താതെ ബോട്ടുടമകൾക്കു വലിയ ബാധ്യത വരുത്തി വയ്ക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
പ്രഥമ സ്കൂള്‍ ഒളിമ്പിക്സ് നവംബറിൽ എറണാകുളത്ത്
കൊച്ചി: പ്രഥമ സ്കൂള്‍ ഒളിമ്പിക്സ് നവംബര്‍ നാലു മുതല്‍ 11 വരെ എറണാകുളത്ത് നടക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഉദ്ഘാടനവും മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളും നടക്കും. ഗെയിംസ് കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററിലും മറ്റു മത്സരങ്ങള്‍ നഗരത്തിലെ വിവിധയിടങ്ങളിലും നീന്തല്‍ മത്സരങ്ങള്‍ കോതമംഗലത്തും നടക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ഇന്‍ക്ലൂസീവ് സ്പോര്‍ട്സും ഇതോടനുബന്ധിച്ച് നടത്തും.
ഏഴു പകലും രാത്രിയുമായി സംഘടിപ്പിക്കുന്ന മേളയില്‍ 24,000 കായികപ്രതിഭകള്‍ അണിനിരക്കും. അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളില്‍ 41 ഇനങ്ങളിലാണു മത്സരം. പ്രഥമ സ്കൂള്‍ ഒളിമ്പിക്സിന്റെ സംഘാടകസമിതി യോഗം ഇന്ന് കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടക്കും. സ്കൂള്‍ ഒളിമ്പിക്സിനു മുന്നോടിയായി ഇന്നു രാവിലെ എല്ലാ സ്കൂളുകളിലും സ്പെഷല്‍ അസംബ്ലിയും സ്കൂള്‍ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിക്കുകയും ചെയ്യും.
പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം അസംബ്ലിയില്‍ വായിക്കും. 63-ാമത് സ്കൂള്‍ കലോത്സവം ഡിസംബര്‍ മൂന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് നടക്കും. 24 വേദികളിലായി 240 ഇനങ്ങളിലാണു മത്സരങ്ങള്‍.
പതിനാലായിരത്തോളം പ്രതിഭകള്‍ അണിനിരക്കും. പുത്തരിക്കണ്ടം മൈതാനം പ്രധാന വേദിയാകും. ഇതിനുപുറമേ യൂണിവേഴ്സിറ്റി സെനറ്റ് ഹാള്‍, നിശാഗന്ധി ഓഡിറ്റോറിയം, അയ്യങ്കാളി ഹാള്‍, ടാഗോര്‍ തിയറ്റര്‍ എന്നിവ കൂടാതെ നഗരാതിർത്തിയിലെ സൗകര്യപ്രദമായ സ്കൂളുകളും വേദികളായി പരിഗണിക്കുന്നുണ്ട്. ഭക്ഷണ വിതരണത്തിനായി തൈക്കാട് പോലീസ് ഗ്രൗണ്ട്, സെന്‍ട്രല്‍ സ്റ്റേഡിയം എന്നിവയാണു പരിഗണിക്കുന്നത്. പരിഷ്കരിച്ച മാന്വലിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാകും ഇക്കുറി കലോത്സവം.
പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരത്തിനു സമീപം രൂപതയിലെ വൈദികരെയും വിശ്വാസികളെയും സാക്ഷിയാക്കി സീറോമലബാര്‍ സഭയുടെ തലവന്‍ തിരിതെളിച്ചതോടെ പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
ഇന്നലെ ഉച്ചകഴിഞ്ഞ് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ സീറോമലബാര്‍ സഭ മേജര്ആര്ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയോടെയാണ് ജൂബിലി ആഘോഷങ്ങള്‍ ആരംഭിച്ചത്. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ത്താണ്ഡം ബിഷപ് വിന്‍സന്റ് മാര്‍ പൗലോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. രൂപതയിലെ എല്ലാ വൈദികരും ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വിശുദ്ധ കുര്‍ബാനയില്‍ പങ്കാളികളായി.
അല്‍ഫോന്‍സാമ്മയുടെ കബറിടത്തിനു സമീപം മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലി ദീപം തെളിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖ സന്ദേശം നല്കി. സഭാ തലവനൊപ്പം രൂപത കുടുംബം ഒന്നാകെ ഒരുമിച്ചു കൂടുന്നത് പെന്തക്കുസ്താ അനുഭവമാണെന്നും ജൂബിലി ആഘോഷങ്ങള്‍ ലളിതവും ആത്മീയത നിറഞ്ഞതാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ കൃതജ്ഞത പറഞ്ഞു.
മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റിയന് വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, ഫിനാന്‍സ് ഓഫീസര്‍ റവ.ഡോ. ജോസഫ് മുത്തനാട്ട്, ചാന്‍സലര്‍ റവ.ഡോ.ജോസഫ് കുറ്റിയാങ്കല്‍,ജുഡീഷ്യല്‍ വികാര്‍ റവ.ഡോ.ജോസഫ് മുകളേപ്പറമ്പില്‍, തീര്‍ഥാടന കേന്ദ്രം റെക് ടര്‍ റവ.ഡോ. അഗസ്റ്റ്യന്‍ പാലയ്ക്കപ്പറമ്പില്‍, ഭരണങ്ങാനം ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പാലാ രൂപത ഒരു പാഠപുസ്തകം: മാർ റാഫേൽ തട്ടിൽ
ഭരണങ്ങാനം: പാലാ രൂപത സഭയുടെയും സമൂദായത്തിന്റെയും ചരിത്രമാണെന്നും സീറോമലബാര്‍ സഭയ്ക്കും ഭാരതസഭയ്ക്കും ഉദാത്തമായ സംഭാവനകള്‍ നല്കിയ രൂപതയാണ് പാലായെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിച്ച് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. സഭയും സമുദായവും എങ്ങനെയാണ് കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതെന്ന് സീറോ മലബാര്‍ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് പാലാ രൂപതയെന്നും മേജർ ആർച്ച് ബിഷപ് പറഞ്ഞു.
നീറ്റ്: ഒന്നാം റാങ്കിന്റെ തിളക്കത്തിൽ പാലാ ബ്രില്ല്യന്റ്
പാലാ: ഓൾ ഇന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ശ്രീനന്ദ് ഷർമിൽ 720ൽ 720 മാർക്കും നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്ററിനും അഭിമാനം. മാന്നാനം കെഇ സ്കൂളിലെ പ്ലസ്ടുപഠനത്തോടൊപ്പം പാലാ ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിയാണ് ശ്രീനന്ദ് അഭിമാന വിജയം നേടിയത്.
കൂടാതെ 716 മാർക്കോടെ പദ്മനാഭ മേനോൻ ഓൾ ഇന്ത്യാ റാങ്ക് 21 കരസ്ഥമാക്കി. ബംഗളൂരുവിൽ താമസമാക്കിയ എൻജിനിയറിംഗ് ദന്പതികളായ വി. സന്തോഷിന്റെയും ജി. പാർവതിയുടെയും മകനാണ്. പ്ലസ്ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.
49-ാം റാങ്ക് നേടിയ ദേവദർശൻ ആർ. നായർ പാലാ ചാവറ സ്കൂളിൽ പ്ലസ്ടുപഠനത്തോടൊപ്പം ബ്രില്ല്യന്റിലായിരുന്നു നീറ്റ് പരിശീലനം. തൃശൂർ കൊരട്ടി സ്വദേശികളായ ഡോ. എസ്. രാജേഷിന്റെയും ഡോ. ദീപാ കൃഷ്ണന്റെയും മകനാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ സഹോദരി സംഗമിത്ര ബ്രില്ല്യന്റിലെ പൂർവവിദ്യാർഥിനിയാണ്.
73-ാം റാങ്ക് നേടിയ വി.ജെ. അഭിഷേക് പ്ലസ്ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയായിരുന്നു. 82-ാം റാങ്ക് നേടിയ അഭിനവ് സുനിൽ പ്രസാദ് കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്ററിൽ എൻട്രൻസ് പരിശീലനം നടത്തിവരികയായിരുന്നു.
ഇവർക്കു പുറമെ ബി. മഞ്ജിമ, നന്ദനാ ബിനോദ്, വി. ജെലീഷാ ബബ്നു, സനം കല്ലടി, ഏബൽ ബിജു, റന ഫാത്തിമ, എ.ജെ. ജോയ്ബിൻ, എബി ജോസ്, അഹിൽ ഇഷാൻ പൊയിൽ, ജി.എസ്. ദേവിക, സി.എം. മുഹമ്മദ് സാഹിൽ എന്നിവർ 710 മാർക്കിനു മുകളിൽ നേടി മികച്ച വിജയം കരസ്ഥമാക്കി.
ബ്രില്ല്യന്റ് സ്റ്റഡിസെന്ററിലെ 16 വിദ്യാർഥികളാണ് 710 മാർക്കിനു മുകളിൽ നേടിയത്. 112 പേർക്ക് 700നു മുകളിൽ മാർക്കു നേടാൻ സാധിച്ചു. 690 മാർക്കിനു മുകളിൽ 308 പേരും 650 മാർക്കിനുമുകളിൽ രണ്ടായിരത്തോളം പേരുമുണ്ട്. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ബ്രില്ല്യന്റ് ഡയറക്ടർമാരും അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.
നിപ പ്രതിരോധം: ഫീല്‍ഡ് സര്‍വേയ്ക്ക് മാതൃകയായി മലപ്പുറം
മലപ്പുറം: നിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നടത്തിയ ഫീല്‍ഡ് സര്‍വേ സംസ്ഥാനത്തിനു പുതിയ മാതൃകയായി.
27,908 വീടുകളിലാണ് അഞ്ചു ദിവസംകൊണ്ട് ആരോഗ്യസേന സന്ദര്‍ശിച്ച് സര്‍വേ പൂര്‍ത്തിയാക്കിയത്. ഫീൽഡ് സര്‍വേ പൂര്‍ത്തിയാക്കിയ ആരോഗ്യപ്രവര്‍ത്തകരെയും ജില്ലാ ഭരണകൂടത്തെയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
സംയുക്ത അധ്യാപക സമിതി സംസ്ഥാനതല ഉപവാസം ഇന്ന്
തിരുവനന്തപുരം: ആശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക, ഹൈസ്കൂൾ,ഹയർ സെക്കൻഡറി ലയനം ഉപേക്ഷിക്കുക, പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങൾ തിരുത്തുക, ക്ഷാമബത്ത -ശന്പള പരിഷ്ക്കരണ കുടിശികകൾ നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത അധ്യാപക സമിതി നേതാക്കൾ ഇന്ന് തിരുവനന്തപുരം ഡിജിഇ ഓഫീസിനു മുന്നിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും. മുൻ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സംയുക്ത അധ്യാപക സമിതി സംസ്ഥാന അധ്യക്ഷൻ പി.കെ. അരവിന്ദൻ അധ്യക്ഷത വഹിക്കും.
ശ്രീനന്ദ് കേരളത്തിന്റെ അഭിമാനം: ഫാ. ജയിംസ് മുല്ലശേരി
മാന്നാനം: കണ്ണൂരിൽനിന്ന് കോട്ടയത്തെത്തി മാന്നാനം കെഇ സ്കൂളിൽ ചേർന്ന് പ്ലസ് ടു പഠിച്ച് എൻട്രൻസ് പരിശീലനം നടത്തി ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീനന്ദ് ഷർമിൽ കേരളത്തിന്റെ അഭിമാനമാണെന്ന് കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി പറഞ്ഞു.
ശ്രീനന്ദ് തുടർച്ചയായ വിജയങ്ങൾ നേടിയിരുന്ന കുട്ടിയാണ്. സ്കൂളിൽ മോഡൽ എക്സാമുകൾക്കും ബോർഡ് എക്സാമിലും എല്ലാ പരീക്ഷകളിലും നല്ലവിജയം നേടിയെടുത്തിരുന്നു. കഠിനാധ്വാനത്തിലൂടെ നടത്തിയ പരിശ്രമമാണ് ശ്രീനന്ദിനെ വിജയത്തിലെത്തിച്ചത്.
കെഇ സ്കൂളിൽനിന്ന് പത്തു കുട്ടികൾ 720ൽ 700നു മുകളിൽ മാർക്ക് നേടിയിട്ടുണ്ട്. വളരെയേറെ ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്തു പഠിച്ച കുട്ടികളാണ് ഇവരെല്ലാം. മികച്ച വിജയം നേടിയ എല്ലാ കുട്ടികൾക്കും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുവെന്നും ഫാ. ജയിംസ് മുല്ലശേരി പറഞ്ഞു.
കെപിപിഎച്ച്എ വിദ്യാഭ്യാസമന്ത്രിക്കു നിവേദനം നൽകി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രത്യേക പോഷകാഹാര പദ്ധതിയായ മുട്ട, പാൽ വിതരണത്തിന് പ്രത്യേക തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) പൊതു വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നൽകി.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ആവശ്യമായ സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപഷൻ വഴി നൽകണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ മന്ത്രി വി.ശിവൻകുട്ടിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കാറിനുള്ളിൽ ദന്പതികൾ കത്തിക്കരിഞ്ഞ നിലയിൽ
തിരുവല്ല: കാറിനുള്ളില്‍ ദന്പതികളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവല്ല തുകലശേരി ചെമ്പോലില്മുക്ക് വേങ്ങശേരില്‍ പടിഞ്ഞാറേ പീടികയിൽ രാജു തോമസ്(68), ഭാര്യ ലൈലി (62) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ തിരുവല്ല വേങ്ങൽ വേളൂർ മുണ്ടകത്ത് പാടശേഖരത്തിനു സമീപമുള്ള റോഡിലാണ് കാറിനുള്ളിൽ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പാടത്തിനടുത്തായുള്ള റോഡില്‍ വാഹനം ഒതുക്കിയതിനു ശേഷം ഇരുവരും ചേര്‍ന്ന് ഇന്ധനം ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസാണ് കത്തിയമരുന്ന കാര്‍ കണ്ട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാകാം ദന്പതികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെ ന്നു കരുതുന്നു.
പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാര്‍. വാഹന നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. രാജുവിനോ കുടുംബത്തിനോ സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലെന്ന് ദമ്പതികള്‍ ഉള്‍പ്പെടുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ പറഞ്ഞു.
രാജു ദീർഘകാലം വിദേശത്തായിരുന്നു. ഇവരുടെ ഏക മകന് കുറെ ദിവസമായി ഡീ അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലാണെന്നു പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കൃത്യം ചെയ്തതെന്നും പറയുന്നു. വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഐഎസ്ആർഒ ഗൂഢാലോചനക്കേസ് സെപ്റ്റംബർ 27ലേക്കു മാറ്റി
തിരുവനന്തപുരം: ഐഎസ്ആർഒ ചാരവൃത്തി കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 27ലേക്ക് മാറ്റി. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോൾ അഞ്ചു പ്രതികളും ഹാജരായിരുന്നില്ല.
മുൻ എസ്പി എസ്. വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, കെ.കെ.ജോഷ്വാ, മുൻ ഡിജിപി ആർ.ബി ശ്രീകുമാർ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് കേസിലെ പ്രതികൾ. നേരത്തേ കേസിന്റ കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു.
വാളയാർ കേസ്: ചീഫ് സെക്രട്ടറിയെ സന്ദർശിച്ച് പെണ്‍കുട്ടികളുടെ അമ്മ
തിരുവനന്തപുരം: വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് എം.ജെ. സോജന് ഐപിഎസ് നല്‍കരുതെന്നും ഇതുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ. അഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
സോജന് മക്കളെക്കുറിച്ച് ചാനല്‍ ചര്‍ച്ചകള്‍ വഴി മോശമായി സംസാരിച്ചിരുന്നു. അങ്ങനെ ഒരാള്‍ക്ക് ഐപിഎസ് കൊടുക്കുന്നത് എന്തിനാണ്. പറയേണ്ട കാര്യങ്ങള്‍ അഭ്യന്തരവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
എം.ജെ. സോജന് ഐപിഎസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പിന്റെ അഭ്യര്‍ഥന പ്രകാരമായിരുന്നു സന്ദര്‍ശനം.
ഇന്ത്യയിലെ ആദ്യ ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് കേരള സംഗീതനാടക അക്കാദമിയിൽ
തൃശൂർ: കേരള സംഗീതനാടക അക്കാദമിയുടെ കേരള ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് നിലവിൽ വന്നു. അക്കാദമിക്കു കീഴിൽ പ്രശംസനീയസംഭാവനകൾ നൽകിയ കലാകാരൻമാരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാണു ഡാറ്റാ ബാങ്ക്.
ഇന്ത്യയിൽ ഇത്തരമൊരു സംരംഭം ആദ്യമാണെന്നു സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. ഭാവിയിൽ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള പ്രാഥമിക സ്രോതസായി ഡാറ്റാ ബാങ്ക് മാറും.
അക്കാദമിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ www. kerala sangeethanatakaakademi.in ൽ കയറി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് എന്ന ലിങ്ക് വഴി ഗൂഗിൾ ഫോം പൂരിപ്പിച്ചുനൽകി കലാകാരന്മാർക്ക് ആർട്ടിസ്റ്റ് ബാങ്കിന്റെ ഭാഗമാകാം. 20 വയസിനുമുകളിൽ പ്രായമുള്ളവർക്കാണ് അവസരം. അക്കാദമിയിലെ വിദഗ്ധപാനൽ ഗൂഗിൾ ഫോം പരിശോധിച്ച്, ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ യോഗ്യമാണോ എന്നു തീരുമാനിക്കും.
ഡാറ്റാ ബാങ്കിലേക്കുള്ള കലാകാരന്മാരുടെ വിവരങ്ങൾ ഓഫ് ലൈനായി സ്വീകരിക്കില്ല. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള കലാകാരന്മാർക്കു പേരു ചേർക്കാം.
കലാകാരന്മാർക്കു നേരിട്ടോ അവർ ചുമതലപ്പെടുത്തുന്ന വ്യക്തികൾവഴിയോ ഗൂഗിൾ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാം. വരുംമാസങ്ങളിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട കലാകാരന്മാരുടെ വിവരങ്ങൾ പൊതുജനങ്ങൾക്കു കാണാൻ കഴിയുമെന്നും സെക്രട്ടറി പറഞ്ഞു.
സബ് രജിസ്ട്രാർ ഓഫീസുകളിൽ ബയോമെട്രിക്, ഇ-പോസ് നടപ്പാക്കും: മന്ത്രി കടന്നപ്പള്ളി
തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിൽ ഏത്ര ചെറിയ തുകയും ഇ-പോസ് സംവിധാനം വഴി അടയ്ക്കാനും വിരലടയാളം പതിക്കാൻ ബയോമെട്രിക് സംവിധാനം നടപ്പാക്കാനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർദേശം നൽകി. മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന വകുപ്പ് തല അവലോകന യോഗത്തിലാണു നിർദേശം നൽകിയത്. വകുപ്പിന്റെ ഈ വർഷത്തെ പദ്ധതികളും 100 ദിന പരിപാടികളുടെയും പുരോഗതി യോഗം വിലയിരുത്തി.
ഓഗസ്റ്റ് ഒന്നു മുതൽ രജിസ്ട്രേഷൻ നടപടികൾക്കു സന്പൂർണ ഇ-സ്റ്റാന്പിംഗ്, സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരപ്പകർപ്പുകൾ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള സൗകര്യം, നിർമാണം പൂർത്തിയാക്കിയ ചിറയിൻകീഴ്, മലയിൻകീഴ്, വർക്കല, ഉദുമ, മാള, പുളിങ്കുന്ന് എന്നീ സബ് രജിസ്ട്രാർ ഓഫീസുകളുടെ ഉദ്ഘാടനം എന്നിവ 100 ദിന പരിപാടികളുടെ ഭാഗമായി നടക്കും.
കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിലേക്ക് മാറാത്തവ അടിയന്തരമായി മാറ്റാൻ മന്ത്രി നിർദേശം നൽകി.
കണ്ണീരോർമയായി ലക്ഷ്മൺ നായിക്കും കുടുംബവും
കാർവാർ: ഷിരൂർ മലയടിവാരത്തിൽ ഗംഗാവലിപ്പുഴയുടെ തീരത്തെ ലക്ഷ്മൺ നായിക്കിന്റെ വീടും ഹോട്ടലും ദേശീയപാതയിലെ മലയാളി ലോറി ഡ്രൈവർമാരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായിരുന്നു. കന്നഡയ്ക്കൊപ്പം മലയാളവും നന്നായി സംസാരിക്കാനറിയാവുന്ന ലക്ഷ്മൺ നായിക്കിന്റെ ഹോട്ടലിലെത്തിയാൽ രാവിലെ ചൂടുള്ള ഇഡ്ഡലിയും ദോശയുമൊക്കെ അടങ്ങുന്ന കേരളീയഭക്ഷണം കിട്ടുമായിരുന്നു.
രാത്രി മുഴുവൻ വണ്ടിയോടിച്ചെത്തുന്ന ഡ്രൈവർമാർക്ക് കുളിച്ചു വസ്ത്രം മാറുന്നതിനുള്ള സൗകര്യവും സൗജന്യമായി ഒരുക്കിയിരുന്നു. വീടും ഹോട്ടലും ഒരുമിച്ചായതുകൊണ്ട് ലക്ഷ്മൺ നായിക്കും ഭാര്യ ശാന്തിയും മക്കളായ റോഷനും അവന്തികയും എപ്പോഴും കടയിൽ തന്നെയുണ്ടാകുമായായിരുന്നു. 10 വയസുള്ള റോഷനും അഞ്ചുവയസുകാരി അവന്തികയും അർജുൻ അടക്കമുള്ള ഡ്രൈവർമാരുടെ കളിക്കൂട്ടുകാരായിരുന്നു.
അകാലത്തിൽ പൊലിഞ്ഞ കന്നഡ സിനിമാതാരം പുനീത് രാജ്കുമാറിന്റെ ആരാധകനായിരുന്ന ലക്ഷ്മൺ പുനീതിന്റെ വലിയ ചിത്രം കടയ്ക്കു മുന്നിൽ മാലയിട്ട് തൂക്കിയിരുന്നു. എല്ലാം തകർത്തെറിഞ്ഞ മലയിടിച്ചിലിൽ ഇരമ്പിയെത്തിയ മണ്ണിനും പാറകൾക്കുമൊപ്പം മലയടിവാരത്ത് ഒറ്റപ്പെട്ടുനിന്ന ലക്ഷ്മണിന്റെ കൊച്ചുവീടും ഹോട്ടലും പാടേ തകർന്ന് നദിയിലേക്ക് പതിച്ചു.
ആദ്യദിനം നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ലക്ഷ്മണി(45)ന്റെയും ശാന്തി(37)യുടെയും പിന്നീട് റോഷന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തു. പുഴയുടെ മാറിലുറങ്ങിയ അവന്തികയുടെ കുഞ്ഞുശരീരം മൂന്ന് ദിവസത്തിനുശേഷം എട്ടു കിലോമീറ്റർ അകലെ ഗോകർണത്തിന് സമീപത്തുവച്ചാണ് കണ്ടെടുത്തത്.
ലക്ഷ്മണിന്റെ വീടും ഹോട്ടലും നിന്നിരുന്ന സ്ഥലം അങ്ങനെതന്നെ ഇടിഞ്ഞ് പുഴയിലേക്ക് വീണിരുന്നു. ദുരന്തം സംഭവിച്ച ദിവസം വൈകിട്ട് ഈ സ്ഥലത്തിനു ചുറ്റും പരതിനടന്ന ഒരു തെരുവുനായ നാട്ടുകാർക്കു സങ്കടക്കാഴ്ചയായി. ഹോട്ടലിനു സമീപം പതിവായി വന്നു കിടക്കുമായിരുന്ന തെരുവുനായയ്ക്ക് ലക്ഷ്മൺ ആഹാരം കൊടുക്കാറുണ്ടായിരുന്നു.
ഇവിടെയെത്തിയ മലയാളികൾ മുമ്പെങ്ങോ ചിത്രീകരിച്ച ഹോട്ടലിനു മുന്നിൽ ഓടിക്കളിക്കുന്ന റോഷന്റെയും അവന്തികയുടെയും വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അർജുനുവേണ്ടി നടത്തിയ തെരച്ചിലിൽ ദേശീയപാതയിൽനിന്നു നീക്കംചെയ്ത മണ്ണിൽ വലിയൊരു പങ്ക് ഇപ്പോൾ നിക്ഷേപിച്ചിട്ടുള്ളത് ലക്ഷ്മണിന്റെ വീടും ഹോട്ടലും നിന്നിരുന്ന ഭാഗത്താണ്. അർജുന്റെ ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയതും ഈ സ്ഥലത്തിന് നേരേ താഴെയുള്ള പുഴയുടെ ഭാഗത്താണ്. ഹോട്ടലിന്റെ നേരേ എതിർവശത്ത് ട്രക്ക് നിർത്തിയിരുന്ന അർജുൻ വണ്ടിയിൽ നിന്നിറങ്ങി ഹോട്ടലിലേക്ക് പോയശേഷമാണോ അപകടത്തിൽപെട്ടതെന്ന കാര്യം ഇനിയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ദുരന്തത്തിന്റെ ശേഷിപ്പുകളെല്ലാം നീക്കി ദേശീയപാത വീണ്ടും തുറക്കുമ്പോൾ ഇതുവഴിയെത്തുന്ന ഡ്രൈവർമാർക്ക് ഇനി ഇവിടം വേദനിപ്പിക്കുന്ന ഓരോർമയാകും.
ഗള്‍ഫിൽ സ്വതന്ത്രരൂപത സാക്ഷാത്കരിക്കും: മാര്‍ തട്ടില്‍
കൊച്ചി: സീറോമലബാര്‍ സഭയുടെ ഗള്‍ഫിലെ സ്വതന്ത്രരൂപത എന്ന സ്വപ്നം വൈകാതെ സാക്ഷാത്കരിക്കപ്പെടുമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഖത്തർ സെന്റ് തോമസ് ഇടവകയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്റെ വത്തിക്കാൻ സന്ദര്‍ശനവേളയില്‍ മാര്‍പാപ്പ ഗള്‍ഫ് മേഖലയിലെ വിശ്വാസികളുടെ കാര്യം നേരിട്ടു നോക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തില്‍ ഓഗസ്റ്റില്‍ നടക്കുന്ന സിനഡിനുശേഷം ആവശ്യമായ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മേജർ ആര്‍ച്ച്ബിഷപ് പറഞ്ഞു.
ചടങ്ങിൽ നോര്‍ത്തേണ്‍ വികാരിയത്തിന്റെ വികാര്‍ അപ്പസ്തോലിക്കായ ബിഷപ് ഡോ. ആൾദോ ബെറാര്‍ദി അധ്യക്ഷത വഹിച്ചു. ജഗദല്‍പുര്‍ ബിഷപും സഭയുടെ മൈഗ്രന്റ്സ് കമ്മീഷന് അംഗവുമായ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
ഇടവക വികാരി ഫാ. നിര്‍മല്‍ വേഴാപറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ. ബിജു മാധവത്ത്, ജൂബിലി ആഘോഷ കമ്മിറ്റി ചെയര്മാന് ജൂട്ടസ് പോള്‍, ജൂബിലി അഡ്വൈസറി കമ്മിറ്റി ചെയര്മാന് ഡോ. മോഹന്‍ തോമസ്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തേ ജൂബിലി സംഗമത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ. കൊച്ചുറാണി ജോസഫ് സെമിനാര്‍ നയിച്ചു.
സോഷ്യല്‍ ഇന്നൊവേഷന് ഉച്ചകോടിക്ക് തുടക്കം
കൊച്ചി: സന്നദ്ധസംഘടനകള്‍ സാമൂഹിക ഉത്തരവാദിത്വ ഫണ്ടുകളുടെ (സിഎസ്ആര്‍) രാജ്യത്തെ നിയമങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും സാക്ഷരരാകേണ്ടത് അത്യാവശ്യമാണെന്ന് പ്രമുഖ സിഎസ്ആര്‍ ഉപദേഷ്ടാവായ നിഖില്‍ പന്ത് അഭിപ്രായപ്പെട്ടു.
കൊച്ചിയിൽ തുടങ്ങിയ ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യല്‍ ഇന്നൊവേഷന് ഉച്ചകോടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉച്ചകോടിയുടെ ഉദ്ഘാടനം ടി.ജെ. വിനോദ് എംഎൽഎ നിര്‍വഹിച്ചു. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കോ- ഓർഡിനേറ്റര്‍ അനന്തു കൃഷ്ണന്, എച്ച്പി സോണല്‍ ഹെഡ് സിനീഷ് ശ്രീധര്‍, പ്രഫ. ശിവന് അമ്പാട്ട് (എന്റര്‍പ്രണര്‍ഷിപ് ഇന്‍സ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദ്), ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരായ ഡോ. ബീന സെബാസ്റ്റ്യന്‍, പ്രസാദ് വാസുദേവ്, ബേബി കിഴക്കേഭാഗം, ഷീബ സുരേഷ് തുടങ്ങിയര്‍ പ്രസംഗിച്ചു. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെയും ഹൈഫിക് കണ്‍സൾട്ടന്‍സിയുടെയും നേതൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ സിഎസ്ആര്‍ ധനസമാഹരണം, സാമൂഹിക സ്റ്റാര്‍ട്ടപ്പുകള്‍ സമീപിക്കേണ്ട രീതികള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
തമിഴ്നാട്ടിൽനിന്നെത്തിയ സംഘം യുവാവിനെ കെട്ടിയിട്ടു മർദിച്ചു
അഗളി: അട്ടപ്പാടിയിൽ കൈകാലുകൾ കെട്ടിയിട്ട് യുവാവിനു ക്രൂരമർദനം. കോട്ടത്തറയിൽ തുണിക്കട നടത്തുന്ന മുഹമ്മദ് അലി എന്ന ജിന്ന(39)യ്ക്കാണു മർദനമേറ്റത്. ഇന്നലെ രാവിലെ 9.30ഓടെ ജിന്നയുടെ കടയിലായിരുന്നു സംഭവം. സ്ത്രീകളുടെ നഗ്നവീഡിയോകൾ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തെന്നാരോപിച്ചായിരുന്നു മർദനം.
തമിഴ്നാട് സ്വദേശികളായ ഉമാ മഹേശ്വരി തൂത്തുക്കുടി, അബി സേലം, അനിത ഒസൂർ, സെൽവി തിരുപ്പുർ, ജയ ട്രിച്ചി, രാസാത്തി ധർമപുരി എന്നിവരുടെ ഇൻസ്റ്റഗ്രാമിലെ ഫോട്ടോകൾക്കും വീഡിയോകൾക്കും അശ്ലീല കമന്റുകളും വീഡിയോകളും ജിന്ന ഇടുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഗോപിനാഥ് തിരുപ്പുർ, രാജു തിക്കുർശി, കേശവൻ തിരുപ്പുർ, റെജിൻ കന്യാകുമാരി എന്നീ നാലു പുരുഷന്മാരുമൊത്ത് പത്തുപേർ അടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ 9.30ഓടെ കോട്ടത്തറയിൽ എത്തിയത്. രണ്ടു കാറുകളിലായി എത്തിയ സംഘം ലൊക്കേഷൻ നോക്കിയാണ് ജിന്നയുടെ കട കണ്ടെത്തിയത്. സ്ത്രീകൾമാത്രം കടയിൽ കയറി കാര്യം അന്വേഷിക്കുകയും സംഘർഷത്തിൽ എത്തുകയുമായിരുന്നു. രാസാത്തി എന്ന സ്ത്രീയുടെ വസ്ത്രം ജിന്ന വലിച്ചു കീറുകയുമുണ്ടായി.
കടയ്ക്കുള്ളിൽ കയറി സ്ത്രീകളാണ് ജിന്നയെ മർദിച്ചതെന്നു പോലീസ് പറഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജിന്നയെ സ്ത്രീസംഘം ഷാളുകൾ ഉപയോഗിച്ച് കൈകാലുകൾ ബന്ധിച്ച് തടഞ്ഞുവച്ചു. അഗളി പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ മോചിപ്പിച്ചത്.
നഗ്നചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും സ്ത്രീകളെക്കുറിച്ച് അസഭ്യവർഷങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി സംഘം ആരോപിച്ചു. ജിന്നയെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷിരൂര്‍ രക്ഷാദൗത്യം: കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഷിരൂര്‍ രക്ഷാ ദൗത്യത്തില്‍ കൂടുതല്‍ സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രിക്കും കര്‍ണാടക മുഖ്യമന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അടിയന്തരമായി കൂടുതല്‍ സഹായം എത്തിക്കണമെന്നും കൂടുതല്‍ മുങ്ങല്‍ വിദഗ്ധരെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
ഒളിന്പിക്സിനുള്ള മലയാളി താരങ്ങൾക്ക് അഞ്ചു ലക്ഷം വീതം
തിരുവനന്തപുരം: പാരീസ് ഒളിന്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ അഞ്ചു മലയാളിതാരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി. അബ്ദു റഹിമാൻ അറിയിച്ചു.
ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (റിലേ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജന്പ്), പി.ആർ. ശ്രീജേഷ് (ഹോക്കി), എച്ച്.എസ്. പ്രണോയ് ( ബാഡ്മിന്റൻ ) എന്നിവർക്കാണ് തുക അനുവദിച്ചത്. പരിശീലനത്തിനും ഒളിന്പിക്സിനുള്ള മറ്റ് ഒരുക്കങ്ങൾക്കുമാണ് തുക.
മാസപ്പടി ഇടപാട്: മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താന്‍ ആസൂത്രിത നീക്കമെന്നു സര്‍ക്കാര്‍
കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി ഇടപാടിനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താന്‍ ആസൂത്രിത നീക്കമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് പലതുമെന്നും മാത്യു കുഴല്നാടന് എംഎല്‍എയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി നല്കി.
രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള കരാര്‍ ഇടപാടാണ് സിഎംആര്‍എലും എക്സാലോജിക്കും തമ്മിലുള്ളത്. ഇല്ലാത്ത സേവനത്തിനു പണം നല്കി എന്ന ആരോപണം കെട്ടിച്ചമച്ചതാണ്. ഇത്തരമൊരു പരാതി സിഎംആര്‍എല്ലിന് ഇല്ല. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ പിഴവുണ്ടോയെന്ന് മറ്റൊരു അപ്പലേറ്റ് അഥോറിറ്റി ഇതേവരെ പരിശോധിച്ചിട്ടില്ല. മാസപ്പടി ഇടപാടില്‍ സര്‍ക്കാരിനെ ബന്ധപ്പെടുത്താനുള്ള യാതൊന്നുമില്ലെന്നും വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
നിയമനത്തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ രാഷ്്ട്രീയ ഗൂഢാലോചന നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാന രഹിതം. കേസിലെ ഒന്നാം പ്രതി ബാസിതും അഖിൽ സജീവും സാമ്പത്തിക ലാഭത്തിനുവേണ്ടി നടത്തിയ തട്ടിപ്പ് മാത്രമാണ് കേസ് എന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തൽ. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മുന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്.
മലപ്പുറം സ്വദേശി ബാസിത്, അഭിഭാഷകനായ ലെയ്നിൻ രാജ്, റെ ഗീസ്, അഖിൽ സജീവ് എന്നിവരാണ് കേസിലെ നാല് പ്രതികൾ.
യുവാവിനെതിരായ പോക്സോ കേസ് റദ്ദാക്കി
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവിനെതിരായ പോക്സോ കേസ് ഇരുവരും വിവാഹിതരായി ജീവിക്കുന്ന സാഹചര്യം പരിഗണിച്ച് ഹൈക്കോടതി റദ്ദാക്കി. ബലാത്സംഗ കേസുകളില്‍ ഒത്തുതീര്‍പ്പ് അനുവദിക്കാനാകില്ലെങ്കിലും പ്രതിയും ഇരയും രണ്ടു കുട്ടികളോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്ന സാഹചര്യം അവഗണിക്കാനാകില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
ഇത്തരം സാഹചര്യത്തില്‍ കര്‍ക്കശ നിലപാട് അഭികാമ്യമല്ലെന്നും കുട്ടികളുടെ ക്ഷേമമടക്കം കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി. 17 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്.
കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടി മെഗാ നറുക്കെടുപ്പ് ഇന്ന്
തൃശൂർ: കെഎസ്എഫ്ഇ 2023-24 സാന്പത്തികവർഷത്തിൽ നടപ്പിലാക്കിയ ഡയമണ്ട് ചിട്ടികൾ, ഡയമണ്ട് ചിട്ടികൾ 2.0 എന്നീ പദ്ധതികളോടനുബന്ധിച്ച് പ്രഖ്യാപിച്ച മെഗാസമ്മാനങ്ങൾക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു കൊല്ലം എസ്എൻഡിപി യോഗം ധ്യാനമന്ദിരത്തിൽ നടക്കും.
കേരള ലോട്ടറി വകുപ്പാണ് നറുക്കെടുപ്പിനു നേതൃത്വം നൽകുന്നത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മെഗാ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എംഎൽഎ അധ്യക്ഷത വഹിക്കും. കെഎസ്എഫ്ഇ ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, ജനപ്രതിനിധികൾ, കെഎസ്എഫ്ഇ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
സ്റ്റേഷൻ കൺസൾട്ടേറ്റീവ് കമ്മിറ്റി രൂപീകരിക്കാൻ നിർദേശം
കൊല്ലം: പ്രധാന സ്റ്റേഷനുകളിൽ സ്റ്റേഷൻ കൺസൾട്ടേറ്റീവ് കമ്മിറ്റികൾ രൂപീകരിക്കാൻ റെയിൽവേ ബോർഡിന്റെ അടിയന്തര നിർദേശം. ഇതു സംബന്ധിച്ച സർക്കുലർ ബന്ധപ്പെട്ട സ്റ്റേഷൻ മാസ്റ്റർമാർക്ക് ലഭിച്ചു.
ഇതിനായി വരുമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിന്റെയും അനുപാതത്തിൽ സ്റ്റേഷനുകളെ മൂന്ന് കാറ്റഗറികളായി തരം തിരിച്ചിട്ടുണ്ട്. എൻഎസ്ജി- രണ്ട് (നോൺ സബർബൻ ഗ്രേഡ് ) സ്റ്റേഷനുകളിൽ ഒമ്പതും എൻഎസ്ജി- മൂന്ന് സ്റ്റേഷനുകളിൽ ഏഴും അംഗങ്ങൾ കമ്മിറ്റിയിൽ ഉണ്ടാകണമെന്നാണ് നിർദേശം. ഇതിന് താഴെയുള്ള മറ്റ് സ്റ്റേഷനുകളിൽ കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ച് ആയും നിജപ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റികളിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നും പ്രത്യേക മാർഗനിർദേശമുണ്ട്.
കെപിഎംഎസ് സംസ്ഥാന വാർഷിക കൗണ്‍സിൽ നാളെ
തൃശൂർ: രാഷ്ട്രീയത്തിൽ സക്രിയമായ ഇടപടലുകൾ നടത്താൻ കെപിഎംഎസ് തീരുമാനം. തൃശൂരിൽ ചേരുന്ന സംഘടനയുടെ 52-ാമത് സംസ്ഥാന വാർഷിക ജനറൽ കൗണ്‍സിൽ ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുമെന്നു ജനറൽ സെക്രട്ടറി പി.എം. വിനോദ് പറഞ്ഞു.
ഭൂമിക്കും വിദ്യാഭ്യാസത്തിനും തൊഴിലിനുംവേണ്ടി പോരാട്ടം തുടരേണ്ട സാഹചര്യമാണിപ്പോഴും നിലനിൽക്കുന്നത്. ഇതിനെല്ലാം പരിഹാരം കാണുന്നതിനുള്ള രാഷ്ട്രീയനിലപാടുകൾ സമ്മേളനം ചർച്ചചെയ്യുമെന്നും വിനോദ് കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തും. തൃശൂർ ടൗണ്‍ ഹാളിൽ നാളെ രാവിലെ 10നു വർക്കിംഗ് പ്രസിഡന്റ് സി.ഒ. രാജൻ പതാക ഉയർത്തും. 10.30ന് പ്രതിനിധിസമ്മേളനം കാലടി സംസ്കൃതസർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും.
അമൽജ്യോതി എൻജി. കോളജിൽ ദേശീയസമ്മേളനം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ കെമിക്കൽ എൻജിനിയറിംഗ് വിഭാഗം പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അഡ്വാൻസസ് ഇൻ സസ്റ്റൈനബിലിറ്റി സയൻസ് എന്‍ജിനിയറിംഗ് ആൻഡ് ടെക്നോളജി- അസെറ്റ് 2024 ദേശീയസമ്മേളനം ആരംഭിച്ചു. എഫ്എസിടി ടെക്നിക്കൽ ഡയറക്ടർ ഡോ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് അധ്യക്ഷത വഹിച്ചു. കെമിക്കൽ എൻജിനിയറിംഗ് വകുപ്പ് മേധാവി ഡോ.പി.കെ. ജയശ്രീ, അമൽജ്യോതി കോളജ് ഡീൻ റിസർച്ച് ഡോ. സോണി സി. ജോർജ്, അസെറ്റ് അധ്യാപക കോ-ഓർഡിനേറ്റർ സൂരജ് സി. രാജൻ എന്നിവർ പ്രസംഗിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ എൻജിനിയറിംഗ് കൊച്ചി ചാപ്റ്ററുമായി ചേർന്ന് നടത്തുന്ന ഈ സമ്മേളനത്തിൽ സുസ്ഥിരവികസനം, ശാസ്ത്രം, എൻജിനിയറിംഗ് ആൻഡ് ടെക്നോളജി എന്നിവയിലെ പ്രമേയങ്ങൾ അവതരിപ്പിക്കും. ഐഐടി, നാഷണല്‍ കെമിക്കൽ ലബോറട്ടറി, ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ ഈ ത്രിദിന ദേശീയ ശാസ്ത്രസമ്മേളനത്തിൽ പങ്കുചേരും. വിവിധ മേഖലകളിൽ നിന്നുള്ള ബിരുദവിദ്യാർഥികളും ഗവേഷണ വിദ്യാർഥികളും തങ്ങളുടെ ഗവേഷണ പേപ്പറുകൾ അവതരിപ്പിക്കും.
ഷൊർണൂർ-കണ്ണൂർ സ്പെഷൽ ട്രെയിൻ ഒക്ടോബർ 31 വരെ
കൊല്ലം: മലബാർ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ പുതുതായി ആരംഭിച്ച ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ സ്പെഷൽ ട്രെയിൻ ഒക്ടോബർ 31 വരെ നീട്ടി. ഈ വണ്ടിക്ക് ഇന്നലെ മുതൽ പയ്യോളി സ്റ്റേഷനിൽ സ്റ്റോപ്പും അനുവദിച്ചു. ഷൊർണൂർ-കണ്ണൂർ സർവീസ് ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ്. കണ്ണൂരിൽനിന്നു ഷൊർണൂരിലേക്കുള്ള വണ്ടി ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ്.
സ്കൂൾബസിൽ നിന്നിറങ്ങിയ വിദ്യാർഥി അതേ ബസിടിച്ചു മരിച്ചു
മണ്ണാർക്കാട്: നാരങ്ങപ്പറ്റയിൽ സ്കൂൾബസിറങ്ങി വീട്ടിലേക്കുള്ള റോഡ് മുറിച്ചുകടക്കവേ അതേ ബസ് തട്ടി ആറുവയസുകാരി മരിച്ചു. മണ്ണാർക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദിന്റെ മകൾ ഹിബയാണു മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. നെല്ലിപ്പുഴ ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. വീടിനുസമീപം സ്കൂൾബസിറങ്ങി റോഡ് മുറിച്ചുകടക്കവേ മുന്നോട്ടെടുത്ത ബസ് തട്ടി കുട്ടി വീഴുകയും ബസിന്റെ ചക്രം കയറിയിറങ്ങുകയുമായിരുന്നു.
ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ഉമ്മു ഹബീബ. സഹോദരങ്ങൾ: അമീൻ, അൻഷിദ.
കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധന കുറച്ച നടപടി തിരുത്തിയത് വെറും പൊടിക്കൈ
തിരുവനന്തപുരം: കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധനയില്‍ ഇളവു വരുത്തിയെന്ന സര്‍ക്കാര്‍ വാദം കണക്കുകൊണ്ടുള്ള അഭ്യാസം മാത്രം.
വീടുകള്‍ മുതല്‍ വാണിജ്യസ്ഥാപനങ്ങള്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കുള്ള പെര്‍മിറ്റ് ഫീസില്‍ മുപ്പതിരട്ടി വരെ വര്‍ധന വരുത്തിയ ശേഷം അത് 15 ഇരട്ടിയാക്കി കുറയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അതായത് വര്‍ധനയ്ക്കു മുന്‍പ് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ചതുരശ്ര മീറ്ററിനുള്ള ഏറ്റവും കുറഞ്ഞ പെര്‍മിറ്റ് ഫീസ് 3.5 രൂപയായിരുന്നു.
കൂട്ടലിനും കുറയ്ക്കലിനും ശേഷം ഇപ്പോള്‍ അത് 25 മുതൽ 35വരെ രൂപയായി നിജപ്പെട്ടിരിക്കുന്നു. വര്‍ധനയ്ക്കു മുന്‍പ് കോര്‍പറേഷനില്‍ ഏറ്റവും കൂടിയ പെര്‍മിറ്റ് ഫീസ് ചതുരശ്രമീറ്ററിന് 10 രൂപയായിരുന്നു. അതിപ്പോള്‍ 150 രൂപയായും മാറിയിട്ടുണ്ട്. ഈ യാഥാര്‍ഥ്യമാണ് തെറ്റുതിരുത്തലായി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നത്.
2023ലെ ഫീസ് വര്‍ധനയ്ക്കു മുന്‍പ് പഞ്ചായത്ത് പരിധിയില്‍ 150 ചതുരശ്രമീറ്റര്‍ (1614.59 ചതുരശ്ര അടി) വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാന്‍ നല്‍കേണ്ടിയിരുന്ന പെര്‍മിറ്റ് ഫീസ് ചതുരശ്രമീറ്ററിന് ഏഴ് രൂപ എന്ന നിരക്കിലായിരുന്നു.
അതായത്, 1050 രൂപ (150x7). ചെറുകിട നിര്‍മാണമായി കണക്കാക്കി ഈ തുകയില്‍നിന്ന് 50 ശതമാനം ഇളവ് (3.5 രൂപ) അനുവദിക്കുകയും ചെയ്തിരുന്നു. ഇതോടെ പെര്‍മിറ്റ് ഫീസ് ഇനത്തില്‍ നല്‍കേണ്ടി വരുന്ന ആകെ തുക 525 രൂപ മാത്രമായിരുന്നു.
എന്നാല്‍, 2023 ലെ വര്‍ധനയ്ക്കു ശേഷം 150 ചതുരശ്ര മീറ്ററുള്ള വീടിന് പെര്‍മിറ്റ് ഫീസ് ഇനത്തില്‍ നല്‍കേണ്ട തുക 7500 രൂപയായി ഉയര്‍ന്നു. ചതുരശ്ര മീറ്ററിന് 50 രൂപ എന്ന നിരക്കിലായിരുന്നു വര്‍ധന. ഇതില്‍ 50 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വരുത്തിയത്. അപ്പോള്‍ പെര്‍മിറ്റ് ഫീസ് 3750 (150 x25) രൂപയായി.
ഫലത്തില്‍ 525 രൂപയില്‍നിന്നും 3750 രൂപയായി മാറിയ പെര്‍മിറ്റ് ഫീസ് കനത്ത വര്‍ധന തന്നെയായി നില്‍ക്കുകയാണെന്ന യാഥാര്‍ഥ്യമാണ്, സര്‍ക്കാര്‍ ഫീസ് കുറച്ചു എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് തെറ്റുതിരുത്തലല്ല തെറ്റിദ്ധാരണ പരത്തലാണെന്ന വിമര്‍ശനമാണ് ഇപ്പോൾ ഉയരുന്നത്.
പെര്‍മിറ്റ് ഫീസ് വര്‍ധനയ്ക്കു മുന്‍പ് രണ്ട് സ്ലാബുകളാണ് ഉണ്ടായിരുന്നത്. 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളും, 150 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളും എന്നതായിരുന്നു അത്.
2023ല്‍ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ തറവിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ വീടുകളെ നാല് സ്ലാബുകളായി തരം തിരിച്ചു. 80 ചതുരശ്ര മീറ്റര്‍ വരെ, 81-150 ചതുരശ്ര മീറ്റര്‍ വരെ, 151-300 ചതുരശ്ര മീറ്റര്‍, 300 ചതുരശ്ര മീറ്ററിനു മുകളില്‍ എന്നിങ്ങനെ നാല് സ്ലാബുകളാണ് ഏര്‍പ്പെടുത്തിയത്.
നേരത്തേ ചെറുകിട നിര്‍മാണങ്ങളുടെ പരിധിയിലായിരുന്ന 50 ശതമാനം വരെ പെര്‍മിറ്റ് ഫീസില്‍ ഇളവുണ്ടായിരുന്ന 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളെ രണ്ട് സ്ലാബുകളിലാക്കി. അതില്‍ 80 ചതുരശ്ര മീറ്ററിനു (860.8 ചതുരശ്ര അടി) താഴെയുള്ള വീടുകളെ ചെറുകിട നിര്‍മാണങ്ങളുടെ പരിധിയില്‍ പെടുത്തി.
80 ചതുരശ്ര മീറ്ററിനു മുകളിലുള്ള വീടുകളെ ചെറുകിട നിര്‍മാണങ്ങളുടെ പരിധിയില്‍നിന്നു പുറത്താക്കുകയും ചെയ്തു. ഇതോടെ സാധാരണക്കാര്‍ നിര്‍മിക്കുന്ന വീടുകള്‍ ഉള്‍പ്പെടെ ചെലവേറിയ നിര്‍മാണത്തിന്റെ പരിധിയിലേക്കു മാറ്റി വന്‍ തുക പെര്‍മിറ്റ് ഫീസായി ഏര്‍പ്പെടുത്തി.
ഫലത്തില്‍ ഫീസ് വര്‍ധനയ്ക്ക് മുന്‍പ് 3.5 രൂപ മുതല്‍ 10 രൂപ വരെയായിരുന്ന പെര്‍മിറ്റ് ഫീസ്, ഏഴ് രൂപ മുതല്‍ 300 രൂപ വരെയാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ ദിവസം ഇത് ഏഴ് രൂപ മുതല്‍ 150 രൂപ വരെയാക്കി (ചതുരശ്ര മീറ്ററിന്) മാറ്റുകയും ചെയ്തു.
പാലാ രൂപത പ്ലാറ്റിനം ജൂബിലിക്ക് ഇന്നു തുടക്കം
പാലാ: ഒരുവര്‍ഷം നീളുന്ന പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ഇന്നു മൂന്നിനുള്ള വിശുദ്ധ കുർബാനയിൽ സീറോമലബാർ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാർമികത്വം വഹിക്കും.
ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, വിന്‍സന്റ് മാര്‍ പൗലോസ് എന്നിവരും രൂപതയിലെ വൈദികരും സഹകാര്‍മികരാകും. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലി ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ എന്നിവര്‍ പ്രസംഗിക്കും.
ജൂബിലി ഒരുക്കങ്ങളുടെ ഭാഗമായി രൂപതയുടെ പ്രഥമ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ മെത്രാഭിഷേകത്തിന് ആതിഥ്യം വഹിച്ച റോമിലെ സെന്റ് തെരേസാസ് ദേവാലയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് പ്രാര്‍ഥനകള്‍ നടത്തിയിരുന്നു.
പ്രേഷിതസംഗമം, യുവജനസംഗമം, ദളിത് ക്രൈസ്തവ സംഗമം, ലിറ്റര്‍ജിക്കല്‍ ക്വിസ് തുടങ്ങിയവ ജൂബിലിവര്ഷത്തില് നടക്കും. രൂപത, മേഖല, ഫൊറോന, ഇടവക തലങ്ങളിലായാണ് ആഘോഷങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിക്കും പാലാ രൂപത ആതിഥ്യം വഹിക്കും.
പ്രഫ. സി.ടി. കുര്യന്റെ സംസ്കാരം ഇന്ന്
കൊച്ചി: കഴിഞ്ഞദിവസം അന്തരിച്ച പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനും ഗ്രന്ഥകർത്താവുമായ പ്രഫ. ഡോ. സി.ടി. കുര്യന് ഇന്ന് (93) നാട് വിടനൽകും.
ഉച്ചകഴിഞ്ഞ് 3.30ന് എറണാകുളം ബ്രോഡ്വേയിലുള്ള സിഎസ്ഐ ഇമ്മാനുവല്‍ കത്തീഡ്രല്‍ സെമിത്തേരിയിലാണ് സംസ്കാരം. കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. മൃതദേഹം ഉച്ചയ്ക്ക് ഒന്നിന് സിഎസ്ഐ ഇമ്മാനുവല്‍ കത്തീഡ്രലില്‍ എത്തിച്ച് പൊതുദര്‍ശനത്തിനു വയ്ക്കും.
1953ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ മാസ്റ്റേഴ്സ് ഡിഗ്രി നേടിയ ശേഷം സ്റ്റാൻഫര്‍ഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. 1962ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകനായി ചേര്‍ന്ന അദ്ദേഹം പിന്നീട് ധനതത്വശാസ്ത്ര വിഭാഗം തലവനായി.
1978 വരെ കോളജില്‍ പ്രഫസറായി ജോലി ചെയ്ത ശേഷം അദ്ദേഹം ചെന്നൈയിലെ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടറും പിന്നീട് 2003 വരെ അവിടെ ഡയറക്ടര്‍ ബോര്‍ഡ് ചെയർമാനുമായിരുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപദേശകസമിതിയിലും ഇന്ത്യന്‍ ആസൂത്രണ കമ്മീഷന് ധനശാസ്ത്രജ്ഞരുടെ പാനലിലും റിസര്‍വ് ബാങ്ക് രൂപീകരിച്ച പാനലിലും അംഗമായിരുന്നു. സാമ്പത്തികശാസ്ത്ര സംബന്ധിയായ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു.
പത്തനംതിട്ട ഇലവുംതിട്ട നല്ലാനിക്കുന്ന് വടക്കുംകര പുത്തന്‍പുരയില്‍ പരേതരായ റവ. വി.ടി. കുര്യന്റെയും അന്നമ്മ കുര്യന്റെയും മകനാണ്. ഭാര്യ: സൂസി കുര്യന്. മക്കള്‍: പ്രേമ കുര്യന് (യുഎസ്എ), പ്രിയ കുര്യന് (യുകെ). മരുമക്കള്‍: പ്രഫ. കോഫി ബെനിഫോ (യുഎസ്എ), വാസ് റഹ്മാന് (യുകെ). 2019ല്‍ ചെന്നൈയില്‍നിന്ന് ഭാര്യയോടൊപ്പം പുത്തന്‍കുരിശ് ഐറിന് ഹോംസിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഇരുചക്രവാഹന ഡ്രൈവർ സംസാരിച്ചാൽ പിഴയില്ല
റെനീഷ് മാത്യു
കണ്ണൂർ: മോട്ടോർ സൈക്കിൾ ഓടിക്കുന്നയാൾ പിന്നിൽ ഇരിക്കുന്ന ആളുമായി സംസാരിച്ചാൽ പിഴ ഈടാക്കുമെന്ന പ്രചാരണം തെറ്റ്. പിഴ ഈടാക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ നിർദേശമുണ്ടെന്ന രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, മോട്ടോർ വാഹന വകുപ്പ് പാർലമെന്റ് പാസാക്കിയ മോട്ടോർ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കുന്നത്.
മോട്ടോർ വാഹന നിയമത്തിൽ ഓരോ നിയമലംഘനവും ചുമത്തേണ്ട പിഴയും കൃത്യമായി പറയുന്നുണ്ട്. എന്നാൽ, ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ സംസാരിക്കുന്നത് കുറ്റമായി മോട്ടോർ വാഹനനിയമത്തിൽ പറയുന്നില്ല. അതിനു പിഴത്തുകയും പറയുന്നില്ല.
ഇത്തരം പ്രചാരണത്തിനു കാരണമായത്, ഒരാൾ ട്രാൻസ്പോർട്ട് കമ്മീഷണർക്കു നൽകിയ ഒരു കത്താണ്. ഇതിൽ പറയുന്നത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന ആൾക്കാർ സംസാരിക്കുന്നതു വാഹനം ഓടിക്കുന്ന ആളുടെ ശ്രദ്ധ കുറയാൻ കാരണമാകുമെന്നും അതുകൊണ്ട് അത് അപകടത്തിനു കാരണമാകുമെന്നുമാണ്.
റോഡിലെ വാഹന പരിശോധനാ സമയത്ത് ഇക്കാര്യം ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് ഈ കത്ത് എല്ലാ ഓഫീസുകളിലേക്കും ട്രാൻസ്പോർട്ട് കമ്മീഷണർ അയച്ചുകൊടുത്തിരുന്നു. അല്ലാതെ, പിഴ ചുമത്താൻ നിർദേശം നല്‍കിയിരുന്നില്ല. എന്നാൽ, പിഴ ചുമത്താൻ ഉത്തരവുണ്ടെന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്.
നിപ: എട്ടുപേരുടെ ഫലം നെഗറ്റീവ്
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തുവന്ന എട്ടു സ്രവപരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെയായി ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്.
മലപ്പുറം കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തിൽ ആരോഗ്യമന്ത്രി ഓൺലൈനായി പങ്കെടുത്തു. ഇന്നലെ രണ്ടു പേര് അഡ്മിറ്റായിട്ടുണ്ട്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാള്‍ മഞ്ചേരിയിലും. ആകെ എട്ടു പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്.
ആശുപത്രികളില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണം. ഇന്നലെ പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നിലവില്‍ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ എണ്ണം 472 ആണ്. ഇതില്‍ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളില്‍ പനി സര്‍വേയുടെ ഭാഗമായുള്ള ഭവനസന്ദര്‍ശനം ഇന്നത്തോടെ പൂര്‍ത്തീകരിച്ചു.
വടക്കന്‍ കേരളത്തില്‍ മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. അടുത്ത നാല് ദിവസം വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും തിങ്കളാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ചയുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സൈബർ ആക്രമണം: അർജുന്റെ കുടുംബം പോലീസിൽ പരാതി നൽകി
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കാണാതായതിന്റെ നൊന്പരത്തിൽ കഴിയുന്ന കുടുംബത്തിനെതിരേ കടുത്ത സൈബർ ആക്രമണം.
വ്യാജ പ്രചാരണങ്ങൾക്കെതിരേ കുടുംബം കോഴിക്കോട് പോലീസ് സൈബർ സെല്ലിൽ പരാതി നൽകി. കുടുംബാംഗങ്ങൾ മാധ്യമ പ്രവർത്തകരോടു പ്രതികരിച്ചതിലെ പല വാക്കുകളും എഡിറ്റ് ചെയ്ത് മാറ്റിയാണു ദുഷ്പ്രചാരണമെന്നു പരാതിയിൽ പറയുന്നു. ചില യുട്യൂബ് ചാനലുകൾക്കെതിരേയാണു പരാതി.
മര്യാദകെട്ട പ്രചാരണമെന്ന് വി.ഡി. സതീശന്
കൊച്ചി: കര്‍ണാടക ഷിരൂരിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചാരണമാണു നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
വാര്‍ത്ത നല്‍കിയും നെഗറ്റീവ് കാര്യങ്ങള്‍ പറഞ്ഞും കര്‍ണാടകയ്ക്കെതിരായ വികാരമുണ്ടാക്കുന്നതും ശരിയല്ല. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഉരുള്‍പൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളില്‍ ഇതുവരെ ആളുകളെ കണ്ടെത്തിയിട്ടിയില്ല. കവളപ്പാറയില്‍ എത്രയോ പേരെ തിരിച്ചുകിട്ടാനുണ്ട് എന്നതൊക്കെ മറന്നുപോയോയെന്നും സതീശന് ചോദിച്ചു.
ഹൈറിച്ച് തട്ടിപ്പ്: അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ
കൊച്ചി: ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിക്കെതിരായ കേസുകളില്‍ അന്വേഷണം നിലവിലെ ജോലിഭാരം മൂലം സാധ്യമാകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
കേസെടുക്കാന്‍ അഭ്യര്‍ഥിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തയച്ചെങ്കിലും ഇതുവരെ ഉത്തരവുകളൊന്നുമുണ്ടായിട്ടില്ല. അടിസ്ഥാനസൗകര്യങ്ങളില്ലാതെ ഇത്രയും വിപുലമായ ഒരു സാമ്പത്തികതട്ടിപ്പ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രത്തെ ധരിപ്പിച്ചതായും സിബിഐ കോടതിയെ അറിയിച്ചു.
ഹൈറിച്ച് ഡയറക്ടര്‍മാരായ പ്രതാപന്, ശ്രീന പ്രതാപന് എന്നിവര്‍ നല്കിയ ഹർജിയിലാണു സിബിഐയുടെ വിശദീകരണം.
രാമഭദ്രൻ വധക്കേസിൽ 14 പേർ കുറ്റക്കാർ
തിരുവനന്തപുരം: ഐഎൻടിയുസി നേതാവും അഞ്ചൽ ഏരൂർ മേഖലയിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയ കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള 14 പ്രതികൾ കുറ്റക്കാർ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ ഈ മാസം 30ന് വിധിക്കും. നാലു പ്രതികളെ വെറുതേ വിട്ടു.
സിപിഎം മുൻ അഞ്ചൽ ഏരിയ സെക്രട്ടറി പി.എസ്. സുമൻ, മുൻ ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ, അഞ്ചൽ, കൊല്ലം, പുനലൂർ സ്വദേശികളായ ഗിരീഷ് കുമാർ, അഫ്സൽ, നജുമൽ, ഷിബു, വിമൽ, സുധീഷ്, ഷാൻ, രതീഷ്, ബിജു, രഞ്ജിത്ത്, സാലി എന്ന കൊച്ചുണ്ണി, റിയാസ് എന്ന മുനീർ എന്നീ 14 പ്രതികളെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്.
ഇതിൽ 16-ാം പ്രതി സുമൻ, 17-ാം പ്രതി ബാബു പണിക്കർ എന്നിവർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ 14-ാം പ്രതിയായിരുന്ന ഡിവൈഎഫ്ഐ നേതാവും പുനലൂർ സ്വദേശിയമായിരുന്ന റിയാസ്, 15-ാം പ്രതി മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ മുൻ പേഴ്സണൽ സ്റ്റാഫായിരുന്ന കുണ്ടറ സ്വദേശി മാർക്സണ്‍ യേശുദാസ്, 18, 19 പ്രതികളായ സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജയ്മോഹൻ, റോയികുട്ടി എന്നിവരെ വെറുതെ വിട്ടു; രണ്ടാം പ്രതി മരിച്ചു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 120(ബി), 201 വകുപ്പുകളും, 20,27 ആംസ് ആക്ട് എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയത്. സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി. തോമസാണ് നാലു വർഷം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയത്. 2010 ഏപ്രിൽ 10നാണ് വീട്ടിനുള്ളിൽ കയറി മക്കളുടെ മുന്നിൽ വച്ച് രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്.
സിപിഎം മേഖലകളിൽ രാമഭദ്രൻ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രചാരം വർധിപ്പിക്കുകയും പ്രവർത്തകരെ സിപിഎമ്മിൽനിന്നും കോണ്‍ഗ്രസ് പാർട്ടിയിലേക്കു കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. ഇതാണ് രാമഭദ്രനെ കൊലപ്പെടുത്താൻ കാരണമെന്നാണ് സിബിഐ കണ്ടെത്തൽ
റെയില്‍വേയുടെ കത്ത് നിയമവിരുദ്ധമെന്ന് മേയേഴ്സ് കൗണ്‍സില്‍
കണ്ണൂർ: റെയില്‍വേ കള്വര്ട്ടുകള്ക്കു കീഴിലുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കാനുള്ള ഉത്തരവാദിത്വം റെയില്വേക്കാണെന്നു കേരള ഹൈക്കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ മേയര്‍മാര്‍ക്ക് അയച്ച കത്ത് നിയമവിരുദ്ധമാണെന്നും കേരള മേയേഴ്സ് കൗണ്‍സില്‍ യോഗം.
കണ്ണൂര്‍ ബ്രോഡ് ബീന്‍ ഹോട്ടലില്‍ പ്രസിഡന്റ് എം. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് റെയിൽവേയ്ക്കെതിരേയുള്ള അഭിപ്രായമുയർന്നത്.
സാധാരണ തോടുകള്‍ വൃത്തിയാക്കുന്നതുപോലെ റെയില്‍വേ കള്‍വര്‍ട്ടുകള്‍ വൃത്തിയാക്കാന്‍ കഴിയില്ല. ഇത് സുരക്ഷാ പ്രശ്നംകൂടിയാണ്. കള്‍വര്‍ട്ടുകളില്‍ യന്ത്രസാമഗ്രികള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
കോഴിക്കോട് മേയര്‍ ബീന ഫിലിപ്, തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദിവാസി ഭവന തട്ടിപ്പുകേസ്: ഹര്‍ജി തള്ളി
കൊച്ചി: അട്ടപ്പാടി ആദിവാസി ഭവന തട്ടിപ്പുകേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
അട്ടപ്പാടി ഭൂതിവഴി ഊരിലെ ഏഴ് ആദിവാസി കുടുംബങ്ങളുടെ വീടു നിർമാണത്തിനുള്ള 13.62 ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
ആദിവാസി പീഡന നിരോധന നിയമം നിലനില്‍ക്കില്ലെന്ന പ്രതികളുടെ വാദത്തില്‍ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നും ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ വ്യക്തമാക്കി.
ഉടമകൾക്ക് ഭൂ വിവരം പരിശോധിക്കാൻ സൗകര്യമൊരുങ്ങുന്നു
തിരുവനന്തപുരം: റവന്യു വകുപ്പ് ഡിജിറ്റൽ റീസർവേയുടെ കരട് വിജ്ഞാപനം ഭൂവുടമകൾക്ക് പരിശോധിക്കാനും ആക്ഷേപങ്ങളുന്നയിക്കാനും അവസരമൊരുക്കുന്നു.
റവന്യു വകുപ്പിന്റെ ‘എന്റെ ഭൂമി’ പോർട്ടലിൽ രേഖപ്പെടുത്തിയ കരട് രേഖ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ മുഴുവൻ ജനങ്ങളിലും എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി റവന്യു തദ്ദേശ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും അധികാരികളുടെ സംയുക്ത യോഗം ചേർന്നു. റവന്യു മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ നടന്ന യോഗം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിലെ ഭൂവുടമകൾക്ക് സർവേ അതിരടയാള നിയമത്തിലെ കരട് വിജ്ഞാപനം പരിശോധിച്ച് പരാതി ഉണ്ടെങ്കിൽ അത് ‘എന്റെ ഭൂമി’ പോർട്ടൽ വഴി ഉന്നയിക്കാൻ അവസരമൊരുക്കുക എന്ന ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾകൂടി ഏറ്റെടുക്കണമെന്ന് മന്ത്രി രാജേഷ് പറഞ്ഞു.
ഡിജിറ്റൽ റീ സർവേ നടക്കാനുള്ള ഇടങ്ങളിൽ സർവേ സഭകൾ വിളിച്ചുചേർത്ത് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരോട് മന്ത്രി നിർദേശിച്ചു.
ഡിജിറ്റൽ സർവേ, വിജ്ഞാപനത്തിലെ തെറ്റ് തിരുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും മറ്റുമായി പഞ്ചായത്തുകളിൽ സർവേ ടീമിന്റെ ക്യാന്പ് ഓഫീസ് തുറക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു.
50 രൂപയുടെയും 100 രൂപയുടെയും മുദ്രപ്പത്രം കിട്ടാനില്ല
തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രം കിട്ടാതായതോടെ ജനങ്ങൾ വൻ പ്രതിസന്ധിയിൽ. ഏറ്റവുമധികം ആവശ്യമുള്ള 50, 100 രൂപ വിലവരുന്ന മുദ്രപ്പത്രത്തിനാണ് രൂക്ഷമായ ക്ഷാമം നേരിടുന്നത്. ഇതു മൂലം കൂടിയ വിലയ്ക്കുള്ള മുദ്രപത്രങ്ങൾ വാങ്ങി വ്യവഹാരങ്ങൾ നടത്തേണ്ട സ്ഥിതിയിലാണ് ജനങ്ങൾ.
തിരുവനന്തപുരം പട്ടണത്തിൽ മുദ്രപ്പത്ര ക്ഷാമം രൂക്ഷമാണ്. നഗരത്തിനുള്ളിലെ 39 വെണ്ടർമാരുടെ കൈയിലും നിലവിൽ 1000 രൂപയുടെ മുദ്രപത്രങ്ങളാണ് ഉള്ളത്. നഗരസഭയിൽനിന്നും വിവിധ അനുമതിപത്രങ്ങൾക്കായി നൂറു രൂപയുടെ മുദ്രപ്പത്രമാണ് വേണ്ടത്.
സർക്കാരുമായി ബന്ധപ്പെട്ട സത്യവാങ്മൂലങ്ങൾ നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി നൽകാൻ 100 മുതൽ 200 രൂപ വരെയുള്ള മുദ്രപ്പത്രമാണ് നിലവിൽ ഉപയോഗിക്കുന്നത്. വാടകക്കരാറിനു പോലും 500 രൂപയുടെ മുദ്രപ്പത്രത്തിന്റെ ആവശ്യമേ ഉള്ളൂ.
മറ്റ് കരാറുകൾക്ക് പരമാവധി 200 രൂപ വരെയുളള മുദ്രപ്പത്രമാണ് വേണ്ടത്. പവർ ഓഫ് അറ്റോർണിക്ക് 600 രൂപയുടെ മുദ്രപ്പത്രം മതിയാകും. ഈ സാഹചര്യത്തിൽ രണ്ടിരട്ടിയിലധികം തുക മുടക്കി മുദ്രപ്പത്രം വാങ്ങേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്.
കോടതി ആവശ്യങ്ങൾക്കല്ലാത്ത നോണ്‍ ജുഡീഷൽ മുദ്രപ്പത്രങ്ങളാണ് ഇപ്പോൾ ലഭ്യമല്ലാതായിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച ഇ-സ്റ്റാന്പിംഗ് ഇതുവരെ പ്രാവർത്തികമായിട്ടുമില്ല. നിലവിൽ ഒരു ലക്ഷം രൂപയ്ക്കു മുകളിലുളള പത്രങ്ങൾ മാത്രമേ ഇ-സ്റ്റാന്പിംഗിലൂടെ ലഭ്യമാകുകയുളളൂ. കോടതി ഫീസ് ഏറിയ പങ്കും ഇ-പേയ്മെന്റ് ആയതോടെ നിലവിൽ കോടിക്കണക്കിന് രൂപയുടെ ജുഡീഷൽ മുദ്രപ്പത്രങ്ങൾ സെൻട്രൽ സ്റ്റാന്പ് ഡിപ്പോയിൽ കെട്ടിക്കിടക്കുകയാണ്.
നാസിക്കിൽനിന്നാണ് സംസ്ഥാനത്തിന് ആവശ്യമായ മുദ്രപ്പത്രങ്ങൾ ഓർഡർ അനുസരിച്ച് പ്രിന്റ് ചെയ്തിരുന്നത്. ഇ- സ്റ്റാന്പിംഗ് പ്രഖ്യാപനത്തോടെ പുതിയ മുദ്രപ്പത്രത്തിന് നൽകേണ്ട ഓർഡറും നൽകിയില്ല.
ഇ-സ്റ്റാന്പിംഗ് പ്രഖ്യാപനം വന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഇ-സ്റ്റാന്പിംഗ് നടപ്പാക്കുന്നതിനൊപ്പം പ്രിന്റ് ചെയ്ത മുദ്രപ്പത്രങ്ങൾകൂടി വിതരണം ചെയ്തശേഷം കാലക്രമേണ പൂർണമായും ഇ- സ്റ്റാന്പിംഗിലേക്ക് മാറിയിരുന്നെങ്കിൽ നിലവിലെ ദുഃസ്ഥിതി ഉണ്ടാകുമായിരുന്നില്ല.
കല്പറ്റ നാരായണന് കേരള സാഹിത്യ അക്കാദമി പുരസ്കാരം
തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സി.എൽ. ജോസ്, എം.ആർ. രാഘവവാര്യർ എന്നിവർ 2023ലെ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെലോഷിപ്) അർഹരായി. 50,000 രൂപയും രണ്ടു പവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പത്രസമ്മേളനത്തിൽ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
കെ.വി. കുമാരൻ, പ്രേമ ജയകുമാർ, പി.കെ. ഗോപി, ബക്കളം ദാമോദരൻ, എം. രാഘവൻ, രാജൻ തിരുവോത്ത് എന്നിവർ സമഗ്രസംഭാവനാ പുരസ്കാരത്തിന് അർഹരായി. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണു പുരസ്കാരം. കല്പറ്റ നാരായണന്റെ ‘തെരഞ്ഞെടുത്ത കവിതകൾ’ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുക്കപ്പെട്ടു. ഹരിത സാവിത്രിയുടെ ‘സിൻ’ ആണ് മികച്ച നോവൽ. എൻ. രാജൻ എഴുതിയ ‘ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്’ ആണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി. പാലം എഴുതിയ ‘ഇ ഫോർ ഈഡിപ്പസ്’ മികച്ച നാടകമായി തെരഞ്ഞെടുത്തു.
പി. പവിത്രന്റെ ‘ഭൂപടം തലതിരിക്കുന്പോൾ’ മികച്ച സാഹിത്യ വിമർശനത്തിനുള്ള പുരസ്കാരം നേടി. ബി. രാജീവന്റെ ‘ഇന്ത്യയെ വീണ്ടെടുക്കൽ’ മികച്ച വൈജ്ഞാനികസാഹിത്യത്തിനും ടി.കെ. വേണുവിന്റെ ‘ഒരന്വേഷണത്തിന്റെ കഥ’ മികച്ച ജീവചരിത്രം/ആത്മകഥാവിഭാഗത്തിലും പുരസ്കാരം നേടി.
‘ആംചോ ബസ്തറി’ലൂടെ നന്ദിനി മേനോൻ മികച്ച യാത്രാവിവരണത്തിനുള്ള അവാർഡ് നേടി. എ.എം. ശ്രീധരന്റെ ‘കഥാകദികെ’യ്ക്കാണ് വിവർത്തനസാഹിത്യ പുരസ്കാരം. ബാലസാഹിത്യം വിഭാഗത്തിൽ ഗ്രേസി രചിച്ച ‘പെണ്‍കുട്ടിയും കൂട്ടരും’ പുരസ്കാരം നേടി. സുനീഷ് വാരനാടിന്റെ ‘വാരനാടൻ കഥകൾ’ക്കാണ് ഹാസസാഹിത്യ പുരസ്കാരം. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡുകൾ.
2023ലെ എൻഡോവ്മെന്റ് അവാർഡുകൾക്ക് ഏഴുപേർ അർഹരായി. കെ.സി. നാരായണൻ - ഉപന്യാസം -സി.ബി. കുമാർ അവാർഡ് (3000 രൂപ), കെ.എൻ. ഗണേശ് - വൈദികസാഹിത്യം - കെ.ആർ. നന്പൂതിരി അവാർഡ് (2000 രൂപ), ഉമ്മുൽ ഫായിസ - വൈജ്ഞാനികസാഹിത്യം - ജി.എൻ. പിള്ള അവാർഡ് (3000 രൂപ), എ.വി. സുനു -ചെറുകഥ- ഗീതാ ഹിരണ്യൻ അവാർഡ് (10000 രൂപ), ആദി - യുവകവിത അവാർഡ് (10,000 രൂപ), ഒ.കെ. സന്തോഷ് - സാഹിത്യവിമർശനം - പ്രഫ. എം. അച്യുതൻ എൻഡോവ്മെന്റ് അവാർഡ് (25000 രൂപ). കെ.ടി. പ്രവീണ്‍ തുഞ്ചൻ സ്മാരക പ്രബന്ധ മത്സര വിജയിയായി എൻഡോവ്മെന്റ് പുരസ്കാരത്തിന് (5000 രൂപ) അർഹനായി.
പുരസ്കാരത്തിന് അർഹമായ കൃതി ഇല്ലാത്തതിനാൽ വിലാസിനി പുരസ്കാരം ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല. അക്കാദമി സെക്രട്ടറി പ്രഫ. സി.പി. അബൂബക്കർ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, കമ്മിറ്റി അംഗങ്ങൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മയ്യഴി ഗാന്ധിയുടെ ഓർമകൾക്ക് കാൽനൂറ്റാണ്ട്
നവാസ് മേത്തർ
തലശേരി: മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന മയ്യഴി വിമോചനസമര നേതാവ് ഐ.കെ. കുമാരൻ ഓർമയായിട്ട് ഇന്നേക്ക് 25 വർഷം. ഇരയികുന്നത്തിടത്തിൽ കുമാരൻ മാസ്റ്റർ എന്ന ഐ.കെ. കുമാരൻ 1903 സെപ്റ്റംബർ 17ന് മയ്യഴിയിലാണു ജനിച്ചത്.
ജയിൽവാസവും ക്രൂര മർദനങ്ങളുമേറ്റ് ഫ്രഞ്ചുകാരിൽനിന്നു മയ്യഴിക്കു സ്വാതന്ത്ര്യം നേടിയെടുത്ത കുമാരൻ മാസ്റ്ററെ മയ്യഴിജനത ഹൃദയത്തിൽത്തന്നെയാണു പ്രതിഷ്ഠിച്ചത്. നിരവധി സ്മാരകങ്ങളും അദ്ദേഹത്തിന്റെ പേരിൽ മാഹിയിലുണ്ട്. ഇപ്പോൾ കേന്ദ്രഭരണപ്രദേശമായ മാഹി കേരളത്തിൽ ലയിക്കണമെന്ന തന്റെ ആഗ്രഹം സഫലമാകാതെയാണ് ഐ.കെ. കുമാരൻ ഈ ലോകത്തോടു വിട പറഞ്ഞത്.
മാഹി കേരളത്തിൽ ലയിപ്പിക്കണമെന്ന് അദ്ദേഹം അവസാന നാളുകളിൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം മാഹിയിലെ പ്രഥമ ഭരണാധികാരി (അഡ്മിനിസ്ട്രേറ്റർ) യായിരുന്ന കുമാരൻ 1964ൽ എംഎൽഎയുമായിരുന്നു. കുന്നത്തൊടത്തിൽ കുങ്കൻ ജന്മി-ഈരായി കുങ്കിച്ചി ദന്പതികളുടെ മകനായി സന്പന്ന കുടുംബത്തിലായിരുന്നു ജനനം.
അച്ഛൻ കള്ളുഷാപ്പുടമയായിരുന്നു. മദ്യക്കടയുടമയുടെ മകൻ മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ നായകൻമാരിൽ ഒരാളായി എന്നതാണു മറ്റൊരു സവിശേഷത. മാഹിയിലെയും കേരളത്തിലെയും നിരവധി മദ്യവിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
ബ്രീട്ടീഷ് ഇന്ത്യയിലെ സബ് ഇൻസ്പെക്ടറാകാൻ പരീക്ഷയെഴുതി ജയിച്ചെങ്കിലും ഫ്രഞ്ച് പൗരനായതിനാൽ ജോലി നിഷേധിക്കപ്പെട്ടു. തുടർന്ന് 1928മുതൽ ചൂടിക്കോട്ട മദ്രസയിലും ഒറ്റപ്പിലാക്കൂൽ മാപ്പിള സ്കൂളിലും അധ്യാപകനായി. ഈ കാലയളവിലാണ് മുച്ചിക്കൽ പത്മനാഭന്റെ പ്രേരണയാൽ ഐ.കെ. കുമാരൻ രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയത്. യൂത്ത് ലീഗ് എന്ന പ്രസ്ഥാനത്തിലൂടെയായിരുന്നു സാമൂഹിക, രാഷ്ട്രീയരംഗത്തേക്കെത്തിയത്. 1933ൽ കോൺഗ്രസ് അംഗമായി. കേളപ്പജിയുടെ ഉറ്റ അനുയായിയായിരുന്നു.
രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകാൻവേണ്ടി 1940ൽ ജോലി രാജിവച്ചു. തുടർന്ന് വടകരയിൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. അയിത്തോച്ചാടനം, മിശ്രഭോജനം, ഭൂദാനം, ഹരിജനോദ്ധാരണം, ഖാദിപ്രചാരണം, മദ്യനിരോധനം തുടങ്ങിയ വിവിധ സാമൂഹ്യപ്രവർത്തനമേഖലകളിലും കുമാരൻ മാസ്റ്റർ സജീവ സാന്നിധ്യമായിരുന്നു.
1939ലാണ് യൂത്ത്ലീഗ് മയ്യഴി മഹാജനസഭ എന്ന പേരിൽ ഐ.കെ. കുമാരൻ രാഷ്ട്രീയരംഗത്തേക്കിറങ്ങിയത്. 1942ൽ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ്വരിച്ചു. രണ്ടു വർഷം ജയിൽ വാസമനുഭവിച്ചു. ഈ കാലഘട്ടത്തിൽ പോലീസുകാരുടെ ക്രൂരമർദനത്തിനും ഇരയായി. പിന്നീട് വിവിധ ഘട്ടങ്ങളിൽ ഫ്രഞ്ച് സർക്കാർ കുമാരനെ ജയിലിലടച്ചു.
1946ൽ മയ്യഴി നഗരസഭാംഗമായിരുന്നു. 1947ൽ ഇന്ത്യക്ക് ബ്രിട്ടീഷുകാരിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചെങ്കിലും മയ്യഴി ഫ്രഞ്ച് കോളനിയായിത്തന്നെ തുടരുകയായിരുന്നു. ഇന്ത്യൻ യൂണിയനിൽ ലയിക്കാതിരുന്ന മയ്യഴിയിൽ ജനഹിതപരിശോധനയ്ക്ക് കുമാരൻമാസ്റ്റർ നേതൃത്വം നൽകി. എന്നാൽ 1947 ഒക്ടോബർ 21ന്, ജനഹിതപരിശോധനയ്ക്കു തയാറാകാതെ ഒരുവിഭാഗം ഫ്രഞ്ച് അനുകൂലികൾ കുമാരൻ മാസ്റ്ററെ അപായപ്പെടുത്താൻ ശ്രമിച്ചു.
ഇതിൽ പ്രതിഷേധിച്ച് ക്ഷുഭിതരായ ജനക്കൂട്ടം മയ്യഴി മുൻസിപ്പാലിറ്റിയും പോലീസ് സ്റ്റേഷനും പിടിച്ചടക്കി. സായുധസമരത്തിലൂടെ മയ്യഴിയെ മോചിപ്പിക്കാൻ വിപ്ലവസമിതിയുണ്ടാക്കി. കുമാരൻ മാസ്റ്ററായിരുന്നു അതിന്റെ പ്രസിഡന്റ്. എന്നാൽ ഫ്രഞ്ച് സൈന്യത്തിന്റെ ഇടപെടൽ മൂലം അതു നടന്നില്ല.
ഭരണ അട്ടിമറിക്ക് ശ്രമിച്ചതിന് കുമാൻമാസ്റ്ററെ ഇരുപത് കൊല്ലം തടവിനും ആയിരം രൂപ പിഴയൊടുക്കാനും പട്ടാളക്കോടതി ശിക്ഷിച്ചു.
ഇതോടെ പട്ടാളത്തിനു പിടികൊടുക്കാതെ ഇദ്ദേഹം മയ്യഴിക്കു വെളിയിൽ ഒളിവിൽ പോയി.
അഞ്ചുവർഷം ഒളിവിലിരുന്നുകൊണ്ടാണ് ഇദ്ദേഹം മയ്യഴി വിമോചനസമരത്തിനു നേതൃത്വം നല്‍കിയത്.
തെരഞ്ഞെടുപ്പിലെ തിരിച്ചടി മൂലമാണ് കെട്ടിട ഫീസ് കുറച്ചത്: വി.ഡി. സതീശന്
കൊച്ചി: തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടിയതോടെയാണു സര്‍ക്കാര്‍ കെട്ടിട പെര്‍മിറ്റ് ഫീസും അപേക്ഷാഫീസും കുറയ്ക്കാന്‍ തയാറായതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ഇത്രയും ഭീമമായ വര്‍ധനവ് ഇതുവരെ ആരും വരുത്തിയിട്ടില്ല. എന്നിട്ടാണ് ഇതുപോലെ ആരും കുറച്ചിട്ടില്ലെന്ന് മന്ത്രി പറയുന്നത്. ഇപ്പോഴും പ്ലാന്‍ ബി എന്നപേരില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനാണ്. കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും സതീശന് ആരോപിച്ചു.
നൂറുമേനി സീസണ്-2 മഹാസംഗമം നാളെ; ഗ്രാൻഡ് ഫിനാലെ ഇന്ന്
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റിന്റെയും മാക് ടിവിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നൂറുമേനി സീസണ് -2ന്റെ സമ്മാനദാനവും മഹാസംഗമവും നാളെ രാവിലെ 8.30ന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും.
അതിരൂപതയിലെ 250 ഇടവകകളില്‍ വചനമത്സരത്തില് പങ്കെടുത്ത് സമ്മാനാര്‍ഹരായ കുട്ടികള്‍, യുവാക്കള്‍, മാതാപിതാക്കള്‍, നഴ്സസ്, സന്യസ്തര്‍, അര്‍ഥിനികള്‍, വൈദിക വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 3000ത്തോളം പേര് പങ്കെടുക്കും.
മഹാസംഗമം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖസന്ദേശം നല്‍കും. സന്തോഷ് മരിയസദനം മുഖ്യപ്രഭാഷണം നടത്തും.
അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, നൂറുമേനി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ഡോ. റൂബിള്‍ രാജ്, ജോസ് ചാക്കോ നടുക്കേതില്, ഡോ.പി.സി. അനിയകുഞ്ഞ് എന്നിവര്‍ പ്രസംഗിക്കും.
ശാലോം ടിവിയുടെ കാൻഡില്‍സ് ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഇവന്റും സ്നേഹ വിരുന്നും ഉണ്ടായിരിക്കും. നൂറുമേനി സീസണ്-3 ലോഗോ പ്രകാശനവും നടക്കും. അതിരൂപതയില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് കുടുംബങ്ങളുടെ നൂറുമേനി ഗ്രാൻഡ് ഫിനാലെ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. മാക് ടിവി ഗ്രാൻഡ്ഫിനാലെ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതാണ്.
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു ചർച്ച നടത്തി.
ആഗോള കത്തോലിക്കാ സഭയും മലങ്കര മാർത്തോമ്മ സുറിയാനി സഭയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച സംവാദത്തിന്റെ ഭാഗമായിട്ടായിരുന്നു ഒന്പതംഗസംഘത്തിന്റെ സന്ദർശനം.
തിരുവല്ല പുലാത്തിനിൽ എത്തിയ സംഘത്തെ മെത്രാപ്പോലീത്തയും സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, മെത്രാപ്പോലീത്തൻ സെക്രട്ടറി റവ. കെ.ഇ. ഗീവർഗീസ് എന്നിവരും ചേർന്നു സ്വീകരിച്ചു.
സഭകളുടെ എക്യുമെനിക്കൽ ബന്ധം ഉൾപ്പെടെ വിഷയങ്ങളിൽ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയുമായി സംഘാംഗങ്ങൾ ആശയവിനിമയം നടത്തി. ഫാ. ഹയസിന്ത് ദെസ്തിവെല്ലെ ( വത്തിക്കാൻ), ഫാ. സാമൂവേലെ ബിഞ്ഞോത്തി (ഇറ്റലി), ഫാ. ജൂസെപ്പേ കസ്തേല്ലി (വത്തിക്കാൻ), ഫാ. മിഗ്വെൽ ദേഷ്യർഡിൻസ് (ഫ്രാൻസ്), ഫാ. റയാൻ മുൾദൂൺ (ന്യൂയോർക്ക്), ഫാ. യാൻ നോവനിക് (യുകെ), ഫാ. മാരിയൂസ് പീയ്ക് (ഫ്രാൻസ് ), ഫാ. ജിജിമോൻ പുതുവീട്ടിൽ (യുകെ), ഫാ. റഫയേൽ വാഖുസ് യിമേനെസ് (സ്പെയിൻ) എന്നിവരാണ് സംഘ ത്തിലുണ്ടായിരുന്നത്.
ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ മരിച്ചു
ചങ്ങനാശേരി: പെരുമ്പാവൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്കു ദാരുണാന്ത്യം.
ബൈക്ക് യാത്രക്കാരായ എറണാകുളം കലൂര്‍ സ്വദേശി മുഹമ്മദ് ഇജാസ് (21), ചങ്ങനാശേരി ചെത്തിപ്പുഴ പുതുപ്പുരയ്ക്കല്‍ ജോസ് ഗ്രിഗറിയുടെ മകള്‍ ഫിയോണ ജോസ് (19) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു 2.15ന് പെരുമ്പാവൂര്‍ പുല്ലുവഴിയിലാണ് അപകടം. യുവാവ് സംഭവസ്ഥലത്തും പെണ്‍കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഫിയോണ എറണാകുളത്ത് ഫാഷന്‍ടെക്നോളജി എന്‍ട്രൻസ് പരിശീലനവിദ്യാര്ഥിയായിരുന്നു. സംസ്കാരം പിന്നീട്. ഫിയോണയുടെ മാതാവ്: ജെറ്റ്സി. സഹോദരങ്ങള്‍: ഫേബ, ഫെലിക്സ്.
ബജറ്റിൽ കാർഷിക മേഖലയ്ക്ക് അവഗണനയെന്ന്
കൊച്ചി: ഇന്ത്യയിലെ 67 ശതമാനം ആളുകളുടെ ജീവിത മേഖലയായ കാർഷികരംഗം ബജറ്റിൽ അവഗണിക്കപ്പെട്ടെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. ജോർജ് ജോസഫ് പരുവനാടി കുറ്റപ്പെടുത്തി.
കേരളം തുടർച്ചയായുള്ള അവഗണന അനുഭവിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുന്നുവെന്നും ഫെഡറലിസത്തിന്റെ താളം തെറ്റിച്ച ബജറ്റാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടി കേരളം കണ്ട ജനകീയനേതാവ്: ഗവർണർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധ്യാപകഭവനിൽ നടന്ന ജനശ്രീ സുസ്ഥിര വികസന മിഷന്റെ നേതൃത്വത്തിലുള്ള ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രത്തിന്റെയും അനുസ്മരണ സമ്മേളനത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദയയും സഹാനുഭൂതിയുമായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രവർത്തന ശൈലി. ഏത് സാധാരണക്കാരനും പരാതിയുമായി ഏതുസമയത്തും ഉമ്മൻചാണ്ടിക്കു മുന്നിൽ എത്താമായിരുന്നു. ജനങ്ങൾക്കൊപ്പം അവർക്കായി ജീവിച്ച അദ്ദേഹം അവരുടെ വേദന സ്വന്തം വേദനയായി ഏറ്റെടുത്തിരുന്നെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി. ജോസഫ്, മറിയാമ്മ ഉമ്മൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, എം.ആർ. തന്പാൻ, വിതുര ശശി തുടങ്ങിയവർ പ്രസംഗിച്ചു.
ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു പിടികൂടി
വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസങ്ങളിൽ മംഗലപുരം, പോത്തൻകോട്, പിരപ്പൻകോട് മേഖലകളിൽ ഭീതിപരത്തിയ കാട്ടുപോത്തിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കു വെടിവച്ചു പിടികൂടി.
ബുധനാഴ്ച മംഗലപുരത്ത് ഡിജിറ്റൽ സർവകലാശാലയിലും, ടെക്നോസിറ്റി സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയിലും കണ്ട കാട്ടുപോത്തിനെ ഇന്നലെ രാവിലെ 10.30ഓടെ പിരപ്പൻകോട് ഭാഗത്ത് കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വനപാലകർ മയക്കുവെടിവച്ചതിനെ തുടർന്ന് ഒരു കിലോമീറ്ററോളം ഓടി ഭീകരന്തരീക്ഷം സൃഷ്ടിച്ച കാട്ടുപോത്ത് തെന്നൂർ ക്ഷേത്രത്തിനു സമീപം മയങ്ങിവീഴുകയായിരുന്നു.
രണ്ടു മണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിൽ പാലോട് ഫോറസ്റ്റ് ഓഫീ സർമാർ, സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള വെഞ്ഞാറമൂട് പോലീസ്, എഎസ്ടിഒ അനിൽ കുമാറിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട്, ആറ്റിങ്ങൽ ഫയർ ഫോഴ്സ് ടീം അംഗങ്ങൾ എന്നിവർ ചേർന്നു കാട്ടുപോത്തിനെ വനം വകുപ്പിന്റെ വാഹനത്തിൻ പലോട് വനമേഖലയിൽ എത്തിച്ചു.
കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിപ്പിച്ച കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുറച്ചു. ഓഗസ്റ്റ് ഒന്നിനു പുതിയ നിരക്കുകൾ നിലവിൽ വരും. കഴിഞ്ഞ വർഷം ഏപ്രിൽ 10നാണു കെട്ടിടനിർമാണ പെർമിറ്റ് ഫീസ് സർക്കാർ കുത്തനെ ഉയർത്തിയത്. വിവിധ മേഖലകളിൽനിന്നു വലിയ പ്രതിഷേധം ഉയർന്നെങ്കിലും വർധിപ്പിച്ച ഫീസ് കുറയ്ക്കാൻ സർക്കാർ തയാറായില്ല.
ലോക്സഭാ തെരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ, പെർമിറ്റ് ഫീസ് വർധിപ്പിച്ചതു പുനഃപരിശോധിക്കണമെന്നു സിപിഎം സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു കൂട്ടിയ നിരക്കുകൾ 60 ശതമാനം വരെ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട ഒരു വർഷത്തെ വസ്തുനികുതി സാന്പത്തികവർഷത്തിന്റെ ആദ്യമാസമായ ഏപ്രിൽ 30 നകം ഒടുക്കുകയാണെങ്കിൽ അഞ്ചു ശതമാനം റിബേറ്റ് അനുവദിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർധനയിൽനിന്നു നേരത്തേതന്നെ ഒഴിവാക്കിയിരുന്നു. ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽനിന്നു 25 രൂപയായി കുറയ്ക്കും. മുനിസിപ്പാലിറ്റികളിലെ നിരക്ക് 70ൽനിന്ന് 35 ആയും കോർപറേഷനിൽ 100ൽനിന്ന് 40 രൂപയായുമാണു കുറയ്ക്കുന്നത്.
300 സ്ക്വയർ മീറ്ററിനു മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽനിന്ന് 100 രൂപയായി കുറയ്ക്കും, മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽനിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവു വരുത്തിയിട്ടുണ്ട്.
അധികമായി വാങ്ങിയ ഫീസ് തിരിച്ചു നല്‍കും
തിരുവനന്തപുരം: അധികമായി വാങ്ങിയ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് തുക തിരിച്ചു നല്‍കുമെന്ന് മന്ത്രി എം.ബി. രാജേഷ്. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറച്ചു കൊണ്ടുള്ള തീരുമാനത്തിന് 2023 ഏപ്രില്‍ 10 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്.
അതിനാല്‍ ഈ കാലയളവില്‍ പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക്, ഒടുക്കിയ അധിക തുക തിരിച്ചു നല്‍കുക തന്നെ ചെയ്യുമെന്നും ഇതിന് കെ സ്മാര്‍ട്ട് വഴിയും ഐഎല്‍ജിഎംഎസ് വഴിയും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
ഇത് സംബന്ധിച്ച് വിശദമായ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം തയാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
വിവിധ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ നിര്‍മാണ പെര്‍മിറ്റിനായുള്ള ഫീസ്, ഒരു ചതുരശ്ര മീറ്ററിനുള്ള നിരക്ക് രൂപയില്‍ (പഴയ നിരക്ക് ബ്രായ്ക്കറ്റില്‍). കെട്ടിടത്തിന്റെ തരം/ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി/ കോര്പറേഷന്
81-150 ചതുരശ്രമീറ്റര്‍
താമസം 25(50) 35(70) 40(100)
വ്യവസായം 30(50) 40(70) 50(120)
വാണിജ്യം 40(70) 50(90) 60(100)
മറ്റുള്ളവ 30(50) 40(70) 50(100)
151-300 ചതുരശ്ര മീറ്റര്‍
താമസം 50(100) 60(120) 70(150)
വ്യവസായം 50(100) 60(120) 70(150)
വാണിജ്യം 70(150) 80(150) 100(170)
മറ്റുള്ളവ 60(100) 70(120) 80(150)
300 ചതുരശ്ര മീറ്ററിന് മുകളില്‍
താമസം 100(150) 150(200) 150(200)
വ്യവസായം 100(150) 150(200) 150(200)
വാണിജ്യം 120(200) 150(250) 150(300)
മറ്റുള്ളവ 90(150) 100(200) 120(200)
ഇ-ഫയൽ തകരാർ പരിഹരിക്കാനായില്ല; സെക്രട്ടേറിയറ്റ് അവധിമൂഡിൽ!
തിരുവനന്തപുരം: ഇ-ഓഫീസ് സംവിധാനം തകരാറിലായതിനെത്തുടർന്ന് രണ്ടാം ദിനവും സംസ്ഥാന ഭരണം നിശ്ചലം.
സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെയും വിവിധ ഡയറക്ടറേറ്റുകളെയും ജില്ലാ കളക്ടറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇ-ഓഫീസ് എന്ന പേരിലുള്ള ഇ-ഫയലിംഗ് സംവിധാനം രണ്ടു ദിവസമായി തകരാറിലായതാണു കാരണം. ഇ-ഫയലിംഗ് സംവിധാനം തകരാറിലായതോടെ ആയിരക്കണക്കിനു ഫയലുകളാണു കഴിഞ്ഞ ദിവസങ്ങളിലായി കെട്ടിക്കിടക്കുന്നത്.
രണ്ടു ദിവസം സെക്രട്ടേറിയറ്റ് പ്രവർത്തനം നിശ്ചലമാകുന്നതു വഴി കോടികളാണു ഖജനാവിനും നഷ്ടം. ഒരു ദിവസം സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നതിനു ജീവനക്കാരുടെ ശന്പളം അടക്കം 87 ലക്ഷത്തോളം രൂപ ചെലവു വരുമെന്നാണു കണക്കാക്കുന്നത്.
ഐഎഎസുകാരടക്കം നാലായിരത്തോളം ജീവനക്കാരാണ് ഇവിടെയുള്ളത്. കൂടാതെ, സെക്രട്ടേറിയറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി കോടികളാണു ബജറ്റിൽ വകയിരുത്തുന്നത്.
ഇ-ഓഫീസ് സംവിധാനത്തിന്റെ നിർവഹണച്ചുമതല എൻഐസിക്കാണ്. സെർവറിന്റെ തകരാർ പരിഹരിക്കേണ്ടത് എൻഐസിയുടെ ഉത്തരവാദിത്വമാണെന്നാണു സർക്കാർ നിലപാട്. സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലായി 15,000-ത്തോളം ഫയലുകളാണ് ഒരു ദിവസം പല ഉദ്യോഗസ്ഥ തട്ടുകളിലായി പരിശോധിക്കുന്നത്. ഇവയെല്ലാം കഴിഞ്ഞ രണ്ടു ദിവസമായി മുടങ്ങിക്കിടക്കുകയാണ്.
ഇ-ഫയലിംഗ് സംവിധാനം തകരാറിലായതോടെ സെക്രട്ടേറിയറ്റ് ജീവനക്കാർ അവധി മൂഡിലായി. 99.9 ശതമാനം ഫയലുകളും ഇ- ഫയലായാണ് ഓഫീസുകളിൽ എത്തുന്നത്.
സെക്രട്ടേറിയറ്റിനെയും വിവിധ ഡയറക്ടറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതും കളക്ടറേറ്റുകളിൽനിന്നു സെക്രട്ടേറിയറ്റിൽ എത്തേണ്ടതുമായ ഫയലുകളും ഇ-ഓഫീസ് സംവിധാനത്തിലൂടെയാണു പരിഹരിക്കേണ്ടത്. ഇതോടെ ഇത്തരം ഫയലുകളുടെ നീക്കവും സ്തംഭനത്തിലായി.
ഐഎംഎയ്ക്ക് ജിഎസ്ടി ബാധകം: ഹൈക്കോടതി
കൊച്ചി: ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) അംഗങ്ങള്‍ക്കു നല്കുന്ന സാധനങ്ങള്‍ക്കും സേവനത്തിനും ജിഎസ്ടി ബാധകമാണെന്നു ഹൈക്കോടതി.
കേന്ദ്ര ജിഎസ്ടി വിഭാഗം നല്കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഐഎംഎയ്ക്കു കോടതി നിര്‍ദേശവും നല്കി.
ജിഎസ്ടി വിഭാഗം നല്കിയ നോട്ടീസിനു പിന്നാലെ, തങ്ങള്‍ക്ക് ജിഎസ്ടി ബാധകമാകില്ലെന്നതടക്കം ചൂണ്ടിക്കാട്ടി ഐഎംഎ ഫയല്‍ ചെയ്ത ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഐഎംഎ നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിഎസ്ടി വിഭാഗം കൊച്ചി സോണല്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലും കോഴിക്കോട് റീജണല്‍ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടറും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണം. ഹര്‍ജിക്കാര്‍ ഇതുമായി സഹകരിക്കണം. അതുവരെ കര്‍ശന നടപടികള്‍ ഉണ്ടാകരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
ക്ലബ്ബുകളിലെ അംഗങ്ങള്‍ക്കിടയില്‍ നടക്കുന്ന ഇടപാടുകള്‍ക്കും ജിഎസ്ടി ബാധകമാകുന്ന ഭേദഗതി 2021ല്‍ ഫിനാന്‍സ് ആക്ട് പ്രകാരമാണ് കൊണ്ടുവന്നത്. എന്നാല്‍, ഇതിന് ജിഎസ്ടി ആക്ട് നിലവില്‍ വന്ന 2017 മുതല്‍ മുന്‍കാല പ്രാബല്യമില്ലെന്ന് കോടതി വ്യക്തമാക്കി.
ഫാ. ജോസഫ് മഞ്ഞനാനിക്കല്‍ സിഎംഐ അന്തരിച്ചു
കോട്ടയം: ദീപിക മുൻ ജനറല്‍ മാനേജരും സര്‍ക്കുലേഷന്‍ മാനേജരുമായി (1968-1975)സേവനമനുഷ്ഠിച്ച സിഎംഐ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സിലെ പാലമ്പ്ര ഗത്സമേന്‍ ആശ്രമാംഗം ഫാ. ജോസഫ് മഞ്ഞനാനിക്കല്‍ (86) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു പാലമ്പ്ര ഗത്സമേൻ പള്ളിയിൽ. കാഞ്ഞിരപ്പള്ളി രൂപത കപ്പാട് പള്ളിയിൽ മഞ്ഞനാനിക്കല്‍ പരേതരായ തോമസ് - ത്രേസ്യ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: പരേതരായ മറിയാമ്മ കോഴിമല, ഏലിക്കുട്ടി പാലക്കുഴ, അന്നമ്മ നെല്ലിയക്കുന്നേല്, കുര്യക്കോസ്, ഉലഹന്നാന്, സിസ്റ്റര്‍ ബെറ്റി എസ്എബിഎസ്.
കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ വികര് പ്രൊവിന്‍ഷ്യല്‍, കാഞ്ഞിരപ്പള്ളി മേരിക്വീന്‍സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍, പരപ്പ്, ചക്കുപള്ളം, പാലമ്പ്ര, കുമളി എന്നിവിടങ്ങളില്‍ ആശ്രമാധിപന്, കോട്ടയം ദീപിക ബുക്ക് ഹൗസ് മാനേജര്‍ എന്നി നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആനിക്കാട് സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി, പാലമ്പ്ര ഗത്സമേൻ പള്ളി, ചക്കുപള്ളം സെന്റ് ഡൊമിനിക്സ് പള്ളി, കുറുമ്പനാടം അസംപ്ഷന്‍ പള്ളി, മുണ്ടിയെരുമ അസംപ്ഷന്‍ പള്ളി, കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളി എന്നിവിടങ്ങളില്‍ വികാരിയായും സൗത്ത് അമേരിക്കയിലെ പെറുവില്‍ മിഷനറിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ നിയമനം ഗവർണർ അംഗീകരിച്ചു
തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ്, ജസ്റ്റീസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി നിയമിക്കാനുള്ള ശിപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.
മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണു ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ പേര് ഗവർണർക്കു കൈമാറിയത്.
2014 ജനുവരി 23 മുതൽ 2023 സെപ്റ്റംബർ നാലുവരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചിട്ടുള്ള ജസ്റ്റീസ് അലക്സാണ്ടർ തോമസ് 2023 ജൂലൈയിൽ ആക്ടിംഗ് ചീഫ് ജസ്റ്റീസുമായിരുന്നു.
ലണ്ടൻ സർവകലാശാലയിൽനിന്നു നിയമപരിശീലനം നേടിയ ന്യായാധിപനാണ് ഇദ്ദേഹം. ഭരണഘടന, ക്രിമിനൽ, സിവിൽ, തൊഴിൽ, സർവീസ്, കമ്പനി നിയമങ്ങളിൽ അവഗാഹമുള്ള ജസ്റ്റീസ് അലക്സാണ്ടർ തോമസ് കേരള ഹൈക്കോടതി ജഡ്ജിയായിരിക്കേ 25,000 ത്തോളം കേസുകൾ തീർപ്പാക്കിയിട്ടുണ്ട്.
കേരള ജുഡീഷൽ അക്കാഡമിയുടെ പ്രസിഡന്റായും കേരള ലീഗൽ സർവീസസ് അഥോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായും കേരള സംസ്ഥാന മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സെന്ററിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരള യൂണിറ്റ് എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്ന് എൽഎൽബിയും കൊച്ചി സർവകലാശാലയിൽനിന്ന് എംഎസ്സിയും നേടി. കോമൺവെൽത്ത് യംഗ് ലോയേഴ്സ് കോഴ്സിൽ ബ്രിട്ടീഷ് സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിച്ച നാല് ഇന്ത്യൻ അഭിഭാഷകരിൽ ഒരാളാണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ്.
പട്ടയഭൂമിയിൽ ക്വാറി, ക്രഷർ വ്യവസായം: ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: പട്ടയഭൂമിയിൽ ക്വാറി, ക്രഷർ വ്യവസായങ്ങൾ തുടങ്ങുന്നതിന് ഒൻപതു വർഷം മുൻപ് മന്ത്രിസഭ നൽകിയ അനുമതി ഉത്തരവ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം റദ്ദാക്കി.
പട്ടയഭൂമിയിൽ ക്വാറി, ക്രഷർ യൂണിറ്റ് ആരംഭിക്കാൻ അനുമതി നൽകാൻ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി 2015 നവംബറിൽ ചേർന്ന അന്നത്തെ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു.
പട്ടയഭൂമിയുമായി ബന്ധപ്പെട്ടു ചില ഇളവുകളും നിബന്ധനകളും പിന്നീട് കൊണ്ടുവന്നെങ്കിലും ഇവിടെ പാറപൊട്ടിക്കലും ക്രഷർ യൂണിറ്റുകളും അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവ് ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അടുത്തിടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാറ പൊട്ടിക്കാനും ക്രഷർ യൂണിറ്റ് തുടങ്ങാനും അനുമതി തേടി സ്വകാര്യവ്യക്തി അപേക്ഷ നൽകി.
ഇതേത്തുടർന്ന് റവന്യു ഈ ഉത്തരവ് പരിശോധിച്ചപ്പോഴാണു മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ഇറക്കിയതെന്നും മന്ത്രിസഭയുടെ അനുമതിയോടെ മാത്രമേ റദ്ദാക്കാൻ കഴിയുകയുള്ളുവെന്നും വ്യക്തമായത്. കേരള ഭൂപതിവ് നിയമത്തിനും ചട്ടങ്ങൾക്കും വിരുദ്ധമാണെന്നും കണ്ടെത്തി.
ഇതേത്തുടർന്ന് മന്ത്രി കെ. രാജൻ ഇതു സംബന്ധിച്ച ഫയൽ മന്ത്രിസഭയിൽ കൊണ്ടുവന്നു 2015 ലെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
ഖാദർ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കുന്നതു മാറ്റിവച്ചു
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിലും തസ്തിക നിർണയത്തിലും അടക്കം വിവാദ പരാമർശങ്ങൾ ഉൾപ്പെട്ട ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് പരിഗണിക്കുന്നതു മന്ത്രിസഭ മാറ്റിവച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിലായ സാഹചര്യത്തിൽ ഇന്നലെ ഓണ്‍ലൈനായി ചേർന്ന മന്ത്രിസഭായോഗത്തിൽ പിന്നീടു വിശദമായി ചർച്ച ചെയ്ത ശേഷം റിപ്പോർട്ട് പരിഗണിക്കാമെന്നു തീരുമാനിക്കുകയായിരുന്നു.
സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനം ഉൾക്കൊള്ളുന്ന ഇ ഫയലിംഗ് തകരാറിലായതോടെ മന്ത്രിസഭയുടെ അജൻഡ അടക്കം മന്ത്രിമാർക്കു മുൻകൂട്ടി നൽകാൻ കഴിഞ്ഞിരുന്നില്ല. ഇതിനാൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സമയവും ലഭിച്ചില്ല.
ഇന്നലെ രാവിലെ 11 മുതൽ ഓണ്‍ലൈനായിട്ടു ചേർന്ന മന്ത്രിസഭായോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇതുമായി ബന്ധപ്പെട്ട അജൻഡ പരിഗണനയ്ക്ക് എത്തിച്ചത്. സ്കൂളിലെ അധ്യയന സമയത്തിലും മാറ്റം ശിപാർശ ചെയ്തിരുന്നു.
തസ്തിക നിർണയവുമായി ബന്ധപ്പെട്ടു വരുന്ന അപാകതകൾ, ഹൈസ്കൂളും ഹയർ സെക്കൻഡറിയും വേർതിരിക്കാതെയുള്ള ഒൻപതു മുതൽ 12 വരെയുള്ള ക്ലാസുകളുടെ ഏകീകരണം തുടങ്ങിയവ പ്രധാന നിർദേശങ്ങളായിരുന്നു.
ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി കുറയ്ക്കില്ലെന്നു കേരളം
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ഭൂമികൈമാറ്റത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി നിരക്ക് കുറയ്ക്കണമെന്ന കേന്ദ്രനിർദേശം കേരളം നടപ്പാക്കില്ല. ഭൂമികൈമാറ്റത്തിനായി ഉയർന്ന സ്റ്റാംപ് ഡ്യൂട്ടി ഈടാക്കുന്ന സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന കേന്ദ്ര ബജറ്റിലെ നിർദേശമാണു കേരളം തള്ളുന്നത്.
സംസ്ഥാനത്തിന്റെ പരിമിതമായ നികുതി അധികാരത്തിന്മേലുള്ള കേന്ദ്ര കടന്നുകയറ്റമെന്നു വ്യാഖ്യാനിച്ചാണു സംസ്ഥാനത്തിന്റെ നടപടി. ഭൂമി കൈമാറ്റം നടക്കുന്പോൾ രാജ്യത്ത് ഉയർന്ന സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം.
ഭൂമിയുടെ ന്യായവിലയുടെ 10 ശതമാനമാണു സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഇനത്തിൽ സംസ്ഥാനം ഈടാക്കുന്നത്. അതായത്, 10 ലക്ഷം രൂപ വിലയുള്ള ഒരു ഭൂമിയുടെ കൈമാറ്റം നടക്കുന്പോൾ ഒരു ലക്ഷം രൂപയാണു സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ സംസ്ഥാന സർക്കാരിനു ലഭിക്കുന്നത്.
സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിൽ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് തേടിയിരുന്നു. ഇതടക്കം സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ഒരു നിർദേശവും ബജറ്റിൽ കേന്ദ്രം അംഗീകരിച്ചില്ല.
സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്തണമെന്ന നിർദേശം നേരത്തേ തള്ളിയിരുന്നു. ഇതിനു പിന്നാലെ കേരളം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ചർച്ച ചെയ്തു പരിഹരിക്കാനായിരുന്നു നിർദേശം. ഇതോടെയാണു സംസ്ഥാനം പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
വില്പനനികുതിയിനത്തിൽ ഈടാക്കുന്ന മദ്യം, പെട്രോൾ- ഡീസൽ തുടങ്ങിയവയാണു നിലവിൽ സംസ്ഥാനത്തിന്റെ പ്രധാന തനതു നികുതി വരുമാന മാർഗം. ഇതിനു പുറമേ ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ കോടികളാണ് ഖജനാവിലെത്തുന്നത്. എട്ടു ശതമാനം സ്റ്റാംപ് ഡ്യൂട്ടിയും രണ്ടു ശതമാനം രജിസ്ട്രേഷൻ ഫീസുമാണ് ഈടാക്കുന്നത്.
വരുമാന വർധനയ്ക്കായി ഫീസുകളിലും സേവനനിരക്കുകളിലും വർധന വരുത്താൻ നിർദേശിച്ചിട്ടുണ്ട്. വകുപ്പു സെക്രട്ടറിമാർ നൽകുന്ന ഇത്തരം ശിപാർശകൾ വൈകാതെതന്നെ സർക്കാർ പരിശോധിക്കും.
ഇതിനിടെയാണ് സ്റ്റാംപ് ഡ്യൂട്ടിയിൽ കുറവു വരുത്തണമെന്ന കേന്ദ്രനിർദേശംകൂടി എത്തി സംസ്ഥാനത്തിനു തലവേദന സൃഷ്ടിക്കുന്നത്.
ക്ഷേമപെൻഷൻ വിതരണത്തിൽ തടസമില്ലെന്നു സർക്കാർ
തിരുവനന്തപുരം: ക്ഷേമപെൻഷൻ ഒരു ഗഡുവിനായി അനുവദിച്ച തുക വിതരണം ചെയ്യുന്നതിൽ തടസമുണ്ടായില്ലെന്നു സർക്കാർ.
ഒരു ഗഡു തുക വിതരണം ചെയ്യുന്നതിനായി 900 കോടി രൂപ അനുവദിച്ചിരുന്നു. ഇന്നും നാളെയുമായി തുക ഗുണഭോക്താക്കൾക്കു ലഭിച്ചുതുടങ്ങും.
60 ലക്ഷം പേർക്കാണ് 1600 രൂപവച്ചു ക്ഷേമപെൻഷൻ ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ടിലേക്കും സഹകരണ സംഘങ്ങൾ വഴി നേരിട്ടുമാണു സംസ്ഥാനത്ത് ഇപ്പോൾ പെൻഷൻ വിതരണം നടന്നുവരുന്നത്.
മാടുകളെ കയറ്റിവന്ന ലോറി തട്ടിയെടുത്തു, ഡ്രൈവറെ റോഡിൽ ഉപേക്ഷിച്ചു
വടക്കഞ്ചേരി: ആന്ധ്രപ്രദേശിൽനിന്നു മാടുകളുമായി വന്ന ലോറി വടക്കഞ്ചേരി സ്വദേശികളടങ്ങുന്ന സംഘം തട്ടിയെടുത്തു മാടുകളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഇറക്കി ലോറിയും ഡ്രൈവർമാരെയും സഹായികളെയും ഹൈവേയിൽ ഉപേക്ഷിച്ചു. 50 പോത്തുകുട്ടികളും 27 കാളകളുമാണു ലോറിയിൽ ഉണ്ടായിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളും സഹോദരങ്ങളുമായ ഷമീർ (35), ഷജീർ (31) എന്നിവരെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. പതിനഞ്ചോളം വരുന്ന സംഘമാണുകത്തി കാട്ടി ഭീഷണിപ്പെടുത്തി ലോറി തട്ടിയെടുത്തതെന്ന് ആന്ധ്രയിൽനിന്നുള്ള ലോറിഡ്രൈവറും സഹായികളും പറഞ്ഞു.
രണ്ടു കാറിലും ജീപ്പിലും ഒരു ബൈക്കിലുമായാണു സംഘം എത്തിയത്. ഹൈവേയിലൂടെ ലോറിയെ പിന്തുടർന്നുവന്നിരുന്ന സംഘം മംഗലം പാലത്തിനടുത്ത് എത്തിയപ്പോൾ വാഹനങ്ങൾ ലോറിക്കു മുന്നിലിട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തി ലോറിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. ഡ്രൈവറെയും ലോറിയിലെ മറ്റു മൂന്നു പേരെയും ബലമായി ഇറക്കി കാറിൽ കയറ്റി. ലോറിയിൽ ഉണ്ടായിരുന്ന 50 പോത്തുകുട്ടികളെ കിഴക്കഞ്ചേരി കുന്നങ്കാടിനടുത്തുള്ള വേങ്ങശേരിയിലെ ഒഴിഞ്ഞ പറമ്പിലും 27 കാളകളെ കണ്ണംകുളം അവിഞ്ഞിയിലുള്ള ഷമീറിന്റെ ഫാമിലും ഇറക്കി. പിന്നീട് ലോറി റോയൽ ജംഗ്ഷനടുത്തു ഹൈവേയിൽ ഉപേക്ഷിച്ചു.
ഡ്രൈവറെയും സഹായികളെയും വടക്കഞ്ചേരി ടൗണിലൂടെ പലതവണ കറക്കി അവരെയും ദേശീയപാതയിൽ ഇറക്കിവിട്ടു. ഇവരുടെ ഒരു മൊബൈൽ ഫോണും മറ്റു ഫോണുകളുടെ സിംകാർഡുകളും സംഘം തട്ടിയെടുത്തു.
റോഡിൽ ഇറക്കിവിട്ട ഡ്രൈവറും മറ്റു സഹായികളും പ്രദേശത്തെ മറ്റൊരാളുടെ മൊബൈൽ ഫോൺ വഴി പോത്തിനെ വാങ്ങിക്കൊണ്ടുപോയിരുന്ന കായംകുളം മൂന്നാംകുറ്റി സ്വദേശി ബിനുവിനെ വിളിച്ച് വിവരമറിയിച്ചു. കായംകുളത്തുനിന്നും അവർ വടക്കഞ്ചേരിയിൽ എത്തിയാണ് പോലീസിൽ പരാതി നൽകുന്നതും സംഘത്തിലെ രണ്ടു പേർ വലയിലാകുന്നതും.
ഒറ്റപ്പാലം സ്വദേശിയായ മൻസൂർ അലിയാണ് ലോറി തട്ടിയെടുക്കലിലെ പ്രധാനിയെന്നു പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വടക്കഞ്ചേരി സിഐ കെ.പി. ബെന്നി, എസ്ഐ ജീഷ്മോൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ലോറിയിലെ ജിപിഎസ് വഴിയാണു മാടുകളെ ഇറക്കിയ സ്ഥലം പോലീസ് കണ്ടെത്തിയത്.
പോത്തുകുട്ടികളെ കായംകുളത്തേക്കും കാളകളെ കോട്ടയത്തേക്കുമാണു കൊണ്ടുപോയിരുന്നത്. 15,000 രൂപ മുതൽ 20,000 രൂപ വരെ വിലവരുന്ന, പല വലിപ്പമുള്ളതാണ് പോത്തുകുട്ടികൾ.
മസാല ബോണ്ട്: ഇഡി സമന്‍സുകള്‍ ചോദ്യംചെയ്ത ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റി
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിലെ ഇഡി സമന്‍സുകള്‍ ചോദ്യംചെയ്ത് കിഫ്ബിയും മുന്‍ ധനമന്ത്രി തോമസ് ഐസക്കും സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റി.
വിദേശത്ത് മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമലംഘനമുണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതില്‍ തെളിവെടുപ്പിനായാണു കിഫ്ബി അധികൃതര്‍ക്കും ഐസക്കിനും സമന്‍സയച്ചത്. എന്നാല്‍, വിഷയം പരിശോധിക്കാനുള്ള അധികാരം റിസര്‍വ് ബാങ്കിനാണെന്നും ഇഡിയുടേത് പരിധിവിട്ടുള്ള ഇടപെടലാണെന്നുമാണ് കിഫ്ബി വാദിച്ചത്.
കിഫ്ബി ഡയറക്ടർ ബോര്‍ഡ് എടുത്ത തീരുമാനത്തില്‍ തന്റെ വ്യക്തിപരമായ വിവരങ്ങളടക്കം ആവശ്യപ്പെട്ട് ഇഡി തുടര്‍ച്ചയായി സമന്സയച്ചതിനെയാണ് തോമസ് ഐസക് ചോദ്യം ചെയ്തത്.
ലോറി കരയ്ക്കടുപ്പിക്കുന്നതു കാത്ത് കേരളം; അര്‍ജുനെ പ്രതീക്ഷിച്ച് നാട്
കോഴിക്കോട്: തെരച്ചിലിന്റെ ഒമ്പാതാം നാള് പ്രതീക്ഷയുടെ വെട്ടം. ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് ഓടിച്ച ലോറി കണ്ടെത്തിയതോടെ കേരളത്തിന്റെ മനസാകെ കര്‍ണാടകത്തിലേക്ക്.
ലോറിയില്‍ അര്‍ജുനുണ്ടോ എന്നാണ് എല്ലാവരും ഇനി ഉറ്റുനോക്കുന്നത്. ലോറി ഉയര്‍ത്തിയാല്‍ മാത്രമേ അര്ജുന് അതിലുണ്ടോയെന്ന് അറിയാനാകൂ. എങ്കിലും ലോറി കണ്ടെത്തിയതുതന്നെ വലിയ ആശ്വാസമാണ് കുടുംബത്തിനും നാടിനും.
കഴിഞ്ഞ എട്ടു ദിവസത്തെ തെരച്ചിലില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന കുടുംബത്തിനു വലിയ ആശ്വാസമാണു ലോറി കണ്ടെത്തിയതോടെ ഉണ്ടായത്. കരയില്‍ നടത്തിയ തെരച്ചലില്‍ അര്ജുന് ഓടിച്ച ലോറിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തതിനാല്‍ കേരളമാകെ നിരാശയിലായിരുന്നു.
സൈന്യമെത്തി പരിശോധിച്ചിട്ടും കരയില്‍നിന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ലോറി എവിടെ പോയെന്ന ചോദ്യമുയര്‍ന്നു. മണ്ണിടിച്ചിലില്‍ ലോറി കടലില്‍ ചെന്നുചേര്‍ന്നോ എന്ന സംശയവും ഉയര്‍ന്നു. ഇന്നലെ രാവിലെ തുടങ്ങിയ പുഴയിലെ തെരച്ചിലിലാണ് മലയാളികളുടെ മനസില്‍ പ്രതീക്ഷയുടെ നാമ്പുയര്ത്തിയത്.
ഈ മാസം പതിനാറിന് ഉച്ചയ്ക്കാണ് ദേശീയപാത 66ല്‍ ഷിരൂരില്‍ കുന്നിടഞ്ഞുവീണുണ്ടായ അപകടത്തില്‍ അര്‍ജുന്റെ ലോറി കാണായതത്. എട്ടു മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിരുന്നു. അര്‍ജുനെ കാണാതായ വിവരം വളരെ വൈകിയാണ് പുറംലോകം അറിഞ്ഞത്. അപ്പോഴേക്കും സുപ്രധാന ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.
തെരച്ചലില്‍ കര്‍ണാടക സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക് വലിയ പ്രതിഷേധത്തിന് ഇടയാക്കി. സംസ്ഥാന സര്‍ക്കാരും മാധ്യമങ്ങളും പൊതുസമൂഹവും അതിശക്തമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് തെരച്ചലിനു വേഗം കൂടിയത്. കര്‍ണാടക ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
മാര്‍ സ്രാമ്പിക്കല്‍ ആഗോള സിനഡിന്റെ പഠനസമിതിയില്‍
കൊച്ചി: ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനില്‍ നടന്നുവരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ പഠനസമിതിയിലേക്കു നിയമിച്ചു.
പൗരസ്ത്യസഭകളും ലത്തീന്‍ സഭയുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിനു നിയമിക്കപ്പെട്ട 13 അംഗ വിദഗ്ധ സമിതിയിലേക്കാണ് മാര്‍ സ്രാമ്പിക്കല്‍ നിയമിതനായിരിക്കുന്നത്.
പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ക്ലൗദിയോ ഗുജറോത്തി, ആര്‍ച്ച്ബിഷപ് മാര്‍ സിറില്‍ വാസില്‍ എന്നിവരും ഈ സമിതിയില്‍ അംഗങ്ങളാണ്.
ആഗോള കത്തോലിക്കാ സഭയിലെ തെരഞ്ഞെടുക്കപ്പെട്ട 118 അംഗങ്ങളാണ് വ്യത്യസ്ത വിഷയങ്ങളെ ആഴത്തില്‍ പഠിച്ച് മാര്‍പാപ്പയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സിനഡിന്റെ സമിതികളിലുള്ളത്. മാര്‍ ജോസഫ് സ്രാമ്പിക്കലും ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസുമാണ് പഠനസമിതികളില് നിയമതരായിരിക്കുന്ന ഇന്ത്യക്കാര്‍.