"വന്ധ്യംകരണം അപ്രായോഗികം; നശിപ്പിക്കണം'; തെരുവുനായശല്യത്തിൽ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്
Wednesday, May 7, 2025 2:08 AM IST
കോഴിക്കോട്: നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പദ്ധതി മാത്രമാണു തെരുവുനായ നിയന്ത്രണത്തിനുള്ള ഏക പോംവഴി എന്ന സമീപനം സംസ്ഥാനത്ത് പേവിഷബാധ കേസുകള്‍ വര്‍ധിപ്പിക്കുമെന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രഫഷണല്‍ സംഘടനയായ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള അഭിപ്രായപ്പെട്ടു.
തെരുവുനായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമാര്‍ഗമായി നായ്ക്കളുടെ വന്ധ്യംകരണത്തെ കാണാന്‍ സാധിക്കില്ല. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഒരു പരിധിവരെ നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നതു തടയുന്നതിനും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും മാത്രമാണ് എബിസി ഉപകാരപ്പെടുക. വന്ധ്യംകരണം നടത്തിയ നായകള്‍ കടിക്കുകയില്ലെന്നില്ല. നായ്ക്കള്‍ അനിയന്ത്രിതമായി പെരുകിയ സാഹചര്യത്തില്‍ എബിസി പദ്ധതിയുടെ പ്രായോഗികതയും പരിശോധിക്കേണ്ടതുണ്ട്.
നിലവിലെ സാഹചര്യത്തില്‍ നായ്ക്കളുടെ വംശവര്‍ധന കുറയണമെങ്കില്‍ ഇനിയുമൊരു 10 വര്‍ഷംകൂടി വേണ്ടിവരും. അപ്പോഴേക്കും റാബീസ് കേസുകള്‍ ക്രമാതീതമായി ഉയരുമെന്നും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് മുന്നറിയിപ്പു നല്കി.
അടിയന്തര പരിഹാരം എന്ന നിലയില്‍ സ്കൂള്‍ പരിസരം, ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷന്, മാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ കാണുന്ന അക്രമകാരികളായ നായ്ക്കളെ പെട്ടെന്ന് ഷെല്‍ട്ടര്‍ ചെയ്യുകയോ നശിപ്പിക്കുകയോ വേണം.
വീട്ടില്‍ നായകളെ വളര്‍ത്തുന്നവർക്ക് വാക്സിനേഷന്, ലൈസന്‍സിംഗ്, ചിപ്പിംഗ് എന്നിവ നിര്‍ബന്ധമാക്കണം. മത്സ്യ- മാംസ അവശിഷ്ടങ്ങളും ഗാര്‍ഹിക മാലിന്യങ്ങളും പൊതുസ്ഥലത്തു വലിച്ചെറിയുന്നത് നിയന്ത്രിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
കുട്ടിക്ക് പേവിഷബാധയുള്ള നായയുടെ കടിയേറ്റു
കൊച്ചി: അയ്യപ്പന്‍കാവില്‍ പേവിഷബാധയുള്ള നായയുടെ ആക്രമണം. ഒരു കുട്ടിക്കും നിരവധി തെരുവുനായ്ക്കള്‍ക്കും കടിയേറ്റു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കടിച്ച നായ കഴിഞ്ഞദിവസം ചത്തു. കടിയേറ്റ കുട്ടിക്ക് വാക്സിന് നല്‍കിയിട്ടുണ്ട്.
കടിയേറ്റ തെരുവുനായ്ക്കളെ പിടികൂടി ബ്രഹ്മപുരത്തെ എബിസി സെന്ററില്‍ എത്തിച്ചു. കോര്പറേഷന് പരിധിയില്‍ 20,000 നായ്ക്കള്‍ ഉണ്ടെന്നാണു ലഭ്യമായ കണക്ക്. ഇതില്‍ 2,000 നായ്ക്കള്‍ക്കു മാത്രമേ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തിട്ടുള്ളൂ. വന്ധ്യംകരണം നടത്തിയിട്ടുള്ളതാകട്ടെ 8400 തെരുവുനായ്ക്കളിലും.
അന്വേഷണസംഘത്തെ നിയോഗിക്കണം: മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പേവിഷബാധയെത്തുടർന്ന് സമീപദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പേവിഷബാധ കാരണം മരിച്ചവർ പ്രതിരോധ വാക്സിൻ എടുത്തിട്ടുണ്ടോ, വാക്സിൻ പ്രോട്ടോക്കോൾ പാലിച്ചിട്ടുണ്ടോ, ഇവർക്ക് കുത്തിവച്ച വാക്സിന്റെ കാര്യക്ഷമത, വാക്സിനുകൾ കേടുവരാതെ സൂക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് മെഡിക്കൽ സംഘം അന്വേഷിക്കേണ്ടതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ദാരുണ സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളും അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം.
സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കുന്ന വാക്സിന്റെ കാര്യക്ഷമത പരിശോധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) അനുശാസിക്കുന്ന ഗുണനിലവാരം കേരളത്തിൽ ഉപയോഗിക്കുന്ന പേവിഷ പ്രതിരോധ വാക്സിനുകൾക്കുണ്ടോ എന്നും പരിശോധിക്കണം.
പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാനും പഠിക്കാനും പ്രാപ്തമായ ഏജൻസി ഏതാണെന്നും റിപ്പോർട്ടിൽ അറിയിക്കണം.
സമീപകാല സംഭവങ്ങളെക്കുറിച്ച് പഠിക്കാനും പ്രതിരോധ മാർഗങ്ങൾ നിർദേശിക്കാനുമായി എൻസിഡിസി നിർദേശിക്കുന്ന ഏജൻസിയെ നിയോഗിക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
നിർദേശങ്ങൾ നടപ്പിലാക്കിയതു സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
ജൂൺ ഒന്‍പതിന് രാവിലെ 10ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഡെപ്യൂട്ടി ഡിഎംഇയും ആരോഗ്യ സെക്രട്ടറിയുടെ പ്രതിനിധിയും ഹാജരാകണം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.