ബിഎസ്സി നഴ്സിംഗ്: ഏകപക്ഷീയ നിലപാടിനെതിരേ മാനേജ്മെന്റുകൾ
Friday, May 16, 2025 2:00 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് കോളജുകളിലെ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിൽ ഏകപക്ഷീയമായി സർക്കാർ നിലപാട് സ്വീകരിച്ചതിനു പിന്നാലെ ശക്തമായ പ്രതിഷേധവുമായി മാനേജ്മെന്റുകൾ രംഗത്തു വന്നതോടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യ വകുപ്പ്.
മാനേജ്മെന്റുകളുമായി ചർച്ച നടത്താതെ പ്രവേശന നടപടികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെ 50 ശതമാനം സീറ്റു വിട്ടുകൊടുക്കില്ലെന്ന നിലപാടിലേക്കു സംസ്ഥാനത്തെ സ്വകാര്യ നഴ്സിംഗ് കോളജ് മാനേജ്മെന്റുകൾ രംഗത്തു വന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അടിയന്തര യോഗം നടത്താൻ സർക്കാർ തീരുമാനിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞാണു യോഗ തീരുമാനം മാനേജ്മെന്റ് പ്രതിനിധികളെ അറിയിച്ചത്. തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉച്ചകഴിഞ്ഞ് രണ്ടിനാണു യോഗം. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടത്തണമെന്ന ആവശ്യമായിരുന്നു മാനേജ്മെന്റുകൾ മുന്നോട്ടുവച്ചത്. മുൻ വർഷങ്ങളിൽ പ്രവേശന നടപടികൾക്കു മുന്പായി മാനേജ്മെന്റുകളുമായി സർക്കാർ തലത്തിൽ ചർച്ച നടത്തുമായിരുന്നു.
എന്നാൽ ഇക്കുറി അത്തരത്തിലൊരു ചർച്ചയുണ്ടായില്ല. മാനേജ്മെന്റുകളുമായി ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ദ മാനേജ്മെന്റ് ഓഫ് ക്രിസ്ത്യൻ സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളജ് ഓഫ് കേരള കഴിഞ്ഞ ഫെബ്രുവരിയിൽ ആരോഗ്യമന്ത്രിക്ക് കത്തു നല്കിയിരുന്നു. സ്വകാര്യ മാനേജ്മെന്റ് അസോസിയേഷൻ ഏപ്രിലിലും ഇതേ ആവശ്യമുന്നയിച്ച് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ നടപടികൾ ഒന്നുമുണ്ടായില്ല.
മുൻ വർഷങ്ങളിലേപ്പോലെ പ്രവേശന നടപടി ആരംഭിക്കുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ മാത്രം ചർച്ചയ്ക്ക് വിളിക്കുന്നത് ഒഴിവാക്കി പരമാവധി നേരത്തേ മാനേജ്മെന്റുകളുമായി ചർച്ച നടത്തണമെന്ന് ഇത്തവണ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ഇത്തവണയും ഏറെ വൈകിയാണ് ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്.
50 ശതമാനം സീറ്റിൽ സർക്കാരിന് പ്രവേശനം നടത്താനുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകേണ്ടതുണ്ട്. മുൻ വർഷങ്ങളിൽ നടത്തിയ ചർച്ചയിൽ സർക്കാർ നല്കിയ പല ഉറപ്പുകളും ഇതേവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന പരാതിയും വിവിധ മാനേജ്മെന്റുകൾ മുന്നോട്ടുവയ്ക്കുന്നു.
കോളജുകളുടെ അഫിലിയേഷൻ പുതുക്കാനായി കേരള നഴ്സിംഗ് കൗണ്സിലും ആരോഗ്യ സർവകലാശാലയും കോളജുകളിൽ നടത്തേണ്ട പരിശോധന ഇതേ വരെ ആരംഭിച്ചിട്ടില്ല. ഇതു വൈകുന്നത് പ്രവേശന നടപടികളെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്തു ആകെയുള്ള പതിനായിരത്തോളം നഴ്സിംഗ് സീറ്റുകളിൽ ബഹുഭൂരിപക്ഷവും സ്വകാര്യ നഴ്സിംഗ് കോളജുകളിലാണ്.
ഐഎൻസി പ്രവേശന ഷെഡ്യൂൾ പ്രകാരം സാധാരണ സെപ്റ്റംബറിൽ പ്രവേശന നടപടികൾ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കേണ്ടതാണ്.