വനം വകുപ്പിന്റേത് ഗുരുതര വീഴ്ച; എ.പി. അനിൽകുമാർ എംഎൽഎ
Friday, May 16, 2025 2:00 AM IST
കാളികാവ്: അടക്കാക്കുണ്ടിൽ റബർ ടാപ്പിംഗിനു പോയ അബ്ദുൾ ഗഫൂറിനെ കടവു കടിച്ചുകൊന്ന സംഭവം അതിദാരുണമാണെന്ന് സ്ഥലം എംഎൽഎ എ.പി. അനിൽകുമാർ.
രാവിലെ ടാപ്പിംഗ് നടത്തുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് ഏറെ വേദനയുണ്ടാക്കുന്നു. നാട് മുഴുവൻ അതിയായ പ്രയാസത്തോടെയാണ് ഈ വാർത്ത കേട്ടത്.
രണ്ട് മാസക്കാലം മുന്പ് തന്നെ ഈ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം ഉള്ളതായി സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ എത്രയും വേഗം കടുവയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നിയമസഭയിൽ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നിർഭാഗ്യമെന്നു പറയട്ടെ അത്തരം നടപടികളൊന്നും ഉണ്ടായില്ല. ഇന്ന് കടുവ ഒരു ജീവനെടുക്കുന്ന അവസ്ഥയുണ്ടായി. ഒരു കുടുംബം അനാഥമായി. മൂന്നു കുട്ടികളാണു ഗഫൂറിനുള്ളത്.
വനംവകുപ്പുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതമായ വീഴ്ചയാണ് ഒരു ജീവൻ നഷ്ടപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചത്. ഗഫൂറിന്റെ കുടുംബത്തിന് മതിയായ സംരക്ഷണം നൽകേണ്ട ഉത്തവാദിത്വം സർക്കാരിനുണ്ട്.
എത്രയും പെട്ടെന്ന് അതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് അനിൽകുമാർ എംഎൽഎ പറഞ്ഞു.