വായ്പാ സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്ക് മത്സരിക്കാനുള്ള വിലക്ക് നിയമപരം: ഹൈക്കോടതി
Thursday, May 29, 2025 12:19 AM IST
കൊച്ചി: വായ്പാ സഹകരണ സംഘങ്ങളില്‍ മൂന്നു തവണ തുടര്‍ച്ചയായി ഭരണസമിതി അംഗങ്ങളായവര്‍ക്കു മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയതു നിയമപരമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്.
വിലക്കേര്‍പ്പെടുത്തിയ നിയമഭേദഗതി ഭരണഘടനാവിരുദ്ധമെന്ന സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച 33 അപ്പീലുകള്‍ അനുവദിച്ചാണ് ജസ്റ്റീസുമാരായ അമിത് റാവല്‍ കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ വിധി.
സഹകരണ സംഘങ്ങളുടെ ഭരണസമിതിയിലേക്കു മത്സരിക്കാനുള്ള അവകാശം സഹകരണ നിയമപ്രകാരമായതിനാല്‍ നിയമഭേദഗതിയിലൂടെ നിയന്ത്രണം കൊണ്ടുവരാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. തുടര്‍ച്ചയായി ഒരു വ്യക്തി അതേ പദവിയില്‍ തുടരുന്നത് ക്രമക്കേടുകള്‍ക്കു കാരണമാകുമെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് ഡിവിഷന് ബെഞ്ച് പറഞ്ഞു.
അനാരോഗ്യകരമായ പ്രവണതകള്‍ വര്‍ധിക്കാന്‍ ഇതു കാരണമാകുമെന്ന സര്‍ക്കാര്‍ വാദം തള്ളിക്കളയാനാകില്ല. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന വായ്പാ സഹകരണ സംഘങ്ങള്‍ വലിയതോതിലുള്ള തുകകളാണു കൈകാര്യം ചെയ്യുന്നതെന്നതും വിസ്മരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സ്ഥിരം നിക്ഷേപങ്ങള്‍ തിരികെ നല്കാന് കഴിയാത്ത ബാങ്കുകള്‍ക്കെതിരായ കേസുകളില്‍ പലതിലും ഭരണസമിതി അംഗങ്ങള്‍ തുടര്‍ച്ചയായി ഭരണം നടത്തുകയാണ്. നിരോധനമല്ല നിയന്ത്രണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും നിയന്ത്രണം ഭരണഘടനാപരമാണെന്നും ഡിവിഷന് ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
സഹകരണ നിയത്തിലെ 57 വകുപ്പുകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. തുടര്‍ച്ചയായി മത്സരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുന്ന 28 (2 എ ) വകുപ്പ് ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തിയ സിംഗിള്‍ ബെഞ്ച് മറ്റു ഭേദഗതികള്‍ ശരിവയ്ക്കുകയും ചെയ്തിരുന്നു.
33 സഹകരണ സംഘം ഭരണസമിതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ച് അനുവദിക്കുകയും ചെയ്തു. നിയമസഭയുടെ വിവേചനാധികാരം കണക്കിലെടുക്കാതെയാണു സിംഗിള്‍ ബെഞ്ച് വിധിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ അപ്പീലുകള്‍.
സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, സ്പെഷല്‍ ഗവ. പ്ലീഡര്‍ പി.പി. താജുദ്ദീന് എന്നിവര്‍ ഹാജരായി.