വ്യാജ മയക്കുമരുന്നുകേസ്; ലിവിയ ജോസിനെ ഇന്ന് കേരളത്തിലെത്തിക്കും
Sunday, June 15, 2025 1:49 AM IST
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നുകേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസിനെ (23) ഇന്ന് നാട്ടിലെത്തിക്കും. കഴിഞ്ഞദിവസം ദുബായിയിൽ നിന്നെത്തിയ ലിവിയ ജോസിനെ മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ദുബായിയിൽ ജോലിചെയ്യുന്ന ലിവിയയെ എക്സിറ്റ് വാറണ്ട് പുറപ്പെടുവിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിൽ വന്നിറങ്ങിയ ലിവിയയെ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. തുടർന്ന് കേരള പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മുംബൈയിലെ കോടതിയിൽ ഹാജരാക്കിയ ലിവിയയെ ഇന്ന് തൃശൂരിലെത്തിക്കുമെന്ന് തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു. തുടർന്ന് ഇവിടെ അറസ്റ്റ് രേഖപ്പെടുത്തും. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഷീലയുടെ മരുമകളുടെ സഹോദരിയാണു ലിവിയ. ഇവരെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇന്റർപോൾ സഹായത്തോടെ പിടിക്കാൻ പോലീസ് നീക്കം തുടങ്ങിയിരുന്നു. ലിവിയ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് സൂചന.
ഷീലയുടെ ഇറ്റലിയാത്ര മുടക്കാനായി ലഹരിക്കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ ബംഗളൂരുവിൽനിന്ന് ദുബായിലേക്കു കടന്നു.
2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാന്പുകളെന്നു സംശയിക്കുന്ന വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു.