കാണാതായ കടുത്തുരുത്തി സ്വദേശിയുടെ മൃതദേഹം വേമ്പനാട്ടു കായലിൽ
Sunday, June 15, 2025 1:49 AM IST
കടുത്തുരുത്തി: തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തില്‍ നിന്നും ആറ്റില്‍ ചാടി കാണാതായ സ്കൂട്ടര്‍ യാത്രികന്റെ മൃതദേഹം വേമ്പനാട്ട് കായലില്‍ കണ്ടെത്തി.
കടുത്തുരുത്തി മാന്നാര്‍ പൂഴിക്കോല്‍ കരോട്ട് പുത്തന്‍പുരയ്ക്കല്‍ കെ.എന്‍. ബൈജു (56) വിന്റെ മൃതദേഹമാണ് കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമിനു സമീപം വേമ്പനാട്ടു കായലിന്റെ തീരത്ത് പൊങ്ങിയ നിലയില്‍ ഇന്നലെ ഉച്ചയോടെ നാട്ടുകാര്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തില്‍നിന്നും ലൈറ്റിട്ട് പാര്‍ക്ക് ചെയ്തിരുന്ന നിലയില്‍ ബൈജു സഞ്ചരിച്ചിരുന്ന സ്കൂട്ടറും ഇയാള്‍ ഉപയോഗിച്ചിരുന്ന ചെരുപ്പും കണ്ടെത്തിയതോടെയാണ് ആറ്റില്‍ ചാടിയതാകാമെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും വെള്ളിയാഴ്ച രാവിലെ മുതല്‍ രാത്രി വൈകും വരെ മൂവാറ്റുപുഴയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
ഇന്നലെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുന്നതിനിടെയാണ് മൃതദേഹം കാട്ടിക്കുന്ന് ഭാഗത്ത് കായലില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ ബൈജു വീടും സ്ഥലവും വില്‍ക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ കൊടുങ്ങല്ലൂരിലുള്ള സുഹൃത്തിനെ കാണാനെന്നു പറഞ്ഞ് വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍നിന്നു പോയതാണ്.
ഏറേനേരം കഴിഞ്ഞിട്ടും കാണാതാവുകയും ഫോണില്‍ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെയും ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ദീപ. മക്കള്‍: അനുപമ, ആനന്ദ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് വീട്ടുവളപ്പില്‍.