വനിതാ സംവരണ ബില്ലിനു സാധ്യത ; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്നു തുടക്കം
രാഹുൽ ഗോപിനാഥ്
Monday, September 18, 2023 2:11 AM IST
ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളത്തിൽ വനിതാ സംവരണ ബിൽ കൊണ്ടുവരണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. പ്രത്യേക പാർലമെന്റ് സമ്മേളത്തിനു മുന്നോടിയായാണ് ഇന്നലെ സർവകക്ഷി യോഗം നടത്തിയത്.
സർക്കാർ പ്രസിദ്ധീകരിച്ച പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജന്ഡ യോഗത്തിൽ ചർച്ചയായി. വനിതാ സംവരണ ബില്ലിനെ ബിജെപിയും സഖ്യ കക്ഷികളും പിന്തുണയ്ക്കുന്നുണ്ട്. അദാനി വിവാദം, മണിപ്പുർ വിഷയം എന്നിവയും പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
ലോക്സഭയിലെ ഉപനേതാവ്- പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, രാജ്യസഭയിലെ സഭാ നേതാവ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരും യോഗത്തിൽ സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വിലക്കയറ്റം, തൊഴിലില്ലായ്മ, സാമൂഹിക സംഘർഷം, മണിപ്പുർ സാഹചര്യം തുടങ്ങിയ വിഷയങ്ങൾ സർവകക്ഷിയോഗത്തിൽ പാർട്ടി ഉന്നയിച്ചതായി കോണ്ഗ്രസ് എംപി പ്രമോദ് തിവാരി വ്യക്തമാക്കി.
വനാവകാശ നിയമം പാസാക്കിയതുപോലെ മത്സ്യത്തൊഴിലാളികൾക്ക് കടലിന്റെ അവകാശം നൽകുന്ന ബിൽ പാസാക്കണമെന്ന് സർവകക്ഷി യോഗത്തിൽ പങ്കെടുത്ത കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു. മണിപ്പുർ കലാപത്തിന് പരിഹാരമായിട്ടില്ലെന്നും പ്രത്യേക സമ്മേളനത്തിൽ കേന്ദ്രസർക്കാർ അതിനുള്ള പരിഹാരങ്ങൾ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട ജോസ് കെ. മാണി റബർ കർഷകരെ സംരക്ഷിക്കുന്നതിന് കേന്ദ്ര നയങ്ങളിൽ അടിയന്തരമായ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടു. പത്തു വർഷത്തിലേറെയായി റബർ കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയങ്ങളാണെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
കേരള കോണ്ഗ്രസ്-എം വൈസ് ചെയർമാൻ തോമസ് ചാഴികാടനും യോഗത്തിൽ പങ്കെടുത്തു.
കേരളത്തിൽനിന്നുള്ള എംപിമാരായ ബിനോയ് വിശ്വം, ഇ.ടി. മുഹമ്മദ് ബഷീർ, എളമരം കരീം തുടങ്ങിയവരും സർവകക്ഷിയോഗത്തിൽ പങ്കെടുത്തു.