ഗെഹ്ലോട്ടിന് പാളി!
Monday, December 4, 2023 1:38 AM IST
ആദർശ് സിദ്ധാനന്ദൻ
ന്യൂഡൽഹി: ഒരു കക്ഷിക്കും ഭരണത്തുടർച്ച ലഭിക്കാത്ത രാജസ്ഥാനിൽ ഇത്തവണയും വിധി മറ്റൊന്നായില്ല. മൂന്നു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തിക്കുറിക്കാൻ ക്ഷേമപദ്ധതികളുമായി കച്ചകെട്ടിയിറങ്ങിയ കോണ്‍ഗ്രസിനും അശോക് ഗെഹ്ലോട്ടിനും ജനവിധിയിൽ അടിപതറി.
എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ ബിജെപിയുടെ ശക്തമായ തിരിച്ചുവരവിനാണ് രാജസ്ഥാൻ സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അനുകൂല അടിയൊഴുക്കുകൾ ശക്തമാണെന്നും ഭരണവിരുദ്ധ വികാരമില്ലെന്നുമുള്ള ഗെഹ്ലോട്ടിന്റെ വാദത്തിനേറ്റ കനത്ത പ്രഹരമാണ് ജനവിധി.
200 നിയമസഭാ മണ്ഡലങ്ങളിൽ 199 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തിനു വേണ്ട 100 സീറ്റുകളും പിന്നിട്ട് ബിജെപി 116 സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എന്നാൽ, 2018ലെ തെരഞ്ഞെടുപ്പിൽ 100 സീറ്റുകളുമായി ഭരണം പിടിച്ച കോണ്‍ഗ്രസ് ഇത്തവണ 70 സീറ്റുകളിൽ ഒതുങ്ങി.
ഭാരത് ആദിവാസി പാർട്ടി മൂന്നു സീറ്റിൽ വിജയിച്ചപ്പോൾ, ബിഎസ്പിക്കും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിക്കും രണ്ടു വീതം സീറ്റിലും രാഷ്ട്രീയ ലോക്ദളിന് ഒരു സീറ്റിലും വിജയിക്കാനായി. സിപിഎമ്മിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച രണ്ടു സീറ്റുകളും ഇത്തവണ നഷ്ടമായപ്പോൾ ആറു മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചു.
തെരഞ്ഞെടുപ്പിനു കേവലം 10 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ബിജെപി തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ ‘സങ്കൽപ് പത്ര’ പുറത്തിറക്കിയത്. സ്ത്രീകൾ, കർഷകർ, യുവാക്കൾ, വിദ്യാർഥികൾ, വൃദ്ധർ, ഭിന്നശേഷിക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ ആളുകളെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു സങ്കൽപ് പത്ര. ക്വിന്റലിന് 2,700 രൂപയ്ക്ക് ഗോതന്പ് സംഭരിക്കുമെന്നും നിലവിലെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 6000 രൂപയിൽനിന്ന് 12,000 രൂപയായി ഉയർത്തുമെന്നും സങ്കൽപ് പത്രയിൽ വാഗ്ദാനം നൽകിയിരുന്നു.
കോണ്‍ഗ്രസ് മുന്നോട്ടുവച്ച 10,000 രൂപ വാർഷിക ഓണറേറിയം, 500 രൂപയ്ക്ക് 1.05 കോടി കുടുംബങ്ങൾക്ക് എൽപിജി സിലിണ്ടറുകൾ, സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിർമാണം, സർക്കാർ കോളജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ലാപ്ടോപ് ഇങ്ങനെ നീളുന്ന വാഗ്ദാനങ്ങൾ ഒന്നുംതന്നെ ജനം ഏറ്റെടുത്തില്ല.
രാജസ്ഥാൻ കോണ്‍ഗ്രസിലെ ഉൾപ്പാർട്ടി പോരുകളും ഇത്തവണ പാർട്ടിക്ക് വിനയായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സജീവമായിരുന്നു.
അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒരുമിച്ച് വേദി പങ്കിട്ടെങ്കിലും പാർട്ടിക്കുള്ളിലെ കലാപത്തീയണയ്ക്കാൻ അത് മതിയാവുമായിരുന്നില്ല. കോണ്‍ഗ്രസിൽ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും പലപ്പോഴും ഭിന്നത മറനീക്കി പുറത്തു വന്നിരുന്നു.
തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കു മുൻപ്, മേയിൽ ഗെഹ്ലോട്ടിനെ രൂക്ഷമായി വിമർശിച്ച് സച്ചിൻ രംഗത്തു വന്നിരുന്നു. ഗെഹ്ലോട്ട് വസുന്ധരയുടെ ആളാണെന്നും അതിനാലാണ് മുൻ ബിജെപി സർക്കാരിന്റെ അഴിമതികൾ അന്വേഷിക്കാത്തതെന്നും സച്ചിൻ ആരോപിച്ചു. സംസ്ഥാനത്ത് രൂക്ഷമായ തൊഴിലില്ലായ്മ തുടരുകയാണെന്നും യുവാക്കളുടെ ഭാവിയിൽ ഗെഹ്ലോട്ടിന് യാതൊരു ആശങ്കയുമില്ലെന്നും സച്ചിൻ തുറന്നടിച്ചിരുന്നു. തുടർന്ന് രാജസ്ഥാൻ കോണ്‍ഗ്രസിൽ താനാണ് ഒന്നാമൻ എന്നും മുഖ്യമന്ത്രി സ്ഥാനത്ത് താൻ തുടരുമെന്ന രീതിയിലുള്ള പ്രസ്താവനകളുമായി ഗെഹ്ലോട്ടും രംഗത്തുവന്നിരുന്നു.
പടലപിണക്കങ്ങൾ യുവ വോട്ടർമാർക്കിടയിലടക്കം പ്രതികൂലമായി ബാധിച്ചുവെന്നതിൽ വ്യക്തത വരുത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ് സ്ഥാനാർഥികളിൽ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, ടിക്കാറാം ജൂലി, ബ്രിജേന്ദ്ര ഓല, വിശ്വേന്ദ്ര സിംഗ്, മഹേന്ദ്രജീത് സിംഗ് മാളവ്യ എന്നിവർ വിജയിച്ചെങ്കിലും പാർലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാളും നിയമസഭാ സ്പീക്കർ സി.പി. ജോഷിയും പരാജയപ്പെട്ടു.
ബിജെപി ഭരണം തിരിച്ചുപിടിച്ചതോടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് രംഗത്തെത്തി. മാജിക് അവസാനിച്ചു, രാജസ്ഥാൻ മാന്ത്രികന്റെ മന്ത്രവാദത്തിൽനിന്ന് പുറത്തുവന്നു. സ്ത്രീകളുടെ അഭിമാനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഉറപ്പുകൾ പാഴായിയെന്നും അഴിമതിക്കാരായ കോണ്‍ഗ്രസിനെ പുറത്താക്കാനാണ് അവർ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പിൽ വിജയം നേടാനായെങ്കിലും ബിജെപിക്കുള്ളിലെ പല പ്രശ്നങ്ങൾക്കും ഇനിയും പരിഹാരം കാണേണ്ടതുണ്ട്.