പൂഞ്ചിലെ കത്തോലിക്കാ സ്കൂളിനും കോൺവന്റിനും നേർക്ക് ഷെല്ലാക്രമണം
Thursday, May 8, 2025 5:19 AM IST
ശ്രീനഗർ: പാക് ഷെല്ലാക്രമണത്തിൽ ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ കത്തോലിക്കാ സ്കൂളിനും കോൺവന്റിനും നാശനഷ്ടം. ഷെല്ലുകൾ പതിച്ച് വീടുകൾ തകർന്ന് പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിലെ രണ്ടു വിദ്യാർഥികൾ മരിച്ചതായും ഇവരുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റതായും ജമ്മു ബിഷപ് ഡോ. ഐവാൻ പെരേര പറഞ്ഞു.
ഇന്നലെ രാവിലെ ആറിനും ഏഴിനുമിടയിലാണ് ഷെല്ലുകൾ പതിച്ചത്. സിഎംഐ സഭയുടെ കീഴിലുള്ള ക്രൈസ്റ്റ് സ്കൂളിലും ഷെല്ല് പതിച്ചെങ്കിലും അവധിയായതിനാൽ അപകടം ഒഴിവായി.
സ്ഥലത്തെ സിഎംസി കോൺവന്റിനുനേർക്കും ഷെല്ലാക്രമണമുണ്ടായി. സംഭവത്തിൽ കോൺവന്റിനു മുകളിലെ വാട്ടർ ടാങ്കും സോളാർ പാനലുകളും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ തകർന്നു. ഷെല്ലാക്രണം തുടരുന്ന സാഹചര്യത്തിൽ വൈദികരും സിസ്റ്റേഴ്സും പ്രദേശവാസികളും ഭൂഗർഭകേന്ദ്രത്തിൽ അഭയം തേടിയിരിക്കുകയാണെന്നും ബിഷപ് പറഞ്ഞു.
പുലർച്ചെ 2.30 മുതൽ വൈദ്യുതിയും മൊബൈൽ ബന്ധവും നിലച്ചതിനാൽ ദുരിതത്തിലാണ്. എങ്കിലും ജനജീവിതത്തെ ബാധിച്ചിട്ടില്ല. കാഷ്മീരിലുടനീളമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. -ബിഷപ് പറഞ്ഞു.
സ്ഥിതിഗതികൾ സാധാരണനിലയിലാകാനും സമാധാനത്തിലേക്ക് തിരിച്ചുവരാനും എല്ലാവരുടെയും പ്രാർഥനാസഹായം തേടുകയാണെന്നും ബിഷപ് ഡോ. ഐവാൻ പെരേര അഭ്യർഥിച്ചു.
പഹൽഗാം സൂത്രധാരൻ സജ്ജാദ് കേരളത്തിൽ പഠിച്ചതായി വിവരം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) തലവനുമായ സജ്ജാദ് ഗുൽ കേരളത്തിലും പഠിച്ചുവെന്നു റിപ്പോർട്ട്. ഭീകരപ്രവർത്തനത്തിലെത്തുന്നതിനു മുന്പ് ഗുൽ കേരളത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചിരുന്നു. അതിനുശേഷം ശ്രീനഗറിൽ തിരിച്ചെത്തിയ ഗുൽ അവിടെ മെഡിക്കൽ ലാബ് തുറന്നു. കേരളത്തിലെത്തുന്നതിനു മുന്പ് ഗുൽ ബംഗളൂരുവിൽ എംബിഎ പഠിച്ചിരുന്നു.