ആഗോള ലിംഗ സമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 131
Friday, June 13, 2025 2:06 AM IST
ന്യൂഡൽഹി: ലോക സാന്പത്തിക ഫോറം തയാറാക്കിയ ഈ വർഷത്തെ ആഗോള ലിംഗ അന്തര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 131-ാമത്. കഴിഞ്ഞ വർഷത്തേതിൽനിന്ന് രണ്ടു സ്ഥാനം താഴെ.
തുല്യതാ സ്കോറിൽ 100ൽ 64 മാത്രം സ്കോർ ചെയ്ത ഇന്ത്യ ദക്ഷിണേഷ്യയിൽത്തന്നെ ഏറ്റവും മോശം സ്കോർ ചെയ്ത രാജ്യങ്ങളിലൊന്നാണെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു. 148 രാജ്യങ്ങളുടെ സന്പദ്ഘടനയെ ആസ്പദമാക്കിയുള്ള സൂചികയിൽ ഐസ്ലൻഡ് ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ പാക്കിസ്ഥാനാണ് ഏറ്റവും പിന്നിൽ.
സാന്പത്തിക പങ്കാളിത്തവും അവസരവും, വിദ്യാഭ്യാസനേട്ടം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയ ശക്തീകരണം എന്നീ നാല് പ്രധാന ഉപസൂചികകൾ പ്രകാരമാണ് ആഗോള ലിംഗ അന്തര സൂചിക തയാറാക്കിയിട്ടുള്ളത്.
100 എന്നുള്ള സ്കോർ പൂർണ ലിംഗ സമത്വം കൈവരിച്ചുവെന്നു കണക്കിലാക്കുന്പോൾ ഇന്ത്യക്ക് 64.4 സ്കോർ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. സ്ഥാനത്തിൽ താഴെ പതിച്ചുവെങ്കിലും കഴിഞ്ഞ വർഷത്തേതിനേക്കാൾ ഇന്ത്യ ഈ വർഷം 0.3 സ്കോർ അധികം നേടിയിട്ടുണ്ട്.
സാന്പത്തിക പങ്കാളിത്തത്തിലും അവസരത്തിലും, വിദ്യാഭ്യാസ നേട്ടത്തിലും കഴിഞ്ഞ വർഷത്തേക്കാൾ ഇന്ത്യയിൽ ലിംഗ അസമത്വം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
സാക്ഷരതയിലെയും ഉന്നത വിദ്യാഭ്യാസത്തിലുമുള്ള സ്ത്രീകളുടെ ഉയർന്ന പങ്കാളിത്തമാണ് വിദ്യാഭ്യാസ നേട്ടത്തിൽ ഇന്ത്യക്ക് കഴിഞ്ഞ വർഷത്തേക്കാൾ മികച്ച സ്കോർ നേടാൻ കഴിഞ്ഞതിന്റെ കാരണം.
2025ൽ പാർലമെന്റിലെയും മന്ത്രിസഭകളിലെയും സ്ത്രീ പങ്കാളിത്തത്തിൽ കുറവ് വന്നതിനാൽ രാഷ്ട്രീയ ശക്തീകരണത്തിന്റെ തുല്യതാ സ്കോറിലും ഇന്ത്യക്ക് ഈ വർഷം കുറവു വന്നിട്ടുണ്ട്.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത് 24-ാം സ്ഥാനം കരസ്ഥമാക്കിയ ബംഗ്ലാദേശാണ്. കഴിഞ്ഞ വർഷത്തേതിൽനിന്ന് 75 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ബംഗ്ലാദേശ് 24-ാം സ്ഥാനത്തെത്തിയത്.