സിക്കിമിൽ മിന്നൽ പ്രളയം ; 18 മൃതദേഹങ്ങള്‍ കണ്ടെത്തി
Friday, October 6, 2023 12:27 AM IST
ന്യൂഡൽഹി : സിക്കിമിൽ മിന്നൽ പ്രളയത്തിൽ കാണാതായ നൂറിലധികം പേർക്കായി തെരച്ചിൽ തുടരുന്നു. ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെത്തിയതിൽ ആറു സൈനികരും ഉൾപ്പെടുന്നു. മരിച്ചവരിൽ ഒരു സൈനികനെ തിരിച്ചറിഞ്ഞു.
ഒഡീഷ സ്വദേശി സരോജ് കുമാർ ദാസിനെയാണ് തിരിച്ചറിഞ്ഞത്. മരണ സഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ടീസ്ത നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
സിക്കിമിലെ സ്കൂളുകളും കോളജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.അതേസമയം ബംഗാളിലും പ്രളയക്കെടുതി തുടരുകയാണ്.
പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും റെഡ് അലർട്ട് തുടരുകയാണ്. കാണാതായ സൈനികർക്കായുള്ള തെരച്ചിൽ തുടരുകയാണ്. സൈനികരുടെയും മറ്റുള്ളവരുടെയും കുടുംബാംഗങ്ങള്‍ക്കായി സൈന്യം മൂന്ന് ഹെല്പ് ലൈനുകൾ തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരില്‍ മലയാളികളുമുണ്ടെന്ന് വിവരമുണ്ട്. ലാച്ചെൻ താഴ്വരയിലെ വിനോദസഞ്ചാരികൾ സുരക്ഷിതരെന്ന് സർക്കാർ അറിയിച്ചു.
ടീസ്റ്റ നദിയിലെ ജലനിരപ്പ് താഴാത്തതിനാൽ പശ്ചിമബംഗാളിലും പതിനായിരം പേരെ ക്യാമ്പുകിലേക്ക് മാറ്റിയിട്ടുണ്ട്. ബംഗാളിലെ ഒമ്പത് ജില്ലകളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിലായി 190 ക്യാമ്പുകൾ തുറന്നു.