ആശുപത്രി ആക്രമിച്ചത് "മറ്റൊരു സംഘം'; ഇസ്രയേലിന് പിന്തുണ തുടരും: ബൈഡന്
Wednesday, October 18, 2023 4:13 PM IST
ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇസ്രയേലിനെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പലസ്തീന് തീവ്രവാദ സംഘടനയായ ഹമാസിനെതിരേ യുദ്ധം ചെയ്യുന്ന ഇസ്രയേലിന് പ്രതിരോധിക്കാന്‍ ആവശ്യമായതെല്ലാം വാഷിംഗ്ടണ്‍ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച ഗാസ സിറ്റിയിലെ അല്‍-അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ നടന്ന സ്ഫോടനത്തില്‍ താന്‍ ദുഃഖിതനും രോഷാകുലനുമാണ്. എന്നാല്‍ സ്ഫോടനത്തിന് പിന്നില്‍ ഇസ്രയേല്‍ അല്ല. "മറ്റൊരു സംഘം' ആണെന്ന് ബൈഡന് പറഞ്ഞു.
ഈ മാസം ഏഴിന് ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 31 അമേരിക്കക്കാരും ഉള്‍പ്പെടുന്നുവെന്ന് ബൈഡന് ഓർമിപ്പിച്ചു. സന്ദർശനത്തിനിടെ ഇസ്രയേലിന്റെ യുദ്ധകാല മന്ത്രിസഭയുമായി അമേരിക്കന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
നേരത്തെ, ബെൻ ഗുറിയന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ജോ ബൈഡനെ ബെന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസിഡന്റ് ഐസക് ഹെര്‍സോഗും ചേര്‍ന്നാണ് സ്വീകരിച്ചത്. ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്നതിനിടയിലുള്ള സന്ദര്‍ശനം ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
അതിനിടെ, ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്നും വിവിധ അറബ് ഭരണാധികാരികള്‍ പിന്‍വാങ്ങിയതായാണ് റിപ്പോര്‍ട്ട്.
ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി, പലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവര്‍ ബൈഡനുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്നും പിന്‍വാങ്ങിയതായാണ് വിവരം.
ആശുപത്രി അക്രമത്തില്‍ പലസ്തീന് ഇസ്രയേലിനു നേരെയാണ് വിരല്‍ ചൂണ്ടുന്നത്. ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) ആണെന്ന് ഗാസ അധികൃതര്‍ അവകാശപ്പെട്ടു.
എന്നാൽ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിന്റെ ഉത്തരവാദികള്‍ ഹമാസ് തന്നെയാണെന്ന് ഇസ്രയേല്‍ ആവര്‍ത്തിക്കുന്നു. തീവ്രവാദികൾ ആശുപത്രി ആക്രമിച്ചതായി അവകാശപ്പെടുന്ന വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടു.