സത്യവാംഗ്മൂലത്തിൽ ഒപ്പിട്ടത് ആരുടെയും സമ്മർദത്തെത്തുടർന്നല്ല; മഹുവയുടെ ആരോപണത്തിനു മറുപടിയുമായി ഹിരാനന്ദാനി
Tuesday, October 24, 2023 5:53 AM IST
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട സത്യവാംഗ്മൂലത്തിൽ പ്രതികരണവുമായി വ്യവസായി ദർശൻ ഹിരാനന്ദാനി.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമ്മർദഫലമായാണ് ഹിരാനന്ദാനി സത്യവാംഗ്മൂലത്തിൽ ഒപ്പിട്ടതെന്നായിരുന്നു മഹുവ മൊയ്ത്ര ആരോപിച്ചത്.
എന്നാൽ, ആരുടെയും സമ്മർദത്തെത്തുടർന്നല്ല താൻ സത്യവാംഗ്മൂലത്തിൽ ഒപ്പിട്ടതെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞ് ഹിരാനന്ദാനി മഹുവ മൊയ്ത്രയുടെ ആരോപണം നിഷേധിക്കുകയായിരുന്നു.
‘സത്യവാംഗ്മൂലത്തിൽ ഞാൻ ഒപ്പിട്ടതാണ്. ഞാൻ സ്വമേധയാ ഒപ്പിട്ടതാണ്. പേടിച്ചിട്ടോ, ആരെയെങ്കിലും പ്രീതിപ്പെടുത്താനോ വേണ്ടിയല്ല’ ഹിരാനന്ദാനി പറഞ്ഞു. താൻ ചെയ്തത് തെറ്റാണെന്നും ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിഷയം തനിക്ക് നേരിട്ടും തന്റെ കമ്പനിക്ക് പരോക്ഷമായും നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് ആരോപണത്തിലും സത്യവുമായി മുന്നോട്ട് വരാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഈ കേസിൽ താൻ അതാണ് ചെയ്തതെന്നും തന്റെ സത്യവാംഗ്മൂലം സിബിഐയ്ക്കും പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്കും അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച ഉയർന്ന ആരോപണം ആദ്യം ഹിരാനന്ദാനി നിഷേധിച്ചിരുന്നു. എന്നാൽ ആരോപണം ശരിയാണെന്ന് വ്യാഴാഴ്ച അദ്ദേഹം ലോക്സഭയുടെ എത്തിക്സ് കമ്മിറ്റിക്കു സത്യവാംഗ്മൂലം നൽകി.
പാർലമെന്റിലെ ഔദ്യോഗിക ഇ–മെയിൽ വിലാസത്തിന്റെ പാസ്വേഡ് മഹുവ തനിക്കു നൽകിയിരുന്നുവെന്നും ചോദ്യങ്ങൾക്കു പകരമായി മഹുവയ്ക്ക് ആഡംബര വസ്തുക്കൾ സമ്മാനമായി നൽകിയെന്നുമായിരുന്നു സത്യവാംഗ്മൂലത്തിലെ വെളിപ്പെടുത്തൽ.
പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തിയാണു ഈ സത്യവാംഗ്മൂലം എഴുതിച്ചതെന്ന് മഹുവ ആരോപിച്ചത്.
ഗൗതം അദാനി ഗ്രൂപ്പിനെക്കുറിച്ചു പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ ഹിരനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരനന്ദാനിയിൽനിന്നു മഹുവ മൊയ്ത്ര പണവും ഉപഹാരങ്ങളും വാങ്ങിയെന്നാണ് ആരോപണം.
ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നൽകിയ പരാതിയിലാണ് മഹുവയ്ക്കെതിരേ ആരോപണം ഉന്നയിച്ചത്.
അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രായിയെ ഉദ്ധരിച്ചാണ് നിഷികാന്ത് ദുബെ പരാതി നൽകിയത്. വിഷയത്തിൽ ഈ മാസം 26ന് ഹാജരാകാൻ ജയ് ആനന്ദിനും നിഷികാന്ത് ദുബെയ്ക്കും എത്തിക്സ് കമ്മിറ്റി നോട്ടീസ് നൽകിയിട്ടുണ്ട്.