തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനമായ ടെല്‍ക്കിന് 289 കോടി രൂപയുടെ കരാര്‍ ലഭിച്ചുവെന്നറിയിച്ച് മന്ത്രി പി. രാജീവ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിതെന്നും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ എഞ്ചിനീയറിങ്ങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കരാര്‍ നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

"289 കോടി രൂപയുടെ കരാര്‍ നേടിക്കൊണ്ട് പൊതുമേഖലാ വ്യവസായ സ്ഥാപനമായ ടെല്‍ക് അഭിമാനത്തോടെ മുന്നോട്ടുപോകുകയാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ എഞ്ചിനീയറിങ്ങ് & ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 38 ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കുള്ള കരാറാണ് ടെല്‍ക് നേടിയിരിക്കുന്നത്. ടെല്‍ക്കിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ടെല്‍ക്കിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകരാനും ഒരു നാഴികക്കല്ലായി മാറാനും കരാറിന് സാധിക്കും. പൊതുമേഖലയെ വൈവിധ്യവല്‍ക്കരിച്ചും ആധുനികവല്‍ക്കരിച്ചും സംരക്ഷിച്ചുനിര്‍ത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.