ഹജ്ജ് വിമാന നിരക്ക്: യുഡിഎഫ്എംപിമാർ മന്ത്രി സ്മൃതി ഇറാനിയുമായി ചർച്ച നടത്തി
Thursday, February 1, 2024 6:42 PM IST
ന്യൂഡൽഹി: ഹജ്ജ് വിമാന നിരക്കുമായി ബന്ധപ്പെട്ട് യുഡിഎഫ്എംപിമാർ കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയുമായി ചർച്ച നടത്തി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളത്തിലെ നിരക്കിന് തുല്യമാക്കണമെന്ന് എംപിമാർ മന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു.
1977 ഡോളറാണ് എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നുള്ള നിരക്കായി ക്വോട്ട് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. കൊച്ചിയിൽ 1073 ഡോളറും കണ്ണൂരിൽ 1068 ഡോളറുമാണെന്ന് എംപിമാർ ചൂണ്ടികാട്ടി.
കോഴിക്കോട് നിന്നുള്ള നിരക്ക് ക്രമാതീതമായതിനാലും ഒരു കമ്പനി മാത്രം പങ്കെടുത്ത ടെൻഡർ ആയതിനാലും മന്ത്രാലയത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലെയും നിരക്ക് ഏകീകരിക്കൽ മാത്രമാണ് പരിഹാരമെന്നും എംപിമാർ പറഞ്ഞു.
വിഷയത്തിൽ എയർ ഇന്ത്യാ മനേജ്മെന്റുമായി ചർച്ച നടത്താമെന്നും ഹജ്ജ് യാത്രക്കായി വലിയ വിമാനം ഉപയോഗിക്കണമെന്ന ആവശ്യം സിവിൽ ഏവിയേഷൻ മന്ത്രിയുമായി ചർച്ച നടത്തി പരിഹാരം കാണാമെന്നും മന്ത്രി ഉറപ്പ് നൽകി.
മന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ എംപിമാരായ കൊടിക്കുന്നേൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, കെ. മുരളീധരൻ, എം.കെ. രാഘവൻ, ബെന്നി ബഹ്നാൻ, ആന്റോ ആന്റണി, അടൂർ പ്രകാശ്, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.