ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചു; സ്വിഫ്റ്റ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു
Monday, May 26, 2025 9:35 PM IST
തിരുവനന്തപുരം: ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ കെഎസ്ആർടിസി സസ്പെന്‍ഡ് ചെയ്തു. താമരശേരി ചുരം കയറുന്നതിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ബസിലെ ഡ്രൈവറായ ജെ. ജയേഷിനെതിരായാണ് നടപടിയെടുത്തത്.
തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറാണ് ജയേഷ്. തിരുവനന്തപുരത്തു നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ ബസ് ആയിരുന്നു ജയേഷ് ഓടിച്ചിരുന്നത്. തിരുവനന്തപുരത്തു നിന്നും ശനിയാഴ്ച പുറപ്പെട്ട ബസ് ഞായറാഴ്ച രാവിലെയാണ് ചുരം കയറിയത്.
ഈ സമയം ജയേഷ് ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമാം വിധമാണ് ബസ് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഒരു യാത്രക്കാരനാണ് പകര്‍ത്തിയതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. വീഡിയോ വൈറലായതോടെ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അടിയന്തരമായി അന്വേഷണം നടത്തിയിരുന്നു.
ജയേഷിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പ്രവൃത്തിയുമാണ് ഉണ്ടായതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു നടപടി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഏറെ പ്രാധാന്യമേറിയതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.