സുരക്ഷാപ്രശ്നം; അറ്റകുറ്റപ്പണികള്‍ക്കായി വിമാനങ്ങള്‍ തുര്‍ക്കി കമ്പനിയിലേക്ക് അയക്കില്ല
Monday, June 2, 2025 4:28 AM IST
ന്യൂഡല്‍ഹി: അറ്റകുറ്റപ്പണികള്‍ക്കായി എയര്‍ ഇന്ത്യ വിമാനം തുർക്കി കമ്പനിയിലേക്ക് അയക്കില്ല. എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു. തുര്‍ക്കി കമ്പനിക്കു പകരം സേവനത്തിനായി മറ്റ് എംആര്‍ഒകളെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റുകള്‍ പോലുള്ള വലിയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിവരുന്നത് ടര്‍ക്കിഷ് ടെക്നിക് എന്ന കമ്പനിയാണ്. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.
എയര്‍ ഇന്ത്യയുടെ ബി777, ബി787 എന്നീ വിമാനങ്ങളുടെ അറ്റകുറ്റപ്പണികളാണ് ടര്‍ക്കിഷ് ടെക്നിക് ചെയ്തുവന്നിരുന്നത്. ഇന്ത്യയില്‍ തന്നെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വരും. തത്കാലം മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളെ ആശ്രയിക്കേണ്ടി വരുമെന്നും കാംപ്ബെല്‍ അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെ തുര്‍ക്കി അപലപിക്കുകയും പാക്കിസ്ഥാന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. രാജ്യസുരക്ഷ മുന്‍നിര്‍ത്തി തുര്‍ക്കി കമ്പനിയായ ചെലബി എയര്‍പോര്‍ട്ട് സര്‍വീസസിന്റെ ഇന്ത്യയിലെ സെക്യൂരിറ്റി ക്ലിയറന്‍സ് ലൈസന്‍സ് ബിസിഎഎസ് റദ്ദാക്കിയിരുന്നു.