വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം ഗുരുതരമായി തുടരുന്നു; 44 പേർ മരിച്ചു
Wednesday, June 4, 2025 7:37 AM IST
ഗോഹട്ടി: ആസാമിലെയും മറ്റ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെയും വെള്ളപ്പൊക്ക സ്ഥിതി ഗുരുതരമായി തുടരുന്നു. മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലെ മരണസംഖ്യ 44 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ആസാം, സിക്കിം മുഖ്യമന്ത്രിമാരെയും മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയെയും വിളിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനും ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കും സാധ്യമായ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
മേയ് 29 മുതൽ തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ച 44 പേരിൽ 17 പേർ ആസാമിലും 12 പേർ അരുണാചൽപ്രദേശിലും ആറ് പേർ മേഘാലയയിലും അഞ്ച്പേർ മിസോറാമിലും ത്രിപുരയിൽ രണ്ട് പേരും നാഗാലാൻഡിലും മണിപൂരിലും ഓരോരുത്തർ വീതവും മരിച്ചതായി വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ പറയുന്നു.
ആസാമിലെ 21 ജില്ലകളിലായി 6.33 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കവും മഴയും ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (എഎസ്ഡിഎംഎ) റിപ്പോർട്ട് പറയുന്നു.
21 ജില്ലകളിലെ 1506 ഗ്രാമങ്ങളിലായി 14,739 ഹെക്ടറിലധികം കൃഷിഭൂമി നശിച്ചതായി എഎസ്ഡിഎംഎ റിപ്പോർട്ട് ചെയ്യുന്നു. ആസാമിലെ പല സ്ഥലങ്ങളിലും ബ്രഹ്മപുത്രയും മറ്റ് ആറ് നദികളും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
അരുണാചൽപ്രദേശിലെ 26 ജില്ലകളിലെ 23 ജില്ലകളിലായി 156 ഗ്രാമങ്ങളിൽ 1,000-ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.
ലോവർ സുബൻസിരി ജില്ലയിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഏകദേശം 170 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ ഉദ്യോഗസ്ഥൻ പറഞ്ഞു.
50-ലധികം റോഡുകൾ, 16 വൈദ്യുതി ലൈനുകൾ, 25 ജലവിതരണ ലൈനുകൾ, രണ്ട് സ്കൂളുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതുൾപ്പെടെ നിരവധി അടിസ്ഥാന സൗകര്യ നഷ്ടങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇറ്റാനഗർ തലസ്ഥാന മേഖലയിലും (ഐസിആർ) പക്കെ കെസാംഗിലും വ്യാപകമായ നാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ഐസിആറിന്റെ പ്രധാന ജല പൈപ്പ്ലൈൻ, ഡാരിയ കുന്നിലെ റോഡ് തുടങ്ങിയവയ്ക്കും കേടുപാടുകളുണ്ട്.
മിസോറാമിൽ കഴിഞ്ഞ 10 ദിവസത്തിനിടെയുണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വീടുകൾ തകർന്നും മറ്റ് ദുരന്തങ്ങളിലും അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വീടുകളും മതിലുകളും തകർന്നതിനെ തുടർന്ന് ചാമ്പായി ജില്ലയിൽ മൂന്ന് മ്യാൻമർ അഭയാർഥികളും ഐസ്വാൾ, സെർചിപ്പ് ജില്ലകളിൽ ഓരോരുത്തരും മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ, പുനരധിവാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.