കൗമാരക്കാരനെ രാസലഹരി നൽകി പീഡിപ്പിച്ചു; അജ്മീറിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മംഗലാപുരത്ത് പിടിയിൽ
Sunday, June 8, 2025 6:37 PM IST
കോഴിക്കോട്: രാസലഹരി നല്കി 18കാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. കുറ്റ്യാടി കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്നാസിനെയാണ് കുറ്റ്യാടി സിഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ഷോപ്പ് നടത്തിവന്ന അജ്നാസ്, സംഭവത്തിനുശേഷം അജ്മീറില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ 24നാണ് പ്രതി കേരളത്തില്‍നിന്ന് മുങ്ങിയത്. ലൊക്കേഷന്‍ പരിശോധിച്ച് പോലീസ് അജ്മീരിലെത്തിയപ്പോള്‍ പ്രതി അവിടെനിന്നും മുങ്ങി. തുടര്‍ന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും പോലീസ് വിവരം നല്കി. കഴിഞ്ഞദിവസം രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
തന്നെ എംഡിഎംഎ നല്കി പീഡിപ്പിച്ചെന്ന് 18കാരന് പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആദ്യ പരാതിക്കുശേഷം മറ്റൊരാള്‍കൂടി അജ്നാസിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിലും പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.