ജയ്സ്വാളിനും ഗില്ലിനും സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിൽ
Friday, June 20, 2025 11:19 PM IST
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെയും നായകൻ ശുഭ്മാൻ ഗില്ലിന്റെയും സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ ആദ്യ ദിനം കളിനിർത്തുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 359 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ ജയ്സ്വാളും കെ.എൽ. രാഹുലും ചേർന്ന് ഒരുക്കിയത്. 91 റണ്‍സാണ് ഇരുവരും ചേർന്ന് നേടിയത്.
78 പന്തിൽ 42 റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ സായി സുദർശൻ പൂജ്യത്തിനു പുറത്തായി. പിന്നീട് ജയ്സ്വാളിനോപ്പം ചേർന്ന് ഗിൽ ഇന്ത്യയെ മുന്നോട്ട് നയിച്ചു.
159 പന്തുകൾ നേരിട്ട ജയ്സ്വാൾ ഒരു സിക്സും 16 ഫോറുകളും ഉൾപ്പെടെ 101 റണ്‍സെടുത്താണ് മടങ്ങിയത്. ബെൻ സ്റ്റോക്സാണ് ജയ്സ്വാളിനെ വീഴ്ത്തിയത്. പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്തും ശ്രദ്ധാപ്പൂർവം ബാറ്റ് വീശി.
ഒന്നാം ദിനം കളിനിർത്തുന്പോൾ 175 പന്തിൽ 127 റണ്‍സുമായി ഗില്ലും 102 പന്തിൽ 65 റണ്‍സുമായി പന്തുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് രണ്ട് വിക്കറ്റും ബ്രൈഡൻ കഴ്സ് ഒരു വിക്കറ്റും വീഴ്ത്തി.