സിന്ധു നദീജല കരാർ പുനസ്ഥാപിക്കില്ല; വെള്ളം കിട്ടാതെ പാക്കിസ്ഥാൻ പട്ടിണി കിടക്കും: അമിത് ഷാ
Saturday, June 21, 2025 9:10 PM IST
ന്യൂഡൽഹി: സിന്ധു നദീജല കരാർ പുനസ്ഥാപിക്കില്ലെന്നും വെള്ളം കിട്ടാതെ പാക്കിസ്ഥാൻ പട്ടിണി കിടക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സമാധാനവും പുരോഗതിയും എന്നതായിരുന്നു സിന്ധു നദീജല കരാറിന്റെ ലക്ഷ്യം. എന്നാൽ പാകിസ്ഥാൻ ആ കരാർ ലംഘിച്ചെന്നും അമിത് ഷാ വിവരിച്ചു.
പാക്കിസ്ഥാന് നൽകിയിരുന്ന ജലം ഇന്ത്യയിൽ വിനിയോഗിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കനാല്‍ നിര്‍മ്മിച്ച് ഈ ജലം രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അവിടെ ഉപയോഗിക്കുമെന്നും അമിത് ഷാ വിവരിച്ചു.
ഏപ്രിൽ 22 ന് 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. ഏപ്രില്‍ 23 നാണ് സിന്ധുനദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത്.
1960 ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ നടപ്പിലാക്കിയ കരാറാണ് ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്. കാഷ്മീരിലെ സമാധാനം തകര്‍ക്കാനും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച തടയാനും കാഷ്മീരി യുവാക്കളെ വഴിതെറ്റിക്കാനുമുള്ള മനഃപൂര്‍വമായ ശ്രമമാണ് പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ നടന്നത്. പാകിസ്ഥാന് എന്ത് ചെയ്യാന്‍ തയ്യാറായാലും ഒട്ടും വൈകാതെ അതിന് ശക്തമായ നടപടിയെടുക്കാന്‍ ഇന്ത്യ മടിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് നൽകുന്ന പിന്തുണ പാകിസ്ഥാൻ അവസാനിപ്പിക്കുന്നതുവരെ കരാര്‍ പുനസ്ഥാപിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.