ഉപകരണത്തിന് തുടർച്ചയായ തകരാറെങ്കിൽ നിർമാണ വൈകല്യമെന്ന് ഉപഭോക്തൃ കോടതി
Thursday, December 8, 2022 5:53 AM IST
കൊച്ചി: വാങ്ങിയതു മുതൽതന്നെ ഇലക്ട്രോണിക് ഉപകരണം തകരാറിലാകുകയും പിന്നീട് ഉപയോഗ ശൂന്യമാകുകയും ചെയ്താൽ അത് നിർമാണ വൈകല്യമായി അനുമാനിക്കാമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വ്യക്തമാക്കി.
അടിക്കടി തകരാറിലാകുന്ന ലാപ്ടോപ് മാറ്റി പുതിയത് നൽകുകയോ വില പലിശ സഹിതം ഉപഭോക്താവിന് തിരിച്ചുനൽകുകയോ ചെയ്യാൻ എതിർ കക്ഷികളോട് ഡി.ബി.ബിനു അധ്യക്ഷനായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും ഒരു മാസത്തിനകം നൽകണം.
എറണാകുളം നെട്ടൂർ സ്വദേശിയായ ദിലീപ് ബി. മേനോൻ എച്ച്.പി. ഇന്ത്യയ്ക്കെതിരേ നൽകിയ പരാതിയിലാണ് വിധി. 32,823 രൂപയ്ക്കാണ് ദിലീപ് ലാപ്ടോപ് വാങ്ങിയത്. അന്നു മുതൽ തന്നെ തകരാർ കണ്ടു തുടങ്ങി. തകരാർ പരിഹരിക്കാൻ പല തവണ എതിർ കക്ഷികളെ പരാതിക്കാരൻ സമീപിച്ചെങ്കിലും ശാശ്വതമായി പരിഹരിക്കപ്പെട്ടില്ല. മാത്രമല്ല, ലാപ്ടോപ്പിലുണ്ടായിരുന്ന ഡാറ്റ നഷ്ടപ്പെടുകയും ചെയ്തു.
ലാപ്ടോപ് വാങ്ങി വാറന്റി കാലയളവിനുള്ളിൽ തന്നെ തകരാറിലാകുകയും തുടർച്ചയായി റിപ്പയറിംഗ് വേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ വിദഗ്ധ പരിശോധന ഇല്ലാതെ തന്നെ ലാപ്ടോപ്പിന് നിർമാണ വൈകല്യമുണ്ടെന്ന് അനുമാനിക്കാമെന്ന് കമ്മീഷൻ വിലയിരുത്തി.