ഗോളുകളുടെ പെരുമഴ; ഫ്രാൻസ് പുറത്ത്; സ്പെയിൻ-പോർച്ചുഗൽ ഫൈനൽ
Friday, June 6, 2025 5:10 AM IST
മ്യൂണിക്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ സ്പെയിൻ-പോർച്ചുഗൽ ഫൈനൽ. വ്യാഴാഴ്ച നടന്ന സെമിയിൽ ഫ്രാൻസിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കിയാണ് സ്പെയിൽ ഫൈനലിന് ടിക്കറ്റെടുത്തത്.
യുവതാരം ലാമിൻ യമാലിന്റെ ഇരട്ടഗോൾ പ്രകടനമാണ് സ്പെയിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ 22-ാം മിനിറ്റിൽ തന്നെ സ്പെയിൻ ഫ്രാൻസിന്റെ വലയിൽ പന്ത് എത്തിച്ചു. നിക്കോ വില്യംസാണ് സ്പെയിനായി ആദ്യ ഗോൾ നേടിയത്. തൊട്ടുപിന്നാലെ 25-ാം മിനിറ്റിൽ മികൽ മെറിനോ സ്പെയിന്റെ ലീഡ് ഉയർത്തി.
ഇടവേളയ്ക്കു ശേഷമായിരുന്നു ലാമിൻ യമാലിന്റെ ബൂട്ടിൽനിന്നും ഗോൾ പിറന്നത്. 54-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലാമിൻ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം പെഡ്രിക്ക് ഗോളടിക്കാൻ ലാമിൻ അവസരം ഒരുക്കുകയും ചെയ്തതോടെ സ്പെയിൻ നാലാമത്തെ ഗോളും നേടി.
നാല് ഗോളുകൾ വഴങ്ങിയതോടെ ആക്രമണത്തിലേക്ക് കടന്ന ഫ്രാൻസ് 59-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിലിയൻ എംബാപ്പെയിലൂടെ സ്പെയിന്റെ വലയിലെത്തിച്ചു. 67-ാം മിനിറ്റിൽ ലാമിൻ യമാൽ രണ്ടാം ഗോളും സ്പെയിന്റെ അഞ്ചാമത്തെ ഗോളും നേടിയതോടെ സ്പെൻ 5-1ന് മുന്നിലെത്തി.
തകർപ്പൻ വിജയം പ്രതീക്ഷിച്ച സ്പെയിനെ പിന്നീട് ഫ്രാൻസ് വരിഞ്ഞുമുറുക്കി. 79-ാം മിനിറ്റിൽ റയാൻ ചെർക്കി ഫ്രാൻസിനായി രണ്ടാം ഗോൾ നേടി. പിന്നാലെ ഡാനി വിവിയന്റെ ഒരു സെൽഫ് ഗോളും റാൻഡൽ കോലോ മുവാനിയുടെ ഗോളും ഫ്രാൻസിനെ നാല് ഗോളുകൾ എന്ന നിലയിലേക്ക് എത്തിച്ചു.
അവസാനനിമിഷം വരെ ഫ്രാൻസ് കടന്നാക്രമിച്ചിട്ടും വിജയം വിട്ടുനൽകാൻ സ്പെയിൻ തയാറായില്ല. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിൻ പോർച്ചുഗലിനെ നേരിടും.