ഹൂതി വിമതർക്ക് ആയുധം കൈമാറിയ കേസ്; പിടിയിലായ പാക് പൗരൻ കുറ്റക്കാരനെന്ന് കോടതി
Friday, June 6, 2025 7:12 AM IST
വാഷിംഗ്ടൺ ഡിസി: യെമനിലെ ഹൂതി വിമതർക്ക് ആയുധങ്ങൾ കൈമാറിയതിന് പിടിയിലായ പാക്കിസ്ഥാൻ പൗരൻ കുറ്റക്കാരനാണെന്ന് അമേരിക്കൻ കോടതി. കഴിഞ്ഞ വർഷം യുഎസ് നേവി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിക്കപ്പെട്ടത്.
2024 ജനുവരിയിൽ സൊമാലിയൻ തീരത്ത് നാവികസേന നടത്തിയ കപ്പൽ റെയ്ഡിനിടെ യുഎസ് കസ്റ്റഡിയിലെടുത്ത നാല് പേരിൽ ഒരാളാണ് 49 കാരനായ മുഹമ്മദ് പഹ്ലാവാൻ. ഇറാൻ നിർമിത ആയുധങ്ങളാണ് ഇയാൾ ഹൂതി വിമതർക്ക് കൈമാറിയത്.
ഭീകരർക്ക് സഹായം നൽകാൻ ഗൂഢാലോചന നടത്തിയതിനും ഇറാന്റെ ആയുധ പദ്ധതിയെ സഹായിച്ചതിനും സ്ഫോടകവസ്തുക്കൾ കടത്താൻ ഗൂഢാലോചന നടത്തിയതിനും മറ്റ് കുറ്റങ്ങൾക്കും വിർജീനിയയിലെ ഫെഡറൽ ജൂറിയാണ് പഹ്ലാവനെ ശിക്ഷിച്ചത്.
സെപ്റ്റംബർ 22 ന് ഇദ്ദേഹത്തിന് ശിക്ഷ വിധിക്കും. പരമാവധി 20 വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള രണ്ട് ഇറാനിയൻ സഹോദരന്മാരുമായി ചേർന്ന് ഇറാനിൽ നിന്ന് ഹൂതികൾക്ക് ആയുധങ്ങൾ കടത്താൻ പഹ്ലാവാൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് കോടതി രേഖകൾ പറയുന്നു.
യുഎസ് പിടികൂടിയ കപ്പലിൽ നിന്നും ഇറാനിയൻ നിർമിത ബാലിസ്റ്റിക് മിസൈലിന്റെയും കപ്പൽവേധ ക്രൂയിസ് മിസൈലിന്റെയും ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഹൂതി വിമതർ വ്യാപാര കപ്പലുകളെയും യുഎസ് സൈനിക കപ്പലുകളെയും ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നാണ് റിപ്പോർട്ട്.
ഒരു ദശാബ്ദത്തിലേറെയായി യെമന്റെ വലിയൊരു ഭാഗം നിയന്ത്രിച്ചിരുന്ന ഹൂതികൾ, ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ 2023 നവംബർ മുതൽ ചെങ്കടലിലും ഏദൻ ഉൾക്കടലിലും കപ്പലുകൾക്ക് നേരെ ആക്രമണം ആരംഭിച്ചിരുന്നു.