ബാലിയിൽ യാത്രാബോട്ട് മുങ്ങി 61 പേരെ കാണാതായി
Thursday, July 3, 2025 6:27 AM IST
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ യാത്രാ ബോട്ട് മുങ്ങി 61 പേരെ കാണാതായതായി റിപ്പോർട്ട്. നാലുപേരെ രക്ഷപെടുത്തി.
ബുധനാഴ്ച രാത്രി 11:20 ഓടെ ജാവയിൽ നിന്ന് ബാലിയിലേക്ക് പോകുന്നതിനിടെ ബാലി കടലിടുക്കിൽ ബോട്ട് മുങ്ങിയതായി സുരബായ തിരച്ചിൽ, രക്ഷാ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
ബോട്ടിൽ 53 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബോട്ടിൽ 22 വാഹനങ്ങളും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
17,000 ത്തോളം ദ്വീപുകളുള്ള തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ സമുദ്ര അപകടങ്ങൾ പതിവ് സംഭവമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇതിന് പ്രധാനകാരണം.
മാർച്ചിൽ, ബാലിയിൽ 16 പേരുമായി പോയ ബോട്ട് മറിഞ്ഞ് ഒരു ഓസ്ട്രേലിയൻ വംശജയായ സ്ത്രീ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2018ൽ, സുമാത്ര ദ്വീപിലെ ബോട്ട് മുങ്ങി 150ലധികം പേർ മുങ്ങിമരിച്ചിരുന്നു.