മൃഗശാലയില്‍ ആയാലും വന്യമൃഗങ്ങള്‍ അപകടകാരികളാണെന്ന സത്യം മനസിലാക്കാതെ പലരും അപകടത്തില്‍ ചെന്ന് ചാടാറുണ്ട്. ഇത്തരത്തിലെ വാര്‍ത്തകള്‍ നിരവധിയാണ് നിത്യേന പുറത്തുവരാറുള്ളത്. എന്നാല്‍ എത്ര മുന്നറിയിപ്പ് നല്‍കിയാലും ആളുകള്‍ ഇതാവര്‍ത്തിക്കുകയാണ് പതിവ്.

കഴിഞ്ഞ ശനിയാഴ്ച മെക്സിക്കോയിലെ ഗ്വാനജുവാട്ടോ സ്റ്റേറ്റിലെ സൂ ലിയോണിലുള്ള ലിയോണ്‍ മൃഗശാലയില്‍ സമാനമായൊരു സംഭവം നടന്നിരുന്നു. അവിടെ സന്ദര്‍ശനത്തിനെത്തിയ ഒരു 14കാരന്‍ മൃഗശാലയിലുള്ള സുരക്ഷാവേലി ഭേദിച്ച് പുള്ളിപ്പുലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെടുകയായിരുന്നു.

ജോസ് എന്ന കുട്ടിയാണ് മുന്നറിയിപ്പ് കടന്ന് പുള്ളിപ്പുലിക്ക് സമീപമെത്തിയത്. എന്നാല്‍ പുലി കാലില്‍ പിടികൂടി. വേലിക്കിടയിലായി കാല്‍ കുടുങ്ങിയ കുട്ടിക്ക് കാല്‍ പെട്ടെന്ന് പുറത്തെടുക്കാനുമായില്ല.


കുട്ടിയുടെ ഷൂസിലൊരെണ്ണം താഴെ വീണപ്പോള്‍ ഭാഗ്യവശാല്‍ പുലിയുടെ ശ്രദ്ധ അവിടേക്ക് മാറി. ആ സമയം മറ്റുള്ളവര്‍ കൂടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. മൃഗശാലയിലെ പാരാമെഡിക്കല്‍ ടീം ഉടനെത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഇടതു കാലിന് സാരമായി പരിക്കേറ്റതിനാല്‍ ജോസിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് സോഷ്യല്‍ മീഡിയയില്‍ കുടുംബം പങ്കിട്ട ഒരു ഫോട്ടോയില്‍ കൗമാരക്കാരന്‍റെ പാദത്തില്‍ ചര്‍മ്മത്തിന്‍റെ വലിയൊരു ഭാഗം നഷ്ടപ്പെട്ടതായി കാണാനാകുന്നുണ്ട്.

കുട്ടിയുടെ ചികിത്സാ ചെലവുകള്‍ തങ്ങള്‍ വഹിക്കാമെന്ന് ലിയോണ്‍ മൃഗശാല അധികൃതര്‍ ജോസിന്‍റെ കുടുംബത്തെ അറിയിച്ചു. എന്നാല്‍ മൃഗശാല നല്‍കുന്ന മുന്നറിയിപ്പ് എല്ലാവരും പാലിക്കേണ്ട പ്രാധാന്യവും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.