മരിച്ചവരുടെ വരുമാനം കണ്ട് കണ്ണുതള്ളി ജീവിച്ചിരിക്കുന്നവർ!
Monday, September 14, 2020 5:07 PM IST
മരിച്ചവരുടെ വരുമാനംകണ്ട് ജീവിച്ചിരിക്കുന്നവരുടെ കണ്ണ് തള്ളിയിരിക്കുകയാണ്. അതിൽ കുറച്ചെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാണ് ഇപ്പോൾ പലരും പറയുന്നത്. മരിച്ചവരുടെ വരുമാനമോ എന്നാണ് നിങ്ങൾ സംശയിക്കുന്നതെങ്കിൽ അങ്ങനെയൊന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ജീവിച്ചിരിക്കുന്പോൾ അവർ ചെയ്തുവച്ച കാര്യങ്ങളാണ് മരിച്ചപ്പോൾ അവരുടെ വരുമാനമായി മാറിയത്. എന്താല്ലേ...
അവർ മരിച്ചാൽ
സംഭവം റോയൽറ്റിയാണ്. ഒരു വ്യക്തിക്കു തങ്ങളുടെ കലാപരമോ അല്ലാത്തതോ ആയ സൃഷ്ടിക്ക് അതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥാപനം നൽകുന്ന തുകയാണ് റോയൽറ്റി. അത്തരക്കാർ മരിച്ചാൽ അവർ ജീവിച്ചിരുന്നപ്പോൾ നിർദേശിച്ച വ്യക്തിക്കോ സ്ഥാപനത്തിനോ ആ തുക ലഭിച്ചുകൊണ്ടേയിരിക്കും. ഇവിടെ സംഭവിച്ചതും അതാണ്.
മരണ ശേഷം ലഭിച്ച റോയൽറ്റി തുക, അല്ലെങ്കിൽ മരിച്ചവരുടെ വരുമാനം. രണ്ടായാലും ഇന്ന് ആ തുകയാണ് ചിലരുടെ കണ്ണ് തള്ളാൻ കാരണമായിരിക്കുന്നത്.
മരിച്ച താരങ്ങളുടെ റോയൽറ്റി തുക ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നത് പ്രശസ്ത പോപ്പ് ഗായകൻ മൈക്കൽ ജാക്സണാണ്. 46 മില്യൺ യുഎസ് ഡോളറാണ് ഒരു വർഷം റോയൽറ്റി തുകയിലൂടെ മൈക്കൽ ജാക്സണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനെ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ഇങ്ങനെ എഴുതാം - 3,53,06,16,000.00. മൈക്കൽ ജാക്സന്റെ ത്രില്ലർ എന്ന ആൽബത്തിന്റെ റോയൽറ്റി തുകയാണ് മരിച്ച് 11 വർഷത്തിനു ശേഷം ജാക്സന്റേതായി വന്നിട്ടുള്ളത്. 2009 ജൂൺ 25നാണ് മൈക്കൽ ജാക്സൺ മരിച്ചത്.
റോയൽറ്റി സന്പന്നർ
Partycasino.com എന്ന വെബ് സൈറ്റാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ജീവിച്ചിരിക്കുന്ന സെലിബ്രിറ്റികൾ സന്പാദിക്കുന്ന വരുമാനം കേട്ടു നിങ്ങൾക്കു തലകറക്കം വരുന്നുണ്ടെങ്കിൽ മരിച്ചവരുടെ വരുമാനം കേട്ടു നോക്കൂ എന്നാണ് കണക്കുകൾ പുറത്തുവിട്ട് Partycasino. com പറഞ്ഞിരിക്കുന്നത്.
ബിസിനസ് മാഗസിനായ ഫോബ്സിലെ 2010 മുതൽ 2019 വരെയുള്ള രേഖകളാണ് മരിച്ചവരുടെ വരുമാനം കണക്കാക്കാൻ Partycasino. com ഉപയോഗിച്ചിട്ടുള്ളത്.
മരിച്ചവരുടെ റോയൽറ്റി വരുമാനത്തിൽ രണ്ടാം സ്ഥാനത്തുള്ളത് എഴുത്തുകാരൻ ജെ.ആർ.ആർ. ടോൾക്കീൻ ആണ്. അദ്ദേഹത്തിന്റെ ലോഡ് ഓഫ് ദി റിംഗ്സ് എന്ന പുസ്തകത്തിന് ഒരു വർഷത്തെ റോയൽറ്റിയായി ലഭിച്ച തുക 38 മില്യൺ ഡോളറാണ്. അമേരിക്കൻ ഗായകനും അഭിനേതാവുമായ എൽവിസ് പ്രിസ്ലിയാണ് 30 മില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തുള്ളത്. സംഗീതജ്ഞരായ ബോബ് മാർലി, ജോൺ ലെനൻ, പ്രിൻസ്, ഡേവിഡ് ബോവി എന്നിവരും തുടർന്നുള്ള സ്ഥാനങ്ങളിൽ വരും.
മരിച്ചവരുടെ വരുമാനത്തിൽ ആദ്യ പത്ത് സ്ഥാനക്കാർ:
മൈക്കൽ ജാക്സൺ - 46 മില്യൺ ഡോളർ
ജെ.ആർ.ആർ ടോൾകീൻ - 38 മില്യൺ ഡോളർ
എൽവിസ് - 30 മില്യൺ ഡോളർ
ബോബ് മാർലി - 15 മില്യൺ ഡോളർ
ഹഗ് ഹെഫ്നർ - 15 മില്യൺ ഡോളർ
ജോൺ ലെനൻ - 10.8 മില്യൺ ഡോളർ
മെർലിൻ മൺറോ - 10 മില്യൺ ഡോളർ
പ്രിൻസ് - 9.2 മില്യൺ ഡോളർ
വിറ്റ്നി ഹ്യൂസ്റ്റൺ - 7.3 മില്യൺ ഡോളർ
ഡേവിഡ് ബോവി - 7.3 മില്യൺ ഡോളർ