മനുഷ്യരെ സ്കാനിംഗിന് വിധേയരാക്കുന്നത് സാധാരണ കാര്യമാണല്ലൊ. എന്നാല്‍ കഴിഞ്ഞ ദിവസം ലണ്ടനില്‍ സ്കാന്‍ ചെയ്തത് ഒരു സിംഹത്തെയാണ്. ലണ്ടനിലെ ഒരു മൃഗശാലയില്‍ അസുഖ ബാധിതനായ സിംഹത്തെയാണ് സ്കാനിംഗിന് വിധേയനാക്കിയത്.

ഏഷ്യന്‍ വംശത്തിലുള്ള ഭാനു എന്ന 12 വയസുകാരന്‍ സിംഹത്തെയാണ് ചെവിയിലെ അണു ബാധയെത്തുടര്‍ന്ന് ഇത്തരത്തില്‍ സ്കാന്‍ ചെയ്തത്. മൃഗശാലയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവമെന്ന് അധികൃതര്‍ പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന മൃഗമായതിനാല്‍ വിദഗ്ധരായ ഒരു കൂട്ടം മൃഗ ഡോക്ടര്‍മാരാണ് ഭാനുവിനെ പരിശോധിച്ചത്.

സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടന്‍റെ മേല്‍ നോട്ടത്തില്‍ നടന്ന ഈ പരിശോധനയ്ക്ക് മൃഗ ഡോക്ടറായ ടൈനയാണ് നേതൃത്വം കൊടുത്തത്. ഓസ്ട്രേലിയയില്‍ നിന്നുള്ള വിദഗ്ധ ചികിത്സകനായ ഡേവിഡ് റീസും വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഈ ഉദ്യമത്തില്‍ പങ്കെടുത്തു.


ആറു പേരുടെ സഹായത്തോടെയാണ് 400 പൗണ്ടിലധികം ഭാരം വരുന്ന ഭാനുവിനെ സ്കാനിംഗ് യന്ത്രത്തില്‍ കിടത്താന്‍ സാധിച്ചത്. ചെവിയിലെ അണുബാധ ഒഴിച്ചാല്‍ ഭാനുവിന് മറ്റ് കുഴപ്പങ്ങളില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏതായാലും മൃഗശാല സന്ദര്‍ശകരുടെ പ്രിയപ്പെട്ട ഭാനുവിപ്പോള്‍ അധികൃതരുടെ നിരന്തര നിരീക്ഷണത്തിലാണ്.