ഒറ്റയ്ക്കുള്ള യാത്ര എല്ലാവരുടെയും കപ്പ് ചായയല്ല. ചിലര്‍ക്ക് അതാണ് ഇഷ്ടമെങ്കിലും ഏറെപ്പേര്‍ ആരെങ്കിലും കൂടെയുണ്ടെങ്കില്‍ മാത്രമേ യാത്ര കൂടുതല്‍ ആസ്വാദ്യകരമാകൂ എന്ന് വിശ്വസിക്കുന്നവരാണ്.

പ്രത്യേകിച്ച് യാത്രകള്‍ നമുക്ക് പ്രിയപ്പെട്ട ഒരാളുമായിട്ടാണെങ്കില്‍ അത് മറക്കാനാവാത്ത ഒന്നായി മാറുമല്ലൊ. എന്നാല്‍ അങ്ങനെയൊരു യാത്രയ്ക്ക് പദ്ധതിയിട്ട ശേഷം പങ്കാളിക്ക് അവസാന നിമിഷം വരാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ എന്തുചെയ്യും.

ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഫിലിപ്പീന്‍സിലുള്ള റയ്മണ്ട് ഫോര്‍ടുനാഡൊ എന്നയാള്‍ വ്യത്യസ്തമായൊരു ആശയം കണ്ടെത്തി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുകയാണ്.

റയ്മണ്ട് തന്‍റെ ഭാര്യ ജോനെ ഫോര്‍ടുനാഡൊയുമായി ഫിലിപ്പീന്‍സിലെ പലാവന്‍ പ്രവിശ്യയിലുള്ള കൊറോണ്‍ നഗരത്തിലേക്ക് ഒരു യാത്ര പോകാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ചില കാരണത്താല്‍ ജോന് യാത്ര പുറപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് റയ്മണ്ട് ഒറ്റയ്ക്കാണ് യാത്ര പുറപ്പെട്ടത്.


എന്നാല്‍ അദ്ദേഹം തന്‍റെ ഭാര്യയുടെ ചിത്രം പതിച്ചൊരു തലയണ കൂടെ കൂട്ടി. താന്‍ പോയ എല്ലായിടത്തും ഈ തലയണയും കൊണ്ടുപോയി. എന്തിനേറെ കോവീഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടയിടങ്ങളില്‍ ഈ തലയണയുടെ ഊഷ്മാവും ഇദ്ദേഹം അളന്നുകളഞ്ഞു.

മാത്രമല്ല ഭാര്യയുടെ ചിത്രമുള്ള തലയണയുമായുള്ള ചിത്രങ്ങള്‍ ഇദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. വേറിട്ട നിലയിലുള്ള ഈ യാത്രാ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു.

നിരവധിയാളുകള്‍ രസകരമായ കമന്‍റുകള്‍ ഈ ചിത്രങ്ങള്‍ക്ക് നല്‍കുന്നുണ്ട്. എന്തായാലും പല ഭാര്യമാരുമിനി തങ്ങളുടെ മുഖമുള്ള തലയണ തയ്ച്ചു ഭര്‍ത്താവിന് നല്‍കാനിടയുണ്ട് എന്നാണൊരു കമന്‍റ്.