വൈക്കത്തുവന്നാൽ ബസിലിരുന്നു ചായ കുടിക്കാം!
Wednesday, September 15, 2021 1:09 PM IST
വൈക്കം കായലോര ബീച്ചിനു സമീപം എത്തിയാൽ രസകരമായ ഒരു കാഴ്ച കാണാം. ഒരു കെഎസ്ആർടിസി ബസ് അവിടെ രൂപം മാറിക്കൊണ്ടിരിക്കുകയാണ്. കെടിഡിസിയുടെ മോർട്ടൽ വളപ്പിൽ ഒരു പഴയ കെഎസ്ആർടിസി ബസ് കിടിലൻ റസ്റ്ററന്റ് ആയി മാറിക്കൊണ്ടിരിക്കുന്നു.
അവസാനമിനുക്കു പണികളാണ് നടക്കുന്നത്. ഇരുനിലകളിലായി ഒരുങ്ങുന്ന റസ്റ്ററന്റിൽ 45 ഇരിപ്പിടങ്ങളുണ്ട്.
താഴത്തെ എസി കംമ്പാട്ടുമെന്റിൽ 20 ഇരിപ്പിടങ്ങളും മുകളിലെ നോൺ എസിയിൽ 25 ഇരിപ്പിടങ്ങളും. റസ്റ്ററന്റനു പുറത്തെ പൂന്തോട്ടത്തിനോടു ചേർന്ന് 20 പേർക്കുകൂടി ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ ബസുകൾ മൂന്നാറിലും തേക്കടിയിലുമൊക്കെ വിനോദ സഞ്ചാരികൾക്കും മറ്റും വിശ്രമിക്കുന്നതിനും അന്തിയുറങ്ങുന്നതിനുമൊക്കെ ഉപയോഗിക്കുന്നുണ്ട്.
ഉപയോഗശൂന്യമായ ബസ് റസ്റ്ററന്റാക്കുന്ന പദ്ധതി കേരളത്തിൽ ആദ്യം യാഥാർഥ്യമാകുന്നത് വൈക്കത്താണ്. വൈക്കം കായലോര ബീച്ചിൽ വൈകുന്നേരങ്ങളിൽ നൂറുകണക്കിനാളുകളാണെത്തുന്നത്. കുട്ടികളുമായി കുടുംബങ്ങൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ ലഘു ഭക്ഷണശാല ബീച്ചിനു സമീപമുണ്ടാകണമെന്ന ആവശ്യം ഉയർന്നിരുന്നു.
സി.കെ. ആശ എംഎൽഎ ആസ്തിവികസന പദ്ധതിയിൽനിന്ന് 50 ലക്ഷം രൂപ നീക്കിവച്ചു. കെടിഡിസി വളപ്പിൽ കെടിഡിസിക്കു മറ്റൊരു റസ്റ്ററന്റ് ആരംഭിക്കാൻ നിയമം അനുവദിക്കാത്തതിനാൽ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കെഎസ്ആർടിസിയുമായി സഹകരിച്ചു പദ്ധതി ആരംഭിക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ ഒൻപത് കോടി രൂപ വിനിയോഗിച്ചുള്ള വിനോദ സഞ്ചാര വികസന പദ്ധതി നടപ്പാക്കാനുള്ള പദ്ധതി രേഖകൾ തയാറാക്കി വരികയാണ്. കായൽ -പുഴ മൽസ്യ വിഭവങ്ങൾ അടക്കമുള്ള ഭക്ഷണം ലഭിക്കുന്നിടം യാഥാർഥ്യമാക്കുന്നതോടെ കെടിഡിസി മോർട്ടലിന്റെ പ്രവർത്തനവും അഭിവൃദ്ധിപ്പെടും. ഏതാനും ദിവസങ്ങൾക്കുള്ളിൽ എസി ബസ് റസ്റ്ററന്റ് പണി പൂർത്തിയാക്കി നാടിനു സമർപ്പിക്കുമെന്ന് സി.കെ.ആശ എംഎൽഎ പറഞ്ഞു.