നിത്യേന നിരവധി അപകടങ്ങളുടെ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ടെങ്കിലും ആളുകള്‍ അതിനെ നിസാരമായി കാണുന്നു എന്നതിന്‍റെ തെളിവാണ് അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.

രക്ഷപ്പെടാന്‍ സാധ്യത തീരെ കുറവുള്ള ഒന്നാണ് ട്രെയിനിടിച്ചുള്ള അപകടങ്ങള്‍. റെയില്‍വേ പാളം മുറിച്ച് കടക്കരുതെന്ന് നിര്‍ദേശം ഉണ്ടെങ്കിലും മിക്കവരും തന്നെ ഇത് തീരെ ഗൗനിക്കാറില്ല എന്നാതാണ് വാസ്തവം.

അടുത്തിടെ ഉത്തര്‍പ്രദേശിലെ ഷിക്കോഹാബാദ് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്ക് സംഭവിച്ചതാണ് നെറ്റീസണ്‍ ലോകത്തിപ്പോള്‍ ചര്‍ച്ചയാകുന്നത്.

വീഡിയോയില്‍ ഒരു സ്ത്രീ മറുവശത്തുള്ള പ്ലാറ്റ്ഫോമിലെത്താന്‍ പാളം മുറിച്ചുകടക്കുന്നത് കാണാം. അവര്‍ തന്‍റെ ബാഗ് പ്ലാറ്റ്ഫോമിലേക്ക് വയ്ക്കുന്നു. എന്നാല്‍ പ്ലാറ്റ്ഫോമിന് ഉയരമുള്ളതിനാല്‍ അതിലേക്ക് കയറാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

പെട്ടന്നാണ് ഒരു ട്രെയിന്‍ സ്റ്റേഷനിലേക്ക് വരുന്നത്. ആ സ്ത്രീ നിലവിളിക്കുമ്പോള്‍ ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ സ്ത്രീയുടെ അടുത്തേക്ക് ഓടിയെത്തുന്നത് ദൃശ്യങ്ങളില്‍ കാണാം.

അയാള്‍ അവരുടെ കൈ പിടിച്ച് വേഗം സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചുകയറ്റുകയാണ്. അവര്‍ പ്ലാറ്റ്ഫോമില്‍ കയറി നിമിഷങ്ങള്‍ക്കകം ട്രെയിന്‍ കടന്നുപോകുന്നതും വീഡിയോയിലുണ്ട്.

എഎന്‍ഐ ന്യൂസ് യൂപി തങ്ങളുടെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ നിരവധി പേര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ആ സ്ത്രീയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചും റയില്‍വേ ജീവനക്കാരെ അഭിനന്ദിച്ചും ആളുകള്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.