നിദ ഫാത്തിമ: ഷഹ്ലയുടെ ദുരവസ്ഥ വിളിച്ചുപറഞ്ഞവൾ, ഉശിരുള്ള പെണ്കുട്ടി
Friday, November 22, 2019 7:58 PM IST
ബത്തേരിയിൽ ക്ലാസ് മുറിയിലെ പൊത്തിൽനിന്നു വിദ്യാർഥിനി പാന്പു കടിയേറ്റു മരിച്ച സംഭവത്തിന്റെ പുറംലോകം അറിഞ്ഞത് വിദ്യാർഥികളുടെ പ്രതികരണത്തിലൂടെ. ഇതിൽതന്നെ വേറിട്ടുനിന്നത് സ്കൂളിലെ തന്നെ ഏഴാംക്ലാസുകാരി നിദ ഫാത്തിമയുടെ പ്രതികരണമാണ്. മാധ്യമങ്ങൾക്കു മുന്നിൽ ഉറച്ച ശബ്ദത്തോടെയാണ് കുട്ടി സംഭവങ്ങൾ വിവരിച്ചത്.
ബെഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ ആ സാർ പറഞ്ഞത്. ഷഹ്ലയ്ക്ക് കസേരയിൽ ഇരിക്കാൻ പോലും വയ്യായിരുന്നു .പാന്പുകടിച്ചതാണ്, ആശുപത്രിയിൽ കൊണ്ടുപോകണംന്ന് ഷഹ്ല കരഞ്ഞു പറഞ്ഞിട്ടും സാറുമ്മാർ അവളുടെ ഉപ്പ വരുന്നതുവരെ കാത്തിരുന്നു. അവളുടെ കാലിൽനിന്ന് ചോര വരുന്നുണ്ടായിരുന്നു- നിദ ഫാത്തിമ പറയുന്നു.
ക്ലാസ് മുറിയിൽ ചെരിപ്പിടാൻ സമ്മതിക്കില്ല, പക്ഷെ മാഷുമ്മാർക്ക് ചെരിപ്പിടാം. ഈ സ്കൂളിന് സ്കൂളെന്ന പേരെയുള്ളു, എന്തോ ഇതാണ്. ഞങ്ങളെ കൊണ്ടാണ് ബാത്ത്റൂമുകളെല്ലാം കഴുകിക്കാറുള്ളത്. പരാതിപറയാൻ ചെന്നാൽ അധ്യാപകർ വിരട്ടിയോടിക്കും. സാറുമ്മാരെ വിശ്വാസമുള്ളത് കൊണ്ടല്ലേ ഞങ്ങളുടെ വീട്ടീന്ന് ഇങ്ങോട്ടേ പറഞ്ഞു വിടുന്നത്- എന്നിങ്ങനെയായിരുന്നു നിദ ഫാത്തിമയുടെ വാക്കുകൾ. സഹപാഠിക്കായി ഉറച്ച ശബ്ദത്തിൽ കൃത്യമായി സംസാരിച്ച നിദയുടെ വാക്കുകൾ തന്നെയാണ് വിഷയത്തിന്റെ ഗൗരവം കേരള മനസാക്ഷിയെ ബോധ്യപ്പെടുത്തിയത്.
ഇത് ആദ്യമായല്ല നിദ നിലപാടുകൾ വിളിച്ചു പറഞ്ഞ് ശ്രദ്ധനേടുന്നത്. മാസങ്ങൾക്ക് മുന്പ് ബന്ദിപ്പുർ-മൈസൂർ ദേശീയപാതയിൽ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ ഉശിരോടെ മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രം ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നിദയുടെ ഫോട്ടോ ഉൾപ്പെടെ പങ്കുവച്ചാണ് ഇപ്പോൾ നിരവധി പേർ പിന്തുണ പ്രഖ്യാപിക്കുന്നതും.