ഹിന്ദു പുരാണ പ്രകാരം മഴയുടെ ദൈവം ഇന്ദ്രനാണ്. എന്നാലാ സ്ഥാനത്തിരിക്കുന്ന അദ്ദേഹത്തിനെതിരെ 2022ല്‍ ഇങ്ങനെയൊരു പരാതിയുമായി ഒരാള്‍ വരുമെന്ന് ആരും കരുതിയിരിക്കാനിടയില്ല. പറഞ്ഞു വരുന്നത് ഉത്തര്‍പ്രദേശില്‍ നടന്ന ഒരു വ‍്യത‍്യസ്തമായ സംഭവത്തെക്കുറിച്ചാണ്.

ഉത്തര്‍പ്രദേശിലെ ഗോണ്ടാ ജില്ലയിലെ ജാല ഗ്രാമത്തിലുള്ള ഒരു കര്‍ഷകനാണ് സുമിത് കുമാര്‍ യാദവ്. ഗോണ്ടാ ജില്ലയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി മഴ ലഭിക്കുന്നില്ല. തന്മൂലം കൃഷിയാകെ നശിച്ചിരിക്കുകയാണ്. അടുത്തിടെ ഗ്രാമത്തില്‍ പരാതി പരിഹാര ദിവസമായ "സമാധാന്‍ ദിവസ്’ ആഘോഷിച്ചു. ഗ്രാമീണരുടെ പരാതി തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അധികൃതര്‍ എത്തിയിരുന്നു.

ആദായ വകുപ്പിലെ ഉദ്യോഗസ്ഥനായ എന്‍ എന്‍ വെര്‍മയ്ക്കാണ് സുമിത് കുമാര്‍ പരാതി നല്‍കിയത്. പരാതിയില്‍ ഇന്ദ്രന്‍ മഴ നല്‍കാത്തത് മൂലം കൃഷിയാകെ നശിച്ചെന്നും വെള്ളം ലഭിക്കാത്തതിനാല്‍ കാലികള്‍ ചത്തൊടുങ്ങുന്നെന്നും സ്ത്രീകളടക്കം സകലരും കഷ്ടപ്പെടുകയാണെന്നും ഉന്നയിച്ചിരിക്കുന്നു. ആയതിനാല്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും സുമിത് ആവശ്യപ്പെടുന്നു.


ഏറ്റവും രസകരമായ കാര്യം പരാതി വായിച്ചു നോക്കാതെ തന്നെ വെര്‍മ ഇത് ഡിഎം ഓഫീസിലേക്ക് അയച്ചു എന്നതാണ്. അതോടെ ഈ കത്ത് വൈറലായി.

എന്നാല്‍ അത്തരമൊരു കത്ത് തന്‍റെ മുന്നില്‍ എത്തിയിരുന്നില്ല എന്നാണിപ്പോള്‍ വെര്‍മ പറയുന്നത്. ഏതായാലും സമൂഹ മാധ്യമങ്ങളില്‍ വേറിട്ട കമന്‍റുകളാണ് ഈ കത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.