അതിജീവനതാളത്തിലെ "ഉയിർപാട്ടിന് ’ ഊഷ്മള വരവേല്പ്
Monday, September 2, 2019 5:40 PM IST
ഈ പുഴയിൽ ഈ മഴയിൽ നിന്നു നനയാനുണ്ടൊരു കൂട്ടം.. ഈ പ്രളയം ഒരു ചുഴലി അതു തടയാനുണ്ടൊരു കൂട്ടം...
പ്രളയകാലത്തിന്റെ അതിജീവന താളത്തിലൊരുക്കിയ ഉയിർപാട്ട് എന്ന വീഡിയോ സംഗീതത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ ഊഷ്മള വരവേല്പ്. എറണാകുളം-അങ്കമാലി അതിരൂപതയുടെ മാധ്യമവിഭാഗമായ പിൽഗ്രിംസ് കമ്യൂണിക്കേഷന്റെ നേതൃത്വത്തിലുള്ള ദ ട്വൽവ് ബാൻഡിലെ വൈദികരാണ് വേറിട്ട പാട്ടിനു പിന്നിൽ.
മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവർക്കായി തന്റെ കടയിലെ വസ്ത്രങ്ങൾ പൂർണമായി നൽകിയ കൊച്ചിയിലെ നൗഷാദിന്റെ വാക്കുകളിലൂടെയാണ് ആൽബം ആരംഭിക്കുന്നത്. പ്രളയത്തിന്റെയും രക്ഷാപ്രവർത്തനങ്ങളുടെയും ദൃശ്യങ്ങൾ 2018ലെ പ്രളയകാലത്തിന്റെ ഓർമകൾ ഉണർത്തുന്നതാണ്. മതഭേദങ്ങൾക്കപ്പുറത്തു വിശാലമാകേണ്ട സാർവത്രിക സ്നേഹത്തെ പാട്ട് ഓർമപ്പെടുത്തുന്നുണ്ട്.
സംഗീതോപകരണങ്ങളുടെ അകന്പടിയോടെ വൈദികരുടെ ഗാനാലാപനം ചിത്രീകരിച്ചിട്ടുള്ളതു ചെറായിയിൽ കടലിന്റെ മനോഹര പശ്ചാത്തലത്തിലാണെന്നത് ദൃശ്യാനുഭവം ഹൃദ്യമാക്കുന്നു. ഫാ.ജേക്കബ് കോറോത്തും ഫാ.ജെയിംസ് തൊട്ടിയിലും ചേർന്നാണ് ആൽബം സംവിധാനം ചെയ്തത്. വരികളെഴുതി ഈണമിട്ടത് ഫാ.നിബിൻ കുരിശുങ്കൽ. ഫാ. ജാക്സണ് സേവ്യർ, ഫാ.ജെറിൻ പാലത്തിങ്കൽ, ഫാ.സജോ പടയാട്ടിൽ, ഫാ. ചെറിയാൻ നേരേവീട്ടിൽ, ഫാ എബി ഇടശേരി, ഫാ.മെൽവിൻ ചിറ്റിലപ്പിള്ളി, ഫാ. ജൂബി കളത്തിപ്പറന്പിൽ എന്നിവരും പാട്ടൊരുക്കിയവരിലുണ്ട്. പ്രളയ കേരളത്തെ കൈപിടിച്ചുയർത്തിയ എല്ലാ നല്ല മനുഷ്യർക്കുമാണ് പാട്ടിന്റെ സമർപ്പണം.
യുട്യൂബിലൂടെ ആയിരക്കണക്കിനാളുകളാണു പാട്ടു കേട്ടത്. മറ്റു സാമൂഹ്യ മാധ്യമങ്ങളിലും പാട്ട് സജീവമാണ്. നേരത്തെ ഉപകരണസംഗീതത്തിന്റെ അകന്പടിയില്ലാതെ വൈദികരുടെ ഈ ഗായകസംഘം സ്വാഭാവിക ശബ്ദങ്ങൾ കൊണ്ടൊരുക്കിയ സംഗീതവിരുന്നായ അക്കാപ്പെല്ല ഫ്യൂഷൻ സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു.