കോവിഡിനെ സാക്ഷി നിർത്തി ഒരു കല്യാണം; ശരത് മോൻ അഭിരാമിയെ ജീവിതസഖിയാക്കി
Monday, April 26, 2021 1:58 AM IST
അന്പലപ്പുഴ: കോവിഡ് വാർഡിന്റെ വരാന്തയിൽ, മഞ്ഞച്ചരടിൽ കോർത്ത താലി കെട്ടി ശരത് മോൻ അഭിരാമിയെ ജീവിതസഖിയാക്കി. ആളും ആരവവുമില്ലെങ്കിലും അപൂർവ വിവാഹത്തിനു വേദിയായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി. കുപ്പപ്പുറം ഓണംപള്ളി ശശിധരൻ-ജിജി ദന്പതികളുടെ മകൻ ശരത് മോനും വടക്കനാര്യാട് പ്ലാംപറന്പിൽ അഭിരാമി(ശ്രീകുട്ടി)യുമായുള്ള വിവാഹമാണ് ആചാരപ്രകാരം താലികെട്ടുചടങ്ങു മാത്രമായി ആശുപത്രിയിൽ നടന്നത്.
ഇരുവരുടെയും വിവാഹം ഞായറാഴ്ച 12നും 12.15നുമിടയിൽ വധൂഗൃഹത്തിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് ശരത് മോനും അമ്മ ജിജിക്കും കോവിഡ് ബാധിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിപിഇ കിറ്റ് ധരിച്ച് വധു
വിവാഹം മറ്റൊരു ദിവസത്തേക്ക് തീരുമാനിക്കാമെന്ന് കരുതിയെങ്കിലും ഇരുവരുടെയും ഉത്തമ മാംഗല്യമുഹൂർത്തം അടുത്ത ദിവസങ്ങളിൽ ഇല്ലാത്തതിനാലാണ് ആചാരപ്രകാരം തുളസിമാല അണിഞ്ഞ് താലികെട്ട് ചടങ്ങു മാത്രമായി നടത്തിയത്. ആഘോഷപൂർവമുള്ള വിവാഹചടങ്ങുകൾ പിന്നീട് വധുഗൃഹത്തിൽ നടത്തും. ഇന്നലെ രാവിലെ 11.30 ഓടെ അഭിരാമി മാതൃസഹോദരീഭർത്താവ് മഹേഷുമൊത്താണ് ആശുപത്രിയിലെത്തിയത്.
ആർഭാടമില്ലാതെ, വരന്റെ വീട്ടുകാർ വിഷുസമ്മാനമായി നൽകിയ സെറ്റുസാരിയുടുത്ത് തുളസിമാലയുമായി അഭിരാമി ആശുപത്രിയിലെത്തി. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പിപിഇ കിറ്റ് ധരിച്ച അഭിരാമിയെയും മഹേഷിനെയും ആശുപത്രി ജീവനക്കാർ നാലാം വാർഡിലേക്ക് കൊണ്ടുപോയി. നീല ഷർട്ടും വെള്ളമുണ്ടും ധരിച്ച് ശരത് മോൻ താലികെട്ടാൻ തയാറായി വാർഡിന് പുറത്ത് വരാന്തയിൽ അമ്മ ജിജിക്കൊപ്പം കാത്തുനിൽപ്പുണ്ടായിരുന്നു.
ജീവനക്കാർക്കും രോഗികൾക്കും മധുരം
അഭിരാമിക്കൊപ്പമുണ്ടായിരുന്ന മഹേഷ് ഇരുവർക്കും അണിയാനുള്ള തുളസിമാല കൈമാറി. വിശ്വാസപ്രകാരം പൂജിച്ച മഞ്ഞച്ചരടിൽ കോർത്ത താലി അമ്മ ജിജി, ശരത്തിന് നൽകി. കോവിഡ് വാർഡിലെ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും സാക്ഷിയാക്കി ശരത്, അഭിരാമിയുടെ കഴുത്തിൽ താലികെട്ടി.
പിന്നീട് ഇരുവരും പരസ്പരം തുളസിമാല കഴുത്തിലണിയിച്ചു. തുടർന്ന് ആശുപത്രിക്കു പുറത്തിറങ്ങിയതിനുശേഷം കോവിഡ് രോഗികൾക്കും ജീവനക്കാർക്കുമടക്കം 175 പേർക്കുള്ള മധുരപലഹാരം അഭിരാമി കൈമാറി.
സി. ഹരിദാസ്