"തോക്കുകളുടെ രാജകുമാരി'; ഒറിൻ ജൂലിയുടെ ജീവിതമറിയാം
Thursday, March 4, 2021 11:16 PM IST
ഇസ്രായേൽ സ്വദേശിനിയാണ് ഇരുപത്തിയാറുകാരിയായ ഒറിൻ ജൂലി. ജൂലി മറ്റൊരു പേരിൽക്കൂടി അറിയപ്പെടുന്നുണ്ട്- തോക്കുകളുടെ രാജകുമാരി. ഇങ്ങനെ അറിയപ്പെടാൻ കാരണവുമുണ്ട്. ജൂലിക്കൊപ്പം സദാ തോക്കും ഉണ്ടാവും. എല്ലാത്തരം തോക്കുകളും ഉപയോഗിക്കാൻ ജൂലിക്ക് അറിയാം. അതിന് ഒരുകാരണവുമുണ്ട്.
രണ്ടുതവണ ജൂലി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്. എട്ടാമത്തെ വയസിലും 15-ാമത്തെ വയസിലും. എട്ടാമത്തെ വയസിൽ ജൂലിയേക്കാൾ പ്രായം ചെന്ന ആളായിരുന്നെങ്കിൽ 15-ാമത്തെ വയസിൽ സുഹൃത്താണ് ജൂലിയെ അക്രമിച്ചത്. പേടി കൊണ്ട് രണ്ട് സംഭവങ്ങളും ജൂലി ആരോടും പറഞ്ഞില്ല. പിന്നീട് മൂന്നു വർഷത്തിനു ശേഷം വീട്ടുകാരോട് സംഭവം പറഞ്ഞെങ്കിലും ജൂലിക്കൊപ്പം നിൽക്കാൻ ആരുമുണ്ടായില്ല.
പതിനെട്ടാമത്തെ വയസിൽ ജൂലി ഇസ്രായേൽ പ്രതിരോധ സേനയിൽ ചേർന്നു. ഇതോടെ ജൂലിയുടെ ജീവിതം മാറി. സേർച്ച് ആൻഡി റെസ്ക്യൂ യൂണിറ്റിലായിരുന്നു ജോലി. തോക്കുകൾ ഉപയോഗിക്കാനും സ്വയരക്ഷയ്ക്കുള്ള മുറകളും ജൂലി അവിടെ നിന്നു പഠിച്ചു. മൂന്നു വർഷം ഇവിടെ സേവനം ചെയ്തു.
ഇപ്പോൾ സ്ത്രീകളെ തോക്ക് ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയാണ് ജൂലി. സോഷ്യൽ മീഡിയായിലൂടെയാണ് പരിശീലനം. ഇസ്രായേലിൽ തോക്ക് ലൈസൻസ് കിട്ടാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഭീകരാക്രമണമടക്കമുള്ള ഭീഷണി നേരിടുന്ന ഇസ്രായേലിൽ സ്ത്രീകൾ തോക്ക് ഉപയോഗിക്കാൻ പഠിക്കണമെന്നാണ് ജൂലിയുടെ പക്ഷം.