ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം. മുസ്ലിം സമുദായത്തിനെതിരേ രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ നിന്ദാപരമായ പ്രസംഗം വർഗീയതയെയും
ഇതരമതവിദ്വേഷത്തെയും നെഞ്ചേറ്റിയവരല്ലാതെ മറ്റാരും ആസ്വദിച്ചിട്ടില്ല.
ഈ രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ചു ഹൈന്ദവരെ ബിജെപി സർക്കാർ വിലകുറച്ചു കാണുകയാണെന്നു തോന്നുന്നു. ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം. മുസ്ലിം സമുദായത്തിനെതിരേ രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ നിന്ദാപരമായ പ്രസംഗം വർഗീയതയെയും ഇതരമതവിദ്വേഷത്തെയും നെഞ്ചേറ്റിയവരല്ലാതെ മറ്റാരും ആസ്വദിച്ചിട്ടില്ല.
ഭൂരിപക്ഷ വോട്ടിന്റെ ധ്രുവീകരണമായിരിക്കാം അദ്ദേഹം ലക്ഷ്യമിട്ടത്. പക്ഷേ, അത് അവിശ്വസനീയമല്ലെങ്കിലും അത്യന്തം നിർഭാഗ്യകരമായിപ്പോയി. പൗരന്മാർ മാത്രമല്ല, ‘ഇന്ത്യക്കാരായ നാം’ എന്നു തുടങ്ങുന്ന ഭരണഘടനാ ആമുഖം ഭരിക്കുന്നവരും നിരന്തരം വായിക്കേണ്ടതുണ്ട്. വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധമാണെന്നു തിരിച്ചറിയണം.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വകാര്യ സ്വത്തും ഭൂമിയും കെട്ടുതാലിയും വരെ കൂടുതൽ കുട്ടികളുള്ളവരും നുഴഞ്ഞുകയറ്റക്കാരുമായ മുസ്ലിംകൾക്കു വിതരണം ചെയ്യുമെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. രാജസ്ഥാനിലെ ബൻസ്വാരയിലെ തെരഞ്ഞെടുപ്പു സമ്മേളനത്തിൽ പറഞ്ഞ പ്രസംഗത്തിന്റെ വിദ്വേഷാംശങ്ങൾ കൈവിടാതെ യുപിയിലെ അലിഗഡിലും അദ്ദേഹം ആവർത്തിച്ചു.
“അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണം കണക്കാക്കി അതേക്കുറിച്ചുള്ള വിവരങ്ങൾ തേടുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. എന്നിട്ട് അത് ആർക്കു വീതിച്ചുകൊടുക്കും? രാജ്യത്തിന്റെ സ്വത്തിൽ ആദ്യ അവകാശം മുസ്ലിംകൾക്കാണെന്നു മൻമോഹൻസിംഗ് സർക്കാർ പറഞ്ഞിരുന്നു. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്കു പോകണോ? നിങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സ്വത്ത് കണ്ടുകെട്ടാൻ സർക്കാരുകൾക്ക് അവകാശമുണ്ടോ?” ഈ വിധത്തിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അങ്ങനെയല്ല പറഞ്ഞതെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്ത് കണ്ടുകെട്ടുകയില്ലെന്നും പ്രധാനമന്ത്രിക്കറിയാം. പക്ഷേ, അദ്ദേഹത്തിന്റെ വസ്തുതാവിരുദ്ധമായ പരാമർശം വിശ്വസിച്ചുകൊണ്ട് എത്രയോ മനുഷ്യർ അന്നു വീടുകളിലേക്കു മടങ്ങി. അവർ, എത്രയോ ആളുകളോട് അതു പങ്കുവയ്ക്കും? ആദ്യമൊന്നും അനങ്ങാതിരുന്ന തെരഞ്ഞെടുപ്പു കമ്മീഷൻ പ്രതിഷേധം വ്യാപകമായതോടെ മോദിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ജില്ലാ ഇലക്ടറൽ ഓഫീസറോട് ആവശ്യപ്പെട്ടു.
സന്പത്തിന്റെയും വരുമാനത്തിന്റെയും വർധിക്കുന്ന അസമത്വം നയങ്ങളിലെ അനുയോജ്യ മാറ്റങ്ങളിലൂടെ പാർട്ടി പരിഹരിക്കുമെന്നാണ് പ്രകടനപത്രികയിൽ കോൺഗ്രസ് പറഞ്ഞത്. അതുപോലെ, 2006 ഡിസംബറിൽ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗ് ദേശീയ വികസനസമിതി യോഗത്തിൽ പറഞ്ഞത്, “പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഘടകപദ്ധതികൾ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. വികസനത്തിന്റെ ഫലങ്ങളിൽ തുല്യമായി പങ്കുചേരാൻ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് അധികാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്.
വിഭവങ്ങളിൽ അവർക്ക് ആദ്യ അവകാശം ഉണ്ടായിരിക്കണം” എന്നാണ്. ആദ്യ അവകാശം മുസ്ലിംകൾക്കാണ് എന്നു മൻമോഹൻസിംഗ് പറഞ്ഞു എന്നാരോപിച്ച് അക്കാലത്തുതന്നെ ബിജെപി രംഗത്തുവന്നിരുന്നു. എന്നാൽ, അവർ എന്നതുകൊണ്ട് ഉദ്ദേശിച്ചത് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അന്നുതന്നെ വിശദീകരിച്ചിരുന്നു.
അതു പക്ഷേ, മോദി മറച്ചുവച്ചു. ഇതോടു ചേർത്തു പറയേണ്ട കാര്യം, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാന്പത്തിക അസമത്വം മുന്പെന്നത്തേക്കാളും വർധിച്ചിരിക്കുന്നുവെന്ന് അന്തർദേശീയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു എന്നാണ്. ഭൂരിപക്ഷത്തിന്റെ സ്വത്തെടുത്ത് ന്യൂനപക്ഷ മതത്തിൽ പെട്ടവർക്കു കൊടുത്തതിന്റെയല്ല, രാജ്യത്തിന്റെ സന്പത്ത് വിരലിലെണ്ണാവുന്ന അതിസന്പന്നർക്കു കൊടുത്തതിന്റെ തെളിവാണ് അതൊക്കെ.
വിദ്വേഷപ്രസംഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കണമെന്ന് മുഴുവൻ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകിയത് 2023 ഏപ്രിൽ 29നായിരുന്നു. മോദിയുടെ പ്രസംഗത്തിനെതിരേ രാജസ്ഥാൻ, ഉത്തർപ്രദേശ് സർക്കാരുകൾ കേസെടുക്കുമെന്നോ ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിനു കേസുണ്ടാകുമോയെന്നൊന്നും ഇന്നത്തെ സാഹചര്യത്തിൽ പറയാനാവില്ല.
ഹിന്ദുക്കളുടെ വിശിഷ്ട ദിവസങ്ങളായ ശ്രാവണമാസത്തിൽ മട്ടൻകറിയും നവരാത്രിയിൽ മീൻകറിയും കഴിച്ച് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരാണ് പ്രതിപക്ഷ നേതാക്കളെന്നാണ് പ്രധാനമന്ത്രി ജമ്മു-കാഷ്മീരിലെ ഉധംപുരിൽ പറഞ്ഞത്. എന്നിട്ടതിനെ മുഗളന്മാരുമായും മുസ്ലിം മതവുമായും കൂട്ടിക്കെട്ടുകയും ചെയ്തു.
ഒരിടത്തും കേസില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെട്ടുമില്ല. ന്യൂനപക്ഷ വിരുദ്ധ, വിദ്വേഷ, ഹിംസാത്മക പ്രസംഗങ്ങൾ തടയാൻ ഇനി ആരുണ്ടു ബാക്കി? രാഹുൽ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്യുംവിധം, അദ്ദേഹത്തിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന് പരിഹസിച്ച നിലന്പൂർ എംഎൽഎ പി.വി. അൻവറിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ മോദിയുടെ വിദ്വേഷപ്രസംഗവുമായി താരതമ്യപ്പെടുത്താനാവില്ല.
മോദിയുടേത് സമാനതകളില്ലാത്ത സമുദായഹത്യയാണെങ്കിൽ അൻവറിന്റേതും പിണറായിയുടേതും വ്യക്തിഹത്യയാണ്. പക്ഷേ, വിദ്വേഷത്തിന്റെ ഇന്ത്യാ സ്റ്റോറിയെ വിമർശിക്കാനുള്ള ധാർമികത വ്യക്തിഹത്യയുടെ ഒരധ്യായമെഴുതി കേരളം ഇല്ലാതാക്കേണ്ടിയിരുന്നില്ല.